തിരുവനന്തപുരം: തന്റെ ഏറ്റവും വലിയ ആഗ്രഹം സമാധാനമായി ക്രിക്കറ്റ് ആസ്വദിക്കുക എന്നതാണെന്ന് സഞ്ജു സാംസണ്. ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടനേട്ടത്തിനു ശേഷം ജന്മനാട്ടിൽ ആദ്യമായി നടത്തിയ പത്രസമ്മേളനത്തിലാണ് സഞ്ജു ഇത്തരത്തിൽ പ്രതികരിച്ചത്. ഏകദിന ടീമിൽ ഇടം കിട്ടുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഈ പ്രതികരണം.
കാര്യവട്ടത്ത് ന്യൂസിലാൻഡുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഏറെ സങ്കടവും ദേഷ്യവും എല്ലാം തോന്നി. ഈ വിഷമവുമായാണ് നാട്ടിൽനിന്നും ലോകകപ്പിനു പോയത്. എന്നാൽ, പരാജയത്തിൽനിന്നും മുന്നേറണമെന്ന ആത്മസമർപ്പണത്തോടെ ഫോണ് ഓഫ് ചെയ്തും സോഷ്യൽ മീഡിയ നോക്കാതെയും പരിശീലനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഭാര്യയും സുഹൃത്തും മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഏഴ് ദിവസം നന്നായി പരിശീലനം ചെയ്തു. തന്റെ പോരായ്മകൾ എന്തെന്നതിനെക്കുറിച്ച് നന്നായി ആലോചിച്ചു. ആ പോരായ്മകൾ പരിഹരിക്കാനായി കിട്ടിയ ഒരാഴ്ച ഇടവേള നന്നായി ഉപയോഗിച്ചു.
ജീവിതത്തിൽ വിജയത്തേക്കാൾ തനിക്കു ലഭിച്ചിട്ടുള്ളത് പരാജയങ്ങളാണ്. അതിനാൽ ആ പരാജയങ്ങളെ എങ്ങനെ അതിജീവിക്കാമെന്നും പഠിച്ചിട്ടുണ്ട്. അതാണ് ഗുണമായി മാറിയത്. സ്വയം എങ്ങനെ മാറ്റിയെടുക്കാമെന്നതിൽ വിജയിച്ചു. അതിനാൽ ഈ നേട്ടത്തിൽ ഏറ്റവുമധികം നന്ദി പറയേണ്ടത് തന്നോടാണെന്നും സഞ്ജു പറഞ്ഞു.
10-ാം വയസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ കളിച്ചുതുടങ്ങിയതാണ്. ഇപ്പോൾ 31 വയസായി. രഞ്ജി ട്രോഫി ഉൾപ്പെടെ നിരവധി ടൂർണമെന്റിൽ കളിച്ചു. തന്റെ കഠിനാധ്വാനത്തിന് മുകളിൽനിന്ന് അനുഗ്രഹമുണ്ടായെന്നു കരുതുന്നതായും സഞ്ജു കൂട്ടിച്ചേർത്തു.
ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ നേടിയ 97 റണ്സാണ് മികച്ച ഇന്നിംഗ്സെന്നു പറഞ്ഞ സഞ്ജു ജീവിതത്തിലെ സന്തോഷമുള്ള നിമിഷം എല്ലാവരോടും പങ്കിടാനാണ് താൻ എത്തിയതെന്നും കൂട്ടിച്ചേർത്തു. എല്ലാ മാധ്യമങ്ങളും വെവ്വേറെ അഭിമുഖങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അങ്ങനെ കൊടുക്കാൻ സമയം ഇല്ലായിരുന്നു. അതേത്തുടർന്നാണ് മാധ്യമപ്രവർത്തകരെ ഒരുമിച്ചുകാണാൻ തീരുമാനിച്ചതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ഇപ്പോൾ ട്വന്റി-20 കിരീടനേട്ടത്തിന്റെ സന്തോഷത്തിലാണ്. ഇനി മുന്നിലുള്ളത് ഐപിഎല്ലാണ്. പുതിയ ടീമിലേക്കാണ് ഇപ്പോൾ എത്തിയിട്ടുള്ളത്. അവർക്കായി ഐപിഎല്ലിൽ പരമാവധി നന്നായി കളിക്കണം. ഈ ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നിൽ നിരവധി പേരുടെ പ്രാർഥനയുണ്ട്. അതിനാലാണ് ഈ ജയത്തിന് നമ്മുടെ വിജയം എന്ന വികാരമുണ്ടാകുന്നത്.
ഐപിഎല്ലിൽ ആദ്യമത്സരം പഴയ ടീമായ രാജസ്ഥാൻ റോയൽസിന് എതിരായാണ്. ആ ടീമിലെ ചില കളിക്കാരുമായും സപ്പോർട്ടിംഗ് സ്റ്റാഫുമായും വൈകാരിക ബന്ധമുണ്ട്. പക്ഷെ, ഗ്രൗണ്ടിൽ വികാരമുണ്ടാകില്ല. മത്സരത്തെ മത്സരമായി കാണുമെന്നും സഞ്ജു കൂട്ടിച്ചേർത്തു.