മുംബൈ: വൻ നഷ്ടങ്ങൾക്കുശേഷം തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യൻ വിപണിയിൽ വൻ മുന്നേറ്റം. ഇന്നലത്തെ വ്യാപാരത്തിനൊടുവിൽ ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റിയും ബിഎസ്ഇ സെൻസെക്സും രണ്ടു ശതമാനത്തിനടുത്ത് ഉയർന്നു. ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ കുറവും പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കപ്പെടുമെന്ന പ്രതീക്ഷയുമാണ് വിപണിക്ക് കരുത്തായത്.
സെൻസെക്സ് 1205 പോയിന്റ് (1.63 %) വർധനയോടെ 75,273 നിലവാരത്തിലും നിഫ്റ്റി 394 പോയിന്റ് നേട്ടത്തിൽ (1.72 %) 23,306ലും വ്യാപാരം പൂർത്തിയാക്കി. ഇതോടെ രണ്ട് ദിവസം കൊണ്ട്, സെൻസെക്സിൽ ഏകദേശം 2,600 പോയിന്റും (3.54%) നിഫ്റ്റിയിൽ ഏകദേശം 800 പോയിന്റും (3.56%) നേട്ടം രേഖപ്പെടുത്തി.
എൻഎസ്ഇ മേഖലാ സൂചികകൾ ഒന്നടങ്കം നേട്ടത്തിലെത്തി. നിഫ്റ്റി ഐടി ഒഴികെയുള്ള (+0.08) മറ്റ് മേഖലാ സൂചികകൾ വലിയ മുന്നേറ്റം നടത്തി. മൂന്നു ശതമാനത്തിലേറെ ഉയർന്ന കണ്സ്യൂമർ ഡ്യൂറബിൾസ് കുതിപ്പിന് നേതൃത്വം നല്കി. നിഫ്റ്റി ഓട്ടോ, ഫിനാൻഷൽ സർവീസസ്, മെറ്റൽ, ഫാർമ, പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി, ഹെൽത്ത്കെയർ തുടങ്ങിയവ മികച്ച പ്രകടനമാണ് നടത്തിയത്.
വിപണിക്ക് ഇന്ന് അവധി
ഇന്ത്യൻ ഓഹരി വിപണി ഇന്നു പ്രവർത്തിക്കുകയില്ല. ശ്രീരാമ നവമി പ്രമാണിച്ചാണ് ഓഹരി വ്യാപാരത്തിന് അവധി നൽകിയിരിക്കുന്നത്. എൻഎസ്ഇ, ബിഎസ്ഇ ഉൾപ്പെടെ പ്രധാനപ്പെട്ട സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് എല്ലാം അവധിയായിരിക്കും. ഇനി നാളെയായിരിക്കും ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം പുനരാരംഭിക്കുക.
അടുത്തയാഴ്ച മൂന്നു വ്യാപാര ദിനങ്ങൾ മാത്രമായിരിക്കും വിപണിയിലുണ്ടാകുക. മാർച്ച് 31 ശ്രീ മഹാവീർ ജയന്തിയും ഏപ്രിൽ മൂന്ന് ദുഃഖ വെള്ളിയും പ്രമാണിച്ച് വിപണിക്ക് അവധിയാണ്.
Tags : Share Market Nifty Sensex BSE NSE