വത്തിക്കാൻ സിറ്റി: സംഘർഷങ്ങളും വിദ്വേഷവും നിറഞ്ഞ ലോകത്ത് സമാധാനത്തിന്റെ നറുമണവും പ്രകാശവും പരത്താൻ മെത്രാന്മാരോടും വൈദികരോടും വിശ്വാസികളോടും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നലെ രാവിലെ മൂറോൻ കൂദാശയോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയിൽ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
എല്ലാ ക്രൈസ്തവരും ക്രിസ്തുവിന്റെ നിയോഗം തുടരാനാണു വിളിക്കപ്പെട്ടിരിക്കുന്നത്. തങ്ങളുടേതായ വിളിയനുസരിച്ചും പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ചും മറ്റുള്ളവർക്കൊപ്പവും ഈ നിയോഗം നാം തുടരേണ്ടതുണ്ടെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
ക്രിസ്തുവിന്റെ മൗതികശരീരമായ സഭയിലെ അംഗങ്ങൾ എന്ന നിലയിൽ എല്ലാ ക്രൈസ്തവരും, പ്രത്യേകിച്ച് അഭിഷിക്തരായവർ ദൈവജനത്തിന് ശുശ്രൂഷ ചെയ്യാനായി അയയ്ക്കപ്പെട്ടവരാണ്.
നമ്മുടെ വ്യക്തിപരമായ താത്പര്യങ്ങളും ബന്ധങ്ങളും മാറ്റിവച്ചു വേണം അതു നിർവഹിക്കേണ്ടത്. ഇന്നലെകളുമായുള്ള അനുരഞ്ജനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ മാർപാപ്പ, അത്തരമൊരു പ്രവൃത്തി സമാധാനപൂർണമായ ജീവിതത്തിന് ആവശ്യമാണെന്നും ഓർമിപ്പിച്ചു.
ക്രൈസ്തവനിയോഗമനുസരിച്ച് ജീവിക്കുമ്പോൾ മറ്റുള്ളവരാൽ തിരസ്കരിക്കപ്പെടാനും തെറ്റിദ്ധരിക്കപ്പെടാനുമുള്ള സാധ്യതകളും മുന്നിലുണ്ട്. കുരിശുകൾ അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോകണം. അതിന് സമൂഹത്തിലും നമ്മിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള കഴിവുണ്ട്.
പരാജയങ്ങളുടെയും കുറവുകളുടെയും മുന്നിൽ ദൈവത്തിന്റെ കൃപയിലും അനുഗ്രഹങ്ങളിലും ശരണം വച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടതുണ്ട്. വിശുദ്ധരുടെ ജീവിതം ഇതാണ് നമുക്കു കാണിച്ചുതരുന്നത്. ഭയം വെടിഞ്ഞ്, ധൈര്യപൂർവം ഈശോമിശിഹായുടെ മരണവും പുനരുത്ഥാനവും പ്രഘോഷിക്കാൻ നമുക്കാകണം -മാർപാപ്പ പറഞ്ഞു.
റോം രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ പ്രാദേശികസമയം ഇന്നലെ വൈകുന്നേരം 5.30ന് (ഇന്ത്യന്‍ സമയം രാത്രി ഒന്‍പത്) നടന്ന കാൽകഴുകൽ ശുശ്രൂഷയിൽ മാർപാപ്പ 12 വൈദികരുടെ പാദം കഴുകി.
ഇതില്‍ 11 വൈദികർ പേര് കഴിഞ്ഞ വർഷം മേയ് 31ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ മാർപാപ്പയിൽനിന്നു പൗരോഹിത്യം സ്വീകരിച്ചവരാണ്. പരന്പരാഗതമായി കാൽകഴുകൽ ശുശ്രൂഷയിൽ മാർപാപ്പമാർ വൈദികരുടെ പാദമാണു കഴുകിവന്നിരുന്നത്. ഫ്രാൻസിസ് മാർപാപ്പയാണ് ഇതിനു മാറ്റം വരുത്തിയത്.
തിരുക്കർമങ്ങളെത്തുടർന്ന് സെന്റ് ഫ്രാൻസിസ് ചാപ്പലിലെ അൾത്താരയിലേക്ക് ലെയോ മാർപാപ്പ പരിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ചു. തുടർന്നു വൈകുംവരെ ആരാധന ഉണ്ടായിരുന്നു. ഇന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന പീഡാനുഭവ തിരുക്കർമങ്ങളിലും രാത്രിയിൽ റോമിലെ കൊളോസിയത്തിനു ചുറ്റിലും നടക്കുന്ന കുരിശിന്റെ വഴിയിലും മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
Tags : Pope Leo XIV messengers peace St. Peter's Basilica Holy Mass