മുംബൈ: ആഗോള, ആഭ്യന്തര പ്രതിസന്ധികൾ നിലനിൽക്കുന്പോഴും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ മുന്നേറ്റം നടത്തി. ഒരു ശതമാനത്തിനു മുകളിലുയർന്ന സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ രണ്ടാം ദിവസവും നേട്ടമുണ്ടാക്കി.
സെൻസെക്സ് 790 പോയിന്റ് ഉയർന്ന് 75,399ലും നിഫ്റ്റി 277 പോയിന്റ് നേട്ടത്തോടെ 23,690ലും വ്യാപാരം പൂർത്തിയാക്കി. ഇന്നലെത്തെ നേട്ടത്തിലൂടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ അഞ്ചു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ മൊത്തം മൂല്യം 463 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി.
ഇന്ത്യൻ ഓഹരിവിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ്, നിക്ഷേപകർക്കിടയിലുണ്ടാക്കിയ ആത്മവിശ്വാസത്തെത്തുടർന്ന് നാലു ശതമാനം താഴ്ന്ന് 18.61ലെത്തി. നിഫ്റ്റി മിഡ്കാപ് 100 സൂചിക ഒരു ശതമാനത്തിനു മുകളിൽ ഉയർന്നപ്പോൾ നിഫ്റ്റി സ്മോൾകാപ് 100 സൂചിക മോശം പ്രകടനത്തോടെ ചുവപ്പിലാണ് വീണത്.
മേഖലാ സൂചികയിൽ നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ എന്നിവ രണ്ടു ശതമാനത്തിനു മുകളിലെത്തി. എഐ സംബന്ധിച്ച ആശങ്കകൾ വീണ്ടും ശക്തമായതോടെ നിഫ്റ്റി ഐടി സൂചിക രണ്ടു ശതമാനത്തോളം താഴ്ന്നു.
1. നികുതി ഇളവ് പ്രതീക്ഷ: വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ നടത്തുന്ന കടപ്പത്ര (ബോണ്ട്) നിക്ഷേപത്തിന് ഗണ്യമായ നികുതി ഇളവ് അനുവദിക്കാനുള്ള നിർദേശം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന വാർത്ത വിപണിയെ പോസിറ്റീവായി സ്വാധീനിച്ചു.
2. ആഗോള ഘടകങ്ങൾ അനുകൂലം: ഇന്നലെ രാവിലെ വിദേശ വിപണികളിലും അനുകൂല തരംഗമുണ്ടായിരുന്നു. ദക്ഷിണ കൊറിയയുടെ കോസ്പി നേട്ടമുണ്ടാക്കി. സമാനമായി ഹോങ്കോംഗിന്റെ ഹാങ് സെങ്, ജപ്പാന്റെ നിക്കീ, ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് എന്നിവ ചുവപ്പിൽ വീണു.
ബുധനാഴ്ച പച്ചയിലായിരുന്ന യൂറോപ്യൻ വിപണി ഇന്നലെയും നേട്ടത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്.
3. ചൈന- യുഎസ് ചർച്ചയിൽ ശുഭപ്രതീക്ഷ: ആഗോള സാന്പത്തിക ശക്തികളായ ചൈനയുടെയും യുഎസിന്റെയും ഭരണത്തലവന്മാർ നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകളെ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.