International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്കു തിരിച്ചടി. തങ്ങൾ മുന്നോട്ടുവച്ച സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി അമേരിക്ക തള്ളിയതോടെ വീണ്ടും ആശങ്കയേറിയിരിക്കുകയാണ്. ‘ഒട്ടും സ്വീകാര്യമല്ല’ എന്നു വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്റെ നിര്‍ദേശം തള്ളിയത്.
മധ്യസ്ഥര്‍ മുഖേന ഇറാന് സമര്‍പ്പിച്ച മറുപടി താന്‍ വായിച്ചുവെന്നും ഇതിലെ വ്യവസ്ഥകളോട് തനിക്കു വിയോജിപ്പാണെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി. ഇറാന്റെ മറുപടിയിലെ വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയില്ല. യുഎസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കു ചര്‍ച്ചകളില്‍ മധ്യസ്ഥരായ പാക്കിസ്ഥാന് വഴിയാണ് ഇറാന് മറുപടി നല്‍കിയത്.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്കു മാറ്റാൻ ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. അമേരിക്ക മുന്നോട്ടുവച്ച സമാധാന നിർദേശങ്ങളോടുള്ള പ്രതികരണമായാണ് ഇറാൻ ഈ നിലപാട് സ്വീകരിച്ചതെന്ന് ‘വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്തു.
സമാധാനചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്ന നിബന്ധനയും ഇറാൻ മുന്നോട്ടു വച്ചിട്ടുണ്ട്.
ഇറാന്റെ പ്രതികരണം ലഭിച്ചതിനു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഡോണൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തി. ഇറാനിലെ സമ്പുഷ്ടീകരിച്ച യൂറേനിയം നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
യൂറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ഇനിയും തകർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായംതന്നെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമുള്ളതെന്നും നെതന്യാഹു അവകാശപ്പെട്ടു.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ മധ്യസ്ഥതയിലുള്ള യുഎസ്-ഇറാൻ സമാധാന ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നു. ഇന്നു ചർച്ച നടക്കുമെന്നായിരുന്നു റിപ്പോർട്ട്. ജെ.ഡി. വാൻസ് നയിക്കുന്ന യുഎസ് സംഘം ഇന്നു രാവിലെ ഇസ്ലാമാബാദിലെത്തുമെന്ന് പാക് അധികൃതർ സ്ഥിരീകരിക്കുന്നു.
അതേസമയം, ഇറാൻ പ്രതിനിധികൾ ചർച്ചയ്ക്കെത്തുന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. രണ്ടാംഘട്ട സമാധാന ചർച്ചയ്ക്കായി പാക്കിസ്ഥാൻ സത്യസന്ധമായി പരിശ്രമിച്ചെന്നും പന്ത് ഇറാന്റെ കോർട്ടിലാണെന്നും പാക്കിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്താവുള്ള തരാർ പറഞ്ഞു. കഴിഞ്ഞ എട്ടിന് ആരംഭിച്ച യുഎസ്-ഇറാൻ വെടിനിർത്തൽ ഇന്ന് അവസാനിക്കുകയാണ്.
ഇസ്ലാമാബാദിലേക്ക് ഒരു പ്രതിനിധിസംഘവും പുറപ്പെടില്ലെന്നാണ് ഇറാൻ പറയുന്നത്. ചർച്ചയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ യുഎസും ഇറാനും പരസ്പരം ഭീഷണിയുമായി രംഗത്തെത്തി.
ഇന്നോടെ യുഎസുമായി കരാർ ഉണ്ടാക്കിയില്ലെങ്കിൽ ഇറാനുമേൽ ബോംബാക്രമണം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. വെടിനിർത്തൽ ദീർഘിപ്പിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ട്രംപ്. യുദ്ധം തുടരാനാണു ശ്രമമെങ്കിൽ പുതിയ അടവുകൾ പുറത്തെടുക്കുമെന്നായിരുന്നു ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബാഫിന്റെ മുന്നറിയിപ്പ്.
ഭീഷണിയുടെ നിഴലിലുള്ള ചർച്ച തങ്ങൾക്കു സ്വീകാര്യമല്ലെന്ന് ഗാലിബാഫ് പറഞ്ഞു. അമേരിക്ക തങ്ങളുടെ കപ്പൽ പിടിച്ചെടുത്തതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇറാൻ ആവർത്തിച്ചു. കഴിഞ്ഞ 11, 12 തീയതികളിൽ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നിൽ ഇറാൻ രണ്ട് പ്രധാന ഉപാധികൾ വച്ചെന്ന് റിപ്പോർട്ട്.
പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചകളുടെ രണ്ടാം ഘട്ടം തുടങ്ങും മുന്നേ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നതാണ് ഇറാന്റെ ഒന്നാമത്തെ ഉപാധി. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിച്ച് പൂർണമായ നിലയിൽ ഹോർമുസ് തുറന്നാൽ മാത്രമേ ചർച്ചയിലേക്ക് ഉള്ളു എന്ന നിലപാട് പാക്കിസ്ഥാനെ അറിയിച്ചതായാണ് വിവരം.
ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണമെന്നതാണ് ട്രംപിന് മുന്നിൽ ഇറാൻ വച്ച രണ്ടാമത്തെ ഉപാധിയെന്നാണ് റിപ്പോർട്ട്.
നേരത്തെ ഇസ്ലാമാബാദിൽ നടന്ന ഒന്നാംഘട്ട ചർച്ച പരാജയപ്പെടാനുള്ള കാരണം അമേരിക്കൻ പ്രതിനിധി സംഘത്തിന് തീരുമാനമെടുക്കാൻ അധികാരമില്ലാത്തതായിരുന്നുവെന്ന് ഇറാൻ വിമർശിച്ചിരുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസായിരുന്നു അന്ന് അമേരിക്കൻ സംഘത്തെ നയിച്ചത്.
International
വത്തിക്കാൻ സിറ്റി: മരണകരമായ പ്രവൃത്തികൾ ആസൂത്രണം ചെയ്യുന്നത് അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും മധ്യസ്ഥതയുടെയും മേശയിൽ ഇരിക്കാനും ലോകനേതാക്കളോട് ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം.
ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സമാധാനത്തിനായി നടത്തിയ പ്രാർഥനാവേളയിൽ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
യുദ്ധത്തിന്റെ യുക്തി നിരസിക്കുന്നത് തെറ്റിദ്ധാരണയ്ക്കും അവഹേളനത്തിനും കാരണമായാലും സഭ എല്ലായ്പ്പോഴും സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നതു തുടരുമെന്നും ഏതെങ്കിലും മനുഷ്യാധികാരത്തേക്കാൾ ദൈവത്തോടുള്ള അനുസരണം എല്ലായ്പ്പോഴും വളർത്തുമെന്നും മാർപാപ്പ വ്യക്തമാക്കി.
സംഘർഷമേഖലകളിലെ കുട്ടികളിൽനിന്ന് എനിക്ക് എണ്ണമറ്റ കത്തുകൾ ലഭിക്കുന്നു.അവ വായിക്കുമ്പോൾ ചില മുതിർന്നവർ അഭിമാനത്തോടെ വീമ്പിളക്കുന്ന പ്രവൃത്തികളുടെ എല്ലാ ഭീകരതയും മനുഷ്യത്വമില്ലായ്മയും നിഷ്കളങ്കതയുടെ കണ്ണിലൂടെ ഒരാൾക്കു മനസിലാകും. നമുക്ക് കുട്ടികളുടെ ഈ ശബ്ദങ്ങൾ കേൾക്കാം’’-മാർപാപ്പ പറഞ്ഞു.
തന്നോടൊപ്പം നേരിട്ടും അല്ലാതെയും പ്രാർഥനയിൽ പങ്കെടുത്ത എല്ലാവർക്കും മാർപാപ്പ നന്ദി പറഞ്ഞു.
Kerala
കൊച്ചി: രാജ്യങ്ങൾ തമ്മിലും മനുഷ്യർ തമ്മിലുമുള്ള സകലപോരാട്ടങ്ങളും അവസാനിക്കപ്പെടാനും അതുവഴി ഈ ലോകത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടാനും ഈസ്റ്റർ ആചരണം സഹായിക്കണമെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
ലോകം എന്നും കാംക്ഷിക്കുന്ന സനാതന സമാധാനത്തിന്റെ മഹിമയെക്കുറിച്ചും ഈസ്റ്റർ വിളിച്ചുപറയുന്നുണ്ടെന്നും ഡോ. കളത്തിപ്പറമ്പിൽ പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: സംഘർഷങ്ങളും വിദ്വേഷവും നിറഞ്ഞ ലോകത്ത് സമാധാനത്തിന്റെ നറുമണവും പ്രകാശവും പരത്താൻ മെത്രാന്മാരോടും വൈദികരോടും വിശ്വാസികളോടും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നലെ രാവിലെ മൂറോൻ കൂദാശയോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയിൽ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
എല്ലാ ക്രൈസ്തവരും ക്രിസ്തുവിന്റെ നിയോഗം തുടരാനാണു വിളിക്കപ്പെട്ടിരിക്കുന്നത്. തങ്ങളുടേതായ വിളിയനുസരിച്ചും പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ചും മറ്റുള്ളവർക്കൊപ്പവും ഈ നിയോഗം നാം തുടരേണ്ടതുണ്ടെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
ക്രിസ്തുവിന്റെ മൗതികശരീരമായ സഭയിലെ അംഗങ്ങൾ എന്ന നിലയിൽ എല്ലാ ക്രൈസ്തവരും, പ്രത്യേകിച്ച് അഭിഷിക്തരായവർ ദൈവജനത്തിന് ശുശ്രൂഷ ചെയ്യാനായി അയയ്ക്കപ്പെട്ടവരാണ്.
നമ്മുടെ വ്യക്തിപരമായ താത്പര്യങ്ങളും ബന്ധങ്ങളും മാറ്റിവച്ചു വേണം അതു നിർവഹിക്കേണ്ടത്. ഇന്നലെകളുമായുള്ള അനുരഞ്ജനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ മാർപാപ്പ, അത്തരമൊരു പ്രവൃത്തി സമാധാനപൂർണമായ ജീവിതത്തിന് ആവശ്യമാണെന്നും ഓർമിപ്പിച്ചു.
ക്രൈസ്തവനിയോഗമനുസരിച്ച് ജീവിക്കുമ്പോൾ മറ്റുള്ളവരാൽ തിരസ്കരിക്കപ്പെടാനും തെറ്റിദ്ധരിക്കപ്പെടാനുമുള്ള സാധ്യതകളും മുന്നിലുണ്ട്. കുരിശുകൾ അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോകണം. അതിന് സമൂഹത്തിലും നമ്മിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള കഴിവുണ്ട്.
പരാജയങ്ങളുടെയും കുറവുകളുടെയും മുന്നിൽ ദൈവത്തിന്റെ കൃപയിലും അനുഗ്രഹങ്ങളിലും ശരണം വച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടതുണ്ട്. വിശുദ്ധരുടെ ജീവിതം ഇതാണ് നമുക്കു കാണിച്ചുതരുന്നത്. ഭയം വെടിഞ്ഞ്, ധൈര്യപൂർവം ഈശോമിശിഹായുടെ മരണവും പുനരുത്ഥാനവും പ്രഘോഷിക്കാൻ നമുക്കാകണം -മാർപാപ്പ പറഞ്ഞു.
റോം രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ പ്രാദേശികസമയം ഇന്നലെ വൈകുന്നേരം 5.30ന് (ഇന്ത്യന്‍ സമയം രാത്രി ഒന്‍പത്) നടന്ന കാൽകഴുകൽ ശുശ്രൂഷയിൽ മാർപാപ്പ 12 വൈദികരുടെ പാദം കഴുകി.
ഇതില്‍ 11 വൈദികർ പേര് കഴിഞ്ഞ വർഷം മേയ് 31ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ മാർപാപ്പയിൽനിന്നു പൗരോഹിത്യം സ്വീകരിച്ചവരാണ്. പരന്പരാഗതമായി കാൽകഴുകൽ ശുശ്രൂഷയിൽ മാർപാപ്പമാർ വൈദികരുടെ പാദമാണു കഴുകിവന്നിരുന്നത്. ഫ്രാൻസിസ് മാർപാപ്പയാണ് ഇതിനു മാറ്റം വരുത്തിയത്.
തിരുക്കർമങ്ങളെത്തുടർന്ന് സെന്റ് ഫ്രാൻസിസ് ചാപ്പലിലെ അൾത്താരയിലേക്ക് ലെയോ മാർപാപ്പ പരിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ചു. തുടർന്നു വൈകുംവരെ ആരാധന ഉണ്ടായിരുന്നു. ഇന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന പീഡാനുഭവ തിരുക്കർമങ്ങളിലും രാത്രിയിൽ റോമിലെ കൊളോസിയത്തിനു ചുറ്റിലും നടക്കുന്ന കുരിശിന്റെ വഴിയിലും മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
Kerala
തിരുവനന്തപുരം: തന്റെ ഏറ്റവും വലിയ ആഗ്രഹം സമാധാനമായി ക്രിക്കറ്റ് ആസ്വദിക്കുക എന്നതാണെന്ന് സഞ്ജു സാംസണ്. ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടനേട്ടത്തിനു ശേഷം ജന്മനാട്ടിൽ ആദ്യമായി നടത്തിയ പത്രസമ്മേളനത്തിലാണ് സഞ്ജു ഇത്തരത്തിൽ പ്രതികരിച്ചത്. ഏകദിന ടീമിൽ ഇടം കിട്ടുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഈ പ്രതികരണം.
കാര്യവട്ടത്ത് ന്യൂസിലാൻഡുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഏറെ സങ്കടവും ദേഷ്യവും എല്ലാം തോന്നി. ഈ വിഷമവുമായാണ് നാട്ടിൽനിന്നും ലോകകപ്പിനു പോയത്. എന്നാൽ, പരാജയത്തിൽനിന്നും മുന്നേറണമെന്ന ആത്മസമർപ്പണത്തോടെ ഫോണ്‍ ഓഫ് ചെയ്തും സോഷ്യൽ മീഡിയ നോക്കാതെയും പരിശീലനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഭാര്യയും സുഹൃത്തും മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഏഴ് ദിവസം നന്നായി പരിശീലനം ചെയ്തു. തന്റെ പോരായ്മകൾ എന്തെന്നതിനെക്കുറിച്ച് നന്നായി ആലോചിച്ചു. ആ പോരായ്മകൾ പരിഹരിക്കാനായി കിട്ടിയ ഒരാഴ്ച ഇടവേള നന്നായി ഉപയോഗിച്ചു.
ജീവിതത്തിൽ വിജയത്തേക്കാൾ തനിക്കു ലഭിച്ചിട്ടുള്ളത് പരാജയങ്ങളാണ്. അതിനാൽ ആ പരാജയങ്ങളെ എങ്ങനെ അതിജീവിക്കാമെന്നും പഠിച്ചിട്ടുണ്ട്. അതാണ് ഗുണമായി മാറിയത്. സ്വയം എങ്ങനെ മാറ്റിയെടുക്കാമെന്നതിൽ വിജയിച്ചു. അതിനാൽ ഈ നേട്ടത്തിൽ ഏറ്റവുമധികം നന്ദി പറയേണ്ടത് തന്നോടാണെന്നും സഞ്ജു പറഞ്ഞു.
10-ാം വയസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ കളിച്ചുതുടങ്ങിയതാണ്. ഇപ്പോൾ 31 വയസായി. രഞ്ജി ട്രോഫി ഉൾപ്പെടെ നിരവധി ടൂർണമെന്റിൽ കളിച്ചു. തന്റെ കഠിനാധ്വാനത്തിന് മുകളിൽനിന്ന് അനുഗ്രഹമുണ്ടായെന്നു കരുതുന്നതായും സഞ്ജു കൂട്ടിച്ചേർത്തു.
ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ നേടിയ 97 റണ്‍സാണ് മികച്ച ഇന്നിംഗ്സെന്നു പറഞ്ഞ സഞ്ജു ജീവിതത്തിലെ സന്തോഷമുള്ള നിമിഷം എല്ലാവരോടും പങ്കിടാനാണ് താൻ എത്തിയതെന്നും കൂട്ടിച്ചേർത്തു. എല്ലാ മാധ്യമങ്ങളും വെവ്വേറെ അഭിമുഖങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അങ്ങനെ കൊടുക്കാൻ സമയം ഇല്ലായിരുന്നു. അതേത്തുടർന്നാണ് മാധ്യമപ്രവർത്തകരെ ഒരുമിച്ചുകാണാൻ തീരുമാനിച്ചതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ഇപ്പോൾ ട്വന്റി-20 കിരീടനേട്ടത്തിന്റെ സന്തോഷത്തിലാണ്. ഇനി മുന്നിലുള്ളത് ഐപിഎല്ലാണ്. പുതിയ ടീമിലേക്കാണ് ഇപ്പോൾ എത്തിയിട്ടുള്ളത്. അവർക്കായി ഐപിഎല്ലിൽ പരമാവധി നന്നായി കളിക്കണം. ഈ ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നിൽ നിരവധി പേരുടെ പ്രാർഥനയുണ്ട്. അതിനാലാണ് ഈ ജയത്തിന് നമ്മുടെ വിജയം എന്ന വികാരമുണ്ടാകുന്നത്.
ഐപിഎല്ലിൽ ആദ്യമത്സരം പഴയ ടീമായ രാജസ്ഥാൻ റോയൽസിന് എതിരായാണ്. ആ ടീമിലെ ചില കളിക്കാരുമായും സപ്പോർട്ടിംഗ് സ്റ്റാഫുമായും വൈകാരിക ബന്ധമുണ്ട്. പക്ഷെ, ഗ്രൗണ്ടിൽ വികാരമുണ്ടാകില്ല. മത്സരത്തെ മത്സരമായി കാണുമെന്നും സഞ്ജു കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: പശ്ചിമേഷ്യയില്‍ അതീവ ഗുരുതരമായി തുടരുന്ന യുദ്ധത്തില്‍ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോ മലബാര്‍ സഭയുടെ പ്രാര്ഥനാപൂര്ണമായ പിന്തുണ അറിയിക്കുന്നുവെന്നു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
യുദ്ധത്തില്‍ വിവിധ രാജ്യങ്ങളില്‍ വലിയ നാശനഷ്ടങ്ങളും അനേകര്‍ക്കു ജീവഹാനിയും സംഭവിക്കുന്ന ഈ ദിവസങ്ങളില്‍ ലോകം മുഴുവന്‍ വലിയ ഉത്ക്കണ്ഠയിലൂടെയാണു കടന്നുപോകുന്നത്. ആയുധങ്ങള്‍ സര്‍വനാശവും മരണവും വേദനയും മാത്രമാണു സമ്മാനിക്കുന്നത്. തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനവും സഹവര്‍ത്തിത്വവും സാധ്യമാകൂ.
പരിഹരിക്കാനാകാത്തവിധമുള്ള അഗാധമായ തകര് ച്ചയുണ്ടാകുന്നതിനുമുമ്പ് ഓരോ രാജ്യവും തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം രാഷ്ട്രനേതാക്കള്‍ തുറന്ന മനസോടെ സ്വീകരിക്കാന്‍ നമുക്കു തീക്ഷ്ണമായി പ്രാര്‍ഥിക്കാം.
ക്ലേശകരവും ദുരിതപൂര്‍ണവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗള്‍ഫുനാടുകളിലെ സഹോദരങ്ങള്‍ക്കുവേണ്ടി നാളെ സീറോ മലബാര്‍ സഭയില്‍ പ്രത്യേക പ്രാര്‍ഥനാദിനമായി ആചരിക്കണം.
യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ സംഭാഷണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാര്‍ഗം തെരഞ്ഞെടുക്കാനും അതുവഴി പശ്ചിമേഷ്യയില്‍ ശാന്തിയും സമാധാനവും സംജാതമാകുന്നതിനുംവേണ്ടി ഏവരും പ്രാര്‍ഥിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സ്ഥിതിയിൽ ഇന്ത്യക്ക് ആഴത്തിലുള്ള ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും തർക്കങ്ങൾ പരിഹരിക്കണമെന്നും മോദി പറഞ്ഞു.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങളുമായും അടുത്തു പ്രവർത്തിക്കുന്നതു തുടരുമെന്ന് മോദി പറഞ്ഞു. സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും എല്ലാ തർക്കങ്ങളുടെയും പരിഹാരത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമൊത്ത് ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇതു പറഞ്ഞു.
എന്നാൽ അമേരിക്കയെയോ ഇസ്രയേലിനെയോ ഇറാനെയോ മോദി വാർത്താസമ്മേളനത്തിൽ പരാമർശിച്ചില്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ കൊലപാതകത്തെ പരാമർശിക്കാനോ അപലപിക്കാനോ മോദിയും കാർണിയും തയാറായതുമില്ല.
“ലോകമെന്പാടും നിലനിൽക്കുന്ന നിരവധി സംഘർഷങ്ങളിൽ ഇന്ത്യയുടെ നിലപാട് ഉറച്ചതാണ്. സമാധാനവും സ്ഥിരതയും നിലനിർത്താൻ ഞങ്ങൾ എപ്പോഴും ആഹ്വാനം ചെയ്തിട്ടുണ്ട്. രണ്ടു ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കുന്പോൾ, സമാധാനത്തിനായുള്ള ശബ്ദം കൂടുതൽ ശക്തമാകും.’’ പശ്ചിമേഷ്യയിലേതുപോലുള്ള തർക്കങ്ങൾക്കു പരിഹാരം കണ്ടെത്താൻ ഇന്ത്യ എപ്പോഴും സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഭീകരത, തീവ്രവാദം തുടങ്ങിയ പൊതുവായ ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഭീകരവാദം, തീവ്രവാദം എന്നിവ മുഴുവൻ മനുഷ്യരാശിക്കും ഗുരുതര വെല്ലുവിളികളാണ്. ഈ ശക്തികൾക്കെതിരായ അടുത്ത സഹകരണം ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും നിർണായകമാണെന്ന് മോദി ചൂണ്ടിക്കാട്ടി.
ഇന്തോ-പസഫിക് മേഖലയിലെ സുപ്രധാന പങ്കാളിയാണ് കാനഡയെന്നു മോദി പറഞ്ഞു ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷനിൽ ഡയലോഗ് പങ്കാളിയാകാനുള്ള കാനഡയുടെ താത്പര്യത്തെ ഇന്ത്യ സ്വാഗതം ചെയ്തു.
