മാഡ്രിസ്:ഒരു മനുഷ്യനും ഒറ്റപ്പെട്ട ദ്വീപല്ലെന്നും ക്രിസ്തീയജീവിതം എന്നത് മറ്റുള്ളവരിലേക്കും ദൈവത്തിലേക്കുമുള്ള നിരന്തരമായ ഒരു പ്രയാണമാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഏഴു ദിവസം നീണ്ട സ്പെയിൻ സന്ദർശനത്തിനു സമാപനം കുറിച്ച് കാനറി ദ്വീപിലെ മാഡ്രിസ് ടെനറിഫ് നഗരത്തിലുള്ള സാന്താക്രൂസ് ഡി ടെനറിഫ് തുറമുഖത്ത് വിശുദ്ധ കുർബാനയർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ക്രിസ്തുവിന്റെ ഹൃദയത്തിലെ സ്നേഹക്കടൽ കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കണം. എല്ലാവരുടെയും സന്തോഷങ്ങളും പ്രത്യാശകളും സങ്കടങ്ങളും ആശങ്കകളും പ്രതിധ്വനിക്കുന്ന ഒരിടമാണു യേശുവിന്റെ തിരുഹൃദയം. അവിടേക്കു നോക്കാൻ നമുക്കാകണം.
ഭൗതികവാദം, ലാഭക്കൊതി എന്നിവയാൽ വിഴുങ്ങപ്പെട്ട ഒരു സമൂഹത്തിന്റെ കെണികളെക്കുറിച്ച് മാർപാപ്പ മുന്നറിയിപ്പ് നൽകി. ഇവ വ്യക്തികളെ ഫലശൂന്യമായ ഒരു ചലനാത്മകതയിൽ തളച്ചിടാൻ ഇടയാക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേവലം കച്ചവടത്തിനപ്പുറം ലാളിത്യവും മനുഷ്യബന്ധങ്ങളുടെ മൂല്യവും വീണ്ടെടുക്കാൻ ടൂറിസംകേന്ദ്രംകൂടിയായ പ്രദേശത്തെ ജനങ്ങളോടും സന്ദർശകരോടും മാർപാപ്പ അഭ്യർഥിച്ചു.
അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടന്നെത്തുന്ന കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ഒരു പ്രധാന ഇടത്താവളമാണു കാനറി ദ്വീപുകൾ എന്ന കാര്യം ഓർമിപ്പിച്ച മാർപാപ്പ, മനുഷ്യക്കടത്തുകാരുടെ ചൂഷണം ഉൾപ്പെടെ കുടിയേറ്റക്കാർ നേരിടുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടി. അവർക്കു ഭൗതികസഹായം മാത്രമല്ല യഥാർഥ സാഹോദര്യംകൂടിയാണു നൽകേണ്ടത്.
കാനറി ദ്വീപുകളിലെ ജനങ്ങൾ നൽകിയ സ്വീകരണത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ മാർപാപ്പ, എല്ലാവരെയും ഒരുപോലെ പരിഗണിക്കാൻ സഭാവിശ്വാസികളോട് അഭ്യർഥിച്ചു. സ്പെയിനിലെ വലിയ കത്തോലിക്കാസമൂഹം ചൊരിഞ്ഞ സ്നേഹവായ്പിനാലും സഭയോടുള്ള ഈ സമൂഹത്തിന്റെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സാക്ഷ്യങ്ങളാലും ഏറെ നന്ദിയോടെയാണു താൻ റോമിലേക്കു മടങ്ങുന്നതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
നേരത്തേ ടെനറിഫിലുള്ള ‘ലാസ് റൈസസ്’സെന്ററിലെ കുടിയേറ്റക്കാരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. കുടിയേറ്റക്കാരെ താൻ ഹൃദയത്തിൽ വഹിക്കുന്നുണ്ടെന്നും തന്റെ പ്രാർഥനകളിൽ അവരെ ഓർക്കുമെന്നും മാർപാപ്പ പറഞ്ഞു. ഏഴുദിവസത്തെ സ്പെയിൻ സന്ദർശനം പൂർത്തിയാക്കി ഇന്നലെ വൈകുന്നേരം ആറോടെ മാർപാപ്പ റോമിലേക്കു മടങ്ങി.