ന്യൂഡൽഹി: മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു മത്സരിച്ച കോണ്ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരേ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
തെരഞ്ഞെടുപ്പുപ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പുഹർജി നൽകാനുള്ള അവകാശം നിലനിർത്തി റിട്ട് ഹർജി തള്ളുകയായിരുന്നു. സുപ്രീംകോടതി നടപടിയോടെ തെരഞ്ഞെടുപ്പുഹർജിയുമായി മീനാക്ഷി നടരാജന് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാം. എന്നാൽ വിഷയത്തിൽ തീർപ്പുണ്ടാകാൻ കാലതാമസമെടുത്തേക്കും.
പത്രിക തള്ളിയത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെങ്കിൽ കോടതിക്ക് ഇടപെടാമെന്ന ഹർജിക്കാരിയുടെ വാദം ഭരണഘടനയുടെ 329(ബി) അനുച്ഛേദമനുസരിച്ച് നിലനിൽക്കില്ലെന്ന് ഇന്നലത്തെ വാദത്തിനിടയിൽ ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. കേസിന്റെ മെറിറ്റിലേക്കു കടന്ന് യാതൊരു നിരീക്ഷണവും നടത്തുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
നാമനിർദേശം തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി ഏകപക്ഷീയവും തീർത്തും നിയമവിരുദ്ധവുമാണെന്ന് മീനാക്ഷി നടരാജനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ വാദിച്ചു. ഈ സാഹചര്യത്തിൽ കോടതി ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇതിനുമുന്പ് ഇത്തരം സാഹചര്യത്തിൽ കോടതി ഇടപെടൽ നടത്തിയ ഏതെങ്കിലും കേസുണ്ടോയെന്ന് നാമനിർദേശം നിരസിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പുഹർജി മാത്രമേ നിലനിൽക്കൂവെന്ന ചട്ടം ഓർമിപ്പിച്ചുകൊണ്ട് കോടതി ചോദിച്ചു.
തെറ്റായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നാമനിർദേശ പത്രിക തള്ളിയ നടപടി ചോദ്യം ചെയ്തു വ്യാഴാഴ്ചയാണ് മീനാക്ഷി നടരാജൻ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിഷയത്തിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച സുപ്രീംകോടതി വിഷയം വെള്ളിയാഴ്ച പരിഗണിക്കാമെന്നു വ്യക്തമാക്കുകയായിരുന്നു.
മധ്യപ്രദേശിൽ ബിജെപിക്ക് രണ്ടു സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള അംഗബലമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കോണ്ഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ മൂന്നാമത് നിർത്തിയ സ്ഥാനാർഥിയെ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുകയാണുണ്ടായത്.
Tags : Supreme Court dismisses Meenakshi Natarajan petition Permission election petition