വ്യാജ ആധാറും പാൻ കാർഡും ഉപയോഗിച്ച് പണം തട്ടിയ കേസിൽ അറസ്റ്റിലായ അജയ് കുമാർ.
ന്യൂഡൽഹി: വ്യാജ ആധാറും പാൻ കാർഡും ഉപയോഗിച്ച് മറ്റുള്ളവരുടെ പേരിൽ കോടിക്കണക്കിന് രൂപ വായ്പയെടുക്കുന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മൊഹാലി സ്വദേശിയായ അജയ് കുമാർ (24) ആണ് പിടിയിലായത്. തട്ടിപ്പ് നടത്തിയശേഷം ഡൽഹിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ഇയാൾ അമ്പതോളം പേരെ വഞ്ചിച്ച് ഏകദേശം 1.6 കോടി രൂപയുടെ ലോൺ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ 25ന് ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എടുക്കാത്ത വായ്പയുടെ ഇഎംഐ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോളുകൾ വന്നതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്.
തുടർന്ന് സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് തന്റെ പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 4.5 ലക്ഷം രൂപയുടെ ലോൺ എടുത്തതായി ഇയാൾ അറിഞ്ഞത്. പരാതിക്കാരൻ അറിയാതെ അദ്ദേഹത്തിന്റെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ മാറ്റിയാണ് തട്ടിപ്പ് സംഘം ക്രമക്കേട് നടത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ ലോൺ തുക പഞ്ചാബിലെ മൊഹാലി സ്വദേശിയായ അജയ് കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് പോലീസ് കണ്ടെത്തി. ഈ തുക ഇയാൾ പിൻവലിക്കുകയും ചെയ്തിരുന്നു.
തുടർന്ന് രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഡൽഹി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനായി ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Tags : CyberFraud PoliceCase Arrest PunjabMan