ന്യൂഡൽഹി: രാജ്യത്ത് ഇന്ധനക്ഷാമവും പൂഴ്ത്തിവയ്പും തടയുന്നതിന് വ്യാവസായിക-വാണിജ്യ സ്ഥാപന ഉപഭോക്താക്കൾ റീട്ടെയിൽ പെട്രോൾ പന്പുകളിൽനിന്ന് ഇന്ധനം വാങ്ങുന്നതിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി.
റീട്ടെയിൽ പന്പുകളിലെയും മൊത്തവ്യാപാര വിപണിയിലെയും ഇന്ധനവിലയിലുണ്ടായ വ്യത്യാസം കാരണം വ്യാവസായിക ഉപഭോക്താക്കൾ കൂട്ടത്തോടെ സാധാരണ പന്പുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെയാണു നടപടി.
വൻകിട ഉപഭോക്താക്കൾക്ക് ഇനിമുതൽ മൊത്തവ്യാപാര കേന്ദ്രങ്ങൾ വഴിയോ സ്വന്തം കണ്‍സ്യൂമർ പാന്പുകൾ വഴിയോ മാത്രമേ ഇന്ധനം സ്വീകരിക്കാൻ കഴിയുകയുള്ളൂ. നിലവിൽ 90 ദിവസത്തേക്കു മാത്രമാണ് നിയന്ത്രണം. സമയപരിധിയിൽ കേന്ദ്രസർക്കാരിനു മാറ്റം വരുത്താം.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോളവിപണിയിൽ എണ്ണവില വർധിച്ചപ്പോൾ സാധാരണക്കാരെ ബാധിക്കാതിരിക്കാൻ സർക്കാർ റീട്ടെയിൽ വില നിയന്ത്രിച്ചുനിർത്തിയിരുന്നു.
എന്നാൽ, ടെലികോം ടവറുകൾ, ഫാക്ടറികൾ തുടങ്ങിയ വൻകിട ഉപഭോക്താക്കൾ അന്താരാഷ്ട്ര വിപണിക്കനുസരിച്ചുള്ള ഉയർന്ന നിരക്ക് നൽകേണ്ടിവന്നു. ഈ വിലവ്യത്യാസം ചൂഷണം ചെയ്തു വൻകിടക്കാർ റീട്ടെയിൽ പന്പുകളിലേക്കു മാറിയത് പ്രാദേശികമായി ഇന്ധനക്ഷാമത്തിന് കാരണമാകുമെന്ന് നിരീക്ഷിച്ചാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
ഇതിനുപുറമെ സാധാരണ പന്പുകളിൽനിന്നുള്ള ഡീസൽ വിതരണത്തിനും സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇനിമുതൽ വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലോ അല്ലെങ്കിൽ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അംഗീകരിച്ച കണ്ടെയ്നറുകളിലോ മാത്രമേ ഡീസൽ ലഭ്യമാകൂ.
ഒരു ഉപഭോക്താവിനോ വാഹനത്തിനോ ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ നൽകാവൂവെന്നും ഇത് മറിച്ചുവിൽക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Tags : fuel supply restrictions center imposed Fuel shortages hoarding