ടെൽ അവീവ്: ഇറാനെതിരേ യുഎസ്-ഇസ്രേലി ആക്രമണം തുടരുന്നു. ഇറാനിലെ പാക് അതിർത്തിയോടു ചേർന്നുള്ള ചബഹാര്‍ സ്വതന്ത്ര വ്യാപാര മേഖലയ്ക്കു സമീപമുള്ള പര്‍വതപ്രദേശങ്ങളിലെ സൈനിക താവളങ്ങള്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ഇന്നലെ പുലർച്ചെ ആക്രമിച്ചു.
ഇറാന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ചാബഹാര്‍ സ്വതന്ത്ര വ്യാപാരമേഖല സ്ഥിതിചെയ്യുന്നത്.
2024ല്‍ ഇന്ത്യ പത്തു വര്‍ഷത്തെ പാട്ടത്തിനെടുക്കുകയും 120 കോടി ഡോളർ നിക്ഷേപിക്കുകയും ചെയ്ത ചബഹാർ തുറമുഖത്തിനു സമീപവും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. അഫ്ഗാനിസ്ഥാന്, മധ്യേഷ്യ, റഷ്യ, യൂറോപ്പ് എന്നിവയുമായി നേരിട്ടു വ്യാപാരം നടത്താന്‍ ഇന്ത്യയെ സഹായിക്കുന്നതാണ് ചബഹാര്‍ തുറമുഖം.
ഗൾഫ് രാജ്യങ്ങൾക്കു നേരേ വീണ്ടും ഇറാനിൽനിന്ന് ആക്രമണമുണ്ടായി. ഇന്നലെ പുലർച്ചെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് ദുബായ് വിമാനത്താവളത്തോടു ചേർന്ന ഇന്ധനടാങ്കിൽ തീപിടിത്തമുണ്ടായി. ഇതോടെ വ്യോമഗതാഗതം സ്തംഭിച്ചു. രാത്രി വൈകിയാണ് വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിക്കാനായത്.
സൗദി അറേബ്യ, ബഹറിൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്കു വന്ന നിരവധി ഡ്രോണുകൾ അന്തരീക്ഷത്തിൽവച്ചുതന്നെ നിർവീര്യമാക്കി. ഗൾഫ് രാജ്യങ്ങളെ ഇനിയും ആക്രമിക്കുമെന്ന സൂചനയുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് ആരാഗ്ചി രംഗത്തുവന്നു.
ചില അയൽരാജ്യങ്ങൾ അമേരിക്കൻ സേനയ്ക്ക് ആതിഥ്യമരുളി ഇറാനെതിരായ ആക്രമണങ്ങൾക്കും ഇറാനികളെ കൊലപ്പെടുത്താനും കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കാൻ ഈ രാജ്യങ്ങൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
►ഇറാൻ ദുർബലമാകുന്നതായി ഇസ്രയേലും അമേരിക്കയും◄
അതേസമയം, ഇറാനെതിരായ ആക്രമണം മൂന്നാം ആഴ്ചയിലേക്കു കടന്നിരിക്കെ ആ രാജ്യത്തിന്റെ പ്രതിരോധശേഷി ദുർബലമായതായി അമേരിക്ക. ഇറാന്റെ വ്യോമ, നാവികസേനകൾ പൂർണമായും നശിപ്പിക്കപ്പെട്ടതായും മിസൈൽശേഷി അവസാനത്തോടടുക്കുകയാണെന്നും വൈറ്റ് ഹൗസ് അവകാശപ്പെട്ടു.
വ്യോമപ്രതിരോധ സംവിധാനങ്ങൾ ഏറെക്കുറെ പൂർണമായും അപ്രത്യക്ഷമായ ഇറേനിയൻ ആകാശത്തേക്കു കടന്ന് ഇഷ്ടമുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാൻ സാധിക്കുന്നുണ്ടെന്നാണ് ഇസ്രേലി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്.
എന്നാൽ, തങ്ങൾ ഇതുവരെ ഉപയോഗിച്ചത് പഴയ മിസൈലുകളാണെന്നും പുതിയ മിസൈലുകളുടെ വൻശേഖരം തങ്ങളുടെ കൈവശമുണ്ടെന്നുമാണ് ഇറാൻ പ്രതികരിച്ചത്.
►ഹോർമുസിൽ ഇടപെടാൻ മടിച്ച് നാറ്റോ◄
അതിനിടെ, ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ യുദ്ധക്കപ്പലുകൾ അയച്ചു സഹായിക്കണമെന്ന ട്രംപിന്റെ അഭ്യർഥനയോട് സഖ്യകക്ഷികൾ അനുകൂല മറുപടി നൽകിയിട്ടില്ല.
ഇറാനെതിരായ യുദ്ധത്തിൽ ബ്രിട്ടൻ ഇടപെടില്ലെന്നും എന്നാൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഖ്യകക്ഷികളുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു. ഹോർമുസിലേക്ക് യുദ്ധക്കപ്പലുകൾ അയക്കാതിരുന്നാൽ അതു നാറ്റോയ്ക്ക് വലിയ നഷ്ടമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.