Sports
ദുബായ്: മാര്‍ച്ചിലെ ഐസിസി പുരുഷ പ്ലെയര്‍ ഓഫ് ദ മന്തായി ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് തെരഞ്ഞെടുക്കപ്പെട്ടു.
2026 ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ അടക്കം മൂന്നു നിര്‍ണായക മത്സരങ്ങളില്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയെ കിരീടത്തില്‍ എത്തിച്ച മികവിനാണ് ഈ അംഗീകാരം.
ലോകകപ്പിന്റെ തുടക്കത്തില്‍ സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തായിരുന്നു. ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും സഞ്ജുവായിരുന്നു. ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റന്‍ അമേലിയ കെര്‍ ആണ് മാര്‍ച്ചിലെ മികച്ച വനിതാ താരം.
Sports
ചെന്നൈ: ഫോമില്ലായ്മയെക്കുറിച്ചുള്ള ആശങ്കകൾക്കും വിമർശനങ്ങൾക്കും ചെപ്പോക്കിൽ സെഞ്ചുറിയുമായി മറുപടി നൽകി സഞ്ജു സാംസണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു 56 പന്തിൽ പുറത്താവാതെ 115 റണ്‍സാണ് അടിച്ചെടുത്തത്. സഞ്ജുവിന്റെ ഇന്നിംഗ്സിന്റെ കരുത്തിൽ ചെന്നൈ ഡൽഹിക്കെതിരേ സീസണിലെ ആദ്യ ജയം നേടി.
“വളരെയധികം ഫോമിലായിരിക്കുന്പോഴും രാജ്യത്തിനായി മത്സരങ്ങൾ ജയിപ്പിച്ചു കൊടുത്തിട്ടുള്ളപ്പോഴും പോലും, തുടർച്ചയായ ചില പരാജയങ്ങൾ മനസിൽ വലിയ സംശയങ്ങൾ ഉണ്ടാക്കും. തുടക്കത്തിൽ തന്നെ കൂടുതൽ ആക്രമിച്ചു കളിക്കണമോ അതോ ബാറ്റിംഗ് പ്ലാൻ മാറ്റണമോ എന്നിങ്ങനെയുള്ള ചിന്തകൾ ഉണ്ടായിരുന്നു. എന്നാൽ എന്റെ അടിസ്ഥാന ശൈലിയിൽ വിശ്വസിക്കാനാണ് ഞാൻ തീരുമാനിച്ചത്. അത് ഇന്ന് മനോഹരമായി ഫലിച്ചു.’’ തന്റെ ഇന്നിംഗ്സിന് ശേഷം രവി ശാസ്ത്രിയുമായി സംസാരിക്കവേ സഞ്ജു പറഞ്ഞു.
സഞ്ജുവിന് ചരിത്ര നേട്ടം
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 115 റണ്‍സ് അടിച്ചെടുത്ത സഞ്ജു പുതിയൊരു റിക്കാർഡ് പേരിൽ കുറിച്ചു. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകൾക്കായി സെഞ്ചുറി നേടുന്ന രണ്ടാമത് താരമാണ് സഞ്ജു. നേരത്തേ കെ.എൽ. രാഹുൽ (പഞ്ചാബ് കിംഗ്സ്, ലക്നോ സൂപ്പർ ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്കായി) ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഡൽഹി ഡയർഡവിൾസ് (ഇപ്പോഴത്തെ ഡൽഹി ക്യാപിറ്റൽസ്), രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്ക് പിന്നാലെയാണ് ചെന്നൈക്കായും സഞ്ജുവിന്റെ സെഞ്ചുറി നേട്ടം. ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിലും സഞ്ജു ഇടംപിടിച്ചു.
Sports
മുംബൈ: ഐപിഎൽ പതിനെട്ടാം സീസണ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ രാജസ്ഥാൻ റോയൽസിന് വൻ തിരിച്ചടി.
സ്റ്റാർ ഓൾറൗണ്ടർ സാം കറൻ അരക്കെട്ടിനേറ്റ പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽനിന്ന് പുറത്തായി. നവംബറിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്നാണ് സാം കറൻ രാജസ്ഥാനിലെത്തിയത്.
മാർച്ച് അഞ്ചിന് നടന്ന ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരേയാണ് സാം കറൻ അവസാനമായി കളിച്ചത്. ലോകകപ്പിന് പിന്നാലെ റിപ്പോർട്ട് ചെയ്യപ്പെട്ട പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പിന്മാറ്റം.
സഞ്ജു സാംസണെ ചെന്നൈയ്ക്ക് നൽകി പകരമായി രവീന്ദ്ര ജഡേജയ്ക്കൊപ്പമാണ് സാം കറൻ രാജസ്ഥാൻ നിരയിലെത്തിയത്. സാം കറന്റെ പകരക്കാരനെ രാജസ്ഥാൻ റോയൽസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: തന്റെ ഏറ്റവും വലിയ ആഗ്രഹം സമാധാനമായി ക്രിക്കറ്റ് ആസ്വദിക്കുക എന്നതാണെന്ന് സഞ്ജു സാംസണ്. ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടനേട്ടത്തിനു ശേഷം ജന്മനാട്ടിൽ ആദ്യമായി നടത്തിയ പത്രസമ്മേളനത്തിലാണ് സഞ്ജു ഇത്തരത്തിൽ പ്രതികരിച്ചത്. ഏകദിന ടീമിൽ ഇടം കിട്ടുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഈ പ്രതികരണം.
കാര്യവട്ടത്ത് ന്യൂസിലാൻഡുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഏറെ സങ്കടവും ദേഷ്യവും എല്ലാം തോന്നി. ഈ വിഷമവുമായാണ് നാട്ടിൽനിന്നും ലോകകപ്പിനു പോയത്. എന്നാൽ, പരാജയത്തിൽനിന്നും മുന്നേറണമെന്ന ആത്മസമർപ്പണത്തോടെ ഫോണ്‍ ഓഫ് ചെയ്തും സോഷ്യൽ മീഡിയ നോക്കാതെയും പരിശീലനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഭാര്യയും സുഹൃത്തും മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഏഴ് ദിവസം നന്നായി പരിശീലനം ചെയ്തു. തന്റെ പോരായ്മകൾ എന്തെന്നതിനെക്കുറിച്ച് നന്നായി ആലോചിച്ചു. ആ പോരായ്മകൾ പരിഹരിക്കാനായി കിട്ടിയ ഒരാഴ്ച ഇടവേള നന്നായി ഉപയോഗിച്ചു.
ജീവിതത്തിൽ വിജയത്തേക്കാൾ തനിക്കു ലഭിച്ചിട്ടുള്ളത് പരാജയങ്ങളാണ്. അതിനാൽ ആ പരാജയങ്ങളെ എങ്ങനെ അതിജീവിക്കാമെന്നും പഠിച്ചിട്ടുണ്ട്. അതാണ് ഗുണമായി മാറിയത്. സ്വയം എങ്ങനെ മാറ്റിയെടുക്കാമെന്നതിൽ വിജയിച്ചു. അതിനാൽ ഈ നേട്ടത്തിൽ ഏറ്റവുമധികം നന്ദി പറയേണ്ടത് തന്നോടാണെന്നും സഞ്ജു പറഞ്ഞു.
10-ാം വയസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ കളിച്ചുതുടങ്ങിയതാണ്. ഇപ്പോൾ 31 വയസായി. രഞ്ജി ട്രോഫി ഉൾപ്പെടെ നിരവധി ടൂർണമെന്റിൽ കളിച്ചു. തന്റെ കഠിനാധ്വാനത്തിന് മുകളിൽനിന്ന് അനുഗ്രഹമുണ്ടായെന്നു കരുതുന്നതായും സഞ്ജു കൂട്ടിച്ചേർത്തു.
ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ നേടിയ 97 റണ്‍സാണ് മികച്ച ഇന്നിംഗ്സെന്നു പറഞ്ഞ സഞ്ജു ജീവിതത്തിലെ സന്തോഷമുള്ള നിമിഷം എല്ലാവരോടും പങ്കിടാനാണ് താൻ എത്തിയതെന്നും കൂട്ടിച്ചേർത്തു. എല്ലാ മാധ്യമങ്ങളും വെവ്വേറെ അഭിമുഖങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അങ്ങനെ കൊടുക്കാൻ സമയം ഇല്ലായിരുന്നു. അതേത്തുടർന്നാണ് മാധ്യമപ്രവർത്തകരെ ഒരുമിച്ചുകാണാൻ തീരുമാനിച്ചതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ഇപ്പോൾ ട്വന്റി-20 കിരീടനേട്ടത്തിന്റെ സന്തോഷത്തിലാണ്. ഇനി മുന്നിലുള്ളത് ഐപിഎല്ലാണ്. പുതിയ ടീമിലേക്കാണ് ഇപ്പോൾ എത്തിയിട്ടുള്ളത്. അവർക്കായി ഐപിഎല്ലിൽ പരമാവധി നന്നായി കളിക്കണം. ഈ ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നിൽ നിരവധി പേരുടെ പ്രാർഥനയുണ്ട്. അതിനാലാണ് ഈ ജയത്തിന് നമ്മുടെ വിജയം എന്ന വികാരമുണ്ടാകുന്നത്.
ഐപിഎല്ലിൽ ആദ്യമത്സരം പഴയ ടീമായ രാജസ്ഥാൻ റോയൽസിന് എതിരായാണ്. ആ ടീമിലെ ചില കളിക്കാരുമായും സപ്പോർട്ടിംഗ് സ്റ്റാഫുമായും വൈകാരിക ബന്ധമുണ്ട്. പക്ഷെ, ഗ്രൗണ്ടിൽ വികാരമുണ്ടാകില്ല. മത്സരത്തെ മത്സരമായി കാണുമെന്നും സഞ്ജു കൂട്ടിച്ചേർത്തു.
Sports
അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരേയൊരു ഇതിഹാസമേ ഉള്ളെന്ന് വീണ്ടും അടിവരയിടുന്ന മുഹൂര്‍ത്തമായിരുന്നു അഹമ്മദാബാദില്‍ അരങ്ങേറിയ ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനല്‍.
ന്യൂസിലന്‍ഡിന് എതിരായ ഫൈനല്‍ ജയത്തിലൂടെ മൂന്നാം തവണയും ട്വന്റി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കി. പ്ലെയര്‍ ഓഫ് ദ മാച്ചായത് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരം സ്വീകരിക്കാന്‍ എത്തിയപ്പോള്‍ സച്ചിന് തെണ്ടുല്‍ക്കര്‍ തന്നെ സഹായിച്ചെന്ന വെളിപ്പെടുത്തലാണ് സഞ്ജു നടത്തിയത്. സച്ചിന് സാറുമായി കഴിഞ്ഞ രണ്ടു മാസത്തോളം ഞാന്‍ നിരന്തരം കോണ്ടാക്ട് ചെയ്തിരുന്നു. ഫൈനലിന്റെ തലേദിവസവും കോണ്ടാക്ട് ചെയ്തു.
2011 ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മറ്റൊരു താരം സച്ചിന്റെ മാനസിക പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു; യുവരാജ് സിംഗ്. 2011 ലോകകപ്പിനു തൊട്ടുമുമ്പ് ഫോം നഷ്ടപ്പെട്ട് നട്ടംതിരിഞ്ഞ, കാന്‍സര്‍ പ്രശ്നങ്ങള്‍ അലട്ടിയ യുവരാജിനു മാനസികമായി എല്ലാ പിന്തുണയും സച്ചിനായിരുന്നു നല്‍കിയത്. 2011 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നു യുവി എന്നതും മറ്റൊരു ചരിത്രം.
