ദുബായ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിനിടെയും രൂക്ഷമായ ആക്രമണം തുടർന്ന് യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും. അഞ്ചു ദിവസം ഇറാന്റെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും ഇറാനുമായി ചർച്ച നടന്നുവെന്നും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു.
എന്നാൽ, യുഎസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ഇറാൻ പറയുന്നത്. ചർച്ച നടന്നുവെന്നത് വ്യാജ വാർത്തയാണെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു.
ഈയാഴ്ച അസർബയ്ജാൻ, ഈജിപ്റ്റ്, ഒമാൻ, പാക്കിസ്ഥാൻ, റഷ്യ, ദക്ഷിണകൊറിയ, തുർക്കി, തുർക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളുമായി യുദ്ധം സംബന്ധിച്ച് ചർച്ച നടത്തുമെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ ഓഫീസ് അറിയിച്ചു.
പൂർണ വിജയം ഉണ്ടാകുംവരെ യുദ്ധം തുടരുമെന്ന് ഇറാന്റെ ഉന്നത സൈനിക കമാൻഡ് വക്താവ് മേജർ ജനറൽ അലി അബ്ദുള്ളാഹി ആലിയാബാദി പറഞ്ഞു.
ഇതിനിടെ, യുഎസ്-ഇറാൻ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ മധ്യസ്ഥത വഹിക്കില്ലെന്ന് ഖത്തർ അറിയിച്ചു. യുദ്ധവിരാമത്തിനു ചർച്ച നടന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. ഓഹരിവിപണികളിലും നേട്ടമുണ്ടായി.
ഇസ്രയേലിലേക്ക് ഇറാൻ കനത്ത മിസൈൽ ആക്രമണം നടത്തി. ഇന്നലെ പുലർച്ചെയാണ് ആക്രമണമുണ്ടായത്. ടെൽ അവീവിലെ നഗരമധ്യത്തിൽ 100 കിലോ പോർമുന വഹിക്കുന്ന മിസൈൽ പതിച്ചു. സമീപത്തെ പാർപ്പിടസമുച്ചയത്തിന്റെ ജനൽച്ചില്ലുകൾ തകർന്നു. നാല് പേർക്ക് പരിക്കേറ്റു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
കുവൈറ്റിൽ വ്യോമപ്രതിരോധ ഷെല്ലുകൾ വൈദ്യുതലൈനിൽ തട്ടിയതിനെത്തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു. 19 ഇറേനിയൻ ഡ്രോണുകൾ നശിപ്പിച്ചതായി സൗദി അറേബ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇ സേനയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന സിവിലിയൻ കോൺട്രാക്ടർ ബഹ്റിനിൽ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൊറോക്കൻ പൗരനാണ് കൊല്ലപ്പെട്ടത്. അഞ്ച് യുഎഇ സൈനികർക്കു പരിക്കേറ്റു.
ഇറാന്റെ ദേശീയസുരക്ഷാ കൗൺസിൽ മേധാവിയായി മുഹമ്മദ് ബഗേർ സോൽഗദാറെ നിയമിച്ചു. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അലി ലാരിജാനിക്കു പകരമാണ് നിയമനം. റവലൂഷണറി ഗാർഡിൽ ബ്രിഗേഡിയർ ജനറൽ ആയിരുന്നു സോൽഗദാർ.
അമേരിക്ക വെടിനിർത്തലിന് നീക്കം നടത്തവേ, ഇറാനിലും ലബനനിലും ആക്രമണം തുടരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തെക്കുകിഴക്കൻ ബെയ്റൂട്ടിൽ പാർപ്പിടസമുച്ചയത്തിനു നേർക്ക് ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ മൂന്നുവയസുള്ള പെൺകുഞ്ഞുൾപ്പെടെ മൂന്നു പേരും തെക്കൻ ബെയ്റൂട്ടിൽ അഞ്ചു പേരും കൊല്ലപ്പെട്ടു. തെക്കൻ ലബനനിൽ അഞ്ചു പാലങ്ങൾ ഇസ്രേലി സേന തകർത്തു. ഇതിനിടെ, ഇറാൻ അംബാസഡറോട് രാജ്യം വിടാൻ ലബനൻ ഉത്തരവിട്ടു.
ഹിസ്ബുള്ള ഭീകരർ കാരണം പശ്ചിമേഷ്യൻ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ട ലബനനിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടു.
Tags : consensus process Attacks Iran Isreal West Asian Confilct Middle East War