മുംബൈ: ഇന്ത്യൻ ഓഹരിവിപണിക്ക് ഇന്നലെ തിളക്കമാർന്ന നേട്ടം. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിലുണ്ടായ സമ്മിശ്ര പ്രകടനത്തിനുശേഷം സെൻസെക്സും നിഫ്റ്റിയും ഇന്നലെ രണ്ടു ശതമാനത്തോളമാണ് ഉയർന്നത്.
യുഎസും ഇറാനും സമാധാന ചർച്ചയിലെ പ്രതീക്ഷകൾ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ്, മെച്ചപ്പെട്ട ആഗോള വിപണി സാഹചര്യം എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത് ഇന്ത്യൻ വിപണിക്ക് ഗുണം ചെയ്തു.
സെൻസെക്സ് 1695 പോയിന്റ് (2.30%) ഉയർന്ന് 75,528ലും നിഫ്റ്റി 50 സൂചിക 461 പോയിന്റ് (1.99%) 23623ലും വ്യാപാരം പൂർത്തിയാക്കി. വിപണിയിലുണ്ടായ ഈ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിലേക്ക് ഏകദേശം 10 ലക്ഷം കോടി രൂപ കൂടി കൂട്ടിച്ചേർത്തു. ഇതോടെ ആകെ വിപണി മൂല്യം 462 ലക്ഷം കോടി രൂപയോളമായി ഉയർന്നു.
നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 എന്നിവ യാഥാക്രമം 2.43 ശതമാനവും 2.80 ശതമാനവും മുന്നേറിയതോടെ വിപണിയിലെ മുന്നേറ്റം പൊതുവായ ഒന്നായിരുന്നു. നിഫ്റ്റി ഐടി (0.09%) ഒഴികെ എല്ലാ മേഖലാ സൂചികകളും ഉയർന്നു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, പൊതുമേഖലാ ബാങ്ക്, ധനകാര്യം, റിയൽറ്റി സൂചികകൾ ഏകദേശം മൂന്നു ശതമാനം വീതം നേട്ടമുണ്ടാക്കി.
വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ അളവുകോലായ ഇന്ത്യ വിക്സ് 5.73 ശതമാനം കുറഞ്ഞ് 14.72ലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞു
യുഎസ്-ഇറാൻ സമാധാന കരാർ എത്രയും വേഗം യാഥാർഥ്യമാകുമെന്ന പ്രതീക്ഷകൾ വർധിച്ചതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അനുകൂല സാഹചര്യങ്ങളുമാണ് ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടാക്കിയത്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് നാലു ശതമാനം ഇടിഞ്ഞ് ബാരലിന് 87 ഡോളറിൽ താഴെയും ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചേഴ്സ് നാലു ശതമാനത്തിലധിക്കം താഴ്ന്ന് ബാരലിന് 83 ഡോളറിലും വ്യാപാരം നടത്തി. ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഏപ്രിലിൽ ആഗോള വിപണികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് എണ്ണ വില 120 ഡോളറിനു മുകളിലേക്ക് കുതിച്ചുയർന്നിരുന്നു. അതിനുശേഷമാണ് ഈ വലിയ ഇടിവുണ്ടായിരിക്കുന്നത്.
രൂപയ്ക്ക് നേട്ടം
ക്രൂഡ് ഓയിൽ വിലയിൽ കുത്തനെയുണ്ടായ ഇടിവിനെത്തുടർന്ന് ഡോളറിനെതിരേ രൂപ 77 പൈസ നേട്ടത്തോടെ 95.08ൽ ക്ലോസ് ചെയ്തു. ആഭ്യന്തര ഓഹരി വിപണിയിലെ മുന്നേറ്റവും ഡോളർ ദുർബലമായതുമാണ് രൂപയ്ക്കു കരുത്തായത്.
Tags : stock market Sensex BSE NSE Nifty