കാരിശേരി മജീദ് ഹാസിം
നെടുങ്കണ്ടം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് നടത്തിയ പരിശോധനയിൽ 22 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസിഡി. പേപ്പറുകളും പിടികൂടി. സംഭവത്തിൽ കട ഉടമയായ നെടുങ്കണ്ടം സ്വദേശി കാരിശേരി മജീദ് ഹാസിം പിടിയിലായി.
ടൗണിൽ രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ച് ഷാഡോ എക്സൈസ് അംഗങ്ങളായ രതീഷ് കുമാർ, ടിൽസ് ജോസഫ്, സുബിൻ വർഗീസ് എന്നിവർ നടത്തിയ രഹസ്യാന്വേഷണത്തിലാണ് വൻ ലഹരിക്കച്ചവടം പുറത്തുവന്നത്.
വളരെ രഹസ്യമായി പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു മജീദിന്റെ ലഹരിവിൽപ്പനയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊടി ചായ എന്നത് 75 രൂപയ്ക്ക് ചായയോടൊപ്പം നിരോധിത പുകയില ഉത്പന്നമായ 'ഹാൻസ്' നൽകുന്ന കോഡാണ്. ഡബിൾ സ്ട്രോങ്ങ് ചായ എന്ന് പറഞ്ഞാൽ 115 രൂപയ്ക്ക് ഒസിഡി പേപ്പറും ലഭിക്കും.
ഓൺലൈൻ സൈറ്റുകൾ വഴി വാങ്ങി, ഗുണനിലവാരം അനുസരിച്ച് 200 മുതൽ 500 രൂപവരെ ഈടാക്കിയാണ് ഒസിഡി. പേപ്പറുകൾ ഇയാൾ വിറ്റിരുന്നത്. നാട്ടുകാർക്കിടയിൽ ‘പേപ്പർ ഇക്ക’ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. പ്രതിയുടെ കടയുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായി നെടുങ്കണ്ടം പഞ്ചായത്തിന് എക്സൈസ് വകുപ്പ് റിപ്പോർട്ട് നൽകും.
Tags : drugs code language arrest Deepika DeepikaNewspaper NewsUpdate Headlines