തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള കമ്പനിയുടെ അഭിഭാഷകനെ ദേവസ്വം ബോർഡ് സ്പെഷൽ ഗവണ്മെന്റ് പ്ലീഡറായി നിയമിച്ച സർക്കാർ നടപടി വിവാദത്തിലേക്ക്.
ശബരിമല സ്വർണപ്പാളി കവർച്ച കേസിൽ ആരോപണവിധേയരായ ചെന്നൈ ആസ്ഥാനമായുള്ള "സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായ അഡ്വ. കെ.ബി. പ്രദീപിനെ ദേവസ്വം ബോർഡ് സ്പെഷൽ ഗവണ്മെന്റ് പ്ലീഡറായി നിയമിച്ച നടപടിയാണ് വിവാദത്തിനിടയാക്കിയത്.
കെ.ബി. പ്രദീപിന്റെ നിയമനത്തിനെതിരേ സിപിഎം, സിപിഐ നേതാക്കൾ രംഗത്തെത്തി. ശബരിമലയിലെ സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ അവരുടെ ഏജന്റ്തന്നെ സർക്കാർ വക്കീലാകുന്ന വിസ്മയാണ് കാണാൻ പോകുന്നതെന്ന ആരോപണവുമായി കെ.എൻ. ബാലഗോപാൽ എംഎൽഎ രംഗത്തെത്തി.
സോഷ്യൽ മീഡിയ റീലുകൾ ഉപയോഗിച്ച് സ്വർണം പൂശിയെത്തിയ യുഡിഎഫ് സർക്കാരിന്റെ വഞ്ചനയുടെ ചെന്പ് ഓരോന്നായി തെളിയുകയാണ്. ശബരിമലയിൽ പോറ്റിയെ കയറ്റിയതാരാണെന്നും അത് ആർക്കുവേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്നതേയുള്ളൂ എന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു.