ഐ സിസി 2026 ട്വന്റി-20 ലോകകപ്പ് ഇന്ത്യ ഉയർത്തിയപ്പോൾ താരമായി മാറിയത് മലയാളി താരം സഞ്ജു സാംസണ്. സഞ്ജുവിനെ പുറത്തിരുത്തി ഇന്ത്യ തുടങ്ങി. എന്നാൽ, ടൂർണമെന്റിന്റെ മുഖവും ബ്രാൻഡുമായി മാറി അതിശയിപ്പിക്കുന്ന തിരിച്ചുവരവ് സഞ്ജു നടത്തി. അപമാന ഭാരത്താൽ കളം വിടേണ്ടി വന്ന സഞ്ജു ഇന്ന് രാജ്യത്തിന് ലോകകിരീടം സമ്മാനിച്ച് വിമർശകരുടെയടക്കം ഹൃദയം കവർന്നു. ആ യാത്ര ചെറുതല്ല. പോലീസ് ഉദ്യോഗം രാജിവച്ച് കൂട്ടായിനിന്ന അച്ഛൻ, മാനസിക പിന്തുണയുമായി അമ്മ. ഒപ്പം കളിക്കാനും പിന്തുണയുമായി ക്രിക്കറ്റ് താരമായ ചേട്ടൻ. പ്രായ വ്യത്യാസമില്ലാതെ സൃഷ്ടിച്ച സൗഹൃദ വലയം... എല്ലാത്തിനും മലയാളി താരത്തിന്റെ തുടക്കം ഡൽഹിയിലെ തന്റെ ചെറിയ വീട്ടിൽനിന്നായിരുന്നു.
അടിത്തറ വാർത്ത ബാല്യം
വടക്കൻ ഡൽഹിയിലെ ജിടിബി നഗറിലെ പോലീസ് റസിഡൻഷൽ കോളനിയിലാണ് സഞ്ജു ബാല്യകാലം ചെലവഴിച്ചത്. വീടിന്റെ ഭിത്തിയിൽ സ്റ്റംപ് വരച്ച് ക്രിക്കറ്റ് പരിശീലനം നന്നേ ചെറുപ്പത്തിൽ ആരംഭിച്ചു. ഫുട്ബോളിനെ പ്രണയിച്ച അച്ഛൻ, സഞ്ജുവിനും സാലിക്കും ഒരുക്കിയത് ക്രിക്കറ്റ് പിച്ചായിരുന്നു. ആറ്, ഏഴ് വയസിൽതന്നെ കൊച്ച് സഞ്ജു 22 വയസുകാരൻ വരെ എറിഞ്ഞ പന്തുകൾ നേരിട്ടു. ധ്രുവ് പാണ്ടോവ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ 13 ടീമിൽ ഇടം നേടാനാകാതെ വന്നപ്പോൾ സഞ്ജുവിന്റെ കരിയറിനായി അച്ഛൻ ജോലിയിൽനിന്ന് വിരമിച്ച് സകുടുംബം കേരളത്തിലേക്ക്.
ജൂണിയർ, സീനിയർ
ജൂണിയർ ക്രിക്കറ്റിൽ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചു. 2011ൽ കേരളത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 2013ൽ പതിനേഴാം വയസിൽ രാജസ്ഥാൻ റോയൽസിനായി ഐപിഎൽ അരങ്ങേറ്റം. സീസണിൽ എമർജിംഗ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടി. 2014 അണ്ടർ19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ. പിന്നെ ദേശീയ ടീമിൽ ഉയർച്ചതാഴ്ചയുടെ പതിറ്റാണ്ടിന് തുടക്കം.
2015 ജൂലൈയിൽ സിംബാബ്വെയ്ക്കെതിരേ ട്വന്റി-20യിലും 2021 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരേ ഏകദിനത്തിലും അരങ്ങേറ്റം. 2015ൽ അരങ്ങേറ്റം കഴിഞ്ഞ് നാല് വർഷം മറ്റൊരു അവസരത്തിനായി കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ 2022ൽ ഫൈനലിൽ എത്തിച്ച നായകനായി.
പഠനം, കുടുംബം
ഡൽഹിയിലെ റോസറി സീനിയർ സെക്കൻഡറി സ്കൂളിലാണ് സഞ്ജു പഠിച്ചത്. കേരളത്തിലെത്തിയ സഞ്ജു തിരുവനന്തപുരത്തെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.
1994 നവംബർ 11ന് തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞത്തെ പുല്ലുവിളയിലാണ് സഞ്ജുവിന്റെ ജനനം. അച്ഛൻ സാംസണ് വിശ്വനാഥ് ഡൽഹി പോലീസിൽ കോണ്സ്റ്റബിളും സന്തോഷ് ട്രോഫിയിൽ ഡൽഹിയെ പ്രതിനിധീകരിച്ചിട്ടുള്ള ഫുട്ബോൾ താരമായിരുന്നു. അമ്മ ലിജി വിശ്വനാഥ്. ജ്യേഷ്ഠൻ സാലി സാംസണ് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള താരം. സഞ്ജുവിന്റെ ഭാര്യ, കോളജ് കാലഘട്ടത്തിലെ പ്രണയിനി ചാരുലത രമേശാണ്.
ചാരെ ചാരുലത
ചാരുലതയുമായുള്ള കോളജ് കാലഘട്ടത്തിലെ പ്രണയം 2018 ഡിസംബർ 22ന് വിവാഹത്തിലെത്തി. ട്വന്റി-20 ലോകകപ്പ് കിരീടത്തിനൊപ്പം പരന്പരയുടെ താരമെന്ന നേട്ടം സഞ്ജു ഉയർത്തിയപ്പോൾ പിന്നിൽ താങ്ങായിനിന്ന് തളർച്ചയിൽ ഉയർച്ചയുടെ പടിയായി മാറിയത് ചാരുലത എന്ന മറുപാതിയായിരുന്നു.
സഞ്ജുവിന്റെ ലക്ഷ്യം, സഞ്ജുവിനെന്നോണം ആഴത്തിൽ അറിഞ്ഞിരുന്ന ചാരു പകർന്ന ഉൗർജം അഭിമാന നേട്ടത്തിലും നിഴലിച്ചു. സെമിഫൈനലിലെ താരമായപ്പോൾ പുരസ്കാര വേളയിൽ സഞ്ജു ചാരുവിനെ വീഡിയോ കോൾ വിളിച്ചാണ് സന്തോഷം പങ്കിട്ടത്.
Tags : Sanju ICC 2026 Twenty20 World Cup Cricket Sanju Samson