► സഞ്ജുവിന്റെ വാക്കുകള്‍ ◄
2026 ലോകകപ്പ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ഏറ്റുവാങ്ങിയശേഷം സഞ്ജു: “ഒരു സ്വപ്നം പോലെ തോന്നുന്നു. വളരെ സന്തോഷവും നന്ദിയും. വാക്കുകള്‍ ഇല്ല. ഈ മുഹൂര്‍ത്തത്തിനായി ഒന്നു രണ്ടു വര്‍ഷം മുമ്പ് പരിശ്രമം ആരംഭിച്ചതാണ്. 2024 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ സാധിച്ചില്ല. അതുപോലെ അല്ലാതിരിക്കാന്‍ ഞാന്‍ പരിശ്രമിച്ചു. എന്നാല്‍, ന്യൂസിലന്‍ഡിന് എതിരായ പരമ്പരയ്ക്കു ശേഷം ഞാന്‍ തകര്‍ന്നുപോയി, എന്റെ സ്വപ്നങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്ത എന്നെ അലട്ടി. പക്ഷേ, ദൈവത്തിന് വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു.
സ്വപ്നം കാണാന്‍ ധൈര്യമുള്ളയാളായതിനാല് എനിക്ക് പ്രതിഫലം ലഭിച്ചു. നിരവധി മുന്‍ കളിക്കാര്‍ എന്നെ സമീപിച്ച് എന്നെ സഹായിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ രണ്ട് മാസങ്ങളായി, ഞാന്‍ സച്ചിന് സാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഞാന്‍ അദ്ദേഹത്തെ സമീപിച്ചു, അദ്ദേഹവുമായി വലിയ സംഭാഷണങ്ങള്‍ നടത്തി. അദ്ദേഹത്തെപ്പോലുള്ള ഒരാളില്‍നിന്ന് ഒരു മാര്‍ഗനിര്‍ദേശം ലഭിക്കുന്നതിലും വലുത് എന്താണുള്ളത്? എന്നെ പിന്തുണച്ച എല്ലാവരോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഈ നേട്ടങ്ങള്‍ എനിക്ക് വളരെ വലുതാണ്. ഇപ്പോള്‍ ഞാന്‍ അത് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു. അടുത്തത് എന്തെന്ന് പിന്നീട് ആലോചിക്കാം”.
Sports
ഐ സിസി 2026 ട്വന്റി-20 ലോകകപ്പ് ഇന്ത്യ ഉയർത്തിയപ്പോൾ താരമായി മാറിയത് മലയാളി താരം സഞ്ജു സാംസണ്. സഞ്ജുവിനെ പുറത്തിരുത്തി ഇന്ത്യ തുടങ്ങി. എന്നാൽ, ടൂർണമെന്റിന്റെ മുഖവും ബ്രാൻഡുമായി മാറി അതിശയിപ്പിക്കുന്ന തിരിച്ചുവരവ് സഞ്ജു നടത്തി. അപമാന ഭാരത്താൽ കളം വിടേണ്ടി വന്ന സഞ്ജു ഇന്ന് രാജ്യത്തിന് ലോകകിരീടം സമ്മാനിച്ച് വിമർശകരുടെയടക്കം ഹൃദയം കവർന്നു. ആ യാത്ര ചെറുതല്ല. പോലീസ് ഉദ്യോഗം രാജിവച്ച് കൂട്ടായിനിന്ന അച്ഛൻ, മാനസിക പിന്തുണയുമായി അമ്മ. ഒപ്പം കളിക്കാനും പിന്തുണയുമായി ക്രിക്കറ്റ് താരമായ ചേട്ടൻ. പ്രായ വ്യത്യാസമില്ലാതെ സൃഷ്ടിച്ച സൗഹൃദ വലയം... എല്ലാത്തിനും മലയാളി താരത്തിന്റെ തുടക്കം ഡൽഹിയിലെ തന്റെ ചെറിയ വീട്ടിൽനിന്നായിരുന്നു.
അടിത്തറ വാർത്ത ബാല്യം
വടക്കൻ ഡൽഹിയിലെ ജിടിബി നഗറിലെ പോലീസ് റസിഡൻഷൽ കോളനിയിലാണ് സഞ്ജു ബാല്യകാലം ചെലവഴിച്ചത്. വീടിന്റെ ഭിത്തിയിൽ സ്റ്റംപ് വരച്ച് ക്രിക്കറ്റ് പരിശീലനം നന്നേ ചെറുപ്പത്തിൽ ആരംഭിച്ചു. ഫുട്ബോളിനെ പ്രണയിച്ച അച്ഛൻ, സഞ്ജുവിനും സാലിക്കും ഒരുക്കിയത് ക്രിക്കറ്റ് പിച്ചായിരുന്നു. ആറ്, ഏഴ് വയസിൽതന്നെ കൊച്ച് സഞ്ജു 22 വയസുകാരൻ വരെ എറിഞ്ഞ പന്തുകൾ നേരിട്ടു. ധ്രുവ് പാണ്ടോവ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ 13 ടീമിൽ ഇടം നേടാനാകാതെ വന്നപ്പോൾ സഞ്ജുവിന്റെ കരിയറിനായി അച്ഛൻ ജോലിയിൽനിന്ന് വിരമിച്ച് സകുടുംബം കേരളത്തിലേക്ക്.
ജൂണിയർ, സീനിയർ
ജൂണിയർ ക്രിക്കറ്റിൽ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചു. 2011ൽ കേരളത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 2013ൽ പതിനേഴാം വയസിൽ രാജസ്ഥാൻ റോയൽസിനായി ഐപിഎൽ അരങ്ങേറ്റം. സീസണിൽ എമർജിംഗ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടി. 2014 അണ്ടർ19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ. പിന്നെ ദേശീയ ടീമിൽ ഉയർച്ചതാഴ്ചയുടെ പതിറ്റാണ്ടിന് തുടക്കം.
2015 ജൂലൈയിൽ സിംബാബ്വെയ്ക്കെതിരേ ട്വന്റി-20യിലും 2021 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരേ ഏകദിനത്തിലും അരങ്ങേറ്റം. 2015ൽ അരങ്ങേറ്റം കഴിഞ്ഞ് നാല് വർഷം മറ്റൊരു അവസരത്തിനായി കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ 2022ൽ ഫൈനലിൽ എത്തിച്ച നായകനായി.
പഠനം, കുടുംബം
ഡൽഹിയിലെ റോസറി സീനിയർ സെക്കൻഡറി സ്കൂളിലാണ് സഞ്ജു പഠിച്ചത്. കേരളത്തിലെത്തിയ സഞ്ജു തിരുവനന്തപുരത്തെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.
1994 നവംബർ 11ന് തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞത്തെ പുല്ലുവിളയിലാണ് സഞ്ജുവിന്റെ ജനനം. അച്ഛൻ സാംസണ് വിശ്വനാഥ് ഡൽഹി പോലീസിൽ കോണ്‍സ്റ്റബിളും സന്തോഷ് ട്രോഫിയിൽ ഡൽഹിയെ പ്രതിനിധീകരിച്ചിട്ടുള്ള ഫുട്ബോൾ താരമായിരുന്നു. അമ്മ ലിജി വിശ്വനാഥ്. ജ്യേഷ്ഠൻ സാലി സാംസണ് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള താരം. സഞ്ജുവിന്റെ ഭാര്യ, കോളജ് കാലഘട്ടത്തിലെ പ്രണയിനി ചാരുലത രമേശാണ്.
ചാരെ ചാരുലത
ചാരുലതയുമായുള്ള കോളജ് കാലഘട്ടത്തിലെ പ്രണയം 2018 ഡിസംബർ 22ന് വിവാഹത്തിലെത്തി. ട്വന്റി-20 ലോകകപ്പ് കിരീടത്തിനൊപ്പം പരന്പരയുടെ താരമെന്ന നേട്ടം സഞ്ജു ഉയർത്തിയപ്പോൾ പിന്നിൽ താങ്ങായിനിന്ന് തളർച്ചയിൽ ഉയർച്ചയുടെ പടിയായി മാറിയത് ചാരുലത എന്ന മറുപാതിയായിരുന്നു.
സഞ്ജുവിന്റെ ലക്ഷ്യം, സഞ്ജുവിനെന്നോണം ആഴത്തിൽ അറിഞ്ഞിരുന്ന ചാരു പകർന്ന ഉൗർജം അഭിമാന നേട്ടത്തിലും നിഴലിച്ചു. സെമിഫൈനലിലെ താരമായപ്പോൾ പുരസ്കാര വേളയിൽ സഞ്ജു ചാരുവിനെ വീഡിയോ കോൾ വിളിച്ചാണ് സന്തോഷം പങ്കിട്ടത്.
Sports
അവഗണനയുടെ കയ്പുനീർ നുകർന്ന സഞ്ജു സാംസൺ ട്വന്റി-20 ലോകകിരീട പോരാട്ടത്തിൽ ബ്ലൂ ഇൻ ആർമിയുടെ വിജയശിൽപിയായി, പരന്പരയുടെ താരമായി. ഐസിസി ട്വന്റി-20 ലോകകിരീടം ഇന്ത്യൻ മണ്ണിൽ തുടർച്ചയായ രണ്ടാം തവണയും എത്തിച്ച് തേനൂറും മധുരം നൽകി മലയാളികൾക്ക് ഒരിക്കൽകൂടി അഭിമാനമായി സഞ്ജു സാംസണ്... മലയാളി പൊളിയാണ്...
മൂന്നു വലിയ മത്സരങ്ങളിൽ മൂന്ന് വലിയ ഇന്നിംഗ്സ്... സൗമ്യം, ശാന്തം അതാണ് സഞ്ജു. എന്നാൽ, ക്രീസിൽ സ്ഫോടനാത്മക ബാറ്റിംഗ്. വിക്കറ്റിനു പിന്നിൽ ചോരാത്ത കൈകളുമായി അതിവേഗ ചലനങ്ങൾ സൃഷ്ടിക്കുന്ന കീപ്പർ. പാകമായ ശരീരഭാഷയിൽ ചെറുപുഞ്ചിരിയോടെ അവഗണനയും പരിഹാസവും നേരിട്ട സഞ്ജു ഇന്നൊരു താരമാണ്, ബ്രാൻഡാണ്...
എസ്. ശ്രീശാന്തിനു ശേഷം ട്വന്റി-20 ലോകകപ്പ് കിരീടം സ്വന്തമാക്കുന്ന ഇന്ത്യൻ ടീമിന്റെ ഭാഗമായ മലയാളി താരമെന്ന അഭിമാന സ്ഥാനം സഞ്ജു സ്വന്തമാക്കി. രണ്ട് ട്വന്റി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ടീമിന്റെ ഭാഗമായ ആദ്യ മലയാളിയായി ആ അഭിമാനം വാനോളം ഉയർത്തി.
തഴയപ്പെട്ടിടത്തുനിന്നും തിരികെ വിളിപ്പിച്ചപ്പോൾ വന്പൻ റിക്കാർഡുകൾ കടപുഴക്കി സഞ്ജു ചരിത്രം കുറിച്ചു. മലയാളികളുടെ ജീവന്റെ തുടിപ്പായി മാറിയ സഞ്ജു കടപുഴക്കിയ റിക്കാർഡുകൾ ഇതാ...
ട്വന്റി-20 ലോകകപ്പിൽ സെഞ്ചുറിയോളം പോന്ന മൂന്ന് അർധസെഞ്ചുറി. പുറത്താകാലിന്റെ വക്കിൽനിന്ന് ഇന്ത്യക്ക് സൂപ്പർ എട്ട് അവസാന മത്സരത്തിൽ സമ്മർദങ്ങളെ അവഗണിച്ച്, വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ 97 അടിച്ചെടുത്ത് ഇന്ത്യക്ക് ജയത്തോടൊപ്പം നൽകിയത് സെമിഫൈനൽ പ്രവേശനം.
