ഹരിപ്പാട്: താമല്ലാക്കലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ട് നാളുകളേറെയായി. മുൻപും സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് പ്രദേശത്ത് നായയുടെ കടിയേറ്റിട്ടുണ്ട്. റോഡരികുകളിൽ ഉന്തുവണ്ടികളിലും താല്ക്കാലിക ഷെഡുകളിലുമായി അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ഇറച്ചിക്കടകളാണ് പ്രദേശത്തെ പ്രധാന വില്ലൻ.
ഇറച്ചിക്കടകളിൽ നിന്നും നിയമവിരുദ്ധമായി റോഡരികിലും പൊതുസ്ഥലങ്ങളിലും തള്ളുന്ന അറവുമാലിന്യങ്ങൾ കഴിക്കാനായി വൻതോതിലാണ് തെരുവുനായ്ക്കൾ ഇവിടെ തമ്പടിക്കുന്നത്. ഇവ പലപ്പോഴും അക്രമാസക്തരായി കാൽനടയാത്രക്കാരെയും കുട്ടികളെയും ഓടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഇത്തരം അനധികൃത ഇറച്ചിക്കടകൾക്കെതിരെയും തെരുവുനായ ശല്യത്തിനെതിരെയും തദേശസ്വയംഭരണ വകുപ്പിനും ആരോഗ്യ വിഭാഗത്തിനും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയായ തെരുവുനായ്ക്കളെ അടിയന്തരമായി നിയന്ത്രിക്കണമെന്നും അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.