International
വത്തിക്കാൻ സിറ്റി: പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നതിനൊപ്പം അവയുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
മനുഷ്യന്റെ അന്തസ് ഉയർത്തിപ്പിടിക്കാനും അയൽക്കാരനെ സ്നേഹിക്കാനുമുള്ള സുവിശേഷസന്ദേശം സഭയുടെയും ലോക ഭക്ഷ്യപദ്ധതിയുടെയും ദൗത്യങ്ങളിൽ ഒരുപോലെ പ്രതിഫലിക്കുന്നുണ്ടെന്നും മാർപാപ്പ പറഞ്ഞു.
റോമിലെ ആസ്ഥാനത്തു നടന്ന ഐക്യരാഷ്ട്രസഭ ലോക ഭക്ഷ്യപദ്ധതിയുടെ വാർഷികയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. സംഘർഷങ്ങൾക്കിടയിലും പ്രകൃതിദുരന്തങ്ങൾക്കിടയിലും ജീവന് സംരക്ഷണമൊരുക്കുവാൻ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ-കാർഷിക സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ മാർപാപ്പ പ്രശംസിച്ചു.
രാജ്യങ്ങൾ തമ്മിലുള്ള അവിശ്വാസം വർധിക്കുന്നതും സൈനിക ചെലവുകൾക്കായി വിഭവങ്ങൾ വകമാറ്റുന്നതും ദാരിദ്ര്യ വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നു. ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു എന്നത് വേദനാജനകമായ ഒരു വൈരുദ്ധ്യമാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ താത്പര്യങ്ങൾക്കുപരിയായി മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകാൻ ആഗോള സമൂഹം തയാറാകണം.
ഭക്ഷണം, വെള്ളം, ആരോഗ്യം എന്നിവ വിപണിയിലെ കച്ചവടച്ചരക്കുകളല്ല, മറിച്ച് ഓരോ മനുഷ്യന്റെയും മൗലികാവകാശമാണ് -മാർപാപ്പ പറഞ്ഞു. സർക്കാരുകൾക്കും അന്താരാഷ്ട്ര ഏജൻസികൾക്കും കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ കത്തോലിക്കാസഭയുടെ കീഴിലുള്ള ഇടവകകളും കാരിത്താസ് പോലുള്ള സന്നദ്ധ സംഘടനകളും നടത്തുന്ന സേവനങ്ങളെ മാർപാപ്പ പ്രത്യേകം പരാമർശിച്ചു.
ഇത്തരം പ്രാദേശിക പങ്കാളികളുമായി സഹകരിക്കുന്നത് സഹായങ്ങൾ അർഹരായവരിലേക്ക് നേരിട്ടെത്തിക്കാൻ സഹായിക്കും. പട്ടിണി നിർമാർജനം ചെയ്യുന്നത് കേവലം ഒരു കാരുണ്യപ്രവർത്തനമല്ല, മറിച്ച് ലോകത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അത്യന്താപേക്ഷിതമായ കാര്യമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
International
റോം: വേദപാരംഗതനായ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന വടക്കൻ ഇറ്റലിയിലെ പാവിയയിലുള്ള സെന്റ് പീറ്റർ ബസിലിക്കയില്‍ ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശനം നടത്തി.
722 മുതൽ വിശുദ്ധ അഗസ്റ്റിന്റെ ഭൗതികദേഹം സൂക്ഷിച്ചിരിക്കുന്ന പള്ളിയാണിത്. 504ൽ അൾജീരിയയിലെ ഹിപ്പോയിൽനിന്ന് ഇറ്റലിയിലെ സാർഡീനിയയിലെ കാലിയാരിയിലേക്കു കൊണ്ടുവന്ന ഭൗതികദേഹം പിന്നീട് പാവിയ ബസിലിക്കയിൽ അടക്കം ചെയ്യുകയായിരുന്നു.
ബസിലിക്കയിലെത്തിയ മാർപാപ്പയെ അഗസ്റ്റീനിയൻ സന്യാസസമൂഹം പ്രിയോർ ജനറൽ ഫാ. ജോസഫ് എൽ. ഫാരെൽ, പ്രൊവിൻഷ്യൽ ഫാ. ഗബ്രിയേൽ പെദിചിനോ എന്നിവർ സ്വീകരിച്ചു. വത്തിക്കാനിൽനിന്നു ഹെലികോപ്റ്ററിലെത്തിയ മാർപാപ്പ ആദ്യം ഇവിടത്തെ കാൻസർ ആശുപത്രിയിൽ രോഗികളെ സന്ദർശിച്ചശേഷമാണു ബസിലിക്കയിലെത്തിയത്.
വിശുദ്ധ അഗസ്റ്റിന്റെ കബറിടത്തിനുമുന്നിൽ പ്രാർഥിച്ച മാർപാപ്പ തുടർന്ന് പള്ളിക്കുള്ളിൽ ബിഷപ്പുമാർ, അഗസ്റ്റീനിയൻ സന്യാസിമാർ, വൈദികർ, വൈദികവിദ്യാർഥികൾ, വിശ്വാസികളുടെ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സാന്റ് ആഞ്ചെലോ ലൊജിജിയാനോയിലെ സെന്റ് ആന്റണി ആബട്ട് ആൻഡ് സെന്റ് ഫ്രഞ്ചെസ്ക കാബ്രിനി ഇടവകപ്പള്ളിയും മാർപാപ്പ സന്ദർശിച്ചു.
അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ പ്രിയോർ ജനറൽ എന്നനിലയിൽ പാവിയ ബസിലിക്ക സന്ദർശിച്ചിട്ടുണ്ടെങ്കിലും സാർവത്രികസഭയുടെ അധ്യക്ഷന്‍ എന്നനിലയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
International
വത്തിക്കാൻ സിറ്റി: യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിനെ ലെയോ പതിനാലാമൻ മാർപാപ്പ സ്വാഗതം ചെയ്തു.
പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്നു പ്രത്യാശ പ്രകടിപ്പിച്ച മാർപാപ്പ, യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനും ഇതിനായി പ്രാർഥിക്കാനും ആഹ്വാനം ചെയ്തു.
ഇറാനും യുഎസും ചർച്ചകളുടെയും സഹകരണത്തിന്റെയും പാതയിൽ തുടരണമെന്നും ഇന്നലെ നടന്ന പ്രതിവാര പൊതുസദസിൽ സംസാരിക്കവേ മാർപാപ്പ അഭ്യർഥിച്ചു.
“ക്ഷമയോടെയുള്ള ചർച്ചകളുടെയും നയതന്ത്രനീക്കങ്ങളുടെയും ഫലമായി ഇറാനും യുഎസും തമ്മിൽ വെള്ളിയാഴ്ച ഒപ്പുവയ്ക്കാനിരിക്കുന്ന കരാറിലെത്തിയതിനെ ഞാൻ സംതൃപ്തിയോടെ സ്വാഗതം ചെയ്യുന്നു.
ഈ കരാർ പരസ്പരവിശ്വാസവും സുരക്ഷയും പശ്ചിമേഷ്യയിലെ സ്ഥിരതയും ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ജനങ്ങൾക്കിടയിൽ ചർച്ചകളുടെയും സഹകരണത്തിന്റെയും വഴികൾ പ്രോത്സാഹിപ്പിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു’’മാർപാപ്പ പറഞ്ഞു.
സമാധാനചർച്ചകൾക്കായി മധ്യസ്ഥത വഹിക്കുകയും സൗകര്യമൊരുക്കാൻ പ്രയത്നിക്കുകയും ചെയ്ത മൂന്നാം കക്ഷി രാജ്യങ്ങൾക്ക് മാർപാപ്പ നന്ദി അറിയിച്ചു.
International
റോം: യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റോമിലെ ആസ്ഥാനം ഈമാസം 22ന് ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശിക്കും.
സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ക്ഷണപ്രകാരമാണു സന്ദർശനം.
സന്ദർശനവേളയിൽ എക്സിക്യൂട്ടീവ് ബോർഡിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നവരുമായും സംഘടനയിലെ ജീവനക്കാരുമായും അവരുടെ കുടുംബാംഗങ്ങളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.
International
വത്തിക്കാൻ സിറ്റി: സീറോമലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്, യുകെ കണ്‍വൻഷനിൽ സംബന്ധിക്കുവാൻ റോമിൽ എത്തിച്ചേർന്ന സഭാ പ്രതിനിധികളും സഭയുടെ തലവനായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും മറ്റു സഭാധ്യക്ഷന്മാരുമായി ലെയോ പതിനാലാമൻ മാർപാപ്പ ഇന്നലെ കൂടിക്കാഴ്ച നടത്തി.
സഭയുടെ പാരന്പര്യത്തെയും ആരാധനക്രമ സന്പന്നതയെയും എടുത്തു പറഞ്ഞുകൊണ്ട് മാർപാപ്പ സന്ദേശം പങ്കുവച്ചു.ഇന്നലെ 67-ാം പിറന്നാൾ ആഘോഷിച്ച കർദിനാളിനു മാർപാപ്പ ആശംസകൾ നേർന്നു. ഒപ്പം മെത്രാഭിഷേകത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആശംസകളും നേർന്നു.
യൂറോപ്പിൽ താമസിക്കുന്ന സീറോ മലങ്കര വിശ്വാസികളുടെ അജപാലന പ്രവർത്തനങ്ങൾക്കായി അടുത്തിടെ നിയമിതനായ അപ്പസ്തോലിക വിസിറ്റേറ്റർ കുര്യാക്കോസ് മാർ ഒസ്താത്തിയോസിനും മാർപാപ്പാ ആശംസകൾ അർപ്പിച്ചു.
1932 ജൂണ്‍ 11 ന് പതിനൊന്നാം പീയൂസ് മാർപാപ്പാ സീറോ മലങ്കര സഭാ ഹയരാർക്കി സ്ഥാപിച്ചുകൊണ്ടു പ്രസിദ്ധീകരിച്ച ’ക്രിസ്തോ പാസ്തോറും’ എന്ന അപ്പസ്തോലിക രേഖ ആരംഭിക്കുന്നത്, ക്രിസ്തുവിനോടുള്ള നന്ദി പ്രകാശനത്തോടെയാണെന്നത് മാർപാപ്പ ചൂണ്ടിക്കാട്ടി.
അതിനാൽ സഭാ കൂട്ടായ്മയിലേക്ക് വീണ്ടും കടന്നുവരുവാൻ നിരവധി വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും പ്രത്യേകമായി ബഥനി സന്യാസസഭയെയും നയിച്ച ധന്യൻ മാർ ഈവാനിയോസ്, മാർ തെയോഫിലസ് എന്നിവരെയോർത്തു ദൈവത്തിനു നന്ദിയർപ്പിക്കാമെന്നും മാർപാപ്പാ പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ സെപ്റ്റംബർ 25 മുതൽ 28 വരെ ഫ്രാൻസ് സന്ദർശിക്കും.
25ന് പാരീസിലെത്തുന്ന മാർപാപ്പ അന്നു വൈകുന്നേരം നൊത്ര് ദാം കത്തീഡ്രലിൽ നടക്കുന്ന സായാഹ്നപ്രാർഥനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് യുവാക്കളുമായും വൈദികരുമായും കൂടിക്കാഴ്ച നടത്തും.
26ന് പാരീസിലെ തുറന്ന വേദിയിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് പാരീസിലെ യുനെസ്കോ ആസ്ഥാനം സന്ദർശിക്കുന്ന മാർപാപ്പ യുഎൻ സാംസ്കാരിക ഏജൻസി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും.
27ന് മരിയൻ തീർഥാടനകേന്ദ്രമായ ലൂർദിൽ എത്തുന്ന മാർപാപ്പ അവിടെ വിശുദ്ധ കുർബാന അർപ്പിക്കും. 28ന് തെക്കുകിഴക്കൻ നഗരമായ മെറ്റ്സ് സന്ദർശിക്കുന്ന മാർപാപ്പ അവിടത്തെ കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.
പ്രസിഡന്റ് എമ്മാനുവൽ മക്രോണിന്റെ ആവർത്തിച്ചുള്ള ക്ഷണപ്രകാരമാണ് മാർപാപ്പയുടെ ഫ്രാൻസ് സന്ദർശനം.
International
മാഡ്രിസ്:ഒരു മനുഷ്യനും ഒറ്റപ്പെട്ട ദ്വീപല്ലെന്നും ക്രിസ്തീയജീവിതം എന്നത് മറ്റുള്ളവരിലേക്കും ദൈവത്തിലേക്കുമുള്ള നിരന്തരമായ ഒരു പ്രയാണമാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഏഴു ദിവസം നീണ്ട സ്പെയിൻ സന്ദർശനത്തിനു സമാപനം കുറിച്ച് കാനറി ദ്വീപിലെ മാഡ്രിസ് ടെനറിഫ് നഗരത്തിലുള്ള സാന്താക്രൂസ് ഡി ടെനറിഫ് തുറമുഖത്ത് വിശുദ്ധ കുർബാനയർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ക്രിസ്തുവിന്റെ ഹൃദയത്തിലെ സ്നേഹക്കടൽ കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കണം. എല്ലാവരുടെയും സന്തോഷങ്ങളും പ്രത്യാശകളും സങ്കടങ്ങളും ആശങ്കകളും പ്രതിധ്വനിക്കുന്ന ഒരിടമാണു യേശുവിന്റെ തിരുഹൃദയം. അവിടേക്കു നോക്കാൻ നമുക്കാകണം.
ഭൗതികവാദം, ലാഭക്കൊതി എന്നിവയാൽ വിഴുങ്ങപ്പെട്ട ഒരു സമൂഹത്തിന്റെ കെണികളെക്കുറിച്ച് മാർപാപ്പ മുന്നറിയിപ്പ് നൽകി. ഇവ വ്യക്തികളെ ഫലശൂന്യമായ ഒരു ചലനാത്മകതയിൽ തളച്ചിടാൻ ഇടയാക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേവലം കച്ചവടത്തിനപ്പുറം ലാളിത്യവും മനുഷ്യബന്ധങ്ങളുടെ മൂല്യവും വീണ്ടെടുക്കാൻ ടൂറിസംകേന്ദ്രംകൂടിയായ പ്രദേശത്തെ ജനങ്ങളോടും സന്ദർശകരോടും മാർപാപ്പ അഭ്യർഥിച്ചു.
അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടന്നെത്തുന്ന കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ഒരു പ്രധാന ഇടത്താവളമാണു കാനറി ദ്വീപുകൾ എന്ന കാര്യം ഓർമിപ്പിച്ച മാർപാപ്പ, മനുഷ്യക്കടത്തുകാരുടെ ചൂഷണം ഉൾപ്പെടെ കുടിയേറ്റക്കാർ നേരിടുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടി. അവർക്കു ഭൗതികസഹായം മാത്രമല്ല യഥാർഥ സാഹോദര്യംകൂടിയാണു നൽകേണ്ടത്.
കാനറി ദ്വീപുകളിലെ ജനങ്ങൾ നൽകിയ സ്വീകരണത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ മാർപാപ്പ, എല്ലാവരെയും ഒരുപോലെ പരിഗണിക്കാൻ സഭാവിശ്വാസികളോട് അഭ്യർഥിച്ചു. സ്പെയിനിലെ വലിയ കത്തോലിക്കാസമൂഹം ചൊരിഞ്ഞ സ്നേഹവായ്പിനാലും സഭയോടുള്ള ഈ സമൂഹത്തിന്റെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സാക്ഷ്യങ്ങളാലും ഏറെ നന്ദിയോടെയാണു താൻ റോമിലേക്കു മടങ്ങുന്നതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
നേരത്തേ ടെനറിഫിലുള്ള ‘ലാസ് റൈസസ്’സെന്ററിലെ കുടിയേറ്റക്കാരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. കുടിയേറ്റക്കാരെ താൻ ഹൃദയത്തിൽ വഹിക്കുന്നുണ്ടെന്നും തന്റെ പ്രാർഥനകളിൽ അവരെ ഓർക്കുമെന്നും മാർപാപ്പ പറഞ്ഞു. ഏഴുദിവസത്തെ സ്പെയിൻ സന്ദർശനം പൂർത്തിയാക്കി ഇന്നലെ വൈകുന്നേരം ആറോടെ മാർപാപ്പ റോമിലേക്കു മടങ്ങി.
International
ബാഴ്സലോണ: ക്രിസ്തുവിന്റെ നാമം ഏറ്റുപറഞ്ഞ് യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. യേശുക്രിസ്തുവിലുള്ള യഥാർഥ വിശ്വാസം അക്രമവുമായി ഒരിക്കലും ഇണങ്ങില്ലെന്നും മാർപാപ്പ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയഗോപുരമായ ബാഴ്സലോണ നഗരത്തിലെ ഈശോയുടെ ഗോപുരം ആശീർവദിച്ച് സഗ്രാദാ ഫമിലിയ (തിരുക്കുടുംബം) ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ കുർബാനമധ്യേ നൽകിയ സന്ദേശത്തിലാണ് മാർപാപ്പ യുദ്ധത്തിനെതിരേ ശക്തമായ പ്രതികരണം നടത്തിയത്.
സമാധാനത്തിന്റെ രാജകുമാരനെ അനുഗമിക്കുന്നു എന്ന് അവകാശപ്പെട്ട് നിരപരാധികളെ കൊല്ലാൻ കഴിയില്ല. ദൈവകരുണ ചോദിക്കുന്ന വായകൊണ്ടും സ്വന്തം കൈകൊണ്ടും സ്വന്തം ഉദാസീനതകൊണ്ടും ദുഃഖിക്കുന്നവരെ തള്ളിക്കളയാൻ കഴിയില്ല. ക്രൂരതയെ തടയാത്ത വിശ്വാസം വിശ്വാസമല്ല, അത് വ്യാജമാണെന്നും പാപ്പാ പറഞ്ഞു.
ശിലകൾക്ക് ആകൃതി നൽകുന്നതും ഒരുമിച്ച് നാം വസിക്കുന്ന ഈ ഗൃഹത്തിന് അർഥം നൽകുന്നതും വിശ്വാസം തന്നെയാണ്. സഗ്രാദാ ഫമിലിയ മനുഷ്യന്റെ ബുദ്ധിശക്തിയുടെ സ്മാരകമല്ല. തലമുറകളിലൂടെ, പരാജയങ്ങളിലൂടെ, ഒരു നൂറ്റാണ്ടിന്റെ അപൂർണതകളിലൂടെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ടിരുന്നതിന്റെ സ്മാരകമാണ്.
ഈ ദേവാലയം ഒരു വാസ്തുശില്പ മഹാദ്ഭുതമാണ്. എന്നാൽ അതിലുമേറെ ശിലകളാലും വർണങ്ങളാലും പ്രകാശത്താലും നിർമിതമായ ഒരു ഹൃദ്യമായ വിശ്വാസ പ്രബോധനമാണ്. നാമൊക്കെ ഈ ദേവാലയത്തിന്റെ ജീവനുള്ള ശിലകളാണ്.
ദേവാലയം അപൂർണമാണ്; നാമും അപൂർണരാണ്. ഭിത്തികൾക്ക് ഇടയിൽ ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്; ഹൃദയങ്ങൾ ഇനിയും തുറക്കാൻ കഴിയാത്ത ഭാഗങ്ങൾ ഉണ്ട്. നാമൊക്കെ ഒരു നിർമാണ പ്രക്രിയയിലാണ്, അത് നൈരാശ്യത്തിന്റെ അടയാളമല്ല, പ്രത്യാശയുടെ ലക്ഷണമാണെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു.
സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമൻ, രാജ്ഞി ലെറ്റിഷ്യ, പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് എന്നിവർ ബലിപീഠത്തിന് മുൻപിൽ ഉണ്ടായിരുന്നു. സീറോമലബാർ സഭയിൽനിന്ന് ഉജ്ജയിൻ ആർച്ച്ബിഷപ് മാർ സെബസ്റ്റ്യൻ വടക്കേൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടൺ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ തിരുക്കർമങ്ങളിൽ പങ്കാളികളായി. എംഎസ്ടി സമൂഹാംഗമായ മലയാളി വൈദികൻ ഫാ. ജോബി സെബാസ്റ്റ്യൻ കാപ്പിപ്പറമ്പിൽ സഗ്രാദാ ഫമിലിയ ബസിലിക്കയിൽ അസിസ്റ്റന്റ് വികാരിയാണ്.
Leader Page
മനുഷ്യൻ സംവദിക്കുന്ന ഭാഷയ്ക്ക് അവന്റെ പുരോഗതിയിൽ വലിയ പങ്കുണ്ട്. ഇന്ന് ലോകം മനുഷ്യനെക്കുറിച്ചു സംസാരിക്കുന്നത് പ്രധാനമായും ഒരുതരം സാമ്പത്തിക ഭാഷയിലാണ്. ഉത്പാദനവും കൈമാറ്റവും ലാഭവും നഷ്ടവും ഒക്കെയാണ് മനുഷ്യനെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയുംകുറിച്ചുള്ള സംഭാഷണത്തിന്റെ ഭാഷാശൈലി. പൊതുനന്മയ്ക്കുവേണ്ടി പ്രവർത്തിക്കാൻ സുവിശേഷപരമായ ഭാഷ ആവശ്യമാണെന്ന് പാപ്പാ ഓർമിപ്പിക്കുന്നു.
സുവിശേഷാത്മകമായ ഭാഷ എന്നത് മനുഷ്യന്റെ ആന്തരിക മഹത്വത്തെ മുഖവിലയ്ക്കെടുക്കുന്ന ഭാഷയാണ്. ദൈവ മഹത്വം, മനുഷ്യ വ്യക്തിയുടെ അന്തഃസ്, സമ്പത്തിന്റെ മേലുള്ള പൊതു അവകാശം, ദരിദ്രർക്കുള്ള പ്രത്യേക പരിഗണന, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം, സമാധാനം, വിശുദ്ധി, ആധ്യാത്മികത തുടങ്ങിയ അടിസ്ഥാന ദർശനങ്ങളുടെ ചൈതന്യമുൾക്കൊള്ളുന്ന ഒരു ഭാഷ മനുഷ്യവംശത്തിന്റെ കൂട്ടായ്മയ്ക്കും നിലനിൽപ്പിനും ആവശ്യമുണ്ട്. മറ്റുള്ളവരെ അപമാനിക്കുന്നതോ ശത്രുത വളർത്തുന്നതോ ആയ വാക്കുകൾ ഒഴിവാക്കുന്നതും സുവിശേഷാത്മക ഭാഷയുടെ ഭാഗമാണ്.
◄ മനുഷ്യന്റെ മഹത്വം എവിടെനിന്ന്?
മനുഷ്യന്റെ മഹത്വം എന്തിലാണ് അടങ്ങിയിരിക്കുന്നത് എന്നത് ഒരു വലിയ ചോദ്യമാണ്. ഒരാൾ ആർജിച്ചെടുക്കുന്ന സമ്പത്തും സ്ഥാനമാനങ്ങളുമാണ് അയാളുടെ മഹത്വത്തിന്റെ ആധാരം എന്നൊരു ചിന്ത എക്കാലത്തും പ്രബലമാണ്. തത്ഫലമായി ഒരാൾ തന്റെ മൂല്യമോ മഹത്വമോ സ്വയം സമ്പാദിക്കുകയോ തെളിയിക്കുകയോ വേണം എന്ന സ്ഥിതിയുണ്ടാകുന്നത് വളരെ അപകടകരമാണ്. ഇതുവഴി കാര്യക്ഷമതയുള്ളവർക്കു കൂടുതൽ മൂല്യം കൽപിക്കപ്പെടുന്നു. തത്ഫലമായി വ്യക്തികൾ ലക്ഷ്യം നേടാനുള്ള ഉപകരണങ്ങളായി ചുരുങ്ങുകയും സ്വന്തം നിലയിൽ ആദരിക്കപ്പെടേണ്ട വ്യക്തികളെന്ന നില നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ, മനുഷ്യന്റെ മൂല്യം അവൻ നേടുന്നതിലോ ഉത്പാദിപ്പിക്കുന്നതിലോ അല്ല; മനുഷ്യനാണെന്ന കാരണത്താൽ തന്നെയാണെന്ന് പാപ്പാ പഠിപ്പിക്കുന്നു.
അതായത്, മനുഷ്യന്റെ മഹത്വം "അസ്തിത്വപരമായ (ontological dignity) മഹത്വ' മാണ്. “അത് അവൻ "മനുഷ്യൻ ആയിരിക്കുന്നു' എന്നതുകൊണ്ടും അവൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവനാണ് എന്നതുകൊണ്ടും ദൈവം അവനെ സ്നേഹിക്കുന്നു എന്നുള്ളതുകൊണ്ടുമുള്ള മഹത്വമാണ്. ഒരു പാപത്തിനും പരാജയത്തിനും അപമാനത്തിനുംപോലും ഈ അടിസ്ഥാന മഹത്വം ഇല്ലാതാക്കാനാവില്ല” എന്ന മാർപാപ്പയുടെ വീക്ഷണം എത്ര ശ്രേഷ്ഠമാണ്!
◄ മനുഷ്യാവകാശങ്ങളുടെ പരമമായ മൂല്യം
മനുഷ്യന്റെ ലംഘിക്കാനാകാത്ത മഹത്വത്തോടു ചേർന്നു നിൽക്കുന്നതാണ് അവന്റെ അവകാശങ്ങൾ. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ആധുനിക കാലഘട്ടത്തിലെ തിരിച്ചറിവും മനുഷ്യാവകാശ പ്രഖ്യാപനങ്ങളും സഭ അംഗീകരിക്കുകയും നന്ദിയോടെ അനുസ്മരിക്കുകയും ചെയ്യുന്നു. 1948 ഡിസംബർ 10ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച മനുഷ്യാവകാശങ്ങളുടെ സാർവദേശീയ പ്രഖ്യാപനം നമ്മുടെ കാലഘട്ടത്തിലെ മനുഷ്യ മനഃസാക്ഷിയുടെ മഹത്തായ പ്രകടനങ്ങളിലൊന്നാണെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ അഭിപ്രായപ്പെട്ടത് ലെയോ പാപ്പാ ആവർത്തിക്കുന്നു.
ക്രൈസ്തവ വീക്ഷണത്തിൽ മനുഷ്യാവകാശങ്ങൾ മനുഷ്യ മഹത്വത്തിന്റെ അന്തർലീന പ്രകടനങ്ങളാണ്, അവ പുറത്തുനിന്ന് നൽകപ്പെടുന്നവയല്ല. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടാനാവാത്തവയും അന്യാധീനപ്പെടുത്താൻ കഴിയാത്തവയുമാണ്. ഇവയിൽ ഏറ്റവും അടിസ്ഥാനപരമായത് ജീവിക്കാനുള്ള അവകാശമാണ് - ഗർഭധാരണ നിമിഷം മുതൽ സ്വാഭാവിക മരണംവരെ. ഈ അവകാശമില്ലാതെ മറ്റൊരു അവകാശവും പ്രാവർത്തികമാക്കാനാവില്ല. അതുകൊണ്ടാണ് ഗർഭച്ഛിദ്രം, നിരപരാധികളുടെ കൊലപാതകം, ദയാവധം എന്നിവ സഭ ഗുരുതരമായ തെറ്റുകളായി കണക്കാക്കുന്നത്.
◄ സാമൂഹിക പ്രബോധനത്തിന്റെ അടിസ്ഥാന തത്വങ്ങൾ
സഭയുടെ സാമൂഹിക പ്രബോധനങ്ങൾ അഞ്ച് അടിസ്ഥാന തത്വങ്ങളുടെ മേലാണ് നിലനിൽക്കുന്നത് എന്ന് പാപ്പാ ഓർമിപ്പിക്കുന്നു. ഈ അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള അവബോധം ധാർമികമായി നിലനിൽക്കാൻ പരിശ്രമിക്കുന്ന ഏതൊരു സമൂഹത്തിനും അത്യാവശ്യമാണ്. അവയിൽ ഒന്നാമത്തേത് സമൂഹത്തിന്റെ പൊതുനന്മ എന്ന തത്വമാണ്. ഓരോ വ്യക്തിയുടെയും മഹത്വത്തെ സാമൂഹിക തലത്തിൽ അംഗീകരിക്കുന്നതാണ് പൊതുനന്മ.
ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം, സ്വന്തം താത്പര്യങ്ങളുടെ പരിമിതികളെ അതിജീവിച്ചു പൊതുനന്മയ്ക്കായി പ്രവർത്തിക്കുക എന്നത് ഒരു അടിസ്ഥാന മൂല്യമാണ്. ഓരോരുത്തരും വളരുമ്പോൾ പൊതുനന്മയുണ്ടാകുന്നു എന്നതൊരു മിഥ്യാധാരണയാണ് എന്ന് മാർപാപ്പ അഭിപ്രായപ്പെടുന്നു. പരസ്പര ആശ്രയത്വത്തിൽനിന്നാണ് പൊതുനന്മ രൂപപ്പെടുന്നത്. ഓരോ വ്യക്തികളുടെയും നന്മകൾ കൂട്ടിച്ചേർക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ ഒരു അധിക മൂല്യം പൊതുനന്മയിൽ ഉൾച്ചേരുന്നുണ്ട് എന്ന് പാപ്പാ കരുതുന്നു.
സൃഷ്ടവസ്തുക്കൾ എല്ലാവരുടേതുമാണെന്നതാണ് സാമൂഹിക പ്രബോധനങ്ങളുടെ രണ്ടാമത്തെ തത്വം. ഭൂമി, വെള്ളം, വായു, പ്രകൃതിവിഭവങ്ങൾ എന്നിവ മനുഷ്യവംശത്തിനു മുഴുവനായി ദൈവം നൽകിയ ദാനങ്ങളാണ്. ഓരോ വ്യക്തിക്കും ഇപ്പോഴും ഭാവിയിലും ഈ വിഭവങ്ങൾ ഉപയോഗിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യ സ്വത്തവകാശം അംഗീകരിക്കുമ്പോഴും ആ അവകാശം എപ്പോഴും സ്രഷ്ടവസ്തുക്കൾ പൊതുഉപയോഗത്തിനുള്ളതാണ് എന്ന കാഴ്ചപ്പാടിനു കീഴിലുള്ളതായിരിക്കണമെന്ന് സഭ പഠിപ്പിക്കുന്നു. ഇന്നത്തെ ലോകത്ത് ഈ തത്വം ഭൗതികസമ്പത്തുകൾക്കു മാത്രമല്ല, അറിവ്, പേറ്റന്റുകൾ, അൽഗോരിതങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഡാറ്റ തുടങ്ങിയ പുതിയ സ്വത്തുക്കൾക്കും ബാധകമാണ്. ഇവ കുറച്ചുപേരുടെ കൈകളിൽ കേന്ദ്രീകരിക്കുമ്പോൾ പുതിയ അസമത്വങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അതിനാൽ സാങ്കേതികവിദ്യയും പ്രകൃതിവിഭവങ്ങളും പരിസ്ഥിതിയെയും ഭാവിതലമുറകളെയും മാനിച്ചുകൊണ്ടു പൊതുലക്ഷ്യങ്ങൾക്കായി ഉപയോഗിക്കപ്പെടണം.
അധികാര ക്രമം പാലിക്കപ്പെടണം എന്നതാണ് മൂന്നാമത്തേത്. വ്യക്തികൾ, കുടുംബങ്ങൾ, പ്രാദേശിക സമൂഹങ്ങൾ, ഇടനില സംഘടനകൾ എന്നിവയുടെ ഉത്തരവാദിത്വങ്ങൾ രാഷ്ട്രവും ഗവൺമെന്റുംപോലെയുള്ള ഉയർന്ന അധികാരസ്ഥാപനങ്ങൾ ഏറ്റെടുക്കരുത്. മറിച്ച് അവയുടെ സ്വാതന്ത്ര്യവും സൃഷ്ടിപരതയും സംരക്ഷിക്കുകയും ഏകോപിപ്പിക്കുകയും വേണം എന്നതാണ് ഈ വീക്ഷണം. വ്യക്തിയും കുടുംബവും രാഷ്ട്രത്തിൽ ലയിച്ചുപോകരുത് എന്നതാണ് എക്കാലവും സഭ പഠിപ്പിക്കുന്നത്.
രാഷ്ട്രം പൊതുനന്മ സംരക്ഷിക്കണം, എന്നാൽ കുടുംബങ്ങളുടെയും സംഘടനകളുടെയും ഉത്തരവാദിത്വങ്ങൾ സ്ഥിരമായി ഏറ്റെടുക്കരുത്. ഈ തത്വം യഥാർഥത്തിൽ ഉത്തരവാദിത്വങ്ങൾ പങ്കിടുന്ന ഒരു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഡിജിറ്റൽ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഈ ധാർമിക തത്വത്തിനു വലിയ പ്രാധാന്യമുണ്ട്. ഇന്ന് ചില വൻ കമ്പനികൾ ഡാറ്റയും അൽഗോരിതങ്ങളും നിയന്ത്രിച്ച് അനിയന്ത്രിതമായ അധികാരം കൈയാളുന്നു. ഇവിടെയെല്ലാം സുതാര്യത, ഉത്തരവാദിത്വം, പൊതുപങ്കാളിത്തം എന്നിവ ഉറപ്പാക്കപ്പെടേണ്ടതുണ്ട്.
ഐക്യദാർഢ്യത്തിന്റെ തത്വമാണ് നാലാമത്തേത്. ഓരോ മനുഷ്യനും ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവനും മറ്റുള്ളവരുമായി ബന്ധിക്കപ്പെട്ടവനുമാണ്. അതിനാൽ “ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ല.” ആഗോളവത്കരണവും ഡിജിറ്റൽ ശൃംഖലകളും നമ്മെ കൂടുതൽ പരസ്പരബന്ധമുള്ളവരാക്കിയിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാൽ യഥാർഥ ഐക്യം ഈ ബന്ധങ്ങളെ പങ്കുവയ്ക്കലിന്റെയും സഹകരണത്തിന്റെയും മാർഗങ്ങളാക്കി മാറ്റുമ്പോൾ ഉണ്ടാകുന്നതാണ്. ഐക്യദാർഢ്യം ഒരു സാമൂഹിക തത്വത്തെക്കാൾ ഒരു പുണ്യമാണ്. ദരിദ്രരെയും ഭാവിതലമുറകളെയും പരിഗണിച്ച് പൊതുനന്മയ്ക്കായി സ്ഥിരതയോടെ പ്രവർത്തിക്കാനുള്ള മനോഭാവമാണത്.
സാമൂഹിക നീതി എന്ന തത്വമാണ് അഞ്ചാമത്തേത്. അനീതികൾ വ്യക്തികളുടെ തിന്മകളിൽനിന്നു മാത്രമല്ല ഉദ്ഭവിക്കുന്നത്. അസമത്വം സൃഷ്ടിക്കുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ഘടനകളിൽനിന്ന് അനീതി ഉത്ഭവിക്കും. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് ഇതിനെ "പാപത്തിന്റെ ഘടനകൾ' എന്നു വിളിച്ചത്. യുദ്ധങ്ങൾ, കൊളോണിയലിസം, വംശീയവും ലിംഗപരവുമായ വിവേചനം, ചൂഷണം തുടങ്ങിയവ മൂലം തകർന്ന ബന്ധങ്ങളെ പുനഃസ്ഥാപിക്കുകയും പുറന്തള്ളപ്പെട്ടവരെ സമൂഹത്തിലേക്കു തിരിച്ചുകൊണ്ടുവരികയും ചെയ്യുകയാണ് സാമൂഹിക നീതിയുടെ ലക്ഷ്യം.
◄ സ്നേഹം പരമ ലക്ഷ്യം
സഭയുടെ സാമൂഹിക പ്രബോധനങ്ങൾ കത്തോലിക്കാ വിശ്വാസത്തിന്റെ ഹൃദയഭാഗത്തേക്കു നമ്മെ നയിക്കുന്നു എന്ന പാപ്പാ പ്രഖ്യാപിക്കുന്നു. ദൈവം ത്രിത്വമാണെന്ന ദൈവിക രഹസ്യംതന്നെയാണ് സാമൂഹിക പ്രബോധനങ്ങളുടെ അടിത്തറ. ത്രിത്വൈക ദൈവം കൂട്ടായ്മയുടെ ദൈവമാണ്. അതുകൊണ്ടുതന്നെ തന്റെ ഛായയിൽ ദൈവം സൃഷ്ടിച്ച മനുഷ്യന്റെ യഥാർഥ ഛായയും സാദൃശ്യവും കൂട്ടായ്മയുടെതാണ്. ദൈവത്തോടും മനുഷ്യനോടുള്ള കൂട്ടായ്മയെക്കുറിച്ചാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങൾ സംസാരിക്കുന്നത്.
ദൈവം സ്നേഹമാണ് എന്നതാണല്ലോ ത്രിത്വത്തിന്റെ ആന്തരിക രഹസ്യം. സ്നേഹം ആത്മസമർപ്പണത്തിലും പങ്കുവയ്ക്കലിലുമാണു പ്രകടമാകുന്നത്. ദൈവത്തോടും മനുഷ്യനോടും ബന്ധത്തിലായിരിക്കുന്നതിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. സൃഷ്ടിച്ച ദൈവത്തോടും മറ്റുള്ളവരോടും സൃഷ്ടപ്രപഞ്ചത്തോടും കൂട്ടായ്മയിൽ നിലനിൽക്കേണ്ട വിധത്തിലാണ് ദൈവം മനുഷ്യ വ്യക്തിയെതന്നെ സംവിധാനം ചെയ്തിരിക്കുന്നത്.
സ്നേഹത്തിൽ അധിഷ്ഠിതമായ കൂട്ടായ്മയിലാണ് മനുഷ്യന്റെ മഹത്വം പ്രകടമാകുന്നത്. അത് ഒരാളുടെ കഴിവുകളിലോ സമ്പത്തിലോ സാമൂഹികസ്ഥാനത്തിലോ അല്ല സ്ഥിതിചെയ്യുന്നത്. ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിന്റെ ദാനമാണത്. ഈ സ്നേഹം മനുഷ്യരൂപം പ്രാപിച്ചിരിക്കുന്നത് മിശിഹായിലാണ്. അതുകൊണ്ടുതന്നെ സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ അടിത്തറ ദൈവപുത്രനായ മിശിഹാ തന്നെയാണ്.
(തുടരും)
International
ബാഴ്സലോണ: ഭിന്നിച്ചുനില്ക്കുന്ന ലോകത്ത് ഐക്യത്തിന്റെ സാക്ഷികളും പ്രവാചകരുമാകാന് കത്തോലിക്കാ വിശ്വാസികളോട് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം.
സ്പെയിനില്‍ തുടരുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി തലസ്ഥാനനഗരമായ മാഡ്രിഡില്‍ മൂന്നര ദിവസത്തെ സന്ദര്‍ശനത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് ബാഴ്സലോണ നഗരത്തിലെത്തിയ മാര്‍പാപ്പ ഇവിടുത്തെ ഹോളിക്രോസ് ആന്‍ഡ് സെന്റ് യുവാലിയ കത്തീഡ്രലില്‍ മധ്യാഹ്നപ്രാര്‍ഥനയ്ക്കു നേതൃത്വം നല്കി വചനസന്ദേശം നല്‍കുകയായിരുന്നു.
ദൈവത്താല്‍ സ്നേഹിക്കപ്പെടാന്‍ സ്വയം അനുവദിക്കുന്നവര്‍ക്കു മാത്രമേ മറ്റുള്ളവരുമായി ചേര്‍ന്ന് സ്നേഹത്തിന്റെ പ്രവൃത്തികള്‍ കെട്ടിപ്പടുക്കാന്‍ കഴിയൂ. വൈവിധ്യങ്ങള്‍ക്കിടയിലും ഐക്യത്തിന് മുന്‍ഗണന നല്കാന് തയാറാകണം- മാര്‍പാപ്പ പറഞ്ഞു.
രാത്രിയില്‍ നഗരത്തിലെ ഒളിമ്പിക്സ്റ്റേഡിയത്തില് നടന്ന നിശാജാഗരണ പ്രാര്‍ഥനയിലും മാര്‍പാപ്പ പങ്കെടുത്തു. യുവാക്കളുള്‍പ്പെടെ ഒരു ലക്ഷത്തിലേറെ പേര് പ്രാര്‍ഥനയില്‍ പങ്കെടുത്തു.
International
മാഡ്രിഡ്: ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ അടിത്തറയാണു കുടുംബങ്ങളെന്നും രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ കുടുംബങ്ങൾക്കു പ്രത്യേക പങ്കുണ്ടെന്നും കുടുംബങ്ങളെ പിന്തുണയ്ക്കുന്നതുവഴി രാജ്യങ്ങൾ ശക്തിപ്പെടുന്നുവെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
മാഡ്രിഡിൽ സ്പെയിൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. കുടുംബമെന്നത് ഒരു രാജ്യത്തിന്റെ സ്വാഭാവിക അടിത്തറയാണ്. ഗർഭധാരണം മുതൽ സ്വാഭാവിക അന്ത്യം വരെ ജീവിതം സംരക്ഷിക്കപ്പെടണം. ഓരോ യുദ്ധവും വേദനാജനകമായ പരാജയമാണ്.
അതു തിരിച്ചറിയാൻ ലോകനേതാക്കൾക്കാകണം. പുതിയ സാങ്കേതികവിദ്യകൾക്കും നിർമിതബുദ്ധിക്കും കർശനമായ ധാർമിക മേൽനോട്ടം ആവശ്യമാണ്. ഏതൊരു യഥാർഥ ജനാധിപത്യസമൂഹവും ചിന്താസ്വാതന്ത്ര്യം, മനഃസാക്ഷി സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കണം.
കുടിയേറ്റക്കാരോട് മനുഷ്യത്വപൂർണമായ സമീപനം വേണം. അവരുടെ അവകാശങ്ങൾ സംരക്ഷിക്കണം. ഒരു രാജ്യത്തിന്റെ ധാർമികമഹത്വം പ്രകടമാകുന്നത് ദുർബലരായ ജനങ്ങളെ ചേർത്തുനിർത്തുന്പോഴും അവരെ സംരക്ഷിക്കുന്പോഴുമാണ് -മാർപാപ്പ പറഞ്ഞു. ഇതാദ്യമായാണ് ഒരു മാർപാപ്പ സ്പെയിൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. പാർലമെന്റംഗങ്ങൾ ഏഴു മിനിറ്റ് എഴുന്നേറ്റുനിന്നാണ് മാർപാപ്പയോടുള്ള ആദരവ് പ്രകടിപ്പിച്ചത്.
മൂന്നു ദിവസത്തെ മാഡ്രിഡ് സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ഇന്ന് ബാഴ്സലോണയിലേക്കു യാത്രയാകും. ഉച്ചയ്ക്ക് 12.25ന് ബാഴ്സലോണയിൽ എത്തുന്ന മാർപാപ്പ ഉച്ചയ്ക്ക് ഒന്നിന് ബാഴ്സലോണ കത്തീഡ്രലിൽ മധ്യാഹ്നപ്രാർഥനയിൽ പങ്കെടുക്കും.
International
വത്തിക്കാൻ സിറ്റി: ലോകസമാധാനത്തിനായി നമ്മൾ പ്രാർഥന തുടരേണ്ടതുണ്ടെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധക്കെടുതിയിലൂടെ കടന്നുപോകുന്ന ജനങ്ങളുടെ നിലവിളി കേൾക്കാനാകണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രിയിൽ വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയ്ക്കുമുന്നിൽ ലോകസമാധാനത്തിനായി നടത്തിയ ജപമാലപ്രാർഥനയിൽ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
സമാധാനം എന്നത് ഒരു പരീക്ഷണശാലയിൽ പരീക്ഷിക്കേണ്ട സിദ്ധാന്തമോ കേവലമൊരു മിഥ്യയോ സ്വാർഥതാത്പര്യത്താൽ പിന്തുടരേണ്ട ഒരു കാര്യമോ അല്ല. മറിച്ച്, അത് ആത്മാർഥമായ ഹൃദയത്തോടെ അന്വേഷിക്കണം. അതു ദൈനംദിന പ്രതിബദ്ധതയാകണം.
നീതിയിൽനിന്നും സ്നേഹത്തിൽനിന്നുമാണ് സമാധാനം ഉണ്ടാകുന്നത്. കുടുംബങ്ങളെയും ജനങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഐക്യമാണത്. സമാധാനം നിഷേധിക്കപ്പെട്ടവരുടെ നിലവിളി കേൾക്കാൻ നാം തീരുമാനിക്കുമ്പോൾ അതു സാധ്യമാകും. -മാർപാപ്പ പറഞ്ഞു.
ജപമാലയുടെ ഓരോ രഹസ്യത്തിലും യുദ്ധക്കെടുതികൾ നേരിടുന്നവരെ സമർപ്പിച്ചു പ്രാർഥിച്ചു. ഒന്നാമത്തെ രഹസ്യത്തിൽ യുദ്ധത്തിന്റെ ഇരകൾക്കുവേണ്ടിയായിരുന്നു പ്രാർഥന. രണ്ടാം രഹസ്യത്തിൽ യുദ്ധമേഖലകളിൽ പ്രതീക്ഷയുടെ കിരണം തെളിക്കുന്നവരെ സ്മരിച്ചു.
മൂന്നാം രഹസ്യത്തിൽ യുദ്ധമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ, സന്നദ്ധ പ്രവർത്തകർക്കുവേണ്ടിയും നാലാം രഹസ്യത്തിൽ യുദ്ധത്തടവുകാർക്കും ഇതര സഹനങ്ങൾ നേരിടുന്നവർക്കും വേണ്ടിയും പ്രാർഥിച്ചു. അഞ്ചാം രഹസ്യത്തിൽ യുദ്ധങ്ങളെല്ലാം അവസാനിച്ച് ദീർഘകാല സമാധാനം പുലരാനായിരുന്നു പ്രാർഥന.
ജപമാലയിൽ ആത്മീയമായി പങ്കുചേരാൻ ലോകമെമ്പാടുമുള്ള വിശ്വാസികളോടും വിവിധ തീർഥാടനകേന്ദ്രങ്ങളോടും വത്തിക്കാൻ അഭ്യർഥിച്ചിരുന്നു. ഇതുപ്രകാരം പോർച്ചുഗലിലെ ഫാത്തിമ, ഫ്രാൻസിലെ ലൂർദ്, യുക്രെയ്നിലെ സർവാനിറ്റ്സിയ, ഫിലിപ്പീൻസിലെ ആന്റിപോളോ, ബോസ്നിയയിലെ മെജുഗോറെ, ഇറ്റലിയിലെ ലൊറേറ്റോ തുടങ്ങിയ ലോകപ്രശസ്ത മരിയൻ തീർഥാടനകേന്ദ്രങ്ങളിലും പ്രത്യേക ജപമാലപ്രാർഥന സംഘടിപ്പിച്ചിരുന്നു.
International
വത്തിക്കാൻ സിറ്റി: തന്നെ കാണാനായി മണിക്കൂറുകൾ കാത്തുനിന്ന പുരോഹിതൻ ചൂടു മൂലം കുഴഞ്ഞുവീണപ്പോൾ സഹായിക്കാൻ ഓടിയെത്തി ലെയോ പതിനാലാമൻ മാർപാപ്പ. ബുധനാഴ്ച മാർപാപ്പയുടെ പ്രതിവാര പൊതുദർശന പരിപാടിക്കിടെയായിരുന്നു സംഭവം.
തെക്കൻ ഇറ്റലിയിലെ മാർട്ടീന ഫ്രാങ്ക സ്വദേശിയായ ഫാ. ഡിയേഗോ സെമറാറോ ആണ് കുഴഞ്ഞുവീണത്. 81 വയസുള്ള അദ്ദേഹം സഹോദരനും വൈദികനുമായ ഫാ. ഫ്രാങ്കോ സെമറാറോയ്ക്കൊപ്പമാണ് വത്തിക്കാൻ സന്ദർശിച്ചത്.
പ്രതിവാര പൊതുദർന പരിപാടിയുടെ സമാപനത്തിൽ മാർപാപ്പയ്ക്കു ഹസ്തദാനം ചെയ്യാൻ സമീപക്കവേയാണ് കുഴഞ്ഞുവീണത്.
മൂന്നു മണിക്കൂറോളം അദ്ദേഹം കാത്തുനിന്നിരുന്നു. വത്തിക്കാനിലും റോമിലും സമീപ ദിവസങ്ങളിൽ കനത്ത ചൂടാണ് റിപ്പോർട്ട് ചെയ്യുന്നത്.
കുഴഞ്ഞുവീണ വൈദികന്റെ സമീപം ആദ്യമെത്തിയത് മാർപാപ്പയായിരുന്നു. തന്റെ മുന്നിൽ കുനിഞ്ഞുനിൽക്കുന്ന മാർപാപ്പയെ തിരിച്ചറിഞ്ഞ പുരോഹിതൻ “പരിശുദ്ധ പിതാവേ, ഇത് അങ്ങു തന്നെയാണോ” എന്ന് ആശ്ചര്യപ്പെടുകയുമുണ്ടായി.
വത്തിക്കാനിൽ വൈദ്യസഹായം ലഭിച്ച സഹോദരന് ദൈവകാരുണ്യത്താൽ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഫാ. ഫ്രാങ്കോ സെമറാറോ അറിയിച്ചു.
International
വത്തിക്കാൻ സിറ്റി: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ 2015ൽ എഴുതിയ "ലൗദാത്തോ സി’ എന്ന ചാക്രികലേഖനത്തിനുശേഷം ലോകരാഷ്ട്രീയത്തെ സ്വാധീനിക്കാനൊരുങ്ങി ലെയോ പതിനാലാമൻ മാർപാപ്പയുടെ ചാക്രിക ലേഖനമായ "മാഞ്ഞിഫിക്ക ഹുമാനിത്താസ്’. നിർമിതബുദ്ധിയെ ആസ്പദമാക്കിയുള്ള ഈ ചാക്രികലേഖനത്തെക്കുറിച്ചുള്ള വാർത്ത രാജ്യാന്തര മാധ്യമങ്ങളെല്ലാം അതീവപ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിച്ചത്.
നിർമിതബുദ്ധിയുടെ കാലത്ത് ചാക്രികലേഖനത്തിലൂടെ മാർപാപ്പ നൽകുന്ന ഉദ്ബോധനം തീർച്ചയായും ലോകം ചർച്ച ചെയ്യേണ്ട കാര്യങ്ങളാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. സാങ്കേതികവിദ്യ മനുഷ്യന്റെ നന്മയ്ക്കായിരിക്കണമെന്നും അല്ലാതെ മനുഷ്യനെ യന്ത്രങ്ങളുടെ അടിമകളാക്കാനോ യുദ്ധക്കളത്തിലെ ഇരകളാക്കാനോ പാടില്ലെന്നുമാണ് തന്റെ ചാക്രികലേഖനത്തിലൂടെ മാർപാപ്പ ഓർമിപ്പിക്കുന്നത്.
അൽഗോരിതങ്ങളുടെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും അമിത ആവേശം മാനുഷികമൂല്യങ്ങളെ ഇല്ലാതാക്കാതിരിക്കാൻ ആഗോളതലത്തിൽ ശക്തമായ നിയമപരമായ മേൽനോട്ടം അത്യന്താപേക്ഷിതമാണെന്നും ലെയോ മാർപാപ്പ ഓർമിപ്പിക്കുന്നു. നിർമിതബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന കന്പനികൾ മനുഷ്യനന്മയെ കരുതി മത്സരത്തിൽനിന്ന് ഒഴിവാകണമെന്നും മാർപാപ്പ തന്റെ ചാക്രികലേഖനത്തിൽ അഭ്യർഥിക്കുന്നു.
നിർമിതബുദ്ധിയുടെ കാലത്ത് മനുഷ്യവ്യക്തിത്വം സംരക്ഷിക്കേണ്ടതുണ്ടെന്ന ആമുഖത്തോടെയാണു ചാക്രികലേഖനം ആരംഭിക്കുന്നത്. അഞ്ച് അധ്യായങ്ങളുള്ള ചാക്രികലേഖനത്തിൽ സാങ്കേതികവിദ്യ വ്യക്തിയുമായി ബന്ധപ്പെട്ട ഒരു വിരുദ്ധ ശക്തിയല്ലെ ന്നു മാർപാപ്പ ഓര്‍മിപ്പിക്കുന്നു. സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വിവരണമാണ് ആദ്യ അധ്യായത്തിൽ മാർപാപ്പ നൽകുന്നത്.
രണ്ടാം അധ്യായത്തിൽ ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തിയുടെ അന്തസിനെയും ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മനുഷ്യാവകാശം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ അംഗീകാരം, സ്ത്രീകളുടെ സാമൂഹിക സ്ഥാനം എന്നിങ്ങനെ വിവിധ സാമൂഹിക വിഷയങ്ങൾ പ്രതിപാദിക്കുന്നു. മൂന്നാം അധ്യായത്തില്‍ നിർമിതബുദ്ധിയിൽ ധാർമികതയുടെ ആവശ്യമാണ് മാർപാപ്പ മുന്നോട്ടുവയ്ക്കുന്നത്. സാമൂഹിക പരിവർത്തനത്തിൽ മനുഷ്യന്റെ അന്തസ് കാത്തുസൂക്ഷിക്കുവാനുള്ള ഓര്‍മപ്പെടുത്തലാണ് നാലാം അധ്യായം.
അഞ്ചാം അധ്യായത്തില്‍ ആയുധ വ്യവസായത്തിന്റെ വളർച്ച, ആണവായുധ മത്സരം, പുതിയ സായുധ സംഘങ്ങളുടെ ആവിർഭാവം എന്നിവയെ മാർപാപ്പ അപലപിക്കുന്നു. ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ "റേരും നൊവാരും'എന്ന ചാക്രികലേഖനത്തിന്റെ 135ാം വാർഷികദിനമായ കഴിഞ്ഞ 15ന് ലെയോ പതിനാലാമൻ മാർപാപ്പ ചാക്രികലേഖനത്തിൽ ഒപ്പുവച്ചിരുന്നു.
ഇന്നലെയാണ് ചാക്രികലേഖനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. എഐ ഗവേഷണസ്ഥാപനമായ ആന്ത്രോപിക് (യുഎസ്എ) സഹസ്ഥാപകനും കൃത്രിമബുദ്ധിയുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള ഗവേഷണമേധാവിയുമായ ക്രിസ്റ്റഫർ ഓലയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഇന്നലെ വത്തിക്കാനിലെ സിനഡ് ഹാളിൽ നടന്ന ചടങ്ങിൽ ചാക്രിക ലേഖനം ഔദ്യോഗികമായി പുറത്തിറക്കിയത്.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രികലേഖനം ‘മാഞ്ഞിഫിക്ക ഹുമാനിത്താസ് ’ 25ന് പ്രസിദ്ധീകരിക്കും. മലയാളത്തിൽ ‘മഹത്തായ മനുഷ്യരാശി’ എന്നർഥം വരുന്ന ഈ ചാക്രിക ലേഖനം, കൃത്രിമബുദ്ധി (എഐ)യുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണത്തെ ആസ്പദമാക്കിയുള്ളതാണ്.
പ്രാദേശികസമയം രാവിലെ 11.30ന് വത്തിക്കാനിലെ സിനഡ് ഹാളിൽ നടക്കുന്ന പ്രകാശനച്ചടങ്ങിൽ മാർപാപ്പയും സന്നിഹിതനായിരിക്കും.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, വിശ്വാസസത്യങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ്, സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ കർദിനാൾ മൈക്കിൾ സെർനി എസ്ജെ, ദൈവശാസ്ത്രജ്ഞനും യുകെയിലെ ദുർഹാം യൂണിവേഴ്സിറ്റി പ്രഫസറുമായ ഡോ. അന്നാ റോളാൻഡ്സ്, എഐ ഗവേഷണസ്ഥാപനമായ ആന്ത്രോപിക് (യുഎസ്എ) സഹസ്ഥാപകനും കൃത്രിമബുദ്ധിയുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള ഗവേഷണമേധാവിയുമായ ക്രിസ്റ്റഫർ ഓല, കലിഫോർണിയ സാന്താ ക്ലാര യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ തിയോളജി പ്രഫസർ ലിയോകാഡി ലുഷൊംബൊ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തശേഷം മാർപാപ്പ സമാപന ആശീർവാദം നൽകും.
ലെയോ പതിമൂന്നാമൻ മാർപാപ്പ രചിച്ച ‘റേരും നൊവാരും’ എന്ന സാമൂഹിക ചാക്രിക ലേഖനത്തിന്റെ 135-ാം വാർഷികദിനമായിരുന്ന കഴിഞ്ഞ 15നാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ ആദ്യ ചാക്രികലേഖനത്തിൽ ഒപ്പുവച്ചത്.
1891 മേയ് 15നാണ് ‘റേരും നൊവാരും’ പ്രസിദ്ധീകരിച്ചത്. സഭയുടെ സാമൂഹ്യ സിദ്ധാന്തങ്ങൾക്ക് അടിത്തറ നൽകിയ ഒരു രേഖകൂടിയാണിത്. തൊഴിൽ, ശമ്പളം, സ്വകാര്യസ്വത്തുക്കൾ, പുതിയ പ്രത്യയശാസ്ത്രങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ, കുടുംബങ്ങളുടെ അവകാശങ്ങൾ എന്നിങ്ങനെയുള്ള വിവിധങ്ങളായ കാര്യങ്ങൾ വിശകലനം ചെയ്തുകൊണ്ട് സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ നീതി ഉറപ്പുവരുത്താൻ സഭയ്ക്കുള്ള ഉത്തരവാദിത്വത്തെ എടുത്തുകാണിച്ചുകൊണ്ടുള്ളതായിരുന്നു ഈ ചാക്രികലേഖനം.
ലെയോ പതിമൂന്നാമൻ മാർപാപ്പ തുടക്കം കുറിച്ച വിപ്ലവാത്മകമായ ഈ ആശയങ്ങളെ തുടർന്നും സഭയെ നയിച്ച വിവിധ മാർപാപ്പമാർ പിന്തുടർന്നിട്ടുണ്ട്.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ സെപ്റ്റംബർ 25 മുതൽ 28 വരെ ഫ്രാൻസ് സന്ദർശിക്കും.
ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോണിന്റെയും അവിടുത്തെ സഭാ നേതൃത്വത്തിന്റെയും യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണം സ്വീകരിച്ചാണു സന്ദർശനമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പാരീസിലെ യുനെസ്കോ ആസ്ഥാനവും മാർപാപ്പ സന്ദർശിക്കും.
2008ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഫ്രാൻസിൽ സന്ദർശനം നടത്തിയിരുന്നു. പാരീസിലും ലൂർദിലുമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
International
വത്തിക്കാൻ സിറ്റി: വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള വിഭാഗീയത ഇന്നും തുടരുന്നുവെന്നത് സത്യമാണെന്നും ഇതു വസ്തുനിഷ്ഠമായ സത്യത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാൻ ജ്യോതിശാസ്ത്ര നിലയ ഫൗണ്ടേഷന്റെ ബോർഡംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
പരിശുദ്ധ സിംഹാസനത്തിന്റെയും ആഗോളസഭയുടെയും സേവനത്തിനായി വത്തിക്കാൻ ജ്യോതിശാസ്ത്ര നിലയം വഹിക്കുന്ന പ്രധാനപ്പെട്ട പങ്ക് എടുത്തുപറഞ്ഞ മാർപാപ്പ, വിശ്വാസവും ശാസ്ത്രവും ശത്രുക്കളാണെന്ന വർധിച്ചുവരുന്ന ധാരണയെ ചെറുക്കേണ്ടതിന്റെ അടിയന്തര ആവശ്യമുണ്ടെന്ന് സഭയ്ക്കു തോന്നിയതിനാലാണു വത്തിക്കാനിൽ ജ്യോതിശാസ്ത്ര നിലയം ആരംഭിച്ചതെന്നു വ്യക്തമാക്കി.
ശാസ്ത്രവും സഭയും വ്യക്തമായി പഠിപ്പിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ പലരും വിസമ്മതിക്കുന്നുവെന്നത് യാഥാർഥ്യമാണ്. ഇത് നാം വസിക്കുന്ന ഗ്രഹത്തിന്റെ ചൂഷണത്തിനു കാരണമാകുന്നു. അതുകൊണ്ടാണ് ശാസ്ത്രസത്യങ്ങളെ സഭ ചേർത്തുനിർത്തുന്നത്- മാർപാപ്പ പറഞ്ഞു.
സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അദ്ഭുതത്തോടെ നോക്കാനുള്ള കഴിവ് യാതൊരു വിഭജനങ്ങളും കൂടാതെ എല്ലാ മനുഷ്യർക്കും നൽകപ്പെട്ടിരിക്കുന്ന ഒരു ദാനമാണ്. ഇത് നമ്മുടെ ഭയങ്ങളെയും വീഴ്ചകളെയും ദൈവത്തിന്റെ വിശാലതയുടെ അടിസ്ഥാനത്തിൽ കാണുന്നതിനും ആശ്വാസം തേടുന്നതിനും നമ്മെ സഹായിക്കുന്നു.
എന്നാൽ, ദൈവം ഉരുവാക്കിയ ഈ പ്രകാശം ഇന്ന് മനുഷ്യനിർമിത വെളിച്ചംകൊണ്ട് നമ്മെ അന്ധരാക്കിയിരിക്കുന്നുവെന്നതാണ് യാഥാർഥ്യം-മാർപാപ്പ പറഞ്ഞു.
വത്തിക്കാനിലെ ശാസ്ത്രജ്ഞരെ പൊതുജനങ്ങളുമായും ആഗോള ശാസ്ത്രസമൂഹവുമായും അർഥവത്തായ രീതിയിൽ ഇടപഴകാൻ പ്രാപ്തരാക്കുന്ന ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് മാർപാപ്പ നന്ദിയർപ്പിച്ചു.
ദൈവത്തിന്റെ സൃഷ്ടികർമം എല്ലാറ്റിനെയും അതിശയിപ്പിക്കുന്നതിനാൽ പ്രപഞ്ചത്തിന്റെ ഉദ്ഭവവും പ്രവർത്തനങ്ങളും പര്യവേക്ഷണം ചെയ്യാൻ ആഴത്തിൽ വിശ്വാസമുള്ള ആളുകൾ ആകർഷിക്കപ്പെടുന്നതിൽ അതിശയിക്കാനില്ലെന്നും മാർപാപ്പ പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: സാർവത്രിക സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികദിനം ഇറ്റലിയിലെ മരിയൻ തീർഥാടനകേന്ദ്രത്തിലെത്തി പ്രാർഥിച്ചും ഭിന്നശേഷിക്കാർക്കുള്ള പരിപാലനകേന്ദ്രം സന്ദർശിച്ചും ലെയോ പതിനാലാമൻ മാർപാപ്പ.
നേപ്പിൾസിനടുത്തുള്ള പുരാതന നഗരമായ പോംപെയിൽ ഇന്നലെ രാവിലെ 11.30ഓടെ ഹെലികോപ്റ്ററിലെത്തിയ മാർപാപ്പ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയിൽ, ഇതിന്റെ സ്ഥാപകനായ വിശുദ്ധ ബർത്തോലോ ലോംഗോയുടെ കബറിടത്തിനു മുന്നിൽ പ്രാർഥിച്ചശേഷം പ്രശസ്തമായ ജപമാലരാജ്ഞിയുടെ തിരുസ്വരൂപത്തിനുമുന്നിൽ പൂക്കളർപ്പിച്ചു പ്രാർഥിക്കുകയും ചെയ്തു.
തുടർന്ന് ബസിലിക്കയോടു ചേർന്ന ബാർത്തോലോ ലോംഗോ ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വിശുദ്ധ കുർബാനയിൽ ആയിരങ്ങൾ പങ്കെടുത്തു.
പോംപെ മാതാവിന്റെ തിരുനാൾ ദിനത്തിൽ ഈ മരിയൻ തീർഥാടനകേന്ദ്രത്തിൽ എത്താനായത് അനുഗൃഹീതനിമിഷമാണെന്ന് വിശുദ്ധ കുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. നമ്മുടെ അമ്മയായ മറിയം എപ്പോഴും നമ്മോടു ചേർന്ന് നടക്കാനും നമ്മോട് അടുത്തിരിക്കാനും അവളുടെ മാധ്യസ്ഥ്യത്തിലും സ്നേഹത്തിലും നമ്മെ സഹായിക്കാനും ആഗ്രഹിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. സഭയ്ക്കു മുഴുവനും വേണ്ടിയും ലോകസമാധാനത്തിനുവേണ്ടിയും നമ്മുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥസഹായം തേടി പ്രാർഥിക്കാമെന്നും മാർപാപ്പ പറഞ്ഞു.
തുടർന്ന് ബസിലിക്കയോടു ചേർന്ന് ടെന്പിൾ ഓഫ് ചാരിറ്റി ജീവകാരുണ്യകേന്ദ്രം സന്ദർശിച്ച മാര്‍പാപ്പ അന്തേവാസികളായ ഭിന്നശേഷിക്കാരുമായി സംസാരിച്ചു. ബസിലിക്കയിൽ രോഗികൾ, ഭിന്നശേഷിക്കാർ, പ്രായമായവർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
ഉച്ചകഴിഞ്ഞു നേപ്പിൾസ് നഗരത്തിലെത്തിയ മാർപാപ്പ ഇവിടത്തെ കത്തീഡ്രലിൽ വൈദികരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് കത്തീഡ്രലിനോടു ചേർന്ന ദെൽ പ്ലെബിസിറ്റോ ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
International
എതൻസ്: ഗ്രീസിലെ മെഡിറ്ററേനിയൻ ദ്വീപായ ക്രീറ്റിലെ പർവതമേഖലയിൽ കണ്ടെത്തിയ പുതിയയിനം നിശാശലഭത്തിന് ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരു നൽകി ശാസ്ത്രജ്ഞർ. ലത്തീൻ ഭാഷയിൽ പിരാലിസ് പാപ്പാലെയോനി (Pyralis papaleonei) എന്നാണ് ഈ ശലഭം അറിയപ്പെടുക.
ക്രീറ്റിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠനം നടത്തുന്നതിനിടയിലാണ് രണ്ടു സെന്റിമീറ്റർ നീളമുള്ള ചിറകുകളും സ്വർണ പാടുകളും വെളുത്ത വരകളുമുള്ള ഇടത്തരം വലുപ്പമുള്ള നിശാശലഭത്തെ കണ്ടെത്തിയതെന്ന് ഇതുസംബന്ധിച്ച് നോട്ട ലെപിഡോപ്റ്റെറോളജിക്ക എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷണം നടത്തിയ ഷഡ്പദ ശാസ്ത്രജ്ഞരായ പീറ്റർ ഹ്യുമെർ, ലൗരി കെയ്ലെ, ആൻഡ്രൂസ് എച്ച്. സെഗെരെർ എന്നിവർ അറിയിച്ചു.
കാലാവസ്ഥാ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ശക്തമായി വാദിക്കുന്നയാളാണു മാർപാപ്പയെന്നും അതിനാൽ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ പേര് പുതിയ നിശാശലഭത്തിന് ഇടാൻ തീരുമാനിച്ചതെന്നും ഗവേഷകർ അറിയിച്ചു.
മാർപാപ്പയുടെ ശബ്ദം മാനവരാശിക്ക് മാതൃകയാകട്ടെയെന്നു തങ്ങൾ പ്രത്യാശിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
International
വത്തിക്കാൻ സിറ്റി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ പ്രാദേശികസമയം 11.30ന് അപ്പസ്തോലിക് കൊട്ടാരത്തിലായിരുന്നു 45 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ വത്തിക്കാനും യുഎസും തമ്മിൽ ഊഷ്മളമായ ഉഭയകക്ഷി ബന്ധം വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധത പുതുക്കിയതായും യുദ്ധം, രാഷ്ട്രീയ സംഘർഷങ്ങൾ, ദുഷ്കരമായ മാനുഷിക സാഹചര്യങ്ങൾ എന്നിവ അനുഭവിക്കുന്ന രാജ്യങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് സമാധാനത്തിനായി അക്ഷീണം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തതായും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
ഇരുവരും പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ലോകത്തിന്റെ ഇതരഭാഗങ്ങളിലെ പരസ്പരതാത്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും വത്തിക്കാനിലെ മറ്റ് പ്രമുഖരുമായും റൂബിയോ കൂടിക്കാഴ്ച നടത്തി.
അതേസമയം, ഇറാന് ആണവായുധങ്ങൾ ഉണ്ടാകാൻ പാടില്ല എന്ന സന്ദേശവും മാർക്കോ റൂബിയോ മാർപാപ്പയെ അറിയിക്കുമെന്ന് വാഷിംഗ്ടണിൽ കത്തോലിക്കാമാധ്യമമായ ഇഡബ്ലുടിഎന്നിനു നൽകിയ അഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: അടുത്ത മാസം നടത്തുന്ന യൂറോപ്യൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്.
നോർവേയിലെ ഓസ്ലോയിൽ നടക്കുന്ന ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി അടുത്ത മാസം പകുതിയോടെ യൂറോപ്പിലേക്ക് തിരിക്കുന്നത്.
നോർവേയ്ക്കു പുറമെ വത്തിക്കാനും നെതർലാൻഡ്സും സന്ദർശനത്തിന്റെ വേദികളായേക്കുമെന്ന് ദേശീയ മാധ്യമമാണു റിപ്പോർട്ട് ചെയ്തത്.
International
ലുവാണ്ട: ആഫ്രിക്കൻ രാജ്യമായ അങ്കോളയിലെ സന്ദർശനം പൂർത്തിയാക്കി ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് ഇക്വറ്റോറിയൽ ഗിനിയയിലേക്കു യാത്ര തിരിക്കും. 11 ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മാർപാപ്പ സന്ദർശിക്കുന്ന നാലാമത്തെ രാജ്യമാണിത്.
ഇന്ന് ഉച്ചയ്ക്ക് മുൻ തലസ്ഥാനനഗരമായ മലാബൊയിൽ എത്തിച്ചേരുന്ന മാർപാപ്പയെ പ്രസിഡന്റ് തിയോഡൊറോ ഒബിയാംഗ് ഗുമാ എംബാസൊഗോയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ പ്രസിഡന്റുമായും സർക്കാരിലെ ഉന്നതരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് മലാബൊയിലെ ജീൻ പിയെറെ ഒലി മാനസികാരോഗ്യ ആശുപത്രി സന്ദർശിക്കുന്ന മാർപാപ്പ രോഗികളുമായും ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും.
23 വരെ നീളുന്ന സന്ദർശനത്തിൽ മൊൻഗൊമൊയിലെ അമലോത്ഭവമാതാ ബസിലിക്കയിൽ വിശുദ്ധ കുർബാന, തുറമുഖനഗരമായ ബാറ്റയിൽ വിശുദ്ധ കുർബാന, സ്മാരകകേന്ദ്രം സന്ദർശനം, ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ച, നാഷണൽ യൂണിവേഴ്സിറ്റി സന്ദർശനം, ബാറ്റ സ്റ്റേഡിയത്തിൽ യുവാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയുൾപ്പെടുന്നു. വ്യാഴാഴ്ച മാലാബൊ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങും.
അങ്കോളൻ സന്ദർശനത്തിന്റെ മൂന്നാംദിനമായ ഇന്നലെ സൗറിമോയിൽ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു.
ഇവിടെയെത്തിയ മാർപാപ്പ ആദ്യം സന്ദർശിച്ചത് സർക്കാർ ഉടമസ്ഥതയിലുള്ള വയോജനകേന്ദ്രമാണ്. പാട്ടു പാടിയും നൃത്തം ചെയ്തും അന്തേവാസികൾ മാർപാപ്പയെ വരവേറ്റു. മടങ്ങുന്നതിനിടെ സൗറിമോ അതിരൂപതയുടെ കത്തീഡ്രൽ പള്ളിയും സന്ദർശിച്ചു.
തുടർന്നായിരുന്നു പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വിശുദ്ധ കുർബാന അർപ്പിച്ചത്. കുർബാനയിൽ ഒരു ലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുത്തു.
മാർപാപ്പയുടെ സന്ദർശനം ആഫ്രിക്കൻ വിശ്വാസികൾക്കിടയിൽ വലിയ ഉത്തേജനം പകർന്നിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
International
ലുവാണ്ട: ആഫ്രിക്കൻ സന്ദർശനത്തിന്റെ ഭാഗമായി നാലു ദിവസത്തെ കാമറൂൺ സന്ദർശനത്തിനുശേഷം ലെയോ പതിനാലാമൻ മാർപാപ്പ അയൽരാജ്യമായ അങ്കോളയിലെത്തി. പ്രാദേശികസമയം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് തലസ്ഥാനമായ ലുവാണ്ടയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാർപാപ്പയെ പ്രസിഡന്റ് ജൊവൊ മാനുവൽ ഗൊൺകാൽവസ് ലൊറേൻസോ സ്വീകരിച്ചു.
തുടർന്ന് അങ്കോളൻ അധികൃതരെ അഭിസംബോധന ചെയ്യവേ യുവാക്കളുടെ ദീർഘവീക്ഷണത്തെയും വയോജനങ്ങളുടെ സ്വപ്നങ്ങളെയും അടിച്ചമർത്തരുതെന്ന് പറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡം ലോകത്തിനു സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും കലവറയാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
ഇന്നു രാവിലെ ലുവാണ്ടയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള കിലാംബയിൽ എത്തുന്ന മാർപാപ്പ അവിടെ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് മക്സിമ മരിയൻ തീർഥാടനകേന്ദ്രത്തിലെത്തുന്ന മാർപാപ്പ അവിടെ വിശ്വാസികൾക്കൊപ്പം ജപമാല പ്രാർഥന നടത്തും.
നാളെ സൗരിമോ നഗരം സന്ദർശിക്കുന്ന മാർപാപ്പ വയോജനകേന്ദ്രത്തിലെത്തുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. അങ്കോളയിലെ സന്ദർശനം പൂർത്തിയാക്കി ചൊവ്വാഴ്ച രാവിലെ മാർപാപ്പ ഇക്വാറ്റോറിയൽ ഗിനിയയിലേക്കു യാത്രയാകും. 23ന് വത്തിക്കാനിലേക്കു മടങ്ങും.
കാമറൂൺ സന്ദർശനത്തിന്റെ അവസാന ദിനമായ ഇന്നലെ രാവിലെ യൗണ്ടേ വില്ലെയിലെ വിമാനത്താവളത്തിൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ രണ്ടു ലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. വിമാനത്താവളത്തിൽ എത്തിയ മാർപാപ്പ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് വിശ്വാസികളെ അഭിവാദ്യം ചെയ്തു. പരമ്പരാഗത വേഷങ്ങൾ അണിഞ്ഞായിരുന്നു ആളുകൾ വിശുദ്ധ കുർബാനയ്ക്കായി എത്തിയത്.
ട്രംപുമായി വാദപ്രതിവാദത്തിനില്ല:മാർപാപ്പ
ലുവാണ്ട: താൻ ആഫ്രിക്കയിലെത്തിയതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വാദപ്രതിവാദം നടത്താനല്ലെന്നും കത്തോലിക്കാ വിശ്വാസികളെ പ്രോത്സാഹിപ്പിക്കാനാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. കാമറൂൺ സന്ദർശനം പൂർത്തിയാക്കി അങ്കോളയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മാർപാപ്പ.
തന്റെ പ്രസംഗങ്ങൾ ആഴ്ചകൾക്കു മുമ്പേ തയാറാക്കിയതാണെന്നു വ്യക്തമാക്കിയ മാർപാപ്പ, യുഎസ് പ്രസിഡന്റുമായി വീണ്ടും വാദപ്രതിവാദത്തിനു താൻ ശ്രമിക്കുന്നതായി വ്യാഖ്യാനിക്കരുതെന്നും അതു തനിക്ക് ഒട്ടും താത്പര്യമില്ലാത്ത കാര്യമാണെന്നും വ്യക്തമാക്കി. തന്റെ പ്രതികരണങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേയാണെന്ന വ്യാഖ്യാനങ്ങൾ തെറ്റാണ്.
തന്നോടൊപ്പമുള്ള മാധ്യമപ്രവർത്തകരുടെ സേവനത്തിനു നന്ദി പറഞ്ഞ മാർപാപ്പ, സമീപദിവസങ്ങളിൽ തന്റെ വാക്കുകൾ എപ്രകാരം വ്യാഖ്യാനിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി. അൾജീരിയയിലെയും കാമറൂണിലെയും സന്ദർശനം ഊഷ്മളമായിരുന്നു.
കാമറൂണിൽ ഇമാമുമാരുമായി നടത്തിയ കൂടിക്കാഴ്ച മതാന്തര സംഭാഷണം, ധാരണ, സമാധാനസ്ഥാപനം എന്നിവയോടുള്ള സഭയുടെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
Leader Page
കത്തോലിക്കാ സഭ തങ്ങൾ ആഗ്രഹിച്ചതുപോലെ തങ്ങളുടെ പക്ഷത്താകുന്നില്ല എന്നു പരാതിപ്പെട്ട് ഭഗ്നാശരായി സഭയെയും സഭയുടെ മേലാധ്യക്ഷന്മാരെയും ആക്രമിക്കുന്ന കാഴ്ച പ്രാദേശിക രാഷ്ട്രീയത്തിൽ മുതൽ, മനുഷ്യരാശിയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള യുദ്ധഭീഷണി നിലനിൽക്കുന്ന അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വരെ നാം കണ്ടുകഴിഞ്ഞു. ഇതിൽ വളരെ ഗൗരവമായത് അന്താരാഷ്ട്ര രാഷ്ട്രീയത്തിലേതു തന്നെ. സഭയെക്കുറിച്ചുള്ള ധാരണ തന്നെയാണ് രണ്ടിടത്തും പ്രശ്നമായത്.
ഒരുവശത്ത് ലോകമനഃസാക്ഷിയുടെതന്നെ സൂക്ഷിപ്പുകാരനായും ധാർമികതയുടെയും സത്യത്തിന്റെയും ശബ്ദവുമായും അറിയപ്പെടുന്ന കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ലെയോ പതിനാലാമൻ മാർപാപ്പയും, മറുവശത്ത് ലോക പോലീസ് എന്നോ ലോകത്തിന്റെതന്നെ ചക്രവർത്തിയെന്നോ ഒക്കെ അറിയപ്പെടാൻ ആഗ്രഹിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സൈനികശക്തിയുടെ പ്രതിനിധിയായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമാണ്. ട്രംപ് ഇതിനുമുമ്പ് മാർപാപ്പയുടെ വേഷത്തിലുള്ള സ്വന്തം ചിത്രം വങ്കുവച്ചിരുന്നു. ഇപ്പോഴാകട്ടെ അദ്ദേഹം സാക്ഷാൽ ക്രിസ്തുവിന്റെ വേഷത്തിലുള്ള ചിത്രമാണ് പങ്കുവച്ചത്. പ്രാദേശിക രാഷ്ട്രീയത്തിലും സംഘർഷം ഇതുതന്നെയാണ്. ഇവിടെയും മാർപാപ്പയുെട നിലപാടുതന്നെയാണ് നിർഭയമായി സഭ അനുവർത്തിക്കുന്നത്, അതാണ് അനുവർത്തിക്കേണ്ടത്.
ചരിത്രത്തിൽ മുമ്പ് സയന്റിഫിക് സൂപ്പർ പവറും സൈനികശക്തിയുമായിരുന്ന സോവ്യറ്റ് യൂണിയന്റെ നേതാവ് സ്റ്റാലിൻ, മാർപാപ്പയോ? അദ്ദേഹത്തിന് എത്ര ഡിവിഷൻ സൈന്യമുണ്ട് എന്നു ചോദിച്ച് ആക്ഷേപിച്ചതാണ്. അതേ സൂപ്പർ പവറിന്റെ തകർച്ചയ്ക്ക് ധാർമികശക്തിയായ മാർപാപ്പ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ നിമിത്തമായി എന്നുള്ളത് മറ്റൊരു ചരിത്ര സത്യം. സഭയെക്കുറിച്ചുള്ള ചെറിയ മനുഷ്യരുടെ വലിയ തെറ്റിദ്ധാരണയാണ് ഇതിനൊക്കെ കാരണമായിട്ടുള്ളത്.
ചുരുക്കത്തിൽ, രണ്ടു സംവിധാനങ്ങളുടെ, ലോകവീക്ഷണങ്ങളുടെ സംഘർഷത്തിനും അവ തമ്മിലുള്ള വൈരുദ്ധ്യത്തിനും ഇന്ന് ലോകം സാക്ഷിയാണ്. ചരിത്രത്തിൽ ഇതാദ്യമല്ല എന്നുള്ളത് സൂചിപ്പിച്ചല്ലോ. ഇത്തരം സംഘർഷങ്ങളുടെ കഥയും ചരിത്രവും പറയുന്ന, വ്യാഖ്യാനങ്ങളിലൂടെ അവയുടെ അർഥതലങ്ങൾ ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്ന നാടകമാണ് 1934ൽ എഴുതപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരനായ ടി.എസ്. എലിയട്ടിന്റെ "പാറ’ ( The Rock). പത്രോസാകുന്ന പാറമേൽ സഭ പണിയുമെന്ന യേശുവിന്റെ വചനമാണ് ഇതിനാധാരം.
ലണ്ടന്റെ വിവിധ പ്രദേശങ്ങളിൽ ഏകദേശം 45 ആംഗ്ലിക്കൻ, കത്തോലിക്കാ പള്ളികൾ പണിയാനുള്ള പണസമാഹാരണത്തിനുവേണ്ടിയാണ് എലിയട്ട് ഇതെഴുതുന്നത്. എന്നാൽ, പള്ളികൾ വെറും നിർമിതികൾക്കപ്പുറം സഭയെയും, അതിലുപരി ഈ ഭൗതിക സഭയ്ക്കപ്പുറം, ക്രിസ്തുവിനോട് ചേർന്നുനിൽക്കുന്ന ഒരു അദൃശ്യമായ ആത്മീയ കൂട്ടായ്മയെയും സൂചിപ്പിക്കുന്നെന്നും ഈ കൂട്ടായ്മയും ലോകത്തിന്റെ രാഷ്ട്രീയക്രമവും തമ്മിലുള്ള വൈരുദ്ധ്യം നിർണായകമാണെന്നും അവയെക്കുറിച്ച് ആഴത്തിലുള്ള ചിന്തകളാണ് ഒരോ പള്ളിപണിയുടെയും അതിന്റെ കൂദശചെയ്യലിന്റെയും പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ടതെന്നും എലിയട്ട് ഉദ്ദേശിക്കുന്നു.
“ജീവിച്ചുതീർക്കുന്നതിനിടയിൽ നമുക്കു നഷ്ടമായ ആ ‘ജീവൻ’ എവിടെ? അറിവുകൾക്കിടയിൽ നമുക്കു നഷ്ടമായ ആ ‘ജ്ഞാനം’ എവിടെ? വിവരങ്ങൾക്കിടയിൽ നമുക്കു നഷ്ടമായ ആ ‘അറിവ്’ എവിടെ?” എന്നുള്ള ചോദ്യത്തോടുകൂടിയാണ് നാടകം തുടങ്ങുന്നത്. “അനന്തമായ ആ ചക്രം ചുറ്റിക്കൊണ്ടിരിക്കുന്നു, തന്റെ ഗതിയിൽ ആ ലോകം എപ്പോഴും പിന്നോട്ടു മാറുന്നു. വിനാശകരമായ വഴികളിലൂടെ നമ്മൾ ഇരുപത് നൂറ്റാണ്ടുകൾ പിന്നിട്ടു, ദൈവത്തിൽനിന്ന് അകന്ന്, പൊടിപടലങ്ങളിലേക്ക് നാം കൂടുതൽ അടുക്കുന്നു.’’ ഇരുപതാം നൂറ്റാണ്ടിലെ സാമ്പത്തിക, രാഷ്ട്രീയ, ശാസ്ത്ര സംസ്കാരത്തെക്കുറിച്ചാണ് എലിയട്ട് വിമർശനം ഉയർത്തുന്നത്.
പ്രധാനമായും ആ സമയത്ത് ഉയർന്നുവന്നുകൊണ്ടിരുന്ന മുതലാളിത്ത വ്യവസ്ഥിതിയാണ് എലിയട്ട് പ്രധാനമായും സൂചിപ്പിക്കുന്നത്. ഈ മുതലാളിത്ത വ്യവസ്ഥിതിയെ നാടകത്തിൽ പ്രതിനിധീകരിക്കുന്നത് ധനാധിപതി (plutocrat) എന്ന കഥാപാത്രമാണ്. സമ്പന്നരുടെ ഭരണമാണല്ലോ പ്ലൂട്ടോക്രസി ( plutocracy) കൊണ്ട് അർഥമാക്കുന്നത്. ലൗകിക സമ്പത്തും അതുകൊണ്ടുള്ള ലാഭവും മാത്രമാണ് ലോകത്തെയും ജീവിതത്തെയും നിയന്ത്രിക്കേണ്ടത് എന്ന് ഇത്തരക്കാർ വിശ്വസിക്കുന്നു. അതിനെന്തും ആകാം എന്ന അധാർമിക ചിന്തയും അവരെ നയിക്കുന്നു. അതിനു സഹായകരമല്ലാത്ത എല്ലാറ്റിനെയും അവർ ഭയക്കുന്നു, അടിച്ചമർത്താൻ ശ്രമിക്കുന്നു; ഒരുതരം ഭ്രാന്തമായ മനോനിലയോടെ. നാടകത്തിൽ ഈ കഥാപാത്രം പള്ളി പണിയുന്നതിനായി പണം ചെലവാക്കുന്നതിനെ എതിർക്കുന്നു. സഭയെയാണ് ഇവിടെ അദ്ദേഹം ഉന്നംവയ്ക്കുന്നത്.
യഥാർഥത്തിൽ ട്രംപിനെപ്പോലെയുള്ള സമ്പന്ന ബിസിനസുകാരായ രാഷ്ട്രീയക്കാർ പ്രതിനിധാനം ചെയ്യുന്നതും ഇത്തരം ഒരു ലോകക്രമത്തെയാണ്. മുതലാളിത്ത മനസ്ഥിതിയുടെ അനിയന്ത്രിതമായ അവസ്ഥ കൂടുതൽ കൂടുതൽ പണസമ്പാദനത്തിലേക്കും അധികാരഭ്രമത്തിലേക്കും ആത്മരതിയിലേക്കും അഹങ്കാരത്തിലേക്കും ആധ്യാത്മിക നിരാസത്തിലേക്കുമൊക്കെ നയിക്കുമെന്ന സൂചനയുമുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയെക്കുറിച്ചുള്ള ഗുറ്റാറിയുടെയും ഡെലൂസിന്റെയും പ്രസിദ്ധമായ പഠനത്തിന്റെ പേരു തന്നെ "വിഭ്രാന്തിജനകമായ മനോരോഗവും മുതലാളിത്ത വ്യവസ്ഥിതിയും’ എന്നാണല്ലോ. ഈ വ്യവസ്ഥിതി ഇതിന്റെ നേതാക്കളിലും ഇരകളിലും ഒരുതരം ഉന്മദാവസ്ഥ സൃഷ്ടിക്കുന്നു എന്നുള്ളതാണ്. പ്ലുട്ടോക്രറ്റ് ആയ ട്രംപിനെപ്പോലുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ദ്രിയ വിഭ്രാന്തി പോലും സംഭവിക്കാം.
പ്ലുട്ടോക്രറ്റിനെ കൂടാതെ, പ്രക്ഷോഭകാരി (agitator), ചെങ്കുപ്പായം (communism), കരിങ്കുപ്പായം (fascism) എന്നീ കഥാപാത്രങ്ങൾ ആധുനിക യുഗത്തിന്റെ മറ്റ് ആധ്യാത്മിക പ്രതി സന്ധികളെയും സൂചിപ്പിക്കുന്നു. എന്നാൽ ഇതിന് വിരുദ്ധമായ ആധ്യാത്മികശക്തിയെ സൂചിപ്പിക്കുന്ന കഥാപാത്രമാണ് "പാറ’. പത്രോസുതന്നെയാണ് താനെന്ന് പാറ ഒരു കൊച്ചു കുട്ടിയോട് വെളിപ്പെടുത്തുന്നു. കുട്ടികളുടെതുപോലുള്ള നൈർമല്യം ഈ വെളിപ്പെടുത്തലിന് ആവശ്യമാണെന്ന് സൂചിപ്പിക്കുന്നു. ഫലത്തിൽ, സഭയുടെ ആധ്യാത്മിക അധികാര കേന്ദ്രമായ, നന്മ തിന്മകളെ വിട്ടുവിഴ്ചയില്ലാതെ അടയാളപ്പെടുത്തുന്ന പത്രോസിന്റെ പിൻഗാമിയും യേശുവിന്റെ പ്രതിനിധിയുമായ സഭയുടെ (മാർപാപ്പയുടെ) ആധ്യാത്മിക അധികാരത്തെയാണ് സൂചിപ്പിക്കുന്നത്.
പ്ലുട്ടോക്രറ്റിന്റെ അധികാരഭ്രമവും "ദ റോക്ക്’, ആയ മാർപാപ്പ പ്രതിനിധീകരിക്കുന്ന ആത്മീയസത്യവും തമ്മിലുള്ള വ്യത്യാസം വിവരിക്കുന്ന നാടകത്തിലെ ഒരു വാചകം പ്രധാനമാണ്: “ദ റോക്ക് പ്രതിനിധീകരിക്കുന്ന ശാശ്വതമായ ആത്മീയസത്യത്തിനു മുന്നിൽ, പണവും ബാങ്കുകളുമാണ് ലോകത്തെ ഭരിക്കുന്നതെന്ന പ്ലുട്ടോക്രറ്റിന്റെ വിശ്വാസം കേവലം ഒരു അധികാരഭ്രമം മാത്രമാണ്.’’ ഫലത്തിൽ ലെയോ മാർപാപ്പയോടുള്ള പ്രസിഡന്റ് ട്രംപിന്റെ എതിർപ്പിനു കാരണം നാടകത്തിലൂടെ വായിച്ചെടുക്കാം.
മാർപാപ്പ ലോകസമാധാനത്തിനായി മനഃസാക്ഷിയുടെ സ്വരം ശ്രവിക്കാൻ ആഹ്വാനം ചെയുമ്പോൾ, ട്രംപാകട്ടെ ഷേക്സ്പിയറിന്റെ ദി ടെമ്പേസ്റ്റ് എന്ന നാടകത്തിലെ അന്റോണിയോയെപ്പോലെ ചോദിക്കുന്നു: “അതെ സർ; അത് (മനഃസാക്ഷി) എവിടെയാണ് ഇരിക്കുന്നത്? അതൊരു കാൽപ്പുണ്ണായിരുന്നെങ്കിൽ എനിക്ക് ചെരിപ്പിടേണ്ടിവരുമായിരുന്നു. എന്നാൽ എന്റെ നെഞ്ചിനുള്ളിൽ അങ്ങനെയൊരു ദൈവത്തെ ഞാൻ അനുഭവിക്കുന്നില്ല.’’ വലിയ പ്ലുട്ടോക്രറ്റുകളുടെ ദുര്യോഗമാണിത്, അതിന്റെ അനന്തരഫലം അനുഭവിക്കുന്നതാകട്ടെ നിഷ്കളങ്കരായ അനേകം ജനങ്ങളും.
എലിയട്ടാകട്ടെ ഇത്തരം സന്ദർഭങ്ങളുടെയും എതിർപ്പുകളുടെയും സംഹാരശ്രമങ്ങളുടെയും ചരിത്രവും ഓർമപ്പെടുത്തുന്നു. കുരിശുയുദ്ധങ്ങളെക്കുറിച്ചും സഭയെ പീഡിപ്പിച്ച റോമൻ ചക്രവർത്തിമാരായ നീറോയെയും ഡേഷ്യസിനെയും ഹെൻറി എട്ടാമനെയും ഒക്കെക്കുറിച്ച് നാടകം സൂചിപ്പിക്കുന്നു. ഇതിനെയെല്ലാം അതിജീവിച്ച, അതിജീവിക്കുന്ന അദ്ഭുതകരമായ സഭയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് നാടകം അവസാനിക്കുന്നത്: “നമുക്കെല്ലാവർക്കുമായി ഒരു സഭയും, നമുക്കെല്ലാവർക്കുമായി അധ്വാനവും, നമുക്കെല്ലാവർക്കുമായി ദൈവത്തിന്റെ ഈ ലോകവും - അന്ത്യം വരെയും (അവസാനത്തെ വ്യക്തി വരെയും) ഒരുപോലെ ഉണ്ടാകട്ടെ.’’ “നരകകവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല.’’ ഇപ്പോൾ ഇരുട്ട്, പിന്നീട്... “വെളിച്ചം’’ എന്ന ഓർമപ്പെടുത്തലും ഉണ്ട്. കൂടാതെ, സഭ എപ്പോഴും പണിതുകൊണ്ടിരിക്കണം; കാരണം, അത് ഉള്ളിൽനിന്ന് നിരന്തരം ക്ഷയിച്ചുകൊണ്ടിരിക്കുകയും പുറത്തുനിന്ന് ആക്രമിക്കപ്പെടുകയും ചെയ്യുന്നു.
അതാണ് പള്ളിപണി യഥാർഥത്തിൽ സൂചിപ്പിക്കുന്നത്. വിശുദ്ധ പത്രോസാണ് അദ്ഭുതകരമായി പള്ളി കൂദാശ ചെയ്യുന്നത്. അതിനുശേഷം അദ്ദേഹം അപ്രത്യക്ഷനാകുകയാണ്. അങ്ങനെ മാർപാപ്പയും സഭയും, ഇക്കാലത്തെ പ്ലുട്ടോക്രട്ടുകളുമായുള്ള സംഘർഷങ്ങൾക്ക് വലിയ അർഥതലങ്ങൾ നൽകാൻ ധ്വന്യാത്മകമായ ഈ നാടകം സഹായിക്കുന്നു. പ്രാദേശികമാണെങ്കിലും അന്തർദേശീയമാണെങ്കിലും ഇത്തരം സംഘർഷങ്ങളിൽ സഭയ്ക്ക് എന്നും സഹായകമായിട്ടുള്ളത് ഈ ആധ്യാത്മികശക്തി മാത്രമാണ്.
അതില്ലാതെ വരുമ്പോഴാണ് വാക്കുകളിലാണെങ്കിലും ദ്വേഷത്തിന്റെയും അക്രമത്തിന്റെയും ധ്വനി വരുന്നത്. ഭൗതികമായി അമേരിക്കയിൽനിന്നാണ് വരുന്നതെങ്കിലും ലെയോ പാപ്പായെ നിയന്ത്രിക്കുന്നത് ആത്മീയശക്തിയും, ധൈര്യവുമാണ്. ഈ മാതൃകയാണ് പ്രാദേശിക സഭാ നേതൃത്വവും ഉൾകൊള്ളേണ്ടത്. “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും'' - ഇതാണല്ലോ ബൈബിൾ വചനം.
"റിച്ചാർഡ് രണ്ടാമൻ' എന്ന നാടകത്തിൽ രാജാധികാരത്തെ സൂചിപ്പിക്കാൻ ഷേക്സ്പിയർ ഉപയോഗിക്കുന്ന വാക്കുകൾ തികച്ചും ജനാധിപത്യ ബോധത്തോടെ, ലോകക്ഷേമത്തെ മുൻനിർത്തി സഭയുടെ, മാർപാപ്പയുടെ ധാർമിക ശക്തിയുടെ ആത്യന്തിക വിജയത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കാം. “ക്ഷോഭിച്ചാർക്കുന്ന സമുദ്രജലത്തിനുപോലും, അഭിഷിക്തനായൊരു രാജാവിന്റെ വിശുദ്ധ തൈലത്തെ കഴുകിമാറ്റാനാവില്ല; മർത്ത്യരുടെ കേവലം നിശ്വാസത്തിനാൽ, ദൈവതിരുമനസാൽ നിയോഗിതനായ പ്രതിപുരുഷനെ സ്ഥാനഭ്രഷ്ടനാക്കാനുമാവില്ല.’’ പ്ലുട്ടോക്രറ്റുകൾ പരാജയപ്പെടുമെന്നുതന്നെ നമുക്കു പ്രതീക്ഷിക്കാം, ധാർമിക ശക്തിയുടെ വിജയവും.
International
ഡുവാല (കാമറൂൺ): അക്രമങ്ങളെയും അഴിമതിയെയും ചെറുക്കാൻ ആഫ്രിക്കയിലെ യുവജനങ്ങളോടു ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം.
ഗിനിയ ഉൾക്കടലിലെ പ്രധാന തുറമുഖവും കാമറൂണിന്റെ വാണിജ്യ തലസ്ഥാനവുമായ ഡുവാല നഗരത്തിലെ ജാപൊമ സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ വിശുദ്ധ കുർബാന അർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
നിരാശ വെടിഞ്ഞു ജീവിതമൂല്യങ്ങൾ സ്വായത്തമാക്കി ഭാവിയുടെ നായകന്മാരാകുവാൻ യുവജനങ്ങളോട് ആവശ്യപ്പെട്ട മാർപാപ്പ, ദൈവവിളിക്കു കാതോർക്കുവാനും മറ്റുള്ളവരുടെ വിശപ്പകറ്റാൻ സാധിക്കുന്നവിധം സഹായിക്കാനും അഭ്യർഥിച്ചു.
ഈശോമിശിഹായുടെ സ്നേഹത്തിനും കാരുണ്യപ്രവൃത്തികൾക്കും സാക്ഷ്യം നൽകാനും മാർപാപ്പ ഏവരെയും ആഹ്വാനം ചെയ്തു. ഉയിർത്തെഴുന്നേറ്റ യേശുവിനെ പ്രഘോഷിക്കുക എന്നാൽ കഷ്ടപ്പെടുന്നതും അടിച്ചമർത്തപ്പെട്ടതുമായ ഒരു നാട്ടിൽ നീതിയുടെ അടയാളങ്ങൾ അവശേഷിപ്പിക്കുക, മത്സരത്തിനും അഴിമതിക്കുമിടയിൽ സമാധാനത്തിന്റെ അടയാളങ്ങൾ, അന്ധവിശ്വാസത്തിൽനിന്നും നിസംഗതയിൽനിന്നും നമ്മെ മോചിപ്പിക്കുന്ന വിശ്വാസത്തിന്റെ അടയാളങ്ങൾ എന്നിവ അവശേഷിപ്പിക്കുക എന്നതാണ് -മാർപാപ്പ പറഞ്ഞു.
വിശുദ്ധ കുർബാനയിൽ ആറു ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് മാർപാപ്പ ഡുവാലയിലെ കത്തോലിക്കാ ആശുപത്രി സന്ദർശിക്കുകയും യൂണിവേഴ്സിറ്റി പ്രഫസർമാരെയും വിദ്യാർഥികളെയും അഭിസംബോധന ചെയ്യുകയുമുണ്ടായി.
കാമറൂണിലെ നാലുദിവസത്തെ സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ഇന്ന് അയൽരാജ്യമായ അങ്കോളയിലേക്കു പോകും.
International
വാഷിംഗ്ടൺ ഡിസി: ലെയോ പതിനാലാമൻ മാർപ്പയ്ക്കെതിരേ അധിക്ഷേപം തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇറാൻ യുദ്ധത്തെക്കുറിച്ച് മാർപാപ്പ മിണ്ടരുതെന്ന് ട്രംപ് പറഞ്ഞു.
ഇറാനിൽ എന്താണു നടക്കുന്നത് എന്നതിനെക്കുറിച്ച് മാർപാപ്പയ്ക്ക് ഒരു ധാരണയുമില്ല. ഇറ്റാലിയൻ പത്രമായ കൊറിയേറെ ദെല്ല സേറയ്ക്കു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇതു പറഞ്ഞത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെയും ട്രംപ് രൂക്ഷമായി വിമർശിച്ചു.
ലെയോ മാർപാപ്പയ്ക്കെതിരായ ട്രംപിന്റെ വിവാദ പരാമർശങ്ങളെ ജോർജിയ വിമർശിച്ചിരുന്നു.
“ഇറാൻ യുദ്ധത്തിൽ ജോർജിയ മെലോണിക്ക് ധൈര്യം പോര. യുദ്ധത്തിൽ ഞങ്ങളെ സഹായിക്കാൻ ജോർജിയ മലോണി തയാറല്ല.
ഞാൻ ഞെട്ടിപ്പോയി. ഞാൻ വിചാരിച്ച ആളേ അല്ല അവർ. ഇറ്റലി ഇനി പഴയ ഇറ്റലി ആയിരിക്കില്ല.”-ട്രംപ് പറഞ്ഞു.
ജോർജിയ മെലോണിയോടുള്ള സമീപനവും മാറ്റു
കയാണെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകളിലുള്ളത്. ജോർജിയ മുന്‍പ് ട്രംപുമായി വളരെ അടുപ്പത്തിലായിരുന്നു.
International
വാഷിംഗ്ടണ്‍ ഡിസി: ഇറാനെതിരായ സൈനികനീക്കത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താനാണു മാര്‍പാപ്പ ശ്രമിക്കുന്നതെന്നും അതു നിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാട് ദുര്‍ബലമാണ്. അദ്ദേഹത്തിന്റെ വിദേശനയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. അമേരിക്കക്കാരനായ അദ്ദേഹത്തെ സഭ മാര്‍പാപ്പയായി തെരഞ്ഞെടുത്തതുതന്നെ തന്നെ നേരിടാന്വേണ്ടിയാണെന്നും ട്രംപ് ആരോപിച്ചു. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പോസ്റ്റിലും ടാര്‍മാക്കിന് നല്കിയ അഭിമുഖത്തിലും ട്രംപ് നിലപാട് ആവര്‍ത്തിച്ചു. “ഞാന്‍ ലെയോ മാര്‍പാപ്പയുടെ ആരാധകനല്ല, ഇറാന് ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്നു കരുതുന്ന ഒരു മാര്‍പാപ്പയെ എനിക്ക് അംഗീകരിക്കാനാകില്ല. വെനസ്വേലയില്‍നിന്നുള്ള മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ അതിനെ മാര്‍പാപ്പ വിമര്‍ശിക്കുന്നതു ശരിയല്ല’’- ട്രംപ് പറഞ്ഞു.
“മാര്‍പാപ്പ ആകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല; ഒരു അമേരിക്കക്കാരനായതിനാല്‍ മാത്രമാണ് സഭ അദ്ദേഹത്തെ അവിടെ ഉള്‍പ്പെടുത്തിയത്, പ്രസിഡന്റ് ട്രംപിനെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്ന് അവര്‍ കരുതി. ഞാന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലെയോ വത്തിക്കാനില്‍ ഉണ്ടാകുമായിരുന്നില്ല. ഇടതുപക്ഷക്കാരനായ ഡേവിഡ് ആക്സല്‍റോഡിനെപ്പോലുള്ള ഒബാമ അനുഭാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നു. ലെയോ മാര്‍പാപ്പ എന്ന നിലയില്‍ തന്റെ കടമകള്‍ നിര്‍വഹിക്കണം. സാമാന്യബുദ്ധി ഉപയോഗിക്കണം, ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് നിര്‍ത്തണം. രാഷ്ട്രീയക്കാരനാകാനല്ല, മഹാനായ മാര്പാപ്പയാകുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കണം’’ -സമൂഹമാധ്യമത്തില്‍ ട്രംപ് കുറിച്ചു.
ലോകസമാധാനത്തിനായി നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ലെയോ മാര്‍പാപ്പ ഏറ്റവുമൊടുവില്‍ കഴിഞ്ഞ ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ലോകസമാധാനത്തിനായി പ്രത്യേക പ്രാര്‍ഥനാശുശ്രൂഷ നടത്തുകയും അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംവാദത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. യുഎസ്-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മാർപാപ്പ.
"ഞാൻ യുദ്ധത്തിനെതിരെ ഉറക്കെ സംസാരിക്കുന്നത് തുടരും. സമാധാനവും സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കാനും പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി രാജ്യങ്ങൾക്കിടയിൽ ബഹുമുഖ ബന്ധങ്ങൾ വളർത്താനും ഞാൻ ആഗ്രഹിക്കുന്നു'.
"ഇന്ന് ലോകത്ത് വളരെയധികം ആളുകൾ കഷ്ടപ്പെടുന്നു. നിരപരാധികളായ നിരവധി ആളുകൾ കൊല്ലപ്പെടുന്നു. ആരെങ്കിലും എഴുന്നേറ്റു നിന്ന് ഇതിലും നല്ല വഴിയുണ്ടെന്ന് പറയുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ സന്ദേശം, സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ എന്നതാണ്. എന്റെ പങ്കിനെ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഞാൻ നോക്കിക്കാണുന്നില്ല'.- ലെയോ പതിനാലാമൻ പറഞ്ഞു.
അതേസമയം, പോപ്പ് രാഷ്ട്രീയക്കാരാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു ട്രംപിന്റെ പരാമർശം. കോമൺസെൻസ് ഉപയോഗിക്കണം. വെനിസ്വേലയോടും ഇറാനോടും പോപ്പിന് മൃദുസമീപനമാണ്. തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് പോപ്പിന്റേതെന്നും ട്രംപ് കുറ്റപ്പെടുത്തി.
‘പോപ്പാകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാൽ മാത്രമാണ് സഭ അദ്ദേഹത്തെ അതിൽ ഉൾപ്പെടുത്തിയത്. പ്രസിഡന്റ് ഡോണാൾഡ് ജെ. ട്രംപുമായി ഇടപെടാനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിലായിരുന്നു സഭയുടെ ആ തെരഞ്ഞെടുപ്പ്. പോപ്പിന്റെ തെരഞ്ഞെടുപ്പ് ഞെട്ടിപ്പിക്കുന്ന അത്ഭുതം ആയിരുന്നു. അതിനുള്ള നന്ദി കാണിക്കണം’ -ട്രംപ് പറഞ്ഞു.
‘പോപ്പ് ലെയോ കുറ്റകൃത്യങ്ങളുടെയും ആണവായുധങ്ങളുടെയും കാര്യത്തിൽ ദുർബലനാണ്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ രാഷ്ട്രീയ സഹായിയും ഇടതുപക്ഷക്കാരനുമായ ഡേവിഡ് ആക്സൽറോഡുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത് എനിക്ക് ഇഷ്ടമല്ല. പള്ളിയിൽ പോകുന്നവരെയും പുരോഹിതന്മാരെയും അറസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവരിൽ ഒരാളാണ് അദ്ദേഹം’ -ട്രംപ് ആരോപിച്ചു.
അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന നടപടി ഒരു പോപ്പിൽ നിന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' ആണ് ട്രംപ് രംഗത്തെത്തിയത്.
International
വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും യുദ്ധങ്ങളും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമാധാനം വീണ്ടെടുക്കാനും യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിക്കാനും വേണ്ടി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ ജാഗരണപ്രാർഥന നടത്തി.
പ്രാദേശികസമയം ഇന്നലെ വൈകുന്നേരം ആറിനു നടന്ന പ്രാർഥനയിൽ കർദിനാൾമാരും ബിഷപ്പുമാരും വത്തിക്കാനിലെ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരും ലോകമെങ്ങുനിന്നും എത്തിയ നിരവധി തീർഥാടകരും പങ്കെടുത്തു.
അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടത്തിൽനിന്ന് എത്തിച്ച സമാധാനദീപമാണു പ്രാർഥനാവേദിയിൽ പ്രതിഷ്ഠിച്ചത്. ഈ ദീപത്തിൽനിന്നു കൊളുത്തിയ മെഴുകുതിരികളും വഹിച്ചാണു വിശ്വാസികൾ മാർപാപ്പയ്ക്കൊപ്പം സമാധാനപ്രാർഥനയിൽ പങ്കെടുത്തത്.
അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് അഞ്ചുപേർ ബലിവേദിയിലെ ദീപത്തിൽനിന്നു കൊളുത്തിയ ദീപം വിശ്വാസികളിലേക്ക് പകർന്നു. സമാധാനത്തിന്റെ വരം നൽകി ലോകത്തെ മുഴുവൻ അനുഗ്രഹിക്കണമേഎന്ന പ്രാർഥനയോടെയാണു വിശ്വാസികൾക്കു മാർപാപ്പ ആശീർവാദം നൽകിയത്.
മാർപാപ്പയ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികളും ടെലിവിഷൻ-ഓൺലൈൻ മാധ്യമങ്ങൾ മുഖേന പ്രാർഥനയിൽ പങ്കുചേർന്നു.
International
വത്തിക്കാൻ സിറ്റി: മരണകരമായ പ്രവൃത്തികൾ ആസൂത്രണം ചെയ്യുന്നത് അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും മധ്യസ്ഥതയുടെയും മേശയിൽ ഇരിക്കാനും ലോകനേതാക്കളോട് ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം.
ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സമാധാനത്തിനായി നടത്തിയ പ്രാർഥനാവേളയിൽ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
യുദ്ധത്തിന്റെ യുക്തി നിരസിക്കുന്നത് തെറ്റിദ്ധാരണയ്ക്കും അവഹേളനത്തിനും കാരണമായാലും സഭ എല്ലായ്പ്പോഴും സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നതു തുടരുമെന്നും ഏതെങ്കിലും മനുഷ്യാധികാരത്തേക്കാൾ ദൈവത്തോടുള്ള അനുസരണം എല്ലായ്പ്പോഴും വളർത്തുമെന്നും മാർപാപ്പ വ്യക്തമാക്കി.
സംഘർഷമേഖലകളിലെ കുട്ടികളിൽനിന്ന് എനിക്ക് എണ്ണമറ്റ കത്തുകൾ ലഭിക്കുന്നു.അവ വായിക്കുമ്പോൾ ചില മുതിർന്നവർ അഭിമാനത്തോടെ വീമ്പിളക്കുന്ന പ്രവൃത്തികളുടെ എല്ലാ ഭീകരതയും മനുഷ്യത്വമില്ലായ്മയും നിഷ്കളങ്കതയുടെ കണ്ണിലൂടെ ഒരാൾക്കു മനസിലാകും. നമുക്ക് കുട്ടികളുടെ ഈ ശബ്ദങ്ങൾ കേൾക്കാം’’-മാർപാപ്പ പറഞ്ഞു.
തന്നോടൊപ്പം നേരിട്ടും അല്ലാതെയും പ്രാർഥനയിൽ പങ്കെടുത്ത എല്ലാവർക്കും മാർപാപ്പ നന്ദി പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ചു.
അപ്പസ്തോലിക് കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമായും ലോകത്തിലെ സംഘർഷങ്ങളും ചർച്ചകളിലുടെ അതു പരിഹരിക്കേണ്ടതിന്റെ അനിവാര്യതയുമാണ് മാർപാപ്പ ചൂണ്ടിക്കാട്ടിയത്. മക്രോണിനൊപ്പം ഭാര്യ ബ്രിജീത്തുമുണ്ടായിരുന്നു.
മാർപാപ്പയെ സന്ദർശിച്ചശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, രാജ്യങ്ങളുമായും രാജ്യാന്തര സംഘടനകളുമായുമുള്ള വത്തിക്കാൻ കാര്യാലയം സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗല്ലഗർ എന്നിവരുമായും മക്രോൺ ചർച്ച നടത്തി.
International
വത്തിക്കാൻ സിറ്റി: ലോകസമാധാനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ ഇന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രത്യേക പ്രാർഥന നടക്കും.
പ്രാദേശികസമയം വൈകുന്നേരം ആറിന് (ഇന്ത്യൻ സമയം രാത്രി 9.30) ആണു പ്രാർഥന. മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുചേരാൻ ലോകമെങ്ങുമുള്ള വിവിധ മെത്രാൻ സമിതികൾ വിശ്വാസികളോട് അഭ്യർഥിച്ചിട്ടുണ്ട്.
ഉത്ഥാനത്തിരുനാൾ ദിനത്തിൽ നൽകിയ സന്ദേശത്തിലാണു പശ്ചിമേഷ്യൻ സംഘർഷത്തിന്റെയും യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെയും പശ്ചാത്തലത്തിൽ സമാധാനത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രാർഥന നടത്തുന്ന കാര്യം മാർപാപ്പ അറിയിച്ചത്.
International
വത്തിക്കാൻ സിറ്റി: പ്രഥമ ആഫ്രിക്കൻ സന്ദർശനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ അടുത്ത തിങ്കളാഴ്ച യാത്ര പുറപ്പെടും. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അള്‍ജീരിയയിലേക്കുള്ള സന്ദര്‍ശനത്തോടെയാണ് മാർപാപ്പയുടെ ആഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്.
23 വരെ നീണ്ടുനിൽക്കുന്ന പര്യടനത്തിൽ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശവുമായി 11 നഗരങ്ങൾ സന്ദർശിക്കുന്ന മാർപാപ്പ ഇവിടങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കും.
വിവിധ വേദികളിലായി 25 പ്രഭാഷണങ്ങൾ നടത്തും. ഭരണനേതൃത്വങ്ങളുമായി കൂടിക്കാഴ്ച, വിവിധ മതനേതാക്കളുമായും മെത്രാന്മാരും വൈദികരുമായും വിശ്വാസികളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച എന്നിവയുമുണ്ടാകും. അൾജീരിയയിൽ മതാന്തര സംവാദത്തിലും കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിൽ സമാധാന സമ്മേളനങ്ങളിലും മാർപാപ്പ പങ്കെടുക്കും. മൂന്നു ദിവസത്തെ അൾജീരിയൻ സന്ദർശനത്തിനായി തിങ്കളാഴ്ച തലസ്ഥാനമായ അൾജിയേഴ്സിൽ എത്തുന്ന മാർപാപ്പ പ്രസിഡന്റ് അബ്ദുൽ മജീദ് തബ്ബൂണുമായി കൂടിക്കാഴ്ച നടത്തും.
ലോകത്തിലെതന്നെ ഏറ്റവും വലിയ മുസ്ലിം പള്ളികളിലൊന്നായ അൾജിയേഴ്സിലെ ഗ്രാൻഡ് മോസ്ക് മാർപാപ്പ സന്ദർശിക്കും. മതസൗഹാർദത്തിന്റെ വലിയൊരു സന്ദേശം ഈ സന്ദർശനത്തിലൂടെ നൽകാനാണ് വത്തിക്കാൻ ലക്ഷ്യമിടുന്നത്. ചരിത്രത്തിലാദ്യമായാണ് മുസ്ലിം ഭൂരിപക്ഷ രാജ്യമായ അൾജീരിയ ഒരു മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. മതസംവാദത്തിനേക്കാള് ഉപരിയായി മാനുഷിക കൂട്ടായ്മയ്ക്കായിരിക്കും മാർപാപ്പ യാത്രയില്‍ പ്രാധാന്യം നല്‍കുകയെന്ന് അള്‍ജിയേഴ്സ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജീന്‍ പോള്‍ വെസ്കോ പറഞ്ഞു.
താന്‍ അംഗവും മുമ്പ് തലവനുമായിരുന്ന അഗസ്റ്റീനിയന്‍ സന്യാസസഭയുടെ ആത്മീയപിതാവായ വിശുദ്ധ അഗസ്റ്റിന്റെ നാടാണ് അള്‍ജീരിയ എന്നതും മാർപാപ്പയുടെ യാത്രയെ വേറിട്ടതാക്കുന്നു. വിശുദ്ധ അഗസ്റ്റിന് ബിഷപ്പായിരുന്ന പുരാതന നഗരമായ ഹിപ്പോ (ഇന്നത്തെ അന്നബ) മാർപാപ്പ സന്ദര്‍ശിക്കും. അള്‍ജീരിയയുടെ ചരിത്രത്തിന്റെ ഭാഗമായ അഗസ്റ്റിനെ ഒരു ക്രൈസ്തവ വിശുദ്ധനായി മാത്രമല്ല, ആ മണ്ണിന്റെ പുത്രനായാണ് അള്‍ജീരിയന്‍ ജനതയും കാണുന്നത്.
അൾജീരിയയിലെ ആഭ്യന്തരയുദ്ധത്തിനിടെ 1996 മാർച്ച് 26നും 27നുമായി ടിബ്ഹിറിന് ആശ്രമത്തിലെ ഏഴ് ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസികള്‍ കൊല്ലപ്പെട്ടതിന്റെ മുറിപ്പാടുകള്‍ ഇന്നും പേറുന്നവരാണ് അള്‍ജീരിയന്‍ ക്രൈസ്തവര്‍. ആശ്രമത്തിലേക്ക് ഇരച്ചെത്തിയ സായുധ ഇസ്ലാമിക് സംഘം ഏഴു സന്യാസിമാരെയും തട്ടിക്കൊണ്ടുപോയി രണ്ടു മാസത്തോളം തടവിൽ പാർപ്പിച്ചശേഷം മേയ് 21ന് വധിച്ചു.
ഈ പുണ്യാത്മാക്കളുടെ ഛേദിക്കപ്പെട്ട ശിരസുകൾ മാത്രമാണു ലഭിച്ചത്. ഈ സംഭവത്തിന്റെ 30-ാം വാര്‍ഷികത്തിലാണ് മാർപാപ്പയുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട രണ്ട് സന്യാസിമാരുടെ വസതികള്‍ മാർപാപ്പ സന്ദര്‍ശിക്കും.
International
വത്തിക്കാൻ സിറ്റി: സംഘർഷങ്ങളും വിദ്വേഷവും നിറഞ്ഞ ലോകത്ത് സമാധാനത്തിന്റെ നറുമണവും പ്രകാശവും പരത്താൻ മെത്രാന്മാരോടും വൈദികരോടും വിശ്വാസികളോടും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നലെ രാവിലെ മൂറോൻ കൂദാശയോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയിൽ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
എല്ലാ ക്രൈസ്തവരും ക്രിസ്തുവിന്റെ നിയോഗം തുടരാനാണു വിളിക്കപ്പെട്ടിരിക്കുന്നത്. തങ്ങളുടേതായ വിളിയനുസരിച്ചും പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ചും മറ്റുള്ളവർക്കൊപ്പവും ഈ നിയോഗം നാം തുടരേണ്ടതുണ്ടെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
ക്രിസ്തുവിന്റെ മൗതികശരീരമായ സഭയിലെ അംഗങ്ങൾ എന്ന നിലയിൽ എല്ലാ ക്രൈസ്തവരും, പ്രത്യേകിച്ച് അഭിഷിക്തരായവർ ദൈവജനത്തിന് ശുശ്രൂഷ ചെയ്യാനായി അയയ്ക്കപ്പെട്ടവരാണ്.
നമ്മുടെ വ്യക്തിപരമായ താത്പര്യങ്ങളും ബന്ധങ്ങളും മാറ്റിവച്ചു വേണം അതു നിർവഹിക്കേണ്ടത്. ഇന്നലെകളുമായുള്ള അനുരഞ്ജനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ മാർപാപ്പ, അത്തരമൊരു പ്രവൃത്തി സമാധാനപൂർണമായ ജീവിതത്തിന് ആവശ്യമാണെന്നും ഓർമിപ്പിച്ചു.
ക്രൈസ്തവനിയോഗമനുസരിച്ച് ജീവിക്കുമ്പോൾ മറ്റുള്ളവരാൽ തിരസ്കരിക്കപ്പെടാനും തെറ്റിദ്ധരിക്കപ്പെടാനുമുള്ള സാധ്യതകളും മുന്നിലുണ്ട്. കുരിശുകൾ അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോകണം. അതിന് സമൂഹത്തിലും നമ്മിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള കഴിവുണ്ട്.
പരാജയങ്ങളുടെയും കുറവുകളുടെയും മുന്നിൽ ദൈവത്തിന്റെ കൃപയിലും അനുഗ്രഹങ്ങളിലും ശരണം വച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടതുണ്ട്. വിശുദ്ധരുടെ ജീവിതം ഇതാണ് നമുക്കു കാണിച്ചുതരുന്നത്. ഭയം വെടിഞ്ഞ്, ധൈര്യപൂർവം ഈശോമിശിഹായുടെ മരണവും പുനരുത്ഥാനവും പ്രഘോഷിക്കാൻ നമുക്കാകണം -മാർപാപ്പ പറഞ്ഞു.
റോം രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ പ്രാദേശികസമയം ഇന്നലെ വൈകുന്നേരം 5.30ന് (ഇന്ത്യന്‍ സമയം രാത്രി ഒന്‍പത്) നടന്ന കാൽകഴുകൽ ശുശ്രൂഷയിൽ മാർപാപ്പ 12 വൈദികരുടെ പാദം കഴുകി.
ഇതില്‍ 11 വൈദികർ പേര് കഴിഞ്ഞ വർഷം മേയ് 31ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ മാർപാപ്പയിൽനിന്നു പൗരോഹിത്യം സ്വീകരിച്ചവരാണ്. പരന്പരാഗതമായി കാൽകഴുകൽ ശുശ്രൂഷയിൽ മാർപാപ്പമാർ വൈദികരുടെ പാദമാണു കഴുകിവന്നിരുന്നത്. ഫ്രാൻസിസ് മാർപാപ്പയാണ് ഇതിനു മാറ്റം വരുത്തിയത്.
തിരുക്കർമങ്ങളെത്തുടർന്ന് സെന്റ് ഫ്രാൻസിസ് ചാപ്പലിലെ അൾത്താരയിലേക്ക് ലെയോ മാർപാപ്പ പരിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ചു. തുടർന്നു വൈകുംവരെ ആരാധന ഉണ്ടായിരുന്നു. ഇന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന പീഡാനുഭവ തിരുക്കർമങ്ങളിലും രാത്രിയിൽ റോമിലെ കൊളോസിയത്തിനു ചുറ്റിലും നടക്കുന്ന കുരിശിന്റെ വഴിയിലും മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
International
വത്തിക്കാന്‍ സിറ്റി: വത്തിക്കാൻ കാര്യാലയത്തിലേക്ക് ഇന്ത്യയിൽനിന്നുള്ള അല്മായ വനിതയെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
മുംബൈ സ്വദേശിനിയായ അല്മായ വനിതാനേതാവ് ക്രിസ്റ്റീൻ നഥാനെയാണു സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യാലയത്തിൽ അംഗമായി നിയമിച്ചിരിക്കുന്നത്.
നിലവിൽ ഇന്റർനാഷണൽ കാത്തലിക് മൈഗ്രേഷൻ കമ്മീഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് ക്രിസ്റ്റീൻ നഥാൻ. നിയമനത്തില്‍ സന്തോഷം പ്രകടിപ്പിച്ച ക്രിസ്റ്റീൻ, തന്നിൽ അർപ്പിച്ച വിശ്വാസത്തിന് മാർപാപ്പയ്ക്കു നന്ദി പറയുകയാണെന്നും അഗാധമായ ബഹുമാനത്തോടെ നിയമനം സ്വീകരിക്കുകയാണെന്നും പറഞ്ഞു.
മുംബൈ സർവകലാശാലയിൽനിന്നു സോഷ്യോളജി, സൈക്കോളജി പഠനം നടത്തിയ അവര്‍ മുംബൈയിലെ ഗവ. ലോ കോളജിൽനിന്നു നിയമപഠനവും പൂര്‍ത്തിയാക്കി.
നീതിക്കും മാനുഷിക അന്തസിനും വേണ്ടി ശക്തമായ ഇടപെടല്‍ നടത്തിയ വ്യക്തികൂടിയാണ് ക്രിസ്റ്റീൻ. 2006 മുതൽ 2014 വരെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ തൊഴിലാളി വിദ്യാഭ്യാസത്തിനായുള്ള റീജണൽ വിദഗ്ധയായും സേവനമനുഷ്ഠിച്ചിരുന്നു.
International
വത്തിക്കാൻ സിറ്റി: സ്പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവും ലെറ്റീഷ്യ രാജ്ഞിയും ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ചു.
റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയുടെ (മരിയ മജോരെ) പ്രോട്ടോ കാനൻ പദവി ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായി വത്തിക്കാനിലെത്തിയ രാജദന്പതികൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, വിദേശകാര്യബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് ഗല്ലഗർ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തി.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ പ്രാദേശികവും അന്താരാഷ്ട്രീയവുമായ കാര്യങ്ങൾ ചർച്ചാവിഷയമായെന്നും ലോകത്തു സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള നിരന്തര ശ്രമത്തിന്റെ ആവശ്യം എടുത്തുകാണിക്കപ്പെട്ടുവെന്നും വത്തിക്കാൻ അറിയിച്ചു.
നൂറ്റാണ്ടുകളായി തുടരുന്ന പതിവനുസരിച്ച് റോമിലെ നാല് മേജർ ബസിലിക്കകളിലൊന്നായ പരിശുദ്ധ കന്യകാമാതാവിന്റെ വലിയപള്ളിയിൽ ആർച്ച് പ്രീസ്റ്റ് കർദിനാൾ റൊളാന്താസ് മക്റികാസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിൽ ഫിലിപ്പ് രാജാവ് പള്ളിയുടെ പ്രോട്ടോ കാനൻ സ്ഥാനം ഏറ്റെടുത്തു.
പള്ളിയിലെത്തിയ രാജകുടുംബം ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി പ്രാർഥിക്കുകയും ചെയ്തു.
റോമിലെ പരിശുദ്ധ കന്യകാമാതാവിന്റെ വലിയപള്ളിയും സ്പെയിൻ രാജകുടുംബവും തമ്മിലുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശക്തമായ ബന്ധമാണ്.
അലക്സാണ്ടർ ആറാമൻ മാർപാപ്പയുടെ ആഗ്രഹപ്രകാരം ബസിലിക്കയുടെ തടികൊണ്ടുള്ള മേൽത്തട്ട് പൊതിയാനായി ഉപയോഗിക്കപ്പെട്ട സ്വർണം, അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്ന് സ്പാനിഷ് പരമാധികാരികൾ കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു.
കത്തോലിക്കാ വിശ്വാസം പുലർത്തുന്ന സ്പെയിനിന്റെ രാജാവിന് 73 വര്‍ഷം മുന്‍പ് ലഭിച്ച പ്രത്യേക അധികാരമാണ് പള്ളിയുടെ പ്രോട്ടോ കാനൻ പദവി. 1953 ഓഗസ്റ്റ് അഞ്ചിന് പന്ത്രണ്ടാം പിയൂസ് പാപ്പ നൽകിയ ബൂള വഴിയാണ് പ്രത്യേക അധികാരം നല്‍കിയത്.
International
വത്തിക്കാൻ സിറ്റി: യുദ്ധവാർത്തകൾ കേവലം വീഡിയോ ഗെയിമാക്കി മാറ്റരുതെന്നും ഇരകളുടെ ദുരിതവും യുദ്ധത്തിന്റെ യഥാർഥ മുഖവും ലോകത്തെ അറിയിക്കാൻ മാധ്യമപ്രവർത്തകർ തയാറാകണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
ഇറ്റലിയിലെ റായി ടെലിവിഷൻ ശൃഖലയിലെ ടിജി ദുവെ സ്ഥാപിതമായതിന്റെ 50-ാം വാർഷികത്തിൽ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകർക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
ഈ കാലഘട്ടത്തിലെ വെല്ലുവിളി നിർമിതബുദ്ധിയുടെ ആവിർഭാവമാണ്. എങ്കിലും ആത്യന്തികമായി മാർഗങ്ങളും ലക്ഷ്യങ്ങളും തമ്മിൽ വേർതിരിച്ചറിഞ്ഞുകൊണ്ട് മാനുഷികമാതൃകയനുസരിച്ച് ആശയവിനിമയം നടത്തേണ്ടതുണ്ടെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
International
വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിൽ എത്രയുംവേഗം വെടിനിർത്തൽ സാധ്യമാക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. അക്രമം ഒരിക്കലും നീതിയിലേക്കോ സമാധാനത്തിലേക്കോ നയിക്കില്ലെന്നും ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യവേ മാർപാപ്പ ചൂണ്ടിക്കാട്ടി.
“മധ്യേഷ്യയിലെ ക്രൈസ്തവരുടെയും എല്ലാ സന്മനസുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ ഈ സംഘർഷത്തിന് ഉത്തരവാദികളായവരോട് ഞാൻ അഭ്യർഥിക്കുന്നു: തീയണയട്ടെ, സംഭാഷണത്തിന്റെ പാതകൾ വീണ്ടും തുറക്കപ്പെടട്ടെ”-മാർപാപ്പ പറഞ്ഞു. ലബനനിലെ അവസ്ഥ ദയനീയമാണെന്നു പറഞ്ഞ മാർപാപ്പ, എല്ലാ ലബനീസ് പൗരന്മാരുടെയും പൊതുനന്മയ്ക്കായി രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരങ്ങൾ കാണാൻ അധികാരികളെ സഹായിക്കുന്ന സംഭാഷണത്തിന്റെ പാതകൾ തുറക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ചയായി പശ്ചിമേഷ്യയിലെ ജനങ്ങൾ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുകയാണ്. ആയിരക്കണക്കിനു നിരപരാധികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വീടുകൾ ഉപേക്ഷിക്കേണ്ടിവന്നു. സ്കൂളുകൾ, ആശുപത്രികൾ, പാർപ്പിട മേഖലകൾ എന്നിവയ്ക്കുനേരേയുള്ള ആക്രമണങ്ങളിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ പ്രാർഥനയിൽ ഓർമിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: യുദ്ധത്തിന് ഉത്തരവാദികളായ ക്രൈസ്തവർ ആത്മപരിശോധന നടത്തണമെന്നും കുന്പസാരിക്കുന്പോൾ മനഃസാക്ഷിയെ ഗൗരവമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
സമാധാനവും ഐക്യവും വളർത്തിയെടുക്കുന്നതിൽ അനുരഞ്ജനകൂദാശയ്ക്കു ശക്തിയുണ്ടെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ അനുരഞ്ജന കൂദാശയുമായി ബന്ധപ്പെട്ടുള്ള സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വൈദികരെയും വൈദികവിദ്യാർഥികളെയും അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
സായുധ സംഘട്ടനങ്ങളിൽ ഗൗരവതരമായ ഉത്തരവാദിത്വം വഹിക്കുന്ന ക്രൈസ്തവർക്കു മനഃസാക്ഷിയെ ഗൗരവമായി പരിശോധിച്ച് കുമ്പസാരിക്കാനുള്ള എളിമയും ധൈര്യവും ഉണ്ടോയെന്ന് ആരെങ്കിലും ചോദിച്ചേക്കാം. ദൈവവുമായുള്ള ഐക്യം പുനഃസ്ഥാപിക്കുകയും വിശുദ്ധീകരിച്ചു കൃപ നിറയ്ക്കുകയും ചെയ്യുന്നതിനാൽ അനുരഞ്ജന കൂദാശ ഒരു "ഐക്യത്തിന്റെ ലബോറട്ടറി' യായി വർത്തിക്കുന്നു. കൂടാതെ, അനുരഞ്ജന കൂദാശ നമ്മെ പരസ്പര ഐക്യത്തോടെയും സഭയുമായും ചേർന്നും ജീവിക്കാൻ പഠിപ്പിക്കുന്നു. അനുരഞ്ജനമുള്ള ഒരാൾക്കു മാത്രമേ നിരായുധനായി ജീവിക്കാൻ കഴിയൂ.
അഭിമാനത്തിന്റെ ആയുധങ്ങൾ താഴെ വച്ച് ദൈവത്തിന്റെ ക്ഷമയാൽ ജീവിതം നവീകരിക്കുന്ന ക്രൈസ്തവർ പിന്നീട് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ അനുരഞ്ജനത്തിന്റെ വക്താക്കളായി മാറുന്നു. അതേസമയംതന്നെ, ദൈവവുമായി അനുരഞ്ജനത്തിലായ ആളുകൾ അനിയന്ത്രിതമായ ഉപഭോഗസംസ്കാരത്തിന്റെ പൂർത്തീകരിക്കപ്പെടാത്ത വാഗ്ദാനങ്ങളും സത്യത്തിൽനിന്നു വേർപെട്ട സ്വാതന്ത്ര്യത്തിന്റെ നിരാശാജനകമായ അനുഭവവും കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയുകയും ചെയ്യുന്നു.
വർഷത്തിൽ ഒരിക്കലെങ്കിലും അനുരഞ്ജന കൂദാശ സ്വീകരിക്കണമെന്നാണു സഭ നമ്മെ പഠിപ്പിക്കുന്നത്. എന്നിരുന്നാലും, കർത്താവിന്റെ ദാനം സ്വീകരിക്കുന്നതിനായി വിശ്വാസത്തിന്റെയും ഹൃദയത്തിന്റെയും ലാളിത്യത്തോടെ സഭയുടെ കാരുണ്യത്തിന്റെ അനന്തമായ നിധിയായ കുമ്പസാരക്കൂടിനെ സമീപിക്കുന്നതിൽ പലരും പലപ്പോഴും പരാജയപ്പെടുന്നു -മാർപാപ്പ പറഞ്ഞു.
അനുരഞ്ജന കൂദാശയിലൂടെ ദൈവികകരുണ വാഗ്ദാനം ചെയ്യുകവഴി വലിയ ഉത്തരവാദിത്വമാണ് കുന്പസാരക്കാരായ വൈദികർക്കും ഭാവി വൈദികർക്കുമുള്ളതെന്നും മാർപാപ്പ ഓർമിപ്പിച്ചു. കുന്പസാരമെന്ന കൂദാശ ഒരു വ്യക്തിയെ പരിവർത്തനത്തിനു വിധേയമാക്കുന്പോൾ അത് സഭയ്ക്കുതന്നെ ശക്തി പകരുകയും പുതിയ ഊർജം നൽകുകയും ചെയ്യുന്നു.
കുമ്പസാരക്കൂട്ടിൽ വിശുദ്ധരായി മാറിയ വിശുദ്ധ ജോൺ മരിയ വിയാനി, വിശുദ്ധ ലിയോപോൾദ് മാൻഡിക്, വിശുദ്ധ പാദ്രെ പിയോ, വാഴ്ത്തപ്പെട്ട മൈക്കൽ സോപോക്കോ തുടങ്ങിയവരുടെ കാര്യവും മാർപാപ്പ ചൂണ്ടിക്കാട്ടി. പാപമോചനത്തിന്റെ കൂദാശ വിശ്വസ്തതയോടെ നിർവഹിക്കാനും അതുവഴി ദൈവികകരുണയുടെ ശുശ്രൂഷകരാകാനും വൈദികരെയും വൈദികവിദ്യാർഥികളെയും മാർപാപ്പ ഉദ്ബോധിപ്പിച്ചു.
International
വത്തിക്കാൻ സിറ്റി: ലബനനിൽ ഇസ്രേലി സേന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മാറോണൈറ്റ് കത്തോലിക്കാ വൈദികൻ ഫാ. പിയറി എൽറാഹിയുടെ ആത്മശാന്തിക്കുവേണ്ടി പ്രാർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
നല്ലിടയനായ ഈശോമിശിഹായുടെ സ്നേഹവും ത്യാഗവും സ്വീകരിച്ച് എപ്പോഴും തന്റെ ജനത്തോടൊപ്പം നിന്ന ഒരു യഥാർഥ ഇടയനായിരുന്നു ഫാ. പിയറിയെന്ന് മാർപാപ്പ അനുസ്മരിച്ചു.
അദ്ദേഹം ചൊരിഞ്ഞ രക്തം പ്രിയപ്പെട്ട ലബനനിൽ സമാധാനത്തിന്റെ വിത്തു പാകട്ടെയെന്നു പ്രാർഥിക്കുന്നതായും മാർപാപ്പ പറഞ്ഞു. ബോംബാക്രമണത്തിൽ തന്റെ ചില ഇടവകാംഗങ്ങൾക്കു പരിക്കേറ്റതായുള്ള വിവരമറിഞ്ഞ് മറ്റൊന്നും ചിന്തിക്കാതെ അവരെ സഹായിക്കാനായി പുറപ്പെട്ടതായിരുന്നു അദ്ദേഹമെന്നും മാർപാപ്പ അനുസ്മരിച്ചു.
മധ്യപൂർവേഷ്യയിൽ നിരവധി ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ശത്രുതകളും അവസാനിപ്പിക്കാൻ മാർപാപ്പ പ്രാർഥിക്കുന്നതായി വത്തിക്കാൻ പ്രസ് ഓഫീസ് ടെലിഗ്രാം ചാനൽ വഴി അറിയിച്ചു. ഇരകളാക്കപ്പെടുന്ന എല്ലാവർക്കും, പ്രത്യേകമായി നിഷ്കളങ്കരായ കുട്ടികൾക്കും വേണ്ടി മാർപാപ്പ തന്റെ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.
തെക്കൻ ലബനനിലെ ക്ലായയിലെ ഇടവക വികാരിയായ ഫാ. പിയറി എൽറാഹി (50) കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ബോംബാക്രമണത്തിലാണു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭൗതികദേഹം നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തിൽ ഇന്നലെ ഇടവക ദേവാലയത്തിൽ സംസ്കരിച്ചു.
International
വത്തിക്കാൻ സിറ്റി: അക്രമവും വിഭാഗീയതയും വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം.
വിചാരിച്ചാൽ എല്ലാവർക്കും സമാധാനം സൃഷ്ടിക്കാനാകുമെന്നും റോമൻ രൂപതയിലെ തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി തോറ വേക്കിയായിലെ സെന്റ് മേരീസ് ഇടവക പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു നൽകിയ വചനസന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.
സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സുഹൃത്തുക്കളുമായി അനുരഞ്ജനം നടത്താനും ഭീഷണിപ്പെടുത്തലും എല്ലാത്തരം അക്രമവും വിദ്വേഷവും നിരസിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു. വിശുദ്ധ കുർബാനയ്ക്കുശേഷം മാർപാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
മാമ്മോദീസയിലൂടെ നമുക്കെല്ലാവർക്കും ഒരു പുതിയ ജലത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു. അത് എല്ലാ കുറ്റങ്ങളും കഴുകിക്കളയുകയും എല്ലാ ദാഹവും ശമിപ്പിക്കുകയും ചെയ്യുന്നു. ഈ നോമ്പുകാലത്ത് ഈ കൂദാശയുടെ കൃപ വീണ്ടും ഊട്ടിയുറപ്പിക്കാം-മാർപാപ്പ പറഞ്ഞു.
ഞായറാഴ്ച വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവേ സമാധാനത്തിനായി പ്രാർഥിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യയിൽനിന്നു വരുന്ന വാർത്തകൾ ഏറെ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെന്നും ഈ സംഘർഷങ്ങൾ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കുമോയെന്ന ഭയം ഏവരെയും പരിഭ്രാന്തിയിലാഴ്ത്തുന്നുവെന്നും മാർപാപ്പ പറഞ്ഞു. ഇത് ലബനൻ ഉൾപ്പെടെ മേഖലയിലെ മറ്റു രാജ്യങ്ങളെ വീണ്ടും അസ്ഥിരതയിലേക്ക് നയിക്കുമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
International
വത്തിക്കാൻസിറ്റി: റോം അതിരൂപതയ്ക്ക് നാല് സഹായമെത്രാൻമാരെ അതിരൂപതയുടെ മെത്രാൻകൂടിയായ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
ഇടവകവികാരിമാരായ ഫാ. സ്റ്റെഫാനോ സ്പാരാപാനി, ഫാ. അലെസാന്ദ്രോ സെനൊബി, ഫാ. ആൻഡ്രിയ കാർലെവാലെ, ഫാ. മാർക്കോ വാലെന്റി എന്നിവരാണു സഹായമെത്രാന്മാർ.
International
വത്തിക്കാന്‍ സിറ്റി: റഷ്യൻ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ ജനതയ്ക്ക് വീണ്ടും സഹായമെത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. റഷ്യൻ വ്യോമാക്രമണങ്ങൾ കനത്ത നാശം വിതച്ച സാപ്പോറിഷ്യ മേഖലയിലേക്കാണ് ആയിരത്തിലധികം ഇലക്ട്രിക് ഹീറ്ററുകൾ അടങ്ങിയ സഹായം മാർപാപ്പ അയച്ചത്.
മാർപാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കർദിനാൾ കോൺറാഡ് ക്രായവിസ്കിയുടെ നേതൃത്വത്തിലുള്ള ഓഫീസ് അയച്ച വസ്തുക്കളില്‍ പത്തു ലക്ഷം യൂറോയുടെ അവശ്യമരുന്നുകളും ഉള്‍പ്പെടുന്നു. ഫോണ്ടാസിയോൺ ബാൻകോ ഫാർമസ്യൂട്ടിക്കോ കമ്പനിയാണ് മരുന്നുകള്‍ വത്തിക്കാനു ലഭ്യമാക്കിയത്.
അതിശൈത്യം രൂക്ഷമായ യുക്രെയ്നില്‍ റഷ്യൻ വ്യോമാക്രമണത്തെത്തുടർന്ന് അടിസ്ഥാന ഊർജ സൗകര്യങ്ങൾ തകർന്നതിനാൽ ഖാർകീവ്, സാപ്പോറിഷ്യ മേഖലകളില്‍ എണ്ണൂറിലധികം കുടുംബങ്ങൾ വലിയ ദുരിതമനുഭവിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൂട് ലഭ്യമാക്കുന്ന ഹീറ്ററുകൾ എത്തിച്ചത്.
രണ്ടാഴ്ച മുന്‍പ് ഊർജ പ്രതിസന്ധിയെ മറികടക്കാന്‍ മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴി 80 വൈദ്യുതി ജനറേറ്ററുകളും മരുന്നുകളും അവശ്യവസ്തുക്കളും മൂന്നു ട്രക്കുകളിലായി യുക്രെയ്നിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിരുന്നു.
യുദ്ധം നാലാം വർഷത്തിലേക്കു പ്രവേശിച്ചതോടെ യുക്രെയ്ൻ ജനത അതീവദുരിതത്തിലാണ്. നൂറുകണക്കിന് വീടുകൾ ആക്രമണത്തിൽ തകർന്നു. പല കുടുംബങ്ങളും ഛിന്നഭിന്നമായി. ജീവനുവേണ്ടി പലായനം ചെയ്യുന്ന സാധാരണക്കാരുടെ കാഴ്ചയാണ് എങ്ങും.
പുരുഷന്മാരെല്ലാം യുദ്ധമുന്നണിയിലായതിനാൽ വീടുകളിൽ സ്ത്രീകളും കുട്ടികളും നരകയാതന അനുഭവിക്കുന്നു. യുദ്ധമുന്നണിയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഏറിയതോടെ നിരവധി കുടുംബങ്ങളാണ് അനാഥമായിരിക്കുന്നത്.
International
വത്തിക്കാൻ സിറ്റി: കൃപയുടെ ഈ നോന്പുകാലത്ത് പ്രാർഥനയോടും കാരുണ്യപ്രവർത്തനങ്ങളോടും ചേർന്ന് നമുക്ക് ഉദാരമായി പ്രായശ്ചിത്തം ചെയ്യാമെന്നും ടെലിവിഷനുകളും സെൽഫോണുകളും കുറച്ചുനേരം ഓഫ് ചെയ്ത് നമുക്ക് നിശബ്ദതയ്ക്ക് ഇടം സൃഷ്ടിക്കാമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
ഞായറാഴ്ച ത്രികാല പ്രാർഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. ഈ നോന്പുകാലത്ത് നമുക്ക് ദൈവവചനത്തെക്കുറിച്ച് ധ്യാനിക്കാം. നമ്മുടെ ഹൃദയത്തിൽ നമ്മോടു സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദം കേൾക്കാം.
നമ്മുടെ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സമൂഹങ്ങളിലും നമുക്ക് പരസ്പരം ശ്രവിക്കാം. ഒറ്റയ്ക്കുള്ളവർക്ക്, പ്രത്യേകിച്ച് പ്രായമായവർ, ദരിദ്രർ, രോഗികൾ എന്നിവർക്കായി നമുക്ക് സമയം നീക്കിവയ്ക്കാം. അനാവശ്യമായത് ഉപേക്ഷിക്കുന്നതിനാൽ നാം ലാഭിക്കുന്നത് ആവശ്യമുള്ളവരുമായി പങ്കുവയ്ക്കാൻ നമുക്കു കഴിയും.
പരീക്ഷണസമയങ്ങളിൽ എല്ലായ്പ്പോഴും മക്കളെ സഹായിക്കുന്ന നമ്മുടെ അമ്മയായ കന്യകമറിയത്തിനു നമ്മുടെ ഈ നോമ്പുകാലയാത്രയെ ഭരമേല്പിക്കാമെന്നും മാർപാപ്പ പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത് മനുഷ്യജീവനും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി നാം സമയവും വിഭവങ്ങളും സമർപ്പിക്കണമെന്നും പൊതുനന്മയെക്കുറിച്ചുള്ള നമ്മുടെ ധാരണ ശക്തിപ്പെടുത്തി അസമത്വങ്ങൾ പരിഹരിക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്ലീനറി അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
ആശുപത്രികൾ ഉൾപ്പെടെയുള്ള പൊതുനിർമിതികൾ ആക്രമിക്കുന്ന യുദ്ധങ്ങളെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. ജീവനും പൊതുജനാരോഗ്യത്തിനും നേരേ മനുഷ്യർക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും ഗുരുതരമായ ആക്രമണങ്ങളാണിവ. സംഘർഷങ്ങളാൽ തകർന്ന ഒരു ലോകത്ത്, ആയുധങ്ങളുടെയും മറ്റു തരത്തിലുള്ള സൈനിക ഉപകരണങ്ങളുടെയും നിർമാണത്തിനായി വൻതോതിലുള്ള സാമ്പത്തിക, സാങ്കേതിക, സംഘടനാവിഭവങ്ങൾ ഉപയോഗിക്കുന്നു.
പ്രഖ്യാപനങ്ങളും പ്രസ്താവനകളും ഉണ്ടെങ്കിലും എല്ലാ ജീവനും ഒരുപോലെ ബഹുമാനിക്കപ്പെടുന്നില്ല. എല്ലാവർക്കും ആരോഗ്യം ഒരേ രീതിയിൽ സംരക്ഷിക്കപ്പെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല.
വിവിധ രാജ്യങ്ങളിലെയും സാമൂഹിക ഗ്രൂപ്പുകളിലെയും ആയുർദൈർഘ്യവും ആരോഗ്യനിലവാരവും പരിശോധിച്ചാൽ വലിയ അസമത്വങ്ങൾ കാണാൻ ക ഴിയും-മാർപാപ്പ പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: നോമ്പുകാലം മാനസാന്തരത്തിനുള്ള സമയമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. തിരുവചനത്തിന് ചെവികൊടുത്തുകൊണ്ടും ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും നോന്പുകാലം ഫലപ്രദമാക്കണമെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു. ശ്രവിക്കുക, ഉപവാസമനുഷ്ഠിക്കുക, കൂട്ടായ്മയിൽ ജീവിക്കുക എന്നിങ്ങനെയുള്ള നോമ്പുകാല ചൈതന്യങ്ങളെ മാർപാപ്പ തന്റെ നോന്പുകാല സന്ദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി.
ഇത്തവണ നോമ്പുകാലത്ത് തിരുവചനം വായിക്കുവാനും ശ്രവിക്കുവാനും മാർപാപ്പ ഏവരെയും ക്ഷണിച്ചു. മറ്റൊരാളെ ശ്രവിക്കുവാനുള്ള ആഗ്രഹമാണ് ആ വ്യക്തിയുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭം.
യാഥാർഥ്യങ്ങളെ തിരിച്ചറിയുവാനും വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ നമ്മെ കടന്നുപോകുന്ന നിരവധി ശബ്ദങ്ങളിൽ തിരുവെഴുത്തുകൾ ചൂണ്ടിക്കാണിക്കുന്ന സ്വരം തിരിച്ചറിയുവാൻ ഈ ശ്രവണം നമ്മെ സഹായിക്കുമെന്നും മാർപാപ്പ പറഞ്ഞു.
നോമ്പ് ശ്രവിക്കുവാനുള്ള സമയമാണെങ്കിൽ ദൈവവചനത്തെ സ്വാഗതം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു മൂർത്തമായ പ്രവർത്തനമാണ് ഉപവാസം. പുരാതനവും പകരം വയ്ക്കാനാകാത്തതുമായ ആത്മീയവ്യായാമമാണിത്. നമ്മുടെ നിത്യജീവിതത്തിൽ അത്യന്താപേക്ഷിതമെന്നു നാം കരുതുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ ബോധ്യമുള്ളവരാകുവാൻ ഇതു നമ്മെ സഹായിക്കും.
ഉപവാസം ഭക്ഷണസാധങ്ങൾ ഉപേക്ഷിക്കുന്നതു മാത്രമല്ല. അയൽക്കാരനെ ആക്രമിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന വാക്കുകൾ ഉപേക്ഷിക്കണം. കുടുംബത്തിൽ, സുഹൃത്തുക്കൾക്കിടയിൽ, ജോലിസ്ഥലത്ത്, സമൂഹമാധ്യമങ്ങളിൽ , രാഷ്ട്രീയ സംവാദങ്ങളിൽ, മാധ്യമങ്ങളിൽ, ക്രിസ്തീയ സമൂഹങ്ങളിൽ അപവാദങ്ങൾക്കു പകരം വാക്കുകൾ അളന്ന് ഉപയോഗിക്കുവാനും ദയാപൂർവമായ പെരുമാറ്റം വളർത്തിയെടുക്കുവാനും സാധിക്കണം-മാർപാപ്പ പറഞ്ഞു.
നോമ്പുകാലം കൂട്ടായ്മയുടെ ചൈതന്യം നമ്മുടെ ജീവിതങ്ങളിൽ പ്രതിഫലിപ്പിക്കുന്നുവെന്നു പറഞ്ഞ മാർപാപ്പ, ഇടവകകൾ, കുടുംബങ്ങൾ, സഭാകൂട്ടായ്മകൾ, മതസമൂഹങ്ങൾ എന്നിവ നോമ്പുകാലത്ത് പങ്കുവയ്ക്കലിന്റെ യാത്ര നടത്തണമെന്നും ഓർമിപ്പിച്ചു. കഷ്ടപ്പെടുന്നവരുടെ നിലവിളി സ്വാഗതം ചെയ്യപ്പെടുകയും കേൾക്കുകയും ചെയ്യുന്ന സ്ഥലങ്ങളായി നമ്മുടെ സമൂഹങ്ങൾ മാറാൻ ഏവരും പ്രതിജ്ഞാബദ്ധരാകണമെന്നും മാർപാപ്പ ഏവരെയും ആഹ്വാനം ചെയ്തു.
International
വത്തിക്കാൻ സിറ്റി: യുദ്ധക്കെടുതിയും ശീതകാലദുരിതവും പേറുന്ന യുക്രെയ്ൻ ജനതയ്ക്ക് സഹായമെത്തിച്ചു ലെയോ പതിനാലാമൻ മാർപാപ്പ. മാർപാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം മുഖേന 80 വൈദ്യുതി ജനറേറ്ററുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ രാജ്യത്തേക്ക് എത്തിച്ചു.
റോമിലെ യുക്രേനിയൻ പള്ളിയായ ഹാഗിയ സോഫിയ ബസിലിക്കയിൽനിന്ന് മൂന്നു കൂറ്റൻ ട്രക്കുകളിലാണ് സാധനങ്ങൾ അയച്ചത്. ഇവ തലസ്ഥാനമായ കീവ്, ഫാസ്റ്റിവ് നഗരങ്ങളിൽ എത്തിച്ചു. ഇവിടെനിന്നു ഇടവകകൾ മുഖേനയാണ് ദുരിതബാധിതർക്കു വിതരണം ചെയ്യുക.
ആന്റിബയോട്ടിക്കുകൾ, ആന്റി-ഇൻഫ്ലമേറ്ററികൾ, ആന്റിഹൈപ്പർടെൻസീവ് മരുന്നുകൾ, വിവിധ സാധനങ്ങൾ എന്നിവ നിറച്ച മറ്റൊരു ട്രക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽ യുക്രെയ്നിലേക്ക് അയയ്ക്കുമെന്ന് മാർപാപ്പയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയുടെ ബോംബാക്രമണത്തിൽ യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ വൈദ്യുതിബന്ധം പാടെ നിലച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെ ജനങ്ങള്‍ കടുത്ത ശൈത്യത്തില്‍ വലിയ ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ ഇടപെടൽ.
തലസ്ഥാനമായ കീവിലും മറ്റ് യുക്രേനിയൻ നഗരങ്ങളിലും തുടരുന്ന റഷ്യൻ ബോംബാക്രമണങ്ങൾ അവിടുത്തെ ഊർജ അടിസ്ഥാനസൗകര്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി തടസപ്പെട്ടതോടെ അതിശൈത്യം ജനജീവിതത്തെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കുട്ടികളും വൃദ്ധരുമാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം പലതവണ വത്തിക്കാനിൽനിന്ന് യുക്രെയ്നിലേക്ക് ദുരിതാശ്വാസസഹായം എത്തിച്ചിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഡിസംബർ 28നും മൂന്നു ട്രക്കുകളിലായി ഭക്ഷ്യവസ്തുക്കളും മരുന്നുകളും മാർപാപ്പ യുക്രെയ്നിലേക്ക് അയച്ചിരുന്നു.
International
വത്തിക്കാൻ സിറ്റി: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണത്തിലൂടെ അനേകായിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരം.
20-ാം നൂറ്റാണ്ടിൽ സഭയിലും ലോകത്തും സുവിശേഷവത്കരണത്തിന്റെ ഏറ്റവും വലിയ ശബ്ദങ്ങളിൽ ഒരാളായിരുന്നു ആർച്ച്ബിഷപ് ഫുൾട്ടൺ ഷീൻ.
1950-60 കളില്‍ അമേരിക്കയിലെ സംപ്രേഷണം ചെയ്ത “ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്” എന്ന ഏറ്റവും ജനപ്രീതിയാര്‍ജിച്ച ടെലിവിഷന്‍ വചന പ്രഘോഷണ പരിപാടിയുടെ പേരിലാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അനേകായിരങ്ങള്‍ക്ക് പരിചിതനാകുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടിട്ടുള്ളത്. മരണശേഷവും അദ്ദേഹത്തിന്റെ വചന പ്രഘോഷണ ഭാഗങ്ങള്‍ പുനഃസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
1895ല്‍ അമേരിക്കയിലെ ഇല്ലിനോയിസില്‍ ജനിച്ച ഷീന്‍ തന്റെ 24-ാം വയസില്‍ പൗരോഹിത്യം സ്വീകരിച്ചു. 1951ല്‍ ന്യൂയോര്‍ക്കിലെ സഹായമെത്രാനായി നിയമിതനായി. 1966ല്‍ റോച്ചെസ്റ്റര്‍ രൂപതയുടെ മെത്രാനായി. മൂന്നു വര്‍ഷത്തിനുശേഷം ആര്‍ച്ച്ബിഷപ്പായി.
1979ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ചാണ് അദ്ദേഹം ദിവംഗതനായത്. വിശുദ്ധമായ ജീവിതം കൊണ്ടും സുവിശേഷ തീക്ഷ്ണതകൊണ്ടും അനേകായിരങ്ങളെ പ്രകാശത്തിലേക്കു നയിച്ച ഫുള്‍ട്ടന്‍ ജെ. ഷീന്റെ നാമകരണ നടപടികള്‍ക്ക് 2002ലാണ് തുടക്കമായത്.
International
വത്തിക്കാൻ: റോമിലെ പൗരാണികമായ സെന്റ് പോൾസ് ബസിലിക്കയുടെ ചുവരുകളിൽ ഇനി ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിത്രവും.
ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവിയുടെ അഭ്യർഥനപ്രകാരമാണു മാർപാപ്പയുടെ മൊസെയിക് ഛായാചിത്രം തയാറാക്കിയത്. വിശുദ്ധ പത്രോസ് മുതലുള്ള സഭാ തലവന്മാരുടെ നിരയിൽ ഫ്രാൻസിസ് പാപ്പയ്ക്കു ശേഷമാണ് ഹൈക്കലായുടെ വലത്തേ ഭിത്തിയിൽ ഇതു സ്ഥാപിക്കുക.
കഴിഞ്ഞദിവസം മാർപാപ്പയുടെ സാന്നിധ്യത്തിൽത്തന്നെയാണു വത്തിക്കാൻ മൊസെയിക് സ്റ്റുഡിയോ ഈ കലാസൃഷ്ടി ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്. 137 സെന്റീമീറ്റർ വ്യാസമുള്ളതാണ് ഈ ചിത്രം. വത്തിക്കാനിലെ ഫാബ്രിക് ഓഫ് സെന്റ് പീറ്റർ സ്റ്റുഡിയോയിലാണ് വൃത്താകൃതിയിലുള്ള ചിത്രം നിർമിച്ചത്.
സ്വർണവും ഗ്ലാസ് ഇനാമലുകളും ചേർത്ത് പുരാതനമായ ‘കട്ട്-മൊസൈക്ക്’ രീതിയിലാണ് ഇതു നിർമിച്ചിരിക്കുന്നത്. മാർപാപ്പയുടെ പെയിന്റ് ചെയ്ത രേഖാചിത്രത്തെ അടിസ്ഥാനമാക്കി മാസ്റ്റർ റോഡോൾഫോയാണ് ഈ ശില്പത്തിനു ജീവൻ നൽകിയത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ ഇന്ന് അടയ്ക്കും
നാല് പേപ്പൽ ബസിലിക്കകളുടെയും വിശുദ്ധ വാതിലുകൾ അടച്ച് മുദ്രവയ്ക്കുന്ന സ്വകാര്യ ചടങ്ങുകൾ ഇന്നു പൂർത്തിയാകും. റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയുടെ വിശുദ്ധ വാതിൽ കഴിഞ്ഞ 13ന് അടച്ച് മുദ്രവച്ചിരുന്നു. സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയുടെ വിശുദ്ധ വാതിൽ 14നും സെന്റ് പോൾ ബസിലിക്കയുടെ വിശുദ്ധ വാതിൽ ഇന്നലെയും മുദ്രവച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ ഇന്നു വൈകുന്നേരം അടച്ചു മുദ്രവയ്ക്കും.
International
വത്തിക്കാൻ സിറ്റി: വെനസ്വേലൻ പ്രതിപക്ഷനേതാവും കഴിഞ്ഞ വർഷത്തെ നൊബേൽ സമാധാന പുരസ്കാര ജേതാവുമായ മരിയ കൊറിന മച്ചാഡോ വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ച് ചർച്ച നടത്തി.
ഇന്നലെ രാവിലെ അപ്പസ്തോലിക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും മരിയ കൂടിക്കാഴ്ച നടത്തി.
മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനുള്ള അനുഗ്രഹം ലഭിച്ചെന്നും രാജ്യത്തു സംഭവിക്കുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് മാർപാപ്പയ്ക്കു നന്ദി അറിയിച്ചതായും മരിയ മച്ചാഡോ പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഉറച്ചുനിൽക്കുകയും പ്രാർഥനയിൽ തുടരുകയും ചെയ്യുന്ന വെനസ്വേലൻ ജനതയുടെ ശക്തി മാർപാപ്പയെ അറിയിച്ചതായും, തട്ടിക്കൊണ്ടുപോയി കാണാതായ എല്ലാ വെനസ്വേലക്കാർക്കുംവേണ്ടി പ്രാർഥിക്കാൻ അദ്ദേഹത്തോട് അഭ്യർഥിച്ചതായും മരിയ സമൂഹമാധ്യമത്തിൽ കുറിച്ചു.
പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറെസിനെയും കഴിഞ്ഞ മൂന്നിന് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ വസതിയിൽനിന്ന് യുഎസ് സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിക്കുകയും മയക്കുമരുന്ന് കടത്ത് അടക്കമുള്ള വിവിധ കുറ്റകൃത്യങ്ങളുടെ നേരിൽ നിയമനടപടികൾക്കു വിധേയമാക്കിയിരിക്കുകയുമാണ്. മഡുറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗസിനാണ് പ്രസിഡന്റിന്റെ താത്കാലിക ചുമതല സുപ്രീംകോടതി നൽകിയിരിക്കുന്നത്.
മഡുറോയുടെ സർക്കാരിനെ നിരന്തരമായി എതിർക്കുന്നതുമൂലം രാജ്യത്തുനിന്ന് പലായനം ചെയ്യാൻ മരിയ മച്ചാഡോ നിർബന്ധിതയാകുകയായിരുന്നു. നിലവിൽ അമേരിക്കയിൽ പ്രവാസജീവിതം നയിക്കുന്ന മരിയ, താൻ മാതൃരാജ്യത്തേക്കു മടങ്ങാനും താത്കാലികമായി അധികാരമേറ്റെടുക്കാനും തെരഞ്ഞെടുപ്പ് നടത്താനും തയാറാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
വെനസ്വേലയിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുള്ള സർക്കാർ രൂപീകരിക്കാൻ നീക്കം നടക്കുന്നതിനിടെ വിവിധ നേതാക്കളുമായി മരിയ മച്ചാഡോ കൂടിക്കാഴ്ച നടത്തിവരികയാണ്. അടുത്തദിവസം വാഷിംഗ്ടണിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അവർ സന്ദർശിക്കും.
International
വത്തിക്കാൻ സിറ്റി: സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്ന ഇറാനിൽ സമാധാനത്തിനായി പ്രാർഥിക്കുന്നതായും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. സിറിയയിലെ ആലെപ്പോയിൽ സർക്കാർ സേനയും കുർദ് സേനയും തമ്മിൽ തുടരുന്ന പോരാട്ടത്തെയും യുക്രെയ്നിൽ റഷ്യ തുടരുന്ന ആക്രമണത്തെയും മാർപാപ്പ അപലപിച്ചു.
ഇന്നലെ ത്രികാല പ്രാർഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. നിരന്തരമായ സംഘർഷങ്ങൾ നിരവധി പേരുടെ മരണത്തിനിടയാക്കുന്നു. സമൂഹത്തിന്റെ മുഴുവൻ പൊതുനന്മയും മുൻനിർത്തി ക്ഷമയോടെ സംഭാഷണവും സമാധാനവും വളർത്തിയെടുക്കപ്പെടണം.
ഇതിനായി പ്രാർഥിക്കുന്നു. റഷ്യൻ ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രേനിയൻ ജനതയുടെ ദുരവസ്ഥയെക്കുറിച്ചും മാർപാപ്പ അനുസ്മരിച്ചു. പ്രധാനമായും ഊർജ- അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ ആക്രമണങ്ങൾ ഗുരുതരമാണ്. അതിശൈത്യം തുടരുന്നതിനാൽ സാധാരണ ജനങ്ങളെ ഇതു വലിയ രീതിയിലാണു ബാധിക്കുന്നത്-മാർപാപ്പ പറഞ്ഞു.
ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുന്നതായി വ്യക്തമാക്കിയ മാർപാപ്പ, അക്രമം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾ തീവ്രമാക്കണമെന്നും ആഹ്വാനം ചെയ്തു.
മാർപാപ്പ 20 കുട്ടികൾക്ക് ജ്ഞാനസ്നാനം നൽകി
വത്തിക്കാൻ സിറ്റി: 45 വർഷമായുള്ള പാരന്പര്യം പിന്തുടർന്ന് വത്തിക്കാൻ ജീവനക്കാരുടെ 20 കുട്ടികൾക്ക് ലെയോ പതിനാലാമൻ മാർപാപ്പ ജ്ഞാനസ്നാനം നൽകി. ഈശോമിശിഹായുടെ ജ്ഞാനസ്നാന തിരുനാളിന്റെ ഭാഗമായി ഇന്നലെ സിസ്റ്റൈൻ ചാപ്പലിലായിരുന്നു ചടങ്ങ്. തുടർന്ന് വിശുദ്ധ കുർബാനയുമുണ്ടായിരുന്നു.
International
വത്തിക്കാന്‍ സിറ്റി: സാർവത്രികസഭയിലെ പ്രത്യാശയുടെ ജൂബിലിവർഷാചരണം ഇന്ന് ഔദ്യോഗികമായി സമാപിക്കും.
ഇന്നു രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ലെയോ പതിനാലാമൻ മാർപാപ്പ അടയ്ക്കുന്നതോടെയാണ് 2025 ജൂബിലിവര്‍ഷത്തിന് സമാപനമാകുക. ഈശോമിശിഹായുടെ പ്രത്യക്ഷീകരണ തിരുനാള്‍ ദിനമായ ഇന്ന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്ന് 2024 ഡിസംബര്‍ 24ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജൂബിലിവർഷാചരണം ഉദ്ഘാടനം ചെയ്തത്.
ജൂബിലിവര്ഷത്തിൽ 12 മാസത്തിനിടെ ഏകദേശം മൂന്നു കോടി തീര്‍ഥാടകർ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോയതായി കണക്കാക്കുന്നു.
ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും 2000-ാം വാർഷികാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അസാധാരണ ജൂബിലിവർഷമായ 2033ലായിരിക്കും ഇനി വിശുദ്ധ വാതിലുകൾ തുറക്കപ്പെടുക.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തുറക്കപ്പെട്ട വിശുദ്ധ വാതിലിനുപുറമെ ജൂബിലിവർഷത്തിൽ റോമിൽ മറ്റു നാല് വിശുദ്ധ വാതിലുകൾകൂടി തുറക്കപ്പെട്ടിരുന്നു.
സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലും മേരി മേജർ ബസിലിക്കയിലും സെന്റ് പോൾ ബസിലിക്കയിലും റോമിലെ റെബിബിയ ജയിലിലുമാണ് വിശുദ്ധ വാതിൽ തുറന്നത്. തടവുകാരെ അവരുടെ ഹൃദയം തുറക്കാൻ ക്ഷണിച്ചുകൊണ്ട്, അവരുടെ മോചനത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രത്യാശയുടെയും പ്രതീകമായാണു പരമ്പരാഗത പേപ്പൽ ബസിലിക്കകളുമായി ബന്ധിപ്പിച്ച് ആദ്യമായി റോമിലെ റെബിബിയ ജയിലിൽ വിശുദ്ധ വാതിൽ സ്ഥാപിക്കപ്പെട്ടത്.
ജൂബിലിവര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആദ്യം അടച്ചത് സെന്റ് മേരി മേജര്‍ ബസിലിക്കയിലെ വിശുദ്ധ വാതിലാണ്. ക്രിസ്മസ് ദിനത്തിലായിരുന്നു ചടങ്ങ്.
രണ്ടു ദിവസത്തിനുശേഷം ഡിസംബര്‍ 27ന് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലെ വിശുദ്ധ വാതിലും ഡിസംബര്‍ 28ന് സെന്റ് പോള്‍ ബസിലിക്കയുടെ വിശുദ്ധ വാതിലും അടച്ചു.
തിരുക്കുടുംബത്തിന്റെ തിരുനാൾദിനമായിരുന്ന ഡിസംബർ 28ന് ലോകമെങ്ങും ജൂബിലി വർഷാചരണം സമാപിച്ചിരുന്നു.
International
വത്തിക്കാൻ സിറ്റി: വെനസ്വേലയുടെ പരമാധികാരം മാനിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ വത്തിക്കാൻ ചത്വരത്തിൽ ത്രികാല പ്രാർഥനയ്ക്കുശേഷം നൽകിയ സന്ദേശത്തിലാണ് മാർപാപ്പ വെനസ്വേലയെ പരാമർശിച്ചത്.
""വെനസ്വേലൻ ജനതയുടെ നന്മ നിലനിൽക്കണം. എല്ലാവരുടെയും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ബഹുമാനിക്കപ്പെടണം. സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമാധാനം ഉറപ്പുവരുത്തി, പാവപ്പെട്ടവർക്കു പ്രത്യേക ശ്രദ്ധ നൽകി, സഹകരണത്തിന്റെയും സ്ഥിരതയുടെയും യോജിപ്പിന്റേതുമായ ഭാവി കെട്ടിപ്പടുക്കാൻ എല്ലാവരും പ്രവർത്തിക്കണം.'' -മാർപാപ്പ പറഞ്ഞു.
വെനസ്വേലൻ ജനതയ്ക്കുവേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നു പറഞ്ഞ മാർപാപ്പ, എല്ലാ വെനസ്വേലക്കാരെയും രാജ്യത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിനും രാജ്യത്തുനിന്നുള്ള വിശുദ്ധരായ ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ്, കാർമെൻ റെൻഡൈൻസ് എന്നിവർക്കും മുന്‍പാകെ സമർപ്പിക്കുന്നുവെന്നും പറഞ്ഞു. സമാധാനത്തിന്റെ ദൈവത്തിൽ നമുക്ക് തുടർന്നും വിശ്വസിക്കാം. യുദ്ധങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ചും ഐക്യദാർഢ്യം പ്രകടിപ്പിച്ചും നമുക്ക് അവർക്കൊപ്പമാകാം-മാർപാപ്പ പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: പഴയ വർഷത്തിൽനിന്ന് പുതിയ വർഷത്തിലേക്കു കടക്കുമ്പോൾ നമുക്ക് നമ്മെ ദൈവത്തിനു ഭരമേൽപ്പിക്കാമെന്നു ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന 2025ലെ അവസാന പൊതുകൂടിക്കാഴ്ചയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
പോയ വർഷം ചൊരിഞ്ഞ കൃപകൾക്കു ദൈവത്തിനു നന്ദി പറയാനും വീഴ്ചകൾക്കു ക്ഷമ ചോദിക്കാനും മുന്നോട്ടുള്ള യാത്ര ദൈവകരങ്ങളിൽ ഭരമേൽപ്പിക്കാനും മാർപാപ്പ വിശ്വാസികളെ ക്ഷണിച്ചു.
പ്രത്യാശയുടെ ജൂബിലിവർഷത്തിൽ നിരവധി വിശ്വാസികളുടെ തീർഥാടനം പോലുള്ള സന്തോഷകരമായ അനുഭവങ്ങളും പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം, ലോകത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധസാഹചര്യങ്ങൾ എന്നിവപോലുള്ള വേദനാജനകമായ അനുഭവങ്ങളുമുണ്ടായി. സന്തോഷവും ദുഃഖവുമെല്ലാം ദൈവത്തിനു സമർപ്പിക്കാനും കൃപയുടെയും കരുണയുടെയും അദ്ഭുതങ്ങൾ വർഷിക്കപ്പെടാൻ ദൈവത്തോട് അപേക്ഷിക്കാനും സഭ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.
കർത്താവ് നമുക്കായി കഴിഞ്ഞ വർഷം ചെയ്തുതന്ന കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യണം. ഇതോടൊപ്പം സത്യസന്ധമായി ആത്മപരിശോധന നടത്താനും അവിടുന്ന് നമുക്കു നൽകിയ ദാനങ്ങളോടുള്ള നമ്മുടെ പ്രതികരണം എപ്രകാരമായിരുന്നുവെന്ന് വിലയിരുത്താനും സാധിക്കണം.
അവിടുന്ന് നമുക്കേകിയ പ്രചോദനങ്ങളെ വിലമതിക്കാനും നമ്മിൽ ഭരമേൽപ്പിച്ചിരുന്ന താലന്തുകൾ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ നിക്ഷേപിക്കാനും സാധിക്കാതിരുന്ന നിമിഷങ്ങളെയോർത്ത് ക്ഷമ യാചിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും പത്രോസിന്റെ കല്ലറയ്ക്കരികിലെത്തി പ്രാർഥിക്കാനും ക്രിസ്തുവിനോടൊപ്പമായിരിക്കാനുള്ള അവരുടെ തീരുമാനം ഉറപ്പിക്കാനുമായി ഒരുപാട് തീർഥാടകർ ഈ വർഷം ഇവിടെയെത്തി.
നമ്മുടെ ജീവിതംതന്നെ ഒരു യാത്രയാണെന്നും ദൈവവുമായുള്ള കണ്ടുമുട്ടലിലും അവനുമായുള്ള പൂർണവും ശാശ്വതവുമായ കൂട്ടായ്മയിലുമാണ് അതു പൂർത്തീകരിക്കപ്പെടുകയെന്നുമാണ് ജൂബിലി തീർഥാടനം നമ്മെ ഓർമിപ്പിക്കുന്നത് -മാർപാപ്പ പറഞ്ഞു.
Kerala
കോതമംഗലം: കേരളസഭാ ചരിത്രത്തിൽ ജീവകാരുണ്യ, ആതുരസേവന രംഗങ്ങളിലെ പുരോഹിതമുഖവും മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (ധർമഗിരി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മോൺ. ജോസഫ് പഞ്ഞിക്കാരൻ ധന്യപദവിയിൽ.
ലെയോ പതിനാലാമൻ മാർപാപ്പ ഇന്നലെയാണ് മോൺ. പഞ്ഞിക്കാരന്റെ ജീവിതവിശുദ്ധി ഔദ്യോഗികമായി അംഗീകരിച്ച് ധന്യനായി പ്രഖ്യാപിച്ചത്.
1949 നവംബർ നാലിന് അന്തരിച്ച മോൺ. പഞ്ഞിക്കാരനെ 2010 ജൂലൈ 18ന് ദൈവദാസനായി പ്രഖ്യാപിച്ചിരുന്നു. 2015 ജൂൺ 23ന് രൂപതാതലപഠനങ്ങൾ പൂർത്തിയാക്കി മുഴുവൻ രേഖകളും വത്തിക്കാനു സമർപ്പിച്ചു.
ചരിത്രകാരന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും സുദീർഘമായ പഠനങ്ങളും കർദിനാൾമാരുടെ സംഘത്തിന്റെ പരിശോധനകളും പൂർത്തിയാക്കിയതിനെത്തുടർന്നാണ് മോൺ. പഞ്ഞിക്കാരനെ ധന്യപദവിയിലേക്കുയർത്തുന്നത്.
ആതുരസേവനരംഗത്തെ വെളിച്ചം
1888 സെപ്റ്റംബർ 10ന് ചേർത്തലയിൽ ഉഴുവയിൽ പഞ്ഞിക്കാരന്‍ ചാക്കോച്ചന്റെയും മറിയത്തിന്റെയും മൂന്നാമത്തെ മകനായാണ് ഫാ. ജോസഫ് പഞ്ഞിക്കാരൻ ജനിച്ചത്. സുറിയാനി കത്തോലിക്കരുടെ ഇടയിൽനിന്ന് ആദ്യമായി എംഎ പാസായ അദ്ദേഹം പ്രേഷിതപ്രവർത്തനത്തിനുള്ള ആഗ്രഹവുമായി എറണാകുളത്തു സെമിനാരിയിൽ ചേർന്നു. കാൻഡി സെമിനാരിയിൽ പഠനം പൂർത്തിയാക്കി 1918 ഡിസംബർ 21 ന് വൈദികനായി അഭിഷിക്തനായി. ആലുവ സെന്റ് മേരീസ് സ്കൂളിൽ അധ്യാപകനായി പൗരോഹിത്യജീവിതം ആരംഭിച്ചു.
പ്രേഷിത പ്രവർത്തനത്തിനുള്ള വിളി തിരിച്ചറിഞ്ഞ് ആർച്ച്ബിഷപ് മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ അനുമതിയോടെ അധ്യാപകവൃത്തി വിട്ട് പാവപ്പെട്ടവരുടെയും ദളിതരുടെയും മധ്യത്തിലേക്കിറങ്ങി. ഇന്നത്തെ എറണാകുളം, കോതമംഗലം, ഇടുക്കി രൂപതകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രോഗികളും അവശരും ആലംബഹീനരുമായ ആളുകൾക്കിടയിലായിരുന്നു പ്രേഷിത പ്രവർത്തനം.
എറണാകുളം അതിരൂപതയുടെ കിഴക്കൻ മലയോരപ്രദേശങ്ങളിൽ കോതമംഗലം കേന്ദ്രീകരിച്ചു പ്രേഷിതപ്രവർത്തനം ശക്തിപ്പെടുത്തിയ ഫാ. പഞ്ഞിക്കാരൻ അവിടെ സ്ഥലം വാങ്ങി ധർമഗിരി എന്ന പേരിൽ ചികിത്സാകേന്ദ്രം ആരംഭിച്ചു.
രോഗികൾ കൂടിയപ്പോൾ ഡോക്ടറുടെ സഹായം തേടി. ഡോക്ടർമാർക്ക് പണം നൽകി രോഗികളെ സൗജന്യമായി ചികിത്സിക്കാൻ സാധിക്കില്ലെന്നറിഞ്ഞ് ഒരു പുതിയ സന്യാസ സമൂഹം സ്ഥാപിക്കാൻ തീരുമാനിച്ചു.
അതാണ് 1944ൽ മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (ധർമഗിരി) സന്യാസിനീ സമൂഹമായത്. എംഎസ്ജെ സന്യാസിനിമാർ കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലും ശുശ്രൂഷ ചെയ്യുന്നുണ്ട്. മതസംവാദത്തിനായി ഒരു കേന്ദ്രവും സത്യദീപം വാരികയും അച്ചൻ ആരംഭിച്ചു.
International
വത്തിക്കാൻ സിറ്റി: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.
സീറോമലബാര്‍ മെത്രാന് സിനഡ് സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ റോമിലെ പ്രൊക്യുറേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും മേജര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സീറോമലബാര്‍ സഭയ്ക്ക് കേരളത്തിനു പുറത്ത് പുതുതായി നാലു പ്രോവിന്‍സുകളും ഗള്‍ഫ് മേഖലയില്‍ അപ്പസ്തോലിക് വിസിറ്റേഷനും അനുവദിച്ചതിനും 12 രൂപതകളുടെ അതിര്‍ത്തി പുനഃക്രമീകരിക്കുന്നതിനുള്ള സിനഡ് തീരുമാനത്തിന് അംഗീകാരം നൽകിയതിനും മാർപാപ്പയോടുള്ള സഭയുടെ നന്ദി മേജര്‍ ആര്‍ച്ച്ബിഷപ് അറിയിച്ചു.
ഈ തീരുമാനങ്ങള്‍ ആഗോളതലത്തില്‍ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയ പരിപാലനത്തിനും സഭയുടെ പ്രേഷിതദൗത്യ നിര്‍വഹണത്തിനും വലിയ ശക്തിയും പ്രതീക്ഷയും നല്‍കുന്നതാണെന്ന് മാര്‍ റാഫേല്‍ തട്ടില്‍ മാര്‍പാപ്പയെ അറിയിച്ചു.
സാര്‍വത്രികസഭയുടെ വിവിധ തലങ്ങളിലും മിഷനറി പ്രവര്‍ത്തനങ്ങളിലും സീറോമലബാര്‍ സഭ നൽകിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളെ എടുത്തുപറഞ്ഞ മാർപാപ്പ, സീറോമലബാര്‍ സഭയോടുള്ള തന്റെ അടുപ്പവും കേരളത്തില്‍ മുന്‍പ് നടത്തിയിട്ടുള്ള സന്ദര്‍ശനങ്ങളും അനുസ്മരിച്ചു. ഇതോടൊപ്പം, എറണാകുളം- അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യം മാർപാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്തി. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളും സംഭാഷണത്തിന്റെയും സഹിഷ്ണുതയുടെയും വഴിയിലൂടെ ഐക്യം സാധ്യമാക്കാനുള്ള ശ്രമങ്ങളും മേജര്‍ ആര്‍ച്ച്ബിഷപ് വിശദീകരിച്ചു.
കൂട്ടായ്മ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളോട് അതിരൂപതയിലെ വിശ്വാസികളും വൈദികരും സമര്‍പ്പിതരും പൂര്‍ണമായും സഹകരിക്കേണ്ടതിന്റെ ആവശ്യം മാർപാപ്പ എടുത്തുപറഞ്ഞു.
സന്ദര്‍ശനത്തിന്റെ ഭാഗമായി മേജര്‍ ആര്‍ച്ച്ബിഷപ്പും സിനഡ് സെക്രട്ടറിയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയുമായും മറ്റ് ഏതാനും വത്തിക്കാന്‍ കാര്യാലയങ്ങളുടെ മേധാവികളുമായും കൂടിക്കാഴ്ച നടത്തി.
International
വത്തിക്കാൻ സിറ്റി: പരിശുദ്ധ കന്യക മറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ദിനത്തിൽ പാരമ്പര്യമനുസരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ റോമാ നഗരമധ്യത്തി ലു ള്ള സ്പാനിഷ് പടി കൾ കയറിയെ ത്തു ന്ന പുരാതന ചത്വര ത്തി ലെ മാതാവിന്റെ തിരുസ്വരൂപത്തിൽ പുഷ്പകിരീടം അർപ്പിച്ച് ലോകം മുഴുവനും വേണ്ടി പ്രാർഥിച്ചു.
വളരെ പ്രത്യേകമായി ഈ ജൂബിലി വർഷത്തിൽ ഏവർക്കും പ്രത്യാശയുടെയും സമാധാനത്തിന്റെയും ആനന്ദം അനുഭവിക്കുവാൻ ഇടവരട്ടേയെന്ന വാക്കുകളോടെയായിരുന്നു മാർപാപ്പയുടെ പ്രാർഥന. “വിശ്വാസികളുടെ മാതാവായ പരിശുദ്ധ മറിയമേ, പ്രതീക്ഷ ശമിച്ചിട്ടില്ലാത്ത ആളുകളെ കാണണമേ, ഭൂമിയുടെ എല്ലാ കോണുകളിലും ജൂബിലിയുടെ പ്രത്യാശ തഴച്ചുവളരുവാൻ സഹായിക്കണമേ. അഹിംസയുടെയും അനുരഞ്ജനത്തിന്റെയും പാഠങ്ങൾ പഠിപ്പിക്കണമേ. ഭൗതിക മാറ്റങ്ങളിൽ പൊരുതുന്ന ജനതയ്ക്ക് സഹായമാകണമേ. സമാധാനത്തിന്റെ രാജ്ഞീ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ...”എന്ന വാക്കുകളോടെയാണ് പ്രാർഥന അവസാനിപ്പിച്ചത്.
മാർപാപ്പയെ സ്വീകരിക്കാനും മാർപാപ്പയോടൊപ്പം പ്രാർഥനയിൽ പങ്കുകൊള്ളുവാനും ഏകദേശം 30,000ത്തിലേറെപ്പേർ ചത്വരത്തിൽ എത്തിയിരുന്നു. രോഗികളായ നിരവധിയാളുകളും മുൻനിരയിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുചേർന്നു. റോം അതിരൂപതയുടെ കർദിനാൾ വികാരി ബാൽദോ റെയ്നയും റോം നഗരത്തിന്റെ മേയർ റോബെർത്തോ ഗ്വാൾത്തിയേരിയും മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുകൊണ്ടു.
റോം നഗരവും അതിന്റെ മെത്രാനായ മാർപാപ്പയും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് അമലോത്ഭവത്തിരുനാൾ ദിനത്തിൽ നടത്തുന്ന ഈ പ്രാർഥനാപാരമ്പര്യം എടുത്തുകാണിക്കുന്നത്. 1958ൽ ജോൺ 23-ാമൻ മാർപാപ്പയാണ് ഈ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്.
International
റോം: യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർപാപ്പയുടെ വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
യുക്രെയ്നിലെ യുദ്ധസാഹചര്യങ്ങളെക്കുറിച്ചായിരുന്നു സംഭാഷണമെന്ന് വത്തിക്കാൻ അറിയിച്ചു.
സമാധാനത്തിനായി ചർച്ചകൾ തുടരേണ്ടതിന്റെ ആവശ്യകത മാർപാപ്പ ആവർത്തിക്കുകയും നയതന്ത്ര ഇടപെടലുകൾ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ പുതുക്കുകയും ചെയ്തതായും വത്തിക്കാൻ പ്രസ് ഓഫീസ് കൂട്ടിച്ചേർത്തു.
യുദ്ധത്തടവുകാരുടെ പ്രശ്നത്തെക്കുറിച്ചും റഷ്യയുടെ കസ്റ്റഡിയിലുള്ള യുക്രേനിയൻ കുട്ടികളെ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എടുത്തുപറഞ്ഞു.
അഞ്ചു മാസം മുന്‍പും സെലൻസ്കി കസ്തേൽ ഗണ്ടോൾഫോയിലെത്തി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
International
വത്തിക്കാൻ സിറ്റി: സമാധാനം എന്നതു കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ല മറിച്ച് ഹൃദയത്തിനുള്ളിലും ഹൃദയത്തിൽനിന്നും പണിതുയർത്തേണ്ടുന്ന സജീവവും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹറിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നു പുതുതായി വത്തിക്കാനിലേക്കു നിയമിതരായ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
വത്തിക്കാൻ സിറ്റി: സമാധാനം എന്നതു കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ല മറിച്ച് ഹൃദയത്തിനുള്ളിലും ഹൃദയത്തിൽനിന്നും പണിതുയർത്തേണ്ടുന്ന സജീവവും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹറിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നു പുതുതായി വത്തിക്കാനിലേക്കു നിയമിതരായ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
താൻ സഭാധ്യക്ഷനായുള്ള ശുശ്രൂഷ ഏറ്റെടുത്തനാൾ മുതൽ പറയുന്ന, ‘സമാധാനം നിങ്ങളോടുകൂടെ’ എന്ന ഉത്ഥിതനായ ഈശോമിശിഹായുടെ വാക്കുകൾ വീണ്ടും ഓർമിപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ മാർപാപ്പ, ആഗോള സമൂഹത്തിലെ ഗുരുതരമായ അസമത്വങ്ങൾ, അനീതികൾ, മൗലികമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്കുനേരേ പരിശുദ്ധ സിംഹാസനത്തിനു നിശബ്ദ കാഴ്ചക്കാരനായിരിക്കുക സാധ്യമല്ലെന്നും വ്യക്തമാക്കി. അഹങ്കാരവും പ്രതികാരവും ഉപേക്ഷിക്കാനും വാക്കുകൾ ആയുധങ്ങളായി ഉപയോഗിക്കാനുള്ള പ്രലോഭനത്തെ ചെറുക്കാനും മാർപാപ്പ അഭ്യർഥിച്ചു.
ഭൗമരാഷ്ട്രീയ പിരിമുറുക്കവും ശിഥിലീകരണവും രാജ്യങ്ങളെ ഭാരപ്പെടുത്തുകയും കുടുംബബന്ധങ്ങൾ വഷളാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സമാധാനത്തിനുള്ള ആവശ്യം അടിയന്തരമായി പരിണമിച്ചിരിക്കുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.ഈ സാഹചര്യങ്ങൾ ഏറ്റവും ദുരിതത്തിലേക്ക് തള്ളിവിടുന്ന ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആളുകളെ മറന്നുപോകരുത്.
ദ്രുതഗതിയിലുള്ള സാമ്പത്തികവും സാങ്കേതികവുമായ മാറ്റങ്ങളാൽ സമൂഹത്തിൽനിന്ന് അദൃശ്യരാക്കപ്പെടുന്നവരിൽനിന്ന് നമ്മുടെ ദൃഷ്ടികൾ മറയ്ക്കരുത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനകളെ പുനരുജ്ജീവിപ്പിക്കുന്നതിന് സ്ഥാനപതികളുമായുള്ള ബന്ധം സഹായകമാകട്ടേയെന്നും മാർപാപ്പ ആശംസിച്ചു.
International
വത്തിക്കാൻ സിറ്റി: സാർവത്രികസഭയുടെ പരമാധ്യക്ഷനായി താൻ തെരഞ്ഞെടുക്കപ്പെട്ട കോൺക്ലേവിനെക്കുറിച്ച് ഇതാദ്യമായി പ്രതികരിച്ചു ലെയോ പതിനാലാമൻ മാർപാപ്പ. ലബനൻ സന്ദർശനത്തിനുശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് മാർപാപ്പ മനസ് തുറന്നത്.
കോൺക്ലേവിലെ രഹസ്യാത്മകത നിലനിർത്തേണ്ടതുണ്ടെന്ന ആമുഖത്തോടെയാണ് ഇതുസംബന്ധിച്ച ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മാർപാപ്പ മറുപടി നൽകിയത്. “ഒരുനാൾ വിരമിക്കുന്നതിനെക്കുറിച്ചാണ് ഒരു വർഷം മുന്‍പോ രണ്ടു വർഷം മുന്‍പോ ഒക്കെ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്.
കോൺക്ലേവിൽ ചില പൊതു അഭിമുഖങ്ങൾ നടന്നിട്ടുണ്ടെന്നും ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും എനിക്കറിയാമായിരുന്നു. ഞാൻ തെരഞ്ഞെടുക്കപ്പെടുന്നതിന് തലേന്ന് ഉച്ചഭക്ഷണം കഴിക്കാനായി റോഡരികിലൂടെ നടന്നുപോകവെ ഒരു മാധ്യമപ്രവർത്തക എന്നെ സമീപിച്ച് താങ്കൾ ഒരു സ്ഥാനാർഥിയല്ലേയെന്ന് ചോദിച്ചു. എല്ലാം ദൈവത്തിന്റെ കരങ്ങളിലാണെന്നും അതിൽ ഞാൻ ഉറച്ചുവിശ്വസിക്കുന്നുവെന്നുമായിരുന്നു മറുപടി നൽകിയത്’’ -മാർപാപ്പ പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന ദിവസം ഒരു മാധ്യമപ്രവർത്തകൻ കർദിനാൾ പ്രെവോസ്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ ഏതെങ്കിലും പുസ്തകം തേടി തന്നെ സമീപിച്ച കാര്യവും മാർപാപ്പ പറഞ്ഞു.
മധ്യപൂര്‍വേഷ്യയില്‍ അക്രമം അവസാനിപ്പിക്കേണ്ടതിന്റെയും പരിഹാരങ്ങൾ തേടേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിക്കുമെന്ന് മാർപാപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലബനനില്‍ സുസ്ഥിര സമാധാനം കൈവരിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും മാർപാപ്പ വ്യക്തമാക്കി.
റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ഇടപെടുമോയെന്ന ചോദ്യത്തിന് നാറ്റോയിൽ അംഗമല്ലാത്തതിനാലും മറ്റേതെങ്കിലും ചർച്ചകളുടെ ഭാഗമല്ലാത്തതിനാലും ഇക്കാര്യത്തിൽ വത്തിക്കാന്‍ നേരിട്ട് ഇടപെടാൻ സാധിക്കില്ലെന്നു മാർപാപ്പ വ്യക്തമാക്കി. സമാധാനത്തിനാണ് സഭ ഊന്നൽ നൽകുന്നത്.
ചർച്ചകളിലൂടെ യുദ്ധങ്ങൾക്കു പരിഹാരം കാണണമെന്ന നിലപാടാണ് സഭയ്ക്കുള്ളത്. യൂറോപ്പിന്റെ സഹകരണമില്ലാതെ സമാധാന പദ്ധതിയുമായി മുന്നോട്ടുപോകാൻ തനിക്കാകുമെന്നാണ് യുഎസ് പ്രസിഡന്റ് ചിന്തിക്കുന്നത്. അത്തരത്തിൽ അദ്ദേഹം നീക്കങ്ങൾ നടത്തുന്നുമുണ്ട്. എന്നിരുന്നാലും ചർച്ചകളിൽ യൂറോപ്പിന്റെ സാന്നിധ്യവും പ്രധാനമാണ്. യുക്രെയ്ൻ, റഷ്യ, അമേരിക്ക തുടങ്ങി വിവിധ കക്ഷികളുമായി മധ്യസ്ഥത വഹിച്ച് സംഘർഷം പരിഹരിക്കാൻ ഇറ്റലിക്കു കഴിയുമെന്നാണ് എന്റെ വിശ്വാസം. ഇത്തരം മധ്യസ്ഥതയെയാണ് പരിശുദ്ധ സിംഹാസനം പ്രോത്സാഹിപ്പിക്കുന്നത്.
അമേരിക്ക- വെനസ്വേല സംഘർഷാവസ്ഥ പരിഹരിക്കാൻ വെനസ്വേലയിലെ മെത്രാൻ സമിതിയും വത്തിക്കാൻ നുൺഷ്യേചറും ശ്രമം നടത്തുന്നുണ്ട്. പെറു, അർജന്റീന, ഉറുഗ്വെ, ആഫ്രിക്കയിലെ അൾജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹവും മാർപാപ്പ പ്രകടിപ്പിച്ചു.