ബാഴ്സലോണ: അഭയാര്‍ഥികളുടെ ദുരിതങ്ങള്ക്കുനേരേ ലോകം കണ്ണടയ്ക്കരുതെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. മനുഷ്യന്റെ അന്തസിന് പാസ്പോര്‍ട്ടില്ലെന്നും അതിര്‍ത്തികള്‍ കടക്കുമ്പോള്‍ അതിന്റെ മൂല്യം നഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
യൂറോപ്പിലെ കുടിയേറ്റത്തിന്റെ ഏറ്റവും ഹൃദയഭേദകമായ പ്രതീകങ്ങളിലൊന്നായി മാറിയ സ്പെയിനിലെ ഗ്രാന്‍ഡ് കാനറി ദ്വീപുകളുടെ തെക്കന്‍ തീരത്തുള്ള ആര്ഗ്വിനെഗ്വിന് തുറമുഖത്ത് അഭയാര്‍ഥികളുമായും അവരെ രക്ഷപ്പെടുത്തുകയും സഹായിക്കുകയും ചെയ്യുന്ന സംഘടനാപ്രവര്‍ത്തകരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
നിയമപരവും സുരക്ഷിതവുമായ കുടിയേറ്റ പാതകള്‍ വേണമെന്ന് ആവശ്യപ്പെട്ട മാര്‍പാപ്പ, മനുഷ്യക്കടത്തിനെയും ചൂഷണത്തെയും അപലപിച്ചു.
കുടിയേറ്റ നയം മനുഷ്യന്റെ അന്തസിനോടുള്ള ആദരവില്‍ അധിഷ്ഠിതമായിരിക്കണം. നിയമപരവും സുരക്ഷിതവുമായ പാതകള്‍ വേണം. മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് ഫലപ്രദമായ സംരക്ഷണം നല്‍കണം. കള്ളക്കടത്തുകാര്‍ക്കെതിരേ അന്താരാഷ്ട്രതലത്തില്‍ സഹകരണം ഉറപ്പാക്കണം. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനും സമൂഹത്തില്‍ ഉള്‍ക്കൊള്ളുന്നതിനും അര്‍ഥവത്തായ നടപടികള്‍ ഉണ്ടാകണം- മാര്‍പാപ്പ ആവശ്യപ്പെട്ടു.
അഭയം തേടി കടലിലൂടെ സഞ്ചരിക്കുന്നതിനിടെ മരിച്ചവരുടെ സ്മരണയ്ക്കായി പുഷ്പാര്‍ച്ചനയും ഒരു മിനിറ്റ് മൗനാചരണവും നടത്തിക്കൊണ്ടാണ് ചടങ്ങ് സമാപിച്ചത്.
കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച 2020ല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ വന്നെത്തിയതിനെത്തുടര്ന്ന് ‘നാണക്കേടിന്റെ തുറമുഖം’ എന്നു വിളിക്കപ്പെട്ട സ്ഥലത്താണ് കൂടിക്കാഴ്ച നടന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ദാരിദ്ര്യം, സംഘര്‍ഷങ്ങള്‍, ചൂഷണം എന്നിവയില്‍നിന്നു രക്ഷതേടി പലായനം ചെയ്യുന്ന പലര്‍ക്കും കാനറി ദ്വീപുകളാണ് യൂറോപ്പിലേക്കുള്ള ഏറ്റവും അടുത്തുള്ള പ്രവേശന കവാടം.
ഗ്രാന്‍ഡ് കാനറി ദ്വീപുകളുടെ തലസ്ഥാനമായ ലാസ് പാല്‍മാസ് ഡി ഗ്രാന്‍ കാനറിയിലെ സെന്റ് ആന്‍സ് കത്തീഡ്രലില്‍ മെത്രാന്മാര്, വൈദികര്‍, സന്യസ്തര്‍, വൈദിക വിദ്യാര്‍ഥികള്‍ എന്നിവരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ഏഴു ദിവസത്തെ സ്പെയിന് സന്ദര്‍ശനത്തിനുശേഷം മാര്‍പാപ്പ ഇന്ന് വത്തിക്കാനിലേക്ക് മടങ്ങും.
Tags : Human dignity Pope no passport Leo XIV Barcelona