മുംബൈ: തുടർച്ചയായ അഞ്ചു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരി വിപണികൾ വീണു. യുഎസ്-ഇറാൻ വെടിനിർത്തൽ പ്രതീക്ഷകൾ മങ്ങിയതാണ് വിപണിയുടെ ഇടിവിന് പ്രധാന കാരണം. കൂടാതെ ഡോളറിനെതിരേ രൂപയുടെ താഴ്ചയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഉയർച്ചയും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു.
സെൻസെക്സ് 931 പോയിന്റ് താഴ്ന്ന് 76,632ലും നിഫ്റ്റി 222 പോയിന്റ് നഷ്ടത്തിൽ 23,775ലും വ്യാപാരം പൂർത്തിയാക്കി. വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് ബുധനാഴ്ച ദലാൽ സ്ട്രീറ്റിലുണ്ടായ വൻ കുതിപ്പിനു പിന്നാലെയാണ് വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയത്.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് ബുധനാഴ്ച 20 ശതമാനം താഴ്ന്നെങ്കിൽ ഇന്നലെ മൂന്നു ശതമാനമാണ് ഉയർന്നത്.
പ്രധാന സൂചികകളെ അപേക്ഷിച്ച് നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ ഉയർന്നു.
എൻഎസ്ഇയിൽ 1670 ഓഹരികൾ താഴ്ന്നപ്പോൾ 1573 എണ്ണം മുന്നേറി. 80 എണ്ണത്തിന്റെ വിലയിൽ മാറ്റം വന്നില്ല.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഫിനാൻഷൽ സർവീസസ് എന്നിവയാണ് കൂടുതൽ ഇടിവ് നേരിട്ടവ. ഒരു ശതമാനത്തിനു മുകളിലെത്തിയ നിഫ്റ്റി മെറ്റലാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
വിപണിയിലെ താഴ്ചയ്ക്കുള്ള കാരണങ്ങൾ
യുഎസ്-ഇറാൻ വെടിനിർത്തൽ പ്രതീക്ഷ മങ്ങി: ബുധനാഴ്ച യുഎസും ഇറാനും 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത് ആഗോള വിപണിയിൽ ഉണർവ് നൽകിയിരുന്നു. എന്നാൽ, ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേൽ യുദ്ധം നടത്തുന്നുണ്ട്. ഈ ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നാണ് ഇറാന്റെ വാദം. അതിനാൽ സമാധാന ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് ഇറാൻ പറയുന്നത്.
വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന നിലയിലെത്തിയതാണ്. എന്നാൽ, നിലവിൽ കടലിടുക്ക് തുറന്നിട്ടില്ല.
2. ക്രൂഡ് ഓയിൽ വില ഉയർന്നു: ഹോർമുസ് കടലിടുക്ക് തുറക്കമെന്ന പ്രതീക്ഷകൾ മങ്ങിയതോടെ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില മൂന്നു ശതമാനം ഉയർന്ന് ബാരലിന് 97.76 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില മൂന്നു ശതമാനം ഉയർന്ന് ബാരലിന് 97.41 ഡോളറിലെത്തി. ബുധനാഴ്ച വെടിനിർത്തൽ പ്രഖ്യാപനം വന്നതിനു പിന്നാലെ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിൽനിന്ന് 95 ഡോളറായി കുറഞ്ഞിരുന്നു.
3. ആഗോള വിപണികൾ ചുവന്നു: വെടിനിർത്തൽ മങ്ങിയതോടെ ആഗോള വിപണികൾ ഒന്നടങ്കം ഇന്നലെ ചുവന്നു. ജപ്പാന്റെ നിക്കീ, ഹോങ്കോംഗിന്റെ ഹാഗ് സെങ് സൂചികകൾ യഥാക്രമം 0.5 ശതമാനമാണ് താഴ്ന്നത്. ദക്ഷിണ കൊറിയയുടെ കോസ്പിയുടെ താഴ്ച രണ്ടു ശതമാനത്തിനടുത്തെത്തി. ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് 0.7 ശതമാനത്തിലേക്കു താഴ്ന്നു.
ബുധനാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിലെത്തിയിരുന്നു. എന്നാൽ ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. യൂറോപ്യൻ വിപണികളിലും ഇടിവ് പ്രകടമാണ്.
4. എഫ്ഐഐകളുടെ വില്പന തുടരുന്നു: ഇന്ത്യൻ ഓഹരിവിപണിയിൽ വിദേശ നിക്ഷേപകർ വില്പനക്കാരായി തുടരുകയാണ്. ബുധനാഴ്ച 2812 കോടി രൂപയുടെ ഓഹരികൾ വിറ്റ എഫ്ഐഐകൾ തുടർച്ചയായ 26-ാം സെഷനിലും വില്പനക്കാരാണ്.
5. രൂപയുടെ താഴ്ച: കഴിഞ്ഞ സെഷനുകളിൽ നേട്ടമുണ്ടാക്കിയ രൂപ ഡോളറിനെതിരേ ഇന്നലെ ഒന്പത് പൈസ നഷ്ടത്തിൽ 92.63 നിലയിലെത്തി.