ത്രികക്ഷി സമാധാന രൂപരേഖയിൽ ഇസ്രയേലും ലബനനും ഒപ്പുവെച്ചു
വാഷിംഗ്ടൺ: സൈനികസംഘർഷത്തിന് വിരാമമിടാൻ ലക്ഷ്യമിട്ടുള്ള സുപ്രധാനമായ ത്രികക്ഷി സമാധാന രൂപരേഖയിൽ ഇസ്രയേലും ലബനനും ഒപ്പുവെച്ചു.
അമേരിക്കൻ വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോയുടെ സാന്നിധ്യത്തിൽ വാഷിംഗ്ടണിലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലായിരുന്നു ചടങ്ങുനടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ സമാധാനത്തിലേക്കുള്ള ആദ്യപടിയാണിതെന്ന് മാർക്കോ റൂബിയോ പ്രതികരിച്ചു.
അമേരിക്കയിലെ ഇസ്രയേൽ അംബാസഡർ യെഹിയേൽ ലെറ്റർ, ലബനൻ അംബാസഡർ നാദ ഹമദ മൊവാദ് എന്നിവരാണ് ഇരുരാജ്യങ്ങളെയും പ്രതിനിധീകരിച്ച് കരാറിൽ ഒപ്പുവെച്ചത്.
ലബനനിൽ നിന്ന് ഹിസ്ബുള്ളയുടെ സാന്നിധ്യം പൂർണമായി ഇല്ലാതാക്കാനും നിലവിൽ ഇസ്രയേൽ പിടിച്ചെടുത്ത ലബനനിലെ പ്രദേശങ്ങളിൽ തിരികെ ലെബനൻ ഔദ്യോഗിക ഭരണകൂടത്തിനു കൈമാറാനുമുള്ള കൃത്യമായ നടപടിക്രമങ്ങൾക്ക് ഈ കരാർ രൂപം നൽകുന്നു.
കരാർവ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യുഎസ് നേതൃത്വത്തിൽ ഒരു മിലിട്ടറി കോഓർഡിനേഷൻ ഗ്രൂപ്പ് രൂപീകരിക്കും. ഇതിനുപുറമേ ലെബനന് 100 മില്യൺ ഡോളറിന്റ് സഹായവും യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം,ലെബനനിലെ ശക്തമായ സായുധസംഘടനയായ ഹിസ്ബുള്ളയെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ നിന്നും കരാറിൽ നിന്നും പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഈ നീക്കം ലെബനനിൽ മറ്റൊരു ആഭ്യന്തരയുദ്ധത്തിന് കാരണമായേക്കുമെന്ന് ഹിസ്ബുള്ളയുമായി ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
Tags : Israel Lebanon peace signed peace line