വത്തിക്കാൻ സിറ്റി: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ 2015ൽ എഴുതിയ "ലൗദാത്തോ സി’ എന്ന ചാക്രികലേഖനത്തിനുശേഷം ലോകരാഷ്ട്രീയത്തെ സ്വാധീനിക്കാനൊരുങ്ങി ലെയോ പതിനാലാമൻ മാർപാപ്പയുടെ ചാക്രിക ലേഖനമായ "മാഞ്ഞിഫിക്ക ഹുമാനിത്താസ്’. നിർമിതബുദ്ധിയെ ആസ്പദമാക്കിയുള്ള ഈ ചാക്രികലേഖനത്തെക്കുറിച്ചുള്ള വാർത്ത രാജ്യാന്തര മാധ്യമങ്ങളെല്ലാം അതീവപ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിച്ചത്.
നിർമിതബുദ്ധിയുടെ കാലത്ത് ചാക്രികലേഖനത്തിലൂടെ മാർപാപ്പ നൽകുന്ന ഉദ്ബോധനം തീർച്ചയായും ലോകം ചർച്ച ചെയ്യേണ്ട കാര്യങ്ങളാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. സാങ്കേതികവിദ്യ മനുഷ്യന്റെ നന്മയ്ക്കായിരിക്കണമെന്നും അല്ലാതെ മനുഷ്യനെ യന്ത്രങ്ങളുടെ അടിമകളാക്കാനോ യുദ്ധക്കളത്തിലെ ഇരകളാക്കാനോ പാടില്ലെന്നുമാണ് തന്റെ ചാക്രികലേഖനത്തിലൂടെ മാർപാപ്പ ഓർമിപ്പിക്കുന്നത്.
അൽഗോരിതങ്ങളുടെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും അമിത ആവേശം മാനുഷികമൂല്യങ്ങളെ ഇല്ലാതാക്കാതിരിക്കാൻ ആഗോളതലത്തിൽ ശക്തമായ നിയമപരമായ മേൽനോട്ടം അത്യന്താപേക്ഷിതമാണെന്നും ലെയോ മാർപാപ്പ ഓർമിപ്പിക്കുന്നു. നിർമിതബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന കന്പനികൾ മനുഷ്യനന്മയെ കരുതി മത്സരത്തിൽനിന്ന് ഒഴിവാകണമെന്നും മാർപാപ്പ തന്റെ ചാക്രികലേഖനത്തിൽ അഭ്യർഥിക്കുന്നു.
നിർമിതബുദ്ധിയുടെ കാലത്ത് മനുഷ്യവ്യക്തിത്വം സംരക്ഷിക്കേണ്ടതുണ്ടെന്ന ആമുഖത്തോടെയാണു ചാക്രികലേഖനം ആരംഭിക്കുന്നത്. അഞ്ച് അധ്യായങ്ങളുള്ള ചാക്രികലേഖനത്തിൽ സാങ്കേതികവിദ്യ വ്യക്തിയുമായി ബന്ധപ്പെട്ട ഒരു വിരുദ്ധ ശക്തിയല്ലെ ന്നു മാർപാപ്പ ഓര്‍മിപ്പിക്കുന്നു. സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വിവരണമാണ് ആദ്യ അധ്യായത്തിൽ മാർപാപ്പ നൽകുന്നത്.
രണ്ടാം അധ്യായത്തിൽ ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തിയുടെ അന്തസിനെയും ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മനുഷ്യാവകാശം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ അംഗീകാരം, സ്ത്രീകളുടെ സാമൂഹിക സ്ഥാനം എന്നിങ്ങനെ വിവിധ സാമൂഹിക വിഷയങ്ങൾ പ്രതിപാദിക്കുന്നു. മൂന്നാം അധ്യായത്തില്‍ നിർമിതബുദ്ധിയിൽ ധാർമികതയുടെ ആവശ്യമാണ് മാർപാപ്പ മുന്നോട്ടുവയ്ക്കുന്നത്. സാമൂഹിക പരിവർത്തനത്തിൽ മനുഷ്യന്റെ അന്തസ് കാത്തുസൂക്ഷിക്കുവാനുള്ള ഓര്‍മപ്പെടുത്തലാണ് നാലാം അധ്യായം.
അഞ്ചാം അധ്യായത്തില്‍ ആയുധ വ്യവസായത്തിന്റെ വളർച്ച, ആണവായുധ മത്സരം, പുതിയ സായുധ സംഘങ്ങളുടെ ആവിർഭാവം എന്നിവയെ മാർപാപ്പ അപലപിക്കുന്നു. ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ "റേരും നൊവാരും'എന്ന ചാക്രികലേഖനത്തിന്റെ 135ാം വാർഷികദിനമായ കഴിഞ്ഞ 15ന് ലെയോ പതിനാലാമൻ മാർപാപ്പ ചാക്രികലേഖനത്തിൽ ഒപ്പുവച്ചിരുന്നു.
ഇന്നലെയാണ് ചാക്രികലേഖനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. എഐ ഗവേഷണസ്ഥാപനമായ ആന്ത്രോപിക് (യുഎസ്എ) സഹസ്ഥാപകനും കൃത്രിമബുദ്ധിയുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള ഗവേഷണമേധാവിയുമായ ക്രിസ്റ്റഫർ ഓലയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഇന്നലെ വത്തിക്കാനിലെ സിനഡ് ഹാളിൽ നടന്ന ചടങ്ങിൽ ചാക്രിക ലേഖനം ഔദ്യോഗികമായി പുറത്തിറക്കിയത്.
Tags : cyclical article influencing world politics Pope Leo XIV