പി.സി. ജോർജ്
ഈരാറ്റുപേട്ട: പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോർജിന്റെ പ്ലാത്തോട്ടത്തിൽ വസതിയിലും ഭാര്യയുടെ കടയിലും വെള്ളം കയറി കനത്തനാശം. ഇവിടെ താമസം തുടങ്ങിയിട്ട് നാല്പതിലധികം വർഷമായെങ്കിലും തന്റെ ജീവിതത്തിൽ ഇത്രയും വലിയൊരു വെള്ളപ്പൊക്കം ആദ്യമായാണ് കാണുന്നതെന്ന് പി.സി. ജോർജ് പറഞ്ഞു.
പുലർച്ചെ രണ്ടു മണിയോടെ അയൽവാസിയായ യുവാവ് വിവരമറിയിച്ചതിനെത്തുടർന്ന് നോക്കുമ്പോൾ വീട്ടുമുറ്റം മുഴുവൻ വെള്ളം നിറഞ്ഞിരുന്നു. തുടർന്ന് രണ്ടരയോടെ വീടിനകത്തേക്ക് വെള്ളം ഇരച്ചുകയറി.
വീട്ടിനുള്ളിൽ മൂന്നരയടിയോളം പൊക്കത്തിൽ വെള്ളമുയർന്നു. ഫ്രിഡ്ജും ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുസാധനങ്ങളും നശിച്ചു. പ്രളയസമയത്ത് പി.സി. ജോർജും ഭാര്യയും മകൻ ഡോ. ഷെയ്നും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വെള്ളമുയർന്നതോടെ വീടിന്റെ രണ്ടാം നിലയിലേക്ക് മാറി.
വീടിനു പത്തു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ സമീപത്തു പ്രവർത്തിച്ചിരുന്ന തുണിക്കട, തയ്യൽക്കട എന്നിവ പൂർണമായും പ്രളയത്തിൽ നശിച്ചു. ഇവിടെ ഏകദേശം മുപ്പതു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് ഇന്നോവ കാറുകളിലും മാരുതി കാറിലും വെള്ളം കയറി കേടുപാടുകൾ സംഭവിച്ചു.
വെള്ളൂക്കുളം മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് വടക്കനാറിലൂടെയും പൂഞ്ഞാർ ഭാഗത്തുനിന്നുള്ള ആറിലൂടെയും ഒഴുകിയെത്തിയ പ്രളയജലം സംഗമിച്ചതാണ് ഈരാറ്റുപേട്ടയിൽ പെട്ടെന്ന് വെള്ളമുയരാൻ ഇടയാക്കിയത്. പ്രദേശത്ത് അതിരുകൾ തിരിച്ച് കൂറ്റൻ മതിലുകളും നിർമാണങ്ങളും കൂടിയതോടെ വെള്ളത്തിന് ഒഴുകിപ്പോകാൻ വഴിയില്ലാതായതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags : PCGeorge Flood Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash