International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ വൻ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായി റിപ്പോർട്ട്. ഇറാനെ അടിയറവു പറയാൻ പ്രേരിപ്പിക്കുന്ന തരം ആക്രമണം നടത്തണമെന്ന് അമേരിക്കൻ സേനയ്ക്ക് പ്രസിഡന്റ് ട്രംപ് നിർദേശം നല്കിയത്രേ.
ഇറാനെ ശക്തമായി അടിക്കാൻ പോവുകയാണെന്നും ഇനിയിതു താങ്ങാൻ ഞങ്ങൾക്കു കഴിയില്ലെന്ന് ഇറാൻ പറയേണ്ടിവരുമെന്നും ട്രംപ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. നുണ പറയുകയും കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഇറാനിൽ തനിക്കു വിശ്വാസം നഷ്ടപ്പെട്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലും പങ്കുചേരുമെന്നാണ് റിപ്പോർട്ട്. ഇറാന്റെ എണ്ണശുദ്ധീകരണ ശാലകളിലും ഊർജ സംവിധാനങ്ങളിലും ഇതുവരെ കാണാത്ത ബോംബാക്രമണത്തിനാണ് പദ്ധതിയെന്നും പറയുന്നു. ആക്രമണത്തിന് അന്തിമാനുമതി നൽകേണ്ടത് ട്രംപാണ്.
ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും ഇറാനിൽ ബോംബിട്ടതോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നീട് യുഎസ് ഒറ്റയ്ക്കാണ് ഇറാനിൽ വ്യോമാക്രമണം നടത്തിയിരുന്നത്. അറബി രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളിൽ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയായിരുന്നു ഇറാന്റെ തിരിച്ചടി.
International
കയ്റോ: പരസ്പരം രൂക്ഷ ആക്രമണവുമായി യുഎസും ഇറാനും. ജോർദാനിലെ തങ്ങളുടെ താവളത്തിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനു തിരിച്ചടിയായി യുഎസ് സേന ഇറാനിലുടനീളം കനത്ത വോമ്യാക്രമണം നടത്തി.
കഴിഞ്ഞയാഴ്ച ബോംബാക്രമണം താത്കാലികമായി നിർത്തിവച്ചതിനുശേഷമുള്ള ആദ്യ അമേരിക്കൻ ആക്രമണമാണിത്.
കുവൈറ്റിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ നേപ്പാൾ സ്വദേശി കൊല്ലപ്പെട്ടു. ചൈനീസ് സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിനു കാര്യമായ നാശനഷ്ടമുണ്ടായി.
ജോർദാനിലേക്ക് ഇന്നലെയും ഇറാൻ മിസൈൽ വർഷം നടത്തി. അഞ്ചു മിസൈലുകൾ തകർത്തെന്ന് ജോർദാൻ അറിയിച്ചു. ജോർദാനു നേർക്കുള്ള ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടു.
ഇറാനിൽ കനത്ത ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. റവലൂഷണറി ഗാർഡ് കേന്ദ്രങ്ങൾ, ഡ്രോൺ, മിസൈൽ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനം എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
ഖെഷം ദ്വീപിലെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ദന്പതികളും രണ്ടു വയസുള്ള കുട്ടിയുമാണു മരിച്ചത്. ബുധനാഴ്ച ഈജിപ്ഷ്യൻ തുറമുഖമായ ഡമിയേറ്റയിൽ ഡ്രോൺ ആക്രമണത്തിൽ രണ്ടു പ്രകൃതിവാതക കപ്പലുകൾക്കു തീപിടിച്ചതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി സ്ഥാപനമായ ആംബ്രേ അറിയിച്ചു.
യുഎസ് ഉടമസ്ഥതയിലുള്ള ഫ്ലോട്ടിംഗ് സംഭരണ സംവിധാനവും ഗ്രീക്ക് ഉടമസ്ഥതയിലുള്ള ടാങ്കറുമാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല.
അമേരിക്കയുടെ ഉറ്റ സുഹൃത്തായ ഈജിപ്റ്റ് യുഎസ്-ഇറാൻ സമാധാന ചർച്ചയ്ക്കു മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ്. ഈജിപ്റ്റിൽ ഇതുവരെ നേരിട്ടുള്ള ആക്രമണം ഉണ്ടായിട്ടില്ല. ഇറാനോ കൂട്ടാളികളോ ആണ് ഈജിപ്റ്റിൽ ആക്രമണം നടത്തിയതെങ്കിൽ മേഖലയിൽ സംഘർഷം വ്യാപിച്ചേക്കുമെന്നാണു റിപ്പോർട്ട്.
ബുധനാഴ്ച യുഎസ്-സൗദി സംയുക്ത ആക്രമണത്തിൽ ഇറാക്കിൽ 20 ഇറാൻപക്ഷ സായുധ സംഘാംഗങ്ങളും ആറ് ഇറേനിയൻ ഉപദേഷ്ടാക്കളും കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ്-ഇറാൻ സംഘർഷം കനത്തത്.
International
ദുബായ്: ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം പശ്ചിമേഷ്യയിൽ സംഘർഷം. യുഎസ്-സൗദി അറേബ്യ സംയുക്ത ആക്രമണത്തിൽ കിഴക്കൻ ഇറാക്കിൽ 20 ഇറാൻപക്ഷ സായുധ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു.
ഷിയാ സായുധ സംഘമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസിലെ (പിഎംഎഫ്) അംഗങ്ങളാണു കൊല്ലപ്പെട്ടത്. 32 പേർക്കു പരിക്കേറ്റു. തങ്ങളുടെ അംഗങ്ങൾ കൊല്ലപ്പെട്ടതായി പിഎംഎഫ് സ്ഥീകരിച്ചു. സംഘർഷത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ആക്രമണത്തിൽ ആറ് ഇറേനിയൻ ഉപദേശകരും കൊല്ലപ്പെട്ടതായി ഇറാക്കി സായുധ സംഘം അറിയിച്ചു.
ഇറാക്കിലെ ആക്രമണത്തിനു പിന്നാലെ ജോർദാനിലേക്കു മിസൈലാക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. കിഴക്കൻ ജോർദാനിലെ യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണമാണുണ്ടായത്. റവലൂഷണറി ഗാർഡിന്റെ ഏറോസ്പേസ് ഫോഴ്സ് ആണ് മിസൈൽ വർഷം നടത്തിയത്. മുന്നറിയിപ്പ് അവഗണിച്ച് യാത്ര തുടർന്ന മൂന്ന് എണ്ണടാങ്കറുകൾ ആക്രമിച്ചെന്ന് റവലൂഷണറി ഗാർഡ് അറിയിച്ചു.
ചൊവ്വാഴ്ച ഇറാൻപക്ഷ സായുധ സംഘം സൗദി അറേബ്യയിലേക്കു ഡ്രോൺ ആക്രമണം നടത്തിയിരുന്നു. മൂന്നു ദിവസത്തിനിടെ യുഎസ് സേനയ്ക്കും സൗദിക്കും നേർക്ക് മുപ്പതിലേറെ ഡ്രോണുകളാണ് റവലൂഷണറി ഗാർഡ് തൊടുത്തത്. ഇതിനു തിരിച്ചടിയായാണ് ഇറാക്കിൽ സൗദി ആക്രമണം നടത്തിയത്.
തിങ്കളാഴ്ച സൗദിയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങൾ ഇറാൻപക്ഷ ഹൂതികൾ ആക്രമിച്ചിരുന്നു. കിഴക്കൻ സൗദിയിലെ ആരാംകോയുടെ അബ്ഖ്വായിഖ് എണ്ണശുദ്ധീകരണശാലയിൽ നാശനഷ്ടമുണ്ടായി. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കുന്ന റിഫൈനറിയാണിത്.
ഹോർമുസ് കടലിടുക്കിൽ സംയുക്ത നിയന്ത്രണം ആകാമെന്ന ഒമാന്റെ നിർദേശം ഇറാന്റെ വിദേശകാര്യ ഉപമന്ത്രി കാസെം ഗാരിബബാഗി തള്ളി. യുഎസ്- സൗദി ആക്രമണത്തെ ഇറാക്കി പ്രസിഡന്റ് നിസാർ അമിദി അപലപിച്ചു.
ഇറാക്കിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് അമിദി കുറ്റപ്പെടുത്തി. ഇറാക്കി പ്രധാനമന്ത്രി അലി അൽ-സെയ്ദിയുടെ സൗദി സന്ദർശനം അനിശ്ചിതകാലത്തേക്കു നീട്ടിവച്ചു.
International
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്ന് ഇന്ത്യ.
പശ്ചിമേഷ്യാ സംഘർഷത്തിൽ യുഎൻ രക്ഷാസമിതിയിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ പ്രതിനിധി പർവതനേനി ഹരീഷാണ് ഇക്കാര്യം പറഞ്ഞത്.
ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്കു നേരേ നടന്ന ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. അന്താരാഷ്ട്ര ജലപാതയിൽ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായി നല്ലരീതിയിൽ ചർച്ച നടക്കുകയാണെന്നും കരാറിനു സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഇതിനിടെ സൗദി, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളിൽ ഇറാൻ അനുകൂലികൾ ഡ്രോൺ ആക്രമണം നടത്തി. അമേരിക്കൻ സേന ശനിയാഴ്ച മുതൽ ഇറാനിൽ ആക്രമണം നിർത്തിവച്ചിരിക്കുകയാണ്.
ഇറാനും അമേരിക്കയും മധ്യസ്ഥരുടെ സഹായത്താൽ സന്ദേശങ്ങൾ കൈമാറുന്നതായി ഇറേനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയിൽ സ്ഥിരീകരിച്ചു. ഇറാൻ നയതന്ത്രമാർഗം ഉപേക്ഷിച്ചിട്ടില്ല.
ചർച്ച വേണണെന്ന് ഇറാൻ ആവശ്യപ്പെട്ടുവെന്ന വാർത്ത വ്യാജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ സ്വയംപ്രഖ്യാപിത വെടിനിർത്തൽ തുടരുന്നിടത്തോളം കാലം ഇറാൻ ആക്രമണം നടത്തില്ലെന്ന് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, അമേരിക്ക നിയമവിരുദ്ധ നാവിക ഉപരോധത്തിനു ശ്രമിക്കുകയാണെന്ന് ഇറേനിയൻ സൈന്യം ആരോപിച്ചു. ഇതിനു പിന്നാലെ സൗദിയിലെ പെട്രോളിയും ഉത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണമുണ്ടായി. ഡ്രോണുകൾ വെടിവച്ചിട്ടതായി സൗദി അറിയിച്ചു.
ഇറാന്റെ പിന്തുണയോടെ ഇറാക്കിൽ പ്രവർത്തിക്കുന്ന സായുധഗ്രൂപ്പുകളാണ് ആക്രമണത്തിനു പിന്നിൽ. ഇവർക്ക് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് സൗദി കൂട്ടിച്ചേർത്തു.
സൗദിയുടെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന ഈസ്റ്റ്-വെസ്റ്റ് പെപ്പ്ലൈന്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യെമനിലെ ഹൂതികളും അറിയിച്ചു.
International
ടെഹ്റാൻ: അമേരിക്കയുമായി സമാധാന ചർച്ച പുനരാരംഭിക്കാൻ താത്പര്യമില്ലെന്നും ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം തുടരുമെന്നും ഇറാൻ.
13 ദിവസത്തെ തുടർച്ചയായ ബോംബിംഗിനുശേഷം ഇറാനിൽ ആക്രമണം നിർത്തിവച്ചതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു. ചർച്ചയ്ക്കുവേണ്ടിയാണ് ഇതെന്ന് അമേരിക്കയുടെ യുഎൻ അംബാസഡർ മൈക്ക് വാൾട്സ് പിന്നീട് വിശദീകരിച്ചു.
എന്നാൽ, അമേരിക്കയുമായി സമാധാന ചർച്ച പുനരാരംഭിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അവരുടെ വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി ഇന്നലെ പ്രതികരിച്ചു.
അമേരിക്ക ആക്രമണം നിർത്തിയാൽ ഇറാനും നിർ ത്തുമെന്ന് ടെഹ്റാനിലെ ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിനു മറുപടി ആക്രമണം എന്നതാണ് ഇറാന്റെ നിലപാട്.
ഇതിനിടെ, അമേരിക്ക ഇറാനിൽ ബോംബിംഗ് നിർത്തിയത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിയാൻ സഹായിച്ചു. കഴിഞ്ഞയാഴ്ച വീപ്പയ്ക്കു നൂറു ഡോളറിനു മുകളിൽപ്പോയ ബ്രെന്റ് ഇനം ക്രൂഡ് വില ഇന്നലെ 90നു താഴെയെത്തി.
അതേസമയം, ഗൾഫിൽനിന്ന് അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണയെത്തുന്ന സുപ്രധാന പാതയിലെ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ഇന്നലെ രാവിലെ അനുമതിയില്ലാതെ ഹോർമുസിലൂടെ കടക്കാൻ ശ്രമിച്ച ആറു കപ്പലുകളെ ഇറാൻ തിരിച്ചയച്ചു. ഇതിലൊരു കപ്പൽ അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇറാൻ നിർദേശിക്കുന്ന പാതിയലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്നും ഇതര മേഖലകൾ അപകടകരമാണെന്നും ഇറേനിയൻ വൃത്തങ്ങൾ വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ ആയുധശേഖരത്തിൽ കുറവുണ്ടാക്കിയെന്ന വാർത്തകൾ തള്ളി പ്രസിഡന്റ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങളുള്ളത് അമേരിക്കയ്ക്കാണെന്നും അത് ആവശ്യത്തിലധികമാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ആയുധശേഖരത്തെക്കുറിച്ച് ഉത്കണ്ഠ വേണ്ടെന്ന് യുഎസിന്റെ യുഎൻ അംബാസഡർ മൈക്ക് വാൾട്സും പറഞ്ഞു. ഇറാനെതിരേ യുദ്ധം ചെയ്യാൻ ആവശ്യമുള്ളത് അമേരിക്കയ്ക്കുണ്ടെന്നും അടിസ്ഥാനമില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്നും വാൾട്സ് കൂട്ടിച്ചേർത്തു.
വ്യോമപ്രതിരോധ സംവിധാനത്തിലെ മിസൈൽ ശേഖരം കുറഞ്ഞതു മൂലമാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നത് നിർത്തിവച്ചതെന്നായിരുന്നു വാൾ സ്ട്രീറ്റ് ജേർണലും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തത്.
ഇത്തരം സാഹചര്യത്തിൽ യുദ്ധം തുടരുന്നത് അമേരിക്കയുടെയും ഗൾഫിലെ സഖ്യകക്ഷികളുടെയും സുരക്ഷയെ ബാധിക്കുമെന്ന് സൈനിക ഉപദേശകർ ട്രംപിനു മുന്നറിയിപ്പു നല്കിയത്രേ.
ഇതിലുപരി ആക്രമണത്തിനു പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെന്ന വിലയിരുത്തലും യുഎസ് നേതൃത്വത്തിനുണ്ട്. ചർച്ചാ മേഖലയിലേക്കു തള്ളിവിടുന്നതിനു പകരം ഇറാനിൽ ഐക്യം വളർത്താനാണത്രേ ആക്രമണങ്ങൾ ഉപകരിക്കുന്നത്.
International
റിയാദ്: യുഎസ്-ഇറാൻ സംഘർഷത്തിനു താത്കാലിക ഇടവേള. അതേസമയംതന്നെ സൗദിയും ഇറാന്റെ പിന്തുണയുള്ള ഹൂതികളും ഏറ്റുമുട്ടി.
വെള്ളിയാഴ്ച യെമനിലെ ഹൊദെയ്ദ തുറമുഖവും അതിനടുത്ത കമാരാൻ ദ്വീപും ലക്ഷ്യമിട്ട് സൗദി വ്യോമാക്രമണം നടത്തി. ഇതിനു പിന്നാലെ സൗദിയിലെ യാൻബുവിലേക്കും ജിസാനിലേക്കും ഹൂതികൾ മിസൈൽ തൊടുത്തു.
യാൻബുവിലെ സൗദി എണ്ണശുദ്ധീകരണ ശാലകളെ ലക്ഷ്യമിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകൾ വെടിച്ചിട്ടുവെന്നാണു റിപ്പോർട്ട്. അതേസമയം, ജിസാൻ നഗരത്തിൽ മിസൈലാക്രമണത്തെത്തുടർന്ന് വലിയ തീപിടിത്തമുണ്ടായെന്നു ഹൂതി വൃത്തങ്ങൾ അവകാശപ്പെട്ടു.
ഹൂതികൾ ചെങ്കടലിൽ സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ചെങ്കടലിലൂടെ വന്ന സൗദി എണ്ണടാങ്കറുകൾ ആക്രമിക്കപ്പെട്ടു.
ഇതിനിടെ, വെള്ളിയാഴ്ച രാത്രിയിലും ഇന്നലെ പകലും യുഎസ് -ഇറാൻ ഏറ്റുമുട്ടലുണ്ടായില്ല. 13 ദിവസത്തിനു ശേഷമാണ് ഇരു വിഭാഗവും ആക്രമണത്തിൽനിന്നു വിട്ടുനിന്നത്. ഇതിനു മുന്‍പുള്ള ദിവസങ്ങളിൽ ഇറാനിൽ അമേരിക്ക ബോംബിടുന്നതും മറുപടിയായി ഇറാൻ അറബിരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുന്നതും പതിവായിരുന്നു.
ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ചർച്ച ചെയ്യാനായി ഒമാനിൽനിന്നുള്ള പ്രതിനിധി സംഘം ഇന്നലെ ഇറാനിലെത്തി. അമേരിക്കയുമായുള്ള സംഘർഷത്തിന്റെ ഭാഗമായി കടലിടുക്ക് ഇറാൻ അടച്ചിരിക്കുകയാണ്.
ഇറാൻ വിഷയത്തിൽ നയതന്ത്ര നീക്കങ്ങൾ തുടരുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞു. ഇറാനുമേൽ കൂടുതൽ ആക്രമണം നടത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഹോർമുസ് വിഷയത്തിൽ അമേരിക്കയും ബ്രിട്ടനും അടുത്തയാഴ്ച ലണ്ടനിൽ ഉച്ചകോടി നടത്തിയേക്കുമെന്നു റിപ്പോർട്ടുണ്ട്.
കപ്പലിനു നേർക്ക് യുഎസ് വെടി
റിയാദ്: ഇറാനെതിരായ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച വാണിജ്യകപ്പലിനു നേർക്ക് ആക്രമണം നടത്തിയതായി യുഎസ് സേന അറിയിച്ചു.
ഒമാൻ ഉൾക്കടലിൽ നാലു തവണ ഉപരോധം മറികടക്കാൻ ശ്രമിച്ച എം.വി. ലാവിൻ എന്ന കപ്പലിനു നേർക്ക് വെടിയുതിർക്കേണ്ടിവന്നു. അമേരിക്കൻ സേന നല്കിയ നിർദേശം കപ്പൽ ജീവനക്കാർ അനുസരിക്കാൻ തയാറായില്ല. തുടർന്ന് കപ്പലിന്റ എൻജിൻ റൂമിലേക്കു വെടിവയ്ക്കുകയായിരുന്നു. ഇതോടെ കപ്പൽ പ്രവർത്തനരഹിതമായി.
International
വാഷിംഗ്ടൺ ഡിസി: ചെങ്കടലിലെ കപ്പലാക്രമണത്തിന് ഇറാനും അവരുടെ പിന്തുണയുള്ള യെമനിലെ ഹൂതികൾക്കും ശിക്ഷ നല്‍കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ചെങ്കടലിൽ ഇനി കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ അതിന് ഉത്തരവാദി ഇറാനായിരിക്കും.
ഇറാനെതിരേ വൻ സൈനിക ഓപ്പറേഷൻ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചനയിലാണെന്നും ട്രംപ് അറിയിച്ചു. ഇറാൻ ആവശ്യത്തിനു വേദന അനുഭവിച്ചിട്ടില്ല.
ചരക്കുകപ്പലുകൾക്കുണ്ടാകുന്ന നഷ്ടം ഇറാന്റെ പണം ഉപയോഗിച്ചു വീട്ടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഉപരോധത്തിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുള്ള ഇറേനിയൻ ആസ്തികൾ ചെലവഴിക്കുന്നതിനെക്കുറിച്ചാണു ട്രംപ് സൂചിപ്പിച്ചത്. മറ്റൊരു രാജ്യത്തിന്റെ സ്വത്ത് കവരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.
