ഇരട്ട ഭൂകന്പം തകർത്ത വെനസ്വേലയിൽനിന്നുള്ള ദൃശ്യം
കാരക്കസ്: ഇരട്ട ഭൂകന്പം തകർത്ത വെനസ്വേലയിൽ കടുത്ത ആശങ്കയായി മരണസംഖ്യ ഉയരുന്നു. 920 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മൂവായിരത്തിലേറെ പേർക്കു പരിക്കേറ്റു. പതിനായിരത്തിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു വിലയിരുത്തൽ. വെനസ്വേലയ്ക്കു കൈത്താങ്ങായി ലോകരാജ്യങ്ങളെല്ലാം രംഗത്തുണ്ട്.
ലോകമെങ്ങും നിന്നുള്ള നൂറുകണക്കിനു രക്ഷാപ്രവർത്തകർ വെനസ്വേലയിലെത്തി രക്ഷാദൗത്യത്തിൽ പങ്കുചേർന്നു. തകർന്നടിഞ്ഞ നൂറുകണക്കിനു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ രക്ഷാപ്രവർത്തകർ രാപകൽ വ്യത്യാസമില്ലാതെ തെരച്ചിൽ നടത്തിവരികയാണ്. ഇന്നലെയും ഒട്ടേറെപ്പേരെ കെട്ടിടാവശിഷ്ടങ്ങളിൽനിന്നു ജീവനോടെ രക്ഷപ്പെടുത്തിയെന്ന് ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു.
ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരമാണു വെനസ്വേലയിൽ ഇരട്ട ഭൂകന്പം നാശം വിതച്ചത്. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായി 39 സെക്കൻഡിനകം 7.5 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകന്പവുമുണ്ടായി. പിന്നീട് 214 തുടർചലനങ്ങളുണ്ടായി. തലസ്ഥാനമായ കാരക്കസിലും ലാ ഗ്വായ സംസ്ഥാനത്തുമാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ലാ ഗ്വായ നഗരത്തിലെ രണ്ടു പ്രധാന ആശുപത്രികളും പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
വോളന്റിയർമാർ താത്കാലിക ആശുപത്രികൾ സ്ഥാപിച്ച് പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ട്. ഭൂകന്പത്തിൽ മരിച്ചവരിൽ വിദേശപൗരന്മാരും ഉൾപ്പെടുന്നു. തങ്ങളുടെ മൂന്നു പൗരന്മാർ മരിച്ചുവെന്നും 99 പേരെ കാണാതായെന്നും സ്പാനിഷ് വിദേശകാര്യമന്ത്രി ഹോസെ മാനുവൽ അൽബാരെസ് അറിയിച്ചു. ഒന്പതു പോർച്ചുഗീസ് പൗരന്മാരും ബ്രസീൽ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു വീതം പൗരന്മാരും മരിച്ചു.
വെനസ്വേലയിലെ 67.6 ലക്ഷം ജനങ്ങൾ ഭൂകന്പത്തിന്റെ കെടുതികൾ അനുഭവിക്കുന്നുവെന്ന് ഇന്റർനാഷണൽ ഓർഗൈനേഷൻ ഫോർ മൈഗ്രേഷൻ അറിയിച്ചു. തുടർചലനങ്ങളുണ്ടാകാമെന്ന ഭയത്താൽ കാരക്കസിൽ വീടുകളിലേക്കു മടങ്ങാതെ നൂറുകണക്കിനു പേർ കഴിഞ്ഞ രാത്രി തെരുവുകളിലാണു കഴിഞ്ഞത്. വാർത്താവിനിമയ സംവിധാനം തകരാറിലായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. 1900നു ശേഷമുണ്ടായ ഏറ്റവും വലിയ ഭൂകന്പമാണ് വെനസ്വേലയെ തകർത്തെറിഞ്ഞത്.
Tags : Death toll rises Venezuela confirmed