തിരുവനന്തപുരം: ഇന്ദിരാ ഗാരന്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സാമൂഹിക സുരക്ഷ, ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കി ഉയർത്തുമെന്ന പ്രഖ്യാപനം ഒറ്റയടിക്കു സംസ്ഥാനത്തു നടപ്പാക്കിയേക്കില്ല.
യുഡിഎഫ് സർക്കാരിന്റെ അഞ്ചു വർഷം കൊണ്ട് ഘട്ടംഘട്ടമായി വിവിധ ബജറ്റുകളിൽ പ്രഖ്യാപിക്കാനാണ് സാധ്യത.
നിലവിൽ 2,000 രൂപയാണ് ക്ഷേമപെൻഷനായി നൽകുന്നത്. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലാണ് ക്ഷേമപെൻഷനിൽ വലിയ വർധന വരുത്തിയത്. ഇതുതന്നെ വലിയ സാന്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുന്നുണ്ട്.
ഒറ്റയടിക്ക് ക്ഷേമപെൻഷൻ തുക ഉയർത്തിയാൽ സാന്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സംസ്ഥാനത്തിന് പണം കണ്ടെത്താൻ ബുദ്ധിമുട്ടാകുമെന്നാണ് ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത അഞ്ചു വർഷത്തിനകം ഘട്ടംഘട്ടമായി പെൻഷൻ തുക ഉയർത്തുന്നതാണ് ആലോചനയിലുള്ളത്.
ക്ഷേമപെൻഷനുകൾ എല്ലാമാസവും കൃത്യമായി കുടിശികയില്ലാതെ കൊടുക്കുന്നതിനാകും മുൻതൂക്കം നൽകുക. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ചെയ്തതു പോലെ അവസാനഘട്ടത്തിൽ പെൻഷൻ തുക ഉയർത്തുന്നതിനു പകരം സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് ആനുപാതികമായി പലഘട്ടങ്ങളിലായി ഉയർത്തുന്നതാണ് ആലോചനയിലുള്ളത്.