ഇതിനിടെ, ചെങ്കടൽ വഴി സൗദിയുടെ കയറ്റുമതി നിലച്ചത് ആഗോള വിപണിയിൽ എണ്ണവില നൂറു ഡോളറിനു മുകളിലെത്താൻ ഇടയാക്കി. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് സൗദി എണ്ണ ടാങ്കറുകളെ ആക്രമിച്ചതായി ഹൂതികൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ആക്രമണം തുടരുന്നു
ഇറാൻ-യുഎസ് സംഘർഷത്തിനു ശമനമില്ല. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയും ഇറാനിൽ യുഎസ് ബോംബിട്ടു. ഖെഷം ദ്വീപിലും ഹോർമുസ് കടലിടുക്കിലും അമേരിക്കൻ മിസൈലുകൾ പതിച്ചു.
അഹ്വാസ് നഗരത്തിലുണ്ടായ മറ്റൊരാക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
അറബിരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
International
മനില: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഫിലിപ്പീൻസിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവുമായി ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം റഷ്യയെ അറിയിച്ചിട്ടുണ്ട്. ലാവ്റോവുമായി തുറന്ന ചർച്ചയാണുണ്ടായത്. എന്നാൽ, ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ റൂബിയോ തയാറായില്ല.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് റഷ്യ സന്നദ്ധമാണെന്ന് ലാവ്റോവ് അറിയിച്ചു. ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും കഴിഞ്ഞ വർഷം അലാസ്കയിൽ നടത്തിയ കൂടിക്കാഴ്ചയിലുണ്ടായ ധാരണ പാലിക്കാൻ റഷ്യ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: കണ്ണിനു കണ്ണെന്ന തരത്തിൽ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിൽ കാലുകുത്താൻ ശ്രമിച്ചാൽ സർവ ശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും എണ്ണ വ്യാപാരം സ്തംഭിപ്പിക്കുമെന്നും ഇറാൻ ഭീഷണി ഉയർത്തി.
അതിർത്തിയിൽ യാത്രാ ടെർമിനലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട്
സാധാരണക്കാർ കൊല്ലപ്പെട്ടതായും 11 പേർക്ക് പരിക്കേറ്റതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ ബാബ് അൽ മന്ദബിൽ രണ്ട് സൗദി കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു.
അമേരിക്ക ഇനിയും ആക്രമിക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് അറിയിച്ചു. ഇനിയും ഇറാനെ ആക്രമിച്ചാൽ മേഖലയിൽ ആരും തന്നെ എണ്ണ വിൽക്കില്ല, ഹോർമൂസ് കടക്കില്ല, മേഖലയിലെ പാലങ്ങളും കുടിവെള്ള വിതരണവും ഉൾപ്പടെ എല്ലാം തകർക്കുമെന്നും എം.ബി. ഗാലിബാഫ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുദ്ധത്തിന് അമേരിക്കയ്ക്ക് ഇതുവരെ ചെലവായത് 3,750 കോടി ഡോളർ (ഏകദേശം 3.61 ലക്ഷം കോടി രൂപ).
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സെനറ്റിലെ വിനിയോഗ കമ്മിറ്റിയെ അറിയിച്ചതാണ് ഇക്കാര്യം.
പശ്ചിമേഷ്യയിലേക്ക് 6,700 കോടി അടക്കം യുഎസ് പ്രതിരോധ വകുപ്പിന് 8,700 കോടി ഡോളർ അടിയന്തരമായി അനുവദിക്കണമെന്ന് ഹെഗ്സെത്ത് ആവശ്യപ്പെട്ടു.
പണം ലഭിച്ചില്ലെങ്കിൽ സൈനികരുടെ ശന്പളം വൈകുന്നതിനു പുറമേ ആയുധ ദൗർലഭ്യവും ഉണ്ടാകാമെന്ന് ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.
International
കീവ്: റഷ്യൻ തലസ്ഥാനത്തിനു നേർക്ക് യുക്രെയ്ന്റെ കനത്ത ഡ്രോൺ ആക്രമണം. 400ലധികം ഡ്രോണുകൾ വെടിവച്ചിട്ടതായി മോസ്കോ മേയർ പറഞ്ഞു.
കീവിലും മറ്റ് യുക്രെയ്ൻ നഗരങ്ങൾക്കും നേരേ റഷ്യ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഡ്രോൺ മിന്നലാക്രമണം. 10 പേർക്കു പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായി.
മോസ്കോയിലെ എണ്ണസംസ്കരണ കേന്ദ്രത്തിനു നേർക്കും ആക്രമണമുണ്ടായി. കരിങ്കടലിൽ റഷ്യയുടെ നാലു ചരക്കുകപ്പലുകളുൾപ്പെടെ ആറ് കപ്പലുകളെ ആക്രമിച്ചതായും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
International
റോം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങളിലും അക്രമങ്ങളിലും ആശങ്ക രേഖപ്പെടുത്തിയും ദുരിതമനുഭവിക്കുന്നവർക്കായി പ്രാർഥനകൾ ശക്തമാക്കാൻ ആഹ്വാനം ചെയ്തും ലെയോ പതിനാലാമൻ മാർപാപ്പ.
വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോർഫോ ഇന്നലെ ത്രിസന്ധ്യാ പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
യുദ്ധവും അക്രമവും തകർത്ത വിവിധ രാജ്യങ്ങളിലെ സംഭവവികാസങ്ങളെ അതീവ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് മാർപാപ്പ പറഞ്ഞു. “ഈ സംഘർഷങ്ങൾ കാരണം ദുരിതമനുഭവിക്കുന്നവരെയും മരിക്കുന്നവരെയും നാം മറക്കരുത്. സമാധാനത്തിനായുള്ള ആത്മാർഥമായ ശ്രമങ്ങൾക്കൊപ്പം നമ്മുടെ നിരന്തരമായ പ്രാർഥനകളും ചേർത്തുവയ്ക്കാം” - മാർപാപ്പ ഓർമിപ്പിച്ചു.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്ന തിന്റെയും ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളും തുടർന്ന് കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരേ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളും ഉൾപ്പെടെ പശ്ചിമേഷ്യയിലുണ്ടായ പുതിയ സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിലാണു മാർപാപ്പയുടെ ആഹ്വാനം.
ക്രൈസ്തവർ പുലർത്തേണ്ട വിനയത്തെയും കാരുണ്യത്തെയും കുറിച്ച് ഓർമിപ്പിച്ച മാർപാപ്പ, ബലപ്രയോഗത്തിലൂടെയോ ആധിപത്യത്തിലൂടെയോ ആഡംബരത്തോടെയോ കടന്നുവരുന്ന ഒരു ശക്തനായ ഭരണാധികാരിയായി ദൈവത്തെ സങ്കൽപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഈമാസം 27 വരെ മാർപാപ്പ കസ്തേൽ ഗണ്ടോൾഫോയിൽ വിശ്രമത്തിൽ തുടരും.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ യുദ്ധത്തിൽ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷമുൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു. മറ്റാരേക്കാളും നൊബേൽ തനിക്ക് അവകാശപ്പെട്ടതായിരുന്നെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധമാകാൻ പോകുകയായിരുന്നു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങൾക്കും എത്ര വീതം വിമാനങ്ങൾ നഷ്ടമായെന്നോ, ആകെ തകർന്ന വിമാനങ്ങളുടെ എണ്ണമാണോ ഇതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
സംഘർഷം അവസാനിപ്പിച്ചതിലൂടെ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് തനിക്ക് നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.
യുദ്ധം തുടർന്നിരുന്നെങ്കിൽ മരണം അതിലും വളരെ കൂടുതലാകുമായിരുന്നു ട്രംപ് പറഞ്ഞു.
International
ടെഹ്റാൻ: ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യത്തിന്റെ വ്യാപക വ്യോമാക്രമണം. വെടിനിർത്തൽ അവസാനിച്ചെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയെന്നോണമാണ് യുഎസ് സെൻട്രൽ കമാൻഡ് പുതിയ സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിൽ അതിശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചു. അതീവ തന്ത്രപ്രധാനമായ തീരദേശ മേഖലകളായ ചബാഹർ, കോണാർക്, ബുഷഹർ, ഖേഷം ദ്വീപുകൾ എന്നിവടങ്ങളിലും യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
തുറമുഖങ്ങളിലെ സൈനിക കേന്ദ്രങ്ങൾ, കപ്പൽ വിരുദ്ധ മിസൈൽ വിക്ഷേപണ തറകൾ, തീരദേശ റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ സൈനിക ശേഷി തകർക്കുകയാണ് ലക്ഷ്യം.ആക്രമണത്തെതുടർന്ന് മേഖലയിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
International
ബെയ്റൂട്ട്: ലബനനെതിരായ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് അവതരിപ്പിച്ച ബദൽ ആശയത്തിൽ ഞെട്ടി മേഖല. ഇസ്രയേൽ ലബനനിൽനിന്ന് പിൻവാങ്ങുകയും സിറിയൻ വിമതർ ഹിസ്ബുള്ളയ്ക്കെതിരേ പോരാടുകയും ചെയ്യട്ടെയെന്നാണു ട്രംപിന്റെ നിർദേശം.
ഇസ്രയേൽ സൈന്യത്തേക്കാൾ നന്നായി പ്രവർത്തിക്കാൻ സിറിയൻ വിമതർക്കാകുമെന്നും ബഷർ അസാദിനെ അട്ടിമറിച്ച വിമതർ ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയുമെന്നുമാണു ട്രംപിന്റെ വാദം. എന്നാൽ ഹിസ്ബുള്ളയ്ക്കെതിരേ പോരാടാൻ താത്പര്യമില്ലെന്നായിരുന്നു സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാരയുടെ മറുപടി. ട്രംപിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാവാമെന്നും അദ്ദേഹം പറഞ്ഞു.
ജി 7 ഉച്ചകോടിക്കിടെ ഇസ്രയേലിന്റെ ലബനൻ നടപടിയിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിരവധി ആളുകളാണ് യുദ്ധത്തിൽ കൊല്ലപ്പെടുന്നത്. ആരെയെങ്കിലും ലക്ഷ്യംവയ്ക്കുമ്പോൾ ഒരു പാർപ്പിട സമുച്ചയം അപ്പാടെ തകർക്കേണ്ടതില്ല. അവിടെ നിരവധി ആളുകളുണ്ട്. അവരെല്ലാം ഹിസ്ബുള്ളയല്ല-ട്രംപ് കുറ്റപ്പെടുത്തി. “ഹിസ്ബുള്ളയെ സിറിയയ്ക്ക് വിട്ടുകൊടുക്കാൻ ഞാൻ ഇസ്രയേലിനോടു നിർദേശിച്ചു. അവർ മികച്ച രീതിയിൽ പൂർത്തിയാക്കുമെന്ന് ഞാൻ കരുതുന്നു’’ ട്രംപ് പറഞ്ഞു.
സിറിയ ലബനനിൽ ഇടപെടുമെന്ന് ചിലർ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ശരിയല്ലെന്ന് സിറിയൻ പ്രസിഡന്റ് അൽ ഷാര പറഞ്ഞു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയാണ്. സുരക്ഷിതവും സമാധാനപരവുമായ പരിഹാരം കണ്ടെത്തുന്നതിൽ സിറിയയുടെ പങ്കിനെക്കുറിച്ച് ട്രംപ് സംസാരിച്ചു. എന്നാൽ സിറിയ നാളെ രാവിലെ ലബനൻ ആക്രമിക്കാൻ പോകുകയാണെന്ന മട്ടിൽ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു- അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ്ഹൗസ് ട്രംപിന്റെ പുതിയ നിർദേശത്തിന് എത്രത്തോളം ഗൗരവം നൽകുന്നുണ്ടെന്ന് വ്യക്തമല്ല.
International
വാഷിംഗ്ടൺ ഡിസി: യുഎസും ഇറാനും തമ്മിലുള്ള ഇരുരാജ്യങ്ങളും തമ്മിൽ പുതിയ കരാറിന് ധാരണയായി. സമാധാന കരാറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചുവെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്നിരുന്ന എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങാന്‍ തുടങ്ങിയതായി ട്രംപ് പറഞ്ഞു. സുരക്ഷിതമായ തെക്കന്‍ പാതയിലൂടെയാണ് അവ കടന്നുപോകുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാനുമായുള്ള കരാര്‍ ഞായറാഴ്ച ഇലക്ട്രോണിക് മാര്‍ഗത്തില്‍ ഒപ്പുവച്ചതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും അറിയിച്ചിട്ടുണ്ട്. കരാറിലെ ചട്ടങ്ങള്‍ ഇപ്പോള്‍ പ്രാബല്യത്തിലായെന്നും വാന്‍സ് പറഞ്ഞു.
ഇറാന്റെ ഭാഗത്തുനിന്ന് അവരുടെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ് ആണ് രേഖയിൽ ഒപ്പുവച്ചതെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാല്‍ ഹോര്‍മുസ് കടക്കുന്ന കപ്പലുകളില്‍ നിന്ന് മാരിടൈം സര്‍വീസ് ഫീ ഇറാന് ചുമത്തുമെന്നാണ് ഇറാന് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
International
ചരിത്രത്തിൽ യുക്രൈൻ എന്നും ഒരു പോരാട്ടഭൂമിയായിരുന്നു. ഒരു ഭാഗത്ത് റഷ്യ, മറുഭാഗത്ത് യൂറോപ്പ്. അങ്ങനെ ഇരു ശക്തികൾക്കും ഇടയിൽ നൂറ്റാണ്ടുകളായി ഞെരിഞ്ഞമർന്ന ഒരു രാജ്യം. ഒടുവിൽ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യുക്രൈൻ സ്വതന്ത്ര രാജ്യമായി മാറി. എന്നാൽ, ആ സ്വാതന്ത്ര്യം അധികകാലം ശാന്തമായിരുന്നില്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തു. പിന്നീട് 2022 ഫെബ്രുവരിയിൽ, ലോകം ഉറക്കത്തിലായിരിക്കെ, റഷ്യൻ സൈന്യം യുക്രൈനിന്റെ അതിർത്തി കടന്നു. ആ യുദ്ധങ്ങൾ ഇന്നും തുടരുന്നു.
യുദ്ധം തുടങ്ങിയ നാളുകളിൽ യുക്രൈനിന്റെ കൈവശം ഉണ്ടായിരുന്നത് ഒരു ചെറിയ സൈന്യവും പഴകിയ ആയുധങ്ങളും മാത്രമായിരുന്നു. റഷ്യൻ ടാങ്കുകളെ നേരിടാൻ ആർട്ടിലറി ഷെൽ പോലും തികഞ്ഞിരുന്നില്ല. ഈ ആവിശ്യത്തിൽനിന്നാണ്, ആധുനിക യുദ്ധചരിത്രത്തെതന്നെ മാറ്റിമറിക്കാൻ പ്രാപ്തിയുള്ള ആ തീരുമാനം ജനിച്ചത്.
ഡ്രോൺ ഹീറോ
രണ്ടാം ലോകമഹായുദ്ധകാലം മുതൽ സൈനിക ആവശ്യങ്ങൾക്കായി പരീക്ഷിക്കപ്പെട്ടിരുന്ന, പിന്നീട് ദശകങ്ങളോളം ഗവേഷണ ലാബുകളുടെ മൂലയിൽ ഒതുങ്ങിപ്പോയ, ഒടുവിൽ സാധാരണക്കാരുടെ വിനോദോപകരണമായി മാറിയ ആ ചെറിയ യന്ത്രം ഇന്നു ഉക്രെയ്ൻ യുദ്ധഭൂമിയിലെ ഏറ്റവും നിർണായക സാന്നിധ്യമാണ് - ഡ്രോൺ.
2022ൽ യുദ്ധം തുടങ്ങിയതോടെ യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി ഒരു കാര്യം തിരിച്ചറിഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ ആയുധവും പണവും നൽകും, പക്ഷേ സൈനികരെ അയയ്ക്കില്ല. അതിനാൽ റഷ്യയുടെ വൻ സൈനിക മേധാവിത്വത്തിനെതിരെ ഉക്രെയ്നു സ്വന്തം വഴി കണ്ടെത്തണം. യുദ്ധം ജയിക്കണമെങ്കിൽ ആകാശം കീഴടക്കണം എന്ന അഭിപ്രായമുള്ള സെലൻസ്കി ഒരു തീരുമാനം എടുത്തു. ഡ്രോൺ ഉത്പാദനം ഒരു ദേശീയ അജൻഡയാക്കി മാറ്റുക.
ഡ്രോൺ തന്ത്രം
എന്നാൽ, യുക്രൈനും ഡ്രോണും തമ്മിലുള്ള ബന്ധം 2022ൽ തുടങ്ങിയതല്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോൾ തന്നെ യുക്രൈൻ ഡ്രോൺ സാധ്യതകളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിരുന്നു. Ukrspecsystems, Deviro തുടങ്ങിയ കമ്പനികൾ ആ കാലത്തു ചെറിയ തോതിൽ നിരീക്ഷണ ഡ്രോണുകൾ നിർമിക്കുന്നുണ്ടായിരുന്നു. പക്ഷേ അന്ന് അത് ഒരു വ്യവസായമായിരുന്നില്ല, ഒരു ചെറിയ തുടക്കം മാത്രമായിരുന്നു. 2022 വരെ ആ തുടക്കം ആരും ഗൗരവമായി എടുത്തിരുന്നില്ല.
2022 ഫെബ്രുവരിക്കു ശേഷം ആ ചിത്രം പൂർണമായും മാറി. ആദ്യ നാളുകളിൽ യുദ്ധക്കളത്തിൽ യുക്രൈൻ ഉപയോഗിച്ചത് തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളായിരുന്നു. ആകാശത്തുനിന്നു റഷ്യൻ ടാങ്കുകളെ കൃത്യതയോടെ തകർക്കുന്ന ആ ദൃശ്യങ്ങൾ ലോകം അമ്പരപ്പോടെ കണ്ടു.
സ്വന്തം ഡ്രോൺ
എന്നാൽ, വാങ്ങിയ ഡ്രോൺകൊണ്ട് ഒരു യുദ്ധം ജയിക്കാനാകില്ല എന്നു മുൻകൂട്ടി കണ്ട യുക്രെയ്ൻ , സ്വന്തം ഡ്രോൺ ഉണ്ടാക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്കു തിരിഞ്ഞു. തുടർന്ന് യുക്രെയ്ൻ സർക്കാർ ഒരു അസാധാരണ നീക്കമാണ് നടത്തിയത്. വലിയ പ്രതിരോധ കമ്പനികൾക്കു മാത്രം ആയുധ നിർമാണം വിട്ടുകൊടുക്കാതെ ചെറുകിട ടെക് സ്റ്റാർട്ടപ്പുകളെയും സർവകലാശാലകളെയും സാധാരണ എൻജിനീയർമാരെയും യുദ്ധത്തിന്റെ ഭാഗമാക്കി. ഗാരേജുകളിലും ചെറിയ വർക്ക്ഷോപ്പുകളിലും പോലും ഡ്രോണുകൾ നിർമിക്കപ്പെട്ടു. വീഡിയോ ഗെയിം കളിച്ചുകൊണ്ട് വളർന്ന ഒരു തലമുറ യഥാർഥ യുദ്ധഭൂമിക്കായി ഡ്രോണുകൾ നിയന്ത്രിക്കാൻ തുടങ്ങി.
ഡ്രോൺ വാഴ്ച
ആ സമയത്താണ് യുക്രൈൻ വിവിധ തരത്തിലുള്ള ഡ്രോണുകളെ യുദ്ധത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. തുടക്കത്തിൽ തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളാണ് റഷ്യൻ ടാങ്കുകൾക്കും സൈനിക വാഹനങ്ങൾക്കും നേരെ കൃത്യമായ ആക്രമണങ്ങൾ നടത്തിയത്. എന്നാൽ, വളരെ വേഗംതന്നെ യുക്രൈൻ ചെലവ് കുറഞ്ഞ ഫസ്റ്റ് പെഴ്സൺ വ്യൂ ഡ്രോണുകളിലേക്കു തിരിഞ്ഞു.
സാധാരണ റേസിംഗ് മത്സരങ്ങൾക്കായി ഉപയോഗിച്ചിരുന്ന ചെറിയ FPV ഡ്രോണുകളിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് അവയെ പറക്കുന്ന മിസൈലുകളാക്കി മാറ്റി. അതോടൊപ്പം Shark, Leleka, Fury പോലുള്ള നിരീക്ഷണ ഡ്രോണുകൾ റഷ്യൻ സൈനിക നീക്കങ്ങൾ കണ്ടെത്താൻ ഉപയോഗിച്ചു. പിന്നീട് ദൂരപരിധിയേറിയ ബീവർ ഡ്രോണുകളും സമുദ്ര ഡ്രോണുകളും യുദ്ധത്തിന്റെ ഭാഗമായതോടെ റഷ്യയുടെ അതിർത്തിക്കുള്ളിലും കരിങ്കടലിലും വരെ യുക്രൈൻ ആക്രമണശേഷി വ്യാപിച്ചു.
ഈ മുന്നേറ്റത്തിന് പിന്നിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് മിഖായ്ലോ ഫെദോറോവ്. യുക്രൈനിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മന്ത്രിയായ ഫെദോറോവ് യുദ്ധകാലത്ത് “ആർമി ഓഫ് ഡ്രോൺസ്” എന്ന പദ്ധതിക്കു നേതൃത്വം നൽകി. എന്നാൽ, അത് വെറും ഒരു സർക്കാർ പദ്ധതി മാത്രമായിരുന്നില്ല. ഒരു രാജ്യം മുഴുവൻ സാങ്കേതിക യുദ്ധത്തിലേക്ക് മാറിയതിന്റെ പ്രതീകമായിരുന്നു അത്.
ലോകമെമ്പാടുമുള്ള സംഭാവനകൾ ശേഖരിച്ച് ഡ്രോണുകൾ വാങ്ങുകയും അതിനൊപ്പം ആഭ്യന്തര നിർമാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും യുദ്ധത്തിന്റെ ഭാഗമാക്കിയായിരുന്നു ഫെദോറോവിന്റെ പ്രവർത്തനം. സാധാരണ ജനങ്ങളിൽനിന്നു തുടങ്ങി വിദേശ വ്യവസായികളിലേക്കും ടെക് സമൂഹങ്ങളിലേക്കും വരെ സഹായ അഭ്യർഥന എത്തി. ആയിരക്കണക്കിനു ചെറിയ ഡ്രോണുകളും കാമറകളും കമ്യൂണിക്കേഷൻ സംവിധാനങ്ങളും അങ്ങനെ യുക്രൈനിലേക്ക് എത്തി.
പരിശീലനകേന്ദ്രങ്ങൾ
അതേസമയം, സർക്കാർ മറ്റൊരു വലിയ കാര്യം കൂടി മനസിലാക്കിയിരുന്നു. വെറും ഡ്രോൺ വാങ്ങിയാൽ മാത്രം യുദ്ധം ജയിക്കാനാകില്ല. അതിനെ നിയന്ത്രിക്കാൻ ആളുകളെയും വേണം. അങ്ങനെ രാജ്യത്തുടനീളം ഡ്രോൺ ഓപ്പറേറ്റർമാർക്കായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. ഏതാനും ആഴ്ചകളുടെ പരിശീലനംകൊണ്ട് തന്നെ ഒരു സാധാരണ യുവാവിനെ ഡ്രോൺ പൈലറ്റാക്കി മാറ്റാനാകുമെന്ന് യുക്രെയ്ൻ തിരിച്ചറിഞ്ഞു. വീഡിയോ ഗെയിമുകളിലും സിമുലേഷൻ സാങ്കേതിക വിദ്യകളിലും പരിചയമുള്ള യുവാക്കൾ അതിവേഗം ഈ രംഗത്തേക്ക് എത്തി. ഒരു സാധാരണ സൈനികനെ പരിശീലിപ്പിക്കാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമ്പോൾ, ഒരു FPV ഡ്രോൺ പൈലറ്റിനെ വളരെ വേഗത്തിൽ യുദ്ധസജ്ജനാക്കാൻ സാധിച്ചു.
യുദ്ധതന്ത്രം മാറിമറിച്ചു
ഈ മാറ്റം യുദ്ധഭൂമിയിലെ തന്ത്രങ്ങളെയും പൂർണമായി മാറ്റിമറിച്ചു. മുമ്പു വലിയ സൈനിക യൂണിറ്റുകൾക്കു മാത്രം ലഭ്യമായിരുന്ന നിരീക്ഷണ ശേഷി ഇപ്പോൾ ചെറിയ സംഘങ്ങൾക്കു പോലും ലഭിച്ചു. മുന്നണിയിൽ ഒളിച്ചിരുന്ന ഒരു ചെറിയ സംഘം പോലും ആകാശത്തു പറക്കുന്ന ഡ്രോണിലൂടെ കിലോമീറ്ററുകൾ അകലെയുള്ള റഷ്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. ഒരു ബങ്കറിനുള്ളിൽ ഇരുന്ന സൈനികൻ സ്ക്രീനിലൂടെ യുദ്ധഭൂമി കാണുകയും ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആക്രമണം നടത്തുകയും ചെയ്യുന്ന പുതിയ യുദ്ധരീതികൾ രൂപപ്പെട്ടു.
പ്രതിരോധം ശക്തം
ഡ്രോൺ നിർമിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഡ്രോണിനെ തടയാനുള്ള സാങ്കേതിക വിദ്യയും. കാരണം യുദ്ധം നീണ്ടുനിന്നതോടെ റഷ്യയും ഷഹീദ് കമികാസി ഡ്രോണുകൾ ഉൾപ്പെടെയുള്ള ഡ്രോൺ ആക്രമണങ്ങൾ അതിവേഗത്തിൽ ശക്തമാക്കുകയായിരുന്നു. ഇതോടെയാണ് യുക്രൈൻ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, സിഗ്നൽ ജാമറുകൾ, ആന്റി ഡ്രോൺ ഗണുകൾ, റഡാർ സാങ്കേതിക വിദ്യകൾ, ഡ്രോൺ ട്രാക്കിംഗ് സോഫ്റ്റ്വെയറുകൾ എന്നിവയുടെ വികസനത്തിലേക്കു ശക്തമായി തിരിഞ്ഞത്.
റഷ്യൻ ഡ്രോണുകളുടെ സിഗ്നലുകൾ തടസപ്പെടുത്താനും ജിപിഎസ് സംവിധാനങ്ങളെ കുഴക്കാനും ഡ്രോണുകളെ വഴിതെറ്റിക്കാനും കഴിയുന്ന സംവിധാനങ്ങൾ അവർ വികസിപ്പിച്ചു. ചില മേഖലകളിൽ ആർട്ടിഫിഷൽ ഇന്റലിജൻസും ഉപയോഗിച്ചു തുടങ്ങി. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആകാശത്തു പറക്കുന്ന ഒരു ചെറിയ ഡ്രോണിനെ തിരിച്ചറിഞ്ഞ് അതിന്റെ ദിശ കണ്ടെത്തി ആക്രമണം നടത്താൻ കഴിയുന്ന സംവിധാനങ്ങൾ വരെ യുദ്ധഭൂമിയിൽ എത്തി.
അമേരിക്ക പോലും പഠിക്കുന്നു
ഇന്ന് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ യുക്രൈൻ യുദ്ധഭൂമി അനുഭവങ്ങളിൽനിന്ന് പഠിക്കുകയാണ്. ചില റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ പ്രതിരോധ സ്ഥാപനങ്ങൾ പോലും യുക്രെയ്ൻ വികസിപ്പിച്ച ഡ്രോൺ സാങ്കേതിക വിദ്യകളും ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും പഠനത്തിനും സഹകരണത്തിനുമായി പരിഗണിക്കുന്നുണ്ട്.
ഒരു കാലത്ത് ആയുധങ്ങൾക്കായി പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഒരു രാജ്യം ഇന്ന് ആ രാജ്യങ്ങളെത്തന്നെ പുതിയ യുദ്ധപാഠങ്ങൾ പഠിപ്പിക്കുന്ന സ്ഥിതിയിലേക്കു മാറിയിരിക്കുന്നത്. യുദ്ധത്തിന്റെ ചാരത്തിൽനിന്ന് ഉയർന്ന ആ ഡ്രോൺ വിപ്ലവം ഇനി യുക്രൈനിന്റെ മാത്രം കഥയല്ല. ഭാവിയിലെ എല്ലാ യുദ്ധങ്ങളുടെയും മുഖം എങ്ങനെയായിരിക്കുമെന്ന് ലോകത്തോടു പറയുന്ന മുന്നറിയിപ്പാണ്.
International
വാഷിംഗ്ടൺ: ലോകത്തെ മുൾമുനയിൽ നിർത്തിയിരുന്ന ഇറാൻ അമേരിക്ക യുദ്ധം അവസാനിക്കുന്നു. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനും യുദ്ധം അവസാനിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. കരാർ പൂർത്തിയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വരുന്ന 19ന് സ്വിറ്റ്സർലൻഡിൽ വെച്ച് ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കും. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ തികച്ചും നാടകീയമായ ശൈലിയിലാണ് ട്രംപ് ഈ വൻ പ്രഖ്യാപനം നടത്തിയത്. ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായിരിക്കുന്നു.
എല്ലാവർക്കും അഭിനന്ദനങ്ങൾ. ഹോർമുസ് കടലിടുക്ക് യാതൊരുവിധ ടോളും കൂടാതെ തുറന്നുകൊടുക്കാൻ ഞാൻ ഇതിനാൽ പൂർണ അധികാരം നൽകുന്നു. അതോടൊപ്പം യുഎസ് നാവികസേനയുടെ ഉപരോധം ഉടനടി നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ. ഇനി എണ്ണ പ്രവഹിക്കട്ടെയെന്നും ട്രംപ് കുറിച്ചു.
യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രതികരണത്തിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പോസ്റ്റ്. ലോകം ഏറെ നാളായി കാത്തിരുന്ന സമാധാന കരാറിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയ വിവരം സന്തോഷപൂർവം അറിയിക്കുന്നുവെന്ന് ഷെരീഫ് പറഞ്ഞു.
യുദ്ധപ്പുക ഉയർന്ന ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികൾ ഉടനടിയും ശാശ്വതമായും അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ടെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം 19ലെ ഒപ്പുവെക്കലോടെ മാത്രമേ കരാറിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടൂ.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ തീരുമാനമെടുക്കാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചയിൽ തീരുമാനമെടുക്കുന്നത് ഇനിയും നീട്ടികൊണ്ടുപോയാൽ ഇറാൻ അതിന് വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
അതിനിടെ അമേരിക്ക - ഇറാൻ ധാരണ അന്തിമമാക്കാൻ ഖത്തർ നയതന്ത്ര സംഘം ടെഹറാനിലേക്ക് എത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ - അമേരിക്ക അന്തിമ ധാരണ ലക്ഷ്യമിട്ടാണ് ഖത്തർ നയതന്ത്ര സംഘം ഇറാൻ തലസ്ഥാനത്തെത്തിയതെന്നാണ് റിപ്പോർട്ട്.
അമേരിക്കയുടെ അപ്പാഷെ ഹെലിക്കോപ്റ്റർ വീഴ്ത്തിയതിന് പിന്നാലെ അമേരിക്കയ്ക്കും ഇറാനും ഇടയിൽ രൂക്ഷമായ സംഘർഷത്തിന് നേരിയ അയവ് വന്ന സാഹചര്യത്തിലാണ് ഖത്തറിന്റെ നീക്കം.
District News
ചാവക്കാട്: ഇറാൻ- അമേരിക്ക സംഘർഷത്തെതുടർന്ന് ഗൾഫിൽനിന്നുള്ള പണത്തിന്റെ വരവു കുറഞ്ഞതോടെ പ്രവാസികളുടെ നാടായ ചാവക്കാട് മേഖലയിലെ കുടുംബങ്ങളും വ്യാപാരികളും പ്രതിസന്ധിയിൽ.
പ്രവാസികളുടെ പണത്തിന്റെ വരവിനെ ആശ്രയിച്ചാണ് ചാവക്കാട്ടെ കച്ചവടമേഖലയുടെ നിലനില്പ്. മാസങ്ങളായി തുടരുന്ന ഗൾഫ് സംഘർഷത്തെതുടർന്ന് പണത്തിന്റെ വരവ് പകുതിയായി കുറഞ്ഞു. ഗൾഫിലെ പലയിടത്തായി ജോലിചെയ്യുന്ന പലർക്കും ജോലി നഷ്ടമായി. നാട്ടിൽ വന്ന ചിലർക്കു തിരിച്ചു പോകാൻ കഴിഞ്ഞില്ല. ഇതു പല കുടുംബങ്ങളെയും കടുത്ത വിഷമത്തിലാക്കി.
ചാവക്കാട്ടെ മറ്റൊരു പ്രധാന വരുമാനമാണ് മത്സ്യബന്ധനം. മത്സ്യക്ഷാമം രൂക്ഷമായതിനാൽ കടലിൽനിന്നുള്ള വരുമാനവും കുറഞ്ഞു. കടലിൽ പോകുന്നവർ പലപ്പോഴും വെറുംകൈയോടെ മടങ്ങുന്നു. ചൂടിനെത്തുടർന്ന് മീനുകൾ ഉൾക്കടലിലേക്കു പോയതാണ് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കാലവർഷത്തിന്റെ തുടക്കമായതോടെ കടലിൽ പോകുന്നതിന് മുന്നറിയിപ്പുമായി.
പണത്തിന്റെ വരവു കുറഞ്ഞത് കച്ചവടത്തെ ശരിക്കും ബാധിച്ചു. സ്കൂൾ തുറക്കുന്ന സമയമായിട്ടും പതിവുള്ള കച്ചവടം നടന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ബലി പെരുന്നാൾ അടുത്തിട്ടുപോലും കടകളിൽ തിരക്കു കുറവാണ്.
സ്കൂൾ സീസൺ മറികടക്കാനും, ബക്രീദ് ആഘോഷിക്കാനുമായി ആളുകൾ പണത്തിനായി നെട്ടോട്ടമാണ്.
രണ്ടുദിവസം കഴിഞ്ഞാൽ പെരുന്നാളായി. തിങ്കളാഴ്ച സ്കൂൾ തുറക്കും. ഭാരിച്ച ചെലവാണ് ഇതു രണ്ടിനും. ഗ്യാസിന്റെ ക്ഷാമവും വിലക്കയറ്റവും ഇന്ധനത്തിന്റെ തുടർച്ചയായ വിലവർധനവും കൂനിന്മേൽ കുരു പോലെയായി.
തെരഞ്ഞെടുപ്പു സമയത്ത് നാടുകളിലേക്കു പോയ ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ചുവരാത്തതും മറ്റൊരു പ്രതിസന്ധിയായി. ഇവരുടെ ഇടപാടും കച്ചവടക്കാർക്ക് പ്രധാനമായിരുന്നു. ചാവക്കാട് മേഖലയിൽ രണ്ടായിരത്തിലധികം തൊഴിലാളികൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. നാട്ടിൽ പോയവർ തിരിച്ചുവരാത്ത സാഹചര്യത്തിൽ ഇവിടെയുള്ള ഇതര സംസ്ഥാന തൊഴിലാളികൾ കൂലികൂട്ടി.
മുനക്കക്കടവ്, ചേറ്റുവ എന്നിവിടങ്ങളിൽ മത്സ്യബന്ധന ബോട്ടിൽ പോകുന്ന തൊഴിലാളികളിൽ നല്ലൊരു ശതമാനം ബംഗാളികളാണ്. അവർ തിരിച്ചെത്താത്തതിനാൽ കുറേ ബോട്ടുകൾ കരയിലാണ്.പണത്തിന്റെ വരവ് കുറഞ്ഞതുമൂലം സ്വർണാഭരണപണയം വർധിച്ചിട്ടുണ്ടെന്ന് ബാങ്ക് - സ്വകാര്യ ധനകാര്യസ്ഥാപന അധികൃതർ പറയുന്നു. പഴയ സ്വർണം വിൽക്കുന്നതും കൂടി.
Business
കോട്ടയം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതം ഇന്ത്യന്‍ പ്ലാസ്റ്റിക് വ്യവസായത്തിനും കാര്‍ഷികമേഖലയ്ക്കും കനത്ത ആഘാതമായി. റബര്‍ മഴമറയ്ക്കുള്ള പ്ലാസ്റ്റിക് വില മുന്‍വര്‍ഷത്തേക്കാള്‍ കിലോയ്ക്ക് 65 രൂപ ഉയര്‍ന്ന് 220 രൂപയായി.
പശയുടെ വിലയില്‍ പത്തു രൂപയുടെ വര്‍ധന. ഒറ്റപ്പട്ടയുള്ള ഒരു റബറിന് മഴമറയിടാനുള്ള ചെലവ് 35 രൂപയില്‍നിന്ന് ഇക്കൊല്ലം 45 രൂപയായി. റബര്‍ വില മെച്ചപ്പെട്ടെങ്കിലും മഴമറയിടാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് പ്ലാസ്റ്റിക് കിട്ടാനുമില്ല.
പ്ലാസ്റ്റിക് ചാക്കിന് വില 12 രൂപയില്‍നിന്ന് 15 രൂപയായി. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നു. ബക്കറ്റ്, മഗ്ഗ് ഉള്‍പ്പെടെ വസ്തുക്കളുടെയും പ്ലാസ്റ്റിക് ഷീറ്റുകളുടെയും വിലയില്‍ 80 ശതമാനം വരെയാണ് വര്‍ധന. കൃഷിയിടങ്ങളിലെ തുള്ളിനന സംവിധാനങ്ങള്‍ക്കും ചെലവേറി. പാക്കിംഗിനുള്ള പ്ലാസ്റ്റിക്കിനും ക്ഷാമമുണ്ട്.
പ്ലാസ്റ്റിക് സാധനങ്ങളുടെ നിര്‍മാണത്തില്‍ ആവശ്യമായ പോളിത്തലീന്‍, പോളിപ്രൊപ്പലീന്‍, പിവിസി എന്നിവയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ചെറുകിട-ഇടത്തരം പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റുകള്‍ പലതും ഉത്പാദനം കുറയ്ക്കുകയോ തത്കാലത്തേക്ക് പൂട്ടുകയോ ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങിവരവിലെ അനിശ്ചിതത്വവും വ്യവസായത്തിന് ആഘാതമായി. അസംസ്കൃത എണ്ണയില്‍നിന്നും വാതകത്തില്നിന്നും ഉത്പാദിപ്പിക്കുന്ന പോളിമര്‍ വില 60 ശതമാനം വര്‍ധിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കുകയും വിതരണശൃംഖല സാധാരണ നിലയിലാകുകയും ചെയ്താല്‍തന്നെ അനിശ്ചിതത്വം രണ്ടു മാസംകൂടി നീളും.
വന്‍തോതില്‍ ക്രൂഡോയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍, അസംസ്കൃത വസ്തുക്കള്‍ക്കു നിരന്തരമായി വില വര്‍ധിക്കുന്നുണ്ട്. വിദേശ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന പല പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കളും നിലവില്‍ വിപണിയില്‍ ലഭ്യമല്ല. സംഘര്‍ഷം തുടങ്ങിയതു മുതല്‍ പ്ലാസ്റ്റിക് അസംസ്കൃത വസ്തു വിലയില്‍ ശരാശരി 45 ശതമാനത്തിലധികം വര്‍ധനയുണ്ടായിട്ടുണ്ട്.
സംഘര്‍ഷം തുടര്‍ന്നാല്‍ മഴക്കാലത്തും കുപ്പിവെള്ളത്തിന് വില കൂടും. വെള്ളം നിറയ്ക്കുന്ന കുപ്പിയുടെ നിര്‍മാണച്ചെലവ് 40 ശതമാനമാണ് വര്‍ധിച്ചത്. കുപ്പി അടപ്പുകളുടെ വില ഇരട്ടിയോളം വര്‍ധിച്ചു. ലേബലുകള്‍ക്കും ചെലവേറും. ഹാര് ഡ്ബോര്ഡ്ബോക്സുകള്, ലേബലുകള്‍, ഒട്ടിക്കാനുള്ള ടേപ്പുകള്‍ എന്നിവയ്ക്കും വിലയേറി. 40,000 കോടി രൂപ മൂല്യമുള്ളതാണ് ഇന്ത്യയിലെ കുപ്പിവെള്ളം വിപണി.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തിയിൽ കടന്നുകയറാൻ ശ്രമിച്ച ശത്രു ഡ്രോണുകളെ നിർവീര്യമാക്കിയതായി സൈന്യം.
ഞായറാഴ്ച പുലർച്ചെ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ ഡ്രോണുകളെ സൈന്യം തകർത്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഡ്രോണുകളുടെ ഉറവിടമോ മറ്റു വിവരങ്ങളോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
Kerala
നെടുമ്പാശേരി: യുദ്ധത്തെത്തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ 250 പേരെ ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കും.
വിസിറ്റിംഗ് വീസയിലും മറ്റുമായി കുവൈറ്റിലെത്തിയ ഇവർക്കായി പ്രവാസി വെൽഫെയർ കുവൈറ്റാണ് അന്നു വൈകുന്നേരം 7.30 ന് കൊച്ചിയിലെത്തുന്ന വിധത്തിൽ പ്രത്യേക ചാർട്ടർ വിമാനം സജ്ജമാക്കിയിട്ടുള്ളത്.
NRI
ഫ്രാങ്ക്ഫർട്ട്: ഇറാൻ - യുഎസ് യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധന വില കുതിച്ചുയരുന്നത് ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ധന വിതരണം തടസപ്പെട്ടതാണ് വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയായത്.
ഇന്ധനച്ചെലവ് മുൻകൂട്ടി നിശ്ചയിച്ചതിനേക്കാൾ 1.7 ബില്യൻ യൂറോ (ഏകദേശം 15,000 കോടി രൂപ) അധികമാകുമെന്ന് ലുഫ്താൻസ അറിയിച്ചു. യുദ്ധം മൂലമുള്ള അധികച്ചെലവ് മറികടക്കാൻ ലുഫ്താൻസയും അനുബന്ധ വിമാനക്കമ്പനികളായ സ്വിസ്, യൂറോവിംഗ്സ് എന്നിവയും ഇതിനകം തന്നെ വേനൽക്കാലത്തെ 20,000 വിമാന സർവീസുകൾ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ധനക്ഷാമം രൂക്ഷമായാൽ ദീർഘദൂര സർവീസുകളിൽ ഇന്ധനം നിറയ്ക്കുന്നതിനായി പ്രത്യേക സ്റ്റോപ്പുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കമ്പനിയുടെ ഫിനാൻസ് ചീഫ് ടിൽ സ്ട്രൈക്കർട്ട് വ്യക്തമാക്കി.
നിലവിൽ ജൂൺ വരെ ഇന്ധന ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വരും മാസങ്ങളിൽ സ്ഥിതി മാറിയേക്കാം. ഈ വർഷത്തെ ആകെ ഇന്ധന ബിൽ 8.9 ബില്യൻ യൂറോയിലെത്തുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
ഇത് മുൻ വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണ്. നഷ്ടം നികത്തുന്നതിനായി ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാനും കൂടുതൽ ചെലവ് കുറയ്ക്കൽ നടപടികളിലേക്ക് കടക്കാനും കമ്പനി നിർബന്ധിതരാകും.
എങ്കിലും ആദ്യ പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ എട്ടു ശതമാനം വളർച്ചയുണ്ടായി എന്നത് ആശ്വാസകരമാണ്. ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ യുദ്ധം മൂലം അടച്ചതോടെ യാത്രക്കാർ യൂറോപ്യൻ വിമാനങ്ങളെ കൂടുതൽ ആശ്രയിക്കുന്നതാണ് ഈ വരുമാന വർധനവിന് കാരണം.
Leader Page
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച തുടങ്ങുന്നതിന് ഒരു ധാരണാപത്രം. അതാണ് അമേരിക്കയും ഇറാനും ഇന്നലെ കൈമാറിയത്. ഒരു പേജിലുള്ള ധാരണാപത്രത്തിൽ 14 വ്യവസ്ഥകൾ എന്നാണു റിപ്പോർട്ട്. 30 ദിവസത്തിനകം തർക്കവിഷയങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാക്കാനാണ് ധാരണാപത്രത്തിൽ പറയുന്നത്. അത്രയും എത്തിയതു ലോകത്തിനു വലിയ ആശ്വാസമായി.
കുറേ സമയത്തേക്ക് ക്രൂഡ് ഓയിൽ വില 100 ഡോളറിനു താഴെയെത്തി. ഓഹരിവിപണികൾ കുതിച്ചു. ധാരണാപത്രം പഠിച്ച ശേഷം ഇറാൻ നൽകുന്ന പ്രതികരണം അനുസരിച്ചാകും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഇനിയുള്ള ഗതി. ഒന്നുരണ്ടു ദിവസത്തിനകം പ്രതികരണമറിയാം. ആദ്യം മുതലേ ഇറാൻ വിഷയം കൈകാര്യം ചെയ്യുന്ന സ്റ്റീവ് വിറ്റ്കോഫും ജാറെഡ് കുഷ്നറുമാണ് ഇപ്പോഴും യുഎസ് നയതന്ത്ര നീക്കങ്ങൾ നയിക്കുന്നത്.
69 ദിവസം മുമ്പ് ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനു നേരേ വ്യോമാക്രമണം ആരംഭിച്ചത്. തിരിച്ച് ഇറാൻ, ഇസ്രയേലിനും യുഎസ് താവളങ്ങളുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.
1979 മുതലുള്ള കണക്കുകൾ
ഈ യുദ്ധത്തിന്റെ മാത്രം അന്ത്യം കുറിക്കാനല്ല ധാരണാപത്രം ഉദ്ദേശിക്കുന്നത്. 1979 മുതൽ അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾ തീരാനുണ്ട്. അതു മാത്രമല്ല, ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള വിഷയങ്ങളും ഇറാൻ-ഇസ്രയേൽ വിഷയങ്ങളും തീർക്കേണ്ടതുണ്ട്.
1979ൽ പഹ്ലവി വംശത്തിലെ ഷായെ പുറത്താക്കി ഷിയാ മുസ്ലിം പുരോഹിതവൃന്ദം ഇറാന്റെ ഭരണം പിടിച്ചപ്പോൾ മുതലുള്ളതാണു പ്രശ്നങ്ങൾ. സമീപത്തെല്ലാം സുന്നി മുസ്ലിം ഭരണകൂടങ്ങൾ. സൗദിയിലെ തീർഥാടനകേന്ദ്രങ്ങൾ അടക്കമുള്ളവയുടെ നിയന്ത്രണം പിടിക്കാൻ ഷിയാകൾ പണ്ടേ ശ്രമിക്കുന്നതാണ്. മതപരമായ ആ വിഷയത്തിൽനിന്നു തുടങ്ങുന്ന പരസ്പര സംശയവും ഭീതിയും പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ കഴിഞ്ഞ അര നൂറ്റാണ്ട് കരിനിഴലിലാക്കി. പല ഗൾഫ് രാജവംശങ്ങൾക്കും ഇറാനിലെ ഭരണകൂടം പേടിസ്വപ്നമാണ്. ഇറാനിൽനിന്നു ഷായോടൊപ്പം പുറത്തായ അമേരിക്കയ്ക്ക് അന്ന് എംബസി ജീവനക്കാരെ ബന്ദികളാക്കിയതും രക്ഷാപ്രവർത്തനത്തിൽ തോറ്റു തുന്നംപാടിയതും അടക്കം നാണക്കേടിന്റെ പല കണക്കുകളും തീർക്കാനുണ്ട്.
മൂന്നു വിഷയങ്ങൾ
അമേരിക്കയ്ക്കും, ഇസ്രയേലും സൗദി അറേബ്യയുമടക്കം അമേരിക്കൻ സംരക്ഷണം സ്വീകരിച്ചിട്ടുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുമുള്ള പ്രധാന വിഷയങ്ങളെ മൂന്നായി തിരിക്കാം.
ഒന്ന്: ഇറാന്റെ അണ്വായുധ, മിസൈൽ പദ്ധതികൾ. അവയുടെ ലക്ഷ്യം തങ്ങളാണെന്ന് ഇറാന്റെ ഗൾഫ് അയൽക്കാരും ഇസ്രയേലും ഭയപ്പെടുന്നു. ഇറാൻ മറ്റ് ഇസ്ലാമിക രാജ്യങ്ങൾ പോലെ ദുർബലമല്ല. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും സാമ്പത്തിക നിലയിലും അയൽരാജ്യങ്ങളെ അപേക്ഷിച്ചു വളരെ മുന്നിലാണ്. അവർക്ക് അണ്വായുധ, ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ശേഷികൾ ഉണ്ടായാൽ യൂറോപ്പിനും അമേരിക്കയ്ക്കും ഭീഷണിയാണ്. ലോകത്തിലെ ഏറ്റവും ഇന്ധനസമൃദ്ധമായ പ്രദേശം അവരുടെ വരുതിയിലായാൽ ലോകത്തിന്റെ നിയന്ത്രണം ടെഹറാനിൽ നിന്നാകും. അതിനാൽ ഭീഷണിയാകാത്തവിധം ഇറാന്റെ അണ്വായുധ, മിസൈൽ പദ്ധതികൾ ചുരുക്കണം.
രണ്ട്: മറ്റു രാജ്യങ്ങളിൽ ഇറാൻ പോറ്റിവളർത്തുന്ന സായുധ വിഭാഗങ്ങൾ. സൗദി അറേബ്യയുടെ തെക്ക് യെമനിലെ ഹൗതികൾ, ഗാസയിലും പലസ്തീനിലുമുള്ള ഹമാസ്, ലബനനിലും ഇറാഖിലും ഉള്ള ഹിസ്ബുള്ള എന്നീ സായുധസേനാ വിഭാഗങ്ങളാണു പ്രധാനപ്പെട്ടവ. ഇവയ്ക്ക് ആയുധവും പരിശീലനവും പണവും നൽകുന്നതും ആക്രമണങ്ങൾ നിർദേശിക്കുന്നതും ഇറാനാണ്. ഇവയെ ബലപ്പെടുത്തി സൗദി അറേബ്യയിലടക്കം ഭരണം പിടിക്കാൻ ഇറാൻ ഉദ്യമിക്കുമെന്നും ആ രാജ്യങ്ങൾ ഭയപ്പെടുന്നു. അതിനാൽ ഇറാൻ ആ സംഘങ്ങൾക്കുള്ള സഹായം അവസാനിപ്പിക്കണം.
മൂന്ന്: ഹോർമുസ് കടലിടുക്കിലെ കപ്പൽച്ചാൽ. ഇത് യുദ്ധം തുടങ്ങിയ ശേഷമുള്ള വിഷയമാണ്. കപ്പൽച്ചാൽ ഇറാൻ അടച്ചു. സ്വന്തമായതായി പ്രഖ്യാപിച്ചു. കപ്പലുകൾക്കു ടോളും നിശ്ചയിച്ചു. അതു തുടർന്നാൽ ഗൾഫ് രാജ്യങ്ങളുടെ വാണിജ്യം ഇറാന്റെ ദയാദാക്ഷിണ്യത്തിലാകും. ബഹറിനും കുവൈറ്റും ഒമാനും യുഎഇയും സൗദി അറേബ്യയും ഇറാനോടു വിധേയപ്പെട്ടു നിൽക്കേണ്ടിവരും.
വഴങ്ങാനാകില്ല
ഈ വിഷയങ്ങൾ ഇറാന്റെയും മൗലിക വിഷയങ്ങളാണ്. ആണവ, മിസൈൽ പദ്ധതികളിൽ വഴങ്ങിയാൽ തങ്ങൾ ഒരു സൈനികശക്തിയല്ലാതാകും എന്ന് അവർക്കറിയാം. പോറ്റിവളർത്തുന്ന സായുധസംഘങ്ങളാണ് അയൽരാജ്യങ്ങളെ വരുതിയിൽ നിർത്താൻ ഇറാനെ സഹായിക്കുന്നത്. ഹോർമുസാണു ലോകശക്തികളോടു വിലപേശാൻ ഇറാനുള്ള ഏക ബലം. മൂന്നിലും ഇറാനു വിട്ടുവീഴ്ച എളുപ്പമല്ല.
ഈ കാര്യങ്ങളിൽ നിലവിലെ സ്ഥിതിയോ മുൻപത്തെ സ്ഥിതിയോ തുടരുന്നതു ഗൾഫ് രാജ്യങ്ങൾക്കും സ്വീകാര്യമല്ല. അങ്ങനെ വന്നാൽ ഇറാനിൽനിന്നുള്ള ആക്രമണമോ ഇറാൻ പ്രേരിപ്പിക്കുന്ന വിപ്ലവമോ ഭയന്നു തങ്ങൾ കഴിയേണ്ടിവരും എന്ന് ആ ഭരണാധികാരികൾക്കറിയാം.
ഇല്ലെങ്കിൽ ബോംബിംഗ്
ധാരണാപത്രം ഇറാൻ സ്വീകരിച്ചില്ലെങ്കിൽ ബോംബിംഗ് പുനരാരംഭിക്കും എന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചിട്ടുണ്ട്. എങ്കിലും വിവിധ സ്രോത്രസുകൾ ഇറാൻ ധാരണയ്ക്കു വഴങ്ങും എന്ന സൂചന നൽകുന്നു. യുഎസ് നാവിക ഉപരോധം ഇറാന്റെ വ്യാപാരങ്ങൾ തീരെ കുറച്ചു. അതു വരുമാനം കുറച്ചു. രാജ്യത്തു സാമ്പത്തിക ദുരിതം വ്യാപകമായി. അതാണ് അവരെ ധാരണയുടെ സമീപത്തേക്കു നയിച്ചത്.
ഇറാനിലെ രാഷ്ട്രീയ നേതൃത്വം യുദ്ധം തീർക്കാൻ ആഗ്രഹിച്ചാണ് ആഴ്ചകളായി നീങ്ങിയിരുന്നത്. ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോറും (ഐആർജിസി) അതിന്റെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദിയുമാണ് കരാറിന് എതിരു നിൽക്കുന്നത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫും മറ്റും കരാർ ഉണ്ടാക്കി യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. ഖാലിബാഫ് നയിച്ച ആദ്യചർച്ച ഇടയ്ക്കു നിർത്തിച്ച വാഹിദി പിന്നീടു ഖാലിബാഫിനെ ചർച്ചാസംഘത്തിൽനിന്നു രാജിവയ്പിച്ചു എന്നാണു കരുതപ്പെടുന്നത്. 270 അംഗ ഇറാൻ പാർലമെന്റിൽ ഖാലിബാഫിന്റെ നിലപാടിനെ എതിർക്കാൻ മുപ്പതോളം തീവ്രവാദികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണു റിപ്പോർട്ടുകൾ. പക്ഷേ, തീവ്രവാദികൾക്കു പിന്നിൽ ഐആർജിസി ഉണ്ടായിരുന്നതുകൊണ്ട് നയതന്ത്ര പരിശ്രമങ്ങൾ ആഴ്ചകളോളം പുരോഗതിയില്ലാതെ നീണ്ടു. ഇറാന്റെ പരസ്യവും രഹസ്യവുമായ കപ്പൽ ഗതാഗതം തടയപ്പെടുന്നവിധം ഉപരോധം ബലപ്പെട്ടു വന്നതോടെ നയതന്ത്ര നീക്കങ്ങൾക്കു വേഗം കൂടി. 30 ദിവസ പരിധിവച്ചു പുതിയ ചർച്ചയ്ക്ക് ഇറാൻ സന്നദ്ധമായി.
ഷിയെ കാണും മുമ്പ്
അമേരിക്കയ്ക്കും ഒരു താത്കാലിക ധാരണ അത്യാവശ്യമാണ്. അടുത്ത വ്യാഴാഴ്ച ട്രംപ് ചൈന സന്ദർശിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കടുത്ത വിലപേശൽ നടത്താനുണ്ട്. അതു വിജയകരമായി നടത്തണമെങ്കിൽ ഇറാൻ കാര്യത്തിൽ തനിക്കു മേൽക്കയുള്ള കരാറിലേക്കു വഴി തെളിയണം. ഇറാനെ യുദ്ധത്തിലും മറ്റു കാര്യങ്ങളിലും സഹായിക്കുന്ന രാജ്യമാണു ചൈന. ഇറാൻ അമേരിക്കയ്ക്കു വഴങ്ങുന്ന നിലയിലായാൽ ഷിയുടെ വിലപേശൽ ശേഷി കുറയും, ട്രംപിന്റെ ശേഷി കൂടും.
ട്രംപിനു വിജയമോ?
പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്ന തരം ധാരണാപത്രം ഉണ്ടായാൽ അതു ട്രംപിന്റെ മഹാവിജയമാകും. 48 വർഷമായി ഏഴു പ്രസിഡന്റുമാർ ശ്രമിച്ചിട്ടു സാധിക്കാത്ത കാര്യം ട്രംപ് സാധിക്കുന്നു എന്നാകും. പശ്ചിമേഷ്യയിൽ ലോകരാജ്യങ്ങൾക്കു ഭീഷണിയായി ഉയർന്നു വന്ന ആണവ ശക്തിയെ പിടിച്ചുകെട്ടി എന്നു ട്രംപിന് അവകാശപ്പെടാം. സാംസ്കാരികവും മതപരവുമായ പലതരം വ്യാഖ്യാനങ്ങൾ നൽകപ്പെട്ട വലിയ പോരാട്ടത്തിന്റെ ഒരു നിർണായക ഘട്ടമാണു ട്രംപ് നയിച്ചത്. അത് അനിവാര്യമായിരുന്നു എന്നു കരുതുന്നവരും അനാവശ്യമായിരുന്നു എന്നു കരുതുന്നവരും ഉണ്ട്. പക്ഷേ മുൻപറഞ്ഞതുപോലെ ഒരു കരാറിൽ കാര്യങ്ങൾ സമാപിച്ചാൽ ട്രംപിനു ചെറുതല്ലാത്ത തിളക്കം കിട്ടും.
അതുകൊണ്ടു പക്ഷേ ലോകത്തിലെ സംഘർഷങ്ങൾ കുറയുകയില്ല. അമേരിക്കയിലെ സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷം അക്രമിസംഘങ്ങൾക്കെതിരേ നടന്ന യുദ്ധങ്ങൾക്കു ശേഷവും ആഗോള സംഘർഷം കുറഞ്ഞിട്ടില്ല. ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കു ശേഷവും ലോകത്തിൽ സമാധാനം പുലർന്നിട്ടില്ല. അതു ചരിത്രപാഠം.
ചരിത്രത്തിന്റെ പാഠം എന്തായാലും ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയിൽനിന്നു രക്ഷപ്പെടാൻ കളമൊരുങ്ങുന്നു എന്നു വേണം കരുതാൻ. കരുതൽ ഇല്ലാതിരുന്ന സാഹസിക ഉദ്യമത്തിന്റെ ഫലം. അതു ലോകത്തിനും അമേരിക്കയ്ക്കും വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ് - ട്രംപിനെ അതിജീവിക്കുന്ന ദൂരവ്യാപക മാറ്റങ്ങൾ.
International
ദുബായ്: ഹോർമുസ് കടലിടുക്ക് വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വച്ചാൽ ഇറാനെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വെടിവയ്പും ഡ്രോൺ ആക്രമണങ്ങളും മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി.
കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ പ്രോജക്ട് ഫ്രീഡം എന്ന പേരിൽ അമേരിക്കൻ നാവികസേന നേരിട്ട് സുരക്ഷാചുമതല ഏറ്റെടുക്കുമെന്നു കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ശക്തമായ താക്കീതുമായി ഇറാൻ രംഗത്തെത്തി. തങ്ങളുടെ അതിർത്തിക്കടുത്ത് എത്തുന്ന ഏതൊരു വിദേശ സൈനികനീക്കത്തെയും ആക്രമിക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇതേത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലുകൾക്കുനേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായും യുഎസ് തിരിച്ചടിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയിലും ഇറാന്റെ ആക്രമണം ഉണ്ടായി. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു ഇന്ത്യക്കാർക്കു പരിക്കേറ്റു. അതേസമയം, 19 ഇറാൻ മിസൈലുകളെയും ഡ്രോണുകളെയും തകർത്തതായും യുഎഇ അറിയിച്ചു. എന്നാൽ, തങ്ങൾ ലക്ഷ്യമിട്ടത് യുഎഇയിലെ എണ്ണ പ്ലാന്റുകളെ അല്ലെന്ന് ഇറാൻ പിന്നീടു വിശദീകരിച്ചു.
സംഘർഷം കടുക്കുമ്പോഴും സമാധാനത്തിനുള്ള ശ്രമങ്ങളും മറുവശത്തു നടക്കുന്നുണ്ട്. പാകിസ്ഥാൻ വഴി ഇറാൻ പതിനാലിന സമാധാന നിർദേശങ്ങൾ അമേരിക്കയ്ക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തെ വെടിനിർത്തൽ അമേരിക്ക നിർദേശിക്കുമ്പോൾ മുപ്പതു ദിവസത്തിനുള്ളിൽ പൂർണമായ പ്രശ്നപരിഹാരം വേണമെന്നാണ് ഇറാന്റെ ആവശ്യം.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുഎസിന്റെ ശത്രുത ഏപ്രിൽ ഏട്ടിന് നിലവിൽ വന്ന വെടിനിർത്തലിലൂടെ അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അതിനാൽ, ഇറാൻ യുദ്ധം തുടരുന്നതിന് കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്നും ട്രംപ് യുഎസ് കോൺഗ്രസിനെ അറിയിച്ചു.
വെള്ളിയാഴ്ച കോൺഗ്രസ് അംഗങ്ങൾക്കയച്ച കത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. യുഎസിലെ വാർ പവേഴ്സ് ആക്ട് പ്രകാരം ഒരു രാജ്യത്തിനെതിരേയുള്ള സൈനികനടപടി ആരംഭിക്കുന്നതിനെക്കുറിച്ച് നിയമനിർമാതാക്കൾക്ക് അറിയിപ്പ് ലഭിച്ച് 60 ദിവസത്തിനകം യുഎസ് കോൺഗ്രസിന്റെ അനുമതി തേടിയിരിക്കണം. അല്ലാത്തപക്ഷം എല്ലാ യുദ്ധനടപടികളും അവസാനിപ്പിക്കണം.
എന്നാൽ, ഫെബ്രുവരി 28-നാരംഭിച്ച യുദ്ധം വെടിനിർത്തലിലൂടെ അവസാനിച്ചെന്നും ഏപ്രിൽ ഏഴിനുശേഷം ഇറാനിൽ നേരിട്ടുള്ള സൈനികനടപടികളൊന്നും നടക്കാത്തതിനാൽ കോൺഗ്രസിന്റെ അനുമതി തേടേണ്ട ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ വാദം.
International
വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പേർഷ്യൻ ഗൾഫിൽനിന്ന് പിൻവാങ്ങി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതിനെത്തുടർന്നാണ് കപ്പൽ പിൻവാങ്ങുന്നതെന്ന് അമേരിക്കൻ നാവികസേനയുടെ പ്രതിനിധി അറിയിച്ചു.
പത്ത് മാസത്തിലേറെയായി മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരുന്ന ഈ കപ്പൽ ഇറാനെതിരായ വിവിധ യുഎസ് നീക്കങ്ങളിൽ സജീവ പങ്കാളിയായിരുന്നു.
ദീർഘകാലത്തെ കടലിലെ വിന്യാസത്തിനിടയിൽ കപ്പലിനുള്ളിൽ ചില സാങ്കേതിക പ്രശ്നങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ച് 12-ന് കപ്പലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് നാവികർക്ക് പരിക്കേൽക്കുകയും നൂറോളം കിടക്കകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കൂടാതെ കപ്പലിലെ ടോയ്ലറ്റ് സംവിധാനത്തിലുണ്ടായ തകരാറുകളും വലിയ തോതിൽ വാർത്താപ്രാധാന്യം നേടിയിരുന്നു.
നിലവിൽ യുഎസ് യൂറോപ്യൻ കമാൻഡിന്റെ പരിധിയിലുള്ള മേഖലയിലേക്കാണ് കപ്പൽ മാറ്റിയിരിക്കുന്നത്.
Business
ഇറാനിലെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പിൽനിന്ന് ഇന്ത്യ പിൻമാറുന്നു എന്ന വാർത്ത അമ്പരപ്പോടെയാണ് പലരും കേട്ടത്. ഇന്ത്യയുടെ വിദേശനയത്തിലെ ഏറ്റവും നിർണായകമായ പദ്ധതികളിലൊന്നായിരുന്നു ചബഹാർ. പാകിസ്ഥാനെ മറികടന്നു മധ്യേഷ്യയിലേക്ക് എത്താനുള്ള ഇന്ത്യയുടെ ദീർഘകാല സ്വപ്നത്തിനു വാതിൽ തുറന്നത് ഈ തുറമുഖമായിരുന്നു. എന്നാൽ, അന്താരാഷ്ട്ര സമ്മർദങ്ങളും അമേരിക്കൻ ഉപരോധങ്ങളും ശക്തമായ സാഹചര്യത്തിൽ ഇന്ത്യയുടെ പങ്കാളിത്തം ഇപ്പോൾ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
ചബഹാർ പ്രത്യേകത
ചബഹാർ തുറമുഖം ഭൗമരാഷ്ട്രീയ ദൃഷ്ടിയിൽ ഒരു അപൂർവ രത്നമാണ്. ആഴക്കടൽ തുറമുഖമായ ചബഹാർ വൻ ചരക്കുകപ്പലുകൾക്കു നേരിട്ട് അടുക്കാൻ കഴിയുന്ന വിധം സ്വാഭാവികമായി രൂപപ്പെട്ടതാണ്.
അതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. ചാബഹാർ തുറമുഖത്തെ പ്രധാന രണ്ട് ടെർമിനലുകളാണ് ഷാഹിദ് ബെഹെഷ്തി, ഷാഹിദ് കലന്താരി എന്നിവ. ഷാഹിദ് ബെഹെഷ്തി ഇന്ത്യയുടെ വ്യാപാര താല്പര്യങ്ങൾക്കു മുൻതൂക്കം കൊടുത്തെങ്കിൽ ഷാഹിദ് കലന്താരി പ്രാദേശികമായ ആവശ്യങ്ങൾക്കാണ് കൂടുതൽ മുൻഗണന നൽകിയിരുന്നത്.
ചബഹാറും ഇന്ത്യയും
പാകിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്കു നേരിട്ട് ചരക്ക് നീക്കം നടത്താൻ ഇന്ത്യയ്ക്ക് കഴിയുന്ന ഒരേയൊരു മാർഗം ഈ തുറമുഖമാണ്. സൂയസ് കനാൽ വഴിയുള്ള പരമ്പരാഗത പാതയെ അപേക്ഷിച്ച് സമയവും ചെലവും ലാഭിക്കുവാൻ സാധിക്കുമെന്നത് ഇന്ത്യൻ വ്യാപാരത്തിനു വലിയ നേട്ടമായിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലേക്കു നേരിട്ടു പ്രവേശനമുള്ള ഒരേയൊരു ഇറേനിയൻ തുറമുഖം കൂടിയായ ചബഹാർ, ഇന്ത്യയും റഷ്യയും യൂറോപ്പും തമ്മിൽ ബന്ധിപ്പിക്കുന്ന International North-South Transport Corridor ന്റെ നിർണായക കണ്ണിയായി മാറുമായിരുന്നു. അതിലൂടെ റഷ്യൻ വിപണിയും യൂറോപ്യൻ വിപണിയും ഇന്ത്യയ്ക്കു കൂടുതൽ അടുത്താകുമായിരുന്നു.
ചബഹാറിൽനിന്ന് അഫ്ഗാൻ അതിർത്തിയായ സഹേദാൻ വരെ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന റെയിൽവേ പാത യാഥാർഥ്യമായിരുന്നെങ്കിൽ കരമാർഗമുള്ള ചരക്ക് നീക്കവും അതിവേഗമാകുമായിരുന്നു. കടലുമായി ബന്ധമില്ലാത്ത അഫ്ഗാനിസ്ഥാന് ലോകവിപണിയിലേക്ക് കടക്കാനുള്ള ഏക എളുപ്പവഴി കൂടിയായിരുന്നു ചബഹാർ.
അഫ്ഗാനിസ്ഥാനിലേക്കുള്ള മാനുഷിക സഹായങ്ങളും മരുന്നുകളും ഇപ്പോൾതന്നെ ഈ തുറമുഖം വഴി എത്തിച്ചിരുന്നു. ഈ മേഖലയിൽ ചൈനയുടെ സ്വാധീനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഗ്വദർ തുറമുഖത്തിന് വെറും 72 കിലോമീറ്റർ അകലെ സ്ഥാനം ഉറപ്പിക്കുക എന്നത് ഇന്ത്യയുടെ തന്ത്രപരമായ ആവശ്യം കൂടിയായിരുന്നു. ഇറാനിലെയും മധ്യേഷ്യയിലെയും പ്രകൃതിവാതകവും എണ്ണ സമ്പത്തും എളുപ്പത്തിൽ ഇന്ത്യയിലെത്തിക്കാൻ ഈ തുറമുഖം വഴിയൊരുക്കുമായിരുന്നു, അത് ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്കയും നിർണായകമായ സംഭാവനയായി മാറിയേനെ.
ഇന്ത്യയുടെ നിക്ഷേപം
2003 മുതൽതന്നെ ഈ തുറമുഖത്തിന്റെ വികസനത്തിൽ ഇന്ത്യ സജീവമായി പങ്കുചേർന്നിരുന്നു. എന്നാൽ, ഏറ്റവും നിർണായകമായ ചുവടുവയ്പ് ഉണ്ടായത് 2024ലാണ്, ഷാഹിദ് ബെഹെഷ്തി ടെർമിനൽ പ്രവർത്തിപ്പിക്കാൻ India Ports Global Limited ഇറാനുമായി 10 വർഷത്തെ കരാർ ഒപ്പിട്ടു. തുറമുഖത്ത് ആധുനിക ക്രെയിനുകളും ഉപകരണങ്ങളും സ്ഥാപിക്കാൻ 120 മില്യൺ ഡോളർ നേരിട്ട് നിക്ഷേപിച്ചു.
അതോടൊപ്പം തുറമുഖവുമായി ബന്ധപ്പെട്ട റോഡ്, റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 250 മില്യൺ ഡോളറിന്റെ വായ്പ കൂടി വാഗ്ദാനം ചെയ്തു. യൂണിയൻ ബജറ്റിൽ ഒരു ദശകത്തോളം 100 മുതൽ 400 കോടി രൂപ വരെ ചബഹാറിനായി മാത്രം വകയിരുത്തിയിരുന്നു. പദ്ധതിയുടെ തുടക്കം മുതൽ വിവിധ ഘട്ടങ്ങളിലായി ഏകദേശം 4,000 കോടി രൂപ ഇന്ത്യ ഇതിനകം ചെലവിട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ ഉപരോധം ശക്തമാകുന്നതിന് മുമ്പ് തന്നെ വാഗ്ദാനം ചെയ്ത 120 മില്യൺ ഡോളർ മുഴുവനായും ഇന്ത്യ ഇറാന് കൈമാറിയിട്ടുണ്ട്.
പിൻമാറ്റത്തിനു പിന്നിൽ
ഈ പിൻമാറ്റത്തിന്റെ വേരുകൾ തേടിപ്പോകേണ്ടത് 2018-ലേക്കാണ്. ട്രംപ് ഭരണകൂടം ഇറാനുമായുള്ള JCPOA കരാറിൽനിന്ന് പിൻവാങ്ങിയതോടെ ഇറാനിൽ കടുത്ത ഉപരോധം ഏർപ്പെടുത്തി, ചബഹാറിലെ ഇന്ത്യൻ നിക്ഷേപം അപകടകരമായ അവസ്ഥയിലായി. എന്നാൽ, അമേരിക്ക ഇന്ത്യയ്ക്ക് ഒരു പ്രത്യേക ഇളവ് (Sanctions Waiver) നൽകിയിരുന്നു. എന്നാൽ, 2026 ഏപ്രിൽ 26ന് അമേരിക്ക അതു പിൻവലിച്ചു.
പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥയും അമേരിക്ക-ഇറാൻ ബന്ധത്തിലെ കടുപ്പമേറിയ നിലപാടുകളും ഇന്ത്യയുടെ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലാക്കി. ഇറാനുമായി ബിസിനസ് നടത്തുന്ന ഏതു രാജ്യത്തിനും അധിക 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് വന്നതോടെ ഇന്ത്യയ്ക്കു മുന്നോട്ടുപോകാൻ ഒട്ടും ഇടമില്ലാതെയായി. ഉപരോധ ഒഴിവ് കാലാവധി തീരുന്നതോടെ തുടർന്നും അവിടെ തുടരുന്നത് ഇന്ത്യൻ കമ്പനികൾക്കും ബാങ്കിംഗ് ഇടപാടുകൾക്കും വലിയ സാമ്പത്തിക ഭീഷണിയാകുമെന്നു വ്യക്തമായതോടെ 2025 നവംബർ മുതൽ തന്നെ ഇന്ത്യ ചബഹാറിൽനിന്ന് ഉദ്യോഗസ്ഥരെ ഘട്ടംഘട്ടമായി പിൻവലിച്ചു തുടങ്ങിയിരുന്നു.
2026-27 യൂണിയൻ ബജറ്റിൽ ഒരു ദശകത്തിനിടെ ആദ്യമായി ചബഹാറിനു യാതൊരു വിഹിതവും നൽകിയിട്ടില്ല. അതുതന്നെയായിരുന്നു ഇന്ത്യ ഈ പദ്ധതിയിൽനിന്നു പിൻമാറുന്നുവെന്നതിന്റെ ഏറ്റവും ശക്തമായ സൂചന.
ഇന്ത്യയുടെ നഷ്ടം
ഈ പിൻമാറ്റത്തിന്റെ ആഘാതം ഒരു തുറമുഖം നഷ്ടപ്പെടുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും ചരക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ ഏക ബദൽ പാത അടയുക കൂടിയാണ്. റഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന International North-South Transport Corridor ന്റെ നിർണായക കണ്ണി നഷ്ടപ്പെടുന്നതോടെ ആ മഹത്തായ കണക്റ്റിവിറ്റി പദ്ധതി തന്നെ മന്ദഗതിയിലാകും. വർഷങ്ങളോളം നടത്തിയ നയതന്ത്ര പരിശ്രമങ്ങളും 4,000 കോടി രൂപയിലധികം വരുന്ന നിക്ഷേപവും ഫലപ്രദമാകാതെ പോകാൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര സമ്മർദങ്ങൾക്കു വഴങ്ങി ഇന്ത്യ ഒരു പദ്ധതി ഉപേക്ഷിക്കുന്നു എന്ന തോന്നൽ ഇറാനുമായുള്ള ദീർഘകാല ബന്ധത്തെ മാത്രമല്ല, ആഗോള നിക്ഷേപങ്ങളിലുള്ള ഇന്ത്യയുടെ വിശ്വാസ്യതയെതന്നെ ബാധിച്ചേക്കാം.
ഈ ഉപരോധം Sagarmala Development Corporation ലേക്ക് കൂടി വ്യാപിക്കുകയാണെങ്കിൽ മ്യാൻമറിലെ സിറ്റ്വേ തുറമുഖം ഉൾപ്പെടെ ഇന്ത്യയുടെ മൊത്തം അന്തർദേശീയ തുറമുഖ പദ്ധതികളെ ഗുരുതരമായി ബാധിച്ചേക്കാം. കടലുമായി ബന്ധമില്ലാത്ത അഫ്ഗാനിസ്ഥാന്റെ വികസനത്തിലും പുനർനിർമാണത്തിലും ഇന്ത്യ വഹിച്ചിരുന്ന പങ്ക് ചബഹാർ കൈവിടുന്നതോടെ ദുർബലമാകും. അഫ്ഗാനുമായുള്ള നേരിട്ടുള്ള ബന്ധംതന്നെ ചോദ്യചിഹ്നമാകും. ഏറ്റവും നിർണായകമായ നഷ്ടം തന്ത്രപരമായ മുൻതൂക്കമാണ്, ഇന്ത്യയുടെ സാന്നിധ്യം കുറയുന്നതോടെ, ഗ്വാദർ തുറമുഖം ഈ മേഖലയിൽ ചൈനയുടെ സ്വാധീനം വർധിക്കാൻ കാരണമാകും.
എന്നിരുന്നാലും, നിലവിലെ സാഹചര്യം ഒരു സ്ഥിരമായ പിൻമാറ്റമായി കാണേണ്ടതില്ല. Ministry of External Affairs വ്യക്തമാക്കുന്നതുപോലെ, ഇത് ഉപരോധങ്ങളിൽനിന്നു രക്ഷനേടാനുള്ള ഒരു താത്കാലിക ക്രമീകരണം (Tactical recalibration) മാത്രമാണ്. തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല താത്കാലികമായി ഒരു ഇറാനിയൻ സ്ഥാപനത്തിന് കൈമാറാനുള്ള സാധ്യത ഇന്ത്യ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ അമേരിക്കൻ ഉപരോധങ്ങളുടെ നേരിട്ടുള്ള ആഘാതം കുറയ്ക്കുന്നതിനൊപ്പം, തുറമുഖ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാനും സാധിക്കും. അതിനാൽ ഭാവിയിൽ അനുകൂല സാഹചര്യമുണ്ടാകുമ്പോൾ തിരിച്ചു വരാനും ഇന്ത്യക്കു സാധിച്ചേക്കും.
National
ന്യൂഡൽഹി: അടുത്ത മാസം ഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലിഫോൺ സംഭാഷണം നടത്തി. നിലവിലെ ഇറാൻ-യുഎസ് വെടിനിർത്തൽ ഉൾപ്പെടെയുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
പടിഞ്ഞാറൻ ഏഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കും ഇറാൻ-യുഎസ് വെടിനിർത്തലിനും ഇടയിലാണ് ഈ ചർച്ച നടന്നത്. മേഖലയിലെ സമാധാന ശ്രമങ്ങളെക്കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഇരുവരും വിശദമായി സംസാരിച്ചു. മേയ് മാസത്തിൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി തന്റെ പങ്കാളിത്തം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബ്രിക്സ് പ്രതിനിധികളുടെ യോഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില തടസങ്ങൾ നേരിട്ടിരുന്നു. ഇതിന് പിന്നാലെ നടന്ന ജയശങ്കർ-അരാഗ്ചി ചർച്ച ഏറെ പ്രാധാന്യത്തോടെയാണ് നയതന്ത്ര ലോകം നോക്കിക്കാണുന്നത്. ഡൽഹിയിൽ വെച്ച് നടന്ന ബ്രിക്സ് പ്രതിനിധികളുടെ യോഗം സംയുക്ത പ്രസ്താവന പുറത്തിറക്കാൻ കഴിയാതെ പിരിഞ്ഞിരുന്നു. ഇറാൻ-യുഎസ് സംഘർഷത്തെക്കുറിച്ച് ഒരു പൊതു നിലപാടിലെത്താൻ അംഗരാജ്യങ്ങൾക്ക് സാധിച്ചിരുന്നില്ല.
International
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്കായി യുഎസ് അപേക്ഷിക്കുക ആണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി. അപേക്ഷ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ യുദ്ധത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാൻ യുഎസിന് കഴിഞ്ഞിട്ടില്ലെന്നും അറഗ്ചി പരിഹസിച്ചു. ലോകത്തിലെ വലിയ സൂപ്പർപവറിനെയാണ് ഇറാൻ എതിർത്തുനിന്നത്.
അവർ ഇതിൽ ഒരു ലക്ഷ്യം പോലും നേടിയില്ല. അതുകൊണ്ടാണ് അവർ ചർച്ചയ്ക്കായി അപേക്ഷിച്ചത്. അത് നമ്മൾ പരിഗണിക്കുന്നുണ്ടെന്നും അറഗ്ചി റഷ്യയിലെ മാധ്യമങ്ങളോടു പറഞ്ഞു.
International
വത്തിക്കാന്‍ സിറ്റി: സഭാധ്യക്ഷനെന്ന നിലയില്‍ ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാകില്ലെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക യാത്ര പൂര്‍ത്തിയാക്കി ഇക്വറ്റോറിയൽ ഗിനിയയിലെ മലാബയില്നിന്നു റോമിലേക്കു വിമാനത്തില്‍ മടങ്ങവേ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുപതു മാധ്യമപ്രവര്‍ത്തകരായിരുന്നു മാര്പാപ്പയ്ക്കൊപ്പമുണ്ടായിരുന്നത്.
ആഫ്രിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു മാര്‍പാപ്പ ആദ്യം സംസാരിച്ചത്. പശ്ചിമേഷ്യന്‍ യുദ്ധം, കുടിയേറ്റം, വധശിക്ഷ തുടങ്ങിയവയെക്കുറിച്ചു മാര്‍പാപ്പ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചു. ഒരു സഭാധ്യക്ഷനെന്ന നിലയില്‍ താന്‍ ഒരിക്കലും യുദ്ധത്തെ അനുകൂലിക്കില്ലെന്നു മാര്‍പാപ്പ പറഞ്ഞു.
കുടിയേറ്റമെന്നത് വളരെ സങ്കീര്‍ണവും ഒട്ടേറെ രാജ്യങ്ങളെ ബാധിക്കുന്നതുമായ വിഷയമാണ്. ഇതു യൂറോപ്പിനെയോ അമേരിക്കയോ മാത്രമല്ല ബാധിക്കുക. ഇത് ഒരു ആഗോള പ്രതിഭാസമാണ്.
ഓരോ രാജ്യത്തിനും അതിന്റെ അതിർത്തികൾ സംരക്ഷിക്കാൻ ചുമതലയുണ്ട്. എന്നാൽ, അഭയാർഥികളുടെ മാന്യതയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുകയും വേണം-മാര്‍പാപ്പ പറഞ്ഞു.
അടുത്ത യാത്രകളെക്കുറിച്ചുള്ള ചോദ്യത്തിന്, ലാറ്റിന്‍ അമേരിക്കയിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്നുമായിരുന്നു മാര്‍പാപ്പയുടെ മറുപടി. സ്പെയിന് ആണ് മാര്‍പാപ്പ ഇനി സന്ദര്‍ശിക്കാനിരിക്കുന്ന രാജ്യം.
വധശിക്ഷ നീതീകരിക്കാനാകാത്തത്
ഇറാനിലും മറ്റു നടക്കുന്ന വധശിക്ഷ നീതീകരിക്കാനാകാത്തതാണെന്ന് മാർപാപ്പ പറഞ്ഞു. വധശിക്ഷയെ അപലപിക്കുന്നു. ജനങ്ങളുടെ ജീവനെടുക്കുന്നതിനെ അലപലിക്കുന്നു. മനുഷ്യജീവന് ബഹുമാനിക്കപ്പെടണം, സംരക്ഷിക്കപ്പെടണം-മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസ് നാവികസേനയുടെ ആധുനിക ഡ്രോൺ തകർന്നതിനു സ്ഥിരീകരണം. എംക്യു–4സി ട്രൈറ്റൺ ഡ്രോൺ തകർന്നതായി നേവൽ സേഫ്റ്റി കമാൻഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
സുരക്ഷാ കാരണങ്ങളാൽ തകർന്ന സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. നോർത്രോപ്പ് ഗ്രുമ്മൻ നിർമിച്ച ഈ സമുദ്ര നിരീക്ഷണ ഡ്രോണിന് ഏകദേശം 240 ദശലക്ഷം ഡോളറാണ് (ഏകദേശം 2000 കോടി രൂപ) വില.
ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നാണിത്.
NRI
ലണ്ടൻ: ഇന്ധന പ്രതിസന്ധിയെ തുടർന്ന് വിമാന സർവീസുകൾ പ്രതിസന്ധിയിലേക്ക്. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ ഭാഗമായി ലോകത്താകമാനമുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ ഭാഗികമായി മുടങ്ങിത്തുടങ്ങി.
യൂറോപ്പിൽ ഇനി അഞ്ച് ആഴ്ചത്തേക്ക് മാത്രമുള്ള ജെറ്റ് ഇന്ധനമാണ് അവശേഷിക്കുന്നത്. അന്താരാഷ്ട്ര എനർജി ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാറ്റി ബിറലാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്.
മറ്റ് രാജ്യങ്ങൾക്കൊപ്പം യൂറോപ്പിലും ഇന്ധന പ്രതിസന്ധി ഏറെ രൂക്ഷമാണ്. ഇതുമൂലം ഡൊമസ്റ്റിക് സർവീസുകളും പ്രതിസന്ധിയിലായി. യൂറോപ്പ്യൻ യൂണിയൻ പ്രതിസന്ധി നേരിടുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ആരംഭിച്ചു.
യൂറോപ്പിലേക്ക് 75 ശതമാനം ജെറ്റ് ഇന്ധനവും മിഡിൽ ഈസ്റ്റിൽ നിന്നുമാണ് ലഭിക്കുന്നത്. ഇന്ധന പ്രതിസന്ധിയെ തുടർന്ന് മിക്ക എയർലൈനുകളും നിരക്ക് വർധനവ് ഏർപ്പെടുത്തി തുടങ്ങി.
യൂറോപ്പിലെ പ്രമുഖ വിമാന കമ്പനിയായ ലുഫ്താൻസാ, കെഎൽഎം, റയനേർ, എയർലിംഗസ്, എയർ ഫ്രാൻസ് തുടങ്ങിയവയുടെ നിരവധി വിമാന സർവീസുകളാണ് വെട്ടിച്ചുരുക്കിയത്. വരും ആഴ്ചകളിൽ യുദ്ധത്തിന് പരിഹാരം ആയില്ലെങ്കിൽ ഭൂരിഭാഗം വിമാന സർവീസുകളും നിർത്തിവയ്ക്കേണ്ട അവസ്ഥയിലാവും.
നൈജീരിയൻ എയർലൈൻസ് ഇന്ധന ചെലവുകളിൽ 270 ശതമാത്തിന്റെ വർധനവ് ഉണ്ടായതിനാൽ തങ്ങളുടെ സർവീസുകൾ ഏതുസമയവും നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നു.
പ്രമുഖ വിമാന കമ്പനികളായ സിംഗപ്പുർ എയർലൈൻസ്, എയർ ന്യൂസിലൻഡ്, ക്വാണ്ടസ്, വെർജിൻ ഓസ്ട്രേലിയ, ഖത്തർ എയർവെയ്സ്, എമിറേറ്റ്സ്, എത്തിഹാദ്, ഗൾഫ് എയർ തുടങ്ങിയവയുടെ സർവീസുകളും ഇതിനകം വെട്ടിച്ചുരുക്കി.
International
ടെഹ്റാൻ: ഭീഷണിയുടെ നിഴലിൽ അമേരിക്കയുമായി ചർച്ചയ്ക്ക് ഒരുക്കമല്ലെന്ന് ഇറാൻ. സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം പാക്കിസ്ഥാനിലേക്കു പുറപ്പെടാനിരിക്കെയാണ് കടുത്ത നിലപാടുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് രംഗത്തെത്തിയത്.
പാക് തലസ്ഥാന നഗരമായ ഇസ്ലമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകൾക്കു മുന്നോടിയായാണ് ഇറാന്റെ പ്രതികരണം. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയായി.
വെടിനിർത്തൽ കരാർ ലംഘിച്ചും ഉപരോധം ഏർപ്പെടുത്തിയും ചർച്ചയെ കീഴടങ്ങൽ വേദിയാക്കി മാറ്റാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമമെന്ന് ഗാലിബാഫ് കുറ്റപ്പെടുത്തി.
"ചർച്ചകളെ യുദ്ധത്തിനുള്ള ന്യായീകരണമാക്കി മാറ്റാനാണ് ട്രംപിന്റെ നീക്കം. എന്നാൽ, ഭീഷണികൾക്കു മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല. കഴിഞ്ഞ രണ്ടാഴ്ചയായി യുദ്ധക്കളത്തിൽ പുതിയ കരുനീക്കങ്ങൾ നടത്താൻ ഇറാൻ തയാറെടുത്തു കഴിഞ്ഞു.' -ഗാലിബാഫ് എക്സിൽ പ്രതികരിച്ചു.
വെടിനിർത്തൽ ഇന്ന് അവസാനിക്കും
ചൊവ്വാഴ്ച വൈകുന്നേരത്തോടെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, കരാറിൽ എത്തിയില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. ഇറാനെ പൂർണമായും തകർക്കുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഭീഷണി. ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതു മേഖലയിൽ വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
യുഎസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് സ്പ്രുവൻസ് ഇറാൻ കപ്പൽ തടയുകയും പിടിച്ചെടുക്കുകയുമായിരുന്നു. അമേരിക്കയുടെ നടപടിക്കു പിന്നാലെ ഇറാൻ ഡ്രോൺ ആക്രമണങ്ങളിലൂടെ തിരിച്ചടി നൽകിയതായായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക നടത്തുന്നതു സായുധ കൊള്ളയാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാന്റെ ഖാത്തം അൽഅൻബിയ സെൻട്രൽ ആസ്ഥാനം വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫഗാരി പ്രതികരിച്ചിരുന്നു.
അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്കു വിരുദ്ധമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗചി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. വാഷിംഗ്ടണിന്റെ വൈരുധ്യം നിറഞ്ഞ നിലപാടുകൾ നയതന്ത്രത്തിനു യോജിച്ചതല്ലെന്നും ദേശീയ സുരക്ഷ സംരക്ഷിക്കാൻ ആവശ്യമായ ഏതു നടപടിയും സ്വീകരിക്കാൻ ഇറാൻ മടിക്കില്ലെന്നും അരാഗചി വ്യക്തമാക്കി.
അമേരിക്കയുടെ മുൻകാല നടപടികൾ രാജ്യത്തു വലിയ അവിശ്വാസമാണു സൃഷ്ടിച്ചതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു. ഇറാൻ ജനത ഭീഷണികൾക്കു വഴങ്ങില്ലെന്നും ബലപ്രയോഗം കൊണ്ടു തങ്ങളെ കീഴ്പ്പെടുത്താമെന്നു കരുതേണ്ടെന്നും പെസെഷ്കിയാൻ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധത്തിൽ താൻ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാര്യങ്ങളെല്ലാം വളരെ നന്നായി പോകുകയാണെന്നും സൈന്യം മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നതെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
വ്യാജ വാർത്താ മാധ്യമങ്ങൾ വായിച്ചാൽ, നമ്മൾ യുദ്ധത്തിൽ തോൽക്കുകയാണെന്നു നിങ്ങൾക്ക് തോന്നിപ്പോകും. ശത്രുക്കളും ആശയക്കുഴപ്പത്തിലാണ്. കാരണം, അവരും ഈ മാധ്യമ റിപ്പോർട്ടുകൾ തന്നെയാണ് കാണുന്നത്.
ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉപരോധമാണ്. കരാർ ഉണ്ടാകുന്നത് വരെ ഉപരോധം പിൽവലിക്കില്ല. ഇത് ഇറാനെ പൂർണമായും നശിപ്പിക്കുകയാണ്. പ്രതിദിനം 50 കോടി ഡോളർ വീതമാണ് അവർക്ക് നഷ്ടപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിന് ഇസ്രയേൽ ഒരിക്കലും തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു. 2023 ഒക്ടോബർ ഏഴിനുണ്ടായ ഭീകരാക്രമണങ്ങളും ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്നുള്ള തന്റെ തീരുമാനവുമാണു ആക്രമണത്തിനു പിന്നിലെന്നും ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി/ദുബായ്: സമാധാന ചർച്ചകൾക്കായി യുഎസ് പ്രതിനിധികൾ ഇന്നു പാക്കിസ്ഥാനിലെത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ് യുഎസ് സംഘത്തെ നയിക്കുക. പാക്കിസ്ഥാനിൽ നടന്ന ആദ്യഘട്ട സമാധാനചർച്ചയിലും വാൻസായിരുന്നു യുഎസ് സംഘത്തലവൻ.
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരേ വെടിയുതിർത്ത ഇറാൻ വെടിനിർത്തൽ ധാരണ ലംഘിച്ചെന്നു ട്രംപ് കുറ്റപ്പെടുത്തി. യുഎസ് മുന്നോട്ടു വയ്ക്കുന്ന കരാർ പാലിച്ചില്ലെങ്കിൽ ഇറാന്റെ ഓരോ ഊർജ പ്ലാന്റും ഓരോ പാലവും തകർക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
അതേസമയം, സമാധാന ചർച്ച സംബന്ധിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല. യുഎസ്-ഇറാൻ വെടിനിർത്തൽ ധാരണ ബുധനാഴ്ച അവസാനിക്കും. യുഎസ്-ഇറാൻ സമാധാന ചർച്ച നടക്കുന്ന പാക്കിസ്ഥാനിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
10,000 പോലീസുകാരെയാണ് ഇരട്ട നഗരങ്ങളായ ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും വിന്യസിച്ചിരിക്കുന്നത്. റാവൽപിണ്ടിയിൽ 600 ചെക്പോയിന്റുകൾ സ്ഥാപിച്ചു. ഏപ്രിൽ 11, 12 തീയതികളിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാൻ ഊർജിത മധ്യസ്ഥനീക്കങ്ങളാണു നടത്തിവരുന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ 15 മുതൽ സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തി.
പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിലെത്തി ഉന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു ദിവസമാണ് അസിം മുനീർ ഇറാനിലുണ്ടായിരുന്നത്. അമേരിക്കയിൽനിന്നു പുതിയ നിർദേശങ്ങൾ ലഭിച്ചെന്ന് ഇറാൻ അറിയിച്ചു. ഇറാന്റെ ആണവപദ്ധതിയും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണവുമാണ് ആദ്യവട്ട ചർച്ച വഴിമുട്ടാൻ കാരണം.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പൽ തടഞ്ഞെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
യുഎസ് നാവിക കപ്പലായ യുഎസ്എസ് സ്പ്രൂൺസ്, ടൗസ്ക എന്ന കപ്പലിനെ തടഞ്ഞു. ആദ്യം അവർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാനിയൻ സംഘം അത് കേൾക്കാൻ തയാറായില്ല. പിന്നാലെ തങ്ങളുടെ നാവിക കപ്പൽ അവരുടെ കപ്പൽ തടഞ്ഞു.
കപ്പലിന്റെ പൂർണ അവകാശം തങ്ങൾക്കാണ്. അതിൽ എന്താണ് എന്ന് പരിശോധിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
Leader Page
1956ൽ ഈജിപ്ത് അഞ്ച് മാസത്തേക്ക് സൂയസ് കനാൽ അടച്ചുപൂട്ടിയപ്പോൾ അത് ബ്രിട്ടന്റെ പൗണ്ട് സ്റ്റെർലിംഗിന്റെ ആഗോളപദവി ഇല്ലാതാക്കുകയും പെട്രോഡോളർ യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്കു മുമ്പു തങ്ങളെ അടിച്ചമർത്തിയ സാമ്പത്തികശക്തിക്ക് ഒരു ചെറിയ രാജ്യത്തിന് എങ്ങനെ ഗുരുതരമായ നാശനഷ്ടം വരുത്താം എന്നതിന് അതു തെളിവായി.
അമേരിക്ക ഇപ്പോൾ സ്വന്തം "സൂയസ് നിമിഷത്തെ' അഭിമുഖീകരിക്കുകയാണെന്ന് ചിലർ വാദിക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിന്റെ സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള ലളിതമായ ഒരു വിലയിരുത്തലാണിതെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറേനി യൻ യുദ്ധ അബദ്ധത്തിനു മുന്നിൽ ഡോളറിന്റെ ആധിപത്യം തകരില്ലെന്ന അമിത ആത്മവിശ്വാസവും അത്രതന്നെ തെറ്റാണ്.
ഇറാന്റെ നടപടികളും സൂയസ് പ്രതിസന്ധിയും തമ്മിലുള്ള സാമ്യം നമ്മെ തെറ്റിദ്ധരിപ്പിച്ചേക്കാം. ഈജിപ്തും ഇറാനും തങ്ങളുടെ നിയന്ത്രണത്തിലുള്ള ജലപാതകൾ അടച്ച് എണ്ണ വിതരണം തടസപ്പെടുത്തി എന്നത് സത്യമാണ്. ഇത് സാമ്പത്തിക ശക്തികളുടെ സമ്പദ്വ്യവസ്ഥയിൽ ഊർജവില കുത്തനെ ഉയരാൻ കാരണമായി. സാമ്പത്തിക വിപണികൾ തകർന്നു. വളം, ഗതാഗതം എന്നിവയുടെ വിലക്കയറ്റത്തിന്റെ ആഘാതം എപ്പോഴും ദരിദ്രരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. എന്നാൽ ഹോർമുസ് അമേരിക്കയ്ക്ക് ഒരു "സൂയസ്’ ആകില്ലെന്നു സൂചിപ്പിക്കുന്ന ചില അടിസ്ഥാന വ്യത്യാസങ്ങളുണ്ട്.
സൂയസ് പ്രതിസന്ധി കേവലം ബ്രിട്ടന്റെ പാപ്പരത്തം സ്ഥിരീകരിക്കുക മാത്രമാണ് ചെയ്തത്. 1945 ഡിസംബറിൽ, വളർന്നുവരുന്ന അമേരിക്കൻ സാമ്രാജ്യം ബ്രിട്ടനെ ഒരു വായ്പക്കെണിയിൽ കുടുക്കിയിരുന്നു. പാപ്പരായ മുൻ സാമ്രാജ്യത്തിന് ഇനി ആഗോളതലത്തിൽ അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നു മാത്രമാണ് സൂയസ് തെളിയിച്ചത്. എന്നാൽ അമേരിക്ക, ട്രംപിന്റെ കഴിവില്ലായ്മയും അശ്രദ്ധമായ ഭരണവും ഉണ്ടായിരുന്നിട്ടും, അത്തരമൊരു തകർച്ചയുടെ അരികിലല്ല.
അമേരിക്കയുടെ കടബാധ്യതയെക്കുറിച്ച് ആശങ്കകളുണ്ടെങ്കിലും 1956ലെ ബ്രിട്ടന്റെ സാമ്പത്തിക സമ്മർദവുമായി അതിനെ താരതമ്യം ചെയ്യുന്നത് അർഥശൂന്യമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഒരിക്കലും സ്റ്റെർലിംഗിന് "അമിതമായ പദവി’ (Exorbitant Privilege) നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതായത്, തങ്ങളുടെ കമ്മി നികത്താൻ ലോകമെമ്പാടുമുള്ള മൂലധനം തങ്ങളിലേക്ക് എത്തിക്കാനുള്ള അമേരിക്കയുടെ കഴിവ് ബ്രിട്ടന് ഉണ്ടായിരുന്നില്ല.
ഇന്ന്, അമേരിക്കക്കാരല്ലാത്തവർക്ക് എണ്ണ വാങ്ങാൻ പ്രതിവർഷം ഏകദേശം ഒരു ട്രില്യൺ ഡോളർ ആവശ്യമാണ്. ഇത് 2026ലെ അമേരിക്കൻ പ്രതിരോധ ബജറ്റിന് ഏകദേശം തുല്യമാണ്. ഊർജവും ആയുധങ്ങളും വാങ്ങാൻ ഡോളർ സമ്പാദിക്കാൻ അവർ ലോകത്തിന് സാധനങ്ങൾ വിൽക്കണം. മറ്റാരെയുംപോലെ, മറ്റുള്ളവർക്ക് ആവശ്യമുള്ള ഡോളർ അമേരിക്ക അച്ചടിക്കുകയും അതിന്റെ വായ്പാ ചെലവ് വിദേശികളുടെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്നു. ഇതിനോടൊപ്പം 100 ട്രില്യൺ ഡോളർ വരുന്ന ആഗോള ഡോളർ കടം കൂടി ചേർത്താൽ അമേരിക്കയുടെ അജയ്യമായ അധികാരം വ്യക്തമാകും. ബ്രിട്ടന് ഇത് ഒരിക്കലും ഉണ്ടായിരുന്നില്ല.
അതുപോലെ, പെട്രോൾ വില വർധന അമേരിക്കക്കാരെ ബാധിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഗ്യാസ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ അമേരിക്കയ്ക്ക് ഗൾഫിൽനിന്നുള്ള എണ്ണ ആവശ്യമില്ല. എന്നാൽ 1956ൽ ബ്രിട്ടന്റെ അവസ്ഥ ഇതല്ലായിരുന്നു.
ബാങ്കിംഗ് മേഖലയിലും സമാന വ്യത്യാസമുണ്ട്. സൂയസ് പ്രതിസന്ധി ലണ്ടനിലെ ബാങ്കുകളുടെ വരുമാനത്തെ സാരമായി ബാധിച്ചു. എന്നാൽ എഴുപത് വർഷങ്ങൾക്കിപ്പുറം, ട്രംപിന്റെ സാഹസികതമൂലം വിപണിയിലുണ്ടായ അസ്ഥിരതയിൽ നിന്ന് വാൾ സ്ട്രീറ്റ് ബാങ്കുകൾ വൻ ലാഭമാണു കൊയ്യുന്നത്. അമേരിക്കൻ ആധിപത്യവും അവിടുത്തെ ഭരണവർഗത്തിന്റെ സമ്പത്തും സാധാരണ പൗരന്മാരുടെ ക്ഷേമത്തിനു വിപരീതമായിട്ടാണ് നിലകൊള്ളുന്നത്.
ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് പെട്രോഡോളർ വ്യവസ്ഥയുടെ അന്ത്യമല്ലെങ്കിലും അമേരിക്കൻ ആധിപത്യത്തിൽനിന്നുള്ള മാറ്റത്തിന് ആവശ്യമായ ഘടനാപരമായ മാറ്റങ്ങളിലേക്ക് അത് വിരൽ ചൂണ്ടുന്നു.
പാകിസ്ഥാന്റെ കാര്യമെടുക്കുക. ട്രംപിനും ഇറാനും ഇടയിലുള്ള ഒരു പ്രധാന മധ്യസ്ഥനായി മാറിയതിന്റെ ആവേശത്തിലാണ് പാക്കിസ്ഥാൻ സൈനിക സർക്കാർ. ചൈനീസ് സോളാർ പാനലുകളെ ആശ്രയിച്ച് അവർ തങ്ങളുടെ വ്യവസായ അടിത്തറ മാറ്റുകയാണ്. മറ്റ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളും ഇതു പിന്തുടരുന്നു. ഇത് അമേരിക്കയുടെ ഹൈഡ്രോകാർബൺ-ഡോളർ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നു.
പിന്നീട് "യുക്രെയ്ൻ പ്രഭാവം’ വരുന്നു. റഷ്യൻ ആസ്തികൾ കണ്ടുകെട്ടുകയും ആഗോള ധനകാര്യ ശൃംഖലയിൽനിന്ന് അവരെ പുറത്താക്കുകയും ചെയ്തപ്പോൾ, ""ഇന്ന് റഷ്യയാണെങ്കിൽ നാളെ അത് നിങ്ങളിൽ ആരുമാകാം’’എന്ന സന്ദേശമാണ് അമേരിക്ക ലോകത്തിന് നൽകിയത്. സൗദി അറേബ്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ധനികർ ഇത് വ്യക്തമായി മനസിലാക്കി. ഉടൻതന്നെ അവർ ബദൽ മാർഗങ്ങൾ തേടിത്തുടങ്ങി. ചൈന ഒരുക്കിയ ഡിജിറ്റൽ കറൻസി, "ബ്രിക്സ് പേ’, വീചാറ്റ് തുടങ്ങിയ സംവിധാനങ്ങളിലേക്ക് അവർ ശ്രദ്ധ തിരിച്ചു. ഈ സംഭവവികാസങ്ങൾ ഡോളറിന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമാകില്ലെങ്കിലും അമേരിക്കയുടെ നിയന്ത്രണമില്ലാത്ത ഒരു ബദൽ സാമ്പത്തിക വ്യവസ്ഥയുടെ ഉദയത്തെ സൂചിപ്പിക്കുന്നുണ്ട്.
അമേരിക്കയുടെ സൂയസ് പ്രതിസന്ധിയല്ല ഇറാൻ യുദ്ധമെങ്കിലും അത് ഒരുപക്ഷേ അമേരിക്കയുടെ "ഗലിപ്പോളി നിമിഷമായി’ (Gallipoli moment) മാറിയേക്കാം. 1915ൽ ഡാർഡനെൽസ് ഉപദ്വീപിൽവച്ചാണ് ബ്രിട്ടീഷ് സാമ്രാജ്യം വൻതോതിലുള്ള ഒരു തിരിച്ചടി നേരിട്ടത്. ക്ഷയിച്ചുപോയ ഒരു ഭരണകൂടത്തിന്റെ കരുത്തിനെ കുറച്ചുകാണുകയും സ്വന്തം സൈനികശേഷിയെ അമിതമായി വിലയിരുത്തുകയും അങ്ങേയറ്റം ആശയക്കുഴപ്പം നിറഞ്ഞ തന്ത്രങ്ങൾ മെനയുകയും ചെയ്തതിലൂടെ സംഭവിച്ച ഒരു ദുരന്തമായിരുന്നു അത്. ഇതു കേൾക്കുമ്പോൾ സമകാലികമായി തോന്നുന്നില്ലേ?
(യാനിസ് വരുഫാക്കിസ് ഗ്രീസിന്റെ മുൻ ധനമന്ത്രിയും ആഥൻസ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രഫസറുമാണ്.)
പകർപ്പവകാശം: പ്രോജക്ട് സിൻഡിക്കറ്റ്, 2026.
www.project-syndicate.org
International
ടെഹ്റാൻ: ഇനി യുദ്ധം ഉണ്ടായാൽ അത് ആഗോള യുദ്ധമാകുമെന്ന് ഇറാന്റെ ഭീഷണി. ഈ മാസം പോലും ഇറാൻ പുതിയ മിസൈലുകൾ വികസിപ്പിച്ചെന്നും യുദ്ധം തുടർന്നാൽ അവ ഉപയോഗിക്കുമെന്നും മുതിർന്ന കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റേസ മുന്നറിയിപ്പ് നൽകി. ഇറാന്റെ മിസൈൽ ശേഷിയെ തടയാൻ കഴിയില്ലെന്നും കമാൻഡർ പ്രസ് ടിവിയിൽ വ്യക്തമാക്കി.
അതിനിടെ ഹോർമുസ് കടക്കാൻ കപ്പലുകളിൽ നിന്ന് പണമീടാക്കാൻ ഇറാൻ തീരുമാനിച്ചു. സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഫീസ് ഈടാക്കുമെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. അമേരിക്ക ഇറാനിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകൾക്ക് നാവിക ഉപരോധം തുടർന്നതോടെയാണ് ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കാൻ കടുത്ത തീരുമാനം ഇറാൻ എടുത്തത്.
ഇറാൻ യുറേനിയം ശേഖരം കൈമാറുമെന്നും ആണവ പദ്ധതി ഉപേക്ഷിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളും ഇറാൻ തള്ളി. അതേസമയം ബുധനാഴ്ച്ചക്കുള്ളിൽ ധാരണയില്ലെങ്കിൽ ആക്രമണം തുടരുമെന്നാണ് ട്രംപിന്റെ ഭീഷണി.
International
വാഷിംഗ്ടൺ: ഇറാനുമായി നടക്കുന്ന സമാധാന ചർച്ചയിൽ ലബനൻ വെടിനിർത്തൽ ഇല്ലെന്നു അമേരിക്ക. ലബനിനിലെ പ്രശ്നം മറ്റൊരു വിഷയമാണ്. ഇറാനുമായുള്ള സമാധാന ചർച്ചയിൽ അത് ഉൾപ്പെടില്ല. ഇസ്രയേലിനോട് ലബനനിലെ ഹിസ്ബുള്ളയ്ക്കെതിരേ നടത്തുന്ന ആക്രമണം നിർത്താൻ ആവശ്യപ്പെടില്ലെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ആക്സിയോസ്' (Axios) റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്യാൻ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ബുധനാഴ്ച യോഗം ചേർന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ. അതേസമയം, യുദ്ധം അവസാനിക്കുന്നതിനെ പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്യുമെന്നും അതിൽ അദ്ദേഹം സന്തുഷ്ടനായിരിക്കുമെന്നും മറ്റൊരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതിനിടെ, കാബിനറ്റ് യോഗത്തിൽ ലബനൻ വിഷയം ചർച്ച ചെയ്തെന്നും എന്നാൽ യുദ്ധം നിർത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമൊന്നും ഉണ്ടായില്ലെന്നും ഇസ്രായേൽ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധ്യക്ഷതയിൽ ഇസ്രായേൽ, ലബനൻ നയതന്ത്രജ്ഞർ പങ്കെടുത്ത യോഗത്തിനു ശേഷമാണ് ഈ വിഷയം സജീവ ചർച്ചയായത്. ഈ യോഗത്തിൽ ലബനൻ പ്രതിനിധികൾ വെടിനിർത്തൽ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.
അതേസമയം, ഇറാൻ സമാധാനചർച്ചയിൽ ലബനൻ വിഷയം ഉൾപ്പെടുത്തില്ലെന്ന യുഎസ് നിലപാട് ഇറാൻ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് നിരീക്ഷകർ. ഇസ്ലാമാബാദ് ചർച്ചയിലും ഇറാൻ പ്രധാന ആവശ്യങ്ങളിലൊന്ന് ഇറാനെ അനുകൂലിക്കുന്ന ലബനനിലെ ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നതായിരുന്നു.
International
ന്യൂഡൽഹി: ഇസ്ലമാബാദിൽ നടന്ന ചർച്ചകളിൽ ധാരണയായില്ലെങ്കിലും യുഎസ്-ഇറാൻ അടുത്ത ഘട്ടം ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടന്നേക്കുമെന്നു റിപ്പോർട്ട്. ഫെബ്രുവരിയിൽ ജനീവയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനുനേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ഉണ്ടായിരുന്നു. ഇതു മേഖലയെ യുദ്ധസമാനമായ സാഹചര്യത്തിലേക്കു തള്ളിവിട്ടു. എന്നാൽ, പുതിയ സാഹചര്യത്തിൽ സമാധാനത്തിനുള്ള സാധ്യതകൾ തേടി ഇരുപക്ഷവും വീണ്ടും ചർച്ചയ്ക്കു തയാറെടുക്കുകയാണ്.
അതിനിടെ, ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. ലോകത്തെ പ്രധാന ഊർജഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾ പാതിവഴിയിൽനിന്നു തിരിച്ചിട്ടു. നിലവിൽ ഹോർമുസ് മേഖലയിൽ കപ്പൽ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്.
ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കാൻ അമേരിക്ക പശ്ചിമേഷ്യയിൽ വൻ സൈനിക സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ പതിനാറ് യുദ്ധക്കപ്പലുകൾ മേഖലയിലുണ്ട്. എന്നാൽ പേർഷ്യൻ ഗൾഫിനുള്ളിൽ നിലവിൽ യുഎസ് യുദ്ധക്കപ്പലുകൾ ഇല്ലെന്നാണു പ്രതിരോധ വക്താക്കൾ നൽകുന്ന വിവരം.
അതേസമയം, നിയമവിരുദ്ധമായ ആവശ്യങ്ങൾ അമേരിക്ക മുന്നോട്ടുവയ്ക്കുന്നില്ലെങ്കിൽ മാത്രമേ ചർച്ചകൾക്കു പ്രസക്തിയുള്ളൂ എന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കി. സമാധാനത്തിനു തയാറാണെങ്കിലും അമേരിക്ക ഉപരോധവുമായി മുന്നോട്ടുപോവുകയാണെങ്കിൽ എല്ലാ പ്രത്യാഘാതങ്ങളും നേരിടാൻ ഇറാൻ സജ്ജമാണെന്നും ഫതാലി വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംവാദത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. യുഎസ്-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മാർപാപ്പ.
"ഞാൻ യുദ്ധത്തിനെതിരെ ഉറക്കെ സംസാരിക്കുന്നത് തുടരും. സമാധാനവും സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കാനും പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി രാജ്യങ്ങൾക്കിടയിൽ ബഹുമുഖ ബന്ധങ്ങൾ വളർത്താനും ഞാൻ ആഗ്രഹിക്കുന്നു'.
"ഇന്ന് ലോകത്ത് വളരെയധികം ആളുകൾ കഷ്ടപ്പെടുന്നു. നിരപരാധികളായ നിരവധി ആളുകൾ കൊല്ലപ്പെടുന്നു. ആരെങ്കിലും എഴുന്നേറ്റു നിന്ന് ഇതിലും നല്ല വഴിയുണ്ടെന്ന് പറയുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ സന്ദേശം, സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ എന്നതാണ്. എന്റെ പങ്കിനെ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഞാൻ നോക്കിക്കാണുന്നില്ല'.- ലെയോ പതിനാലാമൻ പറഞ്ഞു.
അതേസമയം, പോപ്പ് രാഷ്ട്രീയക്കാരാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു ട്രംപിന്റെ പരാമർശം. കോമൺസെൻസ് ഉപയോഗിക്കണം. വെനിസ്വേലയോടും ഇറാനോടും പോപ്പിന് മൃദുസമീപനമാണ്. തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് പോപ്പിന്റേതെന്നും ട്രംപ് കുറ്റപ്പെടുത്തി.
‘പോപ്പാകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാൽ മാത്രമാണ് സഭ അദ്ദേഹത്തെ അതിൽ ഉൾപ്പെടുത്തിയത്. പ്രസിഡന്റ് ഡോണാൾഡ് ജെ. ട്രംപുമായി ഇടപെടാനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിലായിരുന്നു സഭയുടെ ആ തെരഞ്ഞെടുപ്പ്. പോപ്പിന്റെ തെരഞ്ഞെടുപ്പ് ഞെട്ടിപ്പിക്കുന്ന അത്ഭുതം ആയിരുന്നു. അതിനുള്ള നന്ദി കാണിക്കണം’ -ട്രംപ് പറഞ്ഞു.
‘പോപ്പ് ലെയോ കുറ്റകൃത്യങ്ങളുടെയും ആണവായുധങ്ങളുടെയും കാര്യത്തിൽ ദുർബലനാണ്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ രാഷ്ട്രീയ സഹായിയും ഇടതുപക്ഷക്കാരനുമായ ഡേവിഡ് ആക്സൽറോഡുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത് എനിക്ക് ഇഷ്ടമല്ല. പള്ളിയിൽ പോകുന്നവരെയും പുരോഹിതന്മാരെയും അറസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവരിൽ ഒരാളാണ് അദ്ദേഹം’ -ട്രംപ് ആരോപിച്ചു.
അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന നടപടി ഒരു പോപ്പിൽ നിന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' ആണ് ട്രംപ് രംഗത്തെത്തിയത്.
International
ടെഹ്റാൻ: ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, അമേരിക്കയിലെ ഇന്ധനവില വർധനയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്.
ഇപ്പോഴത്തെ ഇന്ധനവില ഭാവിയിൽ അമേരിക്കക്കാർക്ക് "മധുരമുള്ള ഓർമ' മാത്രമായി മാറുമെന്നും ഘാലിബാഫ് പരിഹസിച്ചു. അമേരിക്കയിലെ ഇപ്പോഴത്തെ പെട്രോൾ വിലയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഘാലിബാഫ് എക്സിലൂടെ പ്രതികരണം നടത്തിയത്.
"ഇപ്പോഴത്തെ വിലയിൽ സന്തോഷിച്ചോളു. ഉപരോധം വരുന്നതോടെ 4-5 ഡോളറിന് ഇന്ധനം കിട്ടിയിരുന്ന കാലം ഓർമ മാത്രമാകും.' ഇറാൻ സ്പീക്കർ കുറിച്ചു. എണ്ണവിലയിലെ വർധന ലളിതമായ ഒന്നല്ലെന്നും അത് ആവർത്തിച്ചുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൂചിപ്പിക്കാൻ ഒരു ഗണിതശാസ്ത്ര സമവാക്യവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു.
പാക്കിസ്ഥാനിൽ നടന്ന ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയുമെന്നു ട്രംപ് പ്രഖ്യാപിച്ചത്. ഇറാനിലെ എല്ലാ തുറമുഖങ്ങളിലേക്കുമുള്ള കപ്പലുകൾ തടയുമെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ ഇതര തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാമെങ്കിലും ഇറാനുമായി ബന്ധപ്പെട്ട ഗതാഗതത്തിനു പൂർണവിലക്ക് ഏർപ്പെടുത്താനാണു നീക്കം.
ഉപരോധ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് എണ്ണവില എട്ട് ശതമാനം വർധിച്ച് ബാരലിന് 104.50 ഡോളറിലെത്തി. രാജ്യാന്തര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഏഴ് ശതമാനം വർധിച്ച് 102 ഡോളറിലെത്തിയിട്ടുണ്ട്. ഈ സാഹചര്യം ഏഷ്യൻ ഓഹരി വിപണികളിലും ഇടിവുണ്ടാക്കാൻ കാരണമായി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനെതിരേ രൂക്ഷഭാഷയിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്കായി ഇറാൻ ഇനിയും വരുമോ എന്ന കാര്യത്തിൽ തനിക്ക് ആശങ്കയില്ലെന്നും ഇറാൻ നിലവിൽ അത്യന്തം മോശമായ അവസ്ഥയിലാണെന്നും ട്രംപ് പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാന്റെ സൈനികശേഷി ഏകദേശം പൂർണമായും ഇല്ലാതായെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ശേഖരം തീരാറായി. ഡ്രോണുകളും മിസൈലുകളും നിർമിക്കാനുള്ള അവരുടെ ശേഷി തകർത്തു. ഇറാന്റെ പാലങ്ങൾ അധികമൊന്നും തകർക്കാതെ അമേരിക്ക മര്യാദ കാണിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. "ഇറാൻ ഇപ്പോഴും ആണവായുധം നിർമിക്കാനാണു ശ്രമം നടത്തുന്നത്. ചർച്ചകളിൽ അക്കാര്യം വ്യക്തമാണ്. എന്നാൽ അതു നടക്കില്ല.' ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന്, ഇറാൻ ചർച്ചകൾക്കു തയാറായില്ലെങ്കിലും തനിക്കൊന്നുമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ശ്രമം ലോകത്തെ ഭീഷണിപ്പെടുത്തുന്നതിനു തുല്യമാണെന്ന് ട്രംപ് പറഞ്ഞു. ഇതിനെതിരേ തിങ്കളാഴ്ച രാവിലെ മുതൽ യുഎസ് നാവികസേന ഉപരോധം ഏർപ്പെടുത്തും. ഇറാനിൽനിന്ന് ആരും എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇറാൻ ആവശ്യപ്പെടുന്ന അനധികൃത ടോൾ നൽകുന്ന കപ്പലുകൾക്കു സമുദ്രത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പുനൽകാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഇസ്ലമാബാദിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടന്ന ചർച്ച പരാജയപ്പെടാൻ കാരണം അമേരിക്കയുടെ അന്യായമായ നിബന്ധനകളാണെന്ന് ഇറാൻ ആരോപിച്ചു. വെടിനിർത്തൽ ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും ഏകദേശ ധാരണയിൽ എത്തിയെങ്കിലും ആണവായുധം സംബന്ധിച്ച വിഷയത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതാണു ചർച്ചകൾ അലസാൻ കാരണം.
Kerala
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്കു പാക്കിസ്ഥാനിൽ തുടക്കം. യുഎസ്ഇറാൻ പ്രതിനിധികളുടെ ചർച്ച ഇന്നു രാവിലെ ഇസ്ലാമാബാദിൽ ആരംഭിക്കുമെന്നു വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തലാണു ചർച്ചകൾക്കു വഴിതുറന്നത്.
അമേരിക്കയെ പ്രതിനിധീകരിച്ചു വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണു ചർച്ചകളിൽ പങ്കെടുക്കുന്നത്. ചർച്ചകൾ ഫലപ്രദമാകുമെന്നു പ്രതീക്ഷിക്കുന്നതായി പാക്കിസ്ഥാനിലേക്കു തിരിക്കും മുൻപ് വാൻസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ഇറാൻ പക്ഷത്തുനിന്നു പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
ട്രംപ് ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന പതിനഞ്ചിന നിർദേശങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും ചർച്ചകൾ എന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നത്. ആണവായുധങ്ങൾ ഉപേക്ഷിക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറുക, സൈനിക ശേഷിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, സമുദ്ര വ്യാപാരത്തിനു സുപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക തുടങ്ങിയ കർശന നിർദേശങ്ങൾ ഇതിലുണ്ടെന്നാണു സൂചന.
ചർച്ചകൾ പുരോഗമിക്കുമ്പോഴും ലെബനനിലെ വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വം വലിയ വെല്ലുവിളിയായി തുടരുന്നു. ഹിസ്ബുള്ളയ്ക്കുനേരെയുള്ള ഇസ്രയേൽ ആക്രമണങ്ങൾ ചർച്ചകളുടെ അന്തരീക്ഷത്തെ ബാധിക്കുന്നുണ്ട്. നിലവിലെ വെടിനിർത്തൽ ഹിസ്ബുള്ളയ്ക്കും ബാധകമാണെന്ന് ഇറാനും മധ്യസ്ഥരായ പാകിസ്ഥാനും വാദിക്കുമ്പോൾ, ലെബനൻ കരാറിന്റെ പരിധിയിൽ വരുന്നില്ലെന്ന നിലപാടിലാണ് അമേരിക്കയും ഇസ്രയേലും.
ലെബനനിൽ വെടിനിർത്തൽ നടപ്പാക്കാതെയും വിദേശ രാജ്യങ്ങളിൽ മരവിപ്പിക്കപ്പെട്ട ഇറാന്റെ ഫണ്ടുകൾ വിട്ടുനൽകാതെയും ചർച്ചകൾ തുടങ്ങാനാവില്ലെന്ന് ഇറാൻ സ്പീക്കർ ഘാലിബാഫ് വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്നു നൽകിയില്ലെങ്കിൽ വെടിനിർത്തൽ കരാർ തകരുമെന്നു വാൻസ് മുന്നറിയിപ്പ് നൽകി. കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകൾക്ക് നികുതി ഏർപ്പെടുത്തരുതെന്നു ട്രംപും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
International
ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു നേരേ ഇസ്രയേൽ കടുത്ത ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേലിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പുകൾ മുഴങ്ങി. ലെബനനിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തെത്തുടർന്ന് വാണിജ്യ കേന്ദ്രമായ ടെൽ അവീവ്, തെക്കൻ തീരദേശ നഗരമായ അഷ്ദോദ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയത്.
ഇതിനിടെ, യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തലിൽ അനിശ്ചിതത്വം തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നു കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കാമെന്ന ഇറാന്റെ ഉറപ്പിലാണ് യുദ്ധം രണ്ടാഴ്ചത്തേക്കു നിർത്തിയതെങ്കിലും ലബനനിൽ ഇറാൻ അനുകൂല ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ നടത്തിയ ആക്രമണം ഇറാനെ പ്രകോപിപ്പിച്ചു. ഇതോടെ അവർ ലോകത്തിലെ പ്രധാനപ്പെട്ട എണ്ണപാതയായ ഹോർമുസ് വീണ്ടും അടച്ചു.
ഇറാന്റെ ഈ നടപടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രോഷാകുലനായി.
"ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കടന്നുപോകാൻ അനുവദിക്കുന്ന കാര്യത്തിൽ ഇറാൻ വളരെ മോശം നിലപാടാണ് സ്വീകരിക്കുന്നത്. ഇത് അന്തസില്ലാത്ത നടപടിയാണ്- വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടു ചർച്ച നടത്തിയ പ്രശ്നത്തിൽ തീരുമാനമുണ്ടാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ലെബനനുമായി എത്രയും വേഗം നേരിട്ടുള്ള ചർച്ചകൾ നടത്താൻ താൻ അനുമതി നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇതിനിടെ, ഇറാൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇറാനും അവരുടെ സഖ്യകക്ഷികളും വ്യാഴാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി കുവൈറ്റ് ആരോപിച്ചു. സൗദി അറേബ്യയിലെ ഒരു പ്രധാന പൈപ്പ് ലൈനിനും ഇത്തരം ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് തുറക്കാൻ ഇറാൻ തയാറായില്ലെങ്കിൽ വീണ്ടും ആക്രമണം പൊട്ടിപ്പുറപ്പെടുമോയെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതിനിടെ, ലബനനിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ നിലപാടിനെ ഇറ്റലി വിമർശിച്ചു.
International
ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് 24 മണിക്കൂർ തികയുന്നതിനു മുൻപേ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. ലബനനിൽ ഇസ്രയേൽ തുടരുന്ന അതിശക്തമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു.
ഉഗ്രആക്രമണം
ആഗോള ഊർജവിതരണത്തെ ബാധിക്കുന്ന നീക്കം മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. ഇതോടെ നിശ്ചയിച്ചിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണ്. ബുധനാഴ്ച പുലർച്ചെയാണ് യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. എന്നാൽ കരാർ നിലവിൽ വന്നു മണിക്കൂറുകൾക്കകം ലബനനിൽ ഇസ്രയേൽ വൻതോതിലുള്ള വ്യോമാക്രമണം നടത്തി. ബെയ്റൂട്ട് ഉൾപ്പെടെയുള്ള ലെബനൻ നഗരങ്ങളിൽ ഇസ്രയേൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്.
വെറും പത്തു മിനിറ്റിനുള്ളിൽ നൂറിലധികം മിസൈലുകളാണ് അയച്ചത്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ബോംബ് ആക്രമണം. ആക്രമണങ്ങളിൽ കുട്ടികളടക്കം 254 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അവസാനത്തെ പാലവും ഇസ്രയേൽ തകർത്തു. നിലവിൽ തെക്കൻ ലെബനനെ ലോകത്തുനിന്ന് ഒറ്റപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഹിസ്ബുള്ള കരാറിലില്ല
റാനുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ലബനനിലെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലബനനിലെ സൈനിക നടപടികൾ കരാറിന്റെ പരിധിയിൽ വരുന്നതല്ലെന്ന് നെതന്യാഹു എക്സിൽ കുറിച്ചു. ഇതേ നിലപാട് തന്നെയാണ് ട്രംപും സ്വീകരിച്ചിരിക്കുന്നത്. ഹിസ്ബുള്ളയുമായുള്ള പോരാട്ടം കരാറിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇക്കാര്യം വ്യക്തമാക്കി. വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുമെന്ന് ഇറാൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വാൻസ് പറഞ്ഞു.
തുറക്കണമെന്നു യുഎസ്
അതേസമയം, അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിക്കുകയാണെന്നും ഇസ്രയേലിന്റെ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇറാക്കി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകളിൽനിന്ന് വൻ തുക ടോൾ ഈടാക്കാനാണ് ഇറാന്റെ നീക്കം.
ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നു വൈറ്റ് ഹൗസ് പ്രതികരിച്ചു. ജലപാത ഉടൻ സുരക്ഷിതമായി തുറക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ആവശ്യപ്പെട്ടു. കരാർ പ്രകാരം ജലപാത തുറന്നുനൽകാൻ ഇറാൻ ബാധ്യസ്ഥരാണെന്നും ട്രംപ് ഭരണകൂടം ഓർമിപ്പിച്ചു. എന്നാൽ ലബനനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് യുഎസ് നിരീക്ഷിക്കുന്നത്.
International
ടെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. സമാധാന ചർച്ചകൾക്കിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ നിലവിൽ വന്ന് 24 മണിക്കൂർ തികയും മുൻപാണ് ഈ നിർണായക നീക്കം.
പാകിസ്ഥാന്റെ സഹകരണത്തോടെ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയ വെടിനിർത്തൽ കരാർ ഇതോടെ അനിശ്ചിതത്വത്തിലായി. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലെബനനിലെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലെബനനിൽ ആക്രമണം തുടർന്നതാണ് ഇറാനെ പ്രകോപിപ്പിച്ചത്.
ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന പാത അടച്ചതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. സമാധാന ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിലേക്ക് തിരിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു. സുരക്ഷാ സാഹചര്യം വിലയിരുത്തി അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
International
ടെഹ്റാൻ: വെടിനിർത്തൽ കരാർ നിലവിൽവന്ന് മണിക്കൂറുകൾക്കുള്ളിൽ ഇറാനിൽ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ഇറാനിലെ ലാവൻ ദ്വീപിലുള്ള എണ്ണ ശുദ്ധീകരണ ശാലയിലാണ് ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിട്ടുള്ളത്.
ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച പ്രാദേശിക സമയം പത്തോടെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിയൻ ഓയിൽ മന്ത്രാലയത്തിന്റെ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് നാഷണൽ ഇറാനിയൻ ഓയിൽ റിഫൈനിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി വ്യക്തമാക്കിയത്.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പരിസരം സുരക്ഷിതമാക്കുന്നതിനും തീ നിയന്ത്രണവിധേയമാക്കുന്നതിനുമായി അഗ്നിരക്ഷാസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇറാൻ നാഗരികതയെ പൂർണമായും നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ കടുത്ത മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് അവസാന നിമിഷം വെടിനിർത്തലിൽ ഇരുരാജ്യങ്ങളും എത്തിയത്.
International
ടെഹ്റാൻ: ലോകം മുൾമുനയിൽനിന്ന നിമിഷങ്ങൾ പിന്നിട്ട് അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തേക്കു വെടി നിർത്തൽ പ്രഖ്യാപിച്ചതോടെ ലോകം ആശ്വാസത്തിൽ. ഇതിന്റെ പ്രതിഫലനമെന്ന വിധം ഒാഹരിവിപണികളിൽ കുതിപ്പുണ്ടായി. എണ്ണവിലയിലും കുറവുണ്ടായി.
താത്കാലിക വെടിനിർത്തൽ മിഡിൽ ഈസ്റ്റിലെ മിസൈൽ ആക്രമണങ്ങൾക്കും ഡ്രോൺ ആക്രമണങ്ങൾക്കും രണ്ടാഴ്ചത്തേക്ക് അറുതിവരുത്തുമെന്നു കരുതുന്നു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ സംഘർഷം ലഘൂകരിക്കാൻ ഇറാൻ മുന്നോട്ടുവച്ച പത്തു നിർദേശങ്ങൾ യുഎസ് അംഗീകരിച്ചില്ലെങ്കിലും അവയിൽ ചർച്ചയാകാമെന്നു സമ്മതിച്ചതോടെയാണ് യുദ്ധം താത്കാലികമായി നിർത്താൻ വഴിതെളിഞ്ഞത്.
ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ ഈ നിർദേശങ്ങൾ പരിഗണിക്കപ്പെടും. ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് പ്രകാരം ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ ഇവ:
ആക്രമണരഹിത കരാർ: അമേരിക്കയും ഇറാനും തമ്മിൽ പരസ്പരം ആക്രമിക്കില്ലെന്ന കരാറിൽ ഏർപ്പെടുക.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം: ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ നിയന്ത്രണം തുടരുക.
ആണവോർജ അവകാശം: ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം അംഗീകരിക്കുക.
അമേരിക്കൻ ഉപരോധങ്ങൾ നീക്കൽ: ഇറാനുമേൽ അമേരിക്ക നേരിട്ട് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ പ്രാഥമിക ഉപരോധങ്ങളും പിൻവലിക്കുക.
സെക്കൻഡറി ഉപരോധങ്ങൾ പിൻവലിക്കൽ: ഇറാനുമായി വ്യാപാരം നടത്തുന്ന മറ്റ് രാജ്യങ്ങളെ ബാധിക്കുന്ന എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യുക.
യുഎൻ പ്രമേയങ്ങൾ റദ്ദാക്കൽ: ഇറാനെതിരെയുള്ള എല്ലാ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും അവസാനിപ്പിക്കുക.
ഐഎഇഎ പ്രമേയങ്ങൾ അവസാനിപ്പിക്കുക: അന്താരാഷ്ട്ര ആറ്റമിക് എനർജി ഏജൻസി (IAEA) ബോർഡ് ഇറാനെതിരെ പാസാക്കിയ എല്ലാ പ്രമേയങ്ങളും റദ്ദാക്കുക.
നഷ്ടപരിഹാരം നൽകുക: ഉപരോധങ്ങളും ആക്രമണങ്ങളും മൂലം ഇറാനുണ്ടായ നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകുക.
സൈനിക പിന്മാറ്റം: മേഖലയിൽനിന്ന് (മിഡിൽ ഈസ്റ്റ്) യുദ്ധ സജ്ജരായ അമേരിക്കൻ സൈനികരെ പൂർണമായും പിൻവലിക്കുക.
സർവതല യുദ്ധവിരാമം: ലെബനനിലെ ഹിസ്ബുള്ള ഉൾപ്പെടെയുള്ള ഇറാൻ അനുകൂല ഗ്രൂപ്പുകൾ ഉൾപ്പെട്ട എല്ലാ പോരാട്ടങ്ങളും അവസാനിപ്പിക്കുക.
എത്രത്തോളം? വ്യക്തതയില്ല
ഈ നിർദേശങ്ങളൊന്നും യുഎസ് അംഗീകരിച്ചതായി സ്ഥിരീകരണമില്ല. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ സമ്മതിച്ചതോടെ യുദ്ധം രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു എന്നതു മാത്രമാണ് അമേരിക്ക നൽകിയിരിക്കുന്ന സ്ഥിരീകരണം. ഇറാൻ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശങ്ങളിലുള്ള ചർച്ചകൾ വിപുലമായ ഒരു സമാധാന കരാറിന് അടിത്തറയായേക്കാമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള "ഏതാണ്ടെല്ലാ" പ്രധാന പ്രശ്നങ്ങളിലും തത്വത്തിൽ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും ഉപരോധങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിലും സൈനിക പിന്മാറ്റത്തിലും ഇറാന്റെ ആവശ്യങ്ങൾ എത്രത്തോളം അംഗീകരിക്കാൻ വാഷിംഗ്ടൺ തയാറാകുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.
International
ടെഹ്റൻ: അമേരിക്ക മുന്നോട്ടു വച്ച വെടിനിർത്തൽ നിർദേശത്തിന് അംഗീകാരം നൽകിയത് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയ് എന്ന് റിപ്പോർട്ട്. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്ന് വ്യക്തമാക്കിയ പരമോന്നത നേതാവ്, സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളോടും ആക്രമണം നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു.
മൊജ്തബ ഖമേനിയ്യുടെ പ്രസ്താവന സർക്കാർ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിൽ വായിച്ചു. "വെടിനിർത്തൽ എന്നാൽ യുദ്ധം അവസാനിക്കുക എന്നല്ല അർഥമാക്കുന്നതെന്നും ശത്രുപക്ഷത്തുള്ള അമേരിക്കയോ ഇസ്രായേലോ ഏതെങ്കിലും വിധത്തിൽ ആക്രമണം നടത്തിയാൽ തങ്ങൾ തിരിച്ചടിക്കുമെന്നും' ഇറാൻ വ്യക്തമാക്കി.
"ഇത് യുദ്ധം അവസാനിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നില്ല, നമ്മുടെ കരങ്ങൾ ഇപ്പോഴും ആയുധത്തിൽ തന്നെയാണ്. ശത്രുവിന്റെ ഭാഗത്ത് നിന്നും ചെറിയ തെറ്റ് സംഭവിച്ചാൽ പോലും പൂർണശക്തിയോടെ അതിനെ നേരിടും'.-വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പറഞ്ഞു
ഫെബ്രുവരി 28നാണ് ഇറാനെതിരെ യുഎസും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിന്റെ ആദ്യദിനം തന്നെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു.
International
ടെഹ്റൻ: ഇറാനു നേരെയുള്ള ആക്രമണം രണ്ടാഴ്ചത്തേക്ക് നിർത്തുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അംഗീകരിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഖ്ചി.
ഇറാനെതിരായ ആക്രമണങ്ങൾ അവസാനിപ്പിച്ചാൽ തങ്ങളും ആക്രമണം നിർത്തും. ഇറാനിയൻ സായുധ സേനയുമായി ഏകോപിപ്പിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിതമായ ഗതാഗതം രണ്ടാഴ്ചത്തേക്ക് ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ നടപ്പാക്കാൻ ഇടപെട്ട പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
International
മോസ്ക്കോ: ഇറാനെതിരായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തെ എതിർത്ത് റഷ്യ. യുദ്ധം അവസാനിപ്പിക്കാനായി ആരും ഭീഷണിയും അന്ത്യശാസനവും മുഴക്കേണ്ടതില്ലെന്ന നിലപാടിൽ റഷ്യ. സമാധാനം ഇപ്പോഴും സാധ്യമാണെന്നും ചർച്ചകൾക്ക് സമയം കൊടുക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഇത്തരം അന്ത്യശാസനകളോടും യുഎൻ സുരക്ഷ കൗൺസിൽ കടമ നിർവഹിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അവസാനിക്കും മുന്നേ ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ ഒരു നാഗരികതയെ പൂർണമായും ഇല്ലാതാക്കുമെന്ന ട്രംപിന്റെ കൊലവിളിയോടാണ് റഷ്യ പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ട്രംപിന്റെ അന്ത്യശാസനത്തിന് പുല്ലുവില കൽപ്പിച്ച് ഇറാൻ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു.
International
ടെഹ്റാൻ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന യാത്രാ സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണ പരമ്പര ഉണ്ടായത്.
കാഷാനിലെ റെയിൽവേ പാലം, മഷാദിലെ പ്രധാന റെയിൽവേ സ്റ്റേഷൻ, തബ്രിസ്-ടെഹ്റാൻ പാതയിലെ ഹൈവേ പാലം എന്നിവയുൾപ്പെടെ നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് മിസൈലുകൾ പതിച്ചത്. കൂടാതെ സഞ്ജാൻ പ്രവിശ്യയിലെ ഒരു റെയിൽവേ പാലവും ആക്രമണങ്ങളിൽ തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് തൊട്ടുമുമ്പായി ഇറാനിയൻ ജനതയ്ക്ക് ഇസ്രയേൽ സൈന്യം കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രെയിനുകളിലും റെയിൽവേ ട്രാക്കുകൾക്ക് സമീപവുമുള്ള സാന്നിധ്യം സാധാരണക്കാരുടെ ജീവന് ഭീഷണിയാകുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. ഈ മുന്നറിയിപ്പിന് മണിക്കൂറുകൾക്ക് ശേഷമാണ് റെയിൽവേ ശൃംഖലകളെയും പാലങ്ങളെയും ലക്ഷ്യമാക്കി വലിയ തോതിലുള്ള മിസൈൽ വർഷമുണ്ടായത്.
International
വാഷിംഗ്ടൺ: അന്ത്യശാസനവും സമയപരിധിയും നൽകുന്നതു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു ഹരമാക്കി മാറ്റിയിരിക്കുകയാണോയെന്ന് സംശയം. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ചയ്ക്കു ശേഷം ഇറാനുമേൽ നരകം പെയ്യുമെന്നാണ് ഏറ്റവുമൊടുവിൽ അദ്ദേഹം പുറപ്പെടുവിച്ചിരിക്കുന്ന അന്ത്യശാസനം.
എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതുപോലെ നിരവധി സമയപരിധികളും അന്ത്യശാസനവും ട്രംപ് പുറപ്പെടുവിക്കുകയും പിന്നീട് തിരുത്തുകയുംചെയ്തിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹോർമുസിനെച്ചൊല്ലിയുള്ള അന്ത്യശാസനം അങ്ങനെയാകുമോയെന്ന ആകാംക്ഷയിലാണ് ഇപ്പോൾ ലോകം.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപ് ഇറാനു പല "സമയപരിധികൾ" (deadlines) വയ്ക്കുകകയും എന്തെങ്കിലും ന്യായം പറഞ്ഞ് അവ മാറ്റുകയും ചെയ്തിട്ടുണ്ട്. അവ ഇങ്ങനെ:
സമയപരിധി 1: മാർച്ച് 21ന് ട്രംപിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു, 48 മണിക്കൂറിനുള്ളിൽ ഇറാൻ ജലപാത തുറന്നില്ലെങ്കിൽ വലിയ നിലയങ്ങൾ മുതൽ അവരുടെ പവർ പ്ലാന്റുകൾ "ആക്രമിച്ചു തകർക്കും'.
സമയപരിധി 2: രണ്ടു ദിവസത്തിനു ശേഷം, ഇരുരാജ്യങ്ങളും തമ്മിൽ "വളരെ നല്ലതും ഫലപ്രദവുമായ ചർച്ചകൾ" നടന്നുവെന്നും ഊർജ നിലയങ്ങൾക്കു നേരെയുള്ള ആക്രമണം അഞ്ചു ദിവസത്തേക്കു മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു.
സമയപരിധി 3: മാർച്ച് 27ന്, ഇറാൻ സർക്കാരിന്റെ അഭ്യർഥന പ്രകാരം ഊർജനിലയങ്ങൾ ആക്രമിക്കുന്നത് 10 ദിവസത്തേക്കു കൂടി നീട്ടിവയ്ക്കുന്നതായി ട്രംപ് അറിയിച്ചു. ഇതോടെ സമയപരിധി ഏപ്രിൽ ആറിലേക്കു മാറി. എന്നാൽ, ഇങ്ങനെയൊരു അഭ്യർഥന തങ്ങൾ നടത്തിയിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം.
48 മണിക്കൂർ മുന്നറിയിപ്പ്: ഏപ്രിൽ 6 എന്ന സമയപരിധി അടുത്തെത്തിയതോടെ, കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം വീണ്ടും മുന്നറിയിപ്പ് നൽകി. "എല്ലാ നരകതുല്യമായ ആക്രമണങ്ങളും' അഴിച്ചുവിടുന്നതിന് മുൻപ് ഇറാനു മുന്നിൽ ഇനി "48 മണിക്കൂർ' മാത്രമേ ഉള്ളൂ എന്നായിരുന്നു ഭീഷണി.
ഏറ്റവും പുതിയ ഭീഷണി: ഞായറാഴ്ച പങ്കുവച്ച, അസഭ്യവാക്കുകൾ നിറഞ്ഞ ഒരു പോസ്റ്റിൽ ട്രംപ് ഈ ഭീഷണി ആവർത്തിച്ചു. "ചൊവ്വാഴ്ച പവർ പ്ലാന്റ് ദിനവും പാലം ദിനവും ആയിരിക്കും' എന്ന് അദ്ദേഹം കുറിച്ചു. പിന്നീട് മറ്റൊരു പോസ്റ്റിൽ "ചൊവ്വാഴ്ച രാത്രി, ഈസ്റ്റേൺ ടൈം 8:00 ന്!" എന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും ഇത്തവണ ട്രംപിന്റെ ഭീഷണിയെ ഇറാനും വെറുതെ തള്ളുന്നില്ല. പവർ പ്ലാന്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ അവർ ആരംഭിച്ചതായി സൂചനയുണ്ട്. വൈദ്യുതിനിലയങ്ങൾക്കു ചുറ്റും മനുഷ്യചങ്ങല തീർക്കാൻ ഭരണകൂടം ആഹ്വാനംചെയ്തിട്ടുണ്ട്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെയും എണ്ണ മന്ത്രാലയത്തിന്റെയും ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഷുവൈഖിലെ ഓയിൽ കോംപ്ലക്സിന് നേരെ ഞായറാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായി.
അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചു. അംഗീകൃത സുരക്ഷാ നടപടികൾ അനുസരിച്ച് കെട്ടിടം മുഴുവനായും ഒഴിപ്പിച്ചതായും ആർക്കും പരിക്കുകളില്ലെന്നും കോർപ്പറേഷൻ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിലെ മന്ത്രാലയ സമുച്ചയ കെട്ടിടത്തെ ഡ്രോൺ ആക്രമിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമില്ല.
സംഭവത്തിനു പിന്നാലെ അടിയന്തര നടപടികൾ ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയ സമുച്ചയത്തിലെ ജീവനക്കാർക്ക് റിമോട്ട് ജോലി അനുവദിക്കുകയും സന്ദർശകരെ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്.