താലിബ് അൽ അബ്ദുൾ മുഹ്സിൻ
ബർലിൻ: ജർമനിയിലെ മഗ്ദെബർഗ് നഗരത്തിലെ ക്രിസ്മസ് മാർക്കറ്റിൽ 2024ലുണ്ടായ ആക്രമണസംഭവത്തിലെ പ്രതിക്കു കോടതി പരമാവധി ശിക്ഷയായ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
സൗദി അറേബ്യൻ പൗരനായ താലിബ് അൽ അബ്ദുൾ മുഹ്സി (51) നാണ് കോടതി ശിക്ഷ വിധിച്ചത്. ഇരകളുടെ എണ്ണം വളരെ കൂടുതലായതിനാൽ മഗ്ദെബർഗിൽ പ്രത്യേക താത്കാലിക കോടതി സജ്ജമാക്കിയാണു വിചാരണ പൂർത്തിയാക്കിയത്.
2024 ഡിസംബർ 20ന് പ്രാദേശിക സമയം രാത്രി 7.02നായിരുന്നു ജർമനിയെ നടുക്കിയ ആക്രമണം നടന്നത്.
നഗരമധ്യത്തിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് വാടകയ്ക്കെടുത്ത ബിഎംഡബ്ല്യു കാർ മണിക്കൂറിൽ 48 കിലോമീറ്റർ വേഗതയിൽ മനഃപൂർവം ഇടിച്ചുകയറ്റുകയായിരുന്നു. ഒരു മിനിറ്റും നാല് സെക്കൻഡും മാത്രം നീണ്ടുനിന്ന ആക്രമണത്തിൽ ഒന്പത് വയസുള്ള ഒരു ആൺകുട്ടിയും 45നും 75നും ഇടയിൽ പ്രായമുള്ള അഞ്ചു സ്ത്രീകളും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ദുരന്തത്തിന് തൊട്ടുപിന്നാലെതന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജർമൻ അധികാരികളുമായുള്ള തർക്കങ്ങളാണു തന്നെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു. സൗദി വനിതകളുടെ അവകാശങ്ങൾ ജർമനി അവഗണിക്കുന്നതിൽ തനിക്കു ദേഷ്യമുണ്ടായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്.
ഇസ്ലാമിനെയും സൗദി ഭരണകൂടത്തെയും വിമർശിച്ചതിന്റെ പേരിൽ അവിടെ പീഡനം നേരിടുന്നുണ്ടെന്ന് അവകാശപ്പെട്ട് 2016ലാണ് ഇയാൾ ജർമനിയിൽ അഭയം നേടിയത്.
Tags : German Christmas market attack suspect sentenced life in prison Court