ട്രംപ് തലയൂരാൻ ശ്രമിച്ചു. നിർത്തി എന്നു പറയാതെ യുദ്ധം അവസാനിപ്പിക്കാം എന്നു കരുതി. പക്ഷേ നടന്നില്ല. ഇറാൻ വെടിനിർത്താൻ തയാറായില്ല. അതുകൊണ്ട് പതിനൊന്നാം ദിവസവും യുദ്ധം തുടർന്നു.
യുദ്ധം പ്രതീക്ഷിച്ചതിലും നേരത്തേ തീരുമെന്നും എണ്ണവില ഉടനേ കുറയുമെന്നും ട്രംപ് പറഞ്ഞു. പക്ഷേ, യുദ്ധം തീരാൻ സാധ്യത കുറവായാണു കാണുന്നത്. സമ്പന്നരാജ്യങ്ങൾ തങ്ങളുടെ 120 കോടി വീപ്പ എണ്ണയുടെ ശേഖരം തുറന്നാൽ ഏതാനും ദിവസം മാത്രം വില കുറഞ്ഞുനിൽക്കും. യുദ്ധം തീർന്നില്ലെങ്കിൽ വീണ്ടും വില കുതിച്ചു കയറും.
യുദ്ധലക്ഷ്യങ്ങൾ
യുദ്ധത്തിൽ ട്രംപ് ലക്ഷ്യം വച്ചത് ഇതിനകം നേടിയോ എന്നു ചോദിച്ചാൽ ഏതു ലക്ഷ്യം എന്ന മറുചോദ്യം ഉണ്ടാകും.
ഡോണൾഡ് ട്രംപ് യുദ്ധത്തിനു രണ്ടു ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ ഭരണമാറ്റം, ഇറന്റെ ആണവ-മിസൈൽ പദ്ധതികൾ നശിപ്പിച്ച് അവരിൽനിന്ന് അമേരിക്കയ്ക്കുള്ള ഭീഷണി ഇല്ലാതാക്കുക.
ഇസ്രയേലിലെ പ്രധാനമന്ത്രി നെതന്യാഹുവുമായി ചേർന്നാണു യുഎസ് പ്രസിഡന്റ് ട്രംപ് പൊതുശത്രുവിനെതിരേ യുദ്ധം നടത്തിയത്. ഇസ്രയേലിനെ ഇല്ലാതാക്കും എന്നു പ്രതിജ്ഞ എടുത്തിരുന്നതാണ് ഇറാനിലെ ഷിയാ മുസ്ലിം ഭരണകൂടം. അവരെ അപ്പാടെ തകർക്കുക എന്നതായിരുന്നു നെതന്യാഹുവിന്റെ ലക്ഷ്യം.
നേതാവ് മാറി, നയം മാറിയില്ല
യുദ്ധത്തിൽ തന്റെ ലക്ഷ്യം മുഴുവൻ സാധിച്ചതായി തിങ്കളാഴ്ച ട്രംപ് പറഞ്ഞില്ല. പത്തു ദിവസത്തെ യുദ്ധത്തിന്റെ തുടക്കത്തിൽതന്നെ ഭരണമാറ്റം നടന്നു. പരമോന്നത നേതാവ് അലി ഖമനയ് വധിക്കപ്പെട്ടു. നിരവധി ഉന്നതാധികാരികളും കൂടെ മരിച്ചു. പക്ഷേ, ഭരണം മാറിയില്ല. ഷിയാ ഇസ്ലാമിക പുരോഹിത നേതൃത്വം തന്നെ ഭരണം നിയന്ത്രിക്കുന്നു. മരിച്ച നേതാവിന്റെ പുത്രൻ മുജ്താബ പുതിയ പരമോന്നത നേതാവായി. സൈന്യത്തിന്റെയും ഭരണവിഭാഗങ്ങളുടെയും തലപ്പത്തും മാറ്റമില്ല.
മുജ്തബയെ താൻ അംഗീകരിക്കുന്നില്ല, അയാളെ വധിക്കും, വേറെ ആൾ വരും എന്നാണ് ട്രംപ് പറയുന്നത്. അതായത്, നിലവിലെ ഭരണസംവിധാനം തുടരുന്നതിനു ട്രംപ് എതിരല്ല. ആണവ, മിസൈൽ പദ്ധതികൾ വേണ്ടെന്നു വയ്ക്കുന്നവർ ആകണം, ഹോർമുസിൽ അമേരിക്കയ്ക്കു നിയന്ത്രണം കിട്ടണം. ഇത്രയും ചെയ്യുന്ന ആരെയും ട്രംപ് അംഗീകരിക്കും. വെനസ്വേലയിൽ അതാണു ചെയ്തത്.
ആക്രമണം തുടരുന്നു
യുദ്ധഗതിയെപ്പറ്റി ട്രംപ് അവകാശപ്പെടുന്നത് ഇങ്ങനെ: ഇറാന്റെ വ്യോമാക്രമണശേഷി (മിസൈലുകളും ഡ്രോണുകളും) ഇല്ലാതായി. വ്യോമപ്രതിരോധ ശേഷിയും തകർന്നു. നാവികസേനയുടെ 46 കപ്പലുകളും കടലിൽ മുക്കി. എങ്കിലും സമ്പൂർണ വിജയം ആയിട്ടില്ല. അതുകൂടി ഉടനേ സാധിക്കും. (പക്ഷേ, ഇന്നലെയും ഇറാനിൽനിന്നു മിസൈലുകളും ഡ്രോണുകളും ഇസ്രയേലിലും സൗദിയിലും എത്തി).
ഇറാൻ ഭരണകൂടത്തെ മാറ്റിയിട്ടു വന്നു കീഴടങ്ങിയാൽ മാത്രം വെടിനിർത്തൽ എന്നു പറഞ്ഞതിൽനിന്ന് ട്രംപ് പത്താം ദിവസം പൊടുന്നനെ പിന്മാറി. ആരും കീഴടങ്ങിയില്ല. ഷിയാ പൗരോഹിത്യം ഭരണം തുടരുന്നു. സൈനികശേഷി തകർത്തതു പുനരുദ്ധരിക്കാൻ പറ്റാത്തതല്ല.
ലോകം വിഷമത്തിലായ വിഷയം - ഹോർമുസിലുടെയുള്ള കപ്പൽ നീക്കം തടഞ്ഞത് - ഇനിയും പരിഹരിച്ചിട്ടില്ല.
ശക്തരായ വിമതർ ഇല്ല
യുദ്ധങ്ങൾ ഇല്ലാത്ത ലോകം വാഗ്ദാനം ചെയ്തു വോട്ട് നേടിയതാണു ട്രംപ്. ഇറാനിൽ അദ്ദേഹം പറഞ്ഞ നാലഞ്ച് ആഴ്ചത്തെ യുദ്ധംകൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ നടക്കില്ല എന്നു വ്യക്തമായിരുന്നു. ശക്തമായ വിമതവിഭാഗമോ കരുത്തരായ പ്രതിപക്ഷ നേതാക്കളോ ഇറാനിൽ ഇല്ല. അത് ഉണ്ടാക്കിയെടുക്കലും എളുപ്പമല്ല. സദ്ദാം ഹുസൈന്റെ ഇറാകിനെതിരേ പത്തു വർഷം പോരടിച്ചു നിന്നവരാണ് ഇറാൻ ജനത. അവരെ സൈനികവും സാമ്പത്തികവുമായി തകർക്കാൻ പറ്റും. പക്ഷേ, കീഴടക്കാൻ എളുപ്പമല്ല. ബലമായ ഭരണമാറ്റത്തിനു കരയുദ്ധം നടത്തണം. അതിന്റെ രാഷ്ട്രീയവില ട്രംപിനു പോലും താങ്ങാവുന്നതല്ല.
ഈ സാഹചര്യത്തിൽ ഏറ്റവും വേഗം തലയൂരുന്നതാണു രാഷ്ട്രീയവിവേകം. ട്രംപ് അതു ചെയ്യാൻ ശ്രമിച്ചു. അതിനു നെതന്യാഹു ഒപ്പം നിൽക്കുന്നില്ല. ട്രംപിന്റെ പ്രസ്താവന വന്ന് 16 മണിക്കൂർ കഴിഞ്ഞും ഇസ്രയേൽ പ്രതികരിക്കാത്തത് അതുകൊണ്ടാണ്.
പക്ഷേ, തല ഊരിയതുകൊണ്ടു പ്രശ്നം തീരുന്നില്ല. ഇറാൻ ഇസ്രയേലിനോടും അമേരിക്കയോടും ശത്രുത തുടരും. പുതിയ ഭീകരഗ്രൂപ്പുകൾ ഉണ്ടാകും. ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങൾ പ്രതീക്ഷിക്കാം. അനുകൂലമായ ഒരു സാഹചര്യത്തിൽ ഇറാൻ ഒരുപകരം വീട്ടലിന് ഒരുങ്ങിയെന്നും വരാം.
പത്തുദിവസ യുദ്ധംകൊണ്ട് എന്തെങ്കിലും സാധിച്ചോ? ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നു ട്രംപ് തിങ്കളാഴ്ച പറഞ്ഞു. അതിനുള്ള മാർഗം പറഞ്ഞില്ല. യുഎസ് നാവികസേന അവിടെ താവളമുറപ്പിക്കാൻ ചെന്നാൽ ഇറാൻ വെറുതേയിരിക്കുമോ?
യുദ്ധം ഉടനെ തീരും എന്ന പ്രസ്താവന ട്രംപിനു ക്ഷീണമായി. അദ്ദേഹം ജനരോഷത്തെ ഭയപ്പെടുന്നു എന്നു വന്നു. ട്രംപിനോടു യുദ്ധം നിർത്താൻ കൂടുതൽ ശക്തിയോടെ ആവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ മുന്നോട്ടു വന്നു. ന്യായീകരിക്കാൻ വന്ന റിപ്പബ്ലിക്കന്മാർ അത്ര ഉറച്ച നിലപാട് എടുത്തില്ല. ഇറാൻ നേതൃത്വം കൂടുതൽ അവജ്ഞയോടെയാണു ട്രംപിനോടു പ്രതികരിച്ചത്. ക്ഷീണം മറികടക്കാൻ ട്രംപ് കൂടുതൽ കടുത്ത ആക്രമണം അഴിച്ചുവിടുമെന്ന് തീർച്ച.
അപ്പോൾ എന്തുകൊണ്ടു യുദ്ധം ഉടനേ തീരുമെന്നു ട്രംപ് പറഞ്ഞു? ജനത്തെ ഭയന്ന്. എട്ടു ദിവസംകൊണ്ട് ക്രൂഡ് ഓയിൽ വില 15 ശതമാനം കൂടി. അമേരിക്കയിലെ പമ്പുകളിൽ പെട്രോൾ വിലയും അതേ തോതിൽ കൂടി. പത്താം ദിവസം വിലവർധന 65 ശതമാനത്തിലേക്കു കുതിച്ചു. ഈ നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിലക്കയറ്റം തന്റെ പാർട്ടിക്കു വിനയാകും എന്നു ട്രംപ് ഭയന്നു. നേരത്തേ തീരുവ മൂലം നിത്യോപയോഗ സാധനങ്ങൾക്കു വിലകൂടിയപ്പോൾ അവയുടെ തീരുവ കുറച്ചയാളാണ് ട്രംപ്.
ഓഹരിവിപണിയും ട്രംപിന്റെ തീരുമാനത്തെ സ്വാധീനിച്ചു. വിപണി വലിയ തകർച്ചയ്ക്കു തുടങ്ങുകയായിരുന്നു തിങ്കളാഴ്ച. കാരണം, ക്രൂഡ് ഓയിൽ വില 120 ഡോളറിനടുത്തെത്തി.
കഴിഞ്ഞ ഏപ്രിലിൽ പകരം തീരുവ പ്രഖ്യാപിച്ചത് ട്രംപ് മരവിപ്പിച്ചതും ഓഹരിവിപണി കുത്തനേ വീണപ്പോഴാണ്. ഇത്തവണ വീഴാൻ തുടങ്ങുന്നു എന്നു കണ്ട ട്രംപ് തിങ്കളാഴ്ച രാവിലെ മുതൽ മാധ്യമ പ്രതിനിധികളെ വിളിക്കുകയായിരുന്നു. യുദ്ധം ഉടനേ തീരും, അധികം നീളില്ല, ഉദ്ദേശിച്ചിരുന്ന കാര്യങ്ങൾ മിക്കതും നടന്നു, ഇനി ചില്ലറ കാര്യങ്ങളേ ഉള്ളൂ എന്നൊക്കെ അവരോടു പറഞ്ഞു.
വിപണി തുടങ്ങുംമുൻപേ ആശങ്ക ഗണ്യമായി കുറച്ചു. എന്നിട്ടും വിപണി തുടക്കത്തിൽ രണ്ടു ശതമാനത്തോളം ഇടിഞ്ഞു. ജി 7 രാജ്യങ്ങൾ ക്രൂഡ് ഓയിലിന്റെ റിസർവ് തുറക്കും എന്നുകൂടി അറിയിച്ചിട്ടാണ് ക്രൂഡ് വില താഴ്ന്നതും ഓഹരിവില കയറിയതും.
Tags : Trump Donald trump Middle East War West Asia Conflict US Iran Isreal