International
ടെൽ അവീവ്: യുഎഇക്ക് ഇസ്രയേൽ വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡോം നൽകിയിരുന്നെന്ന് ഇസ്രയേലിലെ യുഎസ് അംബാസഡർ.
ടെൽ അവീവിൽ നടന്ന പരിപാടിയിലാണ് മൈക് ഹക്കബി ഇക്കാര്യം പറഞ്ഞത്. ഇറാന് സംഘര്ഷത്തിനിടെ അയേണ് ഡോം ബാറ്ററികളും ഇത് പ്രവർത്തിപ്പിക്കാൻ സൈനികരെയുമാണ് ഇസ്രയേല് യുഎഇക്ക് നൽകിയത്.
International
ബെയ്റൂട്ട്: ഇസ്രയേലുമായുള്ള വെടിനിർത്തലിൽ ലബനനിലുടനീളം ആഹ്ലാദപ്രകടനം. അമേരിക്കൻ പ്രസിഡന്റ് ട്രംപ് പത്തു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ തലസ്ഥാനമായ ബെയ്റൂട്ടിലടക്കം ആഹ്ലാദപ്രകടനങ്ങളുമായി ജനമിറങ്ങി.
തെരുവുകളിൽ വാഹനങ്ങളുടെ ബാഹുല്യവും ദൃശ്യമായെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രേലി സേനയുടെ ഉത്തരവുമൂലം തെക്കൻ ലബനനിൽനിന്നു പലായനം ചെയ്ത ജനങ്ങൾ വാഹനങ്ങളിൽ മടങ്ങാൻ ആരംഭിച്ചു.
അതേസമയം, ട്രംപ് വ്യാഴാഴ്ച രാത്രി നടത്തിയ വെടിനിർത്തൽ പ്രഖ്യാപനം ഇസ്രേലി ഭരണകൂടത്തിനും സേനയ്ക്കും തീർത്തും അപ്രതീക്ഷിതമായിരുന്നു.
വെടിനിർത്തലിനുള്ള ഒരുവിധ തയാറെടുപ്പും ഇസ്രേലി ഭാഗത്തുണ്ടായിരുന്നില്ല. തെക്കൻ ലബനനിൽ മുന്നേറ്റം തുടരുമെന്ന് ഇസ്രേലി സേന അറിയിച്ചതിനു പിന്നാലെയാണു ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. വ്യാഴാഴ്ച രാത്രിയും തെക്കൻ ലബനനിലെ ഗ്രാമങ്ങളിൽ ഇസ്രേലി ആക്രമണമുണ്ടായിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തിനു തൊട്ടുമുന്പ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേർത്തതായും റിപ്പോർട്ടുണ്ട്. വെടിനിർത്തൽ വിഷയത്തിൽ മന്ത്രിമാരുടെ നിലപാട് വ്യക്തമാക്കാനുള്ള വോട്ടെടുപ്പ് ഉണ്ടായില്ലെന്നും പറയുന്നു.
നെതന്യാഹുവിന് വീണ്ടും ട്രംപിന്റെ തീരുമാനം അംഗീകരിക്കേണ്ടിവന്നുവെന്ന വിലയിരുത്തൽ ഇസ്രയേലിലുണ്ട്.
International
ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തലിനെ പിന്തുണച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ച് ഇസ്രേലി പ്രതിപക്ഷം.
വെടിനിർത്തൽ ഇസ്രയേലിനൊരു രാഷ്ട്രീയ ദുരന്തമാണെന്ന് പ്രതിപക്ഷനേതാവ് യയ്ർ ലാപിഡ് ആരോപിച്ചു. ഇസ്രയേലിന്റെ ദേശീയ സുരക്ഷ സംബന്ധിച്ച കാതലായ തീരുമാനമെടുക്കുമ്പോൾ നമ്മൾ ചർച്ചാമേശയിൽപോലുമുണ്ടായിരുന്നില്ല.
സൈന്യം ആവശ്യപ്പെട്ടതെല്ലാം ചെയ്തു. പൊതുജനങ്ങൾ അവിശ്വസനീയമായ ധീരത പ്രകടിപ്പിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായും തന്ത്രപരമായും പരാജയപ്പെട്ടു, അദ്ദേഹം സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്നും ലാപിഡ് കൂട്ടിച്ചേർത്തു.
International
ദുബായ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിനിടെയും രൂക്ഷമായ ആക്രമണം തുടർന്ന് യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും. അഞ്ചു ദിവസം ഇറാന്റെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും ഇറാനുമായി ചർച്ച നടന്നുവെന്നും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു.
എന്നാൽ, യുഎസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ഇറാൻ പറയുന്നത്. ചർച്ച നടന്നുവെന്നത് വ്യാജ വാർത്തയാണെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു.
ഈയാഴ്ച അസർബയ്ജാൻ, ഈജിപ്റ്റ്, ഒമാൻ, പാക്കിസ്ഥാൻ, റഷ്യ, ദക്ഷിണകൊറിയ, തുർക്കി, തുർക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളുമായി യുദ്ധം സംബന്ധിച്ച് ചർച്ച നടത്തുമെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ ഓഫീസ് അറിയിച്ചു.
പൂർണ വിജയം ഉണ്ടാകുംവരെ യുദ്ധം തുടരുമെന്ന് ഇറാന്റെ ഉന്നത സൈനിക കമാൻഡ് വക്താവ് മേജർ ജനറൽ അലി അബ്ദുള്ളാഹി ആലിയാബാദി പറഞ്ഞു.
ഇതിനിടെ, യുഎസ്-ഇറാൻ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ മധ്യസ്ഥത വഹിക്കില്ലെന്ന് ഖത്തർ അറിയിച്ചു. യുദ്ധവിരാമത്തിനു ചർച്ച നടന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. ഓഹരിവിപണികളിലും നേട്ടമുണ്ടായി.
International
ബെയ്റൂട്ട്: ലബനനിൽ ഇറാനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള ഭീകരരുടെ താവളങ്ങളിലേക്ക് ഇസ്രയേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 പിന്നിട്ടു.
പത്തു ലക്ഷം പേർ പലായനം ചെയ്തു. രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനമാണിത്. 500 ഹിസ്ബുള്ള ഭീകരരെ വധിച്ചെന്ന് ഇസ്രേലി സേന അറിയിച്ചു.
International
ടെൽ അവീവ്: ഇറാനെതിരേ യുഎസ്-ഇസ്രേലി ആക്രമണം തുടരുന്നു. ഇറാനിലെ പാക് അതിർത്തിയോടു ചേർന്നുള്ള ചബഹാര് സ്വതന്ത്ര വ്യാപാര മേഖലയ്ക്കു സമീപമുള്ള പര്വതപ്രദേശങ്ങളിലെ സൈനിക താവളങ്ങള് യുഎസ് യുദ്ധവിമാനങ്ങള് ഇന്നലെ പുലർച്ചെ ആക്രമിച്ചു.
ഇറാന്റെ തെക്കുകിഴക്കന് പ്രവിശ്യയായ സിസ്റ്റാന്, ബലൂചിസ്ഥാന് എന്നിവിടങ്ങളിലാണ് ചാബഹാര് സ്വതന്ത്ര വ്യാപാരമേഖല സ്ഥിതിചെയ്യുന്നത്.
2024ല് ഇന്ത്യ പത്തു വര്ഷത്തെ പാട്ടത്തിനെടുക്കുകയും 120 കോടി ഡോളർ നിക്ഷേപിക്കുകയും ചെയ്ത ചബഹാർ തുറമുഖത്തിനു സമീപവും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. അഫ്ഗാനിസ്ഥാന്, മധ്യേഷ്യ, റഷ്യ, യൂറോപ്പ് എന്നിവയുമായി നേരിട്ടു വ്യാപാരം നടത്താന് ഇന്ത്യയെ സഹായിക്കുന്നതാണ് ചബഹാര് തുറമുഖം.
ഗൾഫ് രാജ്യങ്ങൾക്കു നേരേ വീണ്ടും ഇറാനിൽനിന്ന് ആക്രമണമുണ്ടായി. ഇന്നലെ പുലർച്ചെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് ദുബായ് വിമാനത്താവളത്തോടു ചേർന്ന ഇന്ധനടാങ്കിൽ തീപിടിത്തമുണ്ടായി. ഇതോടെ വ്യോമഗതാഗതം സ്തംഭിച്ചു. രാത്രി വൈകിയാണ് വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിക്കാനായത്.
സൗദി അറേബ്യ, ബഹറിൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്കു വന്ന നിരവധി ഡ്രോണുകൾ അന്തരീക്ഷത്തിൽവച്ചുതന്നെ നിർവീര്യമാക്കി. ഗൾഫ് രാജ്യങ്ങളെ ഇനിയും ആക്രമിക്കുമെന്ന സൂചനയുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് ആരാഗ്ചി രംഗത്തുവന്നു.
ചില അയൽരാജ്യങ്ങൾ അമേരിക്കൻ സേനയ്ക്ക് ആതിഥ്യമരുളി ഇറാനെതിരായ ആക്രമണങ്ങൾക്കും ഇറാനികളെ കൊലപ്പെടുത്താനും കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കാൻ ഈ രാജ്യങ്ങൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
►ഇറാൻ ദുർബലമാകുന്നതായി ഇസ്രയേലും അമേരിക്കയും◄
അതേസമയം, ഇറാനെതിരായ ആക്രമണം മൂന്നാം ആഴ്ചയിലേക്കു കടന്നിരിക്കെ ആ രാജ്യത്തിന്റെ പ്രതിരോധശേഷി ദുർബലമായതായി അമേരിക്ക. ഇറാന്റെ വ്യോമ, നാവികസേനകൾ പൂർണമായും നശിപ്പിക്കപ്പെട്ടതായും മിസൈൽശേഷി അവസാനത്തോടടുക്കുകയാണെന്നും വൈറ്റ് ഹൗസ് അവകാശപ്പെട്ടു.
വ്യോമപ്രതിരോധ സംവിധാനങ്ങൾ ഏറെക്കുറെ പൂർണമായും അപ്രത്യക്ഷമായ ഇറേനിയൻ ആകാശത്തേക്കു കടന്ന് ഇഷ്ടമുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാൻ സാധിക്കുന്നുണ്ടെന്നാണ് ഇസ്രേലി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്.
എന്നാൽ, തങ്ങൾ ഇതുവരെ ഉപയോഗിച്ചത് പഴയ മിസൈലുകളാണെന്നും പുതിയ മിസൈലുകളുടെ വൻശേഖരം തങ്ങളുടെ കൈവശമുണ്ടെന്നുമാണ് ഇറാൻ പ്രതികരിച്ചത്.
►ഹോർമുസിൽ ഇടപെടാൻ മടിച്ച് നാറ്റോ◄
അതിനിടെ, ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ യുദ്ധക്കപ്പലുകൾ അയച്ചു സഹായിക്കണമെന്ന ട്രംപിന്റെ അഭ്യർഥനയോട് സഖ്യകക്ഷികൾ അനുകൂല മറുപടി നൽകിയിട്ടില്ല.
