ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാം കൃഷിക്കായി നിലങ്ങൾ ഒരുക്കി കർഷകർ കാത്തിരിക്കുകയാണെങ്കിലും വിതയ്ക്കാനുള്ള വിത്തു മാത്രം എത്തിയില്ല. ഏക്കറിന് 40 കിലോ എന്ന കണക്കിൽ പഞ്ചായത്തും സർക്കാരും ചേർന്ന് സൗജന്യമായാണ് കർഷകർക്ക് നെൽ വിത്ത് നൽകുന്നത്. ഉമ ഇനത്തിൽപ്പെട്ട നെല്ലിന്റെ ഡി വൺ എന്ന വിത്തും പൗർണമി എന്ന വിത്തുമാണ് രണ്ടാം കൃഷിക്കായി കർഷകർ ഉപയോഗിക്കുന്നത്.
കാർഷിക സർവകലാശാലയുടെ കണക്കു പ്രകാരം ഏക്കറിന് 40 കിലോ നെൽവിത്ത് മതിയെന്നാണെങ്കിലും 60 കിലോ വിത്തുണ്ടെങ്കിലേ ഒരേക്കർ വിതയ്ക്കാനാവൂ എന്നാണ് കർഷകർ പറയുന്നത്. സർക്കാർ നൽകുന്നത് കൂടാതെ ഏക്കറിന് 20 കിലോയോളം വിത്ത് കിലോയ്ക്ക് 40- 42 രൂപ കണക്കിൽ സ്വകാര്യ ഏജൻസികളിൽ നിന്നാണ് കർഷകർ വാങ്ങുന്നത്.
കർഷകർക്ക് വിത്ത് നൽകാൻ സർക്കാർ ചില ഏജൻസികളെയാണ് ചുമതലപ്പെടുത്തുന്നത്. നെൽവിത്തെത്തിക്കാൻ വാഹനസൗകര്യം ലഭിക്കാത്തതാണ് താമസം വരുന്നതെന്നാണ് കൃഷിഭവന്റെ ഭാഷ്യം. 15നെങ്കിലും വിത്ത് ലഭിച്ചാലേ 30ന് രണ്ടാം കൃഷി വിതയ്ക്കാനാവൂ. ലഭിക്കുന്ന വിത്ത് 10 -18 മണിക്കൂർ വരെ വെള്ളത്തിൽ മുക്കിയിടും. തുടർന്ന് 36- 40 മണിക്കൂർ കരയ്ക്ക് ഉണങ്ങാൻ വയ്ക്കും. അതിനുശേഷം ചാക്ക് പൊട്ടിച്ച് ആവി കളഞ്ഞ് നല്ല വെള്ളത്തിൽ മുക്കി തോർന്നു കഴിഞ്ഞാണ് മുളപൊട്ടിയ വിത്ത് കണ്ടത്തിൽ വിതയ്ക്കുന്നത്.
നെടുമുടി, ചമ്പക്കുളം, കൈനകരി, പുന്നപ്ര തെക്ക്, വടക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക് എന്നിവിടങ്ങളിലെ 150ലധികം പാടശേഖരങ്ങളിലായി 27, 000 ഏക്കറിലാണ് കുട്ടനാട്ടിൽ രണ്ടാം കൃഷി നടക്കുന്നത്.
ഇതിൽ 5000 ഏക്കറിൽ നെൽകൃഷി, 36 പാടശേഖരങ്ങളുള്ള നെടുമുടി കൃഷിഭവന് കീഴിലാണ് രണ്ടാം കൃഷി ഏറ്റവും അധികമുള്ളത്. സമയത്ത് വിതച്ചില്ലെങ്കിൽ രണ്ടു കൃഷി നടക്കുന്ന പാടശേഖരങ്ങളിൽ അടുത്തതായി പുഞ്ചകൃഷിയുടെ കൃഷിപ്പണികളും വിതയും താമസിക്കും.
രണ്ടാം കൃഷിക്കായി പാടം ഒരുക്കുമ്പോൾ മഴയുള്ളതിനാൽ പാടശേഖരങ്ങളിൽ പുളിരസം കൂടുതലായിരിക്കും. ഇത് നീക്കാൻ നീറ്റു കക്കയാണ് കർഷകർ ആവശ്യപ്പെടുന്നതെങ്കിലും സൗജന്യ നിരക്കിൽ ലഭിക്കുന്നത് ഡോളോമൈറ്റാണ്. ഇതു മാറ്റി നീറ്റുകക്കയാക്കിയാലേ വിളവ് വർധിക്കൂ എന്നാണ് കർഷകർ പറയുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ കൃഷിമന്ത്രിയുടെ അടിയന്തരശ്രദ്ധ പതിഞ്ഞില്ലെങ്കിൽ കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ വിത നീണ്ടുപോകാനാണ് സാധ്യത.
Tags : Kuttanad crisis Farmers second agricultural