തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ഉണ്ടായ വീഴ്ചയിൽ കർശന നടപടിയുമായി വനിത ശിശു വികസനമന്ത്രി ബിന്ദു കൃഷ്ണ. കുഞ്ഞിന് പരിക്കേറ്റ വിവരം കൃത്യസമയത്ത് ലഭിച്ചിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്ന താത്കാലിക ജീവനക്കാരനെ ജോലിയിൽനിന്ന് പുറത്താക്കാൻ മന്ത്രി അടിയന്തര നിർദേശം നൽകി.
വനിത ശിശു വികസന വകുപ്പ് ഡയറക്ടർ വി. വിഘ്നേശ്വരി ഐഎഎസിനാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. മേയ് 23-നാണ് രണ്ടാനച്ഛൻ അഷ്കറിന്‍റെ മർദനമേറ്റ് ഒന്നര വയസുകാരൻ കൊല്ലപ്പെട്ടത്.
മേയ് മൂന്നിന് കുട്ടിയുടെ അമ്മയുടെ അമ്മ റീന ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ വിളിച്ച് സഹായം തേടിയിരുന്നു. കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞ നിലയിലുള്ള ഫോട്ടോ സഹിതം വിവരം അറിയിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ഇത് നിസാരമായി തള്ളിക്കളയുകയായിരുന്നു. കുഞ്ഞിനെ തങ്ങൾക്ക് വിട്ടുനൽകണമെന്ന് അമ്മൂമ്മ ആവശ്യപ്പെട്ടെങ്കിലും അതിന് മാർഗമില്ലെന്നും കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞ് ജീവനക്കാരൻ ഒഴിഞ്ഞുമാറി.
പരാതി പരിഹരിക്കുന്നതിന് പകരം റീന എന്തൊക്കെയോ കാര്യങ്ങൾ മറച്ചുവക്കുകയാണെന്ന് കുറ്റപ്പെടുത്തുന്ന ജീവനക്കാരന്‍റെ ശബ്ദരേഖ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.