യുദ്ധം എട്ടു ദിവസം പിന്നിട്ടു. ഇതിനകം നടന്ന കാര്യങ്ങൾ ചെറുതല്ല.
ഒന്ന്: ഇറാനിലെ പരമാധികാരി അലി ഖമനയ് വധിക്കപ്പെട്ടു. ഭരണ-സൈനിക നേതൃത്വങ്ങളിലെ നിരവധിപ്പേർ ഇല്ലായ്മ ചെയ്യപ്പെട്ടു.
രണ്ട്: നേതാവ് ഇല്ലാതായെങ്കിലും ഇറാൻ ശിഥിലമായില്ല. ഭരണകൂടമോ സൈന്യമോ അവയിലെ ഏതെങ്കിലും വിഭാഗമോ വിഘടിച്ചു മാറിയില്ല. യുദ്ധത്തിനു വേഗം അന്ത്യമുണ്ടാക്കാനുള്ള സാധ്യത കുറഞ്ഞു.
►കൂടുതൽ പാശ്ചാത്യവിരുദ്ധൻ◄
മൂന്ന്: അലി ഖമനയ്യുടെ കൂടുതൽ തീവ്ര പാശ്ചാത്യവിരുദ്ധനായ മകൻ മുജ്താബ ഖമനയ്യെ പരമോന്നത നേതാവായി ഇറാൻ തെരഞ്ഞെടുത്തു. ചർച്ചയോ കീഴടങ്ങലോ അജൻഡ ആക്കാതെയാണ് മുജ്താബയുടെ തുടക്കം. അദ്ദേഹത്തെ വകവരുത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
നാല്: യുദ്ധം വ്യാപകമായിട്ടില്ല. ഇപ്പോഴും യുഎസ് -ഇസ്രേലി സഖ്യസേനയും ഇറാനും തമ്മിൽ മാത്രമാണ് യുദ്ധം. മറ്റു ഗൾഫ് രാജ്യങ്ങളും നാറ്റോ രാജ്യങ്ങളും പ്രതിരോധം മാത്രമേ നടത്തുന്നുള്ളൂ, ആക്രമിക്കുന്നില്ല. ഇസ്രയേലിനെതിരേ അറബിരാജ്യങ്ങൾ തിരിയുമെന്ന ചിലരുടെ പ്രതീക്ഷയും നടപ്പായില്ല. മറിച്ച്, ഇറാനെതിരേ അറബിരാജ്യങ്ങൾ ഒന്നിക്കുകയും ചെയ്തു. കുർദുകളെ യുദ്ധത്തിൽ കൂട്ടാനുള്ള യുഎസ് ശ്രമവും വിജയിച്ചില്ല.
അഞ്ച്: ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ കടത്ത് നിലച്ചു. ക്രൂഡ് ഓയിൽ വില 100 ഡോളറിനു മുകളിലെത്തി. വിലക്കയറ്റം ഒരു ചെറിയ കാര്യമാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതു വില വീണ്ടും കൂടാൻ വഴിതെളിച്ചു. റഷ്യൻ എണ്ണയ്ക്ക് ഉണ്ടായിരുന്ന ഉപരോധം മുഴുവൻ നീക്കി എണ്ണലഭ്യത കൂട്ടുമെന്ന് യുഎസ് പറഞ്ഞിട്ടുണ്ട്. സമ്പന്നരാജ്യങ്ങളുടെ ജി 7 (ഗ്രൂപ്പ് ഓഫ് സെവൻ) കൂട്ടായ്മ തങ്ങളുടെ എണ്ണറിസർവ് തുറക്കാൻ ഒരുങ്ങുന്നു. ഈ നീക്കം ക്രൂഡ് വില അൽപം താഴ്ത്തി.
ആറ്: എണ്ണസമ്പത്തോ അതിന്റെ സംവിധാനങ്ങളോ വ്യാപകമായി ആക്രമിക്കപ്പെടുന്നില്ല. സൗദിയിലും ബഹറിനിലും റിഫൈനറികൾ ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവങ്ങളായാണു കാണുന്നത്.
ഏഴ്: യുദ്ധത്തിനു വിമർശനം ഏറെയുണ്ടെങ്കിലും വലിയ ജനകീയ എതിർപ്പ് അമേരിക്കയിലോ ഇസ്രയേലിലോ ഗൾഫ് രാജ്യങ്ങളിലോ ഉയർന്നില്ല.
►യുക്രെയ്ന് ആശ്വാസം◄
എട്ട്: ഇറാൻ യുദ്ധം യുക്രെയ്ന് ആശ്വാസമായി. റഷ്യക്ക് ഏറ്റവുമധികം ഡ്രോണുകൾ നിർമിച്ചു നൽകിയിരുന്നത് ഇറാനാണ്. 57,000 ഇറേനിയൻ ഡ്രോണുകൾ നാലു കൊല്ലംകൊണ്ടു തങ്ങളുടെ നേരേ വന്നെന്നാണു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞത്. അതുകൊണ്ടാണ് യുഎസ് ആക്രമണത്തെ അദ്ദേഹം ആദ്യമേ സ്വാഗതം ചെയ്തത്.
ഇതെല്ലാം ഒന്നിലേക്കാണു വിരൽ ചൂണ്ടുന്നത്; നീണ്ട യുദ്ധത്തിലേക്ക്. അതു പല അപകടങ്ങൾ ഉൾക്കൊള്ളുന്നു. ഇറാന്റെ ആക്രമണങ്ങളിൽ അസഹ്യത പൂണ്ട് ഇറാനെ ആക്രമിക്കാൻ സൗദി അറേബ്യ അടക്കം ഗൾഫ് രാജ്യങ്ങൾ മുതിരാം. അതു യുദ്ധം അവസാനിപ്പിക്കുന്നതു കൂടുതൽ വിഷമകരമാക്കും.
►സൗദി- പാക് കരാർ◄
സൗദി അറേബ്യ യുദ്ധത്തിൽ ചേർന്നാൽ ഇന്ത്യ കൂടുതൽ വിഷമത്തിലാകും. പാക്കിസ്ഥാനുമായി സൗദി അറേബ്യക്ക് പരസ്പര സൈനികസഹായ ഉടമ്പടിയുണ്ട്; കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പുവച്ചത്. അതു പ്രകാരം പാക്കിസ്ഥാൻ സൗദിയുടെ ശത്രുവിനെതിരേ പ്രവർത്തിക്കണം. അതു പാക്കിസ്ഥാനിലെ ഷിയാ മുസ്ലിം ന്യൂനപക്ഷത്തെ അസ്വസ്ഥമാക്കാം. 24 കോടി പാക്കിസ്ഥാൻകാരിൽ നാലു കോടി ഷിയാകളാണ്. ആഭ്യന്തര കലാപം ഉണ്ടാകാം. താലിബാൻ നയിക്കുന്ന അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമായി യുദ്ധം തുടർന്നുവരുമ്പോഴാണ് ഇത്. ബലൂചിസ്ഥാനിലെ വിമതസേനയും പാക് ഭരണകൂടവും തമ്മിൽ പോരാട്ടത്തിലാണ്.
യുദ്ധത്തിൽ സൗദിയും മറ്റു ഗൾഫ് രാജ്യങ്ങളും ചേർന്നാൽ കൂടുതൽ വിനാശം വിതയ്ക്കുന്ന ആക്രമണങ്ങളുണ്ടാകും. എണ്ണസമ്പത്തും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു എന്നു വരാം. അതിന്റെ ദൂരവ്യാപക നഷ്ടം അചിന്ത്യമാണ്. എണ്ണവില ദീർഘകാലം ഉയർന്നുനിൽക്കും. ഗൾഫിൽ വലിയ തൊഴിൽനഷ്ടമുണ്ടാകും. ഒരു കോടിയോളം ഇന്ത്യക്കാർ പശ്ചിമേഷ്യയിൽ ജോലി ചെയ്യുന്നുണ്ട്. ഐടി, ധനകാര്യ, ടൂറിസം മേഖലകളിൽ ആ രാജ്യങ്ങളിലുണ്ടായ തൊഴിലവസരങ്ങൾ നഷ്ടമാകും.
അതിനപ്പുറം പല ഭീഷണികളും ഉയർന്നുവരുന്നുണ്ട്. ഇറാന്റെ മിസൈൽ വിക്ഷേപണശേഷി പരിമിതമാക്കി എന്നാണ് സഖ്യസേന അവകാശപ്പെടുന്നത്. എന്നാൽ, ആ പരിമിതിയെ മറികടക്കുന്ന കൃത്യത ഈ ദിവസങ്ങളിലെ ഇറേനിയൻ ആക്രമണത്തിൽ കാണാം.
റഷ്യൻ ഉപഗ്രഹങ്ങൾ ശേഖരിക്കുന്ന രഹസ്യവിവരങ്ങൾ നൽകുന്നതുകൊണ്ടാണ് ഇറാന് പല ലക്ഷ്യങ്ങളും കൃത്യമായി നിർണയിക്കാൻ കഴിയുന്നത്. ഇത് ഇറാൻ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം സമ്മതിച്ചിട്ടുണ്ട്. റഷ്യക്കെതിരേ നടപടി വേണമെന്ന് അമേരിക്കയുടെ റിട്ടയേഡ് ജനറൽ ഡേവിഡ് പെട്രെയൂസ് ഇന്നലെ ആവശ്യപ്പെട്ടു. റഷ്യക്കു കൂടുതൽ ഉപരോധം ചുമത്താനുള്ള ഒരു ബിൽ യുഎസ് കോൺഗ്രസിൽ ഉണ്ട്. അതു വേഗം പാസാക്കണമെന്നും പെട്രെയൂസ് നിർദേശിച്ചു. ഈ വഴിക്കുള്ള നീക്കങ്ങൾ യുദ്ധഗതിയെ എങ്ങനെയൊക്കെ മാറ്റുമെന്നു പറയാനാവില്ല. ഇറാൻ മെരുങ്ങുന്നില്ല എന്നുകണ്ടാൽ ട്രംപ് എന്തും ചെയ്തെന്നു വരാം.
ഇതെല്ലാം വരുന്ന ദിവസങ്ങളിൽ യുദ്ധഗതി അപായകരമായ നിലയിലേക്കു മാറാനുള്ള സാധ്യതയാണ് കാണിക്കുന്നത്. സാഹസികമായ തീരുമാനങ്ങൾ ഏതു പക്ഷത്തുനിന്നും ഉണ്ടാകാം. ഇരുണ്ട മേഘങ്ങളാണ് അന്തരീക്ഷത്തിൽ ഉരുണ്ടുകൂടുന്നത്.
ഈ സംഖ്യകൾ നൽകുന്ന ആഘാതസൂചന വളരെ വലുതാണ്. കിനാവള്ളിയുടെ പിടിയിൽപ്പെട്ടതുപോലെയാകും ഇന്ത്യ. വിലക്കയറ്റം നാലു ശതമാനം എത്തുമ്പോൾ പലിശ നിരക്ക് കൂട്ടാൻ റിസർവ് ബാങ്ക് നിർബന്ധിതമാകും. അതു വളർച്ചയ്ക്കു ക്ഷീണം ചെയ്യും. തെരഞ്ഞെടുപ്പുകൾ കഴിയുംവരെ ക്രൂഡ് ഓയിൽ വിലക്കയറ്റം ജനങ്ങളെ ബാധിക്കാതെ സർക്കാർ ശ്രദ്ധിച്ചെന്നു വരാം. ഒന്നുകിൽ കമ്പനികൾ നഷ്ടം സഹിക്കണം. അല്ലെങ്കിൽ സർക്കാർ സബ്സിഡി നൽകണം.
കമ്പനികൾ സഹിക്കുമ്പോൾ അവർ കൂടുതൽ വായ്പ എടുക്കണം. അതു കമ്പനികളുടെ ചെലവും നഷ്ടവും കൂട്ടും. കമ്പനികളുടെ ഓഹരിവില ഇടിയും. അവർ എടുക്കുന്ന വായ്പയ്ക്കു കൂടുതൽ പലിശ നൽകേണ്ടിവരും. അതു നഷ്ടം കൂട്ടും. സബ്സിഡി കൊടുക്കണമെങ്കിൽ സർക്കാർ കൂടുതൽ കടം എടുക്കേണ്ടിവരും. അതു രാജ്യത്തു പലിശ കൂടാൻ കാരണമാകും. അതു വളർച്ച കുറയ്ക്കും. ഏതു വഴി പോയാലും വിലക്കയറ്റവും വളർച്ചയിലെ മുരടിപ്പും ഒഴിവാക്കാൻ പറ്റില്ല.
2047ൽ വികസിതരാജ്യം സ്വപ്നം കാണുന്ന ഇന്ത്യക്ക് വളർച്ച കുറയുന്നതും വിലക്കയറ്റം കൂടുന്നതും താങ്ങാവുന്ന കാര്യങ്ങളല്ല. 2047 ൽ വികസിതഭാരതം ആകാൻ 30 ലക്ഷം കോടി ഡോളർ ജിഡിപിയും 18,000 ഡോളർ ആളോഹരി വരുമാനവും വേണം എന്നാണ് നിതി ആയോഗിന്റെ സമീപനരേഖ പറയുന്നത്. അതു വേണമെങ്കിൽ ഇനിയുള്ള 20 വർഷം (നടപ്പുവിലയിൽ) പ്രതിവർഷം 10.83 ശതമാനം വീതം വളരണം. കഴിഞ്ഞ മൂന്നു വർഷത്തെ ശരാശരി വളർച്ച 9.43 ശതമാനം മാത്രം.
നമ്മുടെ ഫ്രണ്ട് ഡോണൾഡ് ട്രംപും വേറൊരു ഫ്രണ്ട് നെതന്യാഹുവും ചേർന്ന് ഇറാനെ ആക്രമിക്കുമ്പോൾ നമ്മുടെ വളർച്ച സ്വപ്നങ്ങളാണു തകരുന്നത്. രാജ്യത്തെ ജനങ്ങൾക്ക് ഉയർന്ന വരുമാനവും യുവാക്കൾക്കു ജോലിയും സംബന്ധിച്ച മോഹങ്ങൾ നീട്ടിവയ്ക്കേണ്ടിയും വരുന്നു.
യുദ്ധം നീളുന്നു. ആശങ്ക വളരുന്നു. ചോദ്യങ്ങൾ ഉയരുന്നു - വിലകളെപ്പറ്റി, സാമ്പത്തിക വളർച്ചയെപ്പറ്റി, തൊഴിലിനെപ്പറ്റി, വരുമാനത്തെപ്പറ്റി. ആരും ഉത്തരം നൽകുന്നില്ല. ആർക്കും ഉത്തരം നൽകാനാകുന്നില്ല എന്നതാണു വസ്തുത. ഉത്തരം നൽകണമെങ്കിൽ മറ്റു ചില ചോദ്യങ്ങൾക്ക് ഉത്തരം അറിയണം. യുദ്ധത്തിൽ കൂടുതൽ രാജ്യങ്ങൾ പങ്കാളികളാകുമോ? യുദ്ധം എത്രകാലം നിൽക്കും? എണ്ണസമ്പത്ത് തകർക്കാൻ ശ്രമിക്കുമോ? ആരും ഉത്തരം നൽകുന്നില്ല.
യുദ്ധം എട്ടു ദിവസം പിന്നിട്ടപ്പോൾ ക്രൂഡ് ഓയിൽ വില 64 ശതമാനത്തിലധികം കുതിച്ചു. 72 ഡോളറിൽനിന്ന് 120 ഡോളറിലേക്ക്. (പിന്നീടു സൗദി അറേബ്യ ചെങ്കടലിലേക്കുള്ള ഒരു പൈപ്പ് ലൈനിലൂടെ ക്രൂഡ് നൽകും എന്ന് അറിയിച്ചപ്പോൾ വില 110 ഡോളറിനു താഴേക്കു നീങ്ങി.) അവിടംകൊണ്ട് കയറ്റം നിൽക്കും എന്ന സൂചനയില്ല. 2008ലെ വീപ്പയ്ക്ക് 147 ഡോളർ കടന്നു ക്രൂഡ് വില കയറും എന്നു കരുതുന്നവരാണ് കൂടുതലും. 1991നു ശേഷം യുദ്ധം മൂലം എണ്ണലഭ്യത ഇത്രയും തടസപ്പെട്ട അവസരം ഉണ്ടായിട്ടില്ല. 1967 മുതൽ 1991 വരെ യുദ്ധങ്ങൾ എണ്ണവിലയെ മൂന്നും നാലും മടങ്ങ് ഉയർത്തിട്ടുണ്ട്. അത് ആവർത്തിക്കാം എന്നാണ് ഭീതി.
ഇപ്പോൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ - വാതക കപ്പലുകളുടെ നീക്കം തടഞ്ഞിട്ടേ ഉള്ളൂ. ഇറാനിലൊഴിച്ച് എങ്ങും റിഫൈനറികളോ എണ്ണ സംഭരണികളോ പൈപ്പ് ലൈനുകളോ എണ്ണക്കിണറുകളോ പാടങ്ങളോ തകർത്തിട്ടില്ല. അതായത്, ഈ നിലയ്ക്ക് യുദ്ധം അവസാനിച്ചാൽ എണ്ണഖനനവും കപ്പലിൽ അയയ്ക്കലും വീണ്ടും പഴയതുപോലെ നടക്കും. മറിച്ച് എണ്ണ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടാൽ യുദ്ധം തീർന്ന് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞു മാത്രമേ എണ്ണ ബിസിനസ് പഴയ പടിയാകൂ.
യുദ്ധം നീണ്ടുനിന്നാലും പ്രശ്നങ്ങൾ വലുതാകും. സ്റ്റോക്ക് ചെയ്യാൻ സൗകര്യം ഇല്ലാതെ വരുമ്പോൾ ഉത്പാദനം കുറയ്ക്കും. ഖത്തറും കുവൈറ്റും ഇറാക്കും യുഎഇയും ഇതിനകം ഉത്പാദനം പകുതിയും മൂന്നിലൊന്നും ഒക്കെയായി കുറച്ചു. സൗദി അറേബ്യ ഇന്നലെ ഉത്പാദനം കുറച്ചുതുടങ്ങി. വരുംദിവസങ്ങളിൽ ഉത്പാദനം വീണ്ടും കുറയ്ക്കും. യുദ്ധം തീർന്നാലും ഉത്പാദനം പുനരാരംഭിച്ചു പഴയപോലെ ആക്കാൻ ദിവസങ്ങൾ എടുക്കും. പ്രകൃതിവാതകത്തിനും ഇതുതന്നെ അവസ്ഥ.
എണ്ണ കയറുമ്പോൾ
ഏതായാലും വില കുതിച്ചു പായുകയാണ്. എട്ടു ദിവസംകൊണ്ടു 120 ഡോളറിലേക്കു ക്രൂഡ് വില എത്തി. ക്രൂഡ് ഓയിൽ വില 10 ശതമാനം കൂടുമ്പോൾ ആഗോള വിലക്കയറ്റം 0.4 ശതമാനം കൂടും എന്നാണ് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ കണക്കാക്കുന്നത്. സാമ്പത്തിക (ജിഡിപി) വളർച്ച 0.2 ശതമാനം കുറയും.
ക്രൂഡ് വില 60 ശതമാനം കൂടിയപ്പോൾ വിലക്കയറ്റത്തിൽ 2.4 ശതമാനം വർധന വരാം. 2026-ൽ 3.8 ശതമാനം വിലക്കയറ്റമായിരുന്നു ഐഎംഎഫ് നിഗമനം. അത് 6.2 ശതമാനം എന്ന ദുഃസഹനിലയിൽ എത്തുമെന്ന ഭീഷണിയാണ് ക്രൂഡ് വിലക്കയറ്റത്തിൽ ഉള്ളത്. വളർച്ച പ്രതീക്ഷ 3.3 ശതമാനത്തിൽനിന്ന് 2.1 ശതമാനത്തിലേക്കു കുറയും.
വില മുകളിലേക്ക്, വളർച്ച താഴേക്ക്
ആവശ്യമായ ക്രൂഡ് ഓയിലിന്റെ 88 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് വിലക്കയറ്റം വരുത്തുന്ന ആഘാതം തുലോം കൂടുതലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസർച്ച് കണക്കാക്കുന്നത് ഇങ്ങനെയാണ്: ക്രൂഡ് വില 10 ഡോളർ കൂടുമ്പോൾ ചില്ലറ വിലക്കയറ്റം 0.35- 0.40 ശതമാനം കൂടും. ജിഡിപി വളർച്ച 0.20- 0.25 ശതമാനം കുറയും. രാജ്യത്തിന്റെ വിദേശനാണ്യ ഇടപാടുകളുടെ ശിഷ്ടനിലയായ കറന്റ് അക്കൗണ്ട് കമ്മി 0.30 ശതമാനം വീതം കൂടും.
ഇപ്പോൾ 2.75 ശതമാനത്തിൽ നിൽക്കുന്ന ചില്ലറ വിലക്കയറ്റം 4.5-5.0 ശതമാനത്തിൽ എത്താൻ മാത്രമുള്ള കയറ്റം ക്രൂഡ് വിലയിൽ ഉണ്ടായിക്കഴിഞ്ഞു. ഏഴു ശതമാനത്തിനു മുകളിൽ ജിഡിപി വളർച്ച ഉണ്ടാകും എന്നു കരുതിയത് ആറു ശതമാനത്തിനു താഴെയായി കുറയും. ഒക്ടോബർ - ഡിസംബറിൽ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.3 ശതമാനമായിരുന്നത് ഇനി മൂന്നു ശതമാനത്തിനു മുകളിൽ ആകും. രൂപ കൂടുതൽ ദുർബലമാകും.
ക്രൂഡ് ഓയിൽ വില ബാരലിന് ഒരു ഡോളർ കൂടുമ്പോൾ ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് ഒരു വർഷം 16,000 കോടി രൂപ കണ്ടു വർധിക്കും. 50 ഡോളർ കൂടിയാൽ വർധന എട്ടുലക്ഷം കോടി രൂപ അഥവാ 8700 കോടി ഡോളർ. അതത്രയും കറന്റ് അക്കൗണ്ട് കമ്മിയായി മാറും.