സെമിയിൽ ഇംഗ്ലണ്ടിനെതിരേ 89 റണ്‍സ് സന്പാദ്യത്തിൽ ഫൈനൽ പ്രവേശനം. ഫൈനലിൽ ന്യൂസിലൻഡിനെതിരേ 33 പന്തിൽ 50 തികച്ച് 46 പന്തിൽ 89 റണ്‍സുമായി മടക്കം. മഹേല ജയവർധന (2010), വിരാട് കോഹ്ലി (2016, 2021), കെ.എൽ. രാഹുൽ (2021) എന്നിവരുടെ ലോകകപ്പിൽ തുടർച്ചയായ മൂന്ന് അർധസെഞ്ചുറിയെന്ന ലിസ്റ്റിൽ ഇടംപിടിച്ചു.
ട്വന്റി-20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് അർധസെഞ്ചുറി നേടിയ ഏഴാം ബാറ്റർ. വിരാട് കോഹ്ലിക്കും ഷാഹിദ് അഫ്രീദിക്കും ശേഷം സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിൽ അർധസെഞ്ചുറി നേടുന്ന മൂന്നാം താരം.
ട്വന്റി-20 ലോകപ്പ് നോക്കൗട്ട്, ഫൈനൽ മത്സരങ്ങളിൽ ഏറ്റവും ഉയർന്ന വ്യകതിഗത സ്കോർ നേടിയ താരമെന്ന റിക്കാർഡ് കുറിച്ചാണ് ഇന്നലെ 89 റണ്‍സുമായി സഞ്ജു പവലിയനിലേക്കു മടങ്ങിയത്. ഫൈനലിൽ വിൻഡീസിന്റെ മാർലോണ്‍ സാമുവൽസ് കുറിച്ച പുറത്താകാതെ 85 റണ്‍സ് റിക്കാർഡ് പഴങ്കഥയാക്കി. ഇന്ത്യൻ താരങ്ങളിൽ കോഹ്ലി നേടിയ 2014ലെ 77 റണ്‍സും പഴങ്കഥ. ഉയർന്ന സ്ട്രൈക് റേറ്റിലും (193. 48) സഞ്ജു ഇരുവരേയും മറികടന്നു.
ലോകകപ്പ് ഒരു സീസണിൽ ഏറ്റവുമധികം സിക്സ് (24) നേടിയ താരം. ഒരു സീസണിൽ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന മാറ്റുള്ള റിക്കാർഡും റണ്‍മെഷീൻ വിരാട് കോഹ്ലിയെ മറികടന്ന് സഞ്ജു പേരിൽ കുറിച്ചു. അഞ്ച് ഇന്നിംഗ്സിൽ 80.20 ശരാശരിയിൽ 321 റണ്‍സ്. കോഹ്ലി 2014ൽ നേടിയ 319 റണ്‍സ് ഇതോടെ പിന്നിലായി. 2026 ലോകകപ്പിലെ റണ്‍ വേട്ടക്കാരിൽ രണ്ടാമനാകാനും സഞ്ജുവിനായി.
ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിൽ 50 റണ്‍സ് പിന്നിടുന്ന ആദ്യ പാർട്ണർഷിപ്പ് സഞ്ജുവും അഭിഷേക് ശർമയും (7.1 ഓവറിൽ 98 റണ്‍സ്) ചേർന്ന് ഇന്നലെ കുറിച്ചു.
മാറ്റി നിർത്താനാവാത്ത മാറ്റുള്ള താരമാണ് താനെന്ന് സഞ്ജു നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഈ ലോകകപ്പിൽ അത് ഊട്ടിയുറപ്പിച്ചു. ഒരുപക്ഷെ, മലയാളികൾ ഒന്നടങ്കം മനസിൽ പറയുന്ന ഏകകാര്യം ഞങ്ങളുടെ വിലപിടിപ്പുള്ള മുത്തിനെ ഇനി തഴയരുതേ എന്നാകും. അതേ ഇനി തഴയില്ല, അല്ല തഴയാനാവില്ല ഈ വിലമതിക്കാനാവാത്ത സഞ്ജു മുത്തിനെ...
Sports
അഹമ്മദാബാദ്: അഭിഷേക് ശർമയ്ക്കു പകരം ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിൽ സഞ്ജു സാംസനെ ഓപ്പണറാക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് ധൈര്യം കാണിക്കുമോ..? ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി സഞ്ജുവിനെ ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയ ബിസിസിഐ തീരുമാനിച്ചാൽ ഇതും സംഭവിക്കും.
ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമനാണ് അഭിഷേക് ശർമ. ആ തലക്കനവുമായി എത്തിയെങ്കിലും ലോകകപ്പ് ഗ്രൂപ്പ് എയിൽ കളിച്ച മൂന്നു കളിയിലും പൂജ്യത്തിനു പുറത്തായ നാണക്കേടിന്റെ റിക്കാർഡിലാണ് അഭിഷേക്.
സഞ്ജു സാംസൺ കളിച്ചത് ഒരു മത്സരത്തിൽ മാത്രം. അഭിഷേക് ശർമ ഉദരസംബന്ധ പ്രശ്നമായി പുറത്തിരുന്നപ്പോൾ നമീബിയയ്ക്ക് എതിരേയായിരുന്നു സഞ്ജു കളിച്ചത്.
ഈ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ സഞ്ജുവും അഭിഷേകും നേരിട്ടത് എട്ട് പന്തുകൾ മാത്രം. എട്ട് പന്ത് നേരിട്ട സഞ്ജു 22 റൺസ് നേടിയപ്പോൾ അഭിഷേക് മൂന്നു തവണ പൂജ്യത്തിനു പുറത്തായി.
സഞ്ജു നമീബിയയ്ക്ക് എതിരേ എട്ട് പന്തിൽ മൂന്നു സിക്സും ഒരു ഫോറും അടക്കം 22 റൺസ് നേടി. 275 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. എന്നാൽ, അഭിഷേക് അമേരിക്കയ്ക്ക് എതിരേ നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിനു പുറത്ത്.
പാക്കിസ്ഥാന് എതിരേ നാലു പന്തിലും ഇന്നലെ നെതർലൻഡ്സിന് എതിരേ മൂന്നു പന്തിലും അക്കൗണ്ട് തുറക്കാതെ മടങ്ങി.
Sports
അഹമ്മദാബാദ്: ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തി, പകരം സഞ്ജു സാംസണിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ചാം ട്വന്റി-20ക്ക് ഇറങ്ങിയത്.
ലക്നോയിലെ മത്സരത്തിനിടെ കാലിനു പരിക്കേറ്റ ഗില്ലിനെ ഒഴിവാക്കി പകരം സഞ്ജുവിനെ ഓപ്പണറാക്കുകയായിരുന്നു. ലക്നോയില്‍ നെറ്റ്സില്‍ പരിശീലനത്തിനിടെയായിരുന്നു ഗില്ലിനു പരിക്കേറ്റത്. ലക്നോയില്‍ നടക്കേണ്ടിയിരുന്ന നാലാം ട്വന്റി-20 പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
അതേസമയം, ടൂര്‍ണമെന്റിലെ ആദ്യ മൂന്നു മത്സരങ്ങളിലും ഗില്‍ തികച്ചും ഫോം ഔട്ടായിരുന്നു. 4,0, 28 എന്നതായിരുന്നു ഗില്ലിന്റെ പ്രകടനങ്ങള്‍. അതേസമയം, ഇന്നലെ ഓപ്പണിംഗ് റോളിലേക്കു തിരിച്ചെത്തിയ സഞ്ജു 22 പന്തില്‍ രണ്ട് സിക്സും നാല് ഫോറും അടക്കം 37 റണ്‍സ് എടുത്തശേഷമാണ് പുറത്തായത്. മെല്‍ബണില്‍ ഒക്ടോബര്‍ 31ന് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനുശേഷം സഞ്ജു ഇന്ത്യക്കായി കളത്തിലെത്തിയ മത്സരമായിരുന്നു ഇന്നലെ അഹമ്മദാബാദില്‍ അരങ്ങേറിയത്. ഹര്‍ഷിത് റാണയ്ക്കു പകരം ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവിനു പകരം വാഷിംഗ്ടണ്‍ സുന്ദറും ഇന്നലെ പ്ലേയിംഗ് ഇലവനില്‍ ഇറങ്ങി.