ലോകത്തിലെ ഏറ്റവും വലിയ രണ്ടു വിമാനവാഹിനി കപ്പലുകൾ, അരഡസൻ നശീകരണിക്കപ്പലുകൾ അടക്കം അവയുടെ അനുബന്ധ നാവികപ്പട, നൂറിലേറെ പോർ വിമാനങ്ങൾ. ഇറാന്റെ തെക്കും പടിഞ്ഞാറുമായി അമേരിക്ക ഒരുക്കിയത് ബൃഹത്തായ സന്നാഹം. ഇത്രയൊക്കെ കണ്ടിട്ടും ഇറാൻ വഴങ്ങാൻ തയാറാകാത്തത് ഡോണൾഡ് ട്രംപിനെ അരിശം പിടിപ്പിച്ചു എന്നാണു റിപ്പോർട്ടുകൾ. അതിന്റെ തുടർച്ചയാണ് ഐതിഹാസിക ക്രോധം (Epic Fury). ഇന്നലെ ഇറാനെതിരേ ആരംഭിച്ച യുദ്ധത്തിന് അമേരിക്കൻ പ്രതിരോധ വകുപ്പ് നൽകിയ പേരാണത്. ഇസ്രയേൽ നൽകിയത് "സിംഹഗർജനം' എന്നും.
പാതിരാച്ചുറ്റിക പോരാ
കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേൽ തുടങ്ങിവച്ച യുദ്ധം തീർക്കാൻ അപ്രതീക്ഷിതമായി അമേരിക്ക ഇടപെട്ട ആക്രമണത്തിന് ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ (പാതിരാച്ചുറ്റിക) എന്നായിരുന്നു പേര്. അന്നു വിദൂരത്തുനിന്ന് വിമാനങ്ങൾ എത്തിയാണ് ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്തത്. എല്ലാം മുച്ചൂടും നശിപ്പിച്ചെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. അതു മുഴുവൻ ശരിയല്ലെന്ന് യുഎസ് രഹസ്യാന്വേഷകർതന്നെ പറഞ്ഞു. എങ്കിലും തന്റെ അവകാശവാദം ട്രംപ് തിരുത്തിയില്ല.
ഇന്നലെ യുദ്ധം തുടങ്ങുമ്പോൾ ട്രംപ് നടത്തിയ പ്രസ്താവന അന്നത്തെ നാശം സമ്പൂർണമായില്ല എന്നു കാണിക്കുന്നു. എന്തായാലും വീണ്ടും യുദ്ധം തുടങ്ങി. അതാണു പ്രധാനം. ലോകത്തിനു മുന്നിലുള്ള വിഷയവും അതാണ്.
പകൽവെളിച്ചത്തിൽ കുതന്ത്രമോ?
ഇത്തവണ പകൽവെളിച്ചത്തിലാണ് യുദ്ധം തുടങ്ങിയത്. ഇറാനിൽ രാവിലെ 9.30ന്. പശ്ചിമേഷ്യൻ യുദ്ധങ്ങളുടെ ചരിത്രത്തിൽ ഒരു വ്യത്യസ്തതയായി ഈ തുടക്കം. യുദ്ധം ഒഴിവാക്കാൻ എന്ന പേരിൽ ഒമാനിലും ജനീവയിലും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടന്നു. മൂന്നാം വട്ട ചർച്ച ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ഈയാഴ്ച നടത്തും എന്നു പറഞ്ഞിരുന്നു. ഇതിനിടെയാണ് യുദ്ധം ആരംഭിച്ചത്. ട്രംപ്-നെതന്യാഹു കൂട്ടുകെട്ടിന്റെ തന്ത്രമെന്നോ കുതന്ത്രമെന്നോ ഇതിനെ വിശേഷിപ്പിക്കാം.
പശ്ചിമേഷ്യയിൽ അമേരിക്ക മുൻപ് നടത്തിയിട്ടുള്ള സൈനിക ഇടപെടലുകളെല്ലാം ഐക്യരാഷ്ട്രസഭയുടെ സമ്മതത്തോടുകൂടിയും യൂറോപ്യൻ സഖ്യകക്ഷികളെ കൂട്ടിയും ആയിരുന്നു. 1990-91ലെ കുവൈറ്റ് ഇടപെടൽ അഥവാ ഒന്നാം ഇറാഖ് യുദ്ധം (ആദ്യഭാഗം ഓപ്പറേഷൻ ഡെസർട്ട് ഷീൽഡും ശേഷം ഭാഗം ഓപ്പറേഷൻ ഡെസർട്ട് സ്റ്റോമും), 2003-11ലെ രണ്ടാം ഇറാഖ് യുദ്ധം, 2001-21ലെ അഫ്ഗാൻ യുദ്ധം ഒക്കെ അങ്ങനെയായിരുന്നു. കഴിഞ്ഞ വർഷവും ഇപ്പോഴും ഇറാനെതിരേ നടത്തുന്ന യുദ്ധത്തിന് അത്തരമൊരു അംഗീകാരമോ പിൻബലമോ കൂട്ടായ്മയോ ഇല്ല. ഒരു സത്യാനന്തരകാല നീക്കമെന്നോ ട്രംപിസത്തിന്റെ പ്രകടനമെന്നോ സൗകര്യം പോലെ വിശേഷിപ്പിക്കാം. ആഗോളരംഗത്തു മുക്കാൽ നൂറ്റാണ്ടു നിലനിന്ന വഴക്കങ്ങൾ അപ്പാടെ തള്ളിക്കളഞ്ഞുള്ള യുദ്ധം. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥയിലേക്കു കാര്യങ്ങളെത്തി. ഐക്യരാഷ്ട്രസഭ ഒന്നുമല്ലാതായി. വ്ലാദിമിർ പുടിന്റെ റഷ്യ, യുക്രെയ്നെ ആക്രമിച്ചതുപോലെ.
ഇറാൻ തൃപ്തിപ്പെട്ടില്ല
കഴിഞ്ഞ ജൂണിൽ അമേരിക്കൻ ബോംബിംഗ് അപ്പോൾ നടന്നുവന്ന യുദ്ധം തീർക്കുന്നതിലേക്കാണു നയിച്ചത്. തങ്ങൾക്കു തിരിച്ചടിക്കാൻ പറ്റുമെന്നു കാണിക്കാൻ ഖത്തറിലെ യുഎസ് താവളമായ അൽ ഉദൈദിലേക്ക് മിസൈലുകൾ അയച്ച് (അവയെ ആകാശത്തു വച്ച് തകർത്തു) ഇറാൻ തൃപ്തിപ്പെട്ടു. ഇത്തവണ അങ്ങനെയല്ല.
അമേരിക്കയും ഇസ്രയേലും ഒരുമിച്ച് ആക്രമണം തുടങ്ങി. പരമോന്നത നേതാവ് അലി ഖമനയ്യുടെ കൊട്ടാരവും പ്രസിഡന്റ് പെസെഷ്കിയാന്റെ ഓഫീസും ആക്രമിച്ചു. കൊട്ടാരം തകർക്കപ്പെട്ടു. വ്യദ്ധനായ ഖമനയ് തലസ്ഥാനനഗരം വിട്ട് എവിടെയോ ഒളിവിൽ പോയി എന്നാണു റിപ്പോർട്ട്. സൈനിക കേന്ദ്രങ്ങളും ഗവൺമെന്റ് ഓഫീസുകളുമടക്കം മുപ്പതിലേറെ സ്ഥലങ്ങളിൽ മിസൈലുകൾ എത്തി.
ഇറാക്കിലും ലബനനിലും ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സേനകളുടെ (ഹിസ്ബുള്ള, പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസ്, കത്തായിബ് ഹിസ്ബുള്ള) താവളങ്ങൾകൂടി ആക്രമിച്ചു. തിരിച്ചടിയും വേഗം ഉണ്ടായി.
ഇറാൻ ഇസ്രയേലിനു നേരേയും ഗൾഫിലെ വിവിധ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്കു നേരേയും മിസൈലുകൾ പായിച്ചു. ആക്രമണവും പ്രത്യാക്രമണവും തുടരുന്നു.
ലക്ഷ്യം ഭരണമാറ്റം
കഴിഞ്ഞ ജൂണിൽ അമേരിക്കയുടെ ലക്ഷ്യം പരിമിതമായിരുന്നു. ആയുധങ്ങൾ ഉണ്ടാക്കാനുള്ള ഇറാന്റെ ആണവപരിപാടി തടയുക. ഇന്ന് അങ്ങനെയല്ല. ഇറാനിൽ ഭരണം മാറ്റണം. ഷിയാ പുരോഹിത മേധാവികളാണ് 47 വർഷമായി ഇറാനെ നയിക്കുന്നത്. പരമ്പരാഗത പേർഷ്യൻ രാജവംശത്തിലെ (പഹ്ലവി) മുഹമ്മദ് റേസ ഷായെ ജനകീയ വിപ്ലവത്തിലൂടെയാണു ഷിയാ പുരോഹിതസമൂഹം തൂത്തെറിഞ്ഞത്. പാശ്ചാത്യ പക്ഷപാതിയായ ഷാ, ആയത്തുള്ള റുഹൊള്ള ഖുമൈനി നയിച്ച വിപ്ലവത്തത്തുടർന്ന് 1979ൽ നാടുവിട്ടു.
ജനം ഇറങ്ങണമെന്ന്
അന്നാരംഭിച്ച ഷിയാ ഇസ്ലാമിക ഭരണത്തെ തൂത്തെറിയാൻ ജനം ഇറങ്ങണമെന്നാണ് ഇന്നലെ ട്രംപ് ഇറാൻകാരോട് ആവശ്യപ്പെട്ടത്. രണ്ടാഴ്ച മുൻപ് ജനം തെരുവിലായിരുന്നു. പക്ഷേ, ട്രംപ് അവർക്കുവേണ്ടി ഒന്നും ചെയ്തില്ല. ഇപ്പോൾ നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ട്രംപിന്റെ സേന ശ്രമിക്കുന്നു. ഇസ്രയേലിന്റെ നിലനിൽപിന് ഇറാന്റെ നേതൃത്വം മാറണമെന്നു നെതന്യാഹുവും പറയുന്നു. ഒക്ടോബറിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജ്യമാണ് ഇസ്രയേൽ. നെതന്യാഹുവിന്റെ താത്പര്യങ്ങൾ വ്യക്തമാണ്. ഇറാനിലെ ഭരണമാറ്റം തനിക്കു വീണ്ടും ഭരണം നൽകുമെന്ന് അദ്ദേഹം കരുതുന്നു.
മുന്നിൽ അരാജകത്വമോ?
ജനം ഇറങ്ങിയില്ലെങ്കിലോ? ഇപ്പോൾ ഉത്തരമില്ല. താൻ ഭരിക്കാൻ തയാറാണെന്നു രാജ്യം വിട്ട പരേതനായ ഷായുടെ അമേരിക്കയിലുള്ള പുത്രൻ പറയുന്നുണ്ട്. പക്ഷേ, ഇറാനിൽ അദ്ദേഹത്തിനു വലിയ പിന്തുണയുള്ളതായി സൂചനയില്ല. വെനസ്വെലയിലേതുപോലെ നിലവിലെ ഭരണത്തിലെ ആരെയെങ്കിലും ടെഹറാനിലെ ചുമതല ഏൽപിക്കാൻ ട്രംപ് മുതിരുമോ? അതോ നിലവിലെ ഭരണകൂടത്തിലെ പ്രമുഖരെ കൊലപ്പെടുത്തിയോ നിസഹായരാക്കിയോ രാജ്യത്ത് അരാജകത്വത്തിന് വഴിതെളിക്കുമോ? അമേരിക്ക കഴിഞ്ഞ ദശകങ്ങളിൽ ഇടപെട്ട അഫ്ഗാനിസ്ഥാന്റെയും ഇറാഖിന്റെയും ലിബിയയുടെയും ചരിത്രം ആശ്വാസത്തിനു വഴിതരുന്നില്ല.
മൂന്നാം ലോകയുദ്ധം അകലെയോ?
ലോകം നെഞ്ചിടിപ്പോടെയാണ് ഈ യുദ്ധവാർത്ത ശ്രദ്ധിക്കുന്നത്. 1945നു ശേഷം ഓരോ യുദ്ധം വരുമ്പോഴും മൂന്നാം ലോകയുദ്ധം എന്ന പേടിയാണ് ഉയർന്നിരുന്നത്. ആ ആശങ്കകളേക്കാൾ വലുതാണ് ഇപ്പോൾ. മുൻപ് രാജ്യാന്തര സംഘർഷങ്ങളിൽ ഇടപെടാൻ തക്ക നേതാക്കളുണ്ടായിരുന്നു. നേതാക്കൾക്കു പരസ്പര ബഹുമാനവും ഉണ്ടായിരുന്നു. അമേരിക്കൻ, റഷ്യൻ പ്രസിഡന്റുമാരും മറ്റും ചർച്ചകൾക്കോ ഒത്തുതീർപ്പുകൾക്കോ വിസമ്മതം പ്രകടിപ്പിച്ചിരുന്നില്ല. ഇപ്പോൾ അതല്ല നില. രണ്ടു പക്ഷവുമായി ബന്ധമുള്ളവർ കുറവ്. മറ്റുള്ളവരെ കേൾക്കുന്നവരും ഇല്ലെന്ന് തീരുവയുദ്ധവും യുക്രെയ്ൻ യുദ്ധവും കാണിച്ചു.
അപ്പോൾ എന്താകാം തുടർന്നു സംഭവിക്കുക? ഇറാനും ഇസ്രയേലിനും പുറത്തേക്ക് യുദ്ധം വ്യാപിച്ചുകഴിഞ്ഞു. യുഎഇയും ബഹറിനും ഖത്തറും മാത്രമല്ല സൗദി അറേബ്യയും ഇറാന്റെ മിസൈലുകളുടെ ലക്ഷ്യമായിട്ടുണ്ട്. ഷിയ-സുന്നി പോരിലേക്കു കാര്യങ്ങൾ നീങ്ങുമോ? മറ്റു വലിയ ശക്തികൾ ഇടപെടുമോ? അഥവാ ഇടപെടുന്നത് ഏതു വിധത്തിലാകും? യുദ്ധം തീർക്കാനോ യുദ്ധം വ്യാപിപ്പിക്കാനോ?
റഷ്യക്കും ചൈനയ്ക്കും പശ്ചിമേഷ്യയിൽ വലിയ സാമ്പത്തിക താത്പര്യങ്ങളുണ്ട്. ഇറാനും റഷ്യയും ചൈനയും തമ്മിൽ സൈനിക ബന്ധങ്ങളുമുണ്ട്. അതാണു മുകളിലെ ചോദ്യങ്ങളെ കൂടുതൽ ഗൗരവതരമാക്കുന്നത്.
യുദ്ധത്തിന്റെ സാമ്പത്തിക ആഘാതങ്ങൾ
ഒന്ന്: ഗൾഫ് രാജ്യങ്ങളിലെ അശാന്തി അവിടങ്ങളിൽ സാമ്പത്തികവളർച്ചയെ ബാധിക്കും. അത് ധാരാളം പ്രവാസികൾ ജോലി ചെയ്യുന്ന ഇന്ത്യക്കു ക്ഷീണമാകും. ഇന്ത്യയിൽനിന്നു ഗൾഫിലേക്കുള്ള കയറ്റുമതി തടസപ്പെടും. യുദ്ധം നീണ്ടുനിന്നാൽ ഇന്ത്യക്കു സാമ്പത്തികമായി വലിയ തിരിച്ചടി നേരിടും.
രണ്ട്: എണ്ണവില കുതിച്ചുകയറും. ഹോർമുസ് കടലിടുക്കു വഴിയുള്ള എണ്ണനീക്കം തടസപ്പെട്ടാൽ വില ബാരലിന് 70 ഡോളറിൽനിന്നു 100 ഡോളറിലേക്കു കുതിക്കും. സൗദിയിലെയും യുഎഇയിലെയും എണ്ണ കയറ്റുമതി തടസപ്പെട്ടാൽ വില 2007ലെ 147 ഡോളർ എന്ന റിക്കാർഡ് മറികടക്കാം. അതിന്റെ സാമ്പത്തിക പ്രത്യാഘാതം അതീവ ഗുരുതരമാകും. ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങൾക്കും ഇതു ദോഷമാകും.
മൂന്ന്: യുദ്ധത്തിനു പെട്ടെന്നു പരിഹാരമുണ്ടാകില്ല എന്നു തോന്നിയാൽ തിങ്കളാഴ്ച ലോകമെങ്ങും ഓഹരിവിപണികൾ തകരാം. സ്വർണം, വെള്ളി വിലകൾ അചിന്ത്യമായ നിലയിലേക്കു കയറാം. രൂപ തകർച്ചയിലാകും.
നാല്: യുദ്ധം നീണ്ടുനിന്നാൽ കൂടുതൽ രാജ്യങ്ങൾ അതിൽ പങ്കുചേരാം. അത് മറ്റു മാനങ്ങൾ കൈവരിക്കുമോ എന്നും ഭയപ്പെടണം. ഒന്നാം ലോകയുദ്ധകാലത്തു തുർക്കിയിലെ ഓട്ടോമാൻ ഖലീഫമാരുടെ ഭരണം അവസാനിപ്പിച്ചത് ഉളവാക്കിയ വിഷയങ്ങൾ ചെറുതല്ല. അത്തരം സംഘർഷങ്ങൾ ലോകത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്ക് ദോഷം ചെയ്യും.