ന്യൂഡൽഹി: വിവാദങ്ങളുയരാതെ നീറ്റ് പുനഃപരീക്ഷ രാജ്യത്തുടനീളം പൂർത്തിയായി. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കപ്പെട്ട പരീക്ഷ കനത്ത സുരക്ഷയിലാണ് രണ്ടാമതു നടത്തിയത്.
രാജ്യത്തുടനീളമുള്ള 551 നഗരങ്ങളിലെ 5,440 കേന്ദ്രങ്ങളിലും രാജ്യത്തിനുപുറത്തുള്ള 14 കേന്ദ്രങ്ങളിലും നടന്ന പരീക്ഷയിൽ 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. പഴുതുകളില്ലാതെ പരീക്ഷ നടത്താൻ 95,000ത്തിലധികം പരീക്ഷാമുറികളിൽ തത്സമയ സിസിടിവി നിരീക്ഷണവുമുണ്ടായിരുന്നു.
റദ്ദാക്കിയ പരീക്ഷയെ അപേക്ഷിച്ച് ഇക്കുറി പരീക്ഷയ്ക്കു കടുപ്പമേറിയെന്നാണ് വിദ്യാർഥികളുടെ പ്രതികരണം. ഫിസിക്സാണ് മിക്കവരെയും കുഴപ്പിച്ചത്. ദൈർഘ്യമേറിയ ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ കൂടുതൽ സമയം വേണ്ടിവന്നുവന്നും വിദ്യാർഥികൾ പറഞ്ഞു.
അതിനിടെ, ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ വീഡിയോ പ്രചാരണമുണ്ടായി. എന്നാൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ചോദ്യം ചോർന്നിട്ടില്ലെന്നും എൻടിഎ വ്യക്തമാക്കി.
മേയ് മൂന്നിനു നടത്തിയ ആദ്യ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നുവെന്ന കാരണത്താലാണ് കേന്ദ്രസർക്കാർ പരീക്ഷ റദ്ദാക്കിയത്. ഇതേത്തുടർന്ന് രാജ്യത്തുടനീളം വിദ്യാർഥികൾ ജീവ നൊടുക്കിയതിന്റെയ.ും പരീക്ഷ നടത്തിയ ദേശീയ പരീക്ഷാ ഏജൻസിയുടെ തുടർച്ചയായ വീഴ്ചകളുടെയും പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രതിക്കൂട്ടിലായിരുന്നു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയുമാണ്.
പുനഃപരീക്ഷയ്ക്കായി രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തയാറെടുപ്പുകളാണ് കേന്ദ്രം നടത്തിയത്. പരീക്ഷയുടെ ചോദ്യപേപ്പറുകളെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടിയതുമുതൽ പരീക്ഷയോടനുബന്ധിച്ച് സമൂഹമാധ്യമ ആപ്പായ ടെലിഗ്രാമിനു നിരോധനം ഏർപ്പെടുത്തുന്നതിലേക്കുവരെ സർക്കാർ നടപടികൾ നീണ്ടു.
Tags : NEET reexam tight security