ഡാന്യൂബ് നദിയുടെ ദൃശ്യം.
ബുഡാപെസ്റ്റ്: ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടർത്തി യൂറോപ്പിലാകെ ആഞ്ഞടിക്കുന്ന ഉഷ്ണതരംഗം ഡാന്യൂബിനെയും കൊല്ലുന്നു. യൂറോപ്പിലെ ഏറ്റവും വലിയ നദികളിലൊന്നായ ഡാന്യൂബിലെ ജലനിരപ്പ് ആശങ്കാജനകമായ നിലയിലേക്കു താഴ്ന്നു.
ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നാഷണൽ വാട്ടർ അഥോറിറ്റിയുടെ കണക്കെടുപ്പിൽ ഡാന്യൂബ് നദിയിലെ ജലനിരപ്പ് 23 സെന്റിമീറ്ററായി താഴ്ന്നതായി കണ്ടെത്തി. 2018ൽ രേഖപ്പെടുത്തിയ 33 സെന്റിമീറ്ററാണ് ഇതിനു മുമ്പുള്ള ഏറ്റവും കുറഞ്ഞ ജലനിരപ്പ്. മേഖലയിൽ വരും ദിവസങ്ങളിലെ താപനില 38 ഡിഗ്രി സെൽഷസായി ഉയർന്നേക്കുമെന്നാണ് കരുതുന്നത്. അതിനാൽ വീണ്ടും നദിയിലെ ജലനിരപ്പ് താഴ്ന്നേക്കാമെന്ന ആശങ്കയിലാണ് അധികൃതർ. നദി വറ്റിവരണ്ടതിനെത്തുടർന്ന് വിനോദയാത്രയാനങ്ങളെല്ലാം പണിമുടക്കിലാണ്.
ഡാന്യൂബിലൂടെ വിനോദസഞ്ചാരികളുമായിപ്പോകുന്ന ക്രൂയിസ് കപ്പൽ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ചരക്കുകപ്പലുകളും പൂർണമായും സർവീസ് നിർത്തിയതായി ഹംഗറി ഗതാഗത മന്ത്രാലയം അറിയിച്ചു. ബൾഗേറിയയിലെ തുറമുഖനഗരമായ വിദിനിൽ കഴിഞ്ഞ ദിവസം നദിയിലുറച്ചുപോയ ക്രൂയിസ് കപ്പലിൽനിന്ന് 186 വിനോദസഞ്ചാരികളെ പോലീസ് പുറത്തെത്തിച്ചിരുന്നു. സെർബിയയിൽ, വടക്കൻ നഗരമായ നോവി സാഡിന് സമീപം നദിയിൽ നൂറുകണക്കിന് ചെറിയ ബോട്ടുകളും ഡസൻ കണക്കിനു ചരക്കുകപ്പലുകളും കുടുങ്ങി.
ഡാന്യൂബ് വറ്റിവരളുന്നത് വിവിധ രാജ്യങ്ങളിലെ ആണവോർജ ഉത്പാദനത്തെയും ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഡാന്യൂബിൽനിന്നുള്ള വെള്ളമാണ് ഈ രാജ്യങ്ങളിലെ ആണവ റിയാക്ടറുകൾ തണുപ്പിക്കാൻ ഉപയോഗിക്കുന്നത്. ബുഡാപെസ്റ്റിലെ മാർഗററ്റ് പാലം അധികൃതർ കഴിഞ്ഞ ദിവസം അടച്ചു.
നദിയിൽ വെള്ളം വറ്റിയതോടെ അടിത്തട്ടിൽ മറഞ്ഞുകിടന്ന രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ് കണ്ടെത്തി. ഇതിനു പിന്നാലെയാണു മാർഗററ്റ് പാലം അടച്ചത്.

ആഥൻസ്: ഫ്രാൻസിനും സ്പെയിനിനും പിന്നാലെ ഗ്രീസും തുർക്കിയും കാട്ടുതീയുടെ പിടിയിൽ. ക്രീറ്റ് ദീപിൽ ഒട്ടേറെ കാട്ടുതീകൾ അതിവേഗം പടരുന്നതായാണു റിപ്പോർട്ട്. തീയണയ്ക്കാനുള്ള ശ്രമത്തിൽ മൂന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടു.
ക്രീറ്റിലെ ഗ്രാമപ്രദേശങ്ങളിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിരിക്കുകയാണ്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. ഗ്രീസിലെ പെലോപ്പൊന്നീസ് പ്രദേശത്തും പാറോസ്, ലെസ്ബോസ് ദ്വീപുകളിലും കാട്ടുതീകൾ പടരുന്നുണ്ട്. അതിശക്തമായ കാറ്റ് മൂലം തീ വേഗം പടരുന്നു.
ഇതിനിടെ, സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിനു സമീപമുള്ള കാട്ടുതീകൾ നിയന്ത്രണവിധേയമായി എന്നാണ് റിപ്പോർട്ട്. ആവില, മാഡ്രിഡ്, തൊളേഡോ, കാസ്റ്റെല്ലോൺ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോയവർക്കു തിരിച്ചുവരാമെന്ന അറിയിപ്പുണ്ട്.
ആവില പ്രവിശ്യയിൽ 43,000 ഹെക്ടർ പ്രദേശം ചാന്പലായി. സ്പാനിഷ് ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണിതെന്നാണു വിലയിരുത്തൽ. ഈ വർഷം സ്പെയിനിൽ 2.07 ഹെക്ടർ ഭൂമിയാണ് കാട്ടുതീ മൂലം നശിച്ചത്.
തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ വ്യാപക നാശമുണ്ടാക്കിയ കാട്ടുതീയും നിയന്ത്രണവിധേയമായിട്ടുണ്ട്. അതേസമയം, വരണ്ട കാലാവസ്ഥയും കാറ്റും വീണ്ടും കാട്ടുതീ പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ബോർഡോ നഗരത്തിനു സമീപം മനഃപൂർവം തീയിട്ടുവെന്നു സംശയിക്കുന്ന രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്.
Tags : Danube peace River Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash