ബിജെപി എംപി രാഘവ് ഛദ്ദ രാജ്യസഭയിൽ
ന്യൂഡൽഹി: പരീക്ഷാ ചോർച്ചകൾ പരിഹരിക്കാൻ വാർത്താമാധ്യമങ്ങളിലെ പ്രസ്താവനകളല്ല, മറിച്ച് ശക്തമായ ഭരണഘടനാപരമായ പരിഹാരങ്ങളാണ് ആവശ്യമെന്ന് ബിജെപി രാജ്യസഭാ എംപി രാഘവ് ചദ്ദ. കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ച പൊതുപരീക്ഷാ ഭേദഗതി ബില്ലിനെ പിന്തുണച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ രോഷം ന്യായമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഭരണത്തലവൻ എന്നതിലുപരി രാജ്യത്തെ യുവത്വത്തിന്റെ രക്ഷകർത്താവായി പ്രവർത്തിച്ചാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ താൻ ഇതുവരെ പുലർത്തിയ മൗനത്തെക്കുറിച്ച് വ്യക്തത വരുത്തിയ ചദ്ദ, മുൻപ് പ്രതിപക്ഷത്തായിരുന്നപ്പോൾ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു തന്റെ ചുമതലയെന്നും, ഇപ്പോൾ ഭരണപക്ഷത്തായതിനാൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുമുണ്ടെന്നും പറഞ്ഞു. "കാൻസറിനെ ക്രോസിൻ ഗുളിക കൊണ്ട് ചികിത്സിക്കാൻ കഴിയില്ല. അതുപോലെ പ്രസ്താവനകൾ കൊണ്ട് ചോദ്യപേപ്പർ ചോർച്ച തടയാനാകില്ല," അദ്ദേഹം ഓർമിപ്പിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലേക്ക് മാറുക ഉൾപ്പെടെയുള്ള വിപ്ലവകരമായ നടപടികൾ ബില്ലിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്നുണ്ട്.
കോട്ട, ചണ്ഡീഗഡ്, ഡൽഹി, പാറ്റ്ന തുടങ്ങിയ കേന്ദ്രങ്ങളിൽ ദിവസവും 18 മണിക്കൂർ വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ത്യാഗങ്ങൾ അദ്ദേഹം സഭയിൽ അനുസ്മരിച്ചു. ഒരു ചോദ്യപേപ്പർ ചോരുന്നതോടെ വർഷങ്ങളുടെ പ്രയത്നവും കുടുംബങ്ങളുടെ പ്രതീക്ഷകളുമാണ് തകരുന്നത്. ചാർട്ടേഡ് അക്കൗണ്ടൻസി വിദ്യാർത്ഥിയായിരുന്ന തന്റെ സ്വന്തം അനുഭവവും അദ്ദേഹം ഇതിനായി പങ്കുവെച്ചു. കർണാടകയിലും ഹിമാചൽ പ്രദേശിലും മുൻ കോൺഗ്രസ് ഭരണകാലത്ത് നടന്ന പരീക്ഷാ ചോർച്ചകളും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ അവരുടെ ഭരണഘടനാപരമായ അവകാശമാണെന്നും എന്നാൽ അത് രാഷ്ട്രീയ പാർട്ടികളുടെ റാലികളായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയെ വ്യക്തിഗത കുറ്റകൃത്യമായല്ല, മറിച്ച് സംഘടിത മാഫിയകളുടെ പങ്കാളിത്തമുള്ള കുറ്റകൃത്യമായാണ് പുതിയ ബിൽ കണക്കാക്കുന്നത്. കോച്ചിംഗ് മാഫിയകൾ, പ്രിന്റിംഗ് പ്രസ്സ് ജീവനക്കാർ, ഏജന്റുമാർ എന്നിവരുൾപ്പെടെ ഇതിൽ ഉൾപ്പെടും. കുറ്റക്കാർക്ക് 10 കോടി രൂപ വരെ പിഴയും, ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക ദൗത്യസംഘവും മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികളും സജ്ജമാക്കും. രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : RaghavChadha Parliament LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash