ദുബായ്: പശ്ചിമേഷ്യയിൽ ഓരോ ദിവസം കഴിയുന്തോറും സംഘർഷം രൂക്ഷമാകുന്നു. ഇറാനിലേക്ക് യുഎസ്-ഇസ്രയേൽ സഖ്യം ശക്തമായ ആക്രമണം നടത്തി. ടെഹ്റാനിൽ വ്യാപക നാശനഷ്ടമുണ്ടായി. ഇറാനിൽ മരണം 1230 ആയെന്നു സർക്കാർ ഏജൻസി അറിയിച്ചു.
ശ്രീലങ്കൻ തീരത്തിനു സമീപം ഇറേനിയൻ കപ്പൽ ആക്രമിച്ചു മുക്കിയ അമേരിക്കയോടു പകരം ചോദിക്കുമെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ജനവാസകേന്ദ്രങ്ങളിൽ യുഎസ്-ഇസ്രയേൽ സേന ആക്രമണം നടത്തുകയാണെന്ന് ഇറാൻ ആരോപിച്ചു.
ഗൾഫ് രാജ്യങ്ങളിലും ഇസ്രയേലിലും ഇറാൻ ആക്രമണം തുടർന്നു. അസർബെയ്ജാനിലേക്ക് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. രണ്ടു പേർക്കു പരിക്കേറ്റു. തിരിച്ചടിക്ക് ഒരുങ്ങാൻ സൈനികർക്ക് അസർബെയ്ജാൻ പ്രസിഡന്റ് ഇൽഹം അലിയേവ് നിർദേശം നല്കി. അസർബെയ്ജാനു നേർക്ക് ഇറാൻ ആക്രമണം നടത്തിയത് ദുരൂഹതയുണ്ട്. അമേരിക്കൻ താവളങ്ങളില്ലാത്ത രാജ്യമാണ് അസർബെയ്ജാൻ.
ഹോർമുസ് കടലിടുക്ക് അടച്ചത് അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമാണെന്നും മറ്റു രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇതുവഴി തടസമില്ലാതെ പോകാമെന്നും ഇറാൻ അറിയിച്ചു.
ബഹ്റൈനിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ റിഫൈനറിക്കു നേർക്ക് ഇന്നലെ രാത്രി ഇറാൻ മിസൈലാക്രമണം നടത്തി. റിഫൈനറിയിൽ തീപിടിത്തമുണ്ടായെങ്കിലും ഉടൻ അണച്ചു.
അബുദാബിക്കു സമീപം അൽ ധാഫ്രയിലെ യുഎസ് സൈനിക താവളത്തിനു നേർക്ക് ഇറാൻ തൊടുത്ത ഡ്രോൺ തകർത്തു. ദോഹയിലെ യുഎസ് എംബസിക്കു സമീപമുള്ളവരെ ഖത്തർ ഒഴിപ്പിച്ചു. ജോർദാനു സമീപമുള്ള പ്രവിശ്യയിലേക്ക് ഇറാൻ തൊടുത്ത ഡ്രോൺ തകർത്തെന്ന് സൗദി അറേബ്യ അറിയിച്ചു. ഖത്തറിലേക്ക് നാലു യുദ്ധവിമാനങ്ങൾ അയയ്ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ പറഞ്ഞു.
ഇതിനിടെ, ലബനനിൽ ഹിസ്ബുള്ള ഭീകരരുടെ താവളങ്ങളിൽ ഇസ്രേലി സേന ആക്രമണം കടുപ്പിച്ചു. ലബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി. 24 മണിക്കൂറിനിടെ 80 കേന്ദ്രങ്ങളിലാണ് ഇസ്രേലി സേന ആക്രമണം നടത്തിയത്. തെക്കൻ ലബനനിൽനിന്ന് ഒഴിഞ്ഞുപോകാൻ പ്രദേശവാസികളോട് ഇസ്രയേൽ ആവശ്യപ്പെട്ടു.
Tags : Unrelenting conflict Iran Azerbaijan attacks Middle East War