ധാംബുള്ള: ഏതാനും ദിവസങ്ങൾക്ക് മുൻപ് മൈതാനത്ത് വെച്ച് കൊമ്പുകോർത്ത ഇന്ത്യൻ യുവബാറ്റർ വൈഭവ് സൂര്യവംശിയെ ലോകറെക്കോർഡ് പ്രകടനത്തിന് പിന്നാലെ ഹസ്തദാനം ചെയ്ത് അഭിനന്ദിച്ച് ശ്രീലങ്കൻ എ താരങ്ങൾ. ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലിലാണ് കായികലോകത്തിന്റെ കൈയടി നേടുന്ന ഈ മനോഹരമായ കാഴ്ച അരങ്ങേറിയത്.
പരമ്പരയിലെ മുൻ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ 15-കാരനായ വൈഭവ്, ഫൈനലിൽ ശ്രീലങ്കൻ ബൗളർമാരെ നിലംതൊടാതെ പറപ്പിച്ചു. വെറും 11 പന്തിൽ നിന്നാണ് താരം അർധസെഞ്ച്വറി പൂർത്തിയാക്കിയത്. 2005-ൽ ശ്രീലങ്കയുടെ കൗശല്യ വീരരത്നെ സ്ഥാപിച്ച 12 പന്തിലെ അർധസെഞ്ച്വറി എന്ന 21 വർഷം പഴക്കമുള്ള റെക്കോർഡാണ് ബിഹാർ സ്വദേശിയായ ഈ ഇടംകയ്യൻ തകർത്തുതരിപ്പണമാക്കിയത്.
കഴിഞ്ഞ ലീഗ് മത്സരത്തിൽ ഇന്ത്യ എ പരാജയപ്പെട്ടതിന് പിന്നാലെ ശ്രീലങ്കൻ താരങ്ങളും വൈഭവും തമ്മിൽ വലിയ വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഫൈനലിൽ 29 പന്തിൽ 10 ഫോറും 8 സിക്സറുമടക്കം 94 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിക്ക് തൊട്ടരികിലാണ് താരം പുറത്തായത്.
തങ്ങളെ തല്ലിച്ചതച്ച ഇന്നിംഗ്സ് ആയിരുന്നിട്ടും വൈഭവ് പുറത്തായി മടങ്ങുമ്പോൾ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്വെല്ലയും മറ്റ് താരങ്ങളും ഓടിയെത്തി താരത്തെ കെട്ടിപ്പിടിച്ചും പുറത്തുതട്ടിയും അഭിനന്ദിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് കടുത്ത സ്ലെഡ്ജിങ്ങും പോരും നടത്തിയവരാണ് ഈ മാന്യത പുറത്തെടുത്തത്.