വത്തിക്കാൻ സിറ്റി: വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള വിഭാഗീയത ഇന്നും തുടരുന്നുവെന്നത് സത്യമാണെന്നും ഇതു വസ്തുനിഷ്ഠമായ സത്യത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാൻ ജ്യോതിശാസ്ത്ര നിലയ ഫൗണ്ടേഷന്റെ ബോർഡംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
പരിശുദ്ധ സിംഹാസനത്തിന്റെയും ആഗോളസഭയുടെയും സേവനത്തിനായി വത്തിക്കാൻ ജ്യോതിശാസ്ത്ര നിലയം വഹിക്കുന്ന പ്രധാനപ്പെട്ട പങ്ക് എടുത്തുപറഞ്ഞ മാർപാപ്പ, വിശ്വാസവും ശാസ്ത്രവും ശത്രുക്കളാണെന്ന വർധിച്ചുവരുന്ന ധാരണയെ ചെറുക്കേണ്ടതിന്റെ അടിയന്തര ആവശ്യമുണ്ടെന്ന് സഭയ്ക്കു തോന്നിയതിനാലാണു വത്തിക്കാനിൽ ജ്യോതിശാസ്ത്ര നിലയം ആരംഭിച്ചതെന്നു വ്യക്തമാക്കി.
ശാസ്ത്രവും സഭയും വ്യക്തമായി പഠിപ്പിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ പലരും വിസമ്മതിക്കുന്നുവെന്നത് യാഥാർഥ്യമാണ്. ഇത് നാം വസിക്കുന്ന ഗ്രഹത്തിന്റെ ചൂഷണത്തിനു കാരണമാകുന്നു. അതുകൊണ്ടാണ് ശാസ്ത്രസത്യങ്ങളെ സഭ ചേർത്തുനിർത്തുന്നത്- മാർപാപ്പ പറഞ്ഞു.
സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അദ്ഭുതത്തോടെ നോക്കാനുള്ള കഴിവ് യാതൊരു വിഭജനങ്ങളും കൂടാതെ എല്ലാ മനുഷ്യർക്കും നൽകപ്പെട്ടിരിക്കുന്ന ഒരു ദാനമാണ്. ഇത് നമ്മുടെ ഭയങ്ങളെയും വീഴ്ചകളെയും ദൈവത്തിന്റെ വിശാലതയുടെ അടിസ്ഥാനത്തിൽ കാണുന്നതിനും ആശ്വാസം തേടുന്നതിനും നമ്മെ സഹായിക്കുന്നു.
എന്നാൽ, ദൈവം ഉരുവാക്കിയ ഈ പ്രകാശം ഇന്ന് മനുഷ്യനിർമിത വെളിച്ചംകൊണ്ട് നമ്മെ അന്ധരാക്കിയിരിക്കുന്നുവെന്നതാണ് യാഥാർഥ്യം-മാർപാപ്പ പറഞ്ഞു.
വത്തിക്കാനിലെ ശാസ്ത്രജ്ഞരെ പൊതുജനങ്ങളുമായും ആഗോള ശാസ്ത്രസമൂഹവുമായും അർഥവത്തായ രീതിയിൽ ഇടപഴകാൻ പ്രാപ്തരാക്കുന്ന ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് മാർപാപ്പ നന്ദിയർപ്പിച്ചു.
ദൈവത്തിന്റെ സൃഷ്ടികർമം എല്ലാറ്റിനെയും അതിശയിപ്പിക്കുന്നതിനാൽ പ്രപഞ്ചത്തിന്റെ ഉദ്ഭവവും പ്രവർത്തനങ്ങളും പര്യവേക്ഷണം ചെയ്യാൻ ആഴത്തിൽ വിശ്വാസമുള്ള ആളുകൾ ആകർഷിക്കപ്പെടുന്നതിൽ അതിശയിക്കാനില്ലെന്നും മാർപാപ്പ പറഞ്ഞു.