ദുബായ്: ഇറാൻ-യുഎസ് സമാധാനക്കരാർ വൈകിയേക്കുമെന്നു റിപ്പോർട്ട്. സമാധാനചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും കരാർ ഉടനുണ്ടാകില്ലെന്ന് ഇറാൻ അറിയിച്ചു.
സമാധാനക്ക രാർ തിങ്കളാഴ്ചയുണ്ടായേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞതിനു പിന്നാലെയാണ് ഇറേനിയൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഖായ്യുടെ പ്രതികരണം.
ചർച്ചയായ വിഷയങ്ങളിൽ ഭൂരിഭാഗത്തിലും തീരുമാനത്തിലെത്തിയെന്ന് പറയുന്നത് ശരിയാണ്. എന്നാൽ, കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് പറയാനാവില്ല. ആർക്കും അത്തരമൊരു അവകാശവാദം ഉന്നയിക്കാൻ കഴിയില്ല ഇസ്മയിൽ ബഖായ് പറഞ്ഞു. വെടിനിർത്തൽ 60 ദിവസത്തേക്കു നീട്ടുക, ഹോർമുസ് തുറക്കുക, ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് ചർച്ചകൾ തുടരുക എന്നിവ ധാരണാപത്രത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് റിപ്പോർട്ട്.
ഇരുരാജ്യങ്ങളും കരാറിലേക്കു നീങ്ങുകയാണെന്ന് സൂചിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്നീട് തിടുക്കംവേണ്ടെന്ന് തന്റെ പ്രതിനിധികളെ അറിയിച്ചതായി പറഞ്ഞു. കഴിഞ്ഞ രാത്രിയിൽ ശുഭവാർത്തയുണ്ടാകുമെന്നു കരുതിയിരുന്നതായി റൂബിയോ ഡൽഹിയിൽ പറഞ്ഞു. ഇറാനിൽനിന്നു മറുപടി ലഭിക്കാൻ താമസം ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അജ്ഞാതകേന്ദ്രത്തിൽ കഴിയുന്ന പരമോന്നത നേതാവ് മുജ്തബ ഖമനയ്യുമായി ആശയവിനമയം നടത്തുന്നതിനുള്ള കാലതാമസമാണു തീരുമാനം വൈകിക്കുന്നതെന്നാണു വിവരം. നടപ്പാകാൻ പോകുന്ന കരാർ അന്തിമമല്ലെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനെതിരായ ഉപരോധം, മരവിപ്പിച്ച ഇറേനിയൻ സ്വത്തുക്കൾ വിട്ടുനൽകുക, ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കുക തുടങ്ങി ധാരണയിലെത്താൻ പ്രായസമുള്ള വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യും. സമാധാന കരാർ ഉടനുണ്ടാകുമെന്ന പ്രതീക്ഷയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞു. ഏഷ്യൻ വിപണികളിലും ഉണർവുണ്ടായി.
ഇതിനിടെ, അറബ് രാജ്യങ്ങൾ ഏബ്രഹാം ഉടമ്പടിയിൽ ഒപ്പുവയ്ക്കണമെന്ന ആവശ്യവും ട്രംപ് മുന്നോട്ടു വച്ചു. ഇറാൻ സമാധാനക്കരാർ സാധ്യമായാൽ ഖത്തർ, പാക്കിസ്ഥാൻ, ഈജിപ്ത്, ജോർദാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇസ്രയേലുമായുള്ള ഉടമ്പടിയുടെ ഭാഗമാകണമെന്ന് ട്രംപ് നിർദേശിച്ചു. ഈ രാജ്യങ്ങളുടെ നേതാക്കളുമായി ട്രംപ് ശനിയാഴ്ച ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു.
Tags : Peace West Asian Conflict US Iran Isreal Peacemakers