വത്തിക്കാൻ സിറ്റി: തന്നെ കാണാനായി മണിക്കൂറുകൾ കാത്തുനിന്ന പുരോഹിതൻ ചൂടു മൂലം കുഴഞ്ഞുവീണപ്പോൾ സഹായിക്കാൻ ഓടിയെത്തി ലെയോ പതിനാലാമൻ മാർപാപ്പ. ബുധനാഴ്ച മാർപാപ്പയുടെ പ്രതിവാര പൊതുദർശന പരിപാടിക്കിടെയായിരുന്നു സംഭവം.
തെക്കൻ ഇറ്റലിയിലെ മാർട്ടീന ഫ്രാങ്ക സ്വദേശിയായ ഫാ. ഡിയേഗോ സെമറാറോ ആണ് കുഴഞ്ഞുവീണത്. 81 വയസുള്ള അദ്ദേഹം സഹോദരനും വൈദികനുമായ ഫാ. ഫ്രാങ്കോ സെമറാറോയ്ക്കൊപ്പമാണ് വത്തിക്കാൻ സന്ദർശിച്ചത്.
പ്രതിവാര പൊതുദർന പരിപാടിയുടെ സമാപനത്തിൽ മാർപാപ്പയ്ക്കു ഹസ്തദാനം ചെയ്യാൻ സമീപക്കവേയാണ് കുഴഞ്ഞുവീണത്.
മൂന്നു മണിക്കൂറോളം അദ്ദേഹം കാത്തുനിന്നിരുന്നു. വത്തിക്കാനിലും റോമിലും സമീപ ദിവസങ്ങളിൽ കനത്ത ചൂടാണ് റിപ്പോർട്ട് ചെയ്യുന്നത്.
കുഴഞ്ഞുവീണ വൈദികന്റെ സമീപം ആദ്യമെത്തിയത് മാർപാപ്പയായിരുന്നു. തന്റെ മുന്നിൽ കുനിഞ്ഞുനിൽക്കുന്ന മാർപാപ്പയെ തിരിച്ചറിഞ്ഞ പുരോഹിതൻ “പരിശുദ്ധ പിതാവേ, ഇത് അങ്ങു തന്നെയാണോ” എന്ന് ആശ്ചര്യപ്പെടുകയുമുണ്ടായി.
വത്തിക്കാനിൽ വൈദ്യസഹായം ലഭിച്ച സഹോദരന് ദൈവകാരുണ്യത്താൽ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഫാ. ഫ്രാങ്കോ സെമറാറോ അറിയിച്ചു.