വിവിധ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാൻ ഗുവാഹത്തി എയർപോർട്ടിലെത്തിച്ച കഞ്ചാവ് പാർസലുകൾ.
കൊല്ലങ്കോട്: പാലക്കാട്പോസ്റ്റ് ഓഫീസ് പാർസൽ വഴി ഏഴു കിലോ കഞ്ചാവുകടത്തിയ കേസിലെ മുഖ്യകണ്ണികളെന്നു സംശയിക്കുന്ന നാലുപേരെ ഗോഹട്ടി എയർപോർട്ടിൽ അസാര പോലീസ് അറസ്റ്റ് ചെയ്തു. 111 പാർസലുകളിലായി 670 കിലോ കഞ്ചാവ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാൻ എത്തിച്ചപ്പോഴാണു ബംഗ്ലാദേശ് സ്വദേശി അബുബക്കർ സിദ്ദിഖ് എന്ന റോമൻ (22), മേഘാലയയിലെ വെസ്റ്റ് ഖാസി ഹിൽസ് ജില്ലക്കാരായ ഫൽബക്സ്റ്റാർ പർലോംഗ്(32), അൽവിനെസ്റ്റാർ സിയം(21), ക്രഷ് ദോഖർ(40) എന്നിവർ പിടിയിലായത്.
മേഘാലയയിൽനിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് പോസ്റ്റ്ഓഫീസ് പാർസൽ വഴി കഞ്ചാവ് അയക്കുന്ന സംഘമാണു പിടിയിലായത്. 2026 ഫെബ്രുവരി നാലിനാണു മേഘാലയയിൽനിന്നു വന്ന 7.3 കിലോഗ്രാം കഞ്ചാവ് അടങ്ങിയ പാർസൽ കൈപ്പറ്റവേ കൊല്ലങ്കോട് പോസ്റ്റ് ഓഫീസിൽ സഹോദരങ്ങളായ സഞ്ജയ്, രാഹുൽ എന്നിവർ പിടിയിലാകുന്നത്. കഞ്ചാവ് ഓർഡർ ചെയ്ത കൊല്ലങ്കോട് ത്രാമണി സ്വദേശി തടനാറ വീട്ടിൽ ജിജിറ്റിനെ(19) ജൂണ് 25ന് അറസ്റ്റ് ചെയ്തു. തുടർന്ന് സഹായംചെയ്ത ത്രാമണി താടനാറ വീട്ടിൽ സിബി എന്ന കൃഷ്ണൻകുട്ടി, കവിത എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
മേഘാലയയിൽനിന്ന് കഞ്ചാവ് പാർസൽ അയച്ച ആളെക്കുറിച്ച് ജിജിറ്റിൽനിന്നു വിവരം ലഭിച്ചിരുന്നു. എൻസിബി ഗുവാഹത്തി യൂണിറ്റ് ഇതിൽ അന്വേഷണം നടത്തിവരികയായിരുന്നു. ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബർദൊലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിക്ക് അയക്കാൻ എത്തിച്ച പാർസലുകളിൽ കഞ്ചാവ് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു റെയ്ഡ് നടന്നത്. പിടിക്കപ്പെടാതിരിക്കാൻ മരിച്ചുപോയ വ്യക്തികളുടെ പേരും വിലാസവും ഉപയോഗിച്ചാണു പാഴ്സലുകൾ ബുക്ക് ചെയ്തിരുന്നതെന്നു പോലീസ് കണ്ടെത്തി.
Tags : Kollengode Ganja Parcel Case arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash