ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ മധ്യസ്ഥതയിലുള്ള യുഎസ്-ഇറാൻ സമാധാന ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നു. ഇന്നു ചർച്ച നടക്കുമെന്നായിരുന്നു റിപ്പോർട്ട്. ജെ.ഡി. വാൻസ് നയിക്കുന്ന യുഎസ് സംഘം ഇന്നു രാവിലെ ഇസ്ലാമാബാദിലെത്തുമെന്ന് പാക് അധികൃതർ സ്ഥിരീകരിക്കുന്നു.
അതേസമയം, ഇറാൻ പ്രതിനിധികൾ ചർച്ചയ്ക്കെത്തുന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. രണ്ടാംഘട്ട സമാധാന ചർച്ചയ്ക്കായി പാക്കിസ്ഥാൻ സത്യസന്ധമായി പരിശ്രമിച്ചെന്നും പന്ത് ഇറാന്റെ കോർട്ടിലാണെന്നും പാക്കിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്താവുള്ള തരാർ പറഞ്ഞു. കഴിഞ്ഞ എട്ടിന് ആരംഭിച്ച യുഎസ്-ഇറാൻ വെടിനിർത്തൽ ഇന്ന് അവസാനിക്കുകയാണ്.
ഇസ്ലാമാബാദിലേക്ക് ഒരു പ്രതിനിധിസംഘവും പുറപ്പെടില്ലെന്നാണ് ഇറാൻ പറയുന്നത്. ചർച്ചയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ യുഎസും ഇറാനും പരസ്പരം ഭീഷണിയുമായി രംഗത്തെത്തി.
ഇന്നോടെ യുഎസുമായി കരാർ ഉണ്ടാക്കിയില്ലെങ്കിൽ ഇറാനുമേൽ ബോംബാക്രമണം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. വെടിനിർത്തൽ ദീർഘിപ്പിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ട്രംപ്. യുദ്ധം തുടരാനാണു ശ്രമമെങ്കിൽ പുതിയ അടവുകൾ പുറത്തെടുക്കുമെന്നായിരുന്നു ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബാഫിന്റെ മുന്നറിയിപ്പ്.
ഭീഷണിയുടെ നിഴലിലുള്ള ചർച്ച തങ്ങൾക്കു സ്വീകാര്യമല്ലെന്ന് ഗാലിബാഫ് പറഞ്ഞു. അമേരിക്ക തങ്ങളുടെ കപ്പൽ പിടിച്ചെടുത്തതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇറാൻ ആവർത്തിച്ചു. കഴിഞ്ഞ 11, 12 തീയതികളിൽ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
Tags : Uncertainty in US-Iran peace