ടൊറന്റോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആവേശകരമായ ആദ്യ മത്സരത്തിൽ ബോസ്നിയക്കെതിരെ (1-1) സമനില പിടിച്ച് ആതിഥേയരായ കാനഡ. ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി മിനിറ്റുകൾക്കകം ഗോൾ നേടിയ സൈൽ ലാറിനാണ് കാനഡയുടെ രക്ഷകനായത്.
മത്സരത്തിന്റെ 21-ാം മിനിറ്റിൽ ജോവോ ലുക്കിച്ചിന്റെ ഗോളിലൂടെ ബോസ്നിയയാണ് ആദ്യം മുന്നിലെത്തിയത്. തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട ബോസ്നിയക്ക് ലഭിച്ച ഏക സുവർണാവസരം അവർ കൃത്യമായി ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതിയിൽ 54 ശതമാനം പന്തടക്കവുമായി കാനഡ മികച്ച കളി പുറത്തെടുത്തെങ്കിലും നിർഭാഗ്യം കൊണ്ട് ഗോൾ മാത്രം അകന്നുനിന്നു.
കാനഡയ്ക്ക് എട്ട് കോർണർ കിക്കുകൾ ലഭിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമണവും പ്രത്യാക്രമണവുമായി കളം നിറഞ്ഞതോടെ മത്സരം കൂടുതൽ ചൂടുപിടിച്ചു. 53-ാം മിനിറ്റിൽ കനേഡിയൻ താരം റിച്ചി ലാര്യ തൊടുത്തുവിട്ട പന്ത് നിർഭാഗ്യവശാൽ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.
തൊട്ടുപിന്നാലെ ബോസ്നിയക്ക് ലീഡ് ഉയർത്താൻ മികച്ചൊരു അവസരം ലഭിച്ചെങ്കിലും കാനഡ ഗോൾകീപ്പർ മാക്സിം ക്രെപ്പേ മാത്രം മുന്നിൽ നിൽക്കെ എർമെഡിൻ ഡെമിറോവിച്ച് ആ അവസരം നഷ്ടപ്പെടുത്തി. ഒട്ടനവധി ഗോൾ അവസരങ്ങളാണ് മത്സരത്തിൽ കാനഡ പാഴാക്കിയത്. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 79-ാം മിനിറ്റിലാണ് കാനഡ ബോസ്നിയൻ പ്രതിരോധപ്പൂട്ട് പൊളിച്ചത്.
75-ാം മിനിറ്റിൽ പകരക്കാരനായി കോർട്ടിലിറങ്ങി നാല് മിനിറ്റിനുള്ളിൽ സൈൽ ലാറിൻ കാനഡയ്ക്കായി സമനില ഗോൾ നേടി. ബോക്സിലേക്ക് വന്ന പന്ത് ബുദ്ധിപൂർവം ലാറിന് ഫ്ലിക്ക് ചെയ്ത് കൊടുത്ത ജൊനാഥൻ ഡേവിഡാണു ഈ ഗോളിന് വഴിയൊരുക്കിയത്. ഈ സമനിലയോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
1986-ലും 2022-ലെ ഖത്തർ ലോകകപ്പിലും കളിച്ചിട്ടുള്ള കാനഡയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേട്ടമാണിത്. ഇതോടൊപ്പം 2010 ൽ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ സമനില നേടുന്ന ആദ്യത്തെ ആതിഥേയ രാജ്യമെന്ന ബഹുമതിയും കാനഡ സ്വന്തമാക്കി.
Tags : fifa world cup canada bosnia