റോം: വേദപാരംഗതനായ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന വടക്കൻ ഇറ്റലിയിലെ പാവിയയിലുള്ള സെന്റ് പീറ്റർ ബസിലിക്കയില്‍ ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശനം നടത്തി.
722 മുതൽ വിശുദ്ധ അഗസ്റ്റിന്റെ ഭൗതികദേഹം സൂക്ഷിച്ചിരിക്കുന്ന പള്ളിയാണിത്. 504ൽ അൾജീരിയയിലെ ഹിപ്പോയിൽനിന്ന് ഇറ്റലിയിലെ സാർഡീനിയയിലെ കാലിയാരിയിലേക്കു കൊണ്ടുവന്ന ഭൗതികദേഹം പിന്നീട് പാവിയ ബസിലിക്കയിൽ അടക്കം ചെയ്യുകയായിരുന്നു.
ബസിലിക്കയിലെത്തിയ മാർപാപ്പയെ അഗസ്റ്റീനിയൻ സന്യാസസമൂഹം പ്രിയോർ ജനറൽ ഫാ. ജോസഫ് എൽ. ഫാരെൽ, പ്രൊവിൻഷ്യൽ ഫാ. ഗബ്രിയേൽ പെദിചിനോ എന്നിവർ സ്വീകരിച്ചു. വത്തിക്കാനിൽനിന്നു ഹെലികോപ്റ്ററിലെത്തിയ മാർപാപ്പ ആദ്യം ഇവിടത്തെ കാൻസർ ആശുപത്രിയിൽ രോഗികളെ സന്ദർശിച്ചശേഷമാണു ബസിലിക്കയിലെത്തിയത്.
വിശുദ്ധ അഗസ്റ്റിന്റെ കബറിടത്തിനുമുന്നിൽ പ്രാർഥിച്ച മാർപാപ്പ തുടർന്ന് പള്ളിക്കുള്ളിൽ ബിഷപ്പുമാർ, അഗസ്റ്റീനിയൻ സന്യാസിമാർ, വൈദികർ, വൈദികവിദ്യാർഥികൾ, വിശ്വാസികളുടെ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സാന്റ് ആഞ്ചെലോ ലൊജിജിയാനോയിലെ സെന്റ് ആന്റണി ആബട്ട് ആൻഡ് സെന്റ് ഫ്രഞ്ചെസ്ക കാബ്രിനി ഇടവകപ്പള്ളിയും മാർപാപ്പ സന്ദർശിച്ചു.
അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ പ്രിയോർ ജനറൽ എന്നനിലയിൽ പാവിയ ബസിലിക്ക സന്ദർശിച്ചിട്ടുണ്ടെങ്കിലും സാർവത്രികസഭയുടെ അധ്യക്ഷന്‍ എന്നനിലയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
Tags : Pope Leo XIV tribute Saint Augustine