International
മസ്കറ്റ്: ഇറാൻ- ഇസ്രായേൽ സംഘർഷങ്ങൾക്കിടെ സമാധാനത്തിനായി ആഹ്വാനം ചെയ്ത് വീണ്ടും ഒമാൻ. ഇറാനും ഇസ്രയേലും അമേരിക്കയും ആക്രമണങ്ങൾ അവസാനിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ചർച്ചകളിലേക്ക് മടങ്ങണം എന്നും മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് മേഖലയിലാകെ യുദ്ധഭീതി തുടരുന്നതിനിടെയാണ് സമാധാനത്തിനായി വീണ്ടും ഒമാൻ വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇറാന് മേലുള്ള ആക്രമണം അമേരിക്കയും ഇസ്രയേലും അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സമാധാന ചർച്ചകളിലേയ്ക്ക് മടങ്ങണമെന്നും മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി വ്യക്തമാക്കി.
ഇതിനിടെ നിലവിലെ സംഘർഷങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസമായി യുഎഇ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. എമിറേറ്റ്സ് എയർലൈൻസ് ഭാഗികമായി സർവീസുകൾ ആരംഭിക്കും. ദുബായ് വിമാനത്താവളവും അൽ മക്തും വിമാനത്താവളവും തുറന്നിട്ടുണ്ട്. നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക.
International
വത്തിക്കാൻ സിറ്റി: ആയുധങ്ങൾക്ക് സമാധാനം കൊണ്ടുവരാനാകില്ലെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. യുദ്ധം അവസാനിപ്പിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
ഞായറാഴ്ചയിലെ ധ്യാന പ്രസംഗത്തിനിടെയാണ് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. പശ്ചിമേഷ്യയിലെയും ഇറാനിലെയും സംഭവങ്ങളിൽ വളരെ ആഴത്തിലുള്ള ആശങ്ക തനിക്കുണ്ടെന്നും മാർപാപ്പ പറഞ്ഞു.
സമാധാനവും സ്ഥിരതയും പരസ്പരമുള്ള ഭീഷണികളിലൂടെയോ ആയുധത്തിലൂടെയോ സ്ഥാപിക്കാൻ കഴിയില്ല. ആയുധങ്ങൾ സർവനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുക. എന്നാൽ സമാധാനം വേണമെന്നുണ്ടെങ്കിൽ വളരെ യുക്തിഭദ്രമായ ഉത്തരവാദിത്വബോധമുള്ള സംവാദങ്ങളാണ് ഉണ്ടാകേണ്ടത്.
ഈ ഘട്ടത്തിൽ അത്തരത്തിലുള്ള ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആക്രമണങ്ങൾ അവസാനിപ്പിക്കാൻ രാജ്യങ്ങൾ തയാറാകണം. അല്ലെങ്കിൽ പരിഹരിക്കാൻ കഴിയാത്ത വിധത്തിലേക്ക് കാര്യങ്ങൾ കൈവിട്ട് പോകും. ലോക സമാധാനത്തിന് വേണ്ടി പ്രാർഥിക്കുന്നുവെന്നും ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.
International
വാഷിംഗ്ടണ്‍ ഡിസി: ഗാസയുടെ പുനര്‍നിര്‍മാണത്തിനായി രൂപവത്കരിച്ച അന്താരാഷ്ട്ര സംഘടനയായ ബോര്‍ഡ് ഓഫ് പീസിലേക്ക് അമേരിക്ക പത്തു ബില്യണ്‍ (1000 കോടി) ഡോളറിന്റെ സഹായം നല്‍കുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ചൈനയെയും റഷ്യയെയും ബോര്‍ഡില്‍ ചേരാന്‍ ട്രംപ് ക്ഷണിക്കുകയും ചെയ്തു.
വാഷിംഗ്ടൺ ഡിസിയില്‍ നടന്ന ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘യുദ്ധച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതു വളരെ ചെറിയ സംഖ്യയാണ്- ട്രംപ് കൂട്ടിച്ചേര്‍ത്തു.
Leader Page
തിരുവനന്തപുരത്ത് ന്യൂസിലൻഡിനെതിരേ നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനുവേണ്ടി സഞ്ജു സാംസൺ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എല്ലാവരും പ്രതീക്ഷിക്കുകയും ചെയ്തു. ആരാധകരുടെ പ്രതീക്ഷയും ആഗ്രഹവും നല്ലതുതന്നെ.
പക്ഷേ, എന്താണു സംഭവിച്ചത്? ഒരാഴ്ച മുമ്പുതന്നെ പത്രമാധ്യമങ്ങളിലെല്ലാംതന്നെ സഞ്ജു സാംസന്റെ കളി ഗംഭീരമാകുമെന്നും ബാറ്റിംഗ് വെടിക്കെട്ട് ഉണ്ടാകുമെന്നുമൊക്കെ വലിയവായിൽ പറയാൻ തുടങ്ങി. എന്തിന്; ഒരു പാർലമെന്റ് മെംബർ വരെ സഞ്ജുവിനുവേണ്ടി സംസാരിച്ചു. നമ്മൾ എഴുതുന്നതും പറയുന്നതുമൊക്കെ സഞ്ജു സാംസണും കാണുന്നുണ്ടാവുമല്ലോ! താങ്ങാൻ പറ്റാത്ത സമ്മർദമാണ് അതദ്ദേഹത്തിനു നല്കിയിട്ടുണ്ടാവുക. ഇത്രയും സമ്മർദത്തിലായ ഒരാൾ റണ്ണടിച്ചുകൂട്ടിയാൽ മാത്രമേ അദ്ഭുതമുള്ളൂ.
ഞാനും കളി കാണാനുണ്ടായിരുന്നു. പ്രാദേശിക കമന്റേറ്റർമാരും നാട്ടുകാരും സഞ്ജു സാംസണെ വാനോളം പുകഴ്ത്തുന്നത് അസഹ്യമായിരുന്നു. “ഇന്നു സഞ്ജു സാംസൺ കളിക്കും, സെഞ്ചുറിയടിക്കും!”, “കേരളത്തിന്റെ മാനം കാക്കും!”, “മലയാളിതാരം അഭിമാനം”, “മലയാളി ഇന്ത്യയുടെ മാനം കാക്കും!” ഇങ്ങനെ പ്രശംസകളും മുൻവിധികളുംകൊണ്ട് നിറയ്ക്കുകയായിരുന്നു.
ഒരു ബാറ്ററാകുമ്പോൾ ചിലപ്പോൾ റണ്ണെടുക്കാം, എടുക്കാതിരിക്കാം. എല്ലാ കളിയിലും ഒരുപോലെ ശോഭിക്കണമെന്നില്ലല്ലോ. അന്ന് അപ്രതീക്ഷിതമായി അദ്ദേഹം ഔട്ടായി കളം വിടുമ്പോൾ ഗ്രൗണ്ട് നിശബ്ദമാണ്. ഉടൻതന്നെ പത്രമാധ്യമങ്ങളും ചാനലുകളും സോഷ്യൽ മീഡിയയുമെല്ലാം അദ്ദേഹത്തെ കുറ്റപ്പെടുത്തിത്തുടങ്ങുന്നു. കുറേക്കാലമായി കളി മോശമാണ്, കളിയോട് താത്പര്യമില്ല, ഭയമാണ് ഇങ്ങനെ പോയാൽ ഔട്ടാകും!
എനിക്കു പറയാനുള്ളത്, നമ്മൾ ഒരു കളിക്കാരനുമേൽ ഇത്രയും പ്രതീക്ഷ വച്ചുപുലർത്തരുത്. 1971ൽ സുനിൽ ഗാവസ്കർ വെസ്റ്റിൻഡീസിൽ നന്നായി കളിച്ചതിനുശേഷം തിരിച്ചുവന്നു. ആദ്യമായിട്ടാണ് ഇന്ത്യ വെസ്റ്റിൻഡീസിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. പത്രത്തിലും ടെലിവിഷനിലും വാർത്തവന്നു. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ല എന്നതു ശരിതന്നെ. എങ്കിലും പത്രവും ടെലിവിഷനുമൊന്നും വലിയ ആഘോഷമൊന്നുമാക്കിയില്ല എന്നോർക്കുക.
പതിനാറാമത്തെ വയസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കയറിയ കളിക്കാരനാണ് സച്ചിൻ തെണ്ടുൽക്കർ. പടിപടിയായി അദ്ദേഹം ഇന്ത്യയുടെയും ലോകത്തിന്റെയും അഭിമാനമായി മാറി. റിട്ടയർ ചെയ്യുന്നതിനു തൊട്ടുമുമ്പ് 2008ൽ നാഗ്പുരിൽ ഓസ്ട്രേലിയയുമായുള്ള മത്സരത്തിൽ വളരെ ചെറിയ റണ്ണിൽ ഔട്ടാകുമ്പോൾ ജന്മനാട്ടുകാരായ ഭാരതീയർതന്നെ കൂക്കിവിളിക്കുന്നതും അദ്ദേഹം തലകുമ്പിട്ട് നടന്നുപോകുന്നതും നമ്മൾ കാണുകയുണ്ടായി.
വെസ്റ്റിൻഡീസിന്റെ വിവിയൻ റിച്ചാർഡ്സും ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തും അലൻ ബോർഡറുമൊക്കെ എത്ര തവണ പൂജ്യത്തിൽ ഔട്ടായിട്ടുണ്ട്. അവർ പുറത്തേക്കു പോകുമ്പോൾ ആരും കളിയാക്കാറില്ല. പഴയ വീഡിയോ പരിശോധിച്ചാൽ അതു വ്യക്തമാവും. എന്നാൽ, ഇന്ത്യയിൽ അങ്ങനെയല്ല.
വൈഭവ് സൂര്യവംശിയുടെ കാര്യമെടുക്കുക. കഴിഞ്ഞ കളിയിൽ 16 സിക്സും 20 ഫോറും ഉൾപ്പെടെ 175 റണ്ണെടുക്കുന്നു. അണ്ടർ 19 ലോക കപ്പ് ഇന്ത്യ നേടുകയും ചെയ്തു. പത്രങ്ങളിൽ വലിയ തലക്കെട്ടും വന്നു. നല്ലകാര്യം തന്നെ! എന്നാൽ, ഇതേ സൂര്യവംശി ഡിസംബറിൽ അബുദാബിയിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ പാക്കിസ്ഥാനെതിരേ കൂടുതൽ റൺസെടുക്കാതെ പുറത്താവുമ്പോൾ അവിടെയുണ്ടായിരുന്ന ഇന്ത്യക്കാർ വൈഭവിനെ കൂക്കിവിളിച്ച് വളരെ മോശമായാണ് പെരുമാറിയതെന്നും നമ്മൾ കണ്ടു.
ഓസ്ട്രേലിയയിലെ പതിനെട്ടുകാരനായ സ്പ്രിന്റർ ഗൗട്ട് ഗൗട്ട് ഇപ്പോൾ ലോകത്ത് ചർച്ചാവിഷയമാണ്. ജന്മനാട് സുഡാനാണെങ്കിലും ഇപ്പോൾ ഓസ്ട്രേലിയയ്ക്കുവേണ്ടി മത്സരിക്കുന്നു. പതിനാലു വയസുള്ളപ്പോൾ 10.7 സെക്കൻഡുകൊണ്ട് നൂറു മീറ്റർ ഓടിയ താരമാണദ്ദേഹം. അണ്ടർ 18 മത്സരത്തിൽ ഉസൈൻ ബോൾട്ടിന്റെ റിക്കാർഡ് മറികടക്കുകയും ചെയ്തു.
ഇപ്പോഴും വിവിധ മത്സരങ്ങളിൽ വിജയിച്ചുകൊണ്ടിരിക്കുന്നു. 2025ൽ ജപ്പാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിലേക്ക് കടക്കാനായില്ല. അതുകൊണ്ട് ഗൗട്ടിനെ ഓസ്ട്രേലിയക്കാർ കൂക്കിവിളിച്ചോ? ബ്രിസ്ബണിൽ നടന്ന അടുത്ത മത്സരത്തിൽ അദ്ദേഹം മികച്ച സമയം കണ്ടെത്തുകയും ചെയ്തു. ഭാവിയിൽ ഗൗട്ട് ഗൗട്ട് 100 മീറ്ററിൽ ഉസൈൻ ബോൾട്ടിന്റെ ലോക റിക്കാർഡ് തകർക്കുമെന്നാണ് കായികലോകം വിലയിരുത്തുന്നത്.
ക്രൊയേഷ്യൻ - സെർബിയൻ ദമ്പതിമാരുടെ മകളായി അമേരിക്കയിൽ ജനിച്ച് ഇപ്പോൾ പതിനെട്ടു വയസുള്ള ഐവ ജോവിച്ച് മികച്ച ടെന്നീസ് താരമാണ്. വിമൻസ് ടെന്നീസ് അസോസിയേഷനിൽ ആദ്യ ഇരുപതു റാങ്കിംഗിനുള്ളിലാണ് ഇന്ന് ഐവയുടെ സ്ഥാനം. അമേരിക്കക്കാരും ലോകവും ആ പെൺകുട്ടിയെ പ്രശംസിക്കുന്നുണ്ട്. പക്ഷേ, ചില കളികളിൽ ജോവിച്ച് പരാജയപ്പെടുന്നുമുണ്ട്. എന്നാൽ, അവിടെയാരും കൂക്കിവിളിക്കുന്നില്ല.
അതായത്, ഓസ്ട്രേലിയയും അമേരിക്കയും രണ്ടു ലോകോത്തര കായികതാരങ്ങൾക്കായി കാത്തിരിക്കുമ്പോഴും അമിതപ്രശംസകൊണ്ട് അവരെ മൂടുന്നില്ല. അവരുടെ പരാജയങ്ങളിൽ കളിയാക്കുകയോ അപമാനിക്കുകയോ ചെയ്യുന്നുമില്ല. അതുകൊണ്ട് ക്രിക്കറ്റോ ഫുട്ബോളോ അത്ലറ്റിക്സോ എന്തുമാകട്ടെ, ഇന്ത്യക്കാർ സ്വന്തം കായികതാരങ്ങളോട് മാന്യമായി പെരുമാറേണ്ടത് അനിവാര്യമാണ്. വിജയങ്ങളിലെ അമിതമായ പ്രശംസയും പരാജയങ്ങളിലെ കളിയാക്കലുകളും പൂർണമായും ഒഴിവാക്കണം.
സഞ്ജു സാംസണെപ്പോലെയുള്ള കളിക്കാരുടെമേലുള്ള അധികസമ്മർദംകൊണ്ടാകാം അവർ പരാജയപ്പെടുന്നതും പിന്നീട് വാർത്താസമ്മേളനം വിളിക്കുന്നതും നാട്ടുകാരുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ കഴിയാത്തതിൽ ക്ഷമപറയുന്നതുമെല്ലാം. അധികമായ പുകഴ്ത്തലും ഇകഴ്ത്തലും അവസാനിപ്പിച്ചാൽ മാത്രമേ സമ്മർദമൊട്ടുമില്ലാതെ കളിക്കാർക്കു മികച്ച വിജയങ്ങൾ നേടാനാകൂ എന്ന് ഇനിയെങ്കിലും നമ്മൾ തിരിച്ചറിയുക!
Leader Page
യാന്ത്രികയുഗത്തിലെ മത്സരജീവിതത്തിൽ എത്ര കഷ്ട-നഷ്ടങ്ങളുണ്ടായാലും പെട്ടെന്ന് പണക്കാരനാകാനും പേരും പ്രശസ്തിയും നേടാനും അധികാരം സ്ഥാപിക്കാനുമുള്ള ആക്രാന്തത്തിൽ മനുഷ്യന് നഷ്ടമാകുന്നത് നിത്യജീവിതത്തിലെ കൊച്ചു സ്വർഗങ്ങളാണെന്നു തിരിച്ചറിയാനാകാത്തതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ ഏറ്റവും പുതിയ പഠനത്തിൽ, മുപ്പത്തഞ്ചു വയസിൽ താഴെയുള്ള യുവതലമുറയിലാണ് മാനസിക പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ളതെന്ന കണ്ടെത്തൽ ഒട്ടും ശുഭപ്രതീക്ഷ നൽകുന്ന കാര്യമല്ല. ഇതിന്റെ ഫലമായി രാഷ്ട്രനിർമാണത്തിനാവശ്യമുള്ള, യുവാക്കളിലുള്ള മനുഷ്യ മൂലധനത്തിന്റെ അംശങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനു ബദലായും പുതിയ പദങ്ങൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.
സ്ലോ വാക് (സാവധാന നടത്തം), സ്ലോ ലിവിംഗ് അഥവാ സാവധാന ജീവിതം എന്നൊക്കെയുള്ള വാക്കുകൾ പുറത്തുവന്നു. ഫാസ്റ്റ് ഫുഡിന്റെയും (അതിവേഗ ഭക്ഷണം) ഫാസ്റ്റ് വർക്കിന്റെയും (അതിവേഗ ജോലി) അതിവേഗ റെയിൽവേയുടെയും ഫാസ്റ്റ് ട്രാവലിന്റെയും (അതിവേഗ യാത്ര) ഒക്കെ കാലത്ത്, ഇത്ര വേഗത്തിൽ ഈ കാര്യങ്ങളെല്ലാം ചെയ്തിട്ട് എങ്ങോട്ടു പോകുന്നു എന്ന് മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ ഫലമായി 1960കളിൽ ഉണ്ടായ പുതിയ വാക്കുകളാണ് സ്ലോ ഫുഡ്, സ്ലോ വർക്ക്, സ്ലോ ട്രാവൽ എന്നിവ.
മത്സരത്തിൽ ജയിക്കുക എന്നതല്ല, മറിച്ചു സന്തോഷത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം. അതിനു വേണ്ടത്, ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവും പെട്ടെന്ന് കാര്യങ്ങൾ ചെയ്യുക എന്നതല്ല, അവനവന്റെ സമയമെടുത്തുകൊണ്ട്, അവനവനെക്കൊണ്ടാവും വിധം, സമാധാനത്തോടെ, സാവധാനത്തിൽ, മറ്റുള്ളവരെയുംകൂടി പരിഗണിച്ചുകൊണ്ട്, സംതൃപ്തിയോടെ കാര്യങ്ങൾ ചെയ്യുക എന്നതാണ്. ആരേയും തോൽപ്പിക്കുക എന്നതല്ല, എല്ലാവരും സമാധാനത്തോടെ ജീവിക്കുക എന്നതാണ് ഈ പുതിയ വാക്കുകളുടെ ഉദ്ദേശ്യം.
ഇങ്ങനെ സാവധാനത്തിലും സമാധാനത്തിലും കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രമേ സഹജീവികളുടെ കഷ്ടപ്പാടുകളെക്കുറിച്ചും പ്രകൃതിയുടെ സൗന്ദര്യത്തെക്കുറിച്ചുമൊക്കെ മനുഷ്യന് ചിന്തിക്കാൻ സമയം ലഭിക്കുകയുള്ളൂ. അപ്പോൾ മാത്രമേ നമ്മൾ ആരാണെന്നും ജീവിതത്തിന്റെ ലക്ഷ്യമെന്താണെന്നും പ്രപഞ്ചത്തിന്റെ രഹസ്യമെന്താണെന്നും ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തിയെന്താണെന്നുമൊക്കെ ചിന്തിക്കുകയുള്ളൂ. എങ്കിൽ മാത്രമേ, ബുദ്ധിവികാസത്തിനൊപ്പം ഹൃദയ വിശാലതയും മൂല്യ സങ്കൽപ്പങ്ങളും വളർന്ന ഒരു പൂർണ മനുഷ്യനായി, പ്രകൃതിയുടെ ഭാഗമായി, മനുഷ്യ സമൂഹത്തിനു സർവനാശത്തിന്റെ വക്കിൽനിന്നു നിലനിൽപിന്റെ രാജവീഥിയിലൂടെ മുന്നോട്ടുപോകാൻ കഴിയൂ. വികസനത്തിന്റെ വിശാല വീഥികൾ കുത്തഴിഞ്ഞ കൂത്താട്ടക്കാർക്കുള്ളതല്ല, അത് അച്ചടക്കവും മൂല്യ ബോധവുമുള്ള യുവതലമുറയ്ക്കുള്ളതാണ്. ഇവയെ ഉൾക്കൊള്ളുന്ന അനേകം വാക്കുകൾ ഇനിയും നമ്മുടെ ഭാഷകൾ വഹിക്കട്ടെ.
കാര്യവും കാരണങ്ങളും
ഇന്ന് സംഭവിക്കുന്ന പല ദുരന്തങ്ങളുടെയും യഥാർഥ കാരണങ്ങളിലേക്കു മേൽപറഞ്ഞ പഠനങ്ങൾക്ക് വെളിച്ചം വീശാൻ കഴിയും. വിവരവും അറിവും ഇന്ന് താത്കാലിക നേട്ടങ്ങളുടെയും നീക്കുപോക്കുകളുടെയും ഇരട്ടത്താപ്പുകളുടെയും സ്വാർഥതാത്പര്യങ്ങളുടെയും മുഖസ്തുതികളുടെയും അധികാരം നിലനിർത്തുന്നതിന്റെയും ഉപകരണങ്ങളായി അധഃപതിച്ചിരിക്കുന്നു. അതുകൊണ്ടുംകൂടിയാണ് പരിഹാരം കാണാൻ എളുപ്പമായിരുന്ന പല പ്രശ്നങ്ങളും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രതിസന്ധികളായിത്തീർന്നത്.
റിച്ചാർഡ് പനക് എന്ന പ്രസിദ്ധനായ അമേരിക്കയിലെ ശാസ്ത്ര സാഹിത്യകാരൻ പറയുന്നത് മനുഷ്യന്റെ ഇത്രകാലമുള്ള അറിവ് മുഴുവൻ സമാഹരിച്ചിട്ടും പ്രപഞ്ചത്തിന്റെ വെറും നാല് ശതമാനം മാത്രമേ അറിയാൻ സാധിച്ചിട്ടുള്ളൂ എന്നാണ് (The Four Percent Universe, 2014). ഇതിന്റെ മറുവശം എന്തെന്നാൽ 96 ശതമാനം അറിവില്ലായ്മയിൽ അല്ലെങ്കിൽ മുറിയറിവുകൊണ്ടാണ് മനുഷ്യൻ മുഴുവൻ നിഗമനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.
സാമ്പത്തിക ശാസ്ത്രജ്ഞന് എന്തുകൊണ്ടാണ് ഹിമാലയത്തിലെ മഞ്ഞുപാളികൾ ക്രമാതീതമായി ഉരുകുന്നതെന്നു പറയാൻ കഴിയില്ല, അതിനൊരു ഹിമപഠന ശാസ്ത്രജ്ഞൻ വേണം. ഹിമപഠന ശാസ്ത്രജ്ഞനാകട്ടെ, പണപ്പെരുപ്പത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആധികാരികമായി അറിയില്ല. കൂടുതൽ കൂടുതൽ അറിവ് കുറച്ചു വിഷയങ്ങളെ സംബന്ധിച്ച് നേടുന്നതാണ് സ്പെഷലൈസേഷൻ. അതായത് ഏതെങ്കിലും ഒരു വിഷയത്തിലെ പ്രാവീണ്യം പ്രപഞ്ചത്തെക്കുറിച്ചുള്ള സമഗ്രമായ അറിവല്ല. അപ്പോൾ സകലതിനെയും ഉൾക്കൊള്ളുന്ന സാകല്യദർശനത്തിന്റെ അടിസ്ഥാനത്തിൽ പല വിഷയങ്ങളുടെ സമാന്തരമായ പഠനംകൊണ്ടു മാത്രമേ ലോകം നേരിടുന്ന ബഹുതല സ്പർശികളായ പ്രശ്നങ്ങൾക്ക് സമാധാനം കണ്ടെത്താൻ കഴിയൂ.
അൻപതു വർഷത്തോളം മസ്തിഷ്കത്തെക്കുറിച്ചു ഗവേഷണ പഠനങ്ങൾ നടത്തിയ സെമിർ സെകി അദ്ദേഹത്തിന്റെ മസ്തിഷ്ക ദർശനമെന്ന ഗ്രന്ഥത്തിൽ പറയുന്നത്, “എന്താണ് ഞാൻ കാണുന്നതെന്നോ എന്തുകൊണ്ടാണ് ഞാൻ കാണുന്നതെന്നോ, കൃത്യമായി പറയാൻ കഴിയുന്നില്ല” എന്നാണ്. പ്രസിദ്ധ ന്യൂറോ സയന്റിസ്റ്റ് ഡോ. കെ. രാജശേഖരൻ നായർ പറയുന്നത്, സൗരയൂഥത്തെക്കുറിച്ച് പഠിക്കുന്നതിനേക്കാൾ സങ്കീർണമാണ് മനുഷ്യ മസ്തിഷ്കത്തെക്കുറിച്ചുള്ള പഠനമെന്നാണ്. ആന്തരികമായ സ്വന്തം മസ്തിഷ്കത്തെക്കുറിച്ചും ബാഹ്യമായ പ്രപഞ്ചത്തെക്കുറിച്ചും മനസിലാക്കണമെങ്കിൽ വെറും വിവരവും അറിവും മാത്രം പോരാ, അവയ്ക്കുപരി, വിവേകം കൂടിയുണ്ടായിരിക്കണമെന്ന്, മനുഷ്യബുദ്ധി സൃഷ്ടിച്ച ആധുനിക പ്രതിസന്ധികൾ പഠിപ്പിക്കുന്നു.
വിവരങ്ങളും ഭൗതികമായ അറിവും യാന്ത്രികചിന്തയും മനുഷ്യകേന്ദ്രീകൃത പ്രവർത്തനവുംകൊണ്ട് നേടിയത്, നമ്മൾ സൃഷ്ടിക്കാത്ത വിഭവങ്ങളുടെയും പരിസ്ഥിതിയുടെയും ശോഷണവും നാശവുമാണ്. മാത്രമല്ല, ഈ യാന്ത്രിക ചിന്തയുടെ ഫലമായി,1920കളിലെ സാനിറ്ററി നാപ്കിൻ തൊട്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നിർമിത ബുദ്ധി വരെയുള്ള ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളിൽ ഭൂരിഭാഗവും നടത്തിയത്, യുദ്ധാവശ്യങ്ങൾക്കു വേണ്ടിയായിരുന്നു എന്നുള്ളതാണ് മറ്റൊരു വിരോധാഭാസം.
2025ലെ യുഎൻ ദുരന്തപഠന റിപ്പോർട്ട് അനുസരിച്ച് മനുഷ്യനിർമിതമായ കാലാവസ്ഥാ വ്യതിയാനംപോലെയുള്ള പ്രകൃതിദുരന്തങ്ങളുടെ സാമ്പത്തിക ആഘാതം ഓരോ വർഷവും ശരാശരി രണ്ടു ലക്ഷത്തി മുപ്പതിനായിരം കോടി ഡോളറാണ്. സ്റ്റോക്ക്ഹോം സമാധാന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനമനുസരിച്ച്, 2024ൽ കൂനിന്മേൽ കുരു എന്നപോലെ, മനുഷ്യന്റെ മാത്രം തിന്മയുടെ ഫലമായ യുദ്ധങ്ങൾക്കുവേണ്ടി രണ്ടു ലക്ഷത്തി എഴുപതിനായിരം കോടി ഡോളറാണ് ചെലവഴിച്ചത്. അതായത് അഞ്ചുലക്ഷത്തിൽപരം കോടി ഡോളർ മനുഷ്യ നിർമിത ദുരന്തങ്ങൾക്കുവേണ്ടി ചെലവഴിക്കേണ്ടി വരുമ്പോൾ അത് ലോക വരുമാനത്തിന്റെ (117.2 ട്രില്യൻ ഡോളർ) അഞ്ചു ശതമാനത്തോളം വരും.
പല രാജ്യങ്ങളുടെയും ദേശീയ വരുമാനത്തിന്റെ പല മടങ്ങു വരും ഈ തുക. ഒരു ഗ്ലാസ് പാലിൽ ഒരു തുള്ളി വിഷം ചേർത്താൽ ഗ്ലാസിലെ മുഴുവൻ പാലും ഉപയോഗശൂന്യമാകുന്നതുപോലെ, നമ്മൾ നേടുന്ന മുഴുവൻ പുരോഗതിയും ഈ അഞ്ചു ശതമാനം വരുന്ന, അഞ്ചു ലക്ഷം കോടി ഡോളറിന്റെ ചെലവിലൂടെ ഉപയോഗശൂന്യമാകുന്നു. മാത്രമല്ല, വർധിച്ചുവരുന്ന ഈ ദുരന്തച്ചെലവുകൾ ഒരിക്കലും കുറയാനുള്ള സാധ്യതയില്ല. അതുകൊണ്ടാണ് പ്രകൃതിധ്വംസനവും യുദ്ധങ്ങളും വികസനത്തിന്റെയും പുരോഗതിയുടെയും ബദ്ധശത്രുക്കളായി കണക്കാക്കപ്പെടുന്നത്.
വിവരം, അറിവ്, വിവേകം
വിദ്യയെന്നാൽ വിവരവും അറിവും മാത്രമല്ല, ഇവ രണ്ടിനേക്കാളും ഉയർന്ന വിവേകവുംകൂടി ഉൾപ്പെടുന്നുവെന്നു നേരത്തേതന്നെ സൂചിപ്പിച്ചുവല്ലോ. വിവരവും അറിവും വെറും യാന്ത്രികവും സാങ്കേതികവുമായ പദങ്ങളാണ്. എന്നാൽ, വിവേകത്തിലേക്കെത്തുമ്പോൾ ഇവ രണ്ടും കൂടുതൽ മാനുഷികവും പ്രകൃതിദത്തവുമാകുന്നു. ഉദാഹരണത്തിന് കംപ്യൂട്ടർ വളരെയധികം വിവരം സൂക്ഷിച്ചുവയ്ക്കാനും വിതരണം ചെയ്യാനും വിശകലനം ചെയ്യാനും കഴിവുള്ള യന്ത്രമാണ്. ഒപ്പംതന്നെ പലതിനെക്കുറിച്ചുമുള്ള താത്വികമായ അറിവ് പകർന്നുതരാനും അതിന്റെ പ്രയോഗത്തിനും സഹായിക്കുന്നു.
ന്യൂക്ലിയർ സാങ്കേതികവിദ്യയുടെ വിവരം തേടാനും നേടാനും അതിന്റെ പ്രയോഗത്തിനും കംപ്യൂട്ടർ മോഡൽസും സിമുലേഷനും സഹായിക്കുന്നുണ്ട്. അറിവ് താത്വികവും പ്രായോഗികവുമാണെങ്കിൽ, വിവരം അവ വെറും ഡാറ്റാ (എണ്ണ-ഗുണങ്ങളുടെ സംഖ്യാരൂപം) മാത്രമാണ്. എന്താണ് തത്ത്വമെന്നും അവയെ എങ്ങിനെ പ്രയോഗിക്കണമെന്നും കംപ്യൂട്ടറിനു പറഞ്ഞുതരാനാകും. പക്ഷേ, ആണവ ഊർജം സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണോ, അതോ യുദ്ധത്തിനു വേണ്ടിയാണോ പ്രയോഗിക്കേണ്ടത് എന്നതിൽ വിവേകപൂർണമായ തീരുമാനമെടുക്കാൻ മനുഷ്യനു മാത്രമേ സാധിക്കൂ.
യന്ത്ര പരിമിതികൾ
വിവേകം എന്ന ഗുണം മനുഷ്യ നിർമിതമായ യന്ത്രങ്ങളിലേക്കു ഫലപ്രദമായി സന്നിവേശിപ്പിക്കുന്നതിനു പരിമിതികളുണ്ട്. വിവേകം, ജഡ (വസ്തു) പരിണാമം, ജൈവഗുണങ്ങൾ, ബോധം എന്നീ ഘടകങ്ങളുടെ സംയുക്ത പ്രതിഫലനമാണ്. കോടാനുകോടി വർഷങ്ങളുടെ ജഡ-ജൈവ-ബോധ പരിണാമത്തിലൂടെ നിലനിൽപിനു വേണ്ടി രൂപപ്പെട്ട മനുഷ്യന്റെ മൂല്യബോധം മുഴുവനും, ഇ
International
ധാക്ക: ബംഗ്ലാദേശില്‍ എന്തുവില കൊടുത്തും ക്രമസമാധാനം നിലനിര്‍ത്തണമെന്ന് ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ആക്ടിംഗ് ചെയര്‍മാനും നിയുക്ത പ്രധാനമന്ത്രിയുമായ താരിഖ് റഹ്മാന്.
ബംഗ്ലാദേശില്‍ ഫെബ്രുവരി 12ന് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബിഎന്‍പി വന്‍ വിജയം നേടിയതിനു ശേഷം ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു താരിഖ് റഹ്മാന്.
‘സുരക്ഷിതവും മാനുഷികവുമായ ഒരു ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. രാജ്യം പുനര്‍നിര്‍മിക്കുന്നതില്‍ എല്ലാവരും ഉത്തരവാദിത്തമുള്ള പങ്ക് വഹിക്കണം.
എന്തുവില കൊടുത്തും ക്രമസമാധാനം നിലനിര്‍ത്തണം. ഇന്ന് മുതല്‍ എല്ലാവരും സ്വതന്ത്രരാണെന്നും താരിഖ് റഹ്മാന് പറഞ്ഞു.
International
ദാവോസ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് അറുതിവരുത്താനുള്ള നിർണായക നീക്കത്തിന്റെ ഭാഗമായി അമേരിക്ക-റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ചർച്ചകൾക്ക് ഇന്നു യുഎഇയിൽ തുടക്കമാകും.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനു ശേഷം നടന്ന പാനൽ ചർച്ചയിലാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഈ സുപ്രധാന വിവരം അറിയിച്ചത്. ഇന്നും നാളെയും സാങ്കേതിക തലത്തിലുള്ള ചർച്ചകളാണു നടക്കുക. യുദ്ധം ആരംഭിച്ചതിനു ശേഷം മൂന്നു രാജ്യങ്ങളും ഒരുമിച്ചിരിക്കുന്ന ആദ്യ ത്രികക്ഷി ചർച്ചയാണിത്.
ട്രംപുമായി കൂടിക്കണ്ട് സെലൻസ്കി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ദാവോസിൽ നടത്തിയ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെലൻസ്കി യുഎഇ ചർച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. ട്രംപുമായുള്ള ചർച്ച ശുഭകരമായിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ചർച്ചകളുടെ ഭാഗമായി യുക്രെയ്ൻ സംഘം ഇന്ന് അമേരിക്കൻ സംഘവുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അമേരിക്കൻ പ്രതിനിധികൾ റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിനായി റഷ്യ വിട്ടുവീഴ്ചകൾക്ക് തയാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
യൂറോപ്പിന്റെ സുരക്ഷയിൽ ആശങ്ക
യൂറോപ്പ് തങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം അമിതമായി ആശ്രയിക്കുന്നതിനെയും സെലൻസ്കി വിമർശിച്ചു. യൂറോപ്പിനു സ്വന്തമായി സൈനികശക്തി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടായാൽ നാറ്റോ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ യൂറോപ്പ് മുന്നോട്ടുപോകുന്നത്. എന്നാൽ, അമേരിക്ക സഹായിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ എന്ത് സംഭവിക്കുമെന്ന ചോദ്യം യൂറോപ്യൻ നേതാക്കളുടെ മനസിലുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യുക്രെയ്ൻ നാറ്റോയിൽ അംഗമായിരുന്നെങ്കിൽ ഗ്രീൻലാൻഡ് തീരത്തുകൂടി സ്വതന്ത്രമായി സഞ്ചരിക്കുന്ന റഷ്യൻ കപ്പലുകളെ നേരിടാൻ തങ്ങൾക്കു കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിമിയയിൽ റഷ്യൻ കപ്പലുകളെ മുക്കിയതുപോലെ അവിടെയും തങ്ങൾക്കു കരുത്ത് തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
International
വാഷിംഗ്ടൺ: സമാധാന നൊബേൽ പുരസ്കാരം നിഷേധിച്ചതുകൊണ്ട് സമാധാനത്തിനായി പ്രവർത്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നോർവീജിയൻ പ്രധാനമന്ത്രി യോനാസ് ഗാർ ടൂറയ്ക്കു കത്തെഴുതി.
എട്ടിലധികം യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാന പുരസ്കാരം നൽകേണ്ടതില്ലെന്ന് നോർവേ തീരുമാനിച്ചതിനാൽ സമാധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യത എനിക്കില്ല- ട്രംപ് എഴുതി.
നാഷണൽ സെക്യൂരിറ്റി കൗൺസിൽ വാഷിംഗ്ടൺ ഡിസിയിലെ യൂറോപ്യൻ അംബാസഡർമാർക്കും കത്ത് കൈമാറി. ഇനിയങ്ങോട്ട് സമാധാനത്തെക്കുറിച്ചു ചിന്തിച്ച് സമയം കളയേണ്ടതില്ലെന്നും തന്റെ രാജ്യത്തിന് ആവശ്യമായതിനെക്കുറിച്ചു മാത്രമായിരിക്കും ചിന്തിക്കുകയെന്നും ട്രംപ് വ്യക്തമാക്കി.
ഗ്രീൻലൻഡിനെക്കുറിച്ചുള്ള അവകാശവാദങ്ങളും സമാധാന നൊബേൽ കിട്ടാത്തതുമായി ട്രംപ് ബന്ധിപ്പിച്ചു. ഗ്രീൻലൻഡ് ദ്വീപിനുമേൽ ഡെന്മാർക്കിന് അവകാശമില്ല.
റഷ്യയിൽനിന്നോ ചൈനയിൽനിന്നോ ആ ഭൂമിയെ സംരക്ഷിക്കാൻ ഡെന്മാർക്കിന് കഴിയില്ല, അല്ലെങ്കിലും അവർക്ക് എങ്ങനെയാണ് അവകാശം ലഭിക്കുന്നത്? രേഖാമൂലമുള്ള തെളിവുകളൊന്നുമില്ല.
നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ് ഒരു ബോട്ട് അവിടെ വന്നിറങ്ങി എന്നതിനപ്പുറം അവർക്ക് ഗ്രീൻലാൻഡിൽ അവകാശമൊന്നുമില്ല. അങ്ങനെ നോക്കിയാൽ ഞങ്ങളുടെ ബോട്ടുകളും അവിടെ എത്തിയിട്ടുണ്ട്- ട്രംപ് കത്തിൽ പറയുന്നു.
Kerala
കോട്ടയം: സമാധാനത്തിനു വേണ്ടിയുള്ള ഏത് പരിശ്രമവും, പ്രവർത്തനങ്ങളും ദൈവത്തിന്റെ-സൃഷ്ടികർമത്തിന്റെ തുടർച്ചയാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. വേൾഡ് പീസ് മിഷൻ സംഘടിപ്പിച്ച ഗ്ലോബൽ പീസ് പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാധാനത്തിന്റെ പൂർണവും സുതാര്യവുമായ ഒരു ലോകം സൃഷ്ടിക്കുകയെന്നത് അത്ര എളുപ്പമല്ലെന്നും ആത്മപരിശോധനയും ആത്മീയ നിയന്ത്രണവും മാത്രമാണ് ഇതിനെല്ലാം പരിഹാരമെന്നും മുഖ്യാതിഥിയും നയതന്ത്ര വിദഗ്ധനുമായ ടി.പി. ശ്രീനിവാസൻ പറഞ്ഞു. വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനും സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫൻ സ്വാഗതം പറഞ്ഞു.
മതം മനുഷ്യനെ വിഭജിക്കാൻ വേണ്ടിയല്ല, മനുഷ്യനെ മനുഷ്യനോട് ചേർക്കാനാണെന്ന് മിയാവോ ബിഷപ് ഡോ. ജോർജ് പള്ളിപ്പറമ്പിൽ പറഞ്ഞു. സാഹിത്യ സമ്മേളനം ഫാ. ബോബി ജോസ്, പ്രഫ. ജോർജ് തോമസ്, ഷിജി ജോൺസൺ, രേഖ കെ. എന്നിവരടങ്ങുന്ന പാനൽ നിയന്ത്രിച്ചു.
റിലിജിയസ് പാർലമെന്റിൽ സിസ്റ്റർ ഡോ. ആർദ്ര, സിസ്റ്റർ ജെസി മരിയ, ബിഷപ് മാർ ജോർജ് പള്ളിപ്പറമ്പിൽ, പ്രഫ. കവിയൂർ ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
വിമൻസ് പാർലമെന്റിൽ ദയാ ബായി, സിസ്റ്റർ ഡോ. ജോവാൻ ചുങ്കപുര എന്നിവരും മീഡിയ പാർലമെന്റിൽ ബ്ലെസി, ഡോ.ബിബു നാരായണൻ, ബിജോയ് ചെറിയാൻ, ജോസ് ഡേവിഡ് എന്നിവരും വിദ്യാഭ്യാസ പാർലമെന്റിൽ പ്രഫ. ഡോ. റൂബിൾ രാജ്, ഡോ. കെ. കമല, അഭിലാഷ് ജോസഫ്, ഡോ.തോമസ് ഏബ്രഹാം, ഡോ. ജിജി കൂട്ടുമ്മൽ എന്നിവരും പങ്കെടുത്തു.
International
വാഷിംഗ്ടൺ ഡിസി: ഗാസയുടെ ഇടക്കാലഭരണത്തിന്റെ മേൽനോട്ടച്ചുമതലയ്ക്ക് ഉദ്ദേശിച്ചുള്ള ‘സമാധാന ബോർഡ്’ അംഗങ്ങളെ അമേരിക്കയിലെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചുതുടങ്ങി. പ്രസിഡന്റ് ട്രംപാണ് സമിതിയുടെ ചെയർമാൻ.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ശതകോടീശ്വരൻ മാർക്ക് റോവൻ, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ട്രംപിന്റെ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ എന്നിവരാണ് അംഗങ്ങൾ. മുൻ യുഎൻ പശ്ചിമേഷ്യാ പ്രതിനിധി നിക്കോളായ് മ്ലാദനോവ് ഗാസയുടെ ഉന്നത പ്രതിനിധിയായി പ്രവർത്തിക്കും. സമിതിയിൽ പലസ്തീൻകാർ ഇല്ല. സമിതി അംഗങ്ങളുടെ ചുമതലകൾ വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. വരുന്ന ആഴ്ചകളിൽ കൂടുതൽ അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.
പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി പ്രകാരമാണ് സമാധാന ബോർഡ് രൂപീകരിക്കുന്നത്. യുഎൻ രക്ഷാസമിതി ഒക്ടോബറിൽ ബോർഡിന് അംഗീകാരം നല്‍കിയിരുന്നു. ഗാസ ഭരണത്തിനുള്ള 15 അംഗ വിദഗ്ധ സമിതിയുടെ മേൽനോട്ടച്ചുമതലയാണ് ബോർഡിന്റെ പ്രധാന ഉത്തരവാദിത്വം. പലസ്തീൻ അഥോറിറ്റിയിലെ മുൻ മന്ത്രിയും സിവിൽ എൻജിനിയറുമായ ഡോ. അലി ഷാത്ത് നേതൃത്വം നല്കുന്ന വിദഗ്ധ സമിതി അടുത്തിടെയാണ് ചുമതലയേറ്റത്.
സമാധാന ബോർഡിന് പുറമേ 11 അംഗ ഗാസ എക്സിക്യൂട്ടീവ് ബോർഡും വൈറ്റ് ഹൗസ് ഇന്നലെ പ്രഖ്യാപിച്ചു. തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ, യുഎഇ മന്ത്രി റീം അൽ ഹാഷിമി, ഇസ്രേലി ശതകോടീശ്വരൻ യാക്കിർ ഗാബേ തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ. ഗാസ ഉന്നത പ്രതിനിധി നിക്കോളാസ് മ്ലാദനോവിനും ഗാസ വിദഗ്ധ സമിതിക്കും വേണ്ട സഹായം നല്‍കാനാണ് എക്സിക്യൂട്ടീവ് ബോർഡ്.
ഗാസയുടെ പുനരുദ്ധാരണം, ഹമാസ് അടക്കമുള്ള ഭീകര സംഘടനകളുടെ നിരായുധീകരണം തുടങ്ങിയ കാര്യങ്ങളാണ് ഈ സമിതികളെല്ലാം ചേർന്നു നിർവഹിക്കേണ്ടത്.
International
വത്തിക്കാൻ സിറ്റി: സമാധാനം എന്നതു കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ല മറിച്ച് ഹൃദയത്തിനുള്ളിലും ഹൃദയത്തിൽനിന്നും പണിതുയർത്തേണ്ടുന്ന സജീവവും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹറിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നു പുതുതായി വത്തിക്കാനിലേക്കു നിയമിതരായ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
വത്തിക്കാൻ സിറ്റി: സമാധാനം എന്നതു കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ല മറിച്ച് ഹൃദയത്തിനുള്ളിലും ഹൃദയത്തിൽനിന്നും പണിതുയർത്തേണ്ടുന്ന സജീവവും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹറിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നു പുതുതായി വത്തിക്കാനിലേക്കു നിയമിതരായ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
താൻ സഭാധ്യക്ഷനായുള്ള ശുശ്രൂഷ ഏറ്റെടുത്തനാൾ മുതൽ പറയുന്ന, ‘സമാധാനം നിങ്ങളോടുകൂടെ’ എന്ന ഉത്ഥിതനായ ഈശോമിശിഹായുടെ വാക്കുകൾ വീണ്ടും ഓർമിപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ മാർപാപ്പ, ആഗോള സമൂഹത്തിലെ ഗുരുതരമായ അസമത്വങ്ങൾ, അനീതികൾ, മൗലികമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്കുനേരേ പരിശുദ്ധ സിംഹാസനത്തിനു നിശബ്ദ കാഴ്ചക്കാരനായിരിക്കുക സാധ്യമല്ലെന്നും വ്യക്തമാക്കി. അഹങ്കാരവും പ്രതികാരവും ഉപേക്ഷിക്കാനും വാക്കുകൾ ആയുധങ്ങളായി ഉപയോഗിക്കാനുള്ള പ്രലോഭനത്തെ ചെറുക്കാനും മാർപാപ്പ അഭ്യർഥിച്ചു.
ഭൗമരാഷ്ട്രീയ പിരിമുറുക്കവും ശിഥിലീകരണവും രാജ്യങ്ങളെ ഭാരപ്പെടുത്തുകയും കുടുംബബന്ധങ്ങൾ വഷളാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സമാധാനത്തിനുള്ള ആവശ്യം അടിയന്തരമായി പരിണമിച്ചിരിക്കുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.ഈ സാഹചര്യങ്ങൾ ഏറ്റവും ദുരിതത്തിലേക്ക് തള്ളിവിടുന്ന ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആളുകളെ മറന്നുപോകരുത്.
ദ്രുതഗതിയിലുള്ള സാമ്പത്തികവും സാങ്കേതികവുമായ മാറ്റങ്ങളാൽ സമൂഹത്തിൽനിന്ന് അദൃശ്യരാക്കപ്പെടുന്നവരിൽനിന്ന് നമ്മുടെ ദൃഷ്ടികൾ മറയ്ക്കരുത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനകളെ പുനരുജ്ജീവിപ്പിക്കുന്നതിന് സ്ഥാനപതികളുമായുള്ള ബന്ധം സഹായകമാകട്ടേയെന്നും മാർപാപ്പ ആശംസിച്ചു.
Leader Page
ഗാസ യുദ്ധം അടക്കം നിരവധി സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചതിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വേണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അതിമോഹം കരിഞ്ഞുണങ്ങിയതില് അധികമാര്‍ക്കും ദുഃഖമുണ്ടാകില്ല. മേധാവിത്വം സ്ഥാപിക്കാന്‍ നികുതിയുദ്ധം അടക്കം ട്രംപ് നടത്തുന്ന സാമ്പത്തിക തീവ്രവാദം ലോകത്തിനാകെ ഭീഷണിയാണ്.
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ മച്ചാഡോയ്ക്ക് ആണ് 2025ലെ സമാധാന നൊബേല്‍ പുരസ്കാരം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനങ്ങളിലെ രാഷ്ട്രീയം മറനീക്കുന്നതാണു പുതിയ വിവാദം.
പറക്കട്ടെ, വെള്ളരിപ്രാവുകള്‍
എങ്കിലും ചോരപ്പുഴയൊഴുകിയ ഗാസയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറന്നുതുടങ്ങിയതില് ആശ്വസിക്കാം. രണ്ടു വര്‍ഷത്തിലേറെ നീണ്ട മനുഷ്യക്കുരുതികള്‍ക്ക് അറുതി വരുന്നുവെന്നതു സന്തോഷകരമാണ്. ഗാസ മുനമ്പിന്റെ പ്രധാന ഭാഗങ്ങളില്‍നിന്ന് ഇസ്രയേല്‍ സൈന്യം ഇന്നലെ പിന്‍വാങ്ങിത്തുടങ്ങി.
മധ്യ ഗാസയിലെ നുസൈറാത്ത് ക്യാമ്പിലെയും തെക്കന്‍ ഗാസയിലെയും കുടുംബങ്ങൾ വടക്കന്‍ ഗാസയിലേക്കു നീങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും, ഇസ്രയേല്‍ സൈന്യം മുമ്പു പ്രവര്‍ത്തിച്ചിരുന്ന നെറ്റ്സാരിം ഇടനാഴിയിലെ പ്രദേശങ്ങളിലേക്കു പ്രവേശിക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്. മാനുഷിക സഹായങ്ങളുമായി പ്രതിദിനം 400 മുതല്‍ 600 വരെ ട്രക്കുകള്‍ ഗാസയിലെത്തും.
നിര്‍ണായകം 72 മണിക്കൂര്‍
ഈജിപ്തില്‍ മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഗാസയില്‍ 20 ഇന സമാധാന പദ്ധതി അവതരിപ്പിച്ചത്. തടവുകാരെ കൈമാറുകയും ഗാസയുടെ ചില ഭാഗങ്ങളില്‍നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങുകയും ചെയ്യുന്ന ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടത്തിന് ഇസ്രയേല്‍ സര്‍ക്കാര്‍ ഇന്നലെ പുലര്‍ച്ചെ അംഗീകാരം നല്കി.
ജീവിച്ചിരിപ്പുണ്ടെന്നു കരുതുന്ന 20 ഇസ്രേലി ബന്ദികളെയും മോചിപ്പിക്കാന്‍ ഹമാസിന് 72 മണിക്കൂര്‍ സമയമുണ്ട്. ബന്ദികളായിരിക്കേ കൊല്ലപ്പെട്ട 28 ഇസ്രയേലുകാരുടെ മൃതദേഹങ്ങളും തിരിച്ചെത്തിക്കും. നൂറുകണക്കിനു ഹമാസ്, പലസ്തീന് തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 250ഓളം പലസ്തീന് തടവുകാരെയും ഗാസയില്‍നിന്നുള്ള 1,700 തടവുകാരെയും ഇസ്രയേല്‍ മോചിപ്പിക്കും.
സമാധാന കരാര്‍ തുടക്കം
ഗാസ കരാര്‍ വലിയൊരു തീരുമാനമാണ്. പക്ഷേ, തുടക്കം മാത്രമാണിത്. കരാര്‍ പ്രകാരം, സമ്മതിച്ച രേഖയിലേക്കു പിന്‍വാങ്ങാന്‍ ഇസ്രയേല്‍ സൈന്യത്തിന് 24 മണിക്കൂര്‍ സമയമുണ്ട്. സ്ട്രിപ്പിന്റെ 53 ശതമാനം നിയന്ത്രണമുള്ള ഘട്ടത്തിലേക്കു സൈന്യം പിന്‍വാങ്ങുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായുള്ള ഇസ്രേലി പിന്മാറ്റത്തിൽ ആദ്യത്തേതാണിതെന്നാണു കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് വിതരണം ചെയ്ത ഭൂപടം സൂചിപ്പിക്കുന്നത്.
എന്നാല്‍, ശാശ്വത സമാധാനം എങ്ങനെ കൈവരുമെന്നതിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ല. അമേരിക്കന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഏകദേശം 200 സൈനികരുടെ ബഹുരാഷ്ട്ര സേന ഗാസ വെടിനിര്‍ത്തല്‍ നിരീക്ഷിക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍നിന്നുള്ള സൈനികരാകും സേനയില്‍ ഉള്‍പ്പെടാന്‍ സാധ്യത. ഗാസയില്‍ അമേരിക്കന്‍ സൈന്യം നിലയുറപ്പിക്കില്ലെന്നു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പലസ്തീനികളെ കൈവിടരുത്
ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായാല്‍, പിന്നീടുള്ള ഘട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ ഇവയില്‍ പലതിലും കരാറിലെത്തുക പ്രയാസമാകും. ഗാസയിലെ എല്ലാ സൈനിക, ഭീകര, ആക്രമണ അടിസ്ഥാനസൗകര്യങ്ങളും നശിപ്പിക്കുമെന്ന് ഇസ്രയേല്‍ പറയുന്നു. ട്രംപിന്റെ നേതൃത്വത്തില്‍ യുകെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെട്ട സമാധാന ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പലസ്തീന് ടെക്നോക്രാറ്റുകളുടെ താത്കാലിക പരിവര്‍ത്തന സമിതിയാണ് ഗാസ ഭരിക്കേണ്ടതെന്നാണ് ട്രംപിന്റെ പദ്ധതിയില്‍ പറയുന്നത്.
പദ്ധതിപ്രകാരം ഭാവിയില്‍ ഗാസയുടെ ഭരണത്തില്‍ ഹമാസിനു നേരിട്ടോ അല്ലാതെയോ പങ്കുണ്ടാകില്ല. ഗാസ മുനമ്പിന്റെ ഭരണം ഒടുവില്‍ പലസ്തീന് അഥോറിറ്റിക്കു കൈമാറും. ഐക്യരാഷ്ട്രസഭാ ഉച്ചകോടിയില്‍ പലസ്തീനെ സ്വതന്ത്രരാജ്യമായി ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ നേരത്തേ അംഗീകരിച്ചിരുന്നു. ഹമാസ് അംഗങ്ങള്‍ക്കു മറ്റൊരു രാജ്യത്തേക്കു പോകാന്‍ പൊതുമാപ്പു വാഗ്ദാനം ചെയ്യും. പലസ്തീനികള്‍ക്കു ഗാസയില്‍ തുടരാം. ഗാസ പുനര്‍നിര്‍മിക്കാനുള്ള ട്രംപ് സാമ്പത്തിക വികസന പദ്ധതിക്കു വിദഗ്ധ സമിതി രൂപംനല്‍കും.
ഗാസയില്‍ അനിശ്ചിതത്വം
ആയുധങ്ങള്‍ പൂര്‍ണമായി താഴെവയ്ക്കാനും ഭീകരാക്രമണം അവസാനിപ്പിക്കാനും ഹമാസും ഇതര ഭീകര ഗ്രൂപ്പുകളും തയാറാകുമെന്നു കരുതാനാകില്ല. ചര്‍ച്ചകളില്‍ നിരായുധീകരണത്തെക്കുറിച്ച് ഹമാസ് പരാമര്‍ശിക്കാത്തതില്‍ കാര്യം വ്യക്തം. പലസ്തീന് രാഷ്ട്രം സ്ഥാപിതമായതിനുശേഷം മാത്രമേ ആയുധങ്ങള്‍ താഴെ വയ്ക്കൂവെന്നതാണു പരസ്യമായ നിലപാട്. ഏകീകൃത പലസ്തീന് പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാസയില്‍ ഭാവിയില്‍ ചില പങ്കുണ്ടായിരിക്കുമെന്ന് ഹമാസ് പറഞ്ഞിട്ടുമുണ്ട്.
യുദ്ധാനന്തര ഗാസയില്‍ പലസ്തീനിയന്‍ ഏജന്‍സിയുടെ പങ്കാളിത്തം നെതന്യാഹുവും ഉറപ്പിച്ചു പറയുന്നില്ല. ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍വലിക്കലിന്റെ വ്യാപ്തിയും തര്‍ക്കവിഷയമാണ്. ആദ്യഘട്ടത്തില്‍ ഗാസയുടെ 53 ശതമാനം നിയന്ത്രണം നിലനിര്‍ത്തുമെന്ന് ഇസ്രയേല്‍ പറയുന്നു. വൈറ്റ് ഹൗസ് പദ്ധതി പ്രകാരം പിന്‍വലിക്കല്‍ ഏകദേശം 40 ശതമാനവും പിന്നീട് 15 ശതമാനം വരെയുമാണ്. ഭീകര ഭീഷണിയില്‍നിന്ന് ഗാസയെ സുരക്ഷിതമാക്കുന്നതുവരെ നിലനില്‍ക്കുമെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇസ്രയേലിന്റെ സമ്പൂര്‍ണ പിന്‍വലിക്കലിനു വ്യക്തമായ സമയപരിധി നല്‍കുന്നുമില്ല.
തീക്കൊള്ളികൊണ്ടു ചൊറിയല്‍
2023 ഒക്ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രയേലില്‍ കടന്ന് 38 കുട്ടികളടക്കം 1,195 പേരെ വധിക്കുകയും 251 ആളുകളെ ബന്ദിയാക്കുകയും ചെയ്ത ഹമാസ് തീവ്രവാദികളുടെ നടപടിയുടെ ബാക്കിപത്രം അതിഭീകരമായിരുന്നു. തീക്കൊള്ളികൊണ്ട് തലചൊറിഞ്ഞതുപോലെ. പിന്നീടിങ്ങോട്ട് ഇസ്രയേല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ 67,139 മനുഷ്യർ മരിച്ചുവീണതായാണ് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണെന്നതു ദുഃഖകരം. രണ്ടു വര്‍ഷത്തിനിടെ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ 2,291 പേരും കൊല്ലപ്പെട്ടു.
ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു രണ്ടു വര്‍ഷവും രണ്ടു ദിവസവും കഴിഞ്ഞാണു യുദ്ധം അവസാനിച്ചത്. ഗാസയിലെ ആശുപത്രികളും സ്കൂളുകളും ഭവനസമുച്ചയങ്ങളും തവിടുപൊടിയായി. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ആഴ്ചകളെടുക്കും. ഭീകരതയുടെ ശേഷിപ്പായ ചോര വീണ ഭൂമിയെയും സാധാരണക്കാരായ ജനതയെയും നമുക്കു വിസ്മരിക്കാനാകില്ല.
ഭീകരതയ്ക്കു മതമില്ല
മതതീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ ലോകം ഒന്നിക്കേണ്ട അവസരമാണു കൈവരുന്നത്. എല്ലാത്തരം തീവ്രവാദവും ഭീകരതയും എതിര്‍ക്കപ്പെടണം. ഹമാസും ഇസ്ലാമിക് സ്റ്റേറ്റും (ഐഎസ്) ബൊക്കോ ഹറാമും ജെയ്ഷെ മുഹമ്മദും ലഷ്കര്‍ ഇ തൊയിബയും മുതല്‍ പോപ്പുലര്‍ ഫ്രണ്ട് വരെയുള്ള എല്ലാ തീവ്ര, ഭീകര ശക്തികളുടെയും അടിവേരറക്കാതെ സമാധാനം കൈവരില്ല. ഭീകരതയ്ക്കു മതമില്ല. തീവ്രവാദത്തിനും ഭീകരതയ്ക്കും ഒരു മതത്തിന്റെയും മറയും പരിരക്ഷയും ന്യായീകരണങ്ങളും പാടില്ല.
ഗാസയിലോ ഇസ്രയേലിലോ ജമ്മു കാഷ്മീരിലോ നൈജീരിയയിലോ, മറ്റെവിടെയോ ആയാലും കൂട്ടക്കുരുതികളെ ആരും ന്യായീകരിക്കരുത്. ഒറ്റക്കെട്ടായി എതിര്‍ക്കണം. ഗാസയില്‍ ജീവന് പൊലിഞ്ഞ പതിനായിരങ്ങള്‍ക്കുവേണ്ടി ലോകത്തെ സമാധാനപ്രേമികളും കേരളം അടക്കമുള്ള സര്‍ക്കാരുകളും ഒന്നിച്ചതില്‍ അഭിമാനിക്കാം. പക്ഷേ, നൈജീരിയയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ക്കു വേണ്ടിക്കൂടി ഇനി ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താന്‍ നമുക്കു കഴിയണം.
നൈജീരിയയിലും മനുഷ്യരാണ്
നൈജീരിയയില്‍ 2009നു ശേഷം അരലക്ഷം ക്രൈസ്തവരെ ബൊക്കോ ഹറാം അടക്കമുള്ള ഭീകര ഇസ്ലാമിക സായുധ ഗ്രൂപ്പുകള്‍ കൊന്നൊടുക്കിയെന്നാണ് അമേരിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസ് ചൂണ്ടിക്കാട്ടിയത്. 18,000 പള്ളികളും 2,000 സ്കൂളുകളും തകര്‍ത്തതായി അദ്ദേഹം പറഞ്ഞു. ക്രൈസ്തവ കൂട്ടക്കുരുതിക്ക് നൈജീരിയന്‍ സര്‍ക്കാരിന്റെ സഹായമുണ്ടെന്നാണ് ആരോപണം. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ 48 ശതമാനം വരുന്ന ക്രൈസ്തവരെയാണ് വംശഹത്യ ചെയ്യുന്നതെന്നതു കൂടുതല്‍ ഗൗരവമുള്ളതാണ്.
നൈജീരിയയിലെ സുരക്ഷാപ്രശ്നങ്ങളെ വിദേശഗ്രൂപ്പുകള് മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അവിടത്തെ സര്‍ക്കാരിന്റെ വാദം. വടക്കു കിഴക്കന്‍ മേഖലയില്‍ സായുധ ബൊക്കോ ഹറാം വിമതപോരാട്ടം നടത്തുകയാണത്രേ. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ക്രിമിനല്‍ സംഘങ്ങളുടെ വിളയാട്ടമാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. കഷ്ടംതന്നെ. ബൊക്കോ ഹറാമിനെ ഭീകര സംഘടനയായി 2013ല്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
മതം നോക്കിയാകരുത് മനുഷ്യത്വം
ഗാസയില്‍ കൂട്ടക്കൊല നടത്തിയ ഇസ്രയേലിനു പിന്തുണയും കവചവുമൊരുക്കിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സമാധാനത്തിന്റെ മാടപ്രാവാകാന്‍ ശ്രമിച്ചതുപോലുള്ള വൈരുധ്യം ലോകം തിരിച്ചറിയും. പലസ്തീനികളുടെ അവകാശങ്ങള്‍ കവരാന്‍ ആരു ശ്രമിച്ചാലും അംഗീകരിക്കാനാകില്ല. അതേപോലെ ഫാസിസത്തിന്റെ തീച്ചൂളയില്‍നിന്ന് അതിജീവനത്തിന്റെ അദ്ഭുതസാക്ഷ്യമായ യഹൂദ ജനതയ്ക്കും ജീവിക്കാന്‍ അവകാശമുണ്ട്.
ആഗോള-പ്രാദേശിക രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങള്‍ നോക്കിയുള്ള രാജ്യങ്ങളുടെ നിലപാടുകളിലെ ചാഞ്ചാട്ടങ്ങള്പോലെതന്നെ അപകടകരമാണ് വോട്ടുബാങ്കു നോക്കിയുള്ള സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കാപട്യങ്ങള്‍. തീവ്രവാദത്തിനും ഭീകരതയ്ക്കും മതവും രാഷ്ട്രീയവും പാടില്ല. മതം നോക്കിയാകരുത് മനുഷ്യത്വം. നമുക്കു വേണ്ടതു സമാധാനവും സുരക്ഷയുമാണ്.
International
ഇസ്ലാമാബാദ്: ഗാസയിലെ സമാധാനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പദ്ധതിയെ പിന്തുണച്ച നിലപാട് പിൻവലിച്ച് പാക്കിസ്ഥാൻ. പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഞങ്ങൾ അംഗീകരിച്ച പദ്ധതിയല്ല ഇതെന്നും ഞങ്ങൾ കണ്ട കരടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ പാക്കിസ്ഥാൻ പാർലമെന്റ്ൽ പറഞ്ഞു.
യുഎസ് അവതരിപ്പിച്ച 20 ഇന പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്നും നേരത്തെ അവതരിപ്പിച്ച പദ്ധതിയിൽ ട്രംപ് മാറ്റങ്ങൾ വരുത്തിയെന്നും പാക്ക് വിദേശകാര്യ മന്ത്രി ആരോപിച്ചു. ഗാസ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാന്റെ നടപടിയെ ട്രംപ് അഭിനന്ദിച്ച് ദിവസങ്ങൾക്കമാണ് നയംമാറ്റം.
ട്രംപിന്റെ പദ്ധതിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിൽ പാക്കിസ്ഥാനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഹമാസിനെ നിരായുധീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ളതാണ് ട്രംപിന്റെ സമാധാന നിർദേശം. യുഎസ് പ്രസിഡന്റ് നേതൃത്വം നൽകുന്ന ‘ബോർഡ് ഓഫ് പീസ്’ ഗാസയെ നയിക്കുമെന്നാണ് പദ്ധതിയിലെ നിർദേശം. അതേസമയം പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിനെക്കുറിച്ച് പദ്ധതിയിൽ വ്യക്തമായ പരാമർശങ്ങളുമില്ല.
International
വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത വിപത്തായി മാറുന്നതിനുമുന്പ് അത് അവസാനിപ്പിക്കാൻ രാജ്യാന്തരസമൂഹത്തോട് അഭ്യർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്ന് എക്കാലത്തേക്കാളും കൂടുതലായി മാനവരാശി സമാധാനത്തിനായി കേഴുകയും യാചിക്കുകയും ചെയ്യുന്നുവെന്നും ത്രികാലജപ പ്രാർഥനയ്ക്കുശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തു മാർപാപ്പ പറഞ്ഞു.
ആയുധങ്ങളുടെ ഗർജനത്താലോ സംഘർഷത്തിനു പ്രേരിപ്പിക്കുന്ന പ്രസ്താവനകളാലോ ഈ ആഹ്വാനത്തെ മുക്കിക്കളയരുതെന്ന് അഭ്യർഥിച്ച മാർപാപ്പ, ഇറാനിലെ ആണവകേന്ദ്രങ്ങൾക്കു നേരേ അമേരിക്ക നടത്തിയ ആക്രമണം ആശങ്കപ്പെടുത്തുന്നതാണെന്നും പറഞ്ഞു.
യുദ്ധം പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഒരു സായുധ വിജയത്തിനും ഒരു അമ്മയുടെ ദുഃഖത്തെയോ ഒരു കുട്ടിയുടെ ഭയത്തെയോ അല്ലെങ്കിൽ തകർക്കപ്പെട്ട ഭാവിയെയോ നികത്താൻ കഴിയില്ല.
നയതന്ത്രം ആയുധങ്ങളെ നിശബ്ദമാക്കട്ടെ. രാഷ്ട്രങ്ങൾ അവരുടെ ഭാവി രൂപപ്പെടുത്തുന്നത് അക്രമത്തിലൂടെയും രക്തരൂഷിത സംഘർഷങ്ങളിലൂടെയുമാകാതെ സമാധാന പ്രവർത്തനങ്ങളിലൂടെയാകട്ടെ -മാർപാപ്പ പറഞ്ഞു.