അറസ്റ്റിലായ നാഗേന്ദ്ര, പരിക്കേറ്റ ലക്ഷ്മി ദുർഗ
ബംഗളൂരു: കർണാടകയിലെ രാജനുകുണ്ഡെയിൽ കോളേജിൽ വച്ച് അസിസ്റ്റന്റ് പ്രൊഫസറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ടാക്സി ഡ്രൈവർ നാഗേന്ദ്ര (54) ആണ് മകൾ ലക്ഷ്മി ദുർഗയെ കുത്തി പരിക്കേല്‍പ്പിച്ചത്.
മകളെ കാണണമെന്ന് ആവശ്യപ്പെട്ട് കോളേജിലെത്തിയ നാഗേന്ദ്ര, ലക്ഷ്മി ദുർഗയെത്തിച്ചേർന്ന ഉടൻ കൈവശം കരുതിയിരുന്ന കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വയറിനും നെഞ്ചിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.
ലക്ഷ്മിയുടെ വിവാഹത്തെയും സാമ്പത്തിക കാര്യങ്ങളെയും ചൊല്ലി കുടുംബത്തിൽ നിലനിന്നിരുന്ന തർക്കങ്ങളാണ് ക്രൂരകൃത്യത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ലക്ഷ്മി ദുർഗയുടെ വിവാഹത്തിനായി വരന്റെ കുടുംബം തയാറായെങ്കിലും, മകളുടെ പഠനച്ചെലവുകൾ ചൂണ്ടിക്കാട്ടി നാഗേന്ദ്ര 40 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, വിവാഹശേഷവും മകളുടെ പ്രതിമാസ ശമ്പളം തനിക്ക് തന്നെ നൽകണമെന്ന് ഇയാൾ നിർബന്ധം പിടിച്ചു. ഈ ആവശ്യങ്ങളെ ലക്ഷ്മി ദുർഗയും അമ്മയും എതിർത്തിരുന്നു. ഇതേ തുടർന്ന് വീട്ടിൽ പതിവായി വഴക്കുകൾ നടന്നിരുന്നുവെന്നും ഇത് കുടുംബബന്ധത്തിൽ വിള്ളൽ വീഴ്ത്തിയെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Tags : Deepika BreakingNews Arrest Stab