ബാങ്കോക്ക്: തായ്ലൻഡിൽ മൂന്നു വർഷം അബോധാവസ്ഥയിൽ തുടർന്ന ബജ്രകിതിയബ രാജകുമാരി (47) അന്തരിച്ചു. തായ്ലൻഡ് രാജാവായ വാജിറലോംഗ്കോണിന്റെ ഏഴു മക്കളിൽ മൂത്തയാളാണ്.
2022 ഡിസംബറിൽ നായകളുമായി സമയം ചെലവഴിക്കുന്നതിനിടെ കുഴഞ്ഞുവീണ രാജകുമാരി പിന്നീട് ബോധം വീണ്ടെടുത്തില്ല. അണുബാധയെത്തുടർന്ന് ഹൃദയമിടിപ്പിലുണ്ടായ വ്യത്യാസമാണ് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞത്.
അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ പഠിച്ച രാജകുമാരി അഭിഭാഷകയായിരുന്നു.
യുഎൻ അംബാസഡർ, ഓസ്ട്രിയൻ അംബാസഡർ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. 2021ൽ വാജിറലോംഗ്കോൺ രാജാവിന്റെ അംഗരക്ഷക മേധാവിയായി ഉയർത്തപ്പെട്ടു.