ഇറാനെതിരായ യുദ്ധത്തിൽ ബ്രിട്ടൻ ഇടപെടില്ലെന്നും എന്നാൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഖ്യകക്ഷികളുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു. ഹോർമുസിലേക്ക് യുദ്ധക്കപ്പലുകൾ അയക്കാതിരുന്നാൽ അതു നാറ്റോയ്ക്ക് വലിയ നഷ്ടമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
International
ജറുസലെം: ഭീകര സംഘടനയിലെ ഒരു നേതാക്കൾക്കായും താൻ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
മുജ്തബ ഖമനയ്യെയും ഹിസ്ബുള്ള തലവൻ നയിം ഖാസിമിനെയും ഇസ്രയേൽ ലക്ഷ്യമിടുന്നുണ്ടോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെതിരായ യുദ്ധം പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണെന്നും ഇസ്രയേൽ എന്നത്തേക്കാളും ശക്തമാണെന്നും നെതന്യാഹു പറഞ്ഞു. ക്രൂരമായ സ്വേച്ഛാധിപത്യ ഭരണകൂടത്തെ നീക്കം ചെയ്യാനുള്ള സാഹചര്യങ്ങൾ ഇറാൻ ജനയ്ക്കായി സൃഷ്ടിക്കുന്നതിനാണ് യുഎസും ഇസ്രയേലും പ്രവർത്തിക്കുന്നത്.
ഇറാനിൽ ഭരണമാറ്റം കൊണ്ടുവരാൻ ഇസ്രയേൽ ശ്രമിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, “നിങ്ങൾക്ക് ഒരാളെ വെള്ളത്തിലേക്കു നയിക്കാൻ കഴിയും, എന്നാൽ കുടിപ്പിക്കാൻ കഴിയില്ലെ”ന്നായിരുന്നു മറുപടി.
ഇറാനിൽ കരയുദ്ധത്തിനു സാധ്യതയില്ലെന്ന സൂചനയാണ് നെതന്യാഹു നൽകിയിരിക്കുന്നതെന്നാണു കരുതുന്നത്. ഇനി മുതൽ അതേ ഇറാനും അതേ പശ്ചിമേഷ്യയും അതേ ഇസ്രയേലുമായിരിക്കില്ലെന്ന് യുദ്ധം ഉറപ്പാക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
“അമേരിക്കയുമായി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലുള്ള സഖ്യം സൃഷ്ടിച്ചിട്ടുണ്ട്. ട്രംപും ഞാനും വ്യക്തിപരമായി വലിയ സുഹൃത്തുക്കളാണ്. മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ സംസാരിക്കുന്നു. ആശയങ്ങളും ഉപദേശങ്ങളും കൈമാറുന്നു. ഒരുമിച്ച് തീരുമാനങ്ങളെടുക്കുന്നു”-നെതന്യാഹു പറഞ്ഞു.
Leader Page
ട്രംപ് തലയൂരാൻ ശ്രമിച്ചു. നിർത്തി എന്നു പറയാതെ യുദ്ധം അവസാനിപ്പിക്കാം എന്നു കരുതി. പക്ഷേ നടന്നില്ല. ഇറാൻ വെടിനിർത്താൻ തയാറായില്ല. അതുകൊണ്ട് പതിനൊന്നാം ദിവസവും യുദ്ധം തുടർന്നു.
യുദ്ധം പ്രതീക്ഷിച്ചതിലും നേരത്തേ തീരുമെന്നും എണ്ണവില ഉടനേ കുറയുമെന്നും ട്രംപ് പറഞ്ഞു. പക്ഷേ, യുദ്ധം തീരാൻ സാധ്യത കുറവായാണു കാണുന്നത്. സമ്പന്നരാജ്യങ്ങൾ തങ്ങളുടെ 120 കോടി വീപ്പ എണ്ണയുടെ ശേഖരം തുറന്നാൽ ഏതാനും ദിവസം മാത്രം വില കുറഞ്ഞുനിൽക്കും. യുദ്ധം തീർന്നില്ലെങ്കിൽ വീണ്ടും വില കുതിച്ചു കയറും.
യുദ്ധലക്ഷ്യങ്ങൾ
യുദ്ധത്തിൽ ട്രംപ് ലക്ഷ്യം വച്ചത് ഇതിനകം നേടിയോ എന്നു ചോദിച്ചാൽ ഏതു ലക്ഷ്യം എന്ന മറുചോദ്യം ഉണ്ടാകും.
ഡോണൾഡ് ട്രംപ് യുദ്ധത്തിനു രണ്ടു ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ ഭരണമാറ്റം, ഇറന്റെ ആണവ-മിസൈൽ പദ്ധതികൾ നശിപ്പിച്ച് അവരിൽനിന്ന് അമേരിക്കയ്ക്കുള്ള ഭീഷണി ഇല്ലാതാക്കുക.
ഇസ്രയേലിലെ പ്രധാനമന്ത്രി നെതന്യാഹുവുമായി ചേർന്നാണു യുഎസ് പ്രസിഡന്റ് ട്രംപ് പൊതുശത്രുവിനെതിരേ യുദ്ധം നടത്തിയത്. ഇസ്രയേലിനെ ഇല്ലാതാക്കും എന്നു പ്രതിജ്ഞ എടുത്തിരുന്നതാണ് ഇറാനിലെ ഷിയാ മുസ്ലിം ഭരണകൂടം. അവരെ അപ്പാടെ തകർക്കുക എന്നതായിരുന്നു നെതന്യാഹുവിന്റെ ലക്ഷ്യം.
നേതാവ് മാറി, നയം മാറിയില്ല
യുദ്ധത്തിൽ തന്റെ ലക്ഷ്യം മുഴുവൻ സാധിച്ചതായി തിങ്കളാഴ്ച ട്രംപ് പറഞ്ഞില്ല. പത്തു ദിവസത്തെ യുദ്ധത്തിന്റെ തുടക്കത്തിൽതന്നെ ഭരണമാറ്റം നടന്നു. പരമോന്നത നേതാവ് അലി ഖമനയ് വധിക്കപ്പെട്ടു. നിരവധി ഉന്നതാധികാരികളും കൂടെ മരിച്ചു. പക്ഷേ, ഭരണം മാറിയില്ല. ഷിയാ ഇസ്ലാമിക പുരോഹിത നേതൃത്വം തന്നെ ഭരണം നിയന്ത്രിക്കുന്നു. മരിച്ച നേതാവിന്റെ പുത്രൻ മുജ്താബ പുതിയ പരമോന്നത നേതാവായി. സൈന്യത്തിന്റെയും ഭരണവിഭാഗങ്ങളുടെയും തലപ്പത്തും മാറ്റമില്ല.
മുജ്തബയെ താൻ അംഗീകരിക്കുന്നില്ല, അയാളെ വധിക്കും, വേറെ ആൾ വരും എന്നാണ് ട്രംപ് പറയുന്നത്. അതായത്, നിലവിലെ ഭരണസംവിധാനം തുടരുന്നതിനു ട്രംപ് എതിരല്ല. ആണവ, മിസൈൽ പദ്ധതികൾ വേണ്ടെന്നു വയ്ക്കുന്നവർ ആകണം, ഹോർമുസിൽ അമേരിക്കയ്ക്കു നിയന്ത്രണം കിട്ടണം. ഇത്രയും ചെയ്യുന്ന ആരെയും ട്രംപ് അംഗീകരിക്കും. വെനസ്വേലയിൽ അതാണു ചെയ്തത്.
ആക്രമണം തുടരുന്നു
യുദ്ധഗതിയെപ്പറ്റി ട്രംപ് അവകാശപ്പെടുന്നത് ഇങ്ങനെ: ഇറാന്റെ വ്യോമാക്രമണശേഷി (മിസൈലുകളും ഡ്രോണുകളും) ഇല്ലാതായി. വ്യോമപ്രതിരോധ ശേഷിയും തകർന്നു. നാവികസേനയുടെ 46 കപ്പലുകളും കടലിൽ മുക്കി. എങ്കിലും സമ്പൂർണ വിജയം ആയിട്ടില്ല. അതുകൂടി ഉടനേ സാധിക്കും. (പക്ഷേ, ഇന്നലെയും ഇറാനിൽനിന്നു മിസൈലുകളും ഡ്രോണുകളും ഇസ്രയേലിലും സൗദിയിലും എത്തി).
ഇറാൻ ഭരണകൂടത്തെ മാറ്റിയിട്ടു വന്നു കീഴടങ്ങിയാൽ മാത്രം വെടിനിർത്തൽ എന്നു പറഞ്ഞതിൽനിന്ന് ട്രംപ് പത്താം ദിവസം പൊടുന്നനെ പിന്മാറി. ആരും കീഴടങ്ങിയില്ല. ഷിയാ പൗരോഹിത്യം ഭരണം തുടരുന്നു. സൈനികശേഷി തകർത്തതു പുനരുദ്ധരിക്കാൻ പറ്റാത്തതല്ല.
ലോകം വിഷമത്തിലായ വിഷയം - ഹോർമുസിലുടെയുള്ള കപ്പൽ നീക്കം തടഞ്ഞത് - ഇനിയും പരിഹരിച്ചിട്ടില്ല.
ശക്തരായ വിമതർ ഇല്ല
യുദ്ധങ്ങൾ ഇല്ലാത്ത ലോകം വാഗ്ദാനം ചെയ്തു വോട്ട് നേടിയതാണു ട്രംപ്. ഇറാനിൽ അദ്ദേഹം പറഞ്ഞ നാലഞ്ച് ആഴ്ചത്തെ യുദ്ധംകൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ നടക്കില്ല എന്നു വ്യക്തമായിരുന്നു. ശക്തമായ വിമതവിഭാഗമോ കരുത്തരായ പ്രതിപക്ഷ നേതാക്കളോ ഇറാനിൽ ഇല്ല. അത് ഉണ്ടാക്കിയെടുക്കലും എളുപ്പമല്ല. സദ്ദാം ഹുസൈന്റെ ഇറാകിനെതിരേ പത്തു വർഷം പോരടിച്ചു നിന്നവരാണ് ഇറാൻ ജനത. അവരെ സൈനികവും സാമ്പത്തികവുമായി തകർക്കാൻ പറ്റും. പക്ഷേ, കീഴടക്കാൻ എളുപ്പമല്ല. ബലമായ ഭരണമാറ്റത്തിനു കരയുദ്ധം നടത്തണം. അതിന്റെ രാഷ്ട്രീയവില ട്രംപിനു പോലും താങ്ങാവുന്നതല്ല.
ഈ സാഹചര്യത്തിൽ ഏറ്റവും വേഗം തലയൂരുന്നതാണു രാഷ്ട്രീയവിവേകം. ട്രംപ് അതു ചെയ്യാൻ ശ്രമിച്ചു. അതിനു നെതന്യാഹു ഒപ്പം നിൽക്കുന്നില്ല. ട്രംപിന്റെ പ്രസ്താവന വന്ന് 16 മണിക്കൂർ കഴിഞ്ഞും ഇസ്രയേൽ പ്രതികരിക്കാത്തത് അതുകൊണ്ടാണ്.
പക്ഷേ, തല ഊരിയതുകൊണ്ടു പ്രശ്നം തീരുന്നില്ല. ഇറാൻ ഇസ്രയേലിനോടും അമേരിക്കയോടും ശത്രുത തുടരും. പുതിയ ഭീകരഗ്രൂപ്പുകൾ ഉണ്ടാകും. ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങൾ പ്രതീക്ഷിക്കാം. അനുകൂലമായ ഒരു സാഹചര്യത്തിൽ ഇറാൻ ഒരുപകരം വീട്ടലിന് ഒരുങ്ങിയെന്നും വരാം.
Leader Page
യുദ്ധം എട്ടു ദിവസം പിന്നിട്ടു. ഇതിനകം നടന്ന കാര്യങ്ങൾ ചെറുതല്ല.
ഒന്ന്: ഇറാനിലെ പരമാധികാരി അലി ഖമനയ് വധിക്കപ്പെട്ടു. ഭരണ-സൈനിക നേതൃത്വങ്ങളിലെ നിരവധിപ്പേർ ഇല്ലായ്മ ചെയ്യപ്പെട്ടു.
രണ്ട്: നേതാവ് ഇല്ലാതായെങ്കിലും ഇറാൻ ശിഥിലമായില്ല. ഭരണകൂടമോ സൈന്യമോ അവയിലെ ഏതെങ്കിലും വിഭാഗമോ വിഘടിച്ചു മാറിയില്ല. യുദ്ധത്തിനു വേഗം അന്ത്യമുണ്ടാക്കാനുള്ള സാധ്യത കുറഞ്ഞു.
►കൂടുതൽ പാശ്ചാത്യവിരുദ്ധൻ◄
മൂന്ന്: അലി ഖമനയ്യുടെ കൂടുതൽ തീവ്ര പാശ്ചാത്യവിരുദ്ധനായ മകൻ മുജ്താബ ഖമനയ്യെ പരമോന്നത നേതാവായി ഇറാൻ തെരഞ്ഞെടുത്തു. ചർച്ചയോ കീഴടങ്ങലോ അജൻഡ ആക്കാതെയാണ് മുജ്താബയുടെ തുടക്കം. അദ്ദേഹത്തെ വകവരുത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
നാല്: യുദ്ധം വ്യാപകമായിട്ടില്ല. ഇപ്പോഴും യുഎസ് -ഇസ്രേലി സഖ്യസേനയും ഇറാനും തമ്മിൽ മാത്രമാണ് യുദ്ധം. മറ്റു ഗൾഫ് രാജ്യങ്ങളും നാറ്റോ രാജ്യങ്ങളും പ്രതിരോധം മാത്രമേ നടത്തുന്നുള്ളൂ, ആക്രമിക്കുന്നില്ല. ഇസ്രയേലിനെതിരേ അറബിരാജ്യങ്ങൾ തിരിയുമെന്ന ചിലരുടെ പ്രതീക്ഷയും നടപ്പായില്ല. മറിച്ച്, ഇറാനെതിരേ അറബിരാജ്യങ്ങൾ ഒന്നിക്കുകയും ചെയ്തു. കുർദുകളെ യുദ്ധത്തിൽ കൂട്ടാനുള്ള യുഎസ് ശ്രമവും വിജയിച്ചില്ല.
അഞ്ച്: ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ കടത്ത് നിലച്ചു. ക്രൂഡ് ഓയിൽ വില 100 ഡോളറിനു മുകളിലെത്തി. വിലക്കയറ്റം ഒരു ചെറിയ കാര്യമാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതു വില വീണ്ടും കൂടാൻ വഴിതെളിച്ചു. റഷ്യൻ എണ്ണയ്ക്ക് ഉണ്ടായിരുന്ന ഉപരോധം മുഴുവൻ നീക്കി എണ്ണലഭ്യത കൂട്ടുമെന്ന് യുഎസ് പറഞ്ഞിട്ടുണ്ട്. സമ്പന്നരാജ്യങ്ങളുടെ ജി 7 (ഗ്രൂപ്പ് ഓഫ് സെവൻ) കൂട്ടായ്മ തങ്ങളുടെ എണ്ണറിസർവ് തുറക്കാൻ ഒരുങ്ങുന്നു. ഈ നീക്കം ക്രൂഡ് വില അൽപം താഴ്ത്തി.
ആറ്: എണ്ണസമ്പത്തോ അതിന്റെ സംവിധാനങ്ങളോ വ്യാപകമായി ആക്രമിക്കപ്പെടുന്നില്ല. സൗദിയിലും ബഹറിനിലും റിഫൈനറികൾ ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവങ്ങളായാണു കാണുന്നത്.
ഏഴ്: യുദ്ധത്തിനു വിമർശനം ഏറെയുണ്ടെങ്കിലും വലിയ ജനകീയ എതിർപ്പ് അമേരിക്കയിലോ ഇസ്രയേലിലോ ഗൾഫ് രാജ്യങ്ങളിലോ ഉയർന്നില്ല.
►യുക്രെയ്ന് ആശ്വാസം◄
എട്ട്: ഇറാൻ യുദ്ധം യുക്രെയ്ന് ആശ്വാസമായി. റഷ്യക്ക് ഏറ്റവുമധികം ഡ്രോണുകൾ നിർമിച്ചു നൽകിയിരുന്നത് ഇറാനാണ്. 57,000 ഇറേനിയൻ ഡ്രോണുകൾ നാലു കൊല്ലംകൊണ്ടു തങ്ങളുടെ നേരേ വന്നെന്നാണു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞത്. അതുകൊണ്ടാണ് യുഎസ് ആക്രമണത്തെ അദ്ദേഹം ആദ്യമേ സ്വാഗതം ചെയ്തത്.
ഇതെല്ലാം ഒന്നിലേക്കാണു വിരൽ ചൂണ്ടുന്നത്; നീണ്ട യുദ്ധത്തിലേക്ക്. അതു പല അപകടങ്ങൾ ഉൾക്കൊള്ളുന്നു. ഇറാന്റെ ആക്രമണങ്ങളിൽ അസഹ്യത പൂണ്ട് ഇറാനെ ആക്രമിക്കാൻ സൗദി അറേബ്യ അടക്കം ഗൾഫ് രാജ്യങ്ങൾ മുതിരാം. അതു യുദ്ധം അവസാനിപ്പിക്കുന്നതു കൂടുതൽ വിഷമകരമാക്കും.
►സൗദി- പാക് കരാർ◄
സൗദി അറേബ്യ യുദ്ധത്തിൽ ചേർന്നാൽ ഇന്ത്യ കൂടുതൽ വിഷമത്തിലാകും. പാക്കിസ്ഥാനുമായി സൗദി അറേബ്യക്ക് പരസ്പര സൈനികസഹായ ഉടമ്പടിയുണ്ട്; കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പുവച്ചത്. അതു പ്രകാരം പാക്കിസ്ഥാൻ സൗദിയുടെ ശത്രുവിനെതിരേ പ്രവർത്തിക്കണം. അതു പാക്കിസ്ഥാനിലെ ഷിയാ മുസ്ലിം ന്യൂനപക്ഷത്തെ അസ്വസ്ഥമാക്കാം. 24 കോടി പാക്കിസ്ഥാൻകാരിൽ നാലു കോടി ഷിയാകളാണ്. ആഭ്യന്തര കലാപം ഉണ്ടാകാം. താലിബാൻ നയിക്കുന്ന അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമായി യുദ്ധം തുടർന്നുവരുമ്പോഴാണ് ഇത്. ബലൂചിസ്ഥാനിലെ വിമതസേനയും പാക് ഭരണകൂടവും തമ്മിൽ പോരാട്ടത്തിലാണ്.
യുദ്ധത്തിൽ സൗദിയും മറ്റു ഗൾഫ് രാജ്യങ്ങളും ചേർന്നാൽ കൂടുതൽ വിനാശം വിതയ്ക്കുന്ന ആക്രമണങ്ങളുണ്ടാകും. എണ്ണസമ്പത്തും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു എന്നു വരാം. അതിന്റെ ദൂരവ്യാപക നഷ്ടം അചിന്ത്യമാണ്. എണ്ണവില ദീർഘകാലം ഉയർന്നുനിൽക്കും. ഗൾഫിൽ വലിയ തൊഴിൽനഷ്ടമുണ്ടാകും. ഒരു കോടിയോളം ഇന്ത്യക്കാർ പശ്ചിമേഷ്യയിൽ ജോലി ചെയ്യുന്നുണ്ട്. ഐടി, ധനകാര്യ, ടൂറിസം മേഖലകളിൽ ആ രാജ്യങ്ങളിലുണ്ടായ തൊഴിലവസരങ്ങൾ നഷ്ടമാകും.
International
പശ്ചിമേഷ്യയിലെ ഒന്നാം നന്പർ ശത്രുവിനെ ഇസ്രയേലും അമേരിക്കയും വകവരുത്തിയതിനു പിന്നിൽ വർഷങ്ങൾ നീണ്ട ഇന്റലിജൻസ് നിരീക്ഷണം. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് അദ്ദേഹത്തിന്റെ ഓഫീസിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഇസ്രയേലും അമേരിക്കയും മിസൈലുകൾ തൊടുത്തത്.
ഖമനയ്യുടെ വസതി ഉൾപ്പെടുന്ന ടെഹ്റാനിലെ മേഖല വർഷങ്ങളായി ഇസ്രേലി ചാരസംഘനയായ മൊസാദിന്റെയും അമേരിക്കൻ ചാരസംഘനയായ സിഐഎയുടെയും നിരീക്ഷണത്തിലായിരുന്നെന്നാണു റിപ്പോർട്ട്. ഇറേനിയൻ നേതൃനിരയിലെ ഇസ്രേലി ചാരനും വധത്തിൽ പ്രധാന പങ്കുവഹിച്ചു.
ഖമനയ് അദ്ദേഹത്തിന്റെ രണ്ട് ഭൂഗർഭ ബങ്കറുകളിൽ ഏതെങ്കിലും ഒന്നിലായിരുന്നുവെങ്കിൽ ശനിയാഴ്ചത്തെ ഇസ്രേലി-അമേരിക്കൻ ആക്രമണം വിഫലമാകുമായിരുന്നു എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത്.
അദ്ദേഹം ബങ്കറിലല്ല, ഓഫീസിൽ ഉന്നതവൃത്തങ്ങളുമായി കൂടിക്കാഴ്ചയിലാണെന്ന വിവരം ഉറപ്പിക്കാൻ കഴിഞ്ഞത് ഓപ്പറേഷനിൽ സുപ്രധാനമായി. ഇസ്രയേലിന്റെ ചാരനായ ഉന്നത ഇറേനിയൻ വൃത്തവും ഖമനയ്യുടെ സ്ഥാനത്തെക്കുറിച്ച് വിവരം നല്കി.
ഖമനയ്യുടെ വസതിക്കടുത്തുള്ള ട്രാഫിക് കാമറകൾ വർഷങ്ങൾക്കു മുന്പേ മൊസാദും സിഐഎയും ഹാക് ചെയ്തിരുന്നുവെന്ന് പറയുന്നു. ഖമനയ്യുടെ വസതി നിരീക്ഷിക്കുന്ന കാമറകളും ഇതിൽ ഉൾപ്പെട്ടിരുന്നു.
ആക്രമണത്തിനു മുന്പായി ഖമനയ്യുടെ വസതിക്കു സമീപമുള്ള മൊബൈൽ ഫോൺ ടവറുകൾ ഇസ്രയേലും അമേരിക്കയും ജാം ചെയ്തു. ഫോൺ ചെയ്യാൻ ശ്രമിച്ചാൽ ബിസി ടോൺ ആണു ലഭിക്കുക. ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഖമനയ്യുടെ സുരക്ഷാ ഭടന്മാർക്കു ലഭിക്കരുത് എന്നുറപ്പാക്കാൻ വേണ്ടിയായിരുന്നിത്.
ഖമനയ്യെ ആക്രമിക്കാൻ തയാറെടുത്ത ഇസ്രേലി യുദ്ധവിമാനങ്ങൾ ശനിയാഴ്ച രാവിലെ മണിക്കൂറുകളാണ് ആകാശത്തു തുടർന്നത്. ഖമനയ്യുടെ സ്ഥാനത്തെക്കുറിച്ച് വിവരം ലഭിച്ചശേഷം 30 മിസൈലുകളാണു യുദ്ധവിമാനങ്ങൾ തൊടുത്തത്.
1,000 കിലോമീറ്റർ അകലെയുള്ള സ്ഥാനം കൃത്യമായി തകർക്കാൻ കഴിയുന്ന അമേരിക്കൻ നിർമിത സ്പാറോ മിസൈലാണ് തൊടുത്തതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ആക്രമണത്തിനു പകൽസമയം തെരഞ്ഞെടുത്തതും ഇറാനെ ഞെട്ടിക്കാനായിരുന്നു.
Kerala
നെടുമ്പാശേരി: ഇറാൻ-ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് തടസപ്പെട്ട വിമാന സർവീസുകൾ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ പുനരാരംഭിച്ചു തുടങ്ങി. ഇന്നലെ മസ്കറ്റ്, ഷാർജ, റിയാദ് എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾ നെടുമ്പാശേരിയിൽ എത്തുകയും ഇവിടെനിന്ന് യാത്രക്കാരുമായി മടങ്ങുകയും ചെയ്തു.
ഒമാൻ എയർവേസ്, എയർ അറേബ്യ, സൗദി എയർലൈൻസ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികളാണ് ഇന്നലെ സർവീസ് നടത്തിയത്.
മസ്കറ്റിൽനിന്നുള്ള ഒമാൻ എയർവേസിന്റെ വിമാനങ്ങൾ ഇന്നലെ രാവിലെ 7.37 നും ഉച്ചയ്ക്ക് 1.10നും നെടുമ്പാശേരിയിലെത്തി. വൈകുന്നേരം 6.13 ന് മസ്കറ്റിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസും 6.59 ന് ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനവും ഏഴിനു റിയാദിൽനിന്നുള്ള സൗദി എയർലൈൻസ് വിമാനവും നെടുമ്പാശേരിയിലെത്തി.
ഒമാൻ എയർവേസ് രാവിലെ 8.35 നും ഉച്ചയ്ക്ക് 2.05 നും യാത്രക്കാരുമായി മസ്കറ്റിലേക്കു മടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് രാത്രി 7.55ന് മസ്കറ്റിലേക്കും എയർ അറേബ്യ വിമാനം എട്ടിനു ഷാർജയിലേക്കും സൗദി എയർലൈൻസ് 8.20 ന് റിയാദിലേക്കും സർവീസ് നടത്തി.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൻ നെടുമ്പാശേരിയിൽ 21 പുറപ്പെടലും 20 ആഗമനവും അടക്കം 41 രാജ്യാന്തര സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ദോഹ - 2, ഷാർജ - 3, അബുദാബി - 7, ജിദ്ദ - 1, കുവൈറ്റ് - 3, ബഹ്റൈൻ - 2, ദുബായ് - 2, ദമാം - 1 എന്നിവയാണ് റദ്ദാക്കിയ പുറപ്പെടൽ സർവീസുകൾ. റദ്ദാക്കിയ ആഗമന സർവീസുകൾ: ദോഹ - 2, ഷാർജ - 3, അബുദാബി - 6, ജിദ്ദ - 1, കുവൈറ്റ് - 2, ബഹ്റൈൻ - 2, ദുബായ് - 2, ദമാം - 1, മസ്ക്കറ്റ് - 1 എന്നിവയാണ്. ഇന്ന് വിവിധ വിമാന കമ്പനികൾ കൂടുതൽ സർവീസുകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: ആണവ വിഷയത്തിൽ സ്വിസ് നഗരമായ ജനീവയിൽ അമേരിക്ക-ഇറാൻ മൂന്നാം റൗണ്ട് ചർച്ച നടന്നതിനു പിന്നാലെ പുറത്തുവന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) റിപ്പോർട്ടാണ് കടുത്ത നടപടിക്ക് അമേരിക്കയെയും ഇസ്രയേലിനെയും പ്രേരിപ്പിച്ചത്.
തങ്ങളുടെ ആണവപദ്ധതി തികച്ചും ഊർജം തുടങ്ങി ജനനന്മ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ചർച്ചയിൽ ഇറാൻ ആവർത്തിച്ചതെങ്കിലും ആയുധ നിർമാണത്തിനു വേണ്ടിയാണ് ആ രാജ്യത്തിന്റെ ആണവ സന്പുഷ്ടീകരണമെന്നു വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്.
അടുത്തയാഴ്ച നടക്കുന്ന ത്രൈമാസ യോഗത്തിനു മുന്നോടിയായി ഐഎഇഎ ബോർഡിലെ എല്ലാ അംഗങ്ങൾക്കും വേണ്ടി അയച്ച രഹസ്യ റിപ്പോർട്ടിലാണ് ഐഎഇഎ ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനിലെ എല്ലാ ആണവകേന്ദ്രങ്ങളിലും പരിശോധന വേണമെന്നും പുതിയ യൂറേനിയം സമ്പുഷ്ടീകരണ പ്ലാന്റും ബോംബ് ഗ്രേഡ് യൂറേനിയവും സൂക്ഷിച്ചിരിക്കുന്നതിനാൽ ഇസ്ഫഹാനിൽ പ്രത്യേക പരിശോധന വേണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ഇറാൻ പുതിയൊരു സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിച്ചതായും ഇസ്ഫഹാൻ ന്യൂക്ലിയർ ടെക്നോളജി റിസർച്ച് സെന്ററിനു കീഴിലുള്ള ഭൂഗർഭ തുരങ്കങ്ങളിൽ വൻതോതിൽ സമ്പുഷ്ടീകരിച്ച യൂറേനിയം ഉത്പാദിപ്പിച്ചു സംഭരിച്ചതായും ഐഎഇഎ റിപ്പോർട്ടിലുണ്ട്. തങ്ങളുടെ നാലാമത്തെ പ്രഖ്യാപിത സമ്പുഷ്ടീകരണ കേന്ദ്രത്തിലേക്ക് ഇറാൻ ഒരിക്കലും പരിശോധന നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും ഐഎഇഎ റിപ്പോർട്ടിലുണ്ട്.
ഇറാൻ രഹസ്യമായി ആണവായുധം വികസിപ്പിക്കാൻ ശ്രമിക്കുന്നതായി പതിറ്റാണ്ടുകളായി യുഎസും ഇസ്രയേലും ആരോപിച്ചുവരുന്ന താണ്. എന്നാൽ, ഈ ആരോപണം ഇറാൻ ആവർത്തിച്ചു നിഷേധിക്കുകയും തങ്ങളുടെ ആണവപദ്ധതി തികച്ചും സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രമാണെന്ന് ന്യായീകരിക്കു കയും ചെയ്തു. ഈ അവകാശവാദത്തിനിടയിലും ഇറാൻ ആണവായുധങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയി. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുമെന്ന് കഴിഞ്ഞവർഷം അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, അമേരിക്കയിലെ ലക്ഷ്യങ്ങളിൽ വരെ ആക്രമണം നടത്താനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് ഇറേനിയൻ നേതൃത്വം പലകുറി മുന്നറിയിപ്പു നൽകി.
വ്യക്തമായ തെളിവുകൾ മുന്നിൽ നിൽക്കെ ഇനിയും ചർച്ചയുമായി മുന്നോട്ടു പോയിട്ടു കാര്യമില്ലെന്നും ഇറാനെ വെറുതെ വിട്ടാൽ അതു തങ്ങൾക്കു ഭീഷണിയാണെന്നുമുള്ള തിരിച്ചറിവിലാണ് അറ്റകൈ പ്രയോഗം തന്നെ നടത്താൻ അമേരിക്കയും ഇസ്രയേലും തീരുമാനിച്ചത്.
Leader Page
ലോകത്തിലെ ഏറ്റവും വലിയ രണ്ടു വിമാനവാഹിനി കപ്പലുകൾ, അരഡസൻ നശീകരണിക്കപ്പലുകൾ അടക്കം അവയുടെ അനുബന്ധ നാവികപ്പട, നൂറിലേറെ പോർ വിമാനങ്ങൾ. ഇറാന്റെ തെക്കും പടിഞ്ഞാറുമായി അമേരിക്ക ഒരുക്കിയത് ബൃഹത്തായ സന്നാഹം. ഇത്രയൊക്കെ കണ്ടിട്ടും ഇറാൻ വഴങ്ങാൻ തയാറാകാത്തത് ഡോണൾഡ് ട്രംപിനെ അരിശം പിടിപ്പിച്ചു എന്നാണു റിപ്പോർട്ടുകൾ. അതിന്റെ തുടർച്ചയാണ് ഐതിഹാസിക ക്രോധം (Epic Fury). ഇന്നലെ ഇറാനെതിരേ ആരംഭിച്ച യുദ്ധത്തിന് അമേരിക്കൻ പ്രതിരോധ വകുപ്പ് നൽകിയ പേരാണത്. ഇസ്രയേൽ നൽകിയത് "സിംഹഗർജനം' എന്നും.
പാതിരാച്ചുറ്റിക പോരാ
കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേൽ തുടങ്ങിവച്ച യുദ്ധം തീർക്കാൻ അപ്രതീക്ഷിതമായി അമേരിക്ക ഇടപെട്ട ആക്രമണത്തിന് ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ (പാതിരാച്ചുറ്റിക) എന്നായിരുന്നു പേര്. അന്നു വിദൂരത്തുനിന്ന് വിമാനങ്ങൾ എത്തിയാണ് ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്തത്. എല്ലാം മുച്ചൂടും നശിപ്പിച്ചെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. അതു മുഴുവൻ ശരിയല്ലെന്ന് യുഎസ് രഹസ്യാന്വേഷകർതന്നെ പറഞ്ഞു. എങ്കിലും തന്റെ അവകാശവാദം ട്രംപ് തിരുത്തിയില്ല.
ഇന്നലെ യുദ്ധം തുടങ്ങുമ്പോൾ ട്രംപ് നടത്തിയ പ്രസ്താവന അന്നത്തെ നാശം സമ്പൂർണമായില്ല എന്നു കാണിക്കുന്നു. എന്തായാലും വീണ്ടും യുദ്ധം തുടങ്ങി. അതാണു പ്രധാനം. ലോകത്തിനു മുന്നിലുള്ള വിഷയവും അതാണ്.
പകൽവെളിച്ചത്തിൽ കുതന്ത്രമോ?
ഇത്തവണ പകൽവെളിച്ചത്തിലാണ് യുദ്ധം തുടങ്ങിയത്. ഇറാനിൽ രാവിലെ 9.30ന്. പശ്ചിമേഷ്യൻ യുദ്ധങ്ങളുടെ ചരിത്രത്തിൽ ഒരു വ്യത്യസ്തതയായി ഈ തുടക്കം. യുദ്ധം ഒഴിവാക്കാൻ എന്ന പേരിൽ ഒമാനിലും ജനീവയിലും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടന്നു. മൂന്നാം വട്ട ചർച്ച ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ഈയാഴ്ച നടത്തും എന്നു പറഞ്ഞിരുന്നു. ഇതിനിടെയാണ് യുദ്ധം ആരംഭിച്ചത്. ട്രംപ്-നെതന്യാഹു കൂട്ടുകെട്ടിന്റെ തന്ത്രമെന്നോ കുതന്ത്രമെന്നോ ഇതിനെ വിശേഷിപ്പിക്കാം.
പശ്ചിമേഷ്യയിൽ അമേരിക്ക മുൻപ് നടത്തിയിട്ടുള്ള സൈനിക ഇടപെടലുകളെല്ലാം ഐക്യരാഷ്ട്രസഭയുടെ സമ്മതത്തോടുകൂടിയും യൂറോപ്യൻ സഖ്യകക്ഷികളെ കൂട്ടിയും ആയിരുന്നു. 1990-91ലെ കുവൈറ്റ് ഇടപെടൽ അഥവാ ഒന്നാം ഇറാഖ് യുദ്ധം (ആദ്യഭാഗം ഓപ്പറേഷൻ ഡെസർട്ട് ഷീൽഡും ശേഷം ഭാഗം ഓപ്പറേഷൻ ഡെസർട്ട് സ്റ്റോമും), 2003-11ലെ രണ്ടാം ഇറാഖ് യുദ്ധം, 2001-21ലെ അഫ്ഗാൻ യുദ്ധം ഒക്കെ അങ്ങനെയായിരുന്നു. കഴിഞ്ഞ വർഷവും ഇപ്പോഴും ഇറാനെതിരേ നടത്തുന്ന യുദ്ധത്തിന് അത്തരമൊരു അംഗീകാരമോ പിൻബലമോ കൂട്ടായ്മയോ ഇല്ല. ഒരു സത്യാനന്തരകാല നീക്കമെന്നോ ട്രംപിസത്തിന്റെ പ്രകടനമെന്നോ സൗകര്യം പോലെ വിശേഷിപ്പിക്കാം. ആഗോളരംഗത്തു മുക്കാൽ നൂറ്റാണ്ടു നിലനിന്ന വഴക്കങ്ങൾ അപ്പാടെ തള്ളിക്കളഞ്ഞുള്ള യുദ്ധം. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥയിലേക്കു കാര്യങ്ങളെത്തി. ഐക്യരാഷ്ട്രസഭ ഒന്നുമല്ലാതായി. വ്ലാദിമിർ പുടിന്റെ റഷ്യ, യുക്രെയ്നെ ആക്രമിച്ചതുപോലെ.
ഇറാൻ തൃപ്തിപ്പെട്ടില്ല
കഴിഞ്ഞ ജൂണിൽ അമേരിക്കൻ ബോംബിംഗ് അപ്പോൾ നടന്നുവന്ന യുദ്ധം തീർക്കുന്നതിലേക്കാണു നയിച്ചത്. തങ്ങൾക്കു തിരിച്ചടിക്കാൻ പറ്റുമെന്നു കാണിക്കാൻ ഖത്തറിലെ യുഎസ് താവളമായ അൽ ഉദൈദിലേക്ക് മിസൈലുകൾ അയച്ച് (അവയെ ആകാശത്തു വച്ച് തകർത്തു) ഇറാൻ തൃപ്തിപ്പെട്ടു. ഇത്തവണ അങ്ങനെയല്ല.
അമേരിക്കയും ഇസ്രയേലും ഒരുമിച്ച് ആക്രമണം തുടങ്ങി. പരമോന്നത നേതാവ് അലി ഖമനയ്യുടെ കൊട്ടാരവും പ്രസിഡന്റ് പെസെഷ്കിയാന്റെ ഓഫീസും ആക്രമിച്ചു. കൊട്ടാരം തകർക്കപ്പെട്ടു. വ്യദ്ധനായ ഖമനയ് തലസ്ഥാനനഗരം വിട്ട് എവിടെയോ ഒളിവിൽ പോയി എന്നാണു റിപ്പോർട്ട്. സൈനിക കേന്ദ്രങ്ങളും ഗവൺമെന്റ് ഓഫീസുകളുമടക്കം മുപ്പതിലേറെ സ്ഥലങ്ങളിൽ മിസൈലുകൾ എത്തി.
ഇറാക്കിലും ലബനനിലും ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സേനകളുടെ (ഹിസ്ബുള്ള, പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസ്, കത്തായിബ് ഹിസ്ബുള്ള) താവളങ്ങൾകൂടി ആക്രമിച്ചു. തിരിച്ചടിയും വേഗം ഉണ്ടായി.
ഇറാൻ ഇസ്രയേലിനു നേരേയും ഗൾഫിലെ വിവിധ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്കു നേരേയും മിസൈലുകൾ പായിച്ചു. ആക്രമണവും പ്രത്യാക്രമണവും തുടരുന്നു.
ലക്ഷ്യം ഭരണമാറ്റം
കഴിഞ്ഞ ജൂണിൽ അമേരിക്കയുടെ ലക്ഷ്യം പരിമിതമായിരുന്നു. ആയുധങ്ങൾ ഉണ്ടാക്കാനുള്ള ഇറാന്റെ ആണവപരിപാടി തടയുക. ഇന്ന് അങ്ങനെയല്ല. ഇറാനിൽ ഭരണം മാറ്റണം. ഷിയാ പുരോഹിത മേധാവികളാണ് 47 വർഷമായി ഇറാനെ നയിക്കുന്നത്. പരമ്പരാഗത പേർഷ്യൻ രാജവംശത്തിലെ (പഹ്ലവി) മുഹമ്മദ് റേസ ഷായെ ജനകീയ വിപ്ലവത്തിലൂടെയാണു ഷിയാ പുരോഹിതസമൂഹം തൂത്തെറിഞ്ഞത്. പാശ്ചാത്യ പക്ഷപാതിയായ ഷാ, ആയത്തുള്ള റുഹൊള്ള ഖുമൈനി നയിച്ച വിപ്ലവത്തത്തുടർന്ന് 1979ൽ നാടുവിട്ടു.
ജനം ഇറങ്ങണമെന്ന്
അന്നാരംഭിച്ച ഷിയാ ഇസ്ലാമിക ഭരണത്തെ തൂത്തെറിയാൻ ജനം ഇറങ്ങണമെന്നാണ് ഇന്നലെ ട്രംപ് ഇറാൻകാരോട് ആവശ്യപ്പെട്ടത്. രണ്ടാഴ്ച മുൻപ് ജനം തെരുവിലായിരുന്നു. പക്ഷേ, ട്രംപ് അവർക്കുവേണ്ടി ഒന്നും ചെയ്തില്ല. ഇപ്പോൾ നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ട്രംപിന്റെ സേന ശ്രമിക്കുന്നു. ഇസ്രയേലിന്റെ നിലനിൽപിന് ഇറാന്റെ നേതൃത്വം മാറണമെന്നു നെതന്യാഹുവും പറയുന്നു. ഒക്ടോബറിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജ്യമാണ് ഇസ്രയേൽ. നെതന്യാഹുവിന്റെ താത്പര്യങ്ങൾ വ്യക്തമാണ്. ഇറാനിലെ ഭരണമാറ്റം തനിക്കു വീണ്ടും ഭരണം നൽകുമെന്ന് അദ്ദേഹം കരുതുന്നു.
മുന്നിൽ അരാജകത്വമോ?
ജനം ഇറങ്ങിയില്ലെങ്കിലോ? ഇപ്പോൾ ഉത്തരമില്ല. താൻ ഭരിക്കാൻ തയാറാണെന്നു രാജ്യം വിട്ട പരേതനായ ഷായുടെ അമേരിക്കയിലുള്ള പുത്രൻ പറയുന്നുണ്ട്. പക്ഷേ, ഇറാനിൽ അദ്ദേഹത്തിനു വലിയ പിന്തുണയുള്ളതായി സൂചനയില്ല. വെനസ്വെലയിലേതുപോലെ നിലവിലെ ഭരണത്തിലെ ആരെയെങ്കിലും ടെഹറാനിലെ ചുമതല ഏൽപിക്കാൻ ട്രംപ് മുതിരുമോ? അതോ നിലവിലെ ഭരണകൂടത്തിലെ പ്രമുഖരെ കൊലപ്പെടുത്തിയോ നിസഹായരാക്കിയോ രാജ്യത്ത് അരാജകത്വത്തിന് വഴിതെളിക്കുമോ? അമേരിക്ക കഴിഞ്ഞ ദശകങ്ങളിൽ ഇടപെട്ട അഫ്ഗാനിസ്ഥാന്റെയും ഇറാഖിന്റെയും ലിബിയയുടെയും ചരിത്രം ആശ്വാസത്തിനു വഴിതരുന്നില്ല.
Leader Page
അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ ഇറാന്റെ പ്രത്യാക്രമണം പശ്ചിമേഷ്യയെ മുഴുവനായി യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കാം. മേഖലയിലെ അമേരിക്കൻ സൈനികസാന്നിധ്യമാണ് ഇതിനു കാരണം. ഇരുപതോളം സൈനിക താവളങ്ങളുടെ ഒരു വലിയ ശൃംഖലയാണ് അമേരിക്കയ്ക്ക് പശ്ചിമേഷ്യയിലുള്ളത്. ഇതിൽ പലതിനും നേർക്ക് ഇറാൻ മിസൈലുകൾ തൊടുത്തുകഴിഞ്ഞു.
പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യം രണ്ടാം ലോകമഹായുദ്ധകാലത്ത് ആരംഭിച്ചതാണ്. സൗദിയിലും ബഹ്റിനിലുമായിരുന്നു ആദ്യ താവളങ്ങൾ. ഗൾഫ് യുദ്ധങ്ങൾക്കും ഭീകരവിരുദ്ധ പോരാട്ടങ്ങൾക്കും പുറമേ ലോകത്തിലേക്കുള്ള എണ്ണയുടെ അഞ്ചിലൊന്നും ഉത്പാദിപ്പിക്കുന്ന മേഖലയുടെ സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കാൻകൂടി ലക്ഷ്യമിട്ടാണ് ഇത്ര വിപുലമായ സൈനികസാന്നിധ്യം അമേരിക്ക നിലനിർത്തുന്നത്.
ഇറാനെ ആക്രമിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി അടുത്തകാലത്ത് സൈനികരുടെയും യുദ്ധോപകരണങ്ങളുടെയും എണ്ണത്തിൽ വർധനയുണ്ടായി. 45,000ത്തിനും 55,000ത്തിനും ഇടയിൽ യുഎസ് സൈനികർ ഇപ്പോൾ പശ്ചിമേഷ്യയിലുണ്ടെന്നാണ് അനുമാനം.
പ്രധാന താളങ്ങൾ ചുവടെ:
ബഹറിൻ
അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം. ഗൾഫ്, ചെങ്കടൽ, അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നീ മേഖലകളുടെ ചുമതലയാണ് ഈ കപ്പൽപ്പടയ്ക്കുള്ളത്.
ഖത്തർ
ദോഹ നഗരത്തിനു പുറത്ത് മരുഭൂമിയിൽ സ്ഥി ചെയ്യുന്ന അൽ ഉദെയ്ദ് വ്യോമതാളം അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആസ്ഥാനമാണ്. പശ്ചിമേഷ്യയിലെ വലിയ യുഎസ് സൈനിക താവളമാണിത്. 10,000 യുഎസ് സൈനികർ ഇവിടെയുണ്ട്. പടിഞ്ഞാറ് ഈജിപ്ത് മുതൽ കിഴക്ക് കസാക്കിസ്ഥാൻ വരെ താവളത്തിന്റെ കീഴിൽ.
കുവൈറ്റ്
യുഎസ് ആർമിയുടെ ഫോർവേഡ് ബേസ് ആയ ക്യാന്പ്അരിഫ്ജാൻ അടക്കം ഒട്ടേറെ സൈനിക താവളങ്ങൾ. 2003ലെ ഇറാക്ക് യുദ്ധകാലത്തു സ്ഥാപിച്ച താവളങ്ങളും ഉൾപ്പെടുന്നു. ഇറാക്കിലും സിറിയയിലും യുഎസ് സൈന്യത്തെ വിന്യസിക്കുന്നതിൽ ഈ താവളങ്ങൾക്കു വലിയ പ്രാധാന്യമുണ്ടായിരുന്നു.
യുഎഇ
അബുദാബിയിലെ അൽ ദഫ്ര വ്യോമതാവളം യുഎഇ സേനയ്ക്കൊപ്പം അമേരിക്കയും ഉപയോഗിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ ഈ താവളം പ്രധാന പങ്കുവഹിച്ചിരുന്നു.
ദുബായിലെ ജബൽ അലി ഒരു സൈനിക തുറമുഖം അല്ലെങ്കിലും യുഎസ് സേന ഉപയോഗിക്കുന്നുണ്ട്. യുഎസ് വിമാനവാഹിനികൾ ഇടയ്ക്കിടെ തുറമുഖത്ത് എത്താറുണ്ട്.
ഇറാക്ക്
പടിഞ്ഞാറൻ ഇറാക്കിലെ അൻബാർ പ്രവിശ്യയിലുള്ള ഐൻ അൽ അസാദ് വ്യോമതാവളം, വടക്കൻ ഇറാക്കിലെ കുർദിസ്ഥാൻ മേഖലയിലുള്ള എർബിൽ വ്യോമതാവളം എന്നിവ അമേരിക്കൻ സേന ഉപയോഗിക്കുന്നു. 2020ൽ ജനറൽ ഖ്വാസം സുലൈമാനിയുടെ വധത്തിനു പ്രതികാരമായി ഐഎൻ അൽ എയർബേസിനു നേർക്ക് ഇറാൻ മിസൈലുകൾ തൊടുത്തിരുന്നു.
സൗദി
രണ്ടായിരത്തിനു മുകളിൽ യുഎസ് സൈനികർ സൗദിയിലുണ്ട്. സൗദി സേനയുമായി സഹകരിച്ചാണ് പ്രവർത്തനം. റിയാദിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിലാണ് കുറച്ചു സൈനികരെ വിന്യസിച്ചിരിക്കുന്നത്.
ജോർദാൻ
അമ്മാനിൽനിന്ന് നൂറു കിലോമീറ്റർ അകലെ അസ്റാഖിൽ പ്രവർത്തിക്കുന്ന മുവാഫഖ് സൽതി വ്യോമതാവളം അമേരിക്കൻ വ്യോസേനയുടെ ആസ്ഥാനങ്ങളിലൊന്നാണ്.
പശ്ചിമേഷ്യയിലെ യുഎസ് സൈനികർ
45,000-55,000
യുദ്ധവിമാനങ്ങൾ
250നു മുകളിൽ (എഫ്-35, എഫ്-16 അടക്കം)
ഏബ്രഹാം ലിങ്കൺ, ജെറാൾഡ് ഫോർഡ് വിമാനവാഹിനി കളിൽ മാത്രം 160 യുദ്ധവിമാനങ്ങൾ: രണ്ട് വിമാനവാഹിനികൾ അടക്കം 17, രണ്ട് അന്തർവാഹിനികളും മേഖലയിൽ ഉണ്ടെന്നാണ് സൂചന.
National
ന്യൂഡൽഹി: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരേ തുടങ്ങിയ ആക്രമണവും ഗൾഫ് മേഖലയിലാകെയുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളും പ്രവാസികളെയും ഇന്ത്യയുടെ ഊർജസുരക്ഷയെയും സന്പദ്വ്യവസ്ഥയെയും അപകടത്തിലാക്കി.
ഇറാനിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിൽനിന്നും തിരിച്ചുമുള്ള വിമാനസർവീസുകൾ റദ്ദാക്കിയതു ലക്ഷക്കണക്കിനു മലയാളികൾ അടക്കമുള്ള പ്രവാസി ഇന്ത്യക്കാരെ ആശങ്കയിലാക്കി. ഇസ്രയേലിലും ഇറാനിലും ആക്രമണസാധ്യതയുള്ള മേഖലയിലെ മറ്റു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെ സുരക്ഷയും പ്രതിസന്ധിയിലാണ്.
ക്രൂഡ് ഓയിൽ, സ്വർണം, വെള്ളി വിലകളെയും ഓഹരിവിപണികളെയും സംഘർഷം ബാധിക്കുന്നതോടെ, രാജ്യത്ത് വിലക്കയറ്റത്തിനു വഴിതെളിക്കും.
ഇന്ത്യയിലെ സാധാരണക്കാരെപ്പോലും പലതരത്തിൽ ദോഷകരമായി ബാധിക്കുന്ന യുദ്ധം കൂടുതൽ കാലത്തേക്കു നീണ്ടാൽ സ്ഥിതി രൂക്ഷമാകും. രണ്ടു ദിവസത്തെ അവധി കഴിഞ്ഞു തിങ്കളാഴ്ച ഓഹരിവിപണി തുറക്കുന്പോഴേക്കും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തിരിച്ചടികൾ പ്രതിഫലിക്കും.
ഏതാനും ദിവസങ്ങളായി ചെറിയതോതിൽ കൂടിക്കൊണ്ടിരുന്ന അസംസ്കൃത എണ്ണവില കുതിച്ചുയരുമെന്നാണു റിപ്പോർട്ട്. ക്രൂഡ് ഓയിലിന്റെ ഉത്പാദനവും വിതരണവും തടസപ്പെടുന്നതോടെ, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 120 ഡോളറിലെത്തുമെന്നാണു കരുതുന്നത്.
റഷ്യയിൽനിന്നും ഇറാനിൽനിന്നുമുള്ള ക്രൂഡ് ഓയിൽ വാങ്ങൽ ഗണ്യമായി കുറച്ചതോടെ, പശ്ചിമേഷ്യൻ മേഖലയിൽനിന്നാണ് ഇന്ത്യയുടെ അസംസ്കൃത എണ്ണയുടെ 80 ശതമാനത്തിലേറെയും ഇറക്കുമതി ചെയ്യുന്നത്. പെട്രോൾ, ഡീസൽ വിലകൾ കൂടുന്നത് ഇന്ത്യയുടെ സന്പദ്വ്യവസ്ഥയെ സാരമായി ബാധിക്കും.
എണ്ണവില കൂടുന്നതോടെ അവശ്യസാധനങ്ങളുടെ വിലകൾ മുതൽ ഗതാഗതചെലവു വരെ കുത്തനെ കൂടും. സ്വർണം, വെള്ളി നിരക്കുകൾ വീണ്ടും ക്രമാതീതമായി കൂടാനാണു സാധ്യത. അന്താരാഷ്ട്ര വിപണിയിൽ ഔണ്സിന് 4,278 ഡോളറിലെത്തിയ സ്വർണവില ആറായിരം കടന്നേക്കും. ഇന്ത്യയിൽ പവന് ഒന്നര ലക്ഷം രൂപ കടന്നേക്കുമെന്നാണു റിപ്പോർട്ടുകൾ. പവന് പുതിയ വില 1,20,800 രൂപയായി. ഇന്നലെ മാത്രം 2,320 രൂപയാണു കൂടിയത്.
International
ദുബായ്: ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണം പശ്ചിമേഷ്യയെ മാത്രമല്ല ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആക്രമണം എണ്ണപ്പാടങ്ങൾക്കു നേരേ തിരിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് അതീവ ഗുരുതരമായിരിക്കും. എണ്ണവിതരണത്തെ ഇതു പ്രതികൂലമായി ബാധിക്കാനും തത്ഫലമായി എണ്ണവില കുതിച്ചുയരാനും സാധ്യതയുണ്ട്. അമേരിക്ക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും ഇറാൻ ഇപ്പോഴും ലോകത്തിലെ മുൻനിര എണ്ണയുത്പാദക രാജ്യങ്ങളിലൊന്നാണ്.
ഒപെക്കിന്റെ കണക്കനുസരിച്ച് ഇറാന്റെ എണ്ണയുത്പാദനം പ്രതിദിനം 3.1 ദശലക്ഷം ബാരലാണ്. ഉപരോധങ്ങൾ രാജ്യത്തെ എണ്ണ ഉത്പാദനത്തിന് തടസമുണ്ടാക്കിയിട്ടുണ്ടെങ്കിലും പ്രതിദിനം 1.3 ദശലക്ഷം മുതൽ 1.5 ദശലക്ഷം ബാരൽ വരെ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിൽ 80 ശതമാനത്തിലധികവും ചൈനയിലേക്കാണു പോകുന്നത്. ഇറാനിലെ എണ്ണപ്പാടങ്ങൾ, എണ്ണശുദ്ധീകരണ ശാലകൾ എന്നിവയ്ക്കു നേരേയുള്ള നേരിട്ടുള്ള ആക്രമണമുണ്ടായാൽ അതു ലോകത്തിന് ഒരു വലിയ അളവിലുള്ള എണ്ണയുത്പാദനനഷ്ടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇറാനിലെ എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ടു മാത്രമല്ല ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടും ആശങ്ക നിലനിൽക്കുന്നുണ്ട്.
യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് 2024ൽ ഈ കടലിടുക്ക് വഴി പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണവിതരണം നടന്നിരുന്നു. ഇത് ലോകത്തിന്റെ മൊത്തം ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനത്തോളം വരും. ഈ കടലിടുക്ക് ഇറാൻ അടയ്ക്കുന്നതോടെ എണ്ണവിതരണത്തെ ഗുരുതരമായി ബാധിക്കും.
ആഗോള സമ്പദ്വ്യവസ്ഥയെത്തന്നെ ഇതു പിടിച്ചുലച്ചേക്കാം. ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ ജലപാതയ്ക്ക് അതിന്റെ ഏറ്റവും കുറഞ്ഞ വീതിയുള്ള ഭാഗത്ത് വെറും 33 കിലോമീറ്റർ മാത്രമാണു വീതിയുള്ളത്. എന്നാൽ, ലോകത്തിലെ മൊത്തം എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. 2025ലെ കണക്കുകൾ പ്രകാരം പ്രതിദിനം ഏകദേശം 1.3 കോടി ബാരൽ ക്രൂഡ് ഓയിൽ ഈ കടലിടുക്കിലൂടെ കടന്നുപോകുന്നുണ്ട്. സൗദി അറേബ്യ, ഇറാക്ക്, കുവൈറ്റ്, യുഎഇ തുടങ്ങിയ പ്രമുഖ എണ്ണ യുത്പാദക രാജ്യങ്ങൾ തങ്ങളുടെ കയറ്റുമതിക്കായി പ്രധാനമായും ആശ്രയിക്കുന്നത് ഈ പാതയെയാണ്.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ക്രൂഡ് ഓയിൽ, എൽഎൻജി എന്നിവയുടെ 80 ശതമാനവും ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ ഏഷ്യൻ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. ഈ പാതയിലെ ചെറിയൊരു അസ്ഥിരതപോലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തികസുരക്ഷയെ നേരിട്ടു ബാധിക്കും. എണ്ണവില വർധിക്കുന്നത് ഓഹരി വിപണികളെ തളർത്തുന്നതിനൊപ്പം ഇറക്കുമതിചെലവ് കുത്തനേ ഉയർത്താനും കാരണമാകും.
International
ജറുസലെം: ഇന്ത്യയെ വൻശക്തിയെന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അടുത്തയാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ പരാമർശിക്കുന്നതിനിടെയാണ് നെതന്യാഹു ഇന്ത്യയെ വൻശക്തിയെന്ന് വിശേഷിപ്പിച്ചത്. ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) കേഡറ്റുകളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള നടപടിയെടുക്കും. അടുത്തയാഴ്ച, ഇന്ത്യൻ പ്രധാനമന്ത്രി രാജ്യം സന്ദർശിക്കുന്നുണ്ട്-നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അമേരിക്കൻ ജൂത സംഘടനകളുടെ പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ മോദിയുടെ ഇസ്രയേൽ സന്ദർശനത്തെക്കുറിച്ച് നെതന്യാഹു പറഞ്ഞിരുന്നു.
ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സഖ്യം സംബന്ധിച്ചും എല്ലാത്തരം സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്യാൻ പോകുകയാണ്. ഇന്ത്യ ഒരു ചെറിയ രാജ്യമല്ല. 1.4 ബില്യൺ ജനങ്ങളുണ്ട്. ഇന്ത്യ വളരെയധികം ശക്തമായ രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
25ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഇസ്രയേലിലേക്കുപോകും. അദ്ദേഹം ഇസ്രയേൽ പാർലമെന്റിൽ സംസാരിക്കും. നെതന്യാഹുവുമായും ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തും.
International
മയാമി: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ഇറാനും ഹമാസിനും മുന്നറിയിപ്പു നല്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ആണവ, മിസൈൽ പദ്ധതികൾ പുനരാരംഭിച്ചാൽ ഇറാനെതിരേ ഇനിയുമൊരാക്രമണത്തിന് അമേരിക്കയുടെ പിന്തുണ ഉണ്ടായിരിക്കുമെന്നും ഹമാസ് ആയുധം ഉപേക്ഷിച്ചില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും നെതന്യാഹുവുമൊത്തുള്ള വാർത്താസമ്മേളനത്തിൽ ട്രംപ് മുന്നറിയിപ്പു നല്കി.
ജൂണിൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിൽ തകർന്ന ആയുധപദ്ധതികൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ഇറാൻ. ഇറാൻ എങ്ങോട്ടാണു പോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും ഞങ്ങൾക്കറിയാം. അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ഇന്ധനം വെറുതേ കളയാൻ ഇറാൻ ശ്രമിക്കരുത്.
ഇറാൻ, ലബനനിലെ ഹിസ്ബുള്ള ഭീകരർ, ഹമാസ് എന്നിവരെക്കുറിച്ച് ഇസ്രയേലിനുള്ള ഉത്കണ്ഠയാണ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നും ട്രംപ് അറിയിച്ചു. ഒക്ടോബറിൽ ഇസ്രയേലും ഹമാസും തമ്മിലുണ്ടായ വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതും ചർച്ചയായി. വെടിനിർത്തൽ ധാരണ പാലിക്കാൻ ഇസ്രയേൽ തയാറായി. ഹമാസ് ആയുധം താഴെവച്ചില്ലെങ്കിൽ നരകമായിരിക്കും ഫലമെന്നും ട്രംപ് ഭീഷണി മുഴക്കി.
ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇറാൻ ആയുധ പദ്ധതികൾ പുനരാരംഭിക്കുന്ന വിഷയം ട്രംപിനെ അറിയിക്കുമെന്ന് നെതന്യാഹു നേരത്തേ വ്യക്തമാക്കിയിരുന്നു.
സംയമനം പാലിക്കണമെന്ന് റഷ്യ
ഇറാൻ വിഷയത്തിൽ സംഘർഷം വർധിപ്പിക്കുന്നതിൽനിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. പശ്ചിമേഷ്യാ സംഘർഷം വർധിപ്പിക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും ഇറാനുമായി ചർച്ച നടത്താനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് കൂട്ടിച്ചേർത്തു.
International
പാരീസ്: ആഗോളതലത്തിൽ ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 67 ആണെന്നും ഇതിൽ 29 പേരെ വകവരുത്തിയത് ഇസ്രയേലാണെന്നും പത്രസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന അറിയിച്ചു.
2023 ഒക്ടോബറിൽ ആരംഭിച്ച ഗാസാ യുദ്ധത്തിനിടെ ഇസ്രേലി സേനയുടെ ആക്രമണത്തിൽ ആകെ 220 മാധ്യമപ്രവർത്തകരാണു കൊല്ലപ്പെട്ടത്. മൂന്നു വർഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ കൊന്നൊടുക്കിയ രാജ്യമെന്ന കുപ്രസിദ്ധിയാണ് ഇസ്രയേലിനുണ്ടായിരിക്കുന്നത്.
ഗാസ കഴിഞ്ഞാൽ ഈ വർഷം ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് മെക്സിക്കോയിലാണ് - ഒന്പതു പേർ.
യുദ്ധം നടക്കുന്ന യുക്രെയ്നും സുഡാനുമാണ് മാധ്യമപ്രവർത്തകർ കൂടുതൽ ഭീഷണി നേരിടുന്ന രാജ്യങ്ങൾ.
International
ടെൽ അവീവ്: ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി വരുംദിവസങ്ങളിൽ തുറന്നുകൊടുക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ആയിരക്കണക്കിനു പലസ്തീനികൾക്ക് വിദേശത്തു ചികിത്സ നേടാൻ അവസരമൊരുക്കുന്ന നടപടിയാണിത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയിൽ റാഫ അതിർത്തി ഇരുവശത്തേക്കും തുറന്നുകൊടുക്കാനുള്ള നിർദേശം ഉൾപ്പെടുന്നുണ്ട്. സമാധാനപദ്ധതി പ്രകാരം ഒക്ടോബർ പത്തിന് വെടിനിർത്തൽ യാഥാർഥ്യമായെങ്കിലും റാഫ അതിർത്തി തുറക്കാൻ ഇസ്രയേൽ കൂട്ടാക്കിയില്ല.
വിദേശത്തു ചികിത്സ ആവശ്യമായ 16,500 രോഗികൾ ഗാസയിലുണ്ടെന്നാണു യുഎൻ കണക്ക്. നേരത്തേ കുറേ രോഗികൾ ഇസ്രയേൽ വഴി വിദേശരാജ്യങ്ങളിലേക്കു പോയിരുന്നു.
International
ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ അഴിമതിക്കേസിൽ ടെൽ അവീവ് കോടതിയിൽ ഹാജരായി. അഴിമതിക്കേസുകളിൽ മാപ്പ് ആവശ്യപ്പെട്ട് പ്രസിഡന്റ് ഐസക് ഹെർസോഗിന് അപേക്ഷ നല്കിയെന്നറിയച്ചതിനു പിറ്റേന്നാണ് അദ്ദേഹം കോടതിയിലെത്തിയത്.
ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഇസ്രേലി പ്രധാനമന്ത്രിയെന്ന റിക്കാർഡ് സ്വന്തമായുള്ള നെതന്യാഹുവിനെതിരേ കൈക്കൂലിയുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണുള്ളത്. 2002 മുതൽ ഭരിക്കുന്ന അദ്ദേഹത്തിനെതിരേ 2019ലാണു കുറ്റപത്രം നല്കിയത്.
കേസുകൾ ഭരണനിർവഹണത്തിനു തടസമാണ് എന്നു ചൂണ്ടിക്കാട്ടിയാണു നെതന്യാഹുവിന്റെ അഭിഭാഷകർ പ്രസിഡന്റിനു മാപ്പപേക്ഷ നല്കിയത്. ഇസ്രയേലിലെ രീതി അനുസരിച്ച് നിയമനടപടികൾ പൂർത്തിയാക്കി പ്രതി കുറ്റക്കാരനെന്നു കോടതി വിധിച്ചാൽ മാത്രമാണു പ്രസിഡന്റ് മാപ്പു നല്കാറുള്ളത്. വിചാരണയ്ക്കിടെ മാപ്പു നല്കിയ ചരിത്രമില്ല. മാപ്പപേക്ഷയ്ക്കെതിരേ ഇസ്രേലി പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിട്ടുണ്ട്.
നെതന്യാഹു കുറ്റം സമ്മതിച്ച് രാഷ്ട്രീയം ഉപേക്ഷിക്കാമെന്നു പ്രഖ്യാപിച്ചാൽ മാപ്പു കൊടുക്കുന്നതിനെ അനുകൂലിക്കുമെന്നു പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ നഫ്താലി ബെന്നറ്റ് പറഞ്ഞു.
മാപ്പപേക്ഷയ്ക്കു മുന്പ് അടുത്ത വർഷം ഒക്ടോബറിൽ നിശ്ചയിച്ചിട്ടുള്ള പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേ നടത്താൻ നെതന്യാഹു തയാറാകണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.
നെതന്യാഹു പോയാൽ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്.
International
കയ്റോ: ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,100 ആയെന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 350 പേർ കൊല്ലപ്പെട്ടത് ഒക്ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിലായ ശേഷമാണ്.
ശനിയാഴ്ച ഖാൻ യൂനിസിൽ ഇസ്രേലി സേന രണ്ടു പലസ്തീൻ സഹോദര ബാലന്മാരെ വെടിവച്ചുകൊന്നു. ഇതിൽ ഒരാൾക്ക് എട്ടും രണ്ടാമന് പത്തോ, പതിനൊന്നോ വയസും പ്രായമുണ്ടെന്നാണു റിപ്പോർട്ട്.
ഇസ്രേലി സേനയുടെ മേഖലയിൽ അതിക്രമിച്ചു കയറിയതിനെത്തുടർന്നാണ് വെടിവച്ചതെന്ന് ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ബാലന്മാർ വിറകുശേഖരിക്കാൻ പോയതാണെന്നു ബന്ധുക്കൾ പറഞ്ഞു.
International
ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കു നേരേ ഇസ്രേലികൾ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടികളെടുക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ഉടൻതന്നെ കാബിനറ്റ് മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കും.
ബെത്ലഹേമിനടുത്തുള്ള പലസ്തീൻ ഗ്രാമമായ ജബായിൽ അധിനിവേശ ഇസ്രേലികൾ വീടുകൾ തീവച്ചു നശിപ്പിച്ച സംഭവത്തിനു പിന്നാലെയാണ് നെതന്യാഹുവിന്റെ അറിയിപ്പ്.
ഗാസ യുദ്ധം ആരംഭിച്ചശേഷം വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കു നേർക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവം. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ അന്താരാഷ്ട്ര സമ്മർദമുണ്ട്.
Leader Page
ഹമാസ് ഭീകരർ നിശബ്ദമായി ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഗാസയിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കൾക്കും സിഗരറ്റ് പോലുള്ള ഉത്പന്നങ്ങൾക്കും ഹമാസ് ചുങ്കം പിരിച്ചുതുടങ്ങിയെന്ന് പലസ്തീനികളും പറയുന്നു.
സമാധാന പദ്ധതിയിൽ നിർദേശിക്കും പ്രകാരം ഹമാസ് ആയുധം താഴെവച്ച് അധികാര കൈമാറ്റത്തിനു തയാറാകുമോ എന്നതിൽ ഗാസ നിവാസികൾക്കും സംശയമുണ്ട്. കഴിഞ്ഞമാസം പത്തിനു നിലവിൽ വന്ന വെടിനിർത്തൽ പ്രകാരം ഇസ്രേലി സേന പിന്മാറിയ ഗാസ മേഖലകൾ ഹമാസിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ഇസ്രയേലിനുവേണ്ടി പ്രവർത്തിച്ചു, മോഷണം നടത്തി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഒട്ടേറെ പലസ്തീനികൾക്ക് ഹമാസ് പരസ്യവധശിക്ഷയും നൽകി. ഗാസയിലെ ദഗ്മുഷ് ഗോത്രക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ അന്പതിലധികം പേരെ ഹമാസ് വധിച്ചതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ട ബന്ദികളുടെ മുഴുവൻ മൃതദേഹങ്ങളും കരാർ പ്രകാരം ഹമാസ് ഇതുവരെ ഇസ്രയേലിനു തിരികെ നൽകിയിട്ടുമില്ല.
ഈ പശ്ചാത്തലത്തിൽ ഹമാസ്-ഇസ്രയേൽ വെടിനിർത്തലിൽ ചരിത്രം ആവർത്തിക്കപ്പെടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അറബ്-ഇസ്രയേൽ സംഘർഷപരന്പരയിൽ വെടിനിർത്തൽ ഒരു തുടർക്കഥയാണ്. വെടിനിർത്തുന്നതു വീണ്ടും വെടിവയ്പ് ആരംഭിക്കാൻവേണ്ടി മാത്രമാണെന്നു സംശയിക്കത്തക്കവിധമാണ് മുൻ അനുഭവങ്ങൾ.
അറബ്-ഇസ്രയേൽ യുദ്ധം
ഇസ്രയേൽ എന്ന ആധുനിക രാഷ്ട്രം നിലവിൽ വന്നത് 1948 മേയ് 14നാണ്. 1947 നവംബർ 29ന് ഐക്യരാഷ്ട്രസഭയുടെ ഒരു തീരുമാനമുണ്ടായിരുന്നു, നിലവിലുള്ള പലസ്തീനെ രണ്ടായി വിഭജിച്ച് ഒരു യഹൂദരാഷ്ട്രം രൂപീകരിക്കുന്നതിന്. പലസ്തീന്റെ 55 ശതമാനവും ഇസ്രയേലിന്റെ 45 ശതമാനവും പലസ്തീൻകാർക്ക് എന്നായിരുന്നു ധാരണ. ഇതിന്റെ അടിസ്ഥാനത്തിൽ 1948 മേയ് 14ന് ടെൽ അവീവിൽ ചേർന്ന യഹൂദ ദേശീയ സമിതിയുടെയും സയണിസ്റ്റ് ജനറൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനമാണ് ഇസ്രയേൽ രാഷ്ട്രം നിലവിൽ വന്നതായി പ്രഖ്യാപിച്ചത്.
തൊട്ടടുത്ത ദിവസം മേയ് 15നുതന്നെ ഇസ്രയേലിനെതിരേ അറബ് രാഷ്ട്രങ്ങൾ യുദ്ധം പ്രഖ്യാപിച്ചു. ഈജിപ്ത്, സിറിയ, ജോർദാൻ, ലെബനോൻ എന്നീ രാജ്യങ്ങൾ ഒരേസമയം ഇസ്രയേലിനെ ആക്രമിച്ചു. ഇസ്രേലി ശിശുവിനെ ഒറ്റയടിക്ക് ഇല്ലാതാക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. പക്ഷേ, ഫലം മറിച്ചായിരുന്നു. ഇസ്രയേൽ സൈന്യം ശത്രുരാജ്യങ്ങളിലേക്ക് ഇരച്ചുകയറി. അമേരിക്കയും സോവ്യറ്റ് യൂണിയനും മധ്യസ്ഥരായി രംഗത്തുവന്നു. മേയ് അവസാനം വെടിനിർത്തലുണ്ടായി.
രണ്ടാം അറബ്-ഇസ്രയേൽ യുദ്ധം 1956 ഒക്ടോബർ 29ന് ആരംഭിച്ചു. നവംബർ ഏഴിനു വെടിനിർത്തലുണ്ടായി. ആറുദിന യുദ്ധം എന്ന് അറിയപ്പെടുന്ന മൂന്നാം അറബ്-ഇസ്രയേൽ യുദ്ധത്തിന്റെ തുടക്കം 1967 ജൂൺ അഞ്ചിനായിരുന്നു. ഇസ്രയേലിന്റെ ഏകപക്ഷീയ വിജയത്തോടെ ജൂൺ പത്തിന് വെടിനിർത്തൽ നിലവിൽ വന്നു. ഇതുകൊണ്ടൊന്നും അറബ് രാഷ്ട്രങ്ങൾ പാഠം പഠിച്ചില്ല. വീണ്ടുമുണ്ടായി നാലാം അറബ്-ഇസ്രയേൽ യുദ്ധം. 1973 ഒക്ടോബർ ആറിനു തുടങ്ങിയ യുദ്ധം ഒക്ടോബർ 25ന് വെടിനിർത്തലോടെ അവസാനിച്ചു.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ഈ യുദ്ധങ്ങളിലൊന്നുപോലും ഇസ്രയേൽ ആരംഭിച്ചതല്ല എന്നതാണ്. ഇസ്രയേലിനെ നശിപ്പിച്ചേ അടങ്ങൂ എന്ന വൈരനിര്യാതന ബുദ്ധിയോടെ അറബ് രാഷ്ട്രങ്ങളാണ് ഓരോ ആക്രമണവും ആരംഭിച്ചത്. ഇസ്രയേലിന്റേതു പ്രത്യാക്രമണം മാത്രമായിരുന്നു. നാലു യുദ്ധങ്ങളിലും പരാജയം ഏറ്റുവാങ്ങാനുള്ള ദുര്യോഗം അറബ് രാഷ്ട്രങ്ങൾക്കായിരുന്നു. ഓരോ വെടിനിർത്തൽ കഴിയുന്പോഴും മധ്യസ്ഥ രാഷ്ട്രങ്ങളുടെ സമ്മർദത്തിനു വഴങ്ങി പിടിച്ചെടുത്ത ഭൂഭാഗങ്ങൾ വിട്ടുകൊടുക്കാൻ ഇസ്രയേൽ നിർബന്ധിതമായിക്കൊണ്ടിരുന്നു.
ഭീകരരെ ആയുധമണിയിച്ചവർ
നാണംകെട്ട ഈ പരാജയപരന്പരകൾകൊണ്ടു മനം മടുത്തിട്ടാവാം 1973നു ശേഷം അറബ് രാഷ്ട്രങ്ങൾ ഇസ്രയേലുമായി നേർക്കുനേർ ഏറ്റുമുട്ടാൻ തുനിഞ്ഞില്ല. പകരം, അവർ ഭീകരസംഘടനകൾക്കു വെള്ളവും വളവും നൽകി. പിഎൽഒ, ഹമാസ്, ഹിസ്ബൊള്ള, ഹൂതികൾ തുടങ്ങിയവരെ തീറ്റിപ്പോറ്റിയതു മുഴുവൻ അറബ് രാഷ്ട്രങ്ങളാണ്. ഇതിൽ പിഎൽഒ മാത്രം ഇസ്രയേലിനോടുള്ള പക ഒട്ടൊന്നു കുറച്ച് പലസ്തീൻ രാഷ്ട്രസ്ഥാപനത്തിൽ ശ്രദ്ധവച്ചതും ചരിത്രം. മറ്റുള്ളവ അറബ് രാഷ്ട്രങ്ങൾ ആസ്ഥാനമാക്കി ഇപ്പോഴും ഇസ്രയേലിന്റെ നശീകരണത്തിനുവേണ്ടി പെടാപ്പാടു പെടുന്നു.
2005ൽ ഇറാന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഹമൂദ് അഹമ്മദി നെജാദ് സ്ഥാനമേറ്റെടുത്തു നടത്തിയ പ്രഥമ പ്രസംഗത്തിൽ ഇറേനിയന് ജനതയ്ക്കു നൽകിയ വാഗ്ദാനം, ഇസ്രയേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും എന്നായിരുന്നു. അദ്ദേഹം 2009ൽ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2013ൽ സ്ഥാനമൊഴിയുന്പോഴും അദ്ദേഹത്തിനു തന്റെ പ്രഥമ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞില്ല! ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനെയ് 2024 മേയ് 24ന് ടെഹ്റാനിലെ മോസ്കിൽ തോക്ക് കുത്തിപ്പിടിച്ചുകൊണ്ട് വിശ്വാസികൾക്കു നൽകിയ റംസാൻ സന്ദേശത്തിൽ പറഞ്ഞത്, ഇസ്രയേലിനെ നശിപ്പിക്കണമെന്ന അള്ളാഹുവിന്റെ ആഗ്രഹം ഉടൻ സഫലമാക്കും എന്നായിരുന്നു!
പുതുതന്ത്രം
അറബ് രാഷ്ട്രങ്ങളുടെ പൊതുവേദിയായ അറബ് ലീഗിന്റെ പ്രഥമ സമ്മേളനം 1964 ജനുവരി 13-16 വരെ ഗാസയിൽ നടന്നു. സമ്മേളനത്തിലെ സുപ്രധാന പ്രഖ്യാപനം, തങ്ങളുടെ ലക്ഷ്യം ഇസ്രയേലിന്റെ സന്പൂർണ നാശമാണെന്നായിരുന്നു. ഒരു യുദ്ധത്തിലൂടെ അതു സാധ്യമല്ലെന്നു ബോധ്യമായപ്പോൾ ഭീകരസംഘടനകൾക്ക് ആയുധമെത്തിക്കുക എന്ന പുതുതന്ത്രം സ്വീകരിച്ചു. അറബ് രാഷ്ട്രങ്ങൾ മത്സരിച്ച് ഭീകരരെ ആയുധമണിയിച്ചു. ഇറാൻ മാത്രം ഒരുവർഷം ഹമാസിന് നൽകുന്നത് 350 മില്യൺ ഡോളറാണെന്നു പറയപ്പെടുന്നു.
ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള ഏറ്റവും ഒടുവിലത്തെ സാഹസമായിരുന്നു 2023 ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഇസ്രയേലിനു മേലുള്ള ആക്രമണം. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഇസ്രയേൽ ഒന്നു പകച്ചെങ്കിലും അന്നുതന്നെ അവർ തിരിച്ചടിച്ചു. അതാണ് രണ്ടുവർഷത്തിലധികം നീണ്ട ഗാസാ യുദ്ധമായി പരിണമിച്ചത്.
ഇതിനിടിയിലുമുണ്ടായി വെടിനിർത്തലുകൾ. 2023 നവംബർ 24നായിരുന്നു ആദ്യ വെടിനിർത്തൽ. അത് നവംബർ 30 വരെ ഏഴു ദിവസത്തേക്കേ ഉണ്ടായിരുന്നുള്ളൂ. അടുത്ത വെടിനിർത്തൽ 2025 ജനുവരി 15നായിരുന്നു. അതു 42 ദിവസം നീണ്ടു. വീണ്ടും ഫെബ്രുവരി 27 മുതൽ യുദ്ധം രൂക്ഷമായി. അതാണ് ഒക്ടോബർ പത്തിലെ വെടിനിർത്തലോടെ ശാന്തമായത്. പക്ഷേ, വെടിനിർത്തലുകളുടെ നിരാശാജനകമായ പരിണാമത്തിൽ കലാശിച്ചിരിക്കുകയാണ്, ലോകത്തിനാകെ ആശ്വാസം നൽകിയ ഒക്ടോബർ പത്തിലെ ഒത്തുതീർപ്പും.