ജോളി ജോസഫ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ ആർ. ഹരിദാസനാണ് വിസ്താരവേളയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർ. ഹരിദാസന്റെ വിസ്താരം പുരോഗമിക്കുന്നതിനിടയിലെ ഇടവേളയിലാണ് സംഭവം.
കൂടത്തായി കേസിൽ ഒന്നാം പ്രതിയായ ജോളി ജോസഫ് തന്റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിന്റെ അവസാനഘട്ട വിചാരണയാണ് നിലവിൽ നടക്കുന്നത്. ഈ കേസിൽ ഇതിനോടകം 130-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചുകഴിഞ്ഞു. ജോളി പ്രതിയായ കേസുകളിൽ ആദ്യത്തെ വിധി റോയ് തോമസ് വധക്കേസിലായിരിക്കും പുറത്തുവരിക. 2011 സെപ്റ്റംബറിലാണ് റോയ് തോമസ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
2019-ലാണ് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്. പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരേ കുടുംബത്തിലെ ആറുപേർ ദുരൂഹമായ സാഹചര്യത്തിൽ മരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
റിട്ട. അധ്യാപികയായ അന്നമ്മ തോമസായിരുന്നു ജോളിയുടെ ആദ്യ ഇര. ആട്ടിൻ സൂപ്പ് കഴിച്ചതിനെത്തുടർന്ന് കുഴഞ്ഞുവീണായിരുന്നു മരണം. പിന്നാലെ അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ആദ്യ ഭാര്യ ഫിലി എന്നിവരും സമാനമായ രീതിയിൽ മരണപ്പെട്ടു.
ആറു മരണങ്ങളിലെയും ദുരൂഹത പുറത്തുകൊണ്ടുവരുന്നതിൽ അന്നത്തെ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ അന്വേഷണ റിപ്പോർട്ടും തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളുമാണ് കേസിൽ നിർണായക വഴിത്തിരിവായത്.
Tags : Koodathayi case trial Investigating officer Deepika DeepikaNewspaper NewsUpdate Headlines