Kerala
കോതമംഗലം: കുട്ടമ്പുഴ മാമലക്കണ്ടം ചാമപ്പാറയില്‍ വീണ്ടും വീടിന് നേരെ കാട്ടാനയാക്രമണം. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. മടത്തേടം എല്‍ദോസിന്റെ വീടിന്റെ ചാര്‍ത്ത്, വിറകുപുര, വാട്ടര്‍ ടാങ്കുകള്‍, കൃഷി തുടങ്ങിയവക്ക് നാശം വരുത്തി. പ്രദേശത്ത് സ്ഥിരമായി കാട്ടാനയുള്‍പ്പെടെ വന്യമൃഗശല്യം രൂക്ഷമാണ്.
വന്യമൃഗശല്യത്തിന് ശ്വാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ ഇന്നലെയും കാട്ടാനകള്‍ എത്തുകയും ഒരു വീടിന് മുകളിലേക്ക് പനമരം മറിടച്ചിടുകയും ചെയ്തിരുന്നു.
ആറേഴ് വര്‍ഷമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണ്. മൂന്നു കോടി രൂപയുടെ ട്രഞ്ച്, ഫെന്‍സിംഗ് സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ഇതൊക്കെ നശിപ്പിച്ചാണ് പ്രദേശത്ത് കാട്ടാനക്കൂട്ടം എത്താറുള്ളത്.
Kerala
തിരുവനന്തപുരം: കാട്ടാന ശല്യം മൂലം ജനജീവിതം ദുസഹമാകുന്ന സാഹചര്യത്തിൽ 500 പേരുടെ സ്പെഷൽ റിസർവ് ഫോഴ്സ് അടിയന്തരമായി രൂപീകരിക്കാൻ നിർദേശം നൽകിയതായി മന്ത്രി ഷിബു ബേബി ജോണ്‍.
വന്യജീവികൾ മൂലമുള്ള അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കൂടുതൽ ഫലപ്രദമായി ലഘൂകരിക്കുന്നതിനുമായാണ് കാട്ടാനകളുടെ സാന്നിധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്പെഷൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്.
വന്യജീവി സാന്നിധ്യം അനുഭവപ്പെടുന്ന മേഖലകളെ സംബന്ധിച്ച് അറിവുള്ള ഗോത്രവർഗവിഭാഗത്തിൽപ്പെടുന്നവരും വനം വകുപ്പിൽ നിന്നും വിരമിച്ച വിദഗ്ധരും പരിചയസന്പന്നരായ തദ്ദേശവാസികളും സാങ്കേതിക പരിജ്ഞാനമുള്ളവരുമുൾപ്പെടെയുള്ളവരാണ് സ്പെഷൽ റിസർവ് ഫോഴ്സിൽ ഉണ്ടാവുക. ഈ യൂണിറ്റുകളെ സംസ്ഥാന വ്യാപകമായി വിന്യസിക്കും.
ആനകളുടെ സഞ്ചാരപഥങ്ങളും നീക്കങ്ങളും സദാ നിരീക്ഷിക്കുക, ജനവാസമേഖലകളിലോ ജനവാസകേന്ദ്രങ്ങളുടെ സമീപത്തോ സമീപപ്രദേശങ്ങളിലോ കാട്ടാനകളുടെ സാന്നിധ്യം അനുഭവപ്പെടുന്ന പക്ഷം കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങൾ നേരിട്ടും വിവിധ മാധ്യമങ്ങളിലൂടെയും നൽകുന്നതിലൂടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലികൾ ഉൾപ്പെടെയുള്ള വിവിധ വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തന ക്ഷമത നിരന്തരം നിരീക്ഷിച്ച് ഉറപ്പുവരുത്തുക, ജനവാസമേഖലയോട് അടുത്തെത്തുന്ന കാട്ടാനകളെ സുരക്ഷിതമായി കാട്ടിലേക്കു തുരത്തുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർആർടികൾക്ക് വേണ്ട സഹായങ്ങളും പിന്തുണയും ലഭ്യമാക്കുക, മറ്റു സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയവയായിരിക്കും സ്പെഷൽ റിസർവ് ഫോഴ്സിന്റെ പ്രധാന പ്രവർത്തനങ്ങൾ. സ്പെഷൽ റിസർവ് ഫോഴ്സ് 24 മണിക്കൂറും പട്രോളിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: കാട്ടാന ശല്യം മൂലം ജനജീവിതം ദുസഹമാകുന്ന പശ്ചാത്തലത്തിൽ 500 പേരുടെ സ്പെഷ്യൽ റിസർവ് ഫോഴ്സ് അടിയന്തരമായി രൂപീകരിക്കാൻ നിർദ്ദേശം നൽകി മന്ത്രി ഷിബു ബേബി ജോൺ.
വന്യജീവികൾ മൂലമുള്ള അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കൂടുതൽ ഫലപ്രദമായി ലഘൂകരിക്കുന്നതിനുമായാണ് കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്പെഷ്യൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്.
വന്യജീവി സാന്നിദ്ധ്യം അനുഭവപ്പെടുന്ന മേഖലകളെ സംബന്ധിച്ച് അറിവുള്ള ഗോത്രവർഗ വിഭാഗത്തിൽപ്പെടുന്നവരും വനം വകുപ്പിൽനിന്നും വിരമിച്ച വിദഗ്ധരും പരിചയസമ്പന്നരായ തദ്ദേശവാസികളും സാങ്കേതിക പരിജ്ഞാനമുള്ളവരുമുൾപ്പെടെയുള്ളവരാണ് സ്പെഷ്യൽ റിസർവ് ഫോഴ്സിൽ ഉണ്ടാവുക. ഈ യൂണിറ്റുകളെ സംസ്ഥാന വ്യാപകമായി വിന്യസിക്കും.
ആനകളുടെ സഞ്ചാരപഥങ്ങളും നീക്കങ്ങളും സദാ നിരീക്ഷിക്കുക, ജനവാസമേഖലകളിലോ ജനവാസകേന്ദ്രങ്ങളുടെ സമീപത്തോ സമീപ പ്രദേശങ്ങളിലോ കാട്ടാനകളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്ന പക്ഷം കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങൾ നേരിട്ടും വിവിധ മാധ്യമങ്ങളിലൂടെയും നൽകുന്നതിലൂടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക,
വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ വേലികൾ ഉൾപ്പെടെയുള്ള വിവിധ വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തന ക്ഷമത നിരന്തരം നിരീക്ഷിച്ച് ഉറപ്പു വരുത്തുക, ജനവാസമേഖലയോട് അടുത്തെത്തുന്ന കാട്ടാനകളെ സുരക്ഷിതമായി കാട്ടിലേക്ക് തുരത്തുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർആർടികൾക്ക് വേണ്ട സഹായങ്ങളും പിന്തുണയും ലഭ്യമാക്കുക, മറ്റു സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയവയായിരിക്കും സ്പെഷ്യൽ റിസർവ് ഫോഴ്സിന്റെ പ്രധാന പ്രവർത്തനങ്ങൾ.
സ്പെഷ്യൽ റിസർവ് ഫോഴ്സ് 24 മണിക്കൂറും സംഘർഷ ബാധിത മേഖലകളിൽ പട്രോളിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതാണ്.
Kerala
മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിലെ രാജു (65) വിനാണ് പരിക്കറ്റത്. ഇന്നു രാവിലെ പത്തോടെയാണ് സംഭവം.
വീടിനു സമീപം ജോലിയിലായിരുന്ന രാജുവിനെ ആന തട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്കാണ് കാര്യമായ പരിക്ക്. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനവാസകേന്ദ്രത്തില്‍നിന്നു വനസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തുരത്തുന്നതിനിടെയാണ് ആന രാജുവിന്റെ വീടിനടുത്തുകൂടി കടന്നുപോയത്.
National
ന്യൂഡൽഹി: ആണവകേന്ദ്രങ്ങളിലടക്കം ആക്രമണത്തിനു പദ്ധതിയിട്ട ഒന്‍പതു ഭീകരർ അറസ്റ്റിൽ. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായും ഒളിവിൽപ്പോയ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരാണു പ്രതികൾ. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ ഇവർ ആക്രമണം ആസൂത്രണം ചെയ്തതായി പോലീസ് അറിയിച്ചു.
രാജ്യത്തെ ആണവകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഊർജ പ്ലാന്റുകൾ എന്നിവ ആക്രമിക്കാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് വിശദീകരിച്ചു. തന്ത്രപ്രധാന സ്ഥാപനങ്ങളെയും സൈനിക, പോലീസ് മേധാവികളടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ ചുമതലപ്പെടുത്തിയിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു.
അറസ്റ്റിലായവർ ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ളവരാണെന്നും ചിലർ വിദേശ പൗരന്മാരാണെന്നും ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ അറിയിച്ചു. പ്രതികളിൽനിന്നു വലിയ അളവിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ശൃംഖലയുമായി ബന്ധമുള്ള പ്രതികൾക്ക് പാക് ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസുമായും (ഐഎസ്ഐ) മുംബൈ അധോലോകവുമായും ബന്ധമുണ്ടെന്ന് പോലീസ് വിശദീകരിച്ചു. കുറച്ചുകാലമായി ഇവരുടെ മൊഡ്യൂൾ നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടുതൽ പ്രവർത്തകർ സജീവമാണോയെന്നും ആക്രമിക്കാൻ ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ പ്രതികൾ രഹസ്യനിരീക്ഷണം നടത്തിയിട്ടുണ്ടോയെന്നും ഏജൻസികൾ പരിശോധിക്കും. അതിർത്തി കടന്നുള്ള ഹാൻഡ്ലർമാർ, ഫണ്ടിംഗ്, സാധ്യമായ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രഖ്യാപിത കുറ്റവാളിയായ ഷഹബാസ് അൻസാരി, ഇയാളുടെ അമ്മാവൻ റെഹാൻ അൻസാരി എന്നിവരും ഇന്നലെ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സിദ്ധു മൂസാവാല കൊലപാതകക്കേസിൽ ആയുധങ്ങൾ വിതരണം ചെയ്തതിനു പോലീസ് തെരഞ്ഞിരുന്നയാളാണു ഷഹബാസ്. ഇരുവർക്കും പുറമെ അജയ്, മൻദീപ്, ദൽവീന്ദർ, റോഹൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഷൂട്ടർ എന്ന അധോലോക കുറ്റവാളി പൂനയിൽ അറസ്റ്റിലായി.
നിതീഷ് പാസ്വാനെ സാഹിബ്ഗഞ്ചിൽനിന്നും തൗഖീറിനെയും അർബാസിനെയും മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. ഹർവീന്ദറിനെയും മഞ്ജിത്തിനെയും ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു.
ഫണ്ട് ക്രമീകരിക്കാൻ ഡൽഹിയിലെത്തിയ 66 കാരനായ നേപ്പാളി പൗരനെയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഷഹ്സാദ് ഭട്ടി ശൃംഖല വഴി പ്രതികൾ ഐഎസ്ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരേസമയം ഏകോപിതമായി സ്പെഷൽ നടത്തിയ ഓപ്പറേഷനിൽ നിരവധി ആധുനിക ആയുധങ്ങൾ, ഹാൻഡ് ഗ്രനേഡുകൾ, മറ്റു സ്ഫോടകവസ്തുക്കൾ എന്നിവയുടെ വലിയ ശേഖരം കണ്ടെടുത്തു.
പാക്കിസ്ഥാനിലെ ആയുധഫാക്ടറിയിൽ നിർമിച്ച ഗ്ലോക്ക് പിസ്റ്റളുകൾ, 25 വെടിയുണ്ടകൾ, നാല് ഗ്രനേഡുകൾ എന്നിവ അറസ്റ്റിലായവരിൽ നിന്ന് കണ്ടെടുത്തതായി ഡൽഹി പോലീസ് സ്പെഷൽ സെല്ലിലെ അനിൽ ശുക്ല പറഞ്ഞു. മെഹ്റോളിയിലെ ഒറ്റപ്പെട്ട പ്രദേശത്ത് എൻഎസ്ജിയുടെ സഹായത്തോടെ ഗ്രനേഡുകൾ പിന്നീട് നശിപ്പിച്ചു.
ഡൽഹി ചെങ്കോട്ടയ്ക്കു സമീപം കഴിഞ്ഞവർഷം നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഒന്‍പത് തീവ്രവാദികളെക്കൂടി ഇന്നലെ അറസ്റ്റു ചെയ്തത്. ചെങ്കോട്ടയിൽ കാർ ബോംബ് സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരും കാഷ്മീരികളുമടക്കം വെള്ളക്കോളർ ഭീകരതയുടെ പുതിയ രീതിയാണു ഡൽഹിയിൽ വെളിപ്പെട്ടത്. ഭീകരസംഘടനയായ അൽ ക്വയ്ദയുമായി ബന്ധപ്പെട്ട അൻസാർ ഗസ്വത് ഉൽ ഹിന്ദ് ഭീകര സംഘടനയാണു ഡോക്ടർമാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ചതെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം പരിഹരിക്കുന്നതിനു കാര്യക്ഷമായ നടപടി സ്വീകരിക്കുമെന്നു ഗവര്‍ണര്‍. വനപ്രദേശത്തിനു ചുറ്റുമുള്ള മനുഷ്യജീവിതം ദുസഹമാക്കുന്ന ഒരു നടപടിയും ഭരണസംവിധാനത്തില്‍ നിന്നും ഉണ്ടാകില്ലെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഉറപ്പു നല്കി.
കേരളത്തിലെ വനങ്ങള്‍ സംസ്ഥാനത്തിന്റെ ശ്വാസകോശങ്ങളാണ്. വനസംരക്ഷണത്തിനും സുസ്ഥിരമായ പരിപാലനത്തിനും ശ്രദ്ധ നല്‍കും. എന്നാല്‍ പഴയ റിസര്‍വ്-വന വിജ്ഞാപനങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകരുടെ ഭൂമിയിന്മേലുള്ള അവകാശം സംരക്ഷിച്ചുകൊണ്ടും കാര്‍ഷിക ഭൂമിയും വന ഭൂമിയും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയിച്ചും സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാൻ അമേരിക്ക തയാറെടുക്കുന്നതായി റിപ്പോർട്ട്.
നയതന്ത്ര സ്തംഭനാവസ്ഥ സൈനികശക്തിയിലൂടെ മറികടക്കാനാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനമെന്നും ഇതിന്റെ ഭാഗമായി അടുത്തയാഴ്ചയോടെ ഇറാനെതിരായ വ്യോമാക്രമണം പുനരാരംഭിക്കാൻ പദ്ധതിയിടുന്നതായും ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
Kerala
കൊച്ചി: ക്രൈസ്തവർക്കുനേരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന അക്രമങ്ങൾ തടയാൻ കേന്ദ്രസർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവരും വൈദികരും സന്യാസിനികളും നിരന്തരമായി ആക്രമിക്കപ്പെടുന്നു. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ശക്തമായ നടപടികളെടുക്കണം. ക്രൈസ്തവരുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മണിപ്പുരിൽ ബാപ്റ്റിസ്റ്റ് സഭാ നേതാക്കളുടെയും നൈജീരിയയിൽ നുറുകണക്കിനു ക്രൈസ്തവരുടെയും കൊലപാതകങ്ങളിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
കോതമംഗലം രൂപത കേന്ദ്രത്തിൽ നടന്ന നേതൃസമ്മേളനം എഐസിയു എക്ലേസിയാസ്റ്റിക്കൽ ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സഭാപ്രവർത്തനങ്ങളിൽ അല്മായരുടെ പങ്ക് വലുതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ക്രൈസ്തവമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാന ചെയർമാൻ അൽഫോൻസ് പേരേര അധ്യക്ഷത വഹിച്ചു. നേതാക്കളായ ആന്റണി തൊമ്മാന, സി.ജെ. ജെയിംസ്, ഫ്രാൻസി ആന്റണി, സൈബി അക്കര, ബാബു അത്തിപ്പൊഴിയിൽ, ജോസ് ആന്റണി, ബാബു അമ്പലത്തുംകാലാ, സെബാസ്റ്റ്യൻ വടശേരി, പ്രഫ. ജെ. ജേക്കബ്, ജോൺ ബ്രിട്ടോ തുടങ്ങിയവർ പ്രസംഗിച്ചു.
National
കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമസംഭവങ്ങളിൽ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണവുമായി മുൻ മുഖ്യമന്ത്രി മമത ബാനർജി ഹൈക്കോടതയിൽ.
പശ്ചിമബംഗാൾ ഒരു ബുൾഡോസർ രാജ്യമല്ലെന്നും നിയമവാഴ്ചയാണ് ഇവിടെ നിലനിൽക്കുന്നതെന്നും അവർ കൽക്കട്ട ഹൈക്കോടതിയിൽ വ്യക്തമാക്കി.
രണ്ടാം തവണയാണ് മമത ബാനർജി കോടതിയിൽ അഭിഭാഷകയായി ഹാജരാകുന്നത്. മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളും അഭിഭാഷകരുമായ ചന്ദ്രിമ ഭട്ടാചാര്യ, കല്യാൺ ബാനർജി എന്നിവരും മമതയ്ക്കൊപ്പമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകൾ പരിഗണിക്കവേയാണ് മമത നിലപാട് വ്യക്തമാക്കിയത്.
National
കോൽക്കത്ത: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബഹാറാംപൂർ, മുർഷിദാബാദ് എന്നിവിടങ്ങളിൽ ടിഎംസി പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടു.
ഉദയ്നാരായൺപൂരിലെ ടിഎംസി സ്ഥാനാർഥിയെ ക്രൂരമായി മർദിച്ചു. കാൻസർ ബാധിതനായ ഒരു പ്രവർത്തകന്റെ തല ബിജെപി പ്രവർത്തകർ അടിച്ചുപൊട്ടിച്ചതായും തൃണമൂൽ കോൺഗ്രസ് പരാതിപ്പെട്ടു. സംസ്ഥാനത്ത് ബിജെപി ആദ്യമായി ഭരണത്തിലേറാൻ ഒരുങ്ങുമ്പോൾ വലിയ ആരോപണങ്ങളാണ് തൃണമൂൽ ഉന്നയിക്കുന്നത്.
Kerala
കോഴിക്കോട്: താമരശേരിയിൽ ബിരുദ വിദ്യാര്‍ഥിനിയായ 19 വയസുകാരിയെ അജ്ഞാതന്‍ വീട്ടില്‍ക്കയറി ഉപദ്രവിച്ചതായി പരാതി. ഇയാള്‍ മനുഷ്യമൂത്രം പുരട്ടിയ തുണി ഉപയോഗിച്ചു ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതായി പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം. താമരശേരി കാരാടി പാല് സൊസൈറ്റിക്കു സമീപം വാടക വീട്ടില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിക്കു നേരെയാണ് അതിക്രമം നടന്നതായി പറയുന്നത്.
അജ്ഞാതന്‍ വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഗൃഹനാഥയും രണ്ട് പെണ്മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പെണ്‍കുട്ടികളില്‍ മൂത്തയാള്‍ ബാങ്ക് ജീവനക്കാരിയും ഇളയ മകള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമാണ്.
സംഭവം നടക്കുമ്പോള്‍ അമ്മയും ഇളയ മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഇയാളെ തള്ളിമാറ്റുകയും പ്രതിരോധിക്കുകയും ചെയ്തതോടെ അക്രമി ഓടി രക്ഷപ്പെട്ടെന്നാണ് പറയുന്നത്.
വീടിന്റെ പിറകുവശത്തെ വാതിലിലൂടെയാണ് ഇയാള്‍ അകത്തെത്തിയതെന്നാണ് സൂചന. താമരശേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
District News
തണ്ണിത്തോട്: കേരളമൊട്ടാകെ പരാജയ ഭീതിയിൽ വിറളി പൂണ്ട സിപിഎം ആക്രമണം അഴിച്ചു വിടുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അനിൽ ബോസ്.
തണ്ണിത്തോട് കരിമാൻതോട്ടിൽ ജില്ലാ പഞ്ചായത്തംഗം എം.വി. അന്പിളിക്കുനേരെയുണ്ടായ കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രുദ്ര രാജു, ഏബ്രഹാം വാഴയിൽ, അജയൻ പിള്ള, സജി കളയ്ക്കാട്, ലില്ലി ബാബു, ജോയി ചിറ്റരുവിക്കൽ, ജോൺ കിഴക്കേതിൽ, കവിത, സുജ മാത്യു, സോമരാജൻ തേക്കുതോട്, രവി കണ്ടത്തിൽ, ശശാങ്കൻ, സാംകുട്ടി തണ്ണിത്തോട് എന്നിവർ പ്രസംഗിച്ചു.
International
ടെഹ്റാൻ: ചൊവ്വാഴ്ചയ്ക്കു മുമ്പു ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാക്കിയില്ലെങ്കിൽ ഇറാനെ തരിപ്പണമാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി അവജ്ഞയോടെ തള്ളി ഇറാൻ. ആക്രമണത്തിനു ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേലിലെ ഹൈഫയിൽ വൻ ആക്രമണവും നടത്തി.
പത്തു തവണ ഹൈഫയിൽ ആക്രമണം നടന്നതായിട്ടാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. ഇവിടെ ഒരു പാർപ്പിട സമുച്ചയത്തിൽ ഇറേനിയൻ മിസൈൽ പതിച്ചു രണ്ടു പേർ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റു. രണ്ടു പേരെകൂടി കണ്ടെത്താനുണ്ട്.
ഗൾഫിൽ ആക്രമണം തുടരുന്നു
ഗൾഫ് മേഖലയിലുടനീളവും ഇറാന്റെ ആക്രമണം തുടരുകയാണ്. കുവൈറ്റിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾക്കും എണ്ണ പ്ലാന്റുകൾക്കും നേരെയും ബഹ്റിനിലെ ഒരു എണ്ണക്കമ്പനിക്കു നേരെയുമാണ് ആക്രമണമുണ്ടായത്.
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാനിലെ പവർ പ്ലാന്റുകൾക്കും പാലങ്ങൾക്കും നേരെ കടുത്ത ആക്രമണം നടത്തുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ, ഇതു വകവയ്ക്കാതെയാണ് ഇറാന്റെ പുതിയ പ്രകോപനങ്ങൾ. തങ്ങളെ ആക്രമിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ പാലങ്ങളും എണ്ണപ്ലാന്റുകളും തകർക്കുമെന്നാണ് അവർ മറുഭീഷണി മുഴക്കിയിരിക്കുന്നത്.
ഇതിനിടെ, ഇറാനിൽ യുഎസ്-ഇസ്രായേൽ ആക്രമണവും രൂക്ഷമായി. 12 നഗരങ്ങളിലെങ്കിലും ആക്രമണങ്ങൾ നടന്നു. ടെഹ്റാനിലെ ബഹാരെസ്താൻ കൗണ്ടിയിൽ മാത്രം 13 പേർ കൊല്ലപ്പെട്ടു.
ടെഹ്റാൻ പ്രവിശ്യയിൽ രാത്രിയിൽ നടന്ന യുഎസ്-ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ 10 വയസിൽ താഴെയുള്ള നാലു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും കൊല്ലപ്പെട്ടതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പിന്തുണയുമായി യുഎഇ
ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന ബഹ്റിന്റെ ആവശ്യത്തിനു യുഎഇ തിങ്കളാഴ്ച
പിന്തുണ അറിയിച്ചു. ഇതൊരു പ്രാദേശിക പ്രശ്നം മാത്രമല്ലെന്നും ആഗോള സുസ്ഥിരതയ്ക്കു നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്റിൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.
നടപടികളില്ലാതെ കടന്നുപോകുന്ന ഓരോ ദിവസവും ലോകം വലിയൊരു പ്രതിസന്ധിയിലേക്ക് അടുക്കുന്നു, ഇതിന്റെ ഏറ്റവും കഠിനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നത് ഗ്ലോബൽ സൗത്ത് (വികസ്വര) രാജ്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
International
ടെഹ്റാൻ: ഇറാനിലെ പ്രധാനപ്പെട്ട മരുന്ന് നിര്‍മാണശാല മിസൈൽ ആക്രമണത്തിൽ തകർത്ത് ഇസ്രയേൽ. ആക്രമണത്തില്‍ കമ്പനിയുടെ അസംസ്കൃത വസ്തുക്കളുടെ ഉല്‍പ്പാദന യൂണിറ്റുകളും ഗവേഷണ വിഭാഗവും പൂര്‍ണമായും തകര്‍ന്നതായി ഇറാന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ പെന്ഷന് ഫണ്ട് ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള തൗഫീഖ് ദാരു എന്ന മരുന്ന് കമ്പനിയാണ് ഇസ്രായേല്‍ തകര്‍ത്തത്. അമേരിക്കന്‍ ഉപരോധങ്ങള്‍ കാരണം വിദേശ മരുന്ന് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍, ഭൂരിഭാഗം മരുന്നുകളും ഇറാന് ആഭ്യന്തരമായാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അതില്‍ ഏറ്റവും പ്രധാന കമ്പനിയാണ് ഇതെന്ന് ഇറാന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തിന്റെ ആരോഗ്യ പരിപാലന സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് ആരോഗ്യ സഹമന്ത്രി ഡോ. മെഹ്ദി പിര്‍സലേഹി പറഞ്ഞു. ഇസ്രയേല്‍ പരസ്യമായും മറയില്ലാതെയും മരുന്ന് നിര്‍മാണ കമ്പനികളെ ബോംബിട്ടു തകര്‍ക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ചൊവ്വാഴ്ച പറഞ്ഞു.
Kerala
സുൽത്താൻബത്തേരി: വയനാട്ടിലെ മാവേലി കൂടല്ലൂരിൽ വീട്ടുമുറ്റത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. കൈതവേലിയിൽ തങ്കമ്മയ്ക്കാണ്(85)പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ 6.10നാണ് സംഭവം. തങ്കമ്മയുടെ രണ്ട് കാലുകളുടെയും എല്ല് പൊട്ടി. വാരിയെല്ലിനും പരിക്കുണ്ട്. ശുചിമുറിയിൽ പോകുന്നതിന് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോൾ തൊട്ടടുത്തുനിന്നു കാട്ടാന പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.
ആന കാലിന് തട്ടിത്തെറിപ്പിച്ച തങ്കമ്മ സമീപത്തെ കുഴിയിൽ വീണു. തങ്കമ്മയെ കുത്താനും ആന ശ്രമിച്ചു. ശരീരത്തിന് പുറകിൽ കൊമ്പിന്റെ പാടുകൾ ഉണ്ട്. വീട്ടുകാർ ബഹളംവച്ച് എത്തിയതോടെ ആന കാട്ടിലേക്ക് കയറി. തങ്കമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന് ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 39 സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 28 സര്‍വീസുകളും ഗള്‍ഫില്‍ നിന്നും കൊച്ചിയിലേക്കുള്ള 11 സര്‍വീസുകളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്.
ദുബായി, അബുദാബി, ജിദ്ദ, മസ്കറ്റ്, ദമാം എന്നീ രാജ്യങ്ങളിലേക്ക് കൊച്ചിയില്‍ നിന്നും 19 സര്‍വീസുകള്‍ നടക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നും 16 സര്‍വീസുകള്‍ കൊച്ചിയിലേക്കും നടക്കുന്നുണ്ട്. കുവൈറ്റിലേക്കും ബഹ്റിനിലേക്കും നിലവില്‍ കൊച്ചിയില്‍ നിന്നും സര്‍വീസുകള്‍ നടക്കുന്നില്ല.
കുവൈറ്റ് വിമാനത്താവളത്തില്‍ ഇറാന് ഡ്രോണ്‍ ആക്രമണം നടത്തുകയാണ്. വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല എന്നാണ് വിമാനത്താവളം അധികൃതര്‍ അറിയിക്കുന്നത്. ഇറാന് ഇന്ന് അബുദാബിയിലെ കെസാദ് സാമ്പത്തിക മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു.
യുഎഇ, സൗദി അറേബ്യ, ബഹ്റിന്, ഒമാന്‍ എന്നീ രാജ്യങ്ങളിലേയ്ക്കും ഇറാനില്‍ നിന്നും ശക്തമായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളുണ്ടാവുന്നുണ്ട്. ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ക്രെയിന്‍ തകര്‍ന്നുവീണ് തൊഴിലാളിക്ക് പരിക്കേറ്റു. സലാല തുറമുഖം താല്‍ക്കാലികമായി അടച്ചു.
സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 12 സൈനികര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. ബഹ്റൈനിലും പുലര്‍ച്ചെയോടെ ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി.
Kerala
മലപ്പുറം: എസ്ഡിപിഐയെ അപ്രഖ്യാപിത ഘടകകക്ഷിയാക്കി എൽഡിഎഫ് മാറ്റിയെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ എം ഷാജി. എസ്ഡിപിഐ സ്ഥാനാർഥികൾക്കും വേങ്ങരയിലെ ഇടതു സ്ഥാനാർഥിക്കും കത്രിക ആണ് ചിഹ്നമെന്നും അദ്ദേഹം പറഞ്ഞു.
പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്നു എസ്ഡിപിഐ നേതൃത്വത്തോട് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അണികൾ ഇപ്പോൾ തന്നെ പ്രകോപിതരായതിനാൽ പരസ്യ പ്രഖ്യാപനം വേണ്ടെന്നാണ് എൽഡിഎഫ് പറഞ്ഞത്. അതിനാലാണ് എൽഡിഎഫിനുള്ള പിന്തുണ എസ്ഡിപിഐ പ്രഖ്യാപിക്കാത്തതെന്ന് ഷാജി ആരോപിച്ചു.
എസ്ഡിപിഐ ചിഹ്നം ഉൾപ്പെടെ വേങ്ങരയിൽ സ്വീകരിക്കാമെന്നു എൽഡിഎഫ് നേതാക്കൾ എസ്ഡിപിഐയോട് പറഞ്ഞിട്ടുണ്ട്. അഴീക്കോട് രണ്ടു തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയോട് പരസ്യമായി വോട്ട് വാങ്ങിയവരാണ് എൽഡിഎഫ്.
എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫിനെ തോൽപ്പിക്കുകയാണെങ്കിൽ തോൽപിക്കട്ടെ. ഇത്തരം ഗ്രുപ്പുകളോട് കോംപ്രമൈസ് ചെയ്തു പോയിരിക്കാൻ മാത്രം വലിയ സംഭവമല്ല നിയമസഭ. പ്രഖ്യാപിത നിലപാടിൽ ഒത്തു തീർപ്പിനില്ലെന്നും ഷാജി പറഞ്ഞു.
International
ദുബായ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിനിടെയും രൂക്ഷമായ ആക്രമണം തുടർന്ന് യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും. അഞ്ചു ദിവസം ഇറാന്റെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും ഇറാനുമായി ചർച്ച നടന്നുവെന്നും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു.
എന്നാൽ, യുഎസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ഇറാൻ പറയുന്നത്. ചർച്ച നടന്നുവെന്നത് വ്യാജ വാർത്തയാണെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു.
ഈയാഴ്ച അസർബയ്ജാൻ, ഈജിപ്റ്റ്, ഒമാൻ, പാക്കിസ്ഥാൻ, റഷ്യ, ദക്ഷിണകൊറിയ, തുർക്കി, തുർക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളുമായി യുദ്ധം സംബന്ധിച്ച് ചർച്ച നടത്തുമെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ ഓഫീസ് അറിയിച്ചു.
പൂർണ വിജയം ഉണ്ടാകുംവരെ യുദ്ധം തുടരുമെന്ന് ഇറാന്റെ ഉന്നത സൈനിക കമാൻഡ് വക്താവ് മേജർ ജനറൽ അലി അബ്ദുള്ളാഹി ആലിയാബാദി പറഞ്ഞു.
ഇതിനിടെ, യുഎസ്-ഇറാൻ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ മധ്യസ്ഥത വഹിക്കില്ലെന്ന് ഖത്തർ അറിയിച്ചു. യുദ്ധവിരാമത്തിനു ചർച്ച നടന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. ഓഹരിവിപണികളിലും നേട്ടമുണ്ടായി.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ആക്രമണം തുടരുമെന്നും വലിയ ആക്രമണങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്.
ഇറാനിലെ സൗത്ത് പാർസ് വാതകപ്പാടത്തിനുനേരേ ഇസ്രയേൽ നടത്തിയ ആക്രമണം ഒരു മുന്നറിയിപ്പ് മാത്രമാണെന്നും ഇന്നലെ പെന്റഗൺ ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ ഹെഗ്സെത് പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലെ ഊർജകേന്ദ്രങ്ങൾക്കു നേരേ നടത്തുന്ന ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി ഇറാൻ ഊർജം ആയുധമാക്കിവരികയാണ്. ഇസ്രയേൽ വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രംപ് അതു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് എന്തും നേരിടാൻ കഴിയും.
കാര്യങ്ങളെല്ലാം ഞങ്ങൾ നിശ്ചയിച്ചതുപോലെയാണു നീങ്ങുന്നത്. സംഘർഷം അനിശ്ചിതകാല യുദ്ധമായി മാറുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഇറാനിൽ ഇന്റർനെറ്റ് ബന്ധം ഭരണകൂടം വിച്ഛേദിച്ചിരിക്കുന്ന സാഹചര്യത്തിൽ സമാന്തര നടപടികൾ സ്വീകരിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 28ന് ആക്രമണം തുടങ്ങി ഇതുവരെ ഇറാനിലെ 7000 ലക്ഷ്യസ്ഥാനങ്ങളും സൈനികകേന്ദ്രങ്ങളും ആക്രമിച്ചു. ഇറാന്റെ നാവിക, വ്യോമ സേനകളെ നിർവീര്യമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
National
നാഗ്പുര്‍: ഡ്രോണ്‍ ആക്രമണം നടത്തുമെന്ന ഭീഷണിയെത്തുടര്‍ന്ന് മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലെ നാല് പ്രധാന താപവൈദ്യുത നിലയങ്ങള്‍ക്ക് അധികസുരക്ഷ ഏര്‍പ്പെടുത്തി.
ഇ മെയിലിലൂടെ ഭീഷണിസന്ദേശം അയച്ചവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് ഡിവൈഎസ്പി സന്ദീപ് പഖാലെ അറിയിച്ചു. ഭീഷണിസന്ദേശം ലഭിച്ചതിനു പിന്നാലെ ഖപര്‍ഖേഡ, കൊറാഡി താപവൈദ്യുത നിലയങ്ങളിലും പരിസരങ്ങളിലും പോലീസ് പരിശോധന നടത്തി.
സയനൈഡോ അതുമല്ലെങ്കിൽ ഗ്യാസ് ബോംബോ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ഖപര്‍ഖേഡ, കൊറാഡി, ചന്ദ്രപുര്‍, പരസ് നിലയങ്ങള്‍ തകര്‍ക്കുമെന്നായിരുന്നു ഭീഷണിസന്ദേശം.
Kerala
തിരുവനന്തപുരം: കടലാക്രണം തടയാൻ സംസ്ഥാനത്തെ പ്രധാനപ്പെട്ട 10 ഹോട്ട് സ്പോട്ടുകളിൽ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എഡിബി ധനസഹായം ലഭ്യമാക്കി പദ്ധതി നടപ്പാക്കാൻ തീരുമാനം.
പദ്ധതി നടപ്പാക്കുന്ന ജില്ലയും സ്ഥലങ്ങളും. തിരുവനന്തപുരം- ശംഖുമുഖം, വർക്കല. കൊല്ലം- ആലപ്പാട്, ആലപ്പുഴ- വലിയഴീക്കൽ, തൃക്കുന്നപ്പുഴ. എറണാകുളം- വൈപ്പിൻ. തൃശൂർ- കൊടുങ്ങല്ലൂർ, കയ്പമംഗലം. മലപ്പുറം- പൊന്നാനി. കോഴിക്കോട്- കാപ്പാട്. കണ്ണൂർ- തലശേരി. കാസർഗോഡ്- വലിയപറന്പ്.
Kerala
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ അടക്കം ലക്ഷ്യമിട്ട് ഇറാന് ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ വീണ്ടും കുറയുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് 31 സര്‍വീസുകള്‍ മാത്രമാണ് നടക്കുക. 50 സര്‍വീസുകളാണ് ഇന്ന് റദ്ദു ചെയ്തത്.
കൊച്ചിയില്‍ നിന്നും ദോഹയിലേക്കും കുവൈറ്റിലേക്കും സര്‍വീസ് നടക്കില്ല. ഒമ്പതു സര്‍വീസുകളും റദ്ദു ചെയ്തു. ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള ആറു സര്‍വീസുകളും റദ്ദാക്കി. എന്നാല്‍ ഖത്തര്‍ എയര്‍വേസിന്റെ ഒരു വിമാനം വൈകിട്ട് 5.40ന് കൊച്ചിയിലെത്തും.
കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള മൂന്നു സര്‍വീസുകളും റദ്ദു ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്കുള്ള മൂന്നു സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ദുബായി, അബുദാബി, ഷാര്‍ജ, മസ്കറ്റ്, റാസല്‍ഖൈമ, റിയാദ് എന്നീ രാജ്യങ്ങളിലേക്കുള്ള ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്.
ബഹ്റൈനിലേക്കും ബഹ്റൈനില്‍ നിന്നും ഒറ്റ വിമാനം പോലും ചാര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളെയും എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണം ഇറാന് തുടരുകയാണ്. ദുബായിയിലെ ആഡംബര ഹോട്ടലുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചു.
International
ദുബായ്: യുഎസ് താവളങ്ങളേക്കാൾ ഗൾഫ് രാജ്യങ്ങളിലെ മറ്റ് ഇടങ്ങളിലേക്കുകൂടി ആക്രമണം ഇറാൻ കടുപ്പിച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ കടുത്ത പ്രതിസന്ധി. ബഹ്റിനിൽ ഇന്നു രാവിലെയും ഇറാന്റെ ആക്രമണമുണ്ടായി. ബഹ്റിനെ എണ്ണ ശുദ്ധീകരണശാലയായ ബാബ്കോ റിഫൈനറിക്കു നേരേയാണ് ആക്രമണമുണ്ടായത്.
ഇവിടെനിന്നു പുക ഉയരുന്നതു കാണാമെന്നു സമീപവാസികൾ പറഞ്ഞു. ഇന്നലെ ജലശുദ്ധീകരണ പ്ലാന്റിനു നേരേ ആക്രമണം ഉണ്ടായിരുന്നു. ബഹ്റിനിലും മറ്റും നിത്യജീവിതത്തെയും ബിസിനസുകളെയുമെല്ലാം ബാധിക്കുന്ന തരത്തിലേക്കു യുദ്ധം മാറിയിരിക്കുകയാണ്. പല ഒാഫീസുകളുടെയും പ്രവർത്തനങ്ങൾ താളം തെറ്റിയ നിലയിലാണ്. സ്കൂളുകൾ പ്രവർത്തിക്കുന്നില്ല. ഒാൺലൈൻ ക്ലാസുകളാണ് മിക്കയിടത്തും.
നേരത്തെ യുഎസ് താവളങ്ങളിലേക്കു കേന്ദ്രീകരിച്ചിരുന്ന ആക്രമണം ഗൾഫ് രാജ്യങ്ങളിലെ മറ്റ് ഇടങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് ഇറാൻ. ബഹറിനിലെ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് ആക്രമിക്കപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. ഒരാൾ കൊല്ലപ്പെട്ടു. കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധനടാങ്കും സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനവും ആക്രമിച്ചു. കുവൈറ്റിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
അതേസമയം, പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന് നേതൃത്വത്തില്‍ കടുത്ത ഭിന്നതയെന്നു റിപ്പോര്‍ട്ട്. ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ഗൾഫ് രാജ്യങ്ങളോടു ക്ഷമാപണം നടത്തിയതും ഇനി ആക്രമിക്കില്ലെന്നു പ്രഖ്യാപനം നടത്തിയതും പ്രബലമായ റവലൂഷണറി ഗാര്‍ഡിന്റ രൂക്ഷമായ എതിര്‍പ്പിനിടയാക്കി.
ഇതോടൈ പെസെഷ്കിയാന് പ്രസ്താവന തിരുത്തി. മധ്യേഷ്യയിൽ ആക്രമണം കടുപ്പിക്കുമെന്നായിരുന്നു ഇന്നലെ പെസെഷ്കിയാൻ മലക്കം മറിഞ്ഞത്. മേഖലയിലെ ചില രാജ്യങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ശത്രുവിന്റെ കൈകളിലാണെന്നും ഈ രാജ്യങ്ങളിലേക്ക് ആക്രമണം തുടരുമെന്നും ഇറാൻ ജുഡീഷറി തലവൻ ഗുലാം ഹുസൈൻ മൊഹ്സേനി-ഇജേയി എക്സിൽ കുറിച്ചു.
സൗദിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടു മരണം ഇന്നലെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന് രൂക്ഷമായ ആക്രമണം നടത്തി. സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. യുഎഇക്കു നേർക്ക് ഇറാൻ തൊടുത്ത 16 മിസൈലുകളും 117 ഡ്രോണുകളും പ്രതിരോധിച്ചു. ദുബായിൽ ഡ്രോൺ അവശിഷ്ടം പതിച്ച് പാക്കിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു. ദുബായിൽ ഇതുവരെ കൊല്ലപ്പെട്ടത് രണ്ടു പാക്കിസ്ഥാൻകാരാണ്. ബഹറിനിലും ഇറാന്റെ കടുത്ത ആക്രമണമുണ്ടായി.
ഇറാനിലേക്ക് ഇന്നലെ ഇസ്രേലി സേന കനത്ത ആക്രമണം നടത്തി. രാജ്യമൊട്ടാകെ 10,000 സിവിലിയൻ കെട്ടിടങ്ങൾ തകർക്കപ്പെട്ടുവെന്ന് ഇറേനിയൻ റെഡ് ക്രസന്റ് അറിയിച്ചു. ലബനനിൽ ഇസ്രയേൽ-ഹിസ്ബുള്ള പോരാട്ടത്തിൽ 83 കുട്ടികളും 82 സ്ത്രീകളും അടക്കം 400 പേർ മരിച്ചെന്ന് ലബനീസ് ആരോഗ്യ മന്ത്രി പറഞ്ഞു. നാലു ലക്ഷം പേർ പലായനം ചെയ്തു. തെക്കൻ ലബനനിൽ തങ്ങളുടെ രണ്ടു സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രേലി സേന അറിയിച്ചു.
ടെഹ്റാനിലേക്ക് ഇസ്രേലി ബോംബ് വർഷം ഇറാൻ തലസ്ഥാനമായ ടെഹ്റാനിലേക്ക് ഇന്നലെ ഇസ്രേലി സേന നടത്തിയ ബോംബ് വർഷത്തിൽ വൻ നാശമുണ്ടായി. എണ്ണ റിഫൈനറികൾക്കു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് ടെഹ്റാനിൽ പുകപടലം നിറഞ്ഞു.
യുഎസ് ആക്രമണത്തിൽ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് തകർന്നെന്ന് ഇറാൻ അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ ഖെഷം ദ്വീപിലെ പ്ലാന്റിനു നേർക്കായിരുന്നു ആക്രമണം. 30 ഗ്രാമങ്ങളിലെ ജനങ്ങൾക്കു കുടിവെള്ളം ലഭ്യമല്ലാതായി. അടുത്ത ഘട്ടം യുദ്ധത്തിൽ നിരവധി വിസ്മയങ്ങളുണ്ടാകുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
International
ദുബായ്: പശ്ചിമേഷ്യയിൽ ഓരോ ദിവസം കഴിയുന്തോറും സംഘർഷം രൂക്ഷമാകുന്നു. ഇറാനിലേക്ക് യുഎസ്-ഇസ്രയേൽ സഖ്യം ശക്തമായ ആക്രമണം നടത്തി. ടെഹ്റാനിൽ വ്യാപക നാശനഷ്ടമുണ്ടായി. ഇറാനിൽ മരണം 1230 ആയെന്നു സർക്കാർ ഏജൻസി അറിയിച്ചു.
ശ്രീലങ്കൻ തീരത്തിനു സമീപം ഇറേനിയൻ കപ്പൽ ആക്രമിച്ചു മുക്കിയ അമേരിക്കയോടു പകരം ചോദിക്കുമെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ജനവാസകേന്ദ്രങ്ങളിൽ യുഎസ്-ഇസ്രയേൽ സേന ആക്രമണം നടത്തുകയാണെന്ന് ഇറാൻ ആരോപിച്ചു.
ഗൾഫ് രാജ്യങ്ങളിലും ഇസ്രയേലിലും ഇറാൻ ആക്രമണം തുടർന്നു. അസർബെയ്ജാനിലേക്ക് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. രണ്ടു പേർക്കു പരിക്കേറ്റു. തിരിച്ചടിക്ക് ഒരുങ്ങാൻ സൈനികർക്ക് അസർബെയ്ജാൻ പ്രസിഡന്റ് ഇൽഹം അലിയേവ് നിർദേശം നല്കി. അസർബെയ്ജാനു നേർക്ക് ഇറാൻ ആക്രമണം നടത്തിയത് ദുരൂഹതയുണ്ട്. അമേരിക്കൻ താവളങ്ങളില്ലാത്ത രാജ്യമാണ് അസർബെയ്ജാൻ.
ഹോർമുസ് കടലിടുക്ക് അടച്ചത് അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമാണെന്നും മറ്റു രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇതുവഴി തടസമില്ലാതെ പോകാമെന്നും ഇറാൻ അറിയിച്ചു.
ബഹ്റൈനിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ റിഫൈനറിക്കു നേർക്ക് ഇന്നലെ രാത്രി ഇറാൻ മിസൈലാക്രമണം നടത്തി. റിഫൈനറിയിൽ തീപിടിത്തമുണ്ടായെങ്കിലും ഉടൻ അണച്ചു.
അബുദാബിക്കു സമീപം അൽ ധാഫ്രയിലെ യുഎസ് സൈനിക താവളത്തിനു നേർക്ക് ഇറാൻ തൊടുത്ത ഡ്രോൺ തകർത്തു. ദോഹയിലെ യുഎസ് എംബസിക്കു സമീപമുള്ളവരെ ഖത്തർ ഒഴിപ്പിച്ചു. ജോർദാനു സമീപമുള്ള പ്രവിശ്യയിലേക്ക് ഇറാൻ തൊടുത്ത ഡ്രോൺ തകർത്തെന്ന് സൗദി അറേബ്യ അറിയിച്ചു. ഖത്തറിലേക്ക് നാലു യുദ്ധവിമാനങ്ങൾ അയയ്ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ പറഞ്ഞു.
ഇതിനിടെ, ലബനനിൽ ഹിസ്ബുള്ള ഭീകരരുടെ താവളങ്ങളിൽ ഇസ്രേലി സേന ആക്രമണം കടുപ്പിച്ചു. ലബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി. 24 മണിക്കൂറിനിടെ 80 കേന്ദ്രങ്ങളിലാണ് ഇസ്രേലി സേന ആക്രമണം നടത്തിയത്. തെക്കൻ ലബനനിൽനിന്ന് ഒഴിഞ്ഞുപോകാൻ പ്രദേശവാസികളോട് ഇസ്രയേൽ ആവശ്യപ്പെട്ടു.
International
ബെയ്റൂട്ട്: ഇറാൻ അനുകൂല ഹിസ്ബുള്ള തീവ്രവാദികളുടെ താവളമായ തെക്കൻ ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ.
തെക്കൻ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രേലി സേന നിർദേശം നല്കി. ഇസ്രയേൽ കരയുദ്ധത്തിനു തയാറെടുക്കുകയാണെന്നാണു റിപ്പോർട്ട്.
ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തി ഹിസ്ബുള്ളയാണ് ആദ്യം പ്രകോപനമുണ്ടാക്കിയത്. തുടർന്ന് ഇസ്രേലി സേന നടത്തിയ തിരിച്ചടിയിൽ ലബനനിൽ അന്‍പതിലേറെ പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്കു പരിക്കേറ്റു. തെക്കൻ ലബനനിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്തു.
International
ടെഹ്റാൻ/വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് ഖമനയ്യുടെ കൊലയ്ക്കു പിന്നാലെ പശ്ചിമേഷ്യ അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലേക്കു നീങ്ങുന്നു.
യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇറാൻ ശക്തമായ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇതു കൊണ്ടു നിർത്തുമോ അതോ ഇറാൻ ആക്രമണം തുടരുമോ എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സാഹചര്യം. ഇറാൻ ആക്രമണം തുടർന്നാൽ പൂർണ തോതിലുള്ള യുദ്ധമുണ്ടാകുമെന്ന ആശങ്ക വർധിച്ചിരിക്കുകയാണ്. അതേസമയം, ഇറാനെതിരെയുള്ള ബോംബാക്രമണം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
സംഘർഷം ലെബനനിലേക്കും
ഇറാന്റെ സഖ്യശക്തിയായ ഹിസ്ബുള്ള കൂടി രംഗത്തിറങ്ങിയതോടെ സംഘർഷം ലെബനനിലേക്കും വ്യാപിച്ചു. വടക്കൻ ഇസ്രയേലിലെ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളത്തിനെതിരേ ഹിസ്ബുള്ള റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ നടത്തി. തങ്ങളുടെ നേതാക്കളെയും ജനങ്ങളെയും ലക്ഷ്യമിടുന്ന ഇസ്രയേൽ ആക്രമണത്തിനെതിരേ പ്രതികരിക്കാൻ അവകാശമുണ്ടെന്ന് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു.
ഹിസ്ബുള്ളയ്ക്കു മറുപടിയായി ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. 2024 നവംബറിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറാണ് ഇതോടെ ലംഘിക്കപ്പെട്ടത്. ഇതിനു പുറമെ, ചെങ്കടലിലെ കപ്പലുകൾക്കെതിരേ വീണ്ടും ആക്രമണം നടത്തുമെന്ന് യെമനിലെ ഹൂത്തി വിമതരും പ്രഖ്യാപിച്ചിട്ടുണ്ട്.
മരണസംഖ്യ ഉയരുന്നു
മേഖലയിലുടനീളം മരണസംഖ്യ കുതിച്ചുയരുകയാണ്. ഇറാനിൽ മാത്രം ഇതുവരെ 201ലേറെ പേർ കൊല്ലപ്പെടുകയും 700ലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തതായി റെഡ് ക്രസന്റ് അറിയിച്ചു. ഇഇറാൻ നടത്തിയ തിരിച്ചടിയിൽ മൂന്ന് അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിൽ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ ഓരോരുത്തർ വീതം കൊല്ലപ്പെട്ടു. ഇസ്രയേലിൽ ഒമ്പത് പേരും ഇറാക്കിൽ രണ്ടു പേരും കുവൈറ്റിൽ ഒരാളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
International
ദുബായി: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. ദുബായി വിമാനത്താവളത്തിന് നേരെ നടന്ന ഇറാന്റെ ആക്രമണത്തിൽ വിമാനത്താവളത്തിൽ നേരിയ നാശനഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം.
വിമാനത്താവളത്തിലെ നാല് ജീവനക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.
അതേസമയം യുഎഇയിൽ ഇറാൻ അതിശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. 137 മിസൈലുകളും 209 ഡ്രോണുകളും ഇതുവരെ ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതായാണ് പുറത്തുവരുന്ന വിവരം. ഇതിൽ 14 ഡ്രോണുകളാണ് യുഎഇയിൽ പലയിടത്തായി പതിച്ചത്.
District News
കുളത്തുപ്പുഴ: അന്തർ സംസ്ഥാനപാതയിൽ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാർക്കു ഗുരുതര പരിക്ക് . ഞായറാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രക്കാരായ ചോഴിയക്കോട് അഞ്ചേക്കർ സ്വദേശി റഫീഖ്, ഫാത്തിമ, ഇവരുടെ കുഞ്ഞു മക്കളായ ഫിർദൗസ്, മുഹമ്മദ് റയാൻ എന്നിവർക്കാണ് പരിക്കേറ്റത് .
ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുളത്തൂപ്പുഴ പഞ്ചായത്തിൽ മലയോര ഹൈവേയിൽ പല പ്രദേശങ്ങളിലും രാത്രി യാത്ര ദുഷ്കരമായണ്. മലയോര ഹൈവേയിൽ അന്തർസംസ്ഥാന പാതയിൽ വന്യമൃഗശല്യത്താൽ വാഹന യാത്രക്കാർക്കു വൻ അപകടങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. വഴിവിളക്കുകൾ ഇല്ലാത്തതും റോഡിന്റെ ഇരുവശങ്ങളിലും കാട് മൂടി കിടക്കുന്നതും വന്യമൃഗങ്ങൾ റോഡ് ക്രോസ് ചെയ്യുന്നതും പ്രത്യേകിച്ച് ഇരുചക്ര വാഹന ത്തിൽ യാത്ര ചെയ്യുന്നവർക്കാണ് ഭീഷണി.
District News
സുൽത്താൻ ബത്തേരി: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ തെങ്ങിന്തോപ്പുകളിൽ കൊന്പൻചെല്ലി (ചുവന്ന ചെല്ലി) ആക്രമണം രൂക്ഷമായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. പ്രത്യേകിച്ച് ജനുവരി,ഫെബ്രുവരി മാസങ്ങളിലാണ് കീടാക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉത്പാദന നഷ്ടവും തെങ്ങുകളുടെ നാശവും വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
തെങ്ങിനെ ആക്രമിക്കുന്ന ഒരുഡസനിലേറെ കീടങ്ങളിലൊന്നാണെങ്കിലും ഏറ്റവും മാരകമായവയിൽ മുൻപന്തിയിലാണ് കൊന്പൻചെല്ലി. ചെല്ലിയുടെ ആക്രമണം ആരംഭിക്കുന്നതോടെ തെങ്ങിന്റെ ഉള്ളറകൾ നശിക്കുകയും പിന്നീട് വൃക്ഷം പൂർണമായി ഉണങ്ങിപ്പോകുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നതായി കർഷകർ പറയുന്നു. പല പ്രദേശങ്ങളിലും ഒരേ സമയം നിരവധി തെങ്ങുകളിൽ ബാധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. കുർക്കുലിയോണിഡേ കുടുംബത്തിൽപ്പെട്ട കൊന്പൻചെല്ലിയുടെ ശാസ്ത്രനാമം റിങ്കോഫോറസ് ഫെറുജിനിയസ് ആണ്.
മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ഏകദേശം രണ്ട് മാസത്തിനകം പൂർണവളർച്ച പ്രാപിക്കുകയും ഈ കാലയളവിൽ തെങ്ങിന്റെ ഉള്ളിലൂടെ തുരന്ന് ഗുരുതര നാശം വരുത്തുകയും ചെയ്യുന്നു.
തുടക്കത്തിൽ പുറമേ വ്യക്തമായ ലക്ഷണങ്ങൾ കാണാത്തതിനാൽ രോഗം തിരിച്ചറിയാൻ വൈകുന്നതും നാശനഷ്ടം വർധിപ്പിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
കീടനിയന്ത്രണ മാർഗങ്ങൾ ശക്തമാക്കാനും കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായവും ബോധവത്കരണവും നൽകാനും കൃഷിവകുപ്പ് അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്.
Leader Page
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും പീഡനങ്ങളും വർധിച്ചുവരികയാണെന്ന് പഠനറിപ്പോർട്ട്. 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ 30 വരെ ലോകമെമ്പാടും വിശ്വാസത്തിന്റെ പേരിൽ ആകെ 4,849 ക്രൈസ്തവർ കൊല്ലപ്പെട്ടതായും മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 373 പേർ കൂടുതലാണെന്നും അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ഓപ്പൺ ഡോർസ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ പറയുന്നതു പ്രകാരം, കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും നൈജീരിയയിലാണ്. സബ്- സഹാറൻ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ പീഡനങ്ങൾ അരങ്ങേറുന്നത്. ഇതിൽത്തന്നെ സുഡാൻ, നൈജീരിയ, മാലി എന്നീ രാജ്യങ്ങളാണു മുന്നിൽ.
കഴിഞ്ഞ 33 വർഷത്തിനിടെ ക്രൈസ്തവർക്കെതിരായ പീഡനവും വിവേചനവും വർധിച്ചതായി സംഘടന പറയുന്നു. ശാരീരിക ആക്രമണത്തിനുപുറമെ നിരീക്ഷണം, സെൻസർഷിപ്പ്, നിയന്ത്രണങ്ങൾ എന്നിവയിലൂടെ സ്വതന്ത്ര ജീവിതം നിഷേധിക്കപ്പെടുന്നു. എല്ലാ പ്രൊട്ടസ്റ്റന്റ് പള്ളികളും അടച്ചിട്ടിരിക്കുന്ന അൾജീരിയയുടെ കാര്യം റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇതുമൂലം രാജ്യത്തെ 75 ശതമാനത്തിലധികം ക്രൈസ്തവർക്കും അവരുടെ വിശ്വാസസമൂഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്.
പീഡനമനുഭവിക്കുന്നത് 38 കോടി 80 ലക്ഷം പേർ
റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമുള്ള 38 കോടി 80 ലക്ഷത്തിലധികം ക്രൈസ്തവർ വിശ്വാസത്തെപ്രതി വിവിധങ്ങളായ പീഡനങ്ങൾക്കു വിധേയരാകുന്നു. അതായത്, ഏഴു ക്രൈസ്തവരിൽ ഒരാൾ അതിക്രമങ്ങൾക്കിരയാകുന്നു. ആഫ്രിക്കയിൽ അഞ്ചിലൊരാളും ഏഷ്യയിൽ അഞ്ചിൽ രണ്ടാളും ക്രൈസ്തവരായതിന്റെ പേരിൽ പീഡനങ്ങൾക്കു വിധേയരാകുന്നു. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള 50 രാജ്യങ്ങളിൽ 34 എണ്ണത്തിലും പീഡനത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിനോ നിർബന്ധിത വിവാഹത്തിനോ വിധേയരായ ക്രൈസ്തവരുടെ എണ്ണം 32 ശതമാനം വർധിച്ചു. വിശ്വാസത്തിന്റെ പേരിൽ കഴിഞ്ഞ ഒരുവർഷം 67,843 ക്രൈസ്തവർ മർദനത്തിനും ഭീഷണിക്കും അധിക്ഷേപത്തിനും മാനസികപീഡനത്തിനും ഇരയായതായും റിപ്പോർട്ടിൽ പറയുന്നു.
ലോകത്താകെ 4,712 ക്രൈസ്തവരെ വ്യക്തമായ കാരണങ്ങളില്ലാതെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതായും 3,632 പള്ളികളും ക്രൈസ്തവ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 5,202 പേരെ ലൈംഗികപീഡനത്തിനു വിധേയമാക്കുകയും ഇതര മതസ്ഥരെ വിവാഹം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. 25,794 ക്രൈസ്തവ ഭവനങ്ങളും ക്രൈസ്തവരുടെ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. പീഡനങ്ങൾ കാരണം 2,24,129 ക്രൈസ്തവർ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് ഒളിവിൽ പോകാനോ രാജ്യത്തുനിന്ന് പലായനം ചെയ്യാനോ നിർബന്ധിതരായി. 3,302 പേരെ തട്ടിക്കൊണ്ടുപോയി.
അരാജകത്വം നടമാടുന്ന നൈജീരിയ
റിപ്പോർട്ടനുസരിച്ച് ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളുടെ പ്രഭവകേന്ദ്രം നൈജീരിയയാണ്. ലോകത്താകെ കൊല്ലപ്പെട്ട ക്രൈസ്തവരിൽ 70 ശതമാനവും ഈ ആഫ്രിക്കൻ രാജ്യത്താണ്. വിശകലനം ചെയ്ത കാലയളവിൽ ലോകമെമ്പാടും നടന്ന 4,849 കൊലപാതകങ്ങളിൽ 3,490 എണ്ണവും ഇവിടെയാണു നടന്നത്. ഇസ്ലാമിക തീവ്രവാദം, വംശീയ-മത സംഘർഷങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ, സ്ഥാപനപരമായ ബലഹീനത എന്നിവയുടെ സംഗമസ്ഥാനമാണു നൈജീരിയയെന്ന് ഓപ്പൺ ഡോർസ് ചൂണ്ടിക്കാട്ടുന്നു. 2025 ജൂണിൽ ബെനു സംസ്ഥാനത്തെ യെൽവാട്ടയിലെ ക്രിസ്ത്യൻ കർഷകസമൂഹത്തിനു നേരേ മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണത്തിൽ 258 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു.
സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സർക്കാരുകൾ, ഘടനാപരമായ അഴിമതി, നിയമവാഴ്ചയുടെ അഭാവം എന്നിവയാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവപീഡനം വർധിക്കാൻ പ്രധാന കാരണം. ബുർക്കിനോ ഫാസോ, മാലി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, സൊമാലിയ, നൈജർ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകൾ നിയമരാഹിത്യത്തെയും അധികാരശ്രേണിയിലെ ബലഹീനതയെയും ചൂഷണം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും
വിശ്വാസത്തിന്റെ പേരിൽ ആക്രമണത്തിനിരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഓപ്പൺ ഡോർസ് ഡയറക്ടർ ക്രിസ്ത്യൻ നാനി പറഞ്ഞു. 38 കോടി 80 ലക്ഷം പേരിൽ രണ്ടു കോടി ഒരു ലക്ഷവും സ്ത്രീകളും പെൺകുട്ടികളുമാണ്. ഒരു കോടി 10 ലക്ഷം പേർ 15 വയസിൽ താഴെയുള്ള കുട്ടികളും. ‘തീവ്രം’ എന്നു വിശേഷിപ്പിക്കാവുന്ന തലത്തിലുള്ള ക്രിസ്ത്യൻ വിരുദ്ധ പീഡനങ്ങളുള്ള രാജ്യങ്ങളുടെ എണ്ണം 13ൽനിന്ന് 15 ആയി ഉയർന്നു.
സൊമാലിയ, എറിത്രിയ, ലിബിയ, അഫ്ഗാനിസ്ഥാൻ, യെമൻ, സുഡാൻ, മാലി, നൈജീരിയ, പാക്കിസ്ഥാൻ, ഇറാൻ, ഇന്ത്യ, സൗദി അറേബ്യ, മ്യാൻമർ, സിറിയ എന്നിവയും ഭയാനകമായ തോതിലുള്ള ക്രൈസ്തവപീഡനങ്ങൾ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. റിപ്പോർട്ടനുസരിച്ച് സിറിയ ഉയർന്ന തലത്തിൽനിന്ന് അങ്ങേയറ്റം ഉയർന്ന തലത്തിലേക്ക് മാറിയിരിക്കുന്നു.
സിറിയയിലെ ക്രൈസ്തവർ അപകടത്തിലാണെന്ന് നാനി പറഞ്ഞു. കാരണം, പുതിയ രാഷ്ട്രീയശക്തി ഇപ്പോഴും ഭാഗികമായി ഛിന്നഭിന്നമാണ്. ആലെപ്പോയിൽ സമീപദിവസങ്ങളിൽ നടന്ന ഏറ്റുമുട്ടലുകൾ ഇതിനു തെളിവാണ്. തങ്ങളുടെ ഡാറ്റയനുസരിച്ച് സിറിയയിൽ മൂന്നു ലക്ഷം ക്രൈസ്തവർ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും പത്തു വർഷം മുമ്പുള്ളതിനേക്കാൾ ലക്ഷക്കണക്കിനു പേർ കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവരുടെ എണ്ണം കുറഞ്ഞെങ്കിലും കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചെന്നും റിപ്പോർട്ടിലുണ്ട്.
Kerala
പത്തനംതിട്ട: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ക്രൈസ്തവർക്കുനേരേ നടക്കുന്ന ആക്രമണങ്ങളിൽ നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് പ്രതിഷേധിച്ചു.
നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിന്റെ മറവിൽ മതസ്വാതന്ത്ര്യംതന്നെ നിഷേധിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ചു.
ട്രസ്റ്റ് ചെയർമാൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സെകട്ടറി ബിഷപ്പുമാരായ ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഡോ. സാമുവൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. ഗീവർഗീസ് മാർ അപ്രേം എന്നിവരും ഏബ്രഹാം ഇട്ടിച്ചെറിയ, ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. ഷൈജു മാത്യു, ഫാ. ജോർജ് തേക്കടയിൽ, അഡ്വ. സുരേഷ് കോശി, അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ഫാ. സോജി വർഗീസ് ജോൺ, വി.സി. സെബാസ്റ്റ്യൻ, തോമസുകുട്ടി തേവരുമുറിയിൽ, ജോർജ് മാമ്മൻ കൊണ്ടൂർ, ബിനു വാഴമുട്ടം എന്നിവരും പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ആര്യങ്കോട്ട് കാപ്പ കേസ് പ്രതി പോലീസിനുനേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്തു. പ്രതിക്കുനേരെ എസ്എച്ച്ഒ വെടിയുതിര്‍ത്തെങ്കിലും ദേഹത്തു കൊണ്ടില്ല.
വെട്ടുകത്തിയുമായി പ്രതി ഓടി രക്ഷപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കൈലി കിരണിന് നേരേയാണ് ആര്യാങ്കോട് എസ്എച്ച്ഒ വെടിയുതിര്‍ത്തത്.
കാപ്പ കേസില്‍ നാട് കടത്തിയ പ്രതി വീട്ടില്‍ തിരിച്ചെത്തിയ വിവരം അറിഞ്ഞാണ് എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുടെ വീട്ടിലെത്തിയത്. ഈ സമയമാണ് പോലീസിനെ ആക്രമിക്കാന്‍ പ്രതി വെട്ടുകത്തിയുമായി പാഞ്ഞടുത്തത്. എസ്എച്ച്ഒ വെടിയുതിര്‍ത്തെങ്കിലും പ്രതിയുടെ ശരീരത്തില്‍ പരിക്കേറ്റില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ജീവന് രക്ഷാര്ഥം മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണു പോലീസ് പറയുന്നത്.
Kerala
തിരുവനന്തപുരം: ആഡംബര കാറിന് വേണ്ടി പിതാവിനെ മകൻ ആക്രമിച്ചു. ഇതിൽ പ്രകോപിതനായ പിതാവ് മകനെ കമ്പിപ്പാരകൊണ്ട് തിരിച്ച് ആക്രമിച്ചു. ആക്രമണത്തിൽ മകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സംഭവത്തിൽ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. മകൻ ഹൃദ്യക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ഹൃദ്യക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് യുവാവ്.
സംഭവത്തിൽ പിതാവ് വിനയാനന്ദനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിനയാനന്ദ് ഒളിവിൽ പോയെന്നാണ് വിവരം. ഹൃദൃക്കിന് ആഡംബര കാര്‍ വേണമെന്നന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു. ഇത്തരത്തിൽ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ മകൻ പിതാവിനെ ആക്രമിച്ചു. തുടര്‍ന്ന് പ്രകോപിതനായ പിതാവ് കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Kerala
പാലക്കാട്: മണ്ണാർക്കാട്ട് കാട്ടുപന്നി കുറുകെ ചാടി പഞ്ചായത്തംഗത്തിന് പരിക്കേറ്റു. കോട്ടോപ്പാടം പഞ്ചായത്തംഗം നിജോ വർഗിസിനാണ് ഗുരുതരമായി പരിക്കേറ്റത്.
ബുധനാഴ്ച രാത്രി മേക്കളപ്പാറയിലായിരുന്നു അപകടം. ബൈക്കിൽ വീട്ടിലേക്ക് പോകുന്നിതിനിടെ കാട്ടുപന്നി ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന നിജോ അപകടനില തരണം ചെയ്തു.