ന്യൂഡൽഹി: പ്രാദേശികതലത്തിൽ രാഷ്ട്രീയപോരാട്ടം നിലനിൽക്കുന്നുവെങ്കിലും ബിജെപിക്കും ആർഎസ്എസിനുമെതിരേ ഒന്നിച്ചുപോരാടാൻ പ്രതിപക്ഷപാർട്ടികളോടു ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആഹ്വാനം.
തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ഇന്ത്യാ മുന്നണി യോഗത്തിലായിരുന്നു രാഹുലിന്റെ ആഹ്വാനം. യോഗത്തിൽ രാഹുൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം ഇന്നലെയാണ് കോണ്ഗ്രസ് പുറത്തുവിട്ടത്.
കേരളത്തിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പോയി കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ എനിക്കു പരിമിതികളുണ്ട്. പ്രാദേശികതലത്തിൽ സിപിഎമ്മുമായി രാഷ്ട്രീയപോരാട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ എനിക്കതിനു സാധിക്കില്ല. എന്നാൽ ദേശീയതലത്തിൽ ഇന്ത്യ എന്ന മുന്നണി ആശയത്തെ സംരക്ഷിക്കുന്നതിന് പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചുനിൽക്കണം.
കോണ്ഗ്രസിനും എനിക്കുമെതിരേ പ്രതിപക്ഷ സഖ്യത്തിൽനിന്നുയരുന്ന എല്ലാ വിമർശനങ്ങളെയും പുഞ്ചിരിയോടെ സ്വീകരിക്കാൻ ഞാൻ തയാറാണ്. എല്ലാവരെയും സ്നേഹത്തോടെ ഒന്നിപ്പിച്ചുനിർത്തുകയാണ് എന്റെ ലക്ഷ്യം-രാഹുൽ ഗാന്ധി വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെല്ലാം ബിജെപിയുടെ പൂർണ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുണ്ടെന്ന യാഥാർഥ്യം പ്രതിപക്ഷപാർട്ടികൾ തിരിച്ചറിയണം. തൃണമൂൽ കോണ്ഗ്രസ്, സമാജ്വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ തുടങ്ങിയ കക്ഷികൾ പഴയ രാഷ്ട്രീയതന്ത്രങ്ങൾ ഫലിക്കുമെന്ന് ഇനിയും കരുതി വഞ്ചിതരാകരുത്. രാജ്യത്ത് തുല്യവും സുതാര്യവുമായ ഒരു രാഷ്ട്രീയസാഹചര്യം നിലനിന്നിരുന്നപ്പോൾ മാത്രമാണ് അതു ഫലിച്ചത്.
ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്ന കൃത്രിമങ്ങൾ ഞാൻ നേരിട്ടു കണ്ടതാണ്. മമതാ ബാനർജി, ഉദ്ധവ് താക്കറെ, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾക്ക് തങ്ങളുടെ തെരഞ്ഞെടുപ്പു ഫലങ്ങൾ മോഷ്ടിക്കപ്പെട്ടതിൽ ഇപ്പോഴും നേരിയ സംശയമേ ഉള്ളൂവെങ്കിൽ രാജ്യത്ത് 100 ശതമാനവും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പിച്ചുപറയാൻ എനിക്ക് കഴിയും-രാഹുൽ പറഞ്ഞു.
ഈ ഫാസിസ്റ്റ് ഭരണകൂടത്തെ നേരിടാൻ സാധാരണ രാഷ്ട്രീയപാർട്ടി സംവിധാനങ്ങൾക്കപ്പുറം ഒരു കടുത്ത ‘പ്രതിരോധ പ്രസ്ഥാന’മായി പ്രതിപക്ഷം മാറണമെന്ന് രാഹുൽ ആഹ്വാനം ചെയ്തു. 1927ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് ഒരു രാഷ്ട്രീയ സംഘടനയിൽനിന്നു സ്വാതന്ത്ര്യസമര പ്രസ്ഥാനമായി മാറിയ ചരിത്രം രാഹുൽ ഓർമിപ്പിച്ചു.
സിബിഎസ്ഇ, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേയുള്ള പോരാട്ടവും ഗ്രേറ്റ് നിക്കോബാർ വിഷയവും ഭാരത് ജോഡോ യാത്രയുമെല്ലാം ഈ പ്രതിരോധത്തിന്റെ ഭാഗമാണ്. രാജ്യം ഇപ്പോൾ വലിയൊരു ജനരോഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പമാണ്.
പ്രതിപക്ഷം ദുർബലമാണെന്നു വരുത്തിത്തീർക്കാൻ ബിജെപി മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെങ്കിലും പരസ്പരം പോരടിക്കാതെ ഒറ്റക്കെട്ടായി നിന്നു പ്രതിരോധിക്കാമെന്നും രാഹുൽ യോഗത്തിൽ പറഞ്ഞു.
Tags : Rahul Gandhi